This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഗ്ലോ-മറാഠായുദ്ധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആംഗ്ലോ-മറാഠായുദ്ധങ്ങള്‍

Anglo-Burmese Wars

ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയും മഹാരാഷ്ട്രരും തമ്മില്‍ നടന്ന മൂന്നു യുദ്ധങ്ങള്‍.

പശ്ചാത്തലം. ബാലാജിബാജിറാവുവിന്റെ പുത്രനായ മാധവറാവു I (1745-72) നിര്യാതനായതോടെ മഹാരാഷ്ട്രത്തിന്റെ ഐക്യം തകര്‍ന്നു. തുടര്‍ന്ന് ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെടുകയും രാജ്യം അഞ്ചായി വിഭജിക്കപ്പെട്ട് അഞ്ചു പ്രമാണികളുടെ ഭരണത്തിന്‍കീഴിലാവുകയും ചെയ്തു. പേഷ്വയുടെ പുത്രനായ നാരായണ്‍റാവുവിനു പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നതുകൊണ്ട്, ഭരണം അദ്ദേഹത്തിന്റെ മാതുലനായ രഘുനാഥറാവുവിന്റെ കൈകളിലായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ പ്രേരണയാല്‍ 1773 ആഗ. 30-ന് നാരായണ്‍റാവു വധിക്കപ്പെട്ടു. അടുത്ത വര്‍ഷം നാരായണ്‍റാവുവിന്റെ പുത്രനായ മാധവറാവുവിനു (നാരായണ്‍റാവു വധിക്കപ്പെടുമ്പോള്‍ പത്നിയായ ഗംഗാബായി ഗര്‍ഭിണിയായിരുന്നു) നാനാ ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മറാഠാനേതാക്കന്‍മാര്‍ പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. അധികാരത്തില്‍നിന്നും നിഷ്കാസിതനായ രഘുനാഥറാവു ബ്രിട്ടീഷുകാരുടെ സഹായം അപേക്ഷിച്ചു.

