This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആദിചേരന്‍മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:12, 22 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആദിചേരന്‍മാര്‍

സംഘകാലഘട്ടത്തില്‍ കേരളവും കൊങ്ങു (ങ്കു)നാടും വാണിരുന്ന ചേരരാജാക്കന്‍മാര്‍. ചേരം, ചോളം, പാണ്ഡ്യം എന്ന പൗരാണികമൊഴിയുടെ ക്രമത്തെ അടിസ്ഥാനമാക്കി തമിഴകത്തെ രാജവംശങ്ങളില്‍ ഏറ്റവും പ്രാചീനമായത് ചേരന്‍മാരുടേതാണെന്ന് ഒരഭിപ്രായഗതി നിലവിലുണ്ട്. കുടവര്‍, കുട്ടുവര്‍ എന്നീ പേരുകളിലും ചേരന്‍മാര്‍ അറിയപ്പെട്ടുവന്നു. ചേരന്‍മാര്‍ക്ക് അധീനമായിരുന്ന കേരളത്തിലെ ചില ഭൂവിഭാഗങ്ങളില്‍നിന്നായിരിക്കണം ഈ പേരുകള്‍ സിദ്ധിച്ചത്. ഉയര്‍ന്ന പീഠഭൂമികളുടെ അധീശന്‍മാരായിരുന്നതുകൊണ്ട് ചേരന്‍മാരെ 'വാനവര്‍' എന്നും വിളിച്ചുവന്നു.

ചേരം എന്ന പദത്തിന്റെ ഉത്പത്തി നിര്‍ണയിക്കുക പ്രയാസമാണ്. കേരങ്ങളുടെ നാടായ 'കേരള'ത്തില്‍നിന്നാണ് ഈ പദമുണ്ടായതെന്ന് ഒരു വാദഗതി നിലവിലുണ്ട്. 'ചേരു' (രാജാവ് എന്നര്‍ഥമുള്ള ഈജിപ്ഷ്യന്‍ പദം) എന്ന ശബ്ദത്തില്‍നിന്നാണ് ഈ വാക്കിന്റെ ഉദ്ഭവമെന്നു മറ്റൊരു കൂട്ടര്‍ വാദിക്കുന്നു. 'ചെറുമര്‍' എന്ന പദത്തില്‍നിന്ന് ഉദ്ഭിന്നമാണ് ചേരം എന്നാണ് കെ.പി. പദ്മനാഭമേനോന്റെ അഭിപ്രായം. കുറവരായിരുന്നു ചേരന്‍മാരുടെ ആദിപിതാക്കളെന്ന് പി.ടി. ശ്രീനിവാസയ്യങ്കാര്‍ അഭിപ്രായപ്പെടുമ്പോള്‍, പ്രാചീന തമിഴകത്തിലെ വില്ലവരായിരുന്നു ചേരന്‍മാരെന്ന് ഇളങ്കുളം കുഞ്ഞന്‍പിള്ള വാദിക്കുന്നു.

പുറനാനൂറ്, അകനാനൂറ്, പതിറ്റുപ്പത്ത്, നറ്റിണൈ, ഐങ്കുറുനൂറ്, തൊല്കാപ്പിയം, കുറുംതൊകൈ, പെരുന്തൊകൈ, കലിത്തൊകൈ മുതലായവ ചേര്‍ന്നതാണ് മുഖ്യമായും സംഘസാഹിത്യം. ചിലപ്പതികാരവും, മണിമേഖലയും സംഘകൃതികളില്‍ ഉള്‍പ്പെടുന്നുവെന്ന് ചിലര്‍ വാദിക്കുന്നുണ്ട്. അകനാനൂറിലും പുറനാനൂറിലും 400 കവിതകള്‍ വീതമുണ്ട്. പതിറ്റുപ്പത്തിലെ ഒന്നാം പത്തും, പത്താം പത്തും നഷ്ടപ്പെട്ടുപോയി. ചേരരാജാക്കന്‍മാരെക്കുറിച്ചു മാത്രമേ പതിറ്റുപ്പത്തില്‍ പ്രതിപാദനമുള്ളു. സംഘസാഹിത്യത്തില്‍ 2,279 ഗാനങ്ങളാണുള്ളത്; 473-ഓളം കവികളാ (കവയത്രികളും പെടും)ണവ രചിച്ചത്. ഈ ഗാനങ്ങളില്‍ പരമാര്‍ശിക്കപ്പെടുകയോ സ്തുതിക്കപ്പെടുകയോ ചെയ്യുന്ന ചേരന്‍മാരെ ആദിചേരന്‍മാരെന്ന് പൊതുവേ വിളിക്കാം. താഴെ പറയുന്ന ഇരുപത്തിയാറ് ചേരന്‍മാരുടെ പേരുമാത്രമേ ഇവയില്‍നിന്ന് ലഭിച്ചിട്ടുള്ളു. (1) ചേരമാന്‍ പേരുഞ്ചോറ്റുതിയന്‍, (2) ഇമയവരമ്പന്‍ നെടുഞ്ചേരലാതന്‍, (3) പല്‍യാനൈ ചെല്‍കെഴുകുട്ടുവന്‍, (4) കളങ്കായ് കണ്ണിനാര്‍ മുടിച്ചേരല്‍, (5) കടല്‍പിറകോട്ടിയ വേല്‍കെഴുകുട്ടുവന്‍, (6) ആട്ടുകൊട്ട് പാട്ടു ചേരലാതന്‍, (7) ചെല്‍വക്കടുങ്കോവാഴിയാതന്‍, (8) മാന്തരം പൊറൈയന്‍ കടുങ്കോ, (9) ചേരമാന്‍ അന്തുവന്‍ചേരല്‍ ഇരുമ്പൊറൈ, (10) പെരുഞ്ചേരല്‍ ഇരുമ്പൊറൈ, (11) ചേരമാന്‍ തകടൂരെറിന്തപെരുഞ്ചേരല്‍ ഇരുമ്പൊറൈ (12) ഇളഞ്ചേരല്‍ ഇരുമ്പൊറൈ (13) ആതന്‍ ആമിനി, (14) യാനൈക്കാഴ്ചൈമാന്തരഞ്ചേരല്‍ ഇരുമ്പൊറൈ, (15) ചേരമാന്‍വഞ്ചന്‍, (16) ചേരമാന്‍ കൂടുവന്‍കോത, (17) ചേരമാന്‍ മാരിവെണ്‍കേ, (18) ചേരമാന്‍ കോക്കോതൈ മാര്‍പന്‍, (19) ചേരമാന്‍ എന്തൈ, (20) ചേരമാന്‍ നമ്പിക്കുട്ടുവന്‍, (21) കുട്ടുവന്‍ കണ്ണന്‍, (22) ചേരമാന്‍ ചാത്തന്‍, (23) ചേരമാന്‍ ഇളങ്കുട്ടുവന്‍, (24) ചേരമാന്‍ കണൈക്കാല്‍ ഇരുമ്പൊറൈ, (25) ചേരമാന്‍ കോട്ടനമ്പലത്തുഞ്ചിയമാക്കോത, (26) ചേരമാന്‍ പാലൈപാടിയ പെരുങ്കടുങ്കോ.

