This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആട്ടക്കഥ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:32, 16 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ആട്ടക്കഥ

കഥകളി എന്ന കലാരൂപത്തിന്റെ രംഗാവതരണത്തിന് ഉപയോഗിക്കുന്ന നാട്യപ്രബന്ധം. കഥകളി ഒരു ദൃശ്യകലയും അതിനാവശ്യമായ 'കഥ' നല്കുന്നത് ആട്ടക്കഥ എന്ന സാഹിത്യരൂപവുമാണ്.

ആമുഖം.

തുള്ളല്‍, കൈകൊട്ടി(തിരുവാതിര)ക്കളി തുടങ്ങിയവയെപ്പോലെ കഥകളിയും കേരളീയമായ ഒരു രംഗകല (Performing Art) ആണ്; ആട്ടക്കഥ മലയാളത്തിലെ പ്രമുഖമായ ഒരു സാഹിത്യപ്രസ്ഥാനവും. കൂത്ത്, കൂടിയാട്ടം, പാഠകം എന്നിവയെപ്പോലെ കഥകളിക്ക് അത്ര വളരെ പഴക്കമില്ല. ആദ്യത്തെ ആട്ടക്കഥാകര്‍ത്താവെന്നും രാമനാട്ടത്തിന്റെ ഉപജ്ഞാതാവെന്നും പൊതുവായി അറിയപ്പെടുന്ന കൊട്ടാരക്കര രാജാവ് എ.ഡി. 17-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലായിരിക്കണം ജീവിച്ചിരുന്നതെന്നാണ് മിക്ക 'നിരൂപകന്‍മാരും അഭിപ്രായപ്പെടുന്നത്. രാമനാട്ടത്തിന്റെ മുന്നോടിയെന്ന് വിശ്വസിക്കപ്പെട്ടുപോരുന്ന കൃഷ്ണനാട്ടം-മറിച്ചും ഒരു വാദമുണ്ട്-ഭാഗവതാന്തര്‍ഗതമായ ശ്രീകൃഷ്ണകഥകളെ എട്ടായി വിഭജിച്ച് ഒരു സംസ്കൃതനാട്യപ്രബന്ധം രചിച്ചിരിക്കുന്നതുപോലെ, കൊട്ടാരക്കര രാജാവ് രാമായണത്തിലെ ഇതിവൃത്തം എട്ടു ഭാഗങ്ങളായി സംവിധാനം ചെയ്തു നിബന്ധിച്ചതാണ് രാമനാട്ടം എന്ന വിശ്വാസത്തിന് പണ്ഡിതന്‍മാരുടെ ഇടയില്‍ സാമാന്യമായ അംഗീകാരം കിട്ടിയിട്ടുണ്ട്; ചില പ്രാചീനഭാഷാപ്രയോഗസവിശേഷതകള്‍ ഇടയ്ക്കിടയ്ക്കു കാണാനുണ്ടെങ്കിലും രാമായണം ആട്ടക്കഥ മിക്കവാറും മണിപ്രവാളമയം തന്നെയാണ്. ഭാഷാപ്രയോഗവിധങ്ങളെപ്പറ്റി നിയതമായ നിബന്ധനകളൊന്നും ആട്ടക്കഥാസാഹിത്യത്തില്‍ ഒരു കാലത്തും നടപ്പില്ലാതിരുന്നതിനാല്‍ പില്ക്കാലത്ത് ഈ പ്രസ്ഥാനത്തിലുണ്ടായ കൃതികളില്‍ ശ്ലോകങ്ങള്‍ (അപൂര്‍വമായി ഗാനങ്ങളും) സംസ്കൃതത്തിലും 'പദ'ങ്ങള്‍ മണിപ്രവാളത്തിലുമാണ് കൂടുതലായും കണ്ടുവരുന്നത്. തികഞ്ഞ സംസ്കൃത പക്ഷപാതികളായ കോട്ടയത്തുതമ്പുരാന്‍, അശ്വതിതിരുനാള്‍ രാമവര്‍മ തുടങ്ങിയവര്‍ ആകപ്പാടെ ഒന്നോ രണ്ടോ മണിപ്രവാളശ്ലോകങ്ങള്‍ തങ്ങളുടെ കൃതികളില്‍ ഉള്‍​പ്പെടുത്തിയപ്പോള്‍ കൊട്ടാരക്കര രാജാവും ഉണ്ണായിവാരിയരും മറ്റുചിലരും ശ്ലോകങ്ങള്‍ പ്രായേണ മലയാളത്തില്‍ രചിക്കാനാണ് ഇഷ്ടപ്പെട്ടത്. ഇവരുടെയും മറ്റു ചിലരുടെയും ഗാനങ്ങളിലെ ചില ഭാഗങ്ങള്‍ ഇതിനിടയ്ക്കു തനി സംസ്കൃതമയമായിത്തന്നെ കാണാനുമുണ്ട്. ചുരുക്കത്തില്‍ ആട്ടക്കഥകളിലെ ഭാഷാപ്രയോഗം ഒരു വിധത്തിലുള്ള സാമാന്യവത്കരണത്തിനും വഴങ്ങുന്ന ഒന്നല്ല.

സംവിധാനം.

