This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഗ്നേയഗ്രന്ഥി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഗ്നേയഗ്രന്ഥി

Pancreas

ഉദരത്തില്‍ പ്ലീഹ(spleen)യുടെ ഏതാണ്ട് കീഴ്ഭാഗത്തായി സ്ഥിതിചെയ്യുന്നതും ദഹനരസങ്ങളെയും ഹോര്‍മോണുകളെയും സ്രവിപ്പിക്കുന്നതും ആയ ഗ്രന്ഥി. ഇത് ആമാശയത്തിനു താഴെ ഗ്രഹണി (duodenum) എന്ന വളഞ്ഞ ഉദരഭാഗത്തോടു ബലമായി ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. പെരിടോണിയ (peritonium)ത്തിനു പുറകിലായാണ് ഇത് കാണപ്പെടുന്നത്. 15 സെ.മീറ്ററോളം നീളം വരുന്ന ഈ ഗ്രന്ഥിയെ ആകൃതികൊണ്ട് തല, ഉടല്‍, വാല് എന്നിങ്ങനെ മൂന്നായി ഭാഗിക്കാം. തല പക്വാശയമുഖത്തോടു ചേര്‍ന്നും ബാക്കി ഭാഗങ്ങള്‍ ഉദരത്തില്‍ കുറുകെയും സ്ഥിതിചെയ്യുന്നു. ഇതില്‍ നിന്നും സ്രവിക്കുന്ന ആഗ്നേയരസം (pancreatic juice) ഒരു വാഹിനി (pancreatic duct)യിലൂടെ കുടലില്‍ പ്രവേശിക്കുന്നു. ഒരു പ്രധാന രക്തവാഹിനി (the duct of wirsung) ഗ്രന്ഥിയുടെ മുഴുവന്‍ നീളത്തിലൂടെ കടന്നുപോകുന്നു. ഇത് ആഗ്നേയഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ദഹനരസങ്ങളെ ശേഖരിക്കുന്നു. ആഗ്നേയഗ്രന്ഥിയുടെ ഗ്രന്ഥിമയ (grandular) ഉപകലയാണ് ദഹനരസത്തെ ഉത്പാദിപ്പിക്കുന്നത്. പാരന്‍കൈമ കോശങ്ങളും (parenchyma cells) ഈ പ്രക്രിയയെ സഹായിക്കുന്നുണ്ട്. ഇതിനു പുറമേ സ്വന്തമായ നാളികളില്ലാത്ത അനവധി കോശങ്ങള്‍ ആഗ്നേയഗ്രന്ഥിയില്‍ ഉടനീളം ചിതറിക്കിടക്കുന്നുണ്ട്. ഇവയെ ഐലറ്റ്സ് ഒഫ് ലാംഗര്‍ഹാന്‍സ് (Islets of Langerhans) എന്നു പറയുന്നു.

ആഗ്നേയഗ്രന്ഥിയുടെ ദഹനരസം തെളിഞ്ഞതും നിറമില്ലാത്തതുമായ ഒരു ദ്രാവകമാണ്. ക്ഷാരഗുണമാണ് ഇതിനുള്ളത്. ഇതിന്റെ പ്രധാന ഘടകങ്ങള്‍ സോഡിയം ബൈ കാര്‍ബണേറ്റ്, സോഡിയം ക്ലോറൈഡ് എന്നിവയും ട്രിപ്സിന്‍ (trypsin), ലൈപ്പേസ് (lypase), അമൈലേസ് (amylase) എന്നീ ദഹന എന്‍സൈമുകളുമാണ്; ഇവയുടെ മാധ്യമം ജലമാണ്.

ട്രിപ്സിന്‍. ഇത് ഒരു പ്രോട്ടീന്‍ വിഘടക എന്‍സൈമാണ്. കുടലിലെ ദഹനരസമുള്‍ക്കൊണ്ട സമ്മിശ്രങ്ങളിലാണ് ഇത് പ്രവര്‍ത്തിക്കുക. ഇത് പ്രോട്ടീനിനെ വിഘടിപ്പിക്കുകയും തദ്വാരാ അത് പെപ്റ്റോണും അമിനോ അമ്ലവും ആയി മാറുകയും ചെയ്യും.

ലൈപ്പേസ്. ആഹാരപദാര്‍ഥങ്ങളിലെ കൊഴുപ്പിന്റെ അംശത്തില്‍ പ്രവര്‍ത്തിക്കുകയും കൊഴുപ്പിനെ ഗ്ലിസറോള്‍ (glycerol), ഫാറ്റി ആസിഡ് എന്നിവയാക്കി മാറ്റുകയും ചെയ്യുന്നു. പിത്തരസ (യശഹല)ത്തിന്റെ പ്രവര്‍ത്തനം ലൈപ്പേസിന്റെ പ്രവര്‍ത്തനത്തിന് സഹായകമാവുന്നു.