ചേര ചോള നാടുകളില്‍വച്ച് ഏറ്റവും വലുത് ചേരനാടായിരുന്നു. ചേരനാടിന്റെ പരമ്പരാഗതമായ വിസ്തൃതി 80 കാതമായിരുന്നു (515 കി.മീ.) തെ. ആയ് രാജ്യത്തിനും വ. പൂഴിനാട്ടിനും മധ്യത്തിലാണ് ചേരരാജ്യം സ്ഥിതിചെയ്തിരുന്നത്.

ഉതിയന്‍ ചേരന്‍. ആദിചേരന്‍മാരില്‍ ആദ്യത്തെ രാജാവ്; പെരുഞ്ചോറ്റുതിയന്‍ ചേരലാതന്‍ എന്നാണ് പൂര്‍ണനാമം; വാനവരമ്പന്‍, പേരുംചേരലാതന്‍, ചേരലാതന്‍ എന്നീ പേരുകളിലും ഉതിയന്‍ അറിയപ്പെടുന്നുണ്ട്. മുരഞ്ചിയൂര്‍ മുടിനാഗരായര്‍ പുറനാനൂറില്‍ ഉതിയനെ സ്തുതിക്കുന്നു. കുരുക്ഷേത്ര യുദ്ധത്തില്‍ പങ്കെടുത്ത പാണ്ഡവര്‍ക്കും കൌരവര്‍ക്കും ഭക്ഷണം നല്കിയതുകൊണ്ടാണ് പെരുഞ്ചോറ്റുതിയന്‍ എന്ന വിശേഷണം ലഭിച്ചതെന്നു പറയപ്പെടുന്നു. ഇദ്ദേഹം പൂര്‍വികരുടെ സ്മരണയ്ക്കായി യാഗങ്ങള്‍ ചെയ്തതായും പെരുഞ്ചോറ്റു സദ്യ നടത്തിയതായും കേരളത്തില്‍നിന്നുള്ള സംഘകാലകവിയായ മാമൂലനാര്‍ അകനാനൂറില്‍ പ്രസ്താവിച്ചിരിക്കുന്നു. യുദ്ധപ്രിയനായ ഇദ്ദേഹം കുട്ടനാടു മുഴുവന്‍ ആക്രമിച്ചു പിടിക്കുകയും സമകാലികനായ കരികാല ചോളനോടു യുദ്ധം ചെയ്യുകയും ചെയ്തു. ചേരന്‍മാരുടെയും പാണ്ഡ്യന്‍മാരുടെയും രാജ്യങ്ങള്‍ക്കു മധ്യത്തില്‍ സ്ഥിതി ചെയ്ത രാജ്യത്തിലെ രാജാവായ വേളിന്റെ പുത്രിയെ വിവാഹം ചെയ്ത് ഉതിയന്‍ തന്റെ സ്ഥാനം ഉറപ്പിച്ചു; തുളുനാട്ടിലെ നന്നന്‍ I-ന് സ്വപുത്രിയെ വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്തു. കൊങ്ങുനാടിന്റെ അധീശത്വം നേടുവാനും ഉതിയനു കഴിഞ്ഞു. ഈ രാജാവിന്റെ നാട് കിഴക്കും പടിഞ്ഞാറും സമുദ്രതീരങ്ങള്‍വരെ വ്യാപിച്ചിരുന്നതായി മുരഞ്ചിയൂര്‍ മുടിനാകരായര്‍ പ്രസ്താവിക്കുന്നു. വൈക്കത്തിനടുത്തുള്ള ഉദയമ്പേരൂര്‍ സ്ഥാപിച്ചത് ഈ രാജാവായിരുന്നുവെന്ന് കെ.ജി. ശേഷയ്യര്‍ അഭിപ്രായപ്പെടുന്നു. കരികാലചോളനുമായി നടന്ന വെണ്ണിയുദ്ധത്തില്‍ ഉതിയനു മുറുവേറ്റു; അപമാനിതനായ ഉതിയന്‍ ചേരന്‍ പട്ടിണികിടന്ന് ആത്മഹത്യ ചെയ്തതായി പറയപ്പെടുന്നു.