ആട്ടക്കഥകളില്‍ വിവിധരംഗങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്നതും ആവശ്യമായ പാത്രാവതരണസൂചനകള്‍ നല്കുന്നതും ശ്ലോകങ്ങളാണ്; അപൂര്‍വമായി ദണ്ഡകങ്ങളും. ഉണ്ണായിവാരിയര്‍ നളചരിതം മൂന്നാംദിവസത്തെ കഥയില്‍ സാമാന്യം ദീര്‍ഘമായ ഒരു സംസ്കൃതഗദ്യം ('ഇത്യൈവമൈകമത്യാ...') ഉപയോഗിച്ചിട്ടുണ്ടെങ്കിലും അതിനെ അനുകരിക്കാന്‍ മറ്റ് ആട്ടക്കഥാകൃത്തുകളാരും മുന്നോട്ട് വന്നതായി കാണുന്നില്ല. ശ്ലോകങ്ങളും ദണ്ഡകങ്ങളും കഴിഞ്ഞാല്‍ ബാക്കിയുള്ള ഭാഗം കഥാപാത്രങ്ങളുടെ സംഭാഷണമാണ്. കര്‍ണാടകസംഗീതത്തില്‍ പ്രചാരമുള്ള മിക്ക രാഗങ്ങളിലും നിബന്ധിച്ചിട്ടുള്ള ഗാനങ്ങള്‍വഴിയാണ് സംഭാഷണം നിര്‍വഹിക്കപ്പെടുക. ഈ പാട്ടുകള്‍ക്ക് കഥകളിപ്രസ്ഥാനത്തില്‍ 'പദ'ങ്ങള്‍ എന്നാണ് പറഞ്ഞുവരുന്നത്. കര്‍ണാടകഗാനാലാപനരീതിയിലുള്ള 'ദേശ്യ'സമ്പ്രദായത്തില്‍ നിന്ന് വ്യത്യസ്തമായി കഥകളിപ്പദങ്ങള്‍ പാടിവരുന്നത് 'സോപാനം' എന്നു പറയപ്പെടുന്ന മാധ്യമത്തിലൂടെയാണ്. കഥാരംഭത്തില്‍ നായകനെ അവതരിപ്പിക്കുന്ന 'നിലപ്പദം', സ്ത്രീകഥാപാത്രങ്ങളുടെ നൃത്തപ്രധാനമായ 'സാരി', 'കുമ്മി' തുടങ്ങിയവ സാമാന്യേന അഭിനയപ്രധാനങ്ങളല്ല.

ആട്ടക്കഥാ സാഹിത്യത്തില്‍ വന്ദനം, വസ്തുനിര്‍ദേശം എന്നിവയ്ക്കുള്ള ശ്ലോകങ്ങള്‍ കഴിഞ്ഞാല്‍ നായകപ്രവേശനത്തിനുള്ള രംഗാവതരണശ്ലോകമായി; പിന്നീട് തനിച്ചോ ഇതരകഥാപാത്രങ്ങളുമായോ ഉള്ള സംഭാഷണങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള 'പദ'ങ്ങളും. രംഗസംക്രമങ്ങളിലുള്ള ശ്ലോകങ്ങള്‍ മിക്കവാറും നാടകങ്ങളിലെ രംഗാരംഭനിര്‍ദേശങ്ങള്‍ക്കു തുല്യമാണ്. രംഗത്ത് കാണിക്കാത്തതോ കാണിക്കേണ്ടാത്തതോ ആയ കഥാഭാഗങ്ങള്‍ കഥകളിയില്‍ ശ്ലോകത്തില്‍ രചിച്ചിരിക്കുകയാല്‍ വിസ്തൃതമായ ഏതെങ്കിലും കാര്യം ചുരുക്കിപ്പറയുന്നതിനു 'ശ്ലോകത്തില്‍ കഴിക്കുക' എന്നൊരു ശൈലിയും ആട്ടക്കഥാപ്രസ്ഥാനം മലയാളസാഹിത്യത്തിന് നല്കിയിട്ടുണ്ട്.

രാമനാട്ടം കൃതികള്‍.

ഒരു ദൃശ്യകലാപ്രസ്ഥാനമെന്ന രീതിയില്‍ കോഴിക്കോട്ട് മാനവേദന്റെ കൃഷ്ണനാട്ടമാണോ കൊട്ടാരക്കരരാജാവിന്റെ രാമനാട്ടമാണോ ആദ്യം ആവിര്‍ഭവിച്ചതെന്ന തര്‍ക്കത്തിന്റെ ഫലം എങ്ങനെയായിരുന്നാലും, ആദ്യത്തെ ആട്ടക്കഥ കൊട്ടാരക്കര രാജാവിന്റെ രാമായണമാണ് എന്ന വസ്തുത നിര്‍വിവാദമാണ്. അദ്ദേഹം രാമായണേതിവൃത്തത്തിനെ എട്ടു ദിവസങ്ങളായി അവതരിപ്പിക്കാന്‍ തക്കവണ്ണം എട്ടായി വിഭജിച്ചു: (i) പുത്രകാമേഷ്ടി; (ii) സീതാസ്വയംവരം; (iii) വിച്ഛിന്നാഭിഷേകം; (iv) ഖരവധം; (v) ബാലിവധം; (vi) തോരണയുദ്ധം;(vii) സേതുബന്ധനം; (viii) യുദ്ധം. ഭാഷാശുദ്ധിയും സാഹിത്യമേന്മയും കുറവാണെങ്കിലും രംഗപ്രയോഗക്ഷമതയില്‍ ഈ രാമായണകഥകള്‍ മിക്കതും പ്രേക്ഷകര്‍ക്ക് ആസ്വാദ്യമായിത്തന്നെ നിലക്കൊള്ളുന്നു. സീതാസ്വയംവരം, ഖരവധം, ബാലിവധം, തോരണയുദ്ധം എന്നിവയിലെ രംഗങ്ങളിലൂടെ കഥകളി പ്രസ്ഥാനത്തില്‍ പില്ക്കാലത്ത് വികാസം പ്രാപിച്ച എല്ലാത്തരം വേഷവിധാനങ്ങള്‍ക്കും ബീജാവാപം ചെയ്യുവാന്‍ അദ്ദേഹത്തിനു സാധിച്ചു. 'നിണം' ഉള്‍​പ്പെടെയുള്ള എല്ലാവിധ വേഷങ്ങള്‍ക്കും കൊട്ടാരക്കരരാജാവ് തന്റെ കൃതികള്‍ ഔചിത്യദീക്ഷയോടുകൂടി യഥാസന്ദര്‍ഭം രംഗമൊരുക്കിയിരിക്കുന്നു.

കോട്ടയം കഥകള്‍.

