This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശോകന്‍ (ഭ.കാ. ബി.സി. 273?-232)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അശോകന്‍ (ഭ.കാ. ബി.സി. 273?-232)

മൗര്യരാജവംശത്തിലെ ഏറ്റവും കീര്‍ത്തിമാനായ ചക്രവര്‍ത്തി.

അശോക ചക്രവര്‍ത്തിയുടെ ജനനത്തെയും ബാല്യകാലത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പ്രായേണ അജ്ഞാതവും അവ്യക്തവുമാണ്. ബിന്ദുസാരന്റെ ഭരണകാലത്തുതന്നെ (300-273) തക്ഷശിലയിലെയും ഉജ്ജയിനിയിലെയും രാജകീയ പ്രതിപുരുഷനെന്ന നിലയില്‍ അശോകന്‍ സേവനം അനുഷ്ഠിച്ചിരുന്നു. ഉജ്ജയിനിയില്‍വച്ച് അശോകന്‍, ദേവി എന്ന ഒരു യുവതിയെ സഹധര്‍മിണിയായി സ്വീകരിച്ചു. മഹിന്ദനും സംഘമിത്രയും ദേവിയില്‍ അശോകനു ജനിച്ച സന്താനങ്ങളാണെന്നു മഹാവംശം സൂചിപ്പിക്കുന്നു.

അശോകന്റെ പൂര്‍ണനാമം ദേവാനാംപ്രിയ പ്രിയദര്‍ശിരാജ അശോകന്‍ എന്നായിരുന്നു. എന്നാല്‍ ദേവാനാംപ്രിയ എന്നോ, ബരാബര്‍കുന്നിലെ ഗുഹാലിഖിതത്തില്‍ കാണുന്നതുപോലെ പ്രിയദര്‍ശി രാജന്‍ എന്നോ മാത്രമേ പലപ്പോഴും ഉപയോഗിച്ചിരുന്നുള്ളു. പതഞ്ജലിയുടെ വ്യാഖ്യാനത്തില്‍ കാത്യായനന്‍ ഈ വാക്കിനു കൊടുത്തിരിക്കുന്ന അര്‍ഥം 'വിഡ്ഢി' എന്നത്രെ. സിംഹള സാഹിത്യത്തില്‍ ഈ വാക്കുകൊണ്ടു സൂചിപ്പിക്കുന്നത് അശോകന്റെ സമകാലികനും ശ്രീലങ്കയിലെ രാജാവുമായിരുന്ന തീസനെയാണ്. അശോകന്റെ മുന്‍ഗാമികളാരെങ്കിലും ഈ പേരു സ്വീകരിച്ചിരുന്നതായി തെളിവൊന്നുമില്ല. എന്നാല്‍ ശിലാശാസനം VIII-ല്‍ തനിക്കു മുന്‍പുള്ള ദേവാനാംപ്രിയന്‍മാരെക്കുറിച്ച് ആനുഷംഗികമായി അശോകന്‍ സൂചിപ്പിക്കുന്നുണ്ട്. ഇതില്‍ നിന്നും അശോകന്റെ പ്രജകള്‍ക്ക് ഈ വാക്ക് സുപരിചിതമായിരുന്നെന്നു കരുതേണ്ടിയിരിക്കുന്നു. അശോകന്റെ പൗത്രനായ ദശരഥന്‍ ഈ ബിരുദം സ്വീകരിച്ചിരുന്നു. ദീപവംശത്തില്‍ മിക്കവാറും പ്രിയദര്‍ശി എന്ന വാക്കുകൊണ്ടുതന്നെയാണ് അശോകനെ സൂചിപ്പിച്ചിരിക്കുന്നത്; മസ്കിശാസനത്തില്‍ മാത്രമാണ് അശോകന്‍ എന്ന നാമം ഉപയോഗിച്ചുകാണുന്നത്.

സ്ഥാനാരോഹണം.

