This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഡുബോണ്‍, ജോണ്‍ ജെയിംസ് (1785 - 1851)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഡുബോണ്‍, ജോണ്‍ ജെയിംസ് (1785 - 1851)

Audubon,John James

ജോണ്‍ ജെയിംസ് ആഡുബോണ്‍

പ്രകൃതിനിരീക്ഷകനായ ഒരു യു.എസ്. ചിത്രകാരന്‍. ഹായ്തി (Haiti) എന്നറിയപ്പെടുന്ന സാന്തോ ദൊമിഞ്ഞൊയിലെ ലെസ്കെയ്സില്‍ 1785 ഏ. 26-നു ജോണ്‍ ജെയിംസ് ആഡുബോണ്‍ ജനിച്ചു. ഫ്രഞ്ചുനാവികോദ്യോഗസ്ഥനും പ്ലാന്ററുമായിരുന്ന ലഫ്. ഷീന്‍ ആഡുബോണ്‍ ആയിരുന്നു പിതാവ്. ഒരു വളര്‍ത്തമ്മയുടെ പരിചരണത്തിലാണ് ജോണ്‍ ആഡുബോണ്‍ ബാല്യകാലം ഫ്രാന്‍സില്‍ കഴിച്ചത്. വിദ്യാലയപാഠങ്ങളില്‍ വലിയ ഉത്സാഹം കാണിക്കാതിരുന്ന ജോണ്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ പക്ഷികളുടെ ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ വലിയ താത്പര്യം കാണിച്ചിരുന്നു. 18-ാം വയസ്സില്‍ തൊഴില്‍ തേടി അമേരിക്കയിലേക്കു പോയി. പക്ഷേ, സ്ഥിരമായ ഒരു തൊഴില്‍ ലഭിക്കുന്നതില്‍ ഇദ്ദേഹം പരാജയപ്പെട്ടു. എങ്കിലും പക്ഷികളോടുള്ള താത്പര്യവും ചിത്രരചനാകൗതുകവും അവിടെവച്ചും വര്‍ധിക്കുകയാണുണ്ടായത്.

ജോണ്‍ ജെയിംസ് ആഡുബോണിന്റെ ഒരു പെയിന്റിങ്

1801-ല്‍ ലുസി ബേക്ക്വെല്ലിനെ ഇദ്ദേഹം വിവാഹം ചെയ്തു. അവര്‍ അധ്യാപനവൃത്തിയിലൂടെ നേടിയ തുകയും, ആഡുബോണ്‍ ചിത്രരചന അഭ്യസിപ്പിച്ചും ഛായാചിത്രങ്ങള്‍ വരച്ചും സമ്പാദിച്ച ധനവും ചെലവിട്ടാണ് യു.എസ്സിന്റെ കിഴക്കും തെക്കും പ്രദേശങ്ങളിലുള്ള പക്ഷികളെ ഇദ്ദേഹം ശേഖരിക്കുകയും അവയുടെ ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തത്. 1820-ആയപ്പോഴേക്കും വടക്കേ അമേരിക്കയിലെ പക്ഷികളുടെ ചിത്രങ്ങള്‍ ഏതാണ്ട് പൂര്‍ണമായിത്തന്നെ ഇദ്ദേഹം വരച്ചു. 1826 ആയപ്പോള്‍ ഒരു നല്ല പ്രസിദ്ധീകരണത്തിനാവശ്യമായ ചിത്രങ്ങള്‍ ഇദ്ദേഹം രചിച്ചുകഴിഞ്ഞിരുന്നു. അവ പ്രസിദ്ധീകരിക്കുന്നതിനാവശ്യമായ സാമ്പത്തികസഹായം അന്വേഷിച്ച് അദ്ദേഹത്തിനു യൂറോപ്പിലേക്കു പോകേണ്ടിവന്നു. ദ് ബേര്‍ഡ്സ് ഒഫ് അമേരിക്ക എന്ന പേരില്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥം പ്രസിദ്ധപ്പെടുത്തുവാന്‍ ലണ്ടനിലെ റോബര്‍ട്ട് ഹാവല്‍ മുന്നോട്ടുവന്നു. പല ഭാഗങ്ങളിലായിട്ടാണ് ഇതു പ്രകാശിപ്പിച്ചത്. ഈ ചിത്രങ്ങള്‍ തികച്ചും നാടകീയസന്ദര്‍ഭങ്ങളും സാഹചര്യങ്ങളുംകൊണ്ട് അത്യന്തം ആകര്‍ഷകങ്ങളായിരുന്നു. അവയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ വിവരണക്കുറിപ്പുകളിലെ കാവ്യാത്മകശൈലി വായനക്കാരെ പ്രത്യേകം ആകര്‍ഷിക്കുകയുണ്ടായി.

1839-ല്‍ ആഡുബോണ്‍ യു.എസ്സിലേക്കു തിരിച്ചുപോയി. ന്യൂയോര്‍ക്കില്‍ താമസിക്കുന്നതിനിടയില്‍ ദ് ബേഡ്സ് ഒഫ് അമേരിക്കയുടെ ഒരു ചെറിയ പതിപ്പ് ഒക്ടേവോ വലുപ്പത്തില്‍ 7 വാല്യങ്ങളിലായി തയ്യാറാക്കി. പിന്നീട് ഉത്തര അമേരിക്കയിലെ പ്രസവിക്കുന്ന നാല്ക്കാലികള്‍ എന്ന ഒരു ഗ്രന്ഥം (Viviparous Qundrupeds of North America) തയ്യാറാക്കി. 5 ചിത്രത്താളുകള്‍ വീതമുള്ള 30 ഭാഗങ്ങള്‍ രണ്ടു വാല്യങ്ങളിലായി 1845-നും 1846-നും ഇടയ്ക്കു പ്രസിദ്ധപ്പെടുത്തി. അവയുടെ വിവരണക്കുറിപ്പുകള്‍ ഒക്ടേവോ വലുപ്പത്തിലുള്ള മൂന്നു വാല്യങ്ങളിലായി 1846-നും 1854-നും ഇടയ്ക്കു പ്രകാശിതങ്ങളായി. ഈ പ്രസിദ്ധീകരണം പൂര്‍ത്തിയാകും മുന്‍പ് 1851 ജനു. 27-ന് ആഡുബോണ്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