ആട്ടക്കഥ എന്ന പ്രസ്ഥാനം ഉദ്ഘാടനം ചെയ്തു എന്ന ബഹുമതി കൊട്ടാരക്കര രാജാവിനാണെങ്കിലും അതിനെ ഒരു പ്രസ്ഥാനമാക്കി വളര്‍ത്തിയെടുത്തതു കോട്ടയത്തുതമ്പുരാനാണ്. സംഗീതസാഹിത്യഗുണങ്ങളും രംഗാവതരണയോഗ്യതകളും വിവിധ രസാഭിനയാവസരങ്ങളും തികഞ്ഞ ബകവധം, കല്യാണസൗഗന്ധികം, കിര്‍മീരവധം, കാലകേയവധം എന്നീ നാല് ആട്ടക്കഥകളാണ് ഒരു പണ്ഡിതനും നടനും കൂടിയായിരുന്ന കോട്ടയം തമ്പുരാന്റെ കൃതികള്‍. ഇവയിലെ ഇതിവൃത്തങ്ങള്‍ മഹാഭാരതത്തില്‍നിന്നും എടുത്തവയാണ്. ആദ്യത്തെ രണ്ടു കഥകളിലും ഭീമസേനനും, മൂന്നാമത്തേതില്‍ യുധിഷ്ഠിരനും, ഒടുവിലത്തേതില്‍ അര്‍ജുനനുമാണ് നായകന്‍മാര്‍. ഇവയുടെ സാഹിത്യമൂല്യത്തെക്കുറിച്ചും രംഗപ്രയോഗയോഗ്യതയെക്കുറിച്ചും അക്കാലത്തുണ്ടായ ഒരു വിദഗ്ധാഭിപ്രായം ഒരു ഐതിഹ്യത്തിന്റെ രൂപത്തില്‍ ഇന്നും പ്രചരിച്ചുവരുന്നു. മേല്പറഞ്ഞ ക്രമമനുസരിച്ച് ഓരോ കഥയും എഴുതി തന്റെ ഗുരുവിനെ-വിദുഷിയായ മാതാവിനെയാണെന്നും ഒരു പക്ഷാന്തരമുണ്ട്-കാണിച്ചപ്പോള്‍ ഉണ്ടായ പ്രതികരണം ഇങ്ങനെയായിരുന്നത്രെ: ബകവധം സ്ത്രീകള്‍ക്ക് കൈകൊട്ടിക്കളിക്ക് പാടാന്‍മാത്രമേ കൊള്ളുകയുള്ളു; കല്യാണസൗഗന്ധികം എഴുതിയത് ഒരു സ്ത്രീജിതനാണോ എന്ന് ആളുകള്‍ സംശയിച്ചേക്കും; കിര്‍മീരവധം മനസ്സിലാക്കണമെങ്കില്‍ ഒരു അധ്യാപകന്റെ ആവശ്യമുണ്ട് (അത്രകഠിനമാണത്); കാലകേയവധം ആടാനും പാടാനും പഠിക്കാനും പഠിപ്പിക്കാനും നന്നുതന്നെ' പരമ്പരാഗതമായി വിശ്വസിക്കപ്പെട്ടുപോരുന്ന ഈ ഐതിഹ്യം, പ്രചാരത്തിന്റെ കാര്യത്തില്‍ ഇന്നും കാലകേയവധത്തിന് ഒന്നാംസ്ഥാനം കൊടുക്കുന്നതിനെ ഏതാണ്ട് സാധൂകരിക്കുന്നു.

നളചരിതം.

ആട്ടക്കഥാപ്രസ്ഥാനത്തില്‍ മാത്രമല്ല, കേരളീയ സാഹിത്യത്തില്‍ത്തന്നെ അത്യുന്നതസ്ഥാനം അലങ്കരിക്കുന്ന ഒരു അപൂര്‍വസൃഷ്ടിയാണ് ഉണ്ണായിവാരിയരുടെ നളചരിതം. മറ്റു കൃതികള്‍ ഒന്നും രചിച്ചിട്ടില്ലെങ്കില്‍ പോലും (ഗിരിജാകല്യാണം ഇദ്ദേഹത്തിന്റെ കൃതിയാണെന്ന് ചിലര്‍ വാദിക്കുന്നുണ്ട്.) ഈ ഒരൊറ്റ ദൃശ്യകാവ്യംകൊണ്ട് വാരിയര്‍ മലയാളസാഹിത്യത്തിലും കഥകളിമണ്ഡലത്തിലും ശാശ്വതപ്രതിഷ്ഠ നേടിയിരിക്കുന്നു. അന്ന് നിലവിലിരുന്ന ഏതെങ്കിലും നാട്യശാസ്ത്രസിദ്ധാന്തങ്ങള്‍ക്കോ അഭിനയസങ്കല്പങ്ങള്‍ക്കോ പൂര്‍ണമായി വിധേയനാകാതെ, പദഘടനയിലും ശൈലീസംവിധാനത്തിലും തികഞ്ഞ ഉച്ഛൃംഖലതയും, പാത്രാവിഷ്കരണത്തിലും കഥാസംവിധാനത്തിലും സ്വതസ്സിദ്ധമായ മനോധര്‍മവും പ്രദര്‍ശിപ്പിക്കുന്ന വാരിയര്‍ മഹാഭാരതാന്തര്‍ഗതമായ നളദമയന്തീകഥയെ ആസ്വാദ്യതമമായ ഒരു സംഗീതനാടകമാക്കി അവതരിപ്പിച്ചിരിക്കുന്നു ഈ കൃതിയില്‍. കഥാപാത്രങ്ങളുടെ ഭാവാവിഷ്കരണത്തിലും സന്ദര്‍ഭഘടനകളിലും സംഭാഷണങ്ങളിലും അദ്ഭുതകരമായ മാനസികാപഗ്രഥനനിപുണത വാരിയര്‍ പ്രദര്‍ശിപ്പിക്കുന്നു. നവപരിണീതരായ നളദമയന്തിമാരെ ആശീര്‍വദിക്കാന്‍ സരസ്വതീദേവി പറഞ്ഞതായി ഇതിലുള്ള

'കനക്കുമര്‍ഥവും, സുധകണക്കെ പദനിരയും,

അനര്‍ഗളം യമകവു, മനുപ്രാസ, മുപമാദി

ഇണക്കം കലര്‍ന്നു രമ്യം ജനിക്കും നല്‍സാരസ്വതം

നിനക്കും നിന്‍ദയിതയ്ക്കും നിനയ്ക്കുന്നവര്‍ക്കും പിന്നെ'

എന്ന വരദാനം കവിയേയും സവിശേഷം അനുഗ്രഹിച്ചിരിക്കുന്നു എന്ന് നളചരിതം വ്യക്തമാക്കുന്നു.

തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ സംഭാവനകള്‍.

കലാഭിവൃദ്ധിക്ക് പ്രോത്സാഹനം നല്കുന്നത് തങ്ങളുടെ രാജധര്‍മങ്ങളിലൊന്നാണെന്നു വിശ്വസിച്ച് അതനുസരിച്ച് പ്രവര്‍ത്തിച്ച ഒരു മഹാരാജാവാണ് തിരുവിതാംകൂറിലെ കാര്‍ത്തികതിരുനാള്‍ രാമവര്‍മ (1724-98). വിവിധ ഭാഷകളിലും കലകളിലും പണ്ഡിതനായിരുന്ന ഇദ്ദേഹം പല വിദ്വാന്‍മാര്‍ക്കും പ്രോത്സാഹനം നല്കിയിരുന്നതിനു പുറമേ രാജസൂയം, സുഭദ്രാഹരണം, ബകവധം, ഗന്ധര്‍വവിജയം, പാഞ്ചാലീസ്വയംവരം, കല്യാണസൗഗന്ധികം, നരകാസുരവധം(അപൂര്‍ണം) എന്നിത്രയും ആട്ടക്കഥകളും, ബാലരാമഭരതം എന്ന നാട്യശാസ്ത്രഗ്രന്ഥവും എഴുതിയിട്ടുണ്ട്. പല സ്ഥലങ്ങളിലും കൊട്ടാരക്കരരാജാവിന്റെയും കോട്ടയത്ത് തമ്പുരാന്റെയും കൃതികളെ അനുകരിച്ചെഴുതപ്പെട്ടിട്ടുള്ള ഈ ആട്ടക്കഥകള്‍ക്കു സാഹിത്യപരമോ സംഗീതപരമോ ആയ മൗലികപ്രാധാന്യം കല്പിക്കാവുന്നതല്ല. എന്നാല്‍, നരകാസുരവധം രംഗത്തു സാമാന്യം വിജയിക്കാറുണ്ട്; രാജസൂയവും ഒട്ടും മോശമല്ല.

ഇദ്ദേഹത്തിന്റെ ഭാഗിനേയനായ അശ്വതിതിരുനാള്‍ രാമവര്‍മയും (1756-94) കഥകളി പ്രസ്ഥാനത്തിന് സാരമായ സംഭാവനകള്‍ ചെയ്ത ഒരു രാജകുടുബാംഗമാണ്. തന്റെ മാതുലന്‍ പൂര്‍ത്തിയാക്കാതിരുന്ന നരകാസുരവധം ഇദ്ദേഹം മുഴുവനാക്കി; പുറമേ, പൗണ്ഡ്രകവധം, അംബരീഷചരിതം, രുക്മിണീസ്വയംവരം, പൂതനാമോക്ഷം എന്നീ നാലു കഥകള്‍കൂടി എഴുതുകയും ചെയ്തു. ശബ്ദപ്രയോഗവൈചിത്യ്രം, സാഹിത്യമൂല്യം, അവതരണയോഗ്യത, സംഗീതസ്ഫൂര്‍ത്തി എന്നീ ഘടകങ്ങളില്‍ അശ്വതിയുടെ കൃതികളെ കോട്ടയം കഥകളോട് തുലനം ചെയ്യാം. ഇവയില്‍ പൗണ്ഡ്രകവധം ഒഴികെയുള്ളവ എല്ലാ കഥകളിരംഗങ്ങളിലും പ്രചാരം നേടിയവയാണ്.

സ്വാതിതിരുനാള്‍ രാമവര്‍മയുടെ അനുജനായ ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയും (1815-61) കഥകളി പ്രോത്സാഹനത്തില്‍ ബദ്ധശ്രദ്ധനായ ഒരു തിരുവിതാംകൂര്‍ രാജാവായിരുന്നു. സംഗീത സാഹിത്യാദികളില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹമല്ലാത്ത സിംഹധ്വജചരിതം എന്നൊരു ആട്ടക്കഥ മാത്രമേ ഇദ്ദേഹം രചിച്ചിട്ടുള്ളുവെങ്കിലും, തിരുവിതാംകൂറില്‍ കഥകളിപ്രസ്ഥാനത്തിന്റെ നവോത്ഥാനത്തിനു വലിയ സംഭാവന ചെയ്ത ഒരു രാജകീയ രക്ഷാധികാരിയായി ഇദ്ദേഹം സ്മരിക്കപ്പെട്ടുവരുന്നു.

ഇരയിമ്മന്‍ തമ്പി.

ഈ നവോത്ഥാനത്തിന് ഉത്രംതിരുനാളിനോടൊപ്പമോ അതിലധികമോ ഉത്തരവാദിത്വം വഹിക്കുന്ന മറ്റൊരു പ്രധാനവ്യക്തിയാണ് സംഗീതസാഹിത്യമര്‍മജ്ഞനായ ഇരയിമ്മന്‍തമ്പി(രവിവര്‍മന്‍). ഇദ്ദേഹം രചിച്ച ആട്ടക്കഥകള്‍ കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നിവയാണ്. കോട്ടയത്തുതമ്പുരാന്‍, ഉണ്ണായിവാരിയര്‍, അശ്വതിതിരുനാള്‍ എന്നിവരുടെ നാട്യപ്രബന്ധങ്ങളിലെ സാഹിത്യഗുണം തമ്പിയുടെ ആട്ടക്കഥകളില്‍ കാണാന്‍ സാധിക്കില്ലെങ്കിലും മനോരഞ്ജകമായ പദസന്നിവേശവും ഗേയസുഗമതയുംകൊണ്ട് ഇവ കളിയരങ്ങുകളില്‍ അദ്വിതീയമായ പദവി കരസ്ഥമാക്കിയിട്ടുണ്ട്.