ഒന്നാം യുദ്ധം (1778-82). ബോംബെയിലെ ബ്രിട്ടീഷുകാര്‍ പൂണെയിലെ മഹാരാഷ്ട്രഭരണകൂടവുമായി രമ്യതയിലായിരുന്നു. എങ്കിലും ബോംബെയ്ക്കടുത്തുള്ള നാവികയോഗ്യമായ ചില പ്രദേശങ്ങള്‍ ലഭിക്കുമെന്ന് പ്രത്യാശിച്ച ബോംബെ ഗവണ്‍മെന്റ് രഘുനാഥറാവുവിനെ സഹായിക്കാന്‍ തീരുമാനിച്ചു. 1775 മാ. 7-ലെ സൂററ്റ് ഉടമ്പടി അനുസരിച്ച്, സാല്‍സൈറ്റ്, ബസ്സീന്‍ എന്നീ സ്ഥലങ്ങളും സൂററ്റ്, ബ്രോച്ച് എന്നീ ജില്ലകളില്‍നിന്നു കിട്ടുന്ന റവന്യു വരുമാനത്തിന്റെ ഒരു ഭാഗവും രഘുനാഥറാവു ബ്രിട്ടീഷുകാര്‍ക്കു നല്കാമെന്നു സമ്മതിച്ചു. അതനുസരിച്ച് കേണല്‍ കീറ്റിങ്ങിന്റെ നേതൃത്വത്തില്‍ 1775 ഫെ. 27-നു ഒരു വിഭാഗം ബ്രിട്ടീഷ് സൈന്യം സൂററ്റിലെത്തി. അന്നത്തെ ഗവര്‍ണര്‍ ജനറലായിരുന്ന വാറന്‍ ഹേസ്റ്റിംഗ്സിന് ഈ ഉടമ്പടിയോട് എതിര്‍പ്പുണ്ടായില്ലെങ്കിലും ഇന്ത്യയിലെ ഭരണം നിയന്ത്രിച്ചിരുന്ന കല്ക്കത്ത കൗണ്‍സില്‍ അംഗങ്ങള്‍ പൂണെയിലെ മാധവറാവുവുമായി ഒരുടമ്പടി ഉണ്ടാക്കാന്‍ കേണല്‍ അപ്ടനെ (Col.Upton) നിയോഗിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി 1776 മാ. 1-ന് മഹാരാഷ്ട്രര്‍ പുരന്ധര്‍ സന്ധിയില്‍ ഒപ്പുവച്ചു. അതനുസരിച്ച് സാല്‍സെറ്റും ഇംഗ്ലീഷുകാര്‍ പിടിച്ചെടുത്ത മറ്റു ചില പ്രദേശങ്ങളും 12 ലക്ഷം രൂപയും ഈസ്റ്റിന്ത്യാക്കമ്പനിയെ ഏല്പിക്കാമെന്നു മഹാരാഷ്ട്രര്‍ സമ്മതിച്ചു; എന്നാല്‍ ബോംബെയിലെ ഇംഗ്ലീഷ് ഭരണാധികാരികള്‍ ഈ ഉടമ്പടിക്കു പകരം സൂററ്റുടമ്പടിയാണ് സ്വീകരിച്ചത്. സൂററ്റുടമ്പടിയാണ് ഈസ്റ്റിന്ത്യാക്കമ്പനി ഡയറക്ടര്‍മാരും സ്വീകരിച്ചത്. അതിനാല്‍ നാനാഫഡ്നാവിസ്, 1777-ല്‍ ഒരു ഫ്രഞ്ചുകാരനായ ഷെവലിയര്‍ ദെ സെന്റ് ലൂബിനെ പൂണെയില്‍ സ്വീകരിക്കുകയും പശ്ചിമേന്ത്യയില്‍ ഒരു തുറമുഖം