ഇമയവരമ്പന്‍ നെടുഞ്ചേരലാതന്‍. ഉതിയന്‍ചേരലാതന് വെളിയന്‍ വേണ്‍മാന്‍ എന്ന സാമന്തന്റെ പുത്രിയായ നല്ലിനിയില്‍ ജാതനായ പുത്രനാണ് നെടുഞ്ചേരലാതന്‍. ചേരരാജാവായിത്തീര്‍ന്ന ഇദ്ദേഹം ഹിമാലയംവരെയുള്ള രാജാക്കന്‍മാരെ തോല്പിച്ച് ചേരന്‍മാരുടെ വംശചിഹ്നമായ വില്ല് ഹിമശിഖരത്തില്‍ കൊത്തിയതുകൊണ്ട് ഇമയവരമ്പന്‍ എന്ന വിശേഷണം ലഭിക്കാനിടയായി എന്ന് മാമൂലനാര്‍ അകനാനൂറിലെ ഒരു ഗാനത്തില്‍ സൂചിപ്പിക്കുന്നു. കദമ്പരുടെ കാവല്‍മരമായ കടമ്പിനെ മുറിച്ച് അതുകൊണ്ട് മുരശുണ്ടാക്കിയ വീരനാണ് നെടുഞ്ചേരലാതന്‍ എന്നും മാമൂലനാര്‍ പറയുന്നു. 'ഏഴുമുടിമാര്‍പന്‍' (ഏഴു രാജാക്കന്‍മാരുടെ കിരീടങ്ങള്‍ ഒരു മാലയായി മാറില്‍ അണിയുന്നവന്‍) എന്ന ബിരുദവും മറ്റു പല ചേരരാജാക്കന്‍മാരെപ്പോലെ ഇദ്ദേഹവും സ്വീകരിച്ചു. ഇദ്ദേഹം കീഴടക്കിയ രാജാക്കന്‍മാര്‍ പാരി, ഓരി, നന്നന്‍, കാരി എവ്വി, ആവി, ആയ് എന്നിവരായിരിക്കുമെന്നു കരുതപ്പെടുന്നു. കന്യാകുമാരി മുതല്‍ ഹിമാലയംവരെയുള്ള ഭൂമി മുഴുവന്‍ ചേരലാതന്റെ കീഴിലായിരുന്നുവെന്ന് പതിറ്റുപ്പത്തിന്റെ രണ്ടാംപത്തില്‍ കുമട്ടൂര്‍ കണ്ണനാര്‍ എന്ന കവി പറയുന്നു. കണ്ണൂരിനടുത്തുള്ള മാന്തൈ ആയിരുന്നു ഇദ്ദേഹത്തിന്റെ തലസ്ഥാനം എന്നു ചിലര്‍ കരുതുന്നു. ഈ നഗരത്തില്‍വച്ച് ശത്രുക്കളില്‍നിന്നു കപ്പം കൈക്കൊണ്ടതായി പതിറ്റുപ്പത്തില്‍ സൂചനകളുണ്ട്. നെടുഞ്ചേരലാതന്‍ 58 വര്‍ഷം ഭരിച്ചു. ഇദ്ദേഹത്തിന്റെ പത്നി ചോളരാജകുമാരിയായ നര്‍ച്ചോണയായിരുന്നു. ചോളരാജാവായ കരികാര്‍ പെരുവളത്താന്റെ പുത്രിയായിരുന്നു നര്‍ച്ചോണയെന്നു ചില ചരിത്രകാരന്‍മാര്‍ വിശ്വസിക്കുന്നു. നെടുഞ്ചേരലാതന്റെ ഭാര്യ ചോഴന്‍ മണക്കിള്ളിയുടെ പുത്രിയായിരുന്നുവെന്ന് പതിറ്റുപത്തിലെ അഞ്ചാംപത്തില്‍ പറയുന്നു. ചില ഗ്രീക്കു വ്യാപാരികളെ ഇദ്ദേഹം തടവുകാരായി പിടിച്ചെന്നും വമ്പിച്ച പ്രതിഫലം വാങ്ങിയിട്ടാണ് പിന്നീട് അവരെ വിട്ടയച്ചതെന്നും വിശ്വസിക്കപ്പെടുന്നു. ചേരലാതന്‍ യുദ്ധത്തില്‍ വീരമൃത്യു വരിക്കയാണുണ്ടായത്. ഇദ്ദേഹവും ചോളരാജാവായ പെരുവീരര്‍ കിള്ളിയും തമ്മില്‍ പോര്‍പുറത്തുവച്ച് ഏറ്റുമുട്ടി. പുറനാനൂറില്‍ കളാത്തലൈയാര്‍ ഈ യുദ്ധത്തെ വര്‍ണിച്ചിട്ടുണ്ട്. ഈ യുദ്ധത്തില്‍ രണ്ടുപേരും മൃതിയടഞ്ഞു. പോര്‍പ്പുറത്തു നടന്ന ഘോരയുദ്ധത്തെപ്പറ്റി പരണരും പാടിയിട്ടുണ്ട്. ഈ ചേരരാജാവിന്റെ ബഹുമാനപാത്രമായ കവി കുമട്ടൂര്‍ കണ്ണനാര്‍ ആണ്.

