This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഹമ്മദിയ്യാ പ്രസ്ഥാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഹമ്മദിയ്യാ പ്രസ്ഥാനം

Ahmadiyyah movement

ഹസ്രത് മിഴ്സാ ഗുലാം അഹമ്മദ് (1835-1908) ഇസ്ലാംമതത്തില്‍ ആവിഷ്കരിച്ച നവീകരണപ്രസ്ഥാനം 1889 മാ. 23-ന് ലൂധിയാനയില്‍ ഔദ്യോഗികമായി നിലവില്‍വന്നു. ഇതിനെ വേദവിപരീതമായ ഒരു ചിന്താഗതി ആയിട്ടാണ് ഭൂരിപക്ഷം മുസ്ലിങ്ങളും കരുതുന്നത്.

മധ്യപഞ്ചാബിലെ ക്രൈസ്തവ മിഷനറി പ്രവര്‍ത്തനവും സ്വാമി ദയാനന്ദസരസ്വതിയുടെ ഇസ്ലാം വിരുദ്ധ പ്രചാരണവുമാണ് അഹമ്മദിനെ ഈ പ്രസ്ഥാന സംസ്ഥാപനത്തിന് പ്രേരിപ്പിച്ചത്. മുസ്ലിങ്ങളുടെ ഇടയില്‍ മതതീക്ഷ്ണത വര്‍ധിപ്പിക്കാനും അന്യമതസ്ഥരെ ഇസ്ലാമിലേക്കു പരിവര്‍ത്തനം ചെയ്യിക്കാനും കഴിഞ്ഞു എന്നുളളതാണ് അഹമ്മദിയ്യാ പ്രസ്ഥാനത്തിന്റെ ആദ്യകാലങ്ങളിലെ മുഖ്യനേട്ടം. ഇതിന്റെ അച്ചടക്കനിയമങ്ങള്‍ ഓരോരുത്തരിലും സാരമായ സ്വാധീനത ചെലുത്തിയെന്നു മാത്രമല്ല, അഹമ്മദിന്റെ അദ്ഭുതകരമായ രോഗചികിത്സാ പ്രവര്‍ത്തനങ്ങളും വെളിപാടുകളും പ്രവചനങ്ങളും അനുയായികളെ ഹഠാദാകര്‍ഷിക്കയും ചെയ്തു.

അഹമ്മദ്. തിമൂര്‍ ചക്രവര്‍ത്തിയുടെ വംശപരമ്പരയില്‍പ്പെട്ട മിഴ്സാ ഗുലാം മുര്‍തസാ സാഹിബ് ആണ് അഹമ്മദിന്റെ പിതാവ്. ബാല്യകാലം മുതല്‍ അഹമ്മദില്‍ ദൈവികശക്തി അനിതരസാധാരണമാംവിധം പ്രകടമായിരുന്നു എന്നു പറയപ്പെടുന്നു. 40-ാം വയസ്സിലാണ് ഇദ്ദേഹത്തിന് ആദ്യത്തെ വെളിപാടുണ്ടായത്; അടുത്തവര്‍ഷം ഇദ്ദേഹത്തിന്റെ പിതാവ് മരിച്ചുപോകും എന്ന താക്കീതായിരുന്നു അത്. ദുഃഖിതനായ ഇദ്ദേഹത്തെ ആശ്വസിപ്പിക്കാനായി സ്രഷ്ടാവ് മറ്റൊരു വെളിപ്പപാടും നല്കിയത്രെ - 'സകലതിനും അവന്റെ ദാസന് ദൈവം മതിയായവനല്ലയോ'. ഈ വാഗ്ദാനം എഴുതിയിട്ടുള്ള മോതിരം എല്ലാ അഹമ്മദിയ്യാ വിഭാഗക്കാരും ധരിക്കാറുണ്ട്.

