This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹോമുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹോമുകള്‍

Ahoms

തായ്കുടുംബത്തിലെ ഷാന്‍വര്‍ഗത്തിലെ ഒരു ഉപവിഭാഗം. ഇവര്‍ ചൈനയിലെ യുനാനില്‍നിന്നും ഉത്തര മ്യാന്‍മറില്‍ കുടിയേറിപ്പാര്‍ത്തവരാണ്. സയാം ഉള്‍ക്കടല്‍ മുതല്‍ വടക്കോട്ട് യുനാന്‍ വരെയും അവിടെനിന്നു പടിഞ്ഞാറോട്ട് അസം വരെയും ഷാന്‍ വര്‍ഗത്തില്‍പ്പെട്ട സയാമീസ്, ലാവോസ്, തായ്മൌ, ഖാംടി, അഹോമുകള്‍ എന്നീ ജനവിഭാഗങ്ങള്‍ വസിക്കുന്നു. ഇവരില്‍ അഹോമുകള്‍ 13-ാം ശ.-ത്തില്‍ അസമിലെത്തിച്ചേര്‍ന്നു.

അഹോമുകളുടെ പൂര്‍വികന്‍മാര്‍ ഖൂന്‍ ലൂങ്, ഖൂന്‍ ലായി എന്ന രണ്ടു സഹോദരന്മാരായിരുന്നുവെന്നും അവര്‍ സ്വര്‍ഗത്തില്‍നിന്നു വന്നവരായിരുന്നെന്നും ഐതിഹ്യകഥകള്‍ പറയുന്നു. മുങ്-റി-മുങ്-റാങ് എന്ന സ്ഥലത്ത് ഇവര്‍ താമസം ഉറപ്പിച്ചു. ഈ സ്ഥലത്തിന് ചൈനയിലെ മെക്കോങ് നദീതീരത്തെ 'ഹെഫ്‍സ്വാങ് പന്നാ' എന്ന സ്ഥലവുമായി ബന്ധമുണ്ടെന്ന് സര്‍ ജോര്‍ജ് സ്കോട്ട് കരുതുന്നു. അഹോമുകള്‍ അസമിലെത്തുന്നതിനു മുന്‍പ് അവരുടെ ആസ്ഥാനം ഏതായിരുന്നാലും, അവര്‍ 'മുങ് മൗ' രാജ്യത്തിലെ ഏറ്റവും പ്രബലമായ ഒരു വര്‍ഗമായിരുന്നിരിക്കാന്‍ സാധ്യതയുണ്ട്. മുങ് മൗ ആയിരുന്നിരിക്കണം മണിപ്പൂരി വര്‍ഗക്കാര്‍ക്കിടയില്‍ പരാമര്‍ശിക്കപ്പെടുന്ന പോങ് രാജ്യം.

'ഷാന്‍' എന്ന പദത്തിനു ബര്‍മീസ് ഭാഷയിലുണ്ടായ '(അ)ഷാം' എന്ന വാക്കില്‍നിന്നാണ് 'അഹോം' എന്ന പദത്തിന്റെ നിഷ്പത്തിയെന്നു കരുതപ്പെടുന്നു. അഹോം എന്നതിനു പകരം മുസ്ലിം ചരിത്രകാരന്മാര്‍ 'അസം' എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ഈ ജനവിഭാഗമാണ് അസമിന് ഈ പേരു നല്കിയത്. അഹോമുകളുടെ ആഗമനത്തിനുമുന്‍പ് അസമിന്റെ പേര്‍ കാമരൂപം എന്നായിരുന്നു.

അഹോമുകള്‍ എ.ഡി. 1229-ല്‍ സുകാഫയുടെ നേതൃത്വത്തില്‍ അസമിന്റെ തെ.കിഴക്കന്‍ പര്‍വതനിരയായ പാട്ക്കായ് കടന്നു ബ്രഹ്മപുത്രാ സമതലത്തില്‍ പ്രവേശിക്കുകയും അവിടെ പാര്‍ത്തിരുന്ന ബോഡോ, കചാരി തുടങ്ങിയ പ്രാചീനഗിരിവര്‍ഗക്കാരെ തോല്പിച്ച് അധികാരം സ്ഥാപിക്കുകയും ചെയ്തു. ക്രമേണ അസം മുഴുവന്‍ അഹോമുകളുടെ അധീനതയിലായി.

അഹോമുകളുടെ ഭരണം അസമില്‍ 6 നൂറ്റാണ്ടുകാലം നീണ്ടുനിന്നു. ഇതിനിടയില്‍ 39 രാജാക്കന്‍മാര്‍ ഭരിച്ചു. രാജാക്കന്‍മാര്‍ 'സ്വര്‍ഗത്തിലെ പ്രഭു' എന്ന സ്ഥാനപ്പേര്‍ സ്വീകരിച്ചിരുന്നു. 17-ാമത്തെ രാജാവായ പ്രതാപ് സിങും (1603-41) 29-ാമത്തെ രാജാവായ ഗദാധര്‍ സിങും (1681-86) ആയിരുന്നു ഇവരില്‍ പ്രധാനികള്‍. അവസാനത്തെ അഹോം രാജാവ് യോഗേശ്വര്‍ സിങ്ങായിരുന്നു. ഒരു വര്‍ഷം മാത്രമേ അദ്ദേഹം ഭരിച്ചുള്ളു (1819). അദ്ദേഹത്തെ ബര്‍മക്കാര്‍ സ്ഥാനഭ്രഷ്ടനാക്കി.

15-ാം ശ.-ത്തില്‍ ഹിന്ദുമതാനുയായികളായിത്തീര്‍ന്ന ഇവര്‍ ശാക്തവും, ശൈവവും, വൈഷ്ണവവുമായ വിവിധ സമ്പ്രദായങ്ങള്‍ സ്വീകരിച്ചു. അസമില്‍ മുഗള്‍ ആധിപത്യത്തെ എതിര്‍ത്തിരുന്ന ഇവര്‍ക്ക് 1663-ല്‍ മുഗള്‍ സൈന്യാധിപനും ഗവര്‍ണറുമായിരുന്ന മീര്‍ ജുംലയുമായി ഒരു സന്ധിയില്‍ ഏര്‍പ്പെടേണ്ടിവന്നു. ഇതനുസരിച്ച് ജയധ്വജസിങ് കാമരൂപവും അതിന്റെ തലസ്ഥാനമായ ഗുവാഹത്തിയും മുഗളര്‍ക്കു വിട്ടുകൊടുത്തു. പില്ക്കാലത്ത് ചക്രധ്വജസിങ് കാമരൂപം തിരിച്ചുപിടിച്ചു.

17-ാം ശ.-ത്തില്‍ അഹോമുകളുടെ പതനം ആരംഭിച്ചു. മോമറിയാ, കചാരി തുടങ്ങിയ വര്‍ഗങ്ങളുടെ സായുധകലഹങ്ങള്‍ അവര്‍ക്കു നേരിടേണ്ടിവന്നു. പിന്നീട് ബര്‍മീസ് സൈന്യാധിപന്‍മാരുടെ സ്വാധീനത്തില്‍പ്പെട്ട അഹോം ഭരണാധികാരികള്‍ തങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഇംഗ്ളീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ സഹായം സ്വീകരിച്ചു. ക്രമേണ അവര്‍ ബ്രിട്ടീഷ് സ്വാധീനവലയത്തിലായി. 1826-ലെ യാന്ദൂബ് സന്ധിയനുസരിച്ച് അസം ഇംഗ്ളീഷുകാര്‍ക്കധീനമായി.

അഹോമുകള്‍ സ്വന്തമായി പീരങ്കികളും തന്ത്രപ്രധാനമായ കോട്ടകളും നിര്‍മിച്ചിരുന്നു. ഇവര്‍ ധാരാളം ക്ഷേത്രങ്ങളും ജലസേചനപദ്ധതികളും പണികഴിപ്പിച്ചിട്ടുണ്ട്. 70-ഓളം നാണയങ്ങളും 48 ചെമ്പുകരണങ്ങളും 28 ക്ഷേത്രശാസനങ്ങളും പീരങ്കികളിലുള്ള 6 ലിഖിതങ്ങളും അഹോമുകളെപ്പറ്റിയുള്ള ചരിത്രരചനയ്ക്കു സാമഗ്രികളായി അവശേഷിക്കുന്നു. കൂടാതെ മുഗള്‍ശാസനങ്ങളും അസമിയയിലെഴുതി പരമ്പരയായി കൈമാറ്റം ചെയ്തിട്ടുളള 'ബുറാഞ്ജി'കളും മറ്റും പ്രധാന രേഖകളാണ്.

നരവംശശാസ്ത്രപരമായി അഹോമുകള്‍ മംഗളോയ്ഡ് വര്‍ഗക്കാരാണ്. അഹോമുകളുടെ നിറം കറുപ്പാണ്. കായശേഷിയില്‍ ഇവര്‍ അസമിലെ ഇതരവര്‍ഗക്കാരെയപേക്ഷിച്ചു മുന്നിട്ടു നില്ക്കുന്നു. കാര്‍ഷികവൃത്തിക്കായി ഇവര്‍ അടിമകളെ സൂക്ഷിച്ചിരുന്നു. അമിതമായ മദ്യപാനവും കറുപ്പുതീറ്റിയും അഹോമുകളെ അലസന്‍മാരും അനാരോഗ്യവാന്‍മാരും ആക്കിയിട്ടുണ്ട്. വസ്ത്രധാരണത്തില്‍ സാധാരണ അഹോമുകള്‍ക്ക് അസമിലെ മറ്റു ജനതകളുമായി വ്യത്യാസമില്ല. പ്രമാണികളായ അഹോമുകള്‍ തലപ്പാവും പാദത്തോളമെത്തുന്ന നീണ്ടകോട്ടും ധരിക്കുന്നു. സ്ത്രീകള്‍ പ്രായേണ സുന്ദരികളാണ്. പെണ്‍കുട്ടികള്‍ സൗന്ദര്യവര്‍ധനവിനുവേണ്ടി കൈത്തണ്ടുകളിലും ഭുജങ്ങളിലും നക്ഷത്രാകൃതിയിലുള്ള വടുക്കളുണ്ടാക്കി അവയില്‍ ചായംതേച്ചു പ്രദര്‍ശിപ്പിക്കുന്നു. വിവാഹം ആര്‍ഭാടപൂര്‍വമായ ഒരു ചടങ്ങാണ്. വിവാഹവേളയില്‍ വധൂവരന്‍മാര്‍ കത്തികളും മോതിരങ്ങളും കൈമാറുന്നു. മൃതദേഹം മണ്ണില്‍ മറവുചെയ്യുകയെന്നതാണു പൊതുവായ വഴക്കം. പാവപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കുഴിച്ചിടും. ധനികരുടേത് പെട്ടികളിലാക്കി മറവു ചെയ്യും. മൃതദേഹത്തോടൊപ്പം ഒരു കുടം വെള്ളം, ഒരു കപ്പ്, ഒരു വടി, പീഠം, തൊപ്പി എന്നിവ പെട്ടിയില്‍ നിക്ഷേപിക്കുന്നു. ഇവ പരേതാത്മാവിനു നല്കുന്ന പാഥേയമാണെന്നാണ് സങ്കല്പം. രാജാക്കന്‍മാരുടെ ശവക്കുഴിയില്‍ ആനകളെയും കുതിരകളെയും മറ്റും ജീവനോടെ മറവുചെയ്തിരുന്നു. അഹോമുകള്‍ ഹിന്ദുമതം സ്വീകരിച്ചതോടെ ശവദാഹവും നടത്തിവരുന്നുണ്ട്. അഹോമുകള്‍ക്കു സ്വന്തമായ ഭാഷയും ലിപിയും ഉണ്ടായിരുന്നു. ഇവരുടെ ഭാഷ പിന്നീട് അസമിയയിലും ലിപി സംസ്കൃതം-ബംഗാളി ലിപികളിലും ലയിച്ചു. അഹോമുകള്‍ ഇപ്പോള്‍ അസമികളുടെ ഒരു സങ്കരവിഭാഗമാണ്.

(കെ.കെ.എന്‍. കുറുപ്പ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