പല്‍യാനൈ ചെല്‍കെഴുകുട്ടുവന്‍. ഇമയവരമ്പന്‍ നെടുഞ്ചേരലാതനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരനായ പല്‍യാനൈ ചെല്‍കെഴുകുട്ടുവന്‍ ചേരരാജാവായി. ഇദ്ദേഹത്തിന്റെ പേരുതന്നെ ഇദ്ദേഹത്തിന് അനേകം ആനകള്‍ ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. പല്‍യാനൈ 25 വര്‍ഷം രാജ്യം ഭരിച്ചു. പതിറ്റുപത്തിലെ മൂന്നാം പത്തിലെ കഥാനായകന്‍ ഈ രാജാവാണ്. 'ചെറുപ്പീര്‍പൂഴിയര്‍കോന്‍', 'മഴവന്‍ മെയ്മറൈ', 'ആയിരൈ പൊരുണന്‍' എന്നീ വിശേഷണങ്ങള്‍ ഈ രാജാവിനുണ്ടായിരുന്നു. കുട്ടനാടിന്റെ വ. കിടക്കുന്ന പൂഴിനാടിന്റെ ആക്രമണമാണ് അദ്ദേഹത്തിന്റെ ആദ്യവിജയങ്ങളിലൊന്ന്. ഇതിനാല്‍ ഉത്തര മലബാറിന്റെ ചില ഭാഗങ്ങളും ചേരരാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു എന്നു കരുതാം. ഈ വിജയത്തിന്റെ ഫലമായി അദ്ദേഹം 'പൂഴിയര്‍കോന്‍' എന്ന പേരില്‍ അറിയപ്പെട്ടു. തെ. പാണ്ഡ്യരുടെ അധീനത്തിലായിരുന്ന കുട്ടനാടും പിടിച്ചെടുത്തു; അങ്ങനെ കുട്ടുവന്‍ എന്ന പേരും സമ്പാദിച്ചു. ദക്ഷിണ തിരുവിതാംകൂര്‍ ഉള്‍പ്പെട്ട വേണാട്ടിലെ ആയ്വേള്‍മാരെയും പല്‍യാനൈ പരാജയപ്പെടുത്തി. കാലിസമ്പത്ത് നിറഞ്ഞ കൊങ്ങുനാട് കൈവശമാക്കിയത് ഇദ്ദേഹത്തിന്റെ നേട്ടമായി കരുതപ്പെടുന്നു. ഇദ്ദേഹം ആയിരൈ മലയിലെ ദേവിക്ക് ശത്രുരക്തത്തില്‍ കുഴച്ച ചോറ് നിവേദിച്ചതായി പറയപ്പെടുന്നു. ജൈനമതവും ബുദ്ധമതവും പ്രാബല്യത്തില്‍ ഇരുന്നിരുന്നു. രണ്ടിനെയും ഇദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. ചേരരാജ്യത്തിന്റെ കിഴക്കേ അതിര്‍ത്തിയില്‍ മരതകഖനികള്‍ക്കു കേള്‍വികേട്ട പുന്നാടായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ആ രാജ്യം പിടിച്ചടക്കിയത് പല്‍യാനൈയുടെ മറ്റൊരു നേട്ടമാണ്. ഇദ്ദേഹത്തിന്റെ കാലത്തെ കവികളിലും പുരോഹിതന്‍മാരിലും പ്രസിദ്ധന്‍ പാലൈഗൌതമനാരായിരുന്നു. ഗൌതമനാരുടെ നേതൃത്വത്തില്‍ 10 യാഗങ്ങള്‍ നടത്തപ്പെട്ടു. കുറച്ചുകാലത്തിനുശേഷം രാജാവു തന്നെ വാനപ്രസ്ഥം സ്വീകരിച്ച് തപസ്സിനു പോയി.

കളങ്കായ് കണ്ണിനാര്‍ മുടിച്ചേരല്‍. ചേരലാതനു പുതുമന്‍ ദേവിയില്‍ ജനിച്ച പുത്രനായിരുന്നു ഇദ്ദേഹം. കിരീടധാരണത്തിന് ഒരുക്കിവച്ചിരുന്ന മാലയും മകുടവും ശത്രുക്കള്‍ മോഷ്ടിച്ചുകൊണ്ടുപോയി; എങ്കിലും ചടങ്ങു മാറ്റി വച്ചില്ല. രുദ്രാക്ഷവും ചില സുഗന്ധദ്രവ്യങ്ങളുംകൊണ്ട് അതു നിര്‍വഹിച്ചു. പതിറ്റുപത്ത് നാലാംപത്തില്‍ കാപ്പിയാറ്റുകാപ്പിയനാര്‍ നാര്‍മുടിച്ചേരലിനെ പുകഴ്ത്തിപ്പാടിയിട്ടുണ്ട്. പല്‍യാനൈയുടെ ഏകപുത്രനായിരുന്ന ആണ്ടുവന്‍ പിതാവിനു മുന്‍പുതന്നെ അന്തരിച്ചതിനാല്‍ സഹോദരനായ കളങ്കായ്കണ്ണി രാജാവായിത്തീരുകയാണുണ്ടായത്. സുഗന്ധവാഹിയായ 'വെട്ടിവേര്‍' നാരുകൊണ്ട് കിരീടവും കളങ്കായ് കൊണ്ട് മാലയും നിര്‍മിച്ച് ധരിച്ചിരുന്നതിനാലാണ് ഇദ്ദേഹത്തെ കളങ്കായ് കണ്ണിനാര്‍ മുടിച്ചേരല്‍ എന്നു വിളിക്കുന്നത്. പൂഴിനാട്ടിലെ നന്നന്‍ II ആയിരുന്നു നാര്‍മുടിച്ചേരലിന്റെ പ്രധാന വൈരി. ആദ്യത്തെ ഏറ്റുമുട്ടലായ പാഴിയുദ്ധത്തില്‍ നാര്‍മുടിച്ചേരല്‍ തോല്പിക്കപ്പെട്ടുവെങ്കിലും തുടര്‍ന്നുള്ള വാകൈനാവിക യുദ്ധത്തില്‍ നന്നന്‍ II നെ നിശ്ശേഷം തോല്പിക്കുകയും വധിക്കുകയും ചെയ്തു. ഈ യുദ്ധത്തില്‍ വിജയിച്ച നാര്‍മുടിച്ചേരലിന്, പൂഴിയര്‍കോന്‍ എന്ന സ്ഥാനപ്പേരും കിട്ടി. ആ വിജയംമൂലം പൂഴിനാടും ചേരസാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടു. തകടൂരിലെ അതിയമാന്‍ രാജാവായ നെടുമാന്‍ അഞ്ചിയെ തോല്പിച്ചു കീഴടക്കിയതും നാര്‍മുടിച്ചേരലിന്റെ നേട്ടമായിരുന്നു. ധര്‍മിഷ്ഠനായിരുന്ന ഈ ചേരരാജാവ് കാപ്പിയാറ്റുകാപ്പിയനാര്‍ക്ക് നാലുലക്ഷം സ്വര്‍ണനാണയം ദാനം ചെയ്തതായി പറയപ്പെടുന്നു.