വി. കൃഷ്ണന്‍ തമ്പി.

ആട്ടക്കഥാസാഹിത്യത്തിന്റെയും കഥകളിസാഹിത്യത്തിന്റെയും ആധുനികനവോത്ഥാനദശയ്ക്ക് വിസ്മരിക്കാന്‍ സാധിക്കാത്ത ഒരു നാമധേയമാണ് വി. കൃഷ്ണന്‍ തമ്പിയുടേത് (1890-1938). സംസ്കൃതത്തിലും മലയാളത്തിലും വിവിധശാഖകളിലായി ഇരുപതിലേറെ കൃതികള്‍ രചിച്ച തമ്പി ദൃശ്യകലാപോഷണത്തിലും അതീവ തത്പരനായിരുന്നു. 1930 കാലങ്ങളില്‍ തിരുവനന്തപുരത്ത് ഇദ്ദേഹം സ്ഥാപിച്ച കഥകളി ക്ലബ് ആ പരമ്പരയില്‍ കേരളത്തില്‍ ആദ്യമായി ഉടലെടുത്ത ദൃശ്യകലാകേന്ദ്രമാണ്. കര്‍ണാടക സംഗീതത്തിലും സോപാനഗാനാലാപനകലയിലും തികച്ചും പരിനിഷ്ഠനായിരുന്ന തമ്പി താന്‍ എഴുതിയ ആട്ടക്കഥകളില്‍ നാടകീയതയ്ക്ക് അടിവരയിട്ടുകൊണ്ട് തികച്ചും പുതുമയുള്ള ചില രാഗതാളഭാവങ്ങള്‍ സമന്വയിച്ചിട്ടുണ്ട്. വല്ലീകുമാരം, ചൂഡാമണി, താടകാവധം എന്നിവയാണ് ഇദ്ദേഹം രചിച്ച ആട്ടക്കഥകള്‍. ഇവയില്‍ താടകാവധം ഇപ്പോഴും അവതരിപ്പിച്ചുവരുന്നു.

ചില ഒറ്റപ്പെട്ട കൃതികള്‍.

ഒരൊറ്റ ശ്ലോകത്തിന്റെ രചനകൊണ്ട് നിര്‍ണായകമായ കവിത്വം നേടിയിട്ടുള്ള പ്രതിഭാശാലികള്‍ വിരളമല്ലാത്ത കേരളത്തില്‍ ഒരു കൃതിമാത്രം ചമച്ച് പ്രസിദ്ധി നേടിയ എഴുത്തുകാരും കുറവല്ല. ആട്ടക്കഥാസാഹിത്യത്തെ സംബന്ധിച്ചും ഈ പ്രസ്താവന ശരിയാണ്.

'കരീന്ദ്രന്‍' എന്ന അപരനാമധേയത്താല്‍ അറിയപ്പെടുന്ന കിളിമാനൂര്‍ രാജരാജവര്‍മകോയിത്തമ്പുരാന്റെ (1812-46) രാവണവിജയം ആദ്യമായി ഉദാഹരിക്കാം. പുരാണോപജീവികളായ മറ്റു രചനകളിലെല്ലാം-ആട്ടക്കഥകളില്‍ മാത്രമല്ല-ദുഷ്ടനും ഭീകരനുമായി പ്രതിനായകസ്ഥാനത്തുമാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള രാവണന്റെ രാജസപ്രൗഢിയെ പ്രകീര്‍ത്തിച്ചുകൊണ്ട് രചിക്കപ്പെട്ട ഈ കൃതി കേരളീയ സാഹിത്യകൃതികളില്‍ ഒറ്റപ്പെട്ടു നില്ക്കുന്നു. കാവ്യഭംഗിയും ഗേയസൗഭാഗ്യവും മുറ്റിനില്ക്കുന്ന പല ശ്ലോകങ്ങളും ഗാനങ്ങളും ഈ കൃതിയെ ആകര്‍ഷകമാക്കുന്നു.

കളിയരങ്ങുകളില്‍ പ്രചാരത്തിലിരിക്കുന്ന ആട്ടക്കഥകളില്‍ തൗര്യത്രികസൗഭാഗ്യംകൊണ്ട് സവിശേഷതയാര്‍ജിച്ച മറ്റു ചില കൃതികളും പരാമര്‍ശം അര്‍ഹിക്കുന്നു. ആടാനും പാടാനും വായിച്ചു രസിക്കാനും പറ്റിയ വിധത്തില്‍ രചിച്ച ഇത്തരം കൃതികളില്‍ മണ്ടവപ്പള്ളി ഇട്ടിരാരിശ്ശമേനോന്റെ (1745-1805) സന്താനഗോപാലവും രുഗ്മാംഗദചരിതവും മുന്‍പന്തിയില്‍ നില്ക്കുന്നു. 18-ാം ശ.-ത്തില്‍ ഉണ്ടായിരുന്ന മറ്റ് ആട്ടക്കഥാകൃത്തുകളില്‍ പ്രമുഖര്‍ കല്ലൂര്‍ നമ്പൂതിരിപ്പാട് (ബാലിവിജയം), പുതിയിക്കന്‍ തമ്പാന്‍ (കാര്‍ത്തവീരവിജയം), പാലക്കാട്ട് അമൃതശാസ്ത്രികള്‍ (ലവണാസുരവധം) എന്നിവരാണ്. കാലപ്പഴക്കംകൊണ്ട് പ്രചാരം കുറയാത്തവയും രംഗാധിപത്യം വിജയകരമായി നിലനിറുത്തിക്കൊണ്ടുപോകത്തക്ക കലാമേന്‍മയുള്ളവയുമായ ചില ആട്ടക്കഥകളും പിന്നീട് ഉണ്ടായിട്ടുണ്ട്. 19-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ ജീവിച്ചിരുന്ന ബാലകവി രാമശാസ്ത്രികളുടെ ബാണയുദ്ധം, വയസ്കര ആര്യന്‍നാരായണന്‍ മൂസ്സിന്റെ (1835-95) ദുര്യോധനവധം, മുരിങ്ങൂര്‍ ശങ്കരന്‍ പോറ്റി (1843-1905) യുടെ കുചേലവൃത്തം എന്നിവ ഇക്കൂട്ടത്തില്‍​പ്പെടുന്നു. 18-ാം ശ.-ത്തിന്റെ ആദ്യപാദത്തില്‍ ജീവിച്ചിരുന്ന ശിവഭക്തനായ ഒരു ഇരട്ടക്കുളങ്ങര വാരിയര്‍ എഴുതിയ കിരാതം കാവ്യസൗന്ദര്യം തീരെ ശൂന്യമായ ഒരു ആട്ടക്കഥയാണെങ്കിലും രംഗപ്രയോഗക്ഷമതയില്‍ ഒന്നാംകിട കൃതികളെപ്പോലും അതിശയിച്ചു നില്ക്കുന്നു.

ഗതാനുഗതികത്വം.

ആട്ടക്കഥകള്‍ ആകെ 400-ലധികം ഉണ്ടായിട്ടുള്ളതായി സാഹിത്യ ചരിത്രകാരന്‍മാര്‍ കണക്കു കൂട്ടുന്നു; പക്ഷേ, മേല്പറഞ്ഞവയില്‍ ചിലതിനല്ലാതെ-ഏറിയാല്‍ 20 എണ്ണം വന്നേക്കും ആസ്വാദകരുചിയെ സംതൃപ്തമാക്കിക്കൊണ്ട് ക്ലാസ്സിക് നിലവാരം നേടാന്‍ സാധിച്ചിട്ടില്ല. സംഗീതം, സാഹിത്യം, അഭിനയയോഗ്യത എന്നിവയെല്ലാം തികഞ്ഞിട്ടുള്ള ഉത്കൃഷ്ടകൃതികള്‍പോലും അംഗീകാരവും പ്രചാരവും ലഭിക്കാതെ അപചയിക്കാനിടയായതിന്റെ കാരണങ്ങളില്‍ മുഖ്യം ഇവയില്‍ ആദ്യവസാനം കാണുന്ന ഗതാനുഗതികത്വമാണ്. രംഗസംവിധാനസമ്പ്രദായങ്ങളിലും പാത്രസൃഷ്ടിയിലും ഗാനരചനയിലും രാഗതാളകല്പനകളിലും ചിട്ടകളിലും ചടങ്ങുകളിലുമെല്ലാം കാണുന്ന അനുകരണഭ്രമം മറ്റുവിധത്തില്‍ ഉത്കൃഷ്ടമെന്ന് ഗണിക്കപ്പെടാനിടയാകുമായിരുന്ന പല ആട്ടക്കഥകളെയും അഗണ്യകോടിയില്‍ തള്ളിയിട്ടുണ്ട്. കാര്‍ത്തികതിരുനാള്‍ രാമവര്‍മ രാജാവിന്റെ കൃതികളോടുകൂടിയാണ് ഈ ഗതാനുഗതികത്വവാസന ആട്ടക്കഥാകൃത്തുകളില്‍ സംക്രമിച്ചു തുടങ്ങിയത്. ഇദ്ദേഹമെഴുതിയതില്‍ ബകവധവും കല്യാണസൗഗന്ധികവും അതേപേരില്‍ കോട്ടയത്തു രാജാവെഴുതിയ കൃതികളുടെ പ്രതിച്ഛായകളല്ലാതെ മറ്റൊന്നുമല്ല. അഷ്ടകലാശം തുടങ്ങിയ നൃത്താഭ്യാസപ്രകടനങ്ങള്‍ മാത്രമല്ല, 'ഏകലോചനം', 'അജഗരകബളിതം', 'സലജ്ജോഹം', ആശ്രമവര്‍ണനം, ദശാവതാരവര്‍ണനം, രഥസജ്ജീകരണം തുടങ്ങിയ സങ്കേതപ്രധാനമായ ചടങ്ങുകള്‍കൂടി അനുകരിച്ച് പകര്‍ത്താനുള്ള പ്രവണത പല ആട്ടക്കഥാകാരന്‍മാരും ആവര്‍ത്തിച്ചു പ്രകടിപ്പിച്ചിട്ടുണ്ട്.

ആധുനികകാലം.

ഇങ്ങനെ നിരവധി പരിമിതികളും സ്വച്ഛന്ദമായ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന പ്രവണതകളും ഉണ്ടായിട്ടും, ആധുനികകാലത്തും ആട്ടക്കഥകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഭാരതീയ നാട്യശാസ്ത്രസിദ്ധാന്തങ്ങളിലെന്നപോലെതന്നെ ആധുനികങ്ങളായ അഭിനയസങ്കേതങ്ങളിലും കൃതഹസ്തന്‍മാരായ പ്രഗല്ഭരെ ഇവയുടെ കര്‍ത്താക്കളില്‍ കാണാം. സംഗീത സാഹിത്യാദികലകള്‍ യഥേഷ്ടം കൈകാര്യം ചെയ്തു തഴക്കം സിദ്ധിച്ചവരാണ് ഇവരില്‍ ചിലര്‍. എന്നിട്ടും ഇവര്‍ രചിക്കുന്ന ആട്ടക്കഥകള്‍ക്കു രംഗാവതരണസന്ദര്‍ഭങ്ങളുണ്ടാകാറില്ല. ആട്ടക്കഥാപ്രസ്ഥാനത്തിന്റെ കാലം കഴിഞ്ഞുവെന്നാണ് ഇതിന്റെ അര്‍ഥമെന്നു ചിലര്‍ വ്യാഖ്യാനിക്കുന്നുണ്ട്. പക്ഷേ, ഒരു ദൃശ്യകലയെന്ന നിലയില്‍ കഥകളി നേടിയ അംഗീകാരം ഭാരതത്തില്‍ മാത്രമല്ല ഭൂഖണ്ഡാന്തരങ്ങളില്‍പോലും വ്യാപിച്ചുകഴിഞ്ഞിരിക്കുകയാണ്. പുതിയ ആട്ടക്കഥകള്‍ക്കു രംഗാവതരണാവസരങ്ങള്‍ അപൂര്‍വമായേ ലഭിക്കുന്നുള്ളുവെങ്കിലും, ആരോഗ്യകരമായ ഒരു കഥകളിപ്രസ്ഥാനത്തെ രൂപംകൊള്ളാന്‍ സഹായിച്ച പൂര്‍വസൂരികളുടെ കലാസൃഷ്ടികള്‍ ഇന്നും വിജയക്കൊടി നാട്ടിക്കൊണ്ടുതന്നെ നിലനില്ക്കുന്നുവെന്നാണ് ഇതിനര്‍ഥം.

