This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹമ്മദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹമ്മദ്

തുര്‍ക്കി ഭരിച്ചിരുന്ന മൂന്ന് ഒട്ടോമന്‍ (ഉസ്മാനിയ) സുല്‍ത്താന്മാര്‍

അഹമ്മദ് I (1590-1617). 14-ാമത്തെ ഒട്ടോമന്‍ സുല്‍ത്താന്‍; സുല്‍ത്താന്‍ മുഹമ്മദ് III-ന്റെ മൂത്തപുത്രനായി 1590 ഏ. 18-ന് മനിസയില്‍ ജനിച്ചു. 1603 ജനു. 22-ന് സുല്‍ത്താനായി. മുറാദ് III, മുഹമ്മദ് III എന്നിവരുടെ കാലത്ത് ഒട്ടോമന്‍ ഭരണം നിയന്ത്രിച്ചിരുന്ന പിതാമഹിയായിരുന്ന സഫിയ സുല്‍ത്താനയെ തടങ്കലില്‍ വച്ചതാണ് പുതിയ സുല്‍ത്താന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ ഒന്ന്. എറിവാന്‍, കാഴ്സ് എന്നീ പ്രദേശങ്ങള്‍ കീഴടക്കി മുന്നേറിയ പേര്‍ഷ്യയിലെ ഷാ അബ്ബാസ് I-ന്റെ സൈന്യത്തെ നേരിടാന്‍ സുല്‍ത്താന്‍ നിയോഗിച്ച സൈന്യം സല്‍മാസില്‍വച്ചു നടന്ന യുദ്ധത്തില്‍ പരാജയപ്പെട്ടു. ഗന്‍ജാ, ഷിര്‍വാന്‍ എന്നീ പ്രദേശങ്ങള്‍ ഷാ അബ്ബാസ് തിരിച്ചുപിടിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രിയായ ലാലാ മുഹമ്മദ് പാഷ, വാഖ് പിടിച്ചെടുക്കുന്നതില്‍ വിജയം നേടി. രണ്ടാം ആക്രമണത്തില്‍ (1605 ന. 4) ലാലാമുഹമ്മദ്പാഷ എസ്റ്റര്‍ഗോമ് കീഴടക്കി. ലാലായുടെ നിര്യാണത്തിനുശേഷം ആ പദവി വഹിച്ചത് ദര്‍വിഷ് പാഷയും മുറാദ് പാഷയും ചേര്‍ന്നാണ്. 1606 ന. 11-ന് ആസ്റ്റ്രിയക്കാരുമായി മുറാദ്പാഷ സിത്​വതൊറൊക്ക് സന്ധിയില്‍ ഒപ്പുവച്ചു. അതനുസരിച്ച് പിടിച്ചെടുത്ത സ്ഥലങ്ങള്‍ ഒട്ടോമന്‍ സുല്‍ത്താന് ലഭിച്ചു. പകരം സുല്‍ത്താന്‍ ആസ്റ്റ്രിയല്‍ ഭരണാധികാരിയെ ചക്രവര്‍ത്തിയായി അംഗീകരിക്കേണ്ടിവന്നു. ആഭ്യന്തരക്കുഴപ്പങ്ങള്‍ മൂലമാണ് സുല്‍ത്താന്‍ ഈ സന്ധിയില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിതനായത്. ഗവര്‍ണര്‍മാരുടെ നികുതിപിരിവും തുടരെയുള്ള സൈനികനികുതികളുംമൂലം നാട്ടിലുടനീളം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഈ ലഹളകള്‍ അമര്‍ച്ചചെയ്യാന്‍ സുല്‍ത്താന്‍ വളരെ ബുദ്ധിമുട്ടി. മുറാദ് പാഷയെത്തുടര്‍ന്ന് നസൂഹ് പാഷ പ്രധാനമന്ത്രിയായി.

പുകയിലയുടെ ഉപയോഗം തുര്‍ക്കിയില്‍ പ്രചാരത്തില്‍ വന്നത് അഹമ്മദിന്റെ കാലത്താണ്. സാമ്രാജ്യത്തിലെ ഭരണപരവും വാണിജ്യപരവുമായ നിയമങ്ങളെ ഏകീകരിക്കാന്‍ സുല്‍ത്താന്‍ ശ്രമിച്ചിരുന്നു. ഇസ്താംബൂളില്‍ ഇദ്ദേഹം തന്റെ പേരില്‍ ഒരു പള്ളി (1609-15) നിര്‍മിച്ചതു കൂടാതെ, നിരവധി മതസ്ഥാപനങ്ങളും പടുത്തുയര്‍ത്തിയിട്ടുണ്ട്. ആഭരണങ്ങള്‍കൊണ്ട് ഇദ്ദേഹം മക്കയിലെ കഅ്ബയെ അലംകൃതമാക്കി. കവിതയില്‍ തത്പരനായിരുന്ന സുല്‍ത്താന്‍ 1617 ന. 22-ന് അന്തരിച്ചു.

അഹമ്മദ് II (1643-95). 21-ാമത്തെ ഒട്ടോമന്‍ സുല്‍ത്താന്‍. സുല്‍ത്താന്‍ ഇബ്രാഹിമിന്റെയും മുഅ്സാസ് സുല്‍ത്താനയുടെയും പുത്രനായി 1643 ഫെ. 25-ന് ജനിച്ചു. സഹോദരനായ സുലൈമാന്‍ II-നെ തുടര്‍ന്ന് 1691 ജൂണ്‍ 23-ന് സുല്‍ത്താനായി. കൊപ്രുലു-സാദ്ഫാസില്‍ മുസ്തഫയെ പ്രധാനമന്ത്രിയായി നിയമിച്ചു. അദ്ദേഹം സുല്‍ത്താനെതിരായ ഉപജാപങ്ങളില്‍ ഏര്‍പ്പെട്ടു. 1691 ആഗ. 19-ന് സുല്‍ത്താന്‍ അദ്ദേഹത്തെ സ്ലങ്കമെന്‍ യുദ്ധത്തില്‍ വധിച്ചു. പിന്നീടുവന്ന അറബാജി അലിപാഷ അധികംകാലം തുടര്‍ന്നില്ല. അനന്തരം പ്രധാനമന്ത്രിയായി നിയമിതനായ ഹാജി അലിപാഷ 1692-ല്‍ യുദ്ധനീക്കങ്ങളാരംഭിച്ചു. വെനീസുകാര്‍ തുര്‍ക്കിയിലെ കനിയ ആക്രമിച്ചെങ്കിലും അതില്‍ വിജയം നേടിയില്ല; ഹാജി തത്സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെട്ടു. ബൊസാക്ക്ലൂ മുസ്തഫപാഷ പ്രധാനമന്ത്രിയായെങ്കിലും അദ്ദേഹവും നിഷ്കാസിതനായി. പകരം സൂര്‍മേലി അലിപാഷ വസീറായി. 1694-ല്‍ പീറ്റര്‍ വാര്‍സിയന്‍ കോട്ട പിടിച്ചെടുക്കാനുള്ള ഇദ്ദേഹത്തിന്റെ ശ്രമം പരാജയപ്പെട്ടു. സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ട്രിപ്പോളിയും അല്‍ജിയേഴ്സും ചേര്‍ന്ന് പശ്ചിമ ഭാഗത്തുളള ടൂണിസ് ആക്രമിച്ചു. ഇങ്ങനെ അസ്വസ്ഥതകളുടെ മധ്യേ മദ്യപാനാസക്തനായ സുല്‍ത്താന്‍ അഡ്രിയാനോപ്പിളില്‍വച്ച് 1695 ഫെ. 6-ന് അന്തരിച്ചു.

അഹമ്മദ് III (1673-1736). 23-ാമത്തെ ഒട്ടോമന്‍ സുല്‍ത്താന്‍. മുഹമ്മദ് IV-ന്റെ പുത്രനായി 1673-ല്‍ ജനിച്ചു. സഹോദരനായ മുസ്തഫ II-ന്റെ സ്ഥാനത്യാഗത്തെത്തുടര്‍ന്ന് 1703 ആഗ. 21-ന് സുല്‍ത്താനായി. റഷ്യയും തുര്‍ക്കിയും പോള്‍ട്ടാവ എന്ന സ്ഥലത്തുവച്ച് ഏറ്റുമുട്ടി (1809); തുര്‍ക്കി യുദ്ധത്തില്‍ പരാജയപ്പെട്ടു. സ്വീഡനിലെ രാജാവ് ചാള്‍സ് XII ഒട്ടോമന്‍ പ്രദേശമായ ബന്തറില്‍ അഭയം പ്രാപിച്ചത് ഇക്കാലത്തായിരുന്നു. 1711 ജൂല.ല്‍ തുര്‍ക്കി വീണ്ടും റഷ്യയോടേറ്റുമുട്ടി; അതില്‍ വിജയം നേടി. അതിനെത്തുടര്‍ന്നുണ്ടായ കരാറനുസരിച്ച്, അസോവ് തുര്‍ക്കിക്ക് വിട്ടുകൊടുത്തു. സുല്‍ത്താന്റെ പ്രജകളുമായി ഗൂഢാലോചന നടത്തുകയില്ലെന്ന കരാറില്‍ റഷ്യ ഒപ്പുവയ്ക്കുകയും ചെയ്തു. ചാള്‍സ് XII-ന്റെ ഉപദേശവും പ്രേരണയും മൂലം തുര്‍ക്കിക്ക് റഷ്യയുമായി മൂന്നുപ്രാവശ്യം (1711 ഡി; 1712 ന; 1713 ഏ.) യുദ്ധം ചെയ്യേണ്ടിവന്നു. അവസാനം പീറ്റര്‍ ചക്രവര്‍ത്തി 1713 ജൂണില്‍ അഡ്രിയനോപ്പിള്‍ സന്ധിപ്രകാരം തുര്‍ക്കിയുമായി സൗഹാര്‍ദം പുനഃസ്ഥാപിച്ചു; 1713 ഏ. 27-ന് അഹമ്മദിന്റെ ജാമാതാവായ സിലാഹ്ദാര്‍ അലിപാഷയെ പ്രധാനമന്ത്രിയാക്കിയതോടെയാണ് റഷ്യയുമായി സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്. 1714 ഡി. 9-ന് തുര്‍ക്കി വെനീസുമായി യുദ്ധത്തിലേര്‍​പ്പെടുകയും ടെനോസ്, ഈജിന, സെറിഗൊ, സാന്റാമോറ തുടങ്ങിയ ദ്വീപുകള്‍ കൈയടക്കുകയും ചെയ്തു. ഈ വിജയത്തില്‍ ആശങ്ക തോന്നിയ ആസ്റ്റ്രിയയിലെ ചക്രവര്‍ത്തി ചാള്‍സ് VI വെനീസുമായി കൂട്ടുചേര്‍ന്ന് സുല്‍ത്താന്റെ സൈന്യത്തെ തോല്പിച്ചു. 1718 ജൂല. 21-ലെ പാസറോവിറ്റ്സ് സന്ധിയോടെ യുദ്ധം അവസാനിച്ചു. ഇതനുസരിച്ച് തുര്‍ക്കിക്ക് വെനീസില്‍നിന്നും പിടിച്ചെടുത്ത സ്ഥലം മാത്രം ലഭിച്ചു; ഹംഗറിയും സെര്‍ബിയയുടെ ചില ഭാഗങ്ങളും നഷ്ടപ്പെട്ടു. അടുത്ത വസീറായത് അഹമ്മദിന്റെ മറ്റൊരു ജാമാതാവായ ഷെഹിര്‍ലി ഇബ്രാഹിം പാഷ ആയിരുന്നു.

റഷ്യയും പേര്‍ഷ്യയും തുര്‍ക്കിയെ ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കുന്നുവെന്നറിഞ്ഞ് തുര്‍ക്കി 1724-ല്‍ റഷ്യയുമായി സന്ധിയിലേര്‍​പ്പെട്ടു. ഇദ്ദേഹത്തിന്റെ ഭരണകാലത്തെ 'ടൂലിപ് യുഗം'(The Age of Tulips) എന്നു വിളിക്കാറുണ്ട്. പവിലിയനുകളും പൂന്തോട്ടങ്ങളും നിര്‍മിക്കുന്നതില്‍ സുല്‍ത്താന്‍ തത്പരനായിരുന്നു. നാവികസൈന്യത്തെയും കരസൈന്യത്തെയും നവീകരിക്കുന്നതിലും ഇദ്ദേഹം ഉത്സാഹം പ്രദര്‍ശിപ്പിച്ചു. തുര്‍ക്കിയിലെ ആദ്യത്തെ അച്ചടിശാല (1724) ഇസ്താംബൂളില്‍ സ്ഥാപിതമായി. അഞ്ചു ഗ്രന്ഥശാലകള്‍ തലസ്ഥാനനഗരിയില്‍ സ്ഥാപിക്കപ്പെട്ടു. മറ്റു ഭാഷകളിലെ പുസ്തകങ്ങള്‍ തുര്‍ക്കിയിലേക്കു തര്‍ജുമചെയ്യാന്‍ ഒരു സമിതി രൂപീകരിച്ചു. 1730 സെപ്. 28-ന് ആരംഭിച്ച കലാപത്തിന്റെ ഫലമായി സുല്‍ത്താന്‍ സ്ഥാനത്യാഗം ചെയ്തു. പകരം അനന്തിരവനായ മഹമൂദ് I സുല്‍ത്താനായി. ഒരു കവി എന്ന നിലയിലും പ്രശസ്തനായിരുന്ന അഹമ്മദ് III 1736-ല്‍ അന്തരിച്ചു.

നോ: ഒട്ടോമന്‍ സാമ്രാജ്യം; തുര്‍ക്കി

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