കടല്‍പിറകോട്ടിയ വേല്‍കെഴുകുട്ടുവന്‍. നെടുഞ്ചേരലാതന് ചോളരാജകുമാരിയായ മണക്കിള്ളിയിലുണ്ടായ പുത്രനാണ് ഈ രാജാവ്. ചിലപ്പതികാരത്തിലെ പ്രശസ്ത രാജാവായ ചെങ്കുട്ടുവനാണ് വേല്‍കെഴുകുട്ടുവന്‍ എന്ന് അനുമാനിക്കപ്പെടുന്നു. സംഘകാലത്തെ രാജാക്കന്‍മാരില്‍ കാലനിര്‍ണയം സംബന്ധിച്ച് വ്യക്തമായ തെളിവു ലഭിച്ചിട്ടുള്ള ഏക ചേരരാജാവാണ് ചെങ്കുട്ടുവന്‍. സംഘകാല സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും മൊത്തത്തിലുള്ള കാലനിര്‍ണയത്തിന് മൂലമായിട്ടുള്ളത് ചെങ്കുട്ടുവന്റെ കാലമാണ്.

ചെങ്കുട്ടുവന്‍ വഞ്ചിപ്പട്ടണത്തില്‍ പത്തിനിക്കടവുളിന്റെ (പത്തിനീദേവി) വിഗ്രഹം പ്രതിഷ്ഠിച്ചപ്പോള്‍ അവിടെ സന്നിഹിതരായിരുന്ന രാജാക്കന്‍മാരില്‍ സിംഹളത്തിലെ ഗജബാഹുവുമുണ്ടായിരുന്നു. ഈ ഗജബാഹു സിംഹളപരമ്പരയിലെ 46-ാമത്തെ രാജാവായിരുന്നുവെന്ന് മഹാവംശം, ദീപവംശം മുതലായ സിംഹള കൃതികള്‍ സാക്ഷ്യം വഹിക്കുന്നു. ഗജബാഹുവിന്റെ കാലം എ.ഡി. 171 മുതല്‍ 193 വരെയാണെന്നു കണക്കാക്കപ്പെടുന്നു. അക്കാലത്ത് ചെങ്കുട്ടുവന് 50 വയസ് പ്രായമുണ്ടായിരുന്നു. അതിനാല്‍ ഏകദേശം എ.ഡി. 121-നോടടുപ്പിച്ചാണ് ചെങ്കുട്ടുവന്‍ ജനിച്ചതെന്നു കണക്കാക്കാം.

ആദിചേരന്‍മാരില്‍ ഏറ്റവും ശക്തനും പ്രതാപശാലിയും ചെങ്കുട്ടുവനായിരുന്നു. ഇദ്ദേഹം ഒരു നാവികസേനയെ നിലനിര്‍ത്തി കടലില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കാലത്ത് കടല്‍ പിറകോട്ടു പോയതുകൊണ്ടോ, വമ്പിച്ചൊരു നാവികവിജയം നേടിയതുകൊണ്ടോ ആണ് ഇദ്ദേഹത്തെ കടല്‍പിറകോട്ടിയ കൂട്ടുവന്‍ എന്ന് പറഞ്ഞുവരുന്നത്. പതിറ്റുപത്ത് അഞ്ചാംപത്തില്‍ പരണര്‍ ചെങ്കുട്ടുവനെ സ്തുതിക്കുന്നു. ഉമ്പര്‍ക്കാട് എന്ന നാട് ഒന്നോടെ പരണര്‍ക്കു ദാനം ചെയ്തതു കൂടാതെ സ്വപുത്രനായ കുട്ടുവഞ്ചേരലിനെയും പരണര്‍ക്കു കൊടുത്തു. പൂഴിനാട്ടിലെ നന്നനെയും മോക്കൂറിലെ പഴയനെയും ചെങ്കുട്ടുവന്‍ പടയില്‍ തോല്പിച്ചു. പഴയന്റെ കുടുംബവൃക്ഷമായ വേപ്പുമരം മുറിപ്പിച്ച് അതൊരു വലിയ വണ്ടിയില്‍ കയറ്റി ആനകളെക്കൊണ്ട് വലിപ്പിച്ച് തന്റെ തലസ്ഥാനനഗരിയിലേക്ക് ചെങ്കുട്ടുവന്‍ കൊണ്ടുവന്നു. ഈ പഴയന്‍ ഒരു കൂറുനില മന്നനായിരുന്നു എന്ന് അരുംപത ഉരൈയാശിരിയര്‍ പ്രസ്താവിക്കുന്നു. ചെങ്കുളത്തുവച്ച് കൊങ്ങന്‍മാരെ തോല്പിച്ചു; ഗംഗാതടംവരെയുള്ള രാജ്യങ്ങള്‍ കീഴടക്കിയതായും ചിലപ്പതികാരം പറയുന്നു. കരികാലചോളന്റെ നിര്യാണത്തെത്തുടര്‍ന്ന് ചോളസിംഹാസനത്തിനുവേണ്ടി നടന്ന അധികാരമത്സരത്തില്‍ ചെങ്കുട്ടുവന്‍ ചോളരാജ്യം ആക്രമിക്കുകയും ഒന്‍പത് രാജാക്കന്‍മാരെ തോല്പിച്ച്, തന്റെ സ്യാലനെ അവിടെ അധികാരത്തില്‍ വാഴിക്കുകയും ചെയ്തു.