ഭാഷാസാഹിത്യപുരോഗതിയെയും കളിയരങ്ങുകളുടെ വികാസത്തെയും വ്യത്യസ്തവും ചിലപ്പോള്‍ പരസ്പരവിരുദ്ധവും ആയ രീതിയില്‍ സ്വാധീനിച്ചിട്ടുള്ള മുന്‍ ആട്ടക്കഥകളുടെ പട്ടികയ്ക്ക് അനുപൂരകമായി ആധുനികകാലത്തും ധാരാളം കൃതികള്‍ ഈ പ്രസ്ഥാനത്തെ സമ്പന്നമാക്കിക്കൊണ്ടുതന്നെ ഇരിക്കുന്നു. കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ (1845-1915) ധ്രുവചരിതം, പരശുരാമവിജയം, പ്രലംബവധം, മത്സ്യവല്ലഭവിജയം, ഹനുമദുദ്ഭവം എന്നിവയും, കെ.സി. കേശവപിള്ളയുടെ (1886-1914) ശൂരപദ്മാസുരവധം, ശ്രീകൃഷ്ണവിജയം, ഹിരണ്യാസുരവധം എന്നിവയും, അഴകത്തു പദ്മനാഭക്കുറിപ്പിന്റെ (1869-1932) ഗന്ധര്‍വവിജയവും, ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ (1864-1946) ധര്‍മഗുപ്തവിജയവും, മുലൂര്‍ എസ്.പദ്മനാഭപ്പണിക്കരുടെ (1869-1931) കൃഷ്ണാര്‍ജുനവിജയവും, വെണ്‍മണി മഹന്‍ നമ്പൂതിരിയുടെ (1834-93) അജ്ഞാതവാസവും, പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ (1842-1937) ക്ഷുദോദനവിജയം, ഹരിശ്ചന്ദ്രചരിതം (നാലുദിവസം) എന്നിവയും, കണ്ടത്തില്‍ വറുഗീസുമാപ്പിള്ളയുടെ (1858-1904) ദര്‍പ്പവിച്ഛേദവും, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ (1855-1937) കിരാതസൂനുചരിതം, ഭൂസുരഗോഗ്രഹണം, ശ്രീരാമപട്ടാഭിഷേകം, സീതാവിവാഹം എന്നീ നാലുകൃതികളും ആണ് ആധുനികകാലത്തിന്റെ ആരംഭദശയില്‍ പ്രകാശിതങ്ങളായ ആട്ടക്കഥകള്‍. സാഹിത്യചരിത്രവിദ്യാര്‍ഥികള്‍ക്ക് ഇവയെല്ലാം വിലപ്പെട്ടവതന്നെയെങ്കിലും പ്രകടനവേദിയില്‍ ഇവയ്ക്കു വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല.

മറ്റു സാഹിത്യപ്രസ്ഥാനങ്ങളിലെന്നപോലെ ഇവ രചിക്കപ്പെട്ട കാലത്തും തുടര്‍ന്നും നിരവധി ആട്ടക്കഥകള്‍ പലരില്‍ നിന്നും കൈരളിക്കു ലഭിക്കാനിടയായി. രംഗഭാഗധേയങ്ങളെ സംബന്ധിച്ചിടത്തോളം ഇവയും മുന്‍ഗാമികളില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നില്ല. വള്ളത്തോള്‍ നാരായണമേനോന്‍ (ഔഷധാഹരണം, ജാപ്കാട്ടാളന്‍), പന്നിശ്ശേരി നാണുപിള്ള (നിഴല്‍കൂത്ത്, ശങ്കരവിജയം), ഉള്ളൂര്‍ പരമേശ്വരയ്യര്‍ (സുന്ദോപസുന്ദയുദ്ധം) എന്നിവരുടെ ആട്ടക്കഥകള്‍ കാവ്യമീമാംസാ ദൃഷ്ടിയോടുകൂടി നോക്കിയാല്‍ അവികലങ്ങളാണ്.

പുതിയ പ്രവണതകള്‍.