ഫ്രഞ്ചുകാര്‍ക്ക് അനുവദിക്കാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു. ക്ഷുഭിതരായ കമ്പനി ഡയറക്ടര്‍മാര്‍ ഹേസ്റ്റിംഗ്സിനോട് യുദ്ധം തുടങ്ങാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് ഹേസ്റ്റിംഗ്സ് മഹാരാഷ്ട്രരുടെ മേല്‍ യുദ്ധം പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനായി. യുദ്ധം കുറേക്കാലം നീണ്ടുനിന്നു.

യുദ്ധഗതി. ബോംബെ ഗവണ്‍മെന്റ് ഒരു സേനയെ കേണല്‍ എഗര്‍ട്ടന്റെ നേതൃത്വത്തില്‍ 1778 ന.-ല്‍ പൂണെയിലേക്കയച്ചു. അനാരോഗ്യംമൂലം 1779 ജനു.-ല്‍ എഗര്‍ട്ടന്‍ സൈനികനേതൃത്വം കേണല്‍ കോക്ക് ബേണിനു കൈമാറി. പശ്ചിമഘട്ടത്തിലെ ടെലഗോണില്‍വച്ച് 1779 ജനു. 9-ന് ബ്രിട്ടീഷ് സൈന്യം മറാഠാ സൈന്യത്തോടേറ്റുമുട്ടി. വഡ്ഗോണ്‍ കണ്‍വെന്‍ഷനില്‍ ഇംഗ്ലീഷുകാര്‍ക്ക് അപമാനകരമായ ഒരു കരാറില്‍ ഒപ്പുവയ്ക്കാന്‍ ബോംബെ ഭരണാധികാരികള്‍ തയ്യാറായി. നഷ്ടപ്പെട്ട അന്തസ്സ് തിരിച്ചെടുക്കാനായി ബംഗാളില്‍നിന്നു കേണല്‍ ഗോഡാര്‍ഡി (Goddard) ന്റെ നേതൃത്വത്തില്‍ ഒരു വമ്പിച്ച ഇംഗ്ലീഷ് സൈന്യം മധ്യേന്ത്യയിലൂടെ അഹമദാബാദിലെത്തി; 1780 ഡി. 11-ന് ബസ്സീന്‍ കീഴടക്കി. 1781 ഏ.-ല്‍ ഒരു തിരിച്ചടി ഈസ്റ്റിന്ത്യാക്കമ്പനി സേനയ്ക്കുണ്ടായി. എന്നാല്‍ ക്യാപ്റ്റന്‍ പോഫാമി(Popham)ന്റെയും ജനറല്‍ കാമക്കി (Gen.Camac)ന്റെയും സേനാസഹിതമുള്ള മുന്നേറ്റത്തോടെ മഹാരാഷ്ട്രസൈന്യം പരാജയപ്പെട്ടു. 1781 ഫെ. 16-ന് സിപ്രി (ആധുനിക ശിവപുരം)യില്‍വച്ച് സിന്ധ്യയെ തോല്പിച്ചതോടെ ഇംഗ്ലീഷ് വിജയം പൂര്‍ണമായി. മഹാദാജി സിന്ധ്യ ഇംഗ്ലീഷ് പക്ഷത്തേക്കു മാറി; 1781 ഒ. 13-ന് ഇംഗ്ലീഷുകാരുമായി സന്ധിയിലൊപ്പുവച്ചു. 1782 മേയ് 17-ന് ഒപ്പുവച്ച സാല്‍ബായ് സന്ധി 1783 ഫെ. 26-ന് നാനാഫഡ്നാവിസ് അംഗീകരിച്ചു.