കോവലന്റെ പത്നിയായ പത്തിനിദേവിയുടെ പ്രതിമ നിര്‍മിക്കുന്നതിനുവേണ്ട ശില അന്വേഷിച്ചുകൊണ്ടുള്ള ഉത്തരേന്ത്യന്‍ പര്യടനം ചെങ്കുട്ടുവനെ പ്രശസ്തനാക്കി. പതിറ്റുപ്പത്തിന്റെ പതികത്തിലും ചിലപ്പതികാരത്തിലും ഇതു വര്‍ണിച്ചിരിക്കുന്നു. എന്നാല്‍ പതിറ്റുപ്പത്തിലെ അഞ്ചാം പത്തിന്റെ കര്‍ത്താവായ പരണര്‍ ചെങ്കുട്ടുവന്റെ വിജയങ്ങളെ വര്‍ണിക്കുന്ന കൂട്ടത്തില്‍ ഈ സംഭവം പരാമര്‍ശിച്ചിട്ടില്ല. കൊടുങ്ങല്ലൂരിലായിരുന്നു ഈ പ്രതിഷ്ഠ. അവിടത്തെ പ്രസിദ്ധമായ ഭഗവതിക്ഷേത്രത്തിന്റെ ഉദ്ഭവം അതോടെ ആയിരിക്കാമെന്ന് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു.

ഒരു പ്രസിദ്ധ നാവികനായിരുന്ന ചെങ്കുട്ടുവന്‍ കടല്‍ക്കൊള്ള അവസാനിപ്പിച്ചു. ഇദ്ദേഹത്തിനു ചെങ്കുട്ടുവന്‍ എന്ന പേരു സിദ്ധിച്ചത് ചുവന്ന നിറം മൂലമായിരുന്നുവെന്ന് ഒരു വാദഗതി നിലവിലുണ്ട്; ധര്‍മനിഷ്ഠയുടെ ഫലമായി ആ പേര് സിദ്ധിച്ചുവെന്ന് വേറൊരു കൂട്ടരും വാദിക്കുന്നു. ചെങ്കുട്ടുവന്റെ ഇളയ സഹോദരനായിരുന്നു ചിലപ്പതികാരകര്‍ത്താവായ ഇളങ്കോവടികള്‍.

ആട്ടുകൊട്ട് പാട്ടു ചേരലാതന്‍. ഇമയവരമ്പന്‍ നെടുഞ്ചേരലാതന്റെ മൂന്നാമത്തെ പുത്രനും നാര്‍മുടിച്ചേരലിന്റെ സഹോദരനും ചെങ്കുട്ടുവന്റെ പിന്‍ഗാമിയുമായ ഇദ്ദേഹം 38 വര്‍ഷം രാജ്യം ഭരിച്ചു. പതിറ്റുപ്പത്ത് ആറാം പത്തില്‍ കാക്കൈപാടിനിയാര്‍ നാച്ചെളൈയാര്‍ എന്ന കവയിത്രി ഈ രാജാവിനെ സ്തുതിച്ചിരിക്കുന്നു. ഈ രാജാവിന്റെ പൊതുവായ വിവരണം മാത്രമേ നറച്ചെളൈയാരുടെ ഗാനത്തിലുള്ളു. വെണ്ണിപ്പോരില്‍ കരികാര്‍ പെരുവളത്താന്‍ എന്ന ചോളനാല്‍ തോല്പിക്കപ്പെട്ട ചേരമാന്‍ പെരുഞ്ചേരലാതന്‍ തന്നെയാണ് ആട്ടുകൊട്ട് പാട്ടു ചേരലാതന്‍ എന്ന് കെ.ജി. ശേഷയ്യര്‍ അഭിപ്രായപ്പെടുന്നു. ഈ രാജാവ് പ്രത്യേകിച്ച് ഒരു യുദ്ധവുമായി ബന്ധപ്പെട്ടു കാണുന്നില്ല. സമാധാനപ്രിയനായ ചേരലാതന്‍ രാജ്യത്തെ വാണിജ്യം അഭിവൃദ്ധിപ്പെടുത്തുകയും സാമ്പത്തികനില ഭദ്രമാക്കുകയും ചെയ്തു. ആട്ടുകൊട്ട് പാട്ടു ചേരലാതന്‍ എന്ന പേരിന്റെ ഉദ്ഭവത്തെപ്പറ്റി ചരിത്രകാരന്‍മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. ശത്രുക്കള്‍ പിടിച്ചെടുത്ത ആടുകളെ തിരിച്ചെടുത്തതുകൊണ്ടാണ് ഈ പേരു ലഭിച്ചതെന്ന് ഒരഭിപ്രായം; യുദ്ധക്കളത്തില്‍ വിജയം നേടിയ ഉടന്‍തന്നെ വാളുമേന്തി നൃത്തം ചെയ്യുന്നവനായതുകൊണ്ടാണ് ഈ പേരുണ്ടായതെന്നു രണ്ടാമത്തെ കൂട്ടരും വാദിക്കുന്നു. ആട്ടുകൊട്ട് പാട്ടു ചേരലാതന്റെ കാലശേഷം ആദിചേരന്‍മാരുടെ പ്രധാന പരമ്പര അപ്രത്യക്ഷമായി. ചെങ്കുട്ടുവന്റെ പുത്രനായ കുട്ടുവഞ്ചേരല്‍ സന്ന്യാസിയായിത്തീര്‍ന്നു. തുടര്‍ന്നുളള കാലഘട്ടത്തില്‍ ഇരുമ്പൊറൈ എന്നറിയപ്പെടുന്ന പുതിയൊരു ചേരരാജപരമ്പര അധികാരത്തില്‍ വന്നു.