ഹസ്രത് മിഴ്സാ ഗുലാം അഹമ്മദ്

മുസ്ലിങ്ങളുടെ വരാനിരിക്കുന്ന രക്ഷകനായ മഹദിയും യഹൂദന്‍മാരാല്‍ പ്രതീക്ഷിക്കപ്പെട്ട മിശിഹായും താനാണെന്ന് 1891-ല്‍ ഹസ്രത് മിഴ്സാ ഗുലാം അഹമ്മദ് അവകാശപ്പെട്ടു. ഈ അവകാശവാദം ഇദ്ദേഹത്തിനു നിരവധി എതിരാളികളെ സൃഷ്ടിക്കുകയും പില്ക്കാലജീവിതം വിഷമകരമാക്കിത്തീര്‍ക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ആദ്യകാലത്തെ എതിരാളികളില്‍ പ്രധാനികള്‍ മുഹമ്മദ് ഹുസൈന്‍ ബതന്‍മി മൗലവി, സനലുള്ളാ മൗലവി, ലേഖ്റാം പണ്ഡിറ്റ്, അബ്ദുള്ള അതം, ഡോ. ഹെന്‍റി മാര്‍ട്ടിന്‍ ക്ലാര്‍ക്ക് എന്നിവരായിരുന്നു. മുല്ലാകള്‍ ഇദ്ദേഹത്തെ കാഫിറെന്നും അന്തിക്രിസ്തുവെന്നും മുദ്രകുത്തി. എതിര്‍പ്പുകളുടെ ശക്തി വര്‍ധിച്ചപ്പോള്‍ 1901-ല്‍ യാഥാസ്ഥിതികരായ മുസ്ലിങ്ങളില്‍ നിന്നും പ്രത്യേകമായി ഒരു സംഘം രൂപവത്കരിക്കാന്‍ അനുയായികളെ ഇദ്ദേഹം പ്രേരിപ്പിച്ചു. അഹമ്മദീയേതര മുസ്ലിങ്ങളുടെ ശവസംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതും അവരുമായി വിവാഹത്തില്‍ ഏര്‍പ്പെടുന്നതും വിലക്കപ്പെട്ടു.

1908 മേയ് 26-ന് ലാഹോറില്‍വച്ച് അഹമ്മദ് നിര്യാതനായി. അതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിഷ്യനും സുഹൃത്തും ആയിരുന്ന മൌലവി ഹക്കിം നൂറുദ്ദീന്‍ ആദ്യ ഖലീഫ (പ്രതിപുരുഷന്‍) ആയി പ്രഖ്യാപിക്കപ്പെട്ടു. ഹസ്രത് മിഴ്സാ ബഷിറുദ്ദീന്‍ മഹ്മൂദ് (1914-65) ആയിരുന്നു രണ്ടാമത്തെ ഖലീഫ. ഇദ്ദേഹം 1914-ല്‍ തീവ്രമായ മിഷനറി പ്രവര്‍ത്തനം സംഘടിപ്പിച്ചു. അനുയായികളുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനം ഈ സംഘടനയെ ആഫ്രിക്ക, യൂറോപ്പ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ശക്തിമത്തായ ഒരു പ്രസ്ഥാനമാക്കി വളര്‍ത്തി.

അഹമ്മദിയ്യാ പ്രസ്ഥാനത്തിന്റെ ഉപദേശങ്ങളും വിശ്വാസസംഹിതകളും ഖുര്‍ ആനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെങ്കിലും അഹമ്മദീയേതരരായ വഹാബികളും മൌദൂദികളും ഇവരെ വേദവിരുദ്ധരായി കണക്കാക്കുന്നു.

മുഹമ്മദുനബി അവസാനത്തെ പ്രവാചകനാണെന്നും, ക്രൂശില്‍ വച്ചു മരിച്ചത് യഥാര്‍ഥ യേശുവല്ലെന്നും, യേശുവിന്റെ ഛായയുള്ള മറ്റൊരാളാണെന്നുമാണ് മുസ്ലിങ്ങളുടെ അടിസ്ഥാനപരമായ വിശ്വാസങ്ങള്‍. അഹമ്മദിയ്യാവിഭാഗക്കാര്‍ ഇവയെ ചോദ്യം ചെയ്തു. മുഹമ്മദുനബി പരിപൂര്‍ണനായ പ്രവാചകനാണെന്നതും അവസാനത്തേതാണെന്നതും വ്യാഖ്യാനത്തില്‍ പറ്റിയ പ്രമാദമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. യേശുക്രിസ്തുവിനെ ക്രൂശില്‍ തറച്ചെങ്കിലും അപ്പോള്‍ മരിച്ചില്ലെന്നും ബോധക്ഷയം സംഭവിച്ച അദ്ദേഹം അനുയായികളുടെയും സ്നേഹിതരുടെയും സഹായത്താല്‍ രക്ഷപ്പെട്ട് പിന്നീട് കിഴക്കന്‍ രാജ്യങ്ങളിലേക്ക് യാത്രയായി എന്നും കാശ്മീരില്‍വച്ച് 120-ാം വയസ്സില്‍ മരിച്ചു എന്നുമാണ് അഹമ്മദിയ്യാ അനുയായികള്‍ അവകാശപ്പെടുന്നത്.

അഹമ്മദിയ്യാ പ്രസ്ഥാനത്തിന് രാഷ്ട്രീയോദ്ദേശ്യങ്ങളില്ല; രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്നും ഇവര്‍ അനുയായികളെ കര്‍ശനമായി വിലക്കിയിട്ടുമുണ്ട്. ഇന്ന് 147 രാജ്യങ്ങളില്‍ അഹമ്മദികള്‍ക്ക് കേന്ദ്രങ്ങളുണ്ട്. ഇപ്പോഴത്തെ അനുഭാവികള്‍ ഒന്നരക്കോടിയാണെന്ന് അവര്‍ അവകാശപ്പെടുന്നു. വിവിധ ഭാഷകളിലായി 70-ലധികം പത്രമാസികകളുണ്ട്. നഴ്സറിതലം മുതല്‍ സെക്കണ്ടറിതലം വരെ 300-ലധികം വിദ്യാലയങ്ങള്‍ നടത്തുന്നു. 25-ഓളം ആശുപത്രികളുണ്ട്. 56 ഭാഷകളില്‍ ഖുര്‍ ആന്‍ വ്യാഖ്യാനങ്ങളും ഹദീസ് വ്യാഖ്യാനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഞ്ചാബിലെ ഖാദിയാന്‍ കഴിഞ്ഞാല്‍ ലണ്ടനും പാകിസ്താനിലെ റബ്വയുമാണ് പ്രധാന കേന്ദ്രങ്ങള്‍.

ഇന്ത്യയില്‍ ഒരു ലക്ഷം അഹമ്മദികളുണ്ടെന്നാണ് കണക്ക്. കേന്ദ്ര ഓഫീസ് ഖാദിയാന്‍ എന്ന സ്ഥലത്താണ്. ദല്‍ഹി, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ വ്യവസ്ഥാപിതമായി പ്രബോധനം നടത്തിവരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 160-ല്‍പ്പരം അഹമ്മദി കേന്ദ്രങ്ങളുണ്ട്; 15-ഓളം പത്രമാസികകള്‍ വിവിധ ഭാഷകളിലായി പ്രസിദ്ധീകരിക്കുന്നു. എല്ലാ വര്‍ഷവും ഖാദിയാനില്‍ വാര്‍ഷിക സമ്മേളനങ്ങള്‍ നടക്കുന്നു.

കണ്ണൂര്‍ സ്വദേശിയായ ഇ. അബ്ദുല്‍ഖാദിര്‍കുട്ടിയാണ് കേരളത്തില്‍ അഹമ്മദിയ്യാ ജമാഅത്തിന് ബീജാവാപം ചെയ്തത്. 1915-ല്‍ കണ്ണൂരില്‍ പ്രഥമ അഹമ്മദിയ്യാ ജമാഅത്ത് നില്‍വില്‍വന്നു. അബ്ദുല്‍ഖാദിര്‍കോയാസാഹിബാണ് പ്രഥമ പ്രസിഡന്റ്. പിന്നീട് പഴയങ്ങാടി, കൂടാളി, കോഴിക്കോട് എന്നിവിടങ്ങളിലും ജമാഅത്തുകള്‍ നിലവില്‍വന്നു. അഹ്മ്മദി പ്രസ്ഥാനത്തിലെ ഖാദിയാനി വിഭാഗത്തെയാണ് കേരളത്തിലെ അഹമ്മദിയ്യ ജുമാഅത്ത് പ്രതിനിധീകരിക്കുന്നത്. വളരെ പരിമിതമായ സ്വാധീനമെ ഇപ്പോള്‍ കേരളത്തില്‍ അഹമ്മദികള്‍ക്കുള്ളൂ.

1974 ഏ. 10-ന് ലോക മുസ്ലിം സംഘടനയായ റാബിതു തുല്‍ ആലമില്‍ ഇസ്ലാമി, ഈ പ്രസ്ഥാനത്തെ അമുസ്ലിം സംഘടനയായി പ്രഖ്യാപിച്ചു. മുസ്ലിം ലോകം അഹമ്മദികളെ മുസ്ലിങ്ങളായി പരിഗണിക്കുന്നില്ല. മക്ക, മദീന എന്നിവിടങ്ങളില്‍ ഇവര്‍ക്ക് പ്രവേശനമില്ല. പാകിസ്താന്‍ സ്വദേശിയായ മിര്‍സാ മസ്റൂര്‍ അഹമ്മദ് ആണ് അഹമ്മദിയ്യാ പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ (2008) പരമോന്നത നേതാവ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