ഫലങ്ങള്‍. സന്ധിയനുസരിച്ച് സാല്‍സെറ്റ് ഇംഗ്ലീഷുകാര്‍ക്കു ലഭിച്ചു. മാധവറാവു നാരായണ്‍ യഥാര്‍ഥ പേഷ്‍‍വ ആയി ഇംഗ്ലീഷുകാരാല്‍ അംഗീകരിക്കപ്പെട്ടു.

രഘുനാഥറാവുവിന് അടുത്തൂണ്‍ നല്കി പിരിച്ചയച്ചു. ഇംഗ്ലീഷുകാരും മറാത്തികളും തമ്മില്‍ തുടര്‍ന്ന് ഒരിരുപതു വര്‍ഷക്കാലം സമാധാനത്തില്‍ വര്‍ത്തിക്കുകയും ചെയ്തു.

1794-ല്‍ മഹാദാജി സിന്ധ്യയുടെ നിര്യാണത്തെ തുടര്‍ന്ന് നാനാഫഡ്നാവിസ് നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നു. 1795 ഒ. 25-ന് മാധവറാവു നാരായണ്‍ അന്തരിച്ചു. പകരം രഘോബയുടെ പുത്രനായ ബാജിറാവു II പേഷ്വ ആയി. നാനാഫഡ്നാവിസും പുതിയ പേഷ്വയും തമ്മില്‍ രമ്യതയിലല്ലായിരുന്നുവെങ്കിലും അവര്‍ യോജിപ്പിലെത്തി. 1706 ഡി. 4-ന് നാനാഫഡ്നാവിസ് പ്രധാനമന്ത്രിയായി. കലഹിച്ചുനിന്ന മഹാരാഷ്ട്ര പ്രമാണികളെ യോജിപ്പിച്ചു കൊണ്ടുവരുന്നതിലായിരുന്നു നാനാഫഡ്നാവിസിന്റെ ശ്രദ്ധ. അതില്‍ വളരെയേറെ വിജയിച്ച അദ്ദേഹം നിസാമിനെ തോല്പിച്ച് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ രാജ്യതന്ത്രജ്ഞനായി ഉയര്‍ന്നു. 1800 മാ. 13-ന് ഇദ്ദേഹം നിര്യാതനായി. വീണ്ടും മഹാരാഷ്ട്രയിലെ രാഷ്ട്രീയസമാധാനം തകര്‍ന്നു. ദൗലത്ത് റാവു സിന്ധ്യ (മഹാദാജി സിന്ധ്യയുടെ വളര്‍ത്തുപുത്രന്‍)യും ജസ്വന്ത്റാവുഹോള്‍ക്കറും പൂണെയില്‍ ആധിപത്യം സ്ഥാപിക്കാന്‍ വടംവലി തുടങ്ങി. അതിനിടയില്‍ ജസ്വന്ത്റാവു ഹോള്‍ക്കറുടെ സഹോദരനായ വിതുജി ഹോള്‍ക്കറെ പേഷ്വ വധിച്ചതു സംഭവങ്ങളെ കൂടുതല്‍ കലുഷമാക്കി. ക്രുദ്ധനായ ജസ്വന്ത്റാവുഹോള്‍ക്കര്‍, വമ്പിച്ച സൈന്യവുമായി വന്നു പേഷ്വയെയും സിന്ധ്യയെയും തോല്പിച്ചു. പരാജിതനായ പേഷ്വ ഇംഗ്ലീഷുകാരെ ആശ്രയിച്ച് ബസ്സീന്‍ സന്ധി(1802 ഡി. 31)യില്‍ ഒപ്പുവച്ചു. 1803 മേയ് 13-ന് ഇംഗ്ലീഷ് സൈന്യം പേഷ്വയെ പൂണെയില്‍ കൊണ്ടുവന്നു കുടിയിരുത്തി.