ചെല്‍വക്കടുങ്കോവാഴിയാതന്‍ ചേരമാന്‍ ഇരുമ്പൊറൈ. ആട്ടുകൊട്ട് പാട്ടു ചേരലാതനു പുരുഷസന്താനം ഉണ്ടായിരുന്നില്ല; ചെങ്കുട്ടുവന്റെ ഏകപുത്രന്‍ സന്ന്യാസിയാവുകയും ചെയ്തു. അതിനാല്‍ ചേരരാജവംശത്തിലെ മൂത്ത പുരുഷപ്രജ ആണ്ടുവന്‍ചേരലിന്റെ പുത്രനായ ചെല്‍വക്കടുങ്കോവാഴിയാതന്‍ രാജാവായി. ഇദ്ദേഹം മാതാവില്‍നിന്ന് ഇരുമ്പൊറൈ എന്ന സ്ഥാനപ്പേര്‍ സ്വീകരിച്ച്, പിതാവില്‍നിന്നും ലഭിച്ച ചേരമാന്‍ എന്ന സ്ഥാനപ്പേരുമായി അതിനെ സംയോജിപ്പിച്ച് ചേരമാന്‍ ഇരുമ്പൊറൈ എന്ന പേരാക്കി മാറ്റി. ചേരമാന്‍ ഇരുമ്പൊറൈ ശാഖയിലെ ആദ്യത്തെ രാജാവായിരുന്നു ഇദ്ദേഹം. ഒരു വിഖ്യാതയോദ്ധാവായിരുന്ന ചേരമാന്‍ ഇരുമ്പൊറൈ ഏഴുമുടിപ്പതക്കം അണിഞ്ഞിരുന്നു. ആദ്യകാല ചേരരാജാക്കന്‍മാര്‍ കീഴടക്കിയ ഏഴു മുഖ്യന്‍മാരുടെയുംമേല്‍ ആധിപത്യം തുടര്‍ന്നു. ചെല്‍വക്കടുങ്കോയും ഇദ്ദേഹത്തിന്റെ പിന്‍ഗാമികളും കരുവൂര്‍ തലസ്ഥാനമാക്കിയാണ് ഭരണം നടത്തിയത്. ഇദ്ദേഹം രാജാവായതിനെത്തുടര്‍ന്നു ചോളന്‍മാരും പാണ്ഡ്യന്‍മാരും ചേര്‍ന്ന് കരുവൂരിനെ ആക്രമിച്ചു. ചെല്‍വക്കടുങ്കോ ഈ യുദ്ധത്തില്‍ ആക്രമണകാരികളെ തോല്പിക്കുകയും ചെയ്തു. ഒകന്തൂര്‍ ഗ്രാമത്തിന്റെ ആദായം ഒരു വിഷ്ണുക്ഷേത്രത്തിന് ഇദ്ദേഹം വിട്ടുകൊടുത്തു. തൊണ്ടിയായിരുന്നു ഇദ്ദേഹത്തിന്റെ ആസ്ഥാനം.

ചെല്‍വക്കടുങ്കോയുടെ ആസ്ഥാനകവിയും ഉപദേഷ്ടാവും കപിലരായിരുന്നു. നൃത്തസംഗീതാദികലകളുടെ പരിപോഷകനായിരുന്നു ഈ രാജാവ്. പുകഴൂര്‍ എന്ന സ്ഥലത്തുനിന്ന് അടുത്തകാലത്ത് കണ്ടുകിട്ടിയ ലിഖിതത്തില്‍ പരാമര്‍ശിക്കപ്പെട്ട ആതന്‍ചേരല്‍ ഇരുമ്പൊറൈ ചെല്‍വക്കടുങ്കോയായിരിക്കുമെന്നു ചരിത്രകാരന്‍മാര്‍ ഊഹിക്കുന്നു.

പെരുഞ്ചേരല്‍ ഇരുമ്പൊറൈ. ചെല്‍വക്കടുങ്കോയുടെയും വേളാവിക്കോമാന്‍ പതുമന്‍ ദേവിയുടെയും പുത്രനായ പെരുഞ്ചേരല്‍ തകടൂരിലെ എഴിനിയെ പരാജയപ്പെടുത്തിയതോടുകൂടി പ്രസിദ്ധനായി. പിതാവായ ചെല്‍വക്കടുങ്കോ പെരുഞ്ചേരല്‍ ഇരുമ്പൊറൈ എന്ന പേരിലും അറിയപ്പെട്ടിരുന്നതിനാല്‍ ഈ രാജാവിനെ പെരുഞ്ചേരല്‍ ഇരുമ്പൊറൈ II എന്ന് വിളിക്കുന്നു. പെരുഞ്ചേരലും എഴിനിയും തമ്മില്‍ നടന്ന യുദ്ധത്തില്‍ പാണ്ഡ്യന്മാരും ചോളന്‍മാരും അതികമാനെ സഹായിച്ചിരുന്നു. ഈ സംയുക്തസേനയെ പരാജയപ്പെടുത്തി തകടൂര്‍ നശിപ്പിക്കാന്‍ കഴിഞ്ഞതാണ് പെരുഞ്ചേരലിന്റെ നേട്ടം. കഴുവുള്‍ നടത്തിയ കലാപം ഇദ്ദേഹം അടിച്ചമര്‍ത്തി; അയാളുടെ കോട്ട പിടിച്ചെടുക്കുകയും ചെയ്തു. പൂഴിനാടിന്റെയും കൊല്ലിമലയുടെയും കുതിരമലയുടെയും പുകാറിന്റെയും നായകനായി കവികള്‍ ഇദ്ദേഹത്തെ സ്തുതിച്ചിരുന്നു. പെരുഞ്ചേരല്‍ 17 വര്‍ഷം രാജ്യം വാണു. പതിറ്റുപ്പത്തിന്റെ എട്ടാംപത്തില്‍ അരിശില്‍ കീഴാര്‍ പ്രകീര്‍ത്തിച്ചിട്ടുള്ള രാജാവും ഇദ്ദേഹമാണ്. മോശികീരനാര്‍ എന്ന കവി, രാജാവില്ലാത്ത സന്ദര്‍ഭത്തില്‍ രാജധാനിയില്‍ ആഗതനായി, സിംഹാസനത്തില്‍ ഇരുന്ന് ഉറങ്ങിപ്പോയി എന്ന് പറയപ്പെടുന്നു. പെരുഞ്ചേരല്‍, ഉറങ്ങിക്കിടന്ന കവിയെക്കണ്ട് ഉണരുന്നതുവരെ ഇദ്ദേഹത്തിനു വീശിക്കൊടുത്തുവെന്നും ഒരു കഥയുണ്ട്.

ഇളഞ്ചേരല്‍ ഇരുമ്പൊറൈ. പെരുഞ്ചേരലിന് ആണ്ടുവന്‍ ചെള്ളൈയില്‍ ജനിച്ച പുത്രനാണിദ്ദേഹം. കൊങ്ങര്‍കോവൈ, കുട്ടുവരേരൈ, പൂഴിയര്‍കോവൈ എന്നീ സ്ഥാനപ്പേരുകള്‍ ഇദ്ദേഹം സ്വീകരിച്ചിരുന്നതിനാല്‍ കൊങ്ങുനാട്, പൂഴിനാട്, കുട്ടനാട് എന്നീ പ്രദേശങ്ങള്‍ അദ്ദേഹം ഭരിച്ചിരുന്നതായി കണക്കാക്കാം. വിച്ചി, പെരുംചോഴന്‍, ഇളംപഴയന്‍ എന്നിവരെ ഇദ്ദേഹം പരാജയപ്പെടുത്തി. പുകാര്‍ നഗരത്തില്‍നിന്ന് 'ചതുക്കപ്പൂത'ത്തിന്റെ ബിംബംകൊണ്ടുവന്ന് കൊടുങ്ങല്ലൂരില്‍ പ്രതിഷ്ഠിച്ചത് ഇളഞ്ചേരലാണെന്നു കരുതപ്പെടുന്നു. പെരുംകുന്റൂര്‍ കിഴാര്‍ എഴുതിയ ഒമ്പതാംപത്തില്‍ പ്രകീര്‍ത്തിതനായ രാജാവ് ഇദ്ദേഹമാണ്.

യാനൈക്കാഴ്ചൈമാന്തരഞ്ചേരല്‍ ഇരുമ്പൊറൈ. ചേരനാടിന്റെ അവസാനത്തെ പ്രതാപശാലിയായ രാജാവ്. പതിറ്റുപ്പത്തിലെ നഷ്ടപ്പെട്ട പത്താം ദശകത്തില്‍ പരാമൃഷ്ടനായിട്ടുള്ളത് ഈ രാജാവായിരിക്കുമെന്ന് ഊഹിക്കപ്പെടുന്നു. ഇദ്ദേഹം ആനയെപ്പോലെ ഇരുന്നതുകൊണ്ടായിരിക്കണം ആ പേരു സിദ്ധിച്ചതെന്ന് ഒരു വാദമുണ്ട്. ഇളഞ്ചേരലും ഈ രാജാവും തമ്മിലുള്ള ബന്ധംപോലും വ്യക്തമല്ല. മാന്തൈ നഗരം തിരികെ പിടിച്ചതുകൊണ്ടാവണം ഇദ്ദേഹത്തിനു മാന്തരം എന്ന പേരു കിട്ടിയത്. ഒരു യോദ്ധാവായിരുന്ന ഇദ്ദേഹം വിളങ്ങില്‍ യുദ്ധത്തില്‍ ചോള രാജാവിനെയും മറ്റൊരു യുദ്ധത്തില്‍ പെരുനാര്‍ കിളളിയെയും തോല്പിച്ചതായി പറയപ്പെടുന്നു. വ. മലബാറിലെ തൊണ്ടിയായിരുന്നു ഇദ്ദേഹത്തിന്റെ ആസ്ഥാനം; കൊല്ലിമലയും (സേലംജില്ല) ഇദ്ദേഹത്തിന്റെ കീഴിലായിരുന്നു. ഐങ്കുറുനൂറ് എന്ന കാവ്യം കൂടല്ലൂര്‍ കിഴാര്‍ സമാഹരിച്ചത് ഈ രാജാവിന്റെ ആജ്ഞ്രപ്രകാരമാണ്. ഇദ്ദേഹത്തെ പാണ്ഡ്യരാജാവായ നെടുഞ്ചേഴിയന്‍ തലൈയാലങ്കാനം യുദ്ധത്തില്‍ തോല്പിച്ചു തടവുകാരനാക്കി. തടവുചാടി രക്ഷപ്പെട്ട ഇദ്ദേഹം വീണ്ടും ചേരരാജാവായി. അവസാനത്തെ മഹാനായ ചേരരാജാവെന്നു പ്രസിദ്ധനായ ഇദ്ദേഹത്തിനുശേഷം ദുര്‍ബലരായ ചിലരാണ് രാജ്യം ഭരിച്ചത്.

കോക്കോതൈമാര്‍വന്‍, കുട്ടുവന്‍കോത, ഇളംകുട്ടുവന്‍, ചേരമാന്‍ ചാത്തന്‍, കുട്ടുവന്‍ കണ്ണന്‍, നമ്പികുട്ടുവന്‍ ചേരമാന്‍ എന്തൈ തുടങ്ങി ചില അപ്രധാന രാജാക്കന്‍മാരും ഈ പരമ്പരയില്‍പ്പെടും. തമിഴിലുള്ള നാവലര്‍ചരിതൈയില്‍ ചേരന്‍മാര്‍ കളഭ്രര്‍ക്ക് കീഴ്പ്പെട്ടതായി പ്രസ്താവമുണ്ട്. കടമ്പര്‍ തുളുനാടും കീഴടക്കി, കൊങ്ങുനാട് സ്വതന്ത്രവുമായി. അതോടെ ചേരശക്തി അസ്തമിച്ചു. സംഘകാലഘട്ടത്തില്‍ ഉതിയന്‍ചേരലിന്റെ ശാഖ 201 കൊല്ലം ഭരിച്ചതായും ഇരുമ്പൊറൈ ശാഖ 58 കൊല്ലം ഭരിച്ചതായും കണക്കാക്കപ്പെടുന്നു.

(കെ. മഹേശ്വരന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