അമൈലേസ്. ആഹാരത്തിലെ അന്നജം(starch), പഞ്ചസാരയുടെ സംയുക്തങ്ങള്‍ (complex sugar) എന്നിവയിലാണ് അമൈലേസ് പ്രവര്‍ത്തിക്കുന്നത്. ഈ ഘടകങ്ങളെ നേരിട്ട് ശരീരകോശങ്ങള്‍ക്കു വലിച്ചെടുക്കുവാന്‍ കഴിയാത്തതിനാല്‍ അമൈലേസ് ഇവയെ വേഗം വലിച്ചെടുക്കത്തക്ക ഗ്ലൂക്കോസ് ആക്കി മാറ്റുന്നു.

പെപ്റ്റിഡേസ്, റൈബോനുക്ലിയേസ്, ഡെസോക്സി റൈബോനൂക്ലിയേസ്, ഇലാസ്റ്റേസ്, കൊളാജിനേസ് എന്നിവയും ആഗ്നേയരസത്തില്‍ അടങ്ങിയിട്ടുള്ളതായി കണ്ടുപിടിച്ചിട്ടുണ്ട്.

ആഗ്നേയ രസത്തിന്റെ ഒരു പ്രത്യേക രാസസ്വഭാവം ഇതില്‍ വളരെയധികം 'ബൈകാര്‍ബണേറ്റ്' ഉണ്ടെന്നുള്ളതാണ്. ഇതിനോടൊപ്പം ആമാശയത്തില്‍നിന്നും സ്രവിക്കുന്ന ദഹനനീരിന്റെ അത്യമ്ലസ്വഭാവത്തിന് നേരേ വിപരീതമാണിത്. ശരീരത്തിനകത്തെയും ചെറുകുടലിനുള്ളിലെയും pH-നെ സമനിലയിലാക്കുവാന്‍ ഇത് സഹായിക്കുന്നു.

ആഗ്നേയഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ നാഡികളും രാസവസ്തുക്കളും നിയന്ത്രിക്കുന്നു. നാഡികളുടെ നിയന്ത്രണം പ്രധാനമായും വേഗസ് (vagus) വഴിയാണ്; രാസനിയന്ത്രണം 'സെക്രീറ്റിന്‍' (secretin), പാന്‍ക്രിയോസൈമിന്‍ എന്നീ ഹോര്‍മോണുകള്‍ മുഖാന്തരവും. ആഗ്നേയഗ്രന്ഥി എല്ലായ്പ്പോഴും അതിന്റെ ദഹനനീര് സ്രവിപ്പിക്കുന്നുണ്ടെങ്കിലും ആഹാരപദാര്‍ഥങ്ങള്‍ ചെറുകുടലില്‍ എത്തുമ്പോള്‍ ദഹനരസം കൂടുതലായി സ്രവിക്കുന്നതിന്റെ കാരണങ്ങള്‍ നാഡീപരവും രാസക്രിയാപരവുമാണെന്നു വിശ്വസിക്കപ്പെടുന്നു. വേഗസ് നാഡിയിലൂടെയുള്ള ആവേഗങ്ങള്‍ (impulses) ആഗ്നേയഗ്രന്ഥിയുടെ ദഹനരസത്തിന്റെ വര്‍ധിച്ച സ്രവണത്തിനു നിദാനമാകുന്നു. ഭാഗികദഹനം കഴിഞ്ഞ ആഹാരപദാര്‍ഥങ്ങള്‍ ചെറുകുടലില്‍ എത്തിച്ചേരുമ്പോള്‍ ചെറുകുടലിന്റെ ആവരണസ്തര(lining membrane)ത്തില്‍ സെക്രീറ്റിന്‍ എന്ന ഹോര്‍മോണ്‍ കൂടുതലായി വന്നുചേരുകയും അവ രക്തത്തിലേക്കു ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. ഇത് ആഗ്നേയ ഗ്രന്ഥിയിലും കരളിലുമുള്ള പൊതുരക്ത ചംക്രമണവ്യവസ്ഥയിലേക്കു പ്രവേശിക്കുകയും തദ്വാരാ ആ ഭാഗങ്ങളിലെ കോശങ്ങള്‍ വര്‍ധിച്ച തോതിലുള്ള സ്രവണത്തിനായി ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യും; കഴിക്കുന്ന ആഹാരത്തിന്റെ സ്വഭാവം അനുസരിച്ച് ദഹനനീരിന്റെ ഗുണവും മാറിക്കൊണ്ടിരിക്കും.

ഇന്‍സുലിന്‍. ദഹനനീരുകള്‍ ഉത്പാദിപ്പിക്കുന്നതിനു പുറമേ, ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്ന പ്രത്യേക കോശസമൂഹങ്ങളുമുണ്ട്. ഇവയെ 'പാന്‍ക്രിയാറ്റിക് ഐലറ്റുകള്‍' അല്ലെങ്കില്‍ 'ഐലറ്റ്സ് ഒഫ് ലാംഗര്‍ഹാന്‍സ്' എന്നു വിളിക്കുന്നു. ഉദ്ദേശം അഞ്ചുലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടയ്ക്ക് ഇത്തരം അണുസംഘാതങ്ങളെ ഒരു ആഗ്നേയഗ്രന്ഥിയില്‍ അങ്ങിങ്ങായി ക്കാണാം. ഈ ഐലറ്റുകളിലാണ് 'ഇന്‍സുലിന്‍' എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. 1922-ല്‍ ബാന്റിംഗും ബെസ്റ്റുംകൂടി ഇന്‍സുലിന്‍ കണ്ടുപിടിച്ചു. (ഈ കണ്ടുപിടിത്തത്തിന് ഇവര്‍ക്കു നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി.) ലാംഗര്‍ഹാന്‍ ആന്തരീദ്വീപുകളില്‍ 'ആല്‍ഫാ', 'ബീറ്റാ' എന്നീ രണ്ടുതരത്തിലുള്ള കോശങ്ങളാണ് പ്രധാനമായും ഉള്ളത്. ഇതില്‍ 'ബീറ്റാ' കോശങ്ങള്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നു. ഇന്‍സുലിന്റെ പ്രവര്‍ത്തനം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുവാന്‍ സഹായിക്കുന്നു. രക്തത്തില്‍ കൂടുതല്‍ ഗ്ളൂക്കോസ് ഉണ്ടാകുമ്പോള്‍ അതിനെ ഗ്ളൈക്കോജനാക്കി മാറ്റി യകൃത്തില്‍ സംഭരിക്കുവാന്‍ ഇന്‍സുലിന്‍ ആവശ്യമാണ്. കോശങ്ങള്‍ പഞ്ചസാര വേണ്ടുംവിധം ഉപയോഗപ്പെടുത്തുവാനും ഇന്‍സുലിന്‍ ആവശ്യമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍കൊണ്ട് ഇന്‍സുലിന്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കുന്നു. ഈ ഹോര്‍മോണിന്റെ കുറവുണ്ടായാല്‍ ഗ്ലൂക്കോസിന്റെ അളവു വര്‍ധിക്കുകയും ഒരു പരിധികഴിഞ്ഞാല്‍ ഗ്ളൂക്കോസ് മൂത്രത്തില്‍ കാണപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് പ്രമേഹരോഗത്തിന് (ഡയബറ്റിസ് മെലിറ്റസ്) നിദാനം.

ഇന്‍സുലിന്‍ കൂടാതെ മറ്റൊരുതരം ഹോര്‍മോണ്‍ കൂടി ആഗ്നേയഗ്രന്ഥി ഉത്പാദിപ്പിക്കുന്നുണ്ട്. ഐലറ്റുകളിലെ ആല്‍ഫാകോശങ്ങളാണ് ഇത് പുറപ്പെടുവിക്കുന്നത്; ഇതിനെ ഗ്ലൂക്കഗോണ്‍ എന്നു വിളിക്കുന്നു. ഇതിന്റെ പ്രവര്‍ത്തനം മൂലം രക്തത്തിലെ പഞ്ചസാരയുടെ അംശം വര്‍ധിക്കുന്നു. യകൃത്തിലെ ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി രൂപാന്തരപ്പെടുത്തിയാണ് മുഖ്യമായും ഈ വര്‍ധനയുണ്ടാകുന്നത്. ഒരളവില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനത്തിന് കടകവിരുദ്ധമായാണ് ഗ്ലൂക്കഗോണ്‍ പ്രവര്‍ത്തിക്കുന്നത്.

രോഗങ്ങള്‍. ആഗ്നേയഗ്രന്ഥിയെ പല രോഗങ്ങളും ബാധിക്കാറുണ്ട്. ഇതില്‍ ഏറ്റവും സാധാരണമായിട്ടുള്ളത് രക്തത്തില്‍ക്കൂടിയുള്ള രോഗാണുക്കളുടെ ആക്രമണമാണ്; അടുത്തുള്ള ആമാശയവ്രണങ്ങളില്‍നിന്നും രോഗാക്രമണമുണ്ടാകാം. വിശപ്പില്ലായ്മ, ദഹനക്കുറവ്, വയറ്റില്‍ വേദന എന്നീ രോഗലക്ഷണങ്ങള്‍ സാധാരണമായി കണ്ടുവരുന്നു. ഈ ഗ്രന്ഥിയിലെ രോഗം നിമിത്തമുണ്ടാകുന്ന വയറ്റില്‍ വേദന ആഹാരം കഴിച്ചാലുടനെ പ്രത്യക്ഷപ്പെടുന്നു. വയറു പെരുക്കവും ഛര്‍ദിയും ഗ്രന്ഥിയുടെ ഭാഗത്ത് വയറ്റില്‍ അമര്‍ത്തിയാല്‍ വേദനയും ചിലപ്പോള്‍ നീരും കാണാം. ആഗ്നേയഗ്രന്ഥിയെ ബാധിക്കുന്ന ഒരു പ്രത്യേകതരം രോഗം (മറ്റു രാജ്യങ്ങളെയപേക്ഷിച്ച്) കേരളത്തില്‍ വളരെ കൂടുതലായി കണ്ടുവരുന്നു. ഇതിനു 'പാന്‍ക്രിയാറ്റിക് ഡയബറ്റിസ്' എന്നു പറയുന്നു. കേരളത്തില്‍ത്തന്നെ ഇത് കൂടുതലായി കാണുന്നത് മധ്യതിരുവിതാംകൂറിലാണ്. ഇത്തരം രോഗം ആഫ്രിക്കയില്‍ ചില രാജ്യങ്ങളില്‍നിന്നും ഇന്തോനേഷ്യ മുതലായ കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ആഗ്നേയഗ്രന്ഥിയുടെ കുഴലിനു 'പാന്‍ക്രിയാറ്റിക് കാല്ക്കുലൈ' നിമിത്തം തടസ്സം നേരിടുകയും അതോടൊപ്പം ഇന്‍സുലിന്‍ കുറഞ്ഞ് രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കൂടുകയും അതു മൂത്രത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. സാധാരണ ചെറുപ്പക്കാരെ ബാധിക്കുന്ന ഈ രോഗത്തെപ്പറ്റി പല ഗവേഷണങ്ങളും നടന്നുവരുന്നുണ്ടെങ്കിലും ഇതിന്റെ കാരണം ഇന്നും അജ്ഞാതമാണ്.

ആഗ്നേയശോഥം. പാന്‍ക്രിയറ്റൈറ്റിസ് (ആഗ്നേയശോഥം) പല കാരണങ്ങള്‍കൊണ്ടുമുണ്ടാകാം. യകൃത്ത്, പിത്താശയം (gall bladder) എന്നിവയുടെ നാളികളുമായി ചേര്‍ന്നിട്ടാണ് ആഗ്നേയഗ്രന്ഥിയുടെ നാളി ഗ്രഹണിയിലേക്കു തുറക്കുന്നത്. പലപ്പോഴും പിത്തരസം ആഗ്നേയനാളിയിലൂടെ ഗ്രന്ഥിക്കുള്ളിലേക്കൊഴുകാറുണ്ട്. പിത്താശയത്തിലുണ്ടാകുന്ന ചെറിയ കല്ലുകള്‍ നാളികളില്‍ തടസ്സം സൃഷ്ടിക്കുന്നതു നിമിത്തം ആഗ്നേയരസം കെട്ടിനിന്ന് ആ ഗ്രന്ഥിയെത്തന്നെ ദഹിപ്പിച്ചു തുടങ്ങും. ഇവയൊക്കെ ആഗ്നേയശോഥത്തില്‍ കലാശിക്കുന്നു. കഠിനമായ ആഗ്നേയശോഥം പലപ്പോഴും അടിയന്തിരചികിത്സ ആവശ്യമാക്കുന്നു.

വിവിധയിനം ട്യൂമറുകളും ഈ ഗ്രന്ഥിയെ ബാധിക്കാറുണ്ട്. കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ഒരു അവസ്ഥ ഒരിനം 'അഡിനോമ' (adenoma) മൂലം ഉണ്ടാകുന്നു. പിത്താശയ രോഗങ്ങളും 'സിസ്റ്റിക് ഫൈബ്രോസി'സും ആഗ്നേയഗ്രന്ഥിയെ ബാധിക്കാറുണ്ട്.

(ഡോ. സി.എം. ഫ്രാന്‍സിസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