ബിന്ദുസാരന്റെ പുത്രനും മൗര്യവംശസ്ഥാപകനായ ചന്ദ്രഗുപ്തമൗര്യന്റെ പൗത്രനുമായ അശോകന്‍ ബി.സി. 273-ല്‍ സ്ഥാനാരോഹണം ചെയ്തു. അശോകന്റെ സ്ഥാനാരോഹണം ചരിത്രകാരന്മാര്‍ക്കിടയില്‍ വിവാദവിഷയമാണ്. സിംഹളരേഖകള്‍ പ്രകാരം ഏറ്റവും ഇളയ സഹോദരനായ ടിഷ്യനൊഴികെ തന്റെ 99 സഹോദരന്മാരെ വധിച്ചശേഷമാണ് അദ്ദേഹം ചക്രവര്‍ത്തിപദം കരസ്ഥമാക്കിയത്. എന്നാല്‍ ചക്രവര്‍ത്തിയായിക്കഴിഞ്ഞ് പല വര്‍ഷങ്ങള്‍ക്കുശേഷം രേഖപ്പെടുത്തിയിട്ടുള്ള ചില ശിലാലിഖിതങ്ങളില്‍ പാടലീപുത്രത്തിലും മൗര്യസാമ്രാജ്യത്തിന്റെ ഇതരഭാഗങ്ങളിലുമായി ജീവിച്ചിരുന്ന അശോകന്റെ സഹോദരീസഹോദരന്മാരെക്കുറിച്ചു പരാമര്‍ശമുണ്ട്. സിംഹാസനസ്ഥനായതിനുശേഷം വീണ്ടും നാലുവര്‍ഷം കഴിഞ്ഞാണ് അശോകന്‍ കിരീടധാരണം ചെയ്തതെന്നു ചില ചരിത്രകാരന്മാര്‍ കരുതുന്നു. കാരണം ഈ തീയതിയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ ശിലാലിഖിതങ്ങളുടെ കാലം പരിഗണിക്കപ്പെട്ടുവരുന്നത്. അശോകന്റെ പൗത്രനായ ദശരഥന്റെ ശിലാശാസനങ്ങളും അദ്ദേഹത്തിന്റെ കിരീടധാരണവര്‍ഷം സൂചിപ്പിച്ചുകൊണ്ടാണ് തീയതി രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഈ രീതി മൗര്യരാജാക്കന്മാര്‍ അംഗീകരിച്ച ഒരു പൊതുകാലഗണനാപദ്ധതിയാകാം എന്നു ചില ചരിത്രകാരന്മാര്‍ ഊഹിക്കുന്നു.

കലിംഗയുദ്ധം.

മുന്‍ഗാമികളെപ്പോലെ അശോകനും ആദ്യകാലത്ത് സാമ്രാജ്യവികസനത്തിനു ശ്രമിച്ചു. അയല്‍രാജ്യമായ കലിംഗത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ശ്രദ്ധ ആദ്യമായി പതിഞ്ഞത്. ആധുനിക ഒറീസയും മുന്‍ മദ്രാസ് പ്രവിശ്യയുടെ ചില ഭാഗങ്ങളും ചേര്‍ന്നതായിരുന്നു കലിംഗം. കലിംഗയുദ്ധം (ബി.സി. 261) അശോകന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാണ്. യുദ്ധത്തില്‍ മൃതിയടഞ്ഞവരും മുറിവേറ്റവരുമായ ആയിരക്കണക്കിനാളുകളെ സംബന്ധിച്ച ചിന്ത അശോകനെ ദുഃഖാകുലനാക്കിയിരിക്കണം. വിജയിയായ ഇദ്ദേഹം സമൂലമായ ഒരാത്മപരിശോധനയ്ക്കു വിധേയനായി. ഒരു വര്‍ഷത്തെ വിചിന്തനത്തിനുശേഷം ബുദ്ധമതാനുയായിയാകുവാന്‍ ഇദ്ദേഹം നിശ്ചയിച്ചു; ബൗദ്ധധര്‍മത്തിന്റെ പ്രയോക്താവായി സ്വയം രൂപാന്തരപ്പെടുകയും ചെയ്തു. ക്ഷണികവും ഭൗതികവുമായ വിജയത്തെക്കാള്‍ സ്ഥായിയും സ്ഥിരവുമായ ആത്മീയവിജയം അശോകനെ ആകര്‍ഷിച്ചു. ധമ്മസംസ്ഥാപനത്തിലൂടെ ലോകജേതാവാകുവാന്‍ ഇദ്ദേഹം തീരുമാനിച്ചു.

ബുദ്ധമതത്തിലേക്ക്.

ഒരു വര്‍ഷം മുഴുവന്‍ അശോകന്‍ ബൗദ്ധസംഘത്തിലെ അന്തേവാസിയായി കഴിച്ചുകൂട്ടി; പിന്നീട് ബുദ്ധന്റെ ജന്‍മസ്ഥലമായ ലുംബിനി ഗ്രാമവും ബോധ്ഗയയും ഇദ്ദേഹം സന്ദര്‍ശിച്ചു. ശ്രാവസ്തിയിലുള്ള ബൗദ്ധസ്മാരകസ്തൂപങ്ങളില്‍ അശോകന്‍ അത്യന്തം ഭക്തി പ്രകടിപ്പിച്ചിരുന്നു. ബുദ്ധമതപ്രചാരകനായിരുന്ന ആനന്ദഭിക്ഷുവിന്റെ സ്തൂപത്തിലേക്ക് ഇദ്ദേഹം ഇരുപതുലക്ഷം സ്വര്‍ണനാണയങ്ങള്‍ സംഭാവനയായി നല്കി. ലുംബിനിഗ്രാമത്തില്‍ ഒരു രാജകീയ ധ്വജസ്തംഭം സ്ഥാപിക്കുവാന്‍ അശോകന്‍ നിശ്ചയിക്കുകയും ആ പ്രദേശത്തെ നികുതിയില്‍നിന്നൊഴിവാക്കുകയും നിരവധി പേര്‍ക്കു സ്വര്‍ണദാനം നടത്തുകയും ചെയ്തുകൊണ്ട് ബുദ്ധമതത്തോടുള്ള ആഭിമുഖ്യം അശോകന്‍ സുവ്യക്തമാക്കി. ബൗദ്ധഭിക്ഷുവായ ഉപഗുപ്തനാല്‍ അനുഗതനായി വമ്പിച്ച ഒരു രാജകീയ ഘോഷയാത്രയായിട്ടായിരുന്നു ഇദ്ദേഹം ലുംബിനിഗ്രാമം സന്ദര്‍ശിച്ചത്; ബോധ്ഗയയിലും അശോകന്‍ ഒരു ദേവാലയം പണികഴിപ്പിക്കുകയുണ്ടായി.

അശോകന്റെ ബുദ്ധമത സ്വീകരണത്തെക്കുറിച്ചും ഭിന്നാഭിപ്രായങ്ങളാണുള്ളത്. ബൗദ്ധഭിക്ഷുവായ ന്യഗ്രോധനാണ് അശോകനെ ബുദ്ധമതത്തിലേക്ക് ആകര്‍ഷിച്ചതെന്നു സിംഹളരേഖകള്‍ പറയുന്നു. ചക്രവര്‍ത്തി തന്റെ പുത്രനായ മഹിന്ദനെയും പുത്രിയായ സംഘമിത്രയെയും ബുദ്ധമത പ്രചരണാര്‍ഥം ശ്രീലങ്കയിലേക്കയച്ചതായും ഈ പ്രമാണങ്ങള്‍ രേഖപ്പെടുത്തുന്നു. ഉപഗുപ്തനാണ് ഇതിനു നിയുