This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആത്മനിഷ്ഠതാവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:05, 16 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആത്മനിഷ്ഠതാവാദം

Subjectivism

ഇന്ദ്രിയങ്ങള്‍വഴി അനുഭവവേദ്യമാകുന്ന പ്രപഞ്ചവസ്തുക്കള്‍ക്ക് ജ്ഞാതാവിന്റെ മാനസികാവസ്ഥകളില്‍നിന്നു സ്വതന്ത്രമായ നിലനില്പില്ല എന്ന സിദ്ധാന്തം. ഈ വീക്ഷണഗതിയുമായി ബന്ധപ്പെട്ട വിവിധ വിജ്ഞാനശാഖകളില്‍ ജ്ഞാനമീമാംസ (epistemology), അതിഭൗതികവാദം (metaphysics), മൂല്യദര്‍ശനം (axiology) എന്നിവ പ്രാധാന്യം അര്‍ഹിക്കുന്നു.

വിജ്ഞാനമീമാംസ. ലോകത്തെ അറിയുന്നു എന്നു നാം പറയുമ്പോള്‍ നാം എന്താണ് അറിയുന്നത്, എങ്ങനെയാണ് അറിയുന്നത് എന്നീ ചോദ്യങ്ങളാണ് ജ്ഞാനമീമാംസയുടെ മുഖ്യപഠനരംഗം. ഇന്ദ്രിയങ്ങള്‍വഴി ഗ്രഹിക്കപ്പെടുന്ന പ്രപഞ്ചവസ്തുക്കള്‍ക്ക് മാനസികാവസ്ഥകളില്‍ നിന്നു സ്വതന്ത്രമായ നിലനില്പില്ല എന്ന് ആത്മനിഷ്ഠതാവാദം ഉറപ്പിച്ചുപറയുന്നു. യുക്തിയെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് എതിരാണ് ഇത്. പാശ്ചാത്യദര്‍ശനത്തില്‍ ജോണ്‍ ലോക്ക് (1632-1704), ജോര്‍ജ് ബാര്‍ക്ക്ലേ (1685-1753) എന്നിവരുടെ സിദ്ധാന്തങ്ങള്‍ ആത്മനിഷ്ഠതാവാദത്തിനുദാഹരണമാണ്. പ്രപഞ്ചവസ്തുക്കളെ അറിയുമ്പോള്‍ അവയുടെ വിവിധഗുണങ്ങളെയാണ് അറിയുന്നത്. ഈ ഗുണങ്ങളെ ആശയങ്ങളുടെ രൂപത്തിലാണ് മനസ്സ് ഗ്രഹിക്കുന്നത്. വസ്തുക്കളുടെ എല്ലാ ഗുണങ്ങളും ഒരേ പദവിയിലുള്ളതല്ല. വിസ്താരം, ഗാഢത, ചലനം, സംഖ്യ തുടങ്ങിയ ഗുണങ്ങള്‍ വസ്തുക്കള്‍ക്കുള്ളതായി തോന്നാം. ഈ അടിസ്ഥാനപരമായ ഗുണങ്ങളെ ലോക്ക് പ്രാഥമിക ഗുണങ്ങള്‍ (primary qualities) എന്നു വ്യവഹരിക്കുന്നു. എന്നാല്‍ വസ്തുക്കള്‍ക്കു നിറം, ശബ്ദം, രുചി, ഗന്ധം തുടങ്ങിയ മറ്റു ചില ഗുണങ്ങളും ഉണ്ട്. ഈ ഗുണങ്ങള്‍ ഇന്ദ്രിയങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇവയ്ക്കു വ്യക്തിഗതമായ വ്യത്യാസമുണ്ടാകാം. ഉദാ. മഞ്ഞപ്പിത്തം ബാധിച്ച ആളിന് പ്രപഞ്ചവസ്തുക്കള്‍ മഞ്ഞനിറമുള്ളതായി കാണപ്പെടുന്നു. കറുത്ത കണ്ണട ധരിച്ചയാള്‍ക്ക് അതേവസ്തുക്കള്‍ ചാരനിറത്തില്‍ അനുഭവവേദ്യമാകുന്നു. ഈ തരത്തില്‍ വീക്ഷിക്കുമ്പോള്‍ ഗുണങ്ങള്‍ നിരീക്ഷകന്റെ മനസ്സിനെ ആശ്രയിച്ചുള്ളവയാണ്. ഈ ഗുണങ്ങളെ ലോക്ക് ആപേക്ഷികഗുണങ്ങള്‍ (secondary qualities) എന്നു വിളിക്കുന്നു.

ബാര്‍ക്ക്ലേയുടെ അഭിപ്രായത്തില്‍ മൂലഗുണങ്ങള്‍ക്കും ആപേക്ഷികഗുണങ്ങള്‍ക്കും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമില്ല. ഈ രണ്ടു ഗുണങ്ങളും മനസ്സില്‍ നിന്നു സ്വതന്ത്രങ്ങളായി വസ്തുക്കള്‍ക്കുള്ളതായി അദ്ദേഹം അംഗീകരിക്കുന്നില്ല. ഉദാ. കൃഷ്ണമണിയെ ഒരു പ്രത്യേക ബിന്ദുവില്‍ അമര്‍ത്തുമ്പോള്‍ കണ്‍മുന്നിലുള്ള വസ്തുക്കള്‍ ഇരട്ടയായി കാണുന്നു. ഈ പ്രത്യേക ബിന്ദുവില്‍ അമര്‍ന്നിരിക്കുന്ന ഒരു അസ്ഥിയോടുകൂടിയാണ് മനുഷ്യന്‍ ജനിക്കുന്നതെങ്കില്‍ ഒറ്റയ്ക്കു പകരം എല്ലാം ഇരട്ടയായി കാണുമായിരുന്നു. അതുകൊണ്ട് മൂലഗുണങ്ങളും നിരീക്ഷകന്റെ മനസ്സിനെ ആശ്രയിച്ചാണിരിക്കുന്നത്. ഒരു വസ്തുവില്‍ ഈ രണ്ടുതരം ഗുണങ്ങളും ഉള്ളതുകൊണ്ട് വസ്തുക്കള്‍ക്ക് മനസ്സില്‍നിന്നു സ്വതന്ത്രമായ നിലനില്പില്ല എന്നു ബാര്‍ക്ക്ലേ വാദിക്കുന്നു.

റാല്‍ഫ് ബാര്‍ട്ടണ്‍ പെറി ഇതിനെ 'ഈഗോസെന്‍ട്രിക്ക് പ്രെഡിക്കമന്റ്' (egocentric predicament) എന്നു വിളിക്കുന്നു. ബോധേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അറിവുകള്‍ക്ക് ഉപരി ഒരു വസ്തു എന്തായിരിക്കും എന്നതിനുത്തരം കാണാന്‍ മനുഷ്യന് കഴിയില്ല എന്നാണ് ആത്മനിഷ്ഠതാവാദത്തിന്റെ നിലപാട്. എന്നാല്‍ വിജ്ഞാനമേഖലയില്‍ ബോധമണ്ഡലത്തിലെ ആശയങ്ങള്‍ മാത്രമേ ഉള്ളു. പല മനസ്സുകള്‍ക്കും പൊതുവായ ചില ആശയങ്ങളുണ്ടെന്നും അതിനാല്‍ മനസ്സിനപ്പുറം എന്തോ ഒന്നുണ്ടെന്നുള്ളതിന് ഇതു തെളിവാണെന്നും ചില ദാര്‍ശനികര്‍ വാദിക്കാറുണ്ട്. ആ ഒന്നാണ് സ്വതന്ത്രമായ വസ്തു. ബാര്‍ക്ക്ലേയും കൂട്ടരും ഇതിനു മറുപടി പറയുന്നുണ്ട്. നോ: ബാര്‍ക്ക്ലേ, ജോര്‍ജ്

ഇമ്മാനുവല്‍ കാന്റിന്റെ (1724-1804) അഭിപ്രായത്തില്‍ സ്ഥലകാലങ്ങളും പ്രകൃതിനിയമങ്ങളും ആത്മനിഷ്ഠങ്ങളാണ്. സ്ഥലത്തിന്റെ അഭാവത്തെപ്പറ്റി ചിന്തിക്കുവാന്‍ ആര്‍ക്കും കഴിയുന്നില്ല; എന്നാല്‍ സ്ഥലത്തില്‍ വസ്തുക്കളുടെ അഭാവത്തെപ്പറ്റി ചിന്തിക്കുവാന്‍ സാധിക്കുകയും ചെയ്യും. ശൂന്യമായ സ്ഥലത്തെപ്പറ്റിയും ചിന്തിക്കാം. ഇതിനുകാരണം സ്ഥലം എന്ന ആശയം മനസ്സില്‍ ഇഴുകിപ്പിടിച്ചിരിക്കുന്നു എന്നതുകൊണ്ടാണെന്നു കാന്റ് വാദിക്കുന്നു.

അതിഭൗതികവാദം. മനസ്സും മാനസികാശയങ്ങളും മാത്രമാണ് യഥാര്‍ഥമായിട്ടുള്ളതെന്ന് ആത്മനിഷ്ഠതാവാദം സിദ്ധാന്തിക്കുന്നുണ്ടെങ്കിലും 'എന്റെ' മനസ്സോ മാനസികാശയങ്ങളോ ആയിരിക്കണമെന്നില്ല എന്നുള്ളത് പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ മനസ്സിനെ മാത്രം ഉദ്ദേശിച്ചതാണെങ്കില്‍ അത് അഹംമാത്രവാദം (solipsism) ആണെന്നു പറയാം. ഇതനുസരിച്ച് വ്യക്തിയുടെ മനസ്സു മാത്രമേ യഥാര്‍ഥമായിട്ടുള്ളു - 'എന്റെ' മനസ്സും അതിന്റെ അനുഭവങ്ങളും മാത്രം. അനുഭവങ്ങള്‍ വസ്തുനിഷ്ഠങ്ങളല്ല; അവ വെറും ആശയങ്ങള്‍ മാത്രം. നാം വ്യവഹരിക്കുന്ന യഥാര്‍ഥലോകത്തെ ആത്മനിഷ്ഠതാവാദം പാടെ നിഷേധിക്കുന്നില്ല. 'യാഥാര്‍ഥ്യം' എന്താണെന്നതാണ് മുഖ്യമായ ചോദ്യം. എന്റെ 'അറിയുന്ന മനസ്സി' (knowing mind)ല്‍ നിന്നു ഭിന്നമായി സ്വതന്ത്രമായി ഒരു യഥാര്‍ഥലോകമില്ല. 'ഉണ്ടായിരിക്കുക എന്നാല്‍ ഗ്രഹിക്കപ്പെടുക' എന്ന ബാര്‍ക്ക്ലേയുടെ പ്രസ്താവന ഇതിനെ സുവ്യക്തമാക്കുന്നു.

മൂല്യദര്‍ശനം. മൂല്യത്തെ കണ്ടെത്തുകയാണോ അതോ സൃഷ്ടിക്കുകയാണോ എന്നതാണ് മൂല്യസിദ്ധാന്തത്തിന്റെ പ്രശ്നം. മനസ്സ് മൂല്യം സൃഷ്ടിക്കുന്നു എന്ന് ആത്മനിഷ്ഠതാവാദം സിദ്ധാന്തിക്കുന്നു. ഇഷ്ടാനിഷ്ടങ്ങള്‍, ആന്തരികസംവേദനം എന്നിവയാണ് ഒരുവന്റെ മൂല്യങ്ങള്‍. ജോര്‍ജ് സന്തായന (1863-1952) ആണ് ഈ സിദ്ധാന്തത്തിന്റെ ഒരു ആധുനിക വക്താവ്. നീതിശാസ്ത്രത്തില്‍ ഈ സിദ്ധാന്തം ആപേക്ഷികതാവാദത്തിലേക്കു നയിക്കുന്നു. പ്രവൃത്തികളെ നല്ലതെന്നും ചീത്തയെന്നും വിധിക്കാന്‍ പൊതുവായ ഒരു മാനദണ്ഡം ഇല്ലെന്നാണ് ഈ സിദ്ധാന്തം അനുശാസിക്കുന്നത്. ഒരു വ്യക്തിയോ ഗ്രൂപ്പോ ഏതു നല്ലതെന്നു കരുതുന്നുവോ അവരെ സംബന്ധിച്ചിടത്തോളം അതു നല്ലതാണ്. ആധുനിക ദര്‍ശനത്തിലെ അസ്തിത്വവാദം (existentialism) വ്യക്തിയുടെ ആത്മനിഷ്ഠമായ അനുഭവങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്കുന്നു എന്നു പറയാം (നോ: അസ്തിത്വവാദം). പൗരസ്ത്യദര്‍ശനത്തില്‍ മഹായാന ബുദ്ധമതത്തിന് ആത്മനിഷ്ഠതാവാദവുമായി സാദൃശ്യമുണ്ട്.

ആത്മനിഷ്ഠതാവാദികള്‍ താഴെ പറയുന്ന പൊതുവായ ചില അനുമാനങ്ങളില്‍ എത്തിച്ചേരുന്നു: (1) ഭൗതികമല്ലാത്ത ഒരു തത്ത്വം മനുഷ്യനിലുണ്ട്; (2) മനുഷ്യന്‍ അവന്റെ സ്വയംനിര്‍മിതമായ പ്രപഞ്ചത്തിലാണ് സ്ഥിതി ചെയ്യുന്നത്; ആ പ്രപഞ്ചം ആശയങ്ങള്‍ക്കും മനോഗുണങ്ങള്‍ക്കും അനുഗുണമായിരിക്കും; (3) ഈ പ്രപഞ്ചത്തിന് അര്‍ഥവും ക്രമീകൃതരൂപവും ഉണ്ട്; മാനുഷികമൂല്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അതില്‍ പ്രസക്തിയുമുണ്ട്.

(ഡോ. എ.എസ്. നാരായണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