രണ്ടാം യുദ്ധം (1803-05). ബസ്സീന്‍ ഉടമ്പടി മഹാരാഷ്ട്രര്‍ക്ക് അനുകൂലമല്ലായിരുന്നു. മഹാരാഷ്ട്രം അക്കാലത്തൊരു ശിഥിലശക്തിയായിരുന്നു. ബ്രിട്ടീഷ് ശക്തിയെ എതിരിടാന്‍ വേണ്ട ഐക്യം അവരിലുണ്ടായിരുന്നില്ല. ഹോള്‍ക്കറോ ഗെയ്ക്ക്വാഡോ ഇംഗ്ലീഷുകാര്‍ക്കെതിരായി യുദ്ധത്തിനൊരുമ്പെട്ടില്ല; അതേസമയം സിന്ധ്യയുടെയും പേഷ്വയുടെയും ദുര്‍ഭരണം ജനങ്ങളെ ബ്രിട്ടീഷ് ഇടപെടലിന് അനുകൂലമായി ചിന്തിപ്പിച്ചു.

ആര്‍തര്‍ വെല്ലസ്ലിയായിരുന്നു രണ്ടാം ആംഗ്ലോ-മറാഠാ യുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത്. അഹമ്മദ്നഗറും ഡക്കാനും അദ്ദേഹം പെട്ടെന്നു കീഴടക്കി. അസ്സേയില്‍വച്ചുണ്ടായ യുദ്ധത്തില്‍ സിന്ധ്യയും ആര്‍ഗോണ്‍ യുദ്ധത്തില്‍ ഭോണ്‍​സ്ലേയും പരാജിതരായി; കട്ടക്കും ബുറഹാന്‍പൂറും ഇംഗ്ലീഷ് സൈന്യത്തിനധീനമായി. ജനറല്‍ ലേക്ക് (Lake) ഡല്‍ഹിയും ആഗ്രയും കീഴ്പ്പെടുത്തിയശേഷം സിന്ധ്യയുടെ സൈന്യത്തെ ഡല്‍ഹി യുദ്ധത്തിലും (1803 സെപ്.) ലാസ്വാരി യുദ്ധത്തിലും (1803 ന.) തോല്പിച്ചു. ഒറീസ, ഗുജറാത്ത്, ബുന്ദേല്‍ഖണ്ഡ് എന്നീ രാജ്യങ്ങളും ഇംഗ്ലീഷുകാര്‍ക്കു കീഴടങ്ങി. അഞ്ചു മാസത്തെ നിരന്തര യുദ്ധം മൂലം സിന്ധ്യയും ഭോണ്‍​സ്ലേയും തകര്‍ന്നു. അവര്‍ക്ക് ഇംഗ്ലീഷുകാരുമായി രണ്ടു വ്യത്യസ്തസന്ധികളില്‍ ഒപ്പുവയ്ക്കേണ്ടിവന്നു. 1803 ഡി. 17-ലെ ഡിയോഗോണ്‍ സന്ധിയനുസരിച്ച്, ഭോണ്‍​സ്ലേ, കട്ടക്ക് പ്രവിശ്യ ഇംഗ്ലീഷുകാര്‍ക്കു വിട്ടുകൊടുത്തു. എം.എല്‍ഫിന്‍സ്റ്റനെ നാഗ്പൂരിലെ ബ്രിട്ടീഷ് റസിഡണ്ടായി സ്വീകരിച്ചു. സിന്ധ്യയുമായി 1803 ഡി. 30-ന് ഉണ്ടാക്കിയ സുര്‍ജി അര്‍ജന്‍ഗോണ്‍ സന്ധിയനുസരിച്ച്, ഗംഗയ്ക്കും യമുനയ്ക്കും ഇടയിലുള്ള സിന്ധ്യയുടെ സ്ഥലങ്ങളും, ഉത്തരഭാഗത്തെ കോട്ടകളും അടിയറവയ്ക്കേണ്ടിവന്നു. 1804 ഫെ. 27-ന് മറ്റൊരു സന്ധിപ്രകാരം ഇംഗ്ലീഷുകാരുമായി സബ്സിഡിയറി വ്യവസ്ഥയില്‍ ചേരുകയും ചെയ്തു. ഈ യുദ്ധം മൂലം ഇംഗ്ലീഷുകാര്‍ ഇന്ത്യയിലെ പ്രബലശക്തിയായി വളര്‍ന്നു.

മൂന്നാം യുദ്ധം (1817-18). ഗവര്‍ണര്‍ ജനറല്‍ ഹേസ്റ്റിംഗ്സ് പ്രഭു ഗവണ്‍മെന്റിന്റെ മുന്‍ നിഷ്പക്ഷതാനയം മാറ്റിയതിന്റെ ഫലമായിട്ടാണ് മൂന്നാം യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഹേസ്റ്റിംഗ്സ് പ്രഭു ബ്രിട്ടീഷ് സൈനികസഹായവ്യവസ്ഥ സ്വീകരിക്കുവാന്‍ മഹാരാഷ്ട്രനേതാക്കളെ നിര്‍ബന്ധിച്ചു. നാഗ്പൂരിലെ റീജന്റായ മൗണ്ട് സ്റ്റുവര്‍ട്ട് എല്‍ഫിന്‍സ്റ്റണ്‍, ഹേസ്റ്റിംഗ്സിന്റെ നിര്‍ദേശാനുസരണം 1817 മേയ് 10-ന് ബാജിറാവു II-നെക്കൊണ്ട് പൂനാക്കരാറില്‍ ഒപ്പുവയ്പിച്ചു. മറാഠാപ്രഭുക്കന്‍മാരുടെ നേതൃത്വം പേഷ്വയില്‍നിന്നും എടുത്തുമാറ്റി. കൊങ്കണ്‍ തുടങ്ങിയ പ്രധാന പ്രദേശങ്ങള്‍ ഇംഗ്ലീഷുകാര്‍ക്കു ലഭിക്കുകയും ചെയ്തു. ദൗലത്ത് റാവു സിന്ധ്യയുമായി 1817 ന. 5-ന് ഗ്വാളിയോര്‍ സന്ധിയില്‍ ഒപ്പുവയ്പിച്ചു. നാഗ്പൂരിലെ ആഭ്യന്തരക്കുഴപ്പം ഇംഗ്ലീഷുകാര്‍ക്ക് അനുകൂലമായി. 1816 മാ. 22-ന് രഘൂജി ഭോണ്‍​സ്ലേ II അന്തരിച്ചപ്പോള്‍ പര്‍സോജി ഭരണാധികാരിയായി. അപ്പാസാഹിബായിരുന്നു യഥാര്‍ഥഭരണം കൈയടക്കിയിരുന്നത്. അദ്ദേഹം ഇംഗ്ലീഷുകാരുമായി 1816 മേയ് 27-ന് സബ്സിഡിയറി സഖ്യത്തില്‍ ഒപ്പുവച്ചു. പേഷ്വ ഇംഗ്ലീഷുകാര്‍ക്കു കീഴ്പ്പെട്ടു ജീവിക്കാന്‍ ഇഷ്ടപ്പെട്ടില്ല. സിന്ധ്യയുമായി സബ്സിഡിയറി വ്യവസ്ഥയില്‍ ഇംഗ്ലീഷുകാര്‍ ഒപ്പിട്ട ദിവസം (1817 ന. 5) പേഷ്വ പൂണെയിലെ ബ്രിട്ടീഷ് റസിഡന്‍സി ആക്രമിച്ച് അഗ്നിക്കിരയാക്കി. എന്നാല്‍ കേണല്‍ ബറി(Col.Burr)ന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് സൈന്യം ഖിര്‍ക്കി(Khirki)യില്‍വച്ച് പേഷ്വയെ പരാജയപ്പെടുത്തി. അതിനെത്തുടര്‍ന്ന് നാഗ്പൂരിലെ അപ്പാസാഹിബും മല്‍ഫര്‍റാവുഹോള്‍ക്കര്‍ II-ഉം ഇംഗ്ലീഷുകാര്‍​ക്കെതിരായി യുദ്ധം പ്രഖ്യാപിച്ചു. 1817 ന. 21-ന് അപ്പാസാഹിബിന്റെ സൈന്യം സിതാബാള്‍ഡിയില്‍വച്ചും ഹോള്‍ക്കറുടെ സൈന്യം മഹിദ്പൂരില്‍ (1817 ഡി. 21) വച്ചും പരാജയപ്പെട്ടു. യുദ്ധത്തില്‍നിന്നും രക്ഷപ്പെട്ട അപ്പാസാഹിബ് ജോഡ്പൂരില്‍വച്ച് 1840-ല്‍ അന്തരിച്ചു. നര്‍മദാനദിക്ക് വടക്കുള്ള ജില്ലകള്‍ ബ്രിട്ടീഷിന്ത്യയോട് ചേര്‍ത്തു. 1818 ജനു. 6-ന് മാന്‍ഡസോര്‍ സന്ധിയില്‍ ഹോള്‍ക്കറും ഒപ്പുവച്ചു. ഖിര്‍ക്കിയില്‍ പരാജയപ്പെട്ട പേഷ്വ ഇംഗ്ലീഷുകാരുമായി രണ്ടു യുദ്ധങ്ങള്‍കൂടി നടത്തി-1818 ജനു. 1-ന് കോറിഗോണ്‍ യുദ്ധവും, 1818 ഫെ. 20-ന് അഷ്ടിയുദ്ധവും. രണ്ടു യുദ്ധങ്ങളിലും തോറ്റ ബാജിറാവു II 1818 ജൂണ്‍ 3-നു സര്‍ ജോണ്‍ മാല്‍ക്കോമിനു കീഴടങ്ങി. അതോടെ പേഷ്വ (പ്രധാനമന്ത്രി) സ്ഥാനം നിര്‍ത്തലാക്കി. ബിത്തുരില്‍ ഇംഗ്ലീഷുകാര്‍ നല്കിയ വാര്‍ഷിക അടുത്തൂണായ 8 ലക്ഷം രൂപകൊണ്ട് ബാജിറാവു കാലം കഴിച്ചു. 1850-ല്‍ ഇദ്ദേഹം നിര്യാതനായി.

(ഡോ. എം.ജെ.കോശി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