കേരളകലാമണ്ഡലത്തിന്റെ സ്ഥാപനവും വി. കൃഷ്ണന്‍ തമ്പി മുന്‍കൈയെടുത്ത് തിരുവനന്തപുരത്തു സംഘടിപ്പിച്ച കഥകളി ക്ലബ്ബിന്റെയും അതേത്തുടര്‍ന്ന് കേരളത്തിലെ മറ്റു കേന്ദ്രങ്ങളില്‍ ഉടലെടുത്ത ഏതാദൃശകേന്ദ്രങ്ങളുടെയും രൂപീകരണവും ഈ നൂറ്റാണ്ടിന്റെ നാലാം ദശകത്തിന്റെ ആരംഭം മുതല്‍ പുതിയ പല ആട്ടക്കഥാകൃത്തുകളെയും വാര്‍ത്തെടുക്കാന്‍ പ്രേരകമായിത്തീര്‍ന്നിട്ടുണ്ട്. ലബ്ധപ്രതിഷ്ഠങ്ങളായ ഹൈന്ദവപുരാണകഥകളെവിട്ട്, ഭാരതീയവും വൈദേശികവുമായ ഇതിവൃത്തങ്ങളെ ആധാരമാക്കി പുതിയ ആട്ടക്കഥാസൃഷ്ടികള്‍ നടത്താനുള്ള പ്രവണത വളരെ പ്രകടമായിവരുന്ന ഒരു കാലമാണിത്. കഥകളി ജനിച്ച മണ്ണില്‍ അതിന് അനിഷേധ്യമായ പുനഃപ്രതിഷ്ഠയും ദേശാന്തരങ്ങളില്‍ അംഗീകാരവും ലഭിച്ചതോടുകൂടി പുതിയ ഇതിവൃത്തങ്ങള്‍ കണ്ടെത്താനുള്ള ഉത്സാഹം കവികളുടെ ഇടയില്‍ വര്‍ധിച്ചുതന്നെ വരുന്നു. വിവിധദേശങ്ങളിലെയും ഭാഷകളിലെയും പുരാണേതിഹാസങ്ങളും സാഹിത്യസൃഷ്ടികളും മാത്രമല്ല, സമകാലിക രാഷ്ട്രീയ-സാമൂഹിക സംഭവങ്ങള്‍ കൂടി ആട്ടക്കഥാരൂപത്തില്‍ ആവിര്‍ഭവിക്കാനുള്ള കാരണമിതാണ്. അനിയന്ത്രിതമായി പെരുകിയ ഭാഷാനാടകപ്രസ്ഥാനത്തെ ഹാസ്യാനുകരണംകൊണ്ട് സ്തബ്ധമാക്കിയ രാമക്കുറുപ്പുമുന്‍ഷിയുടെ (1848-98) ചക്കീചങ്കരത്തെപ്പോലെ, ചേലപ്പറമ്പു നമ്പൂതിരി (18-ാംശ.) രചിച്ച പാട്ടുണ്ണിചരിതം എന്ന ആട്ടക്കഥയ്ക്ക് ഒരു കാലത്ത് ഈ പ്രസ്ഥാനത്തിന്റെ സൂകരസൃഷ്ടികളെ ഒരളവുവരെ നിയന്ത്രിക്കാന്‍ സാധിച്ചു. വള്ളത്തോളിന്റെ ജാപ്കാട്ടാളനെപ്പോലെ രണ്ടാം ലോകയുദ്ധകാലത്ത് ഉണ്ടായ ആട്ടക്കഥകളാണ് ഗാന്ധിവിജയവും നാസിനാഥവിജയവും ഹിറ്റ്ലര്‍ വധവും. വള്ളത്തോളിന്റെ ശിഷ്യനും മകനും, മഗ്ദലനമറിയം, നാഗില എന്നിവയെപ്പോലെ കുമാരനാശാന്റെ കരുണയും ടാഗൂറിന്റെ ചിത്രയും ചണ്ഡാലികയും ബിസര്‍ജനും കഥകളി വേഷമണിഞ്ഞ് മലയാളത്തില്‍ അവതരിച്ചിട്ടുണ്ട്. ഷെയ്ക്സ്പിയറുടെ ടെമ്പസ്റ്റും (Tempest) ബൈബിള്‍ പഴയനിയമത്തിലെ അബ്രഹാമിന്റെ ജീവിതകഥയെ ആധാരമാക്കിയുള്ള അബ്രഹാമിന്റെ ബലിയും ആണ് ഏറ്റവും ഒടുവില്‍ വിദേശകഥകളെ ആസ്പദമാക്കി രചിക്കപ്പെട്ട രണ്ട് ആട്ടക്കഥകള്‍.

ആട്ടക്കഥകള്‍ ആദ്യം മുദ്രിതമാകുന്നത് 1858-ലാണ്. കഥകളിപ്രസ്ഥാനത്തില്‍ അത്യന്തം തത്പരനായിരുന്ന തിരുവിതാംകൂറിലെ ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ(1815-61)യുടെ കൊട്ടാരം വിചാരിപ്പുകാരും പ്രസിദ്ധനടനുമായിരുന്ന ഈശ്വരപിള്ള വിചാരിപ്പുകാര്‍ തിരുവനന്തപുരത്ത് സ്വന്തമായി കേരളവിലാസം എന്ന ഒരു മുദ്രണാലയം സ്ഥാപിച്ച്-കേരളത്തില്‍ മലയാളികളുടെ വകയായ ആദ്യത്തെ അച്ചടിശാലയും ഇതുതന്നെയായിരുന്നു-അതില്‍നിന്ന് ആദ്യമായി പ്രകാശിപ്പിച്ചതാണ് അമ്പത്തിനാല് ദിവസത്തെ ആട്ടക്കഥകള്‍. പിന്നീട് കൊല്ലത്തെ എസ്.ടി. റെഡ്യാര്‍ എഴുപത്തിരണ്ട് ദിവസത്തെയും, ശ്രീരാമവിലാസം പ്രസ് നൂറ്റിപ്പതിനെട്ടു ദിവസത്തെയും ആട്ടക്കഥകള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. കുഞ്ചന്‍നമ്പ്യാരെഴുതിയതെന്നു കരുതപ്പെടുന്ന പത്തിലേറെയും, കൊച്ചിവീരകേരളവര്‍മ രാജാവില്‍ (1766-1828) കര്‍ത്തൃത്വം ആരോപിതമായ നൂറോളവും, അജ്ഞാതകര്‍ത്തൃകവും അല്ലാത്തവയുമായ മറ്റനവധി കൃതികളും മുദ്രിതമാകാതെ അവശേഷിക്കുന്നു. നോ: കഥകളി; കൃഷ്ണനാട്ടം; നളചരിതം ആട്ടക്കഥ; രാമനാട്ടം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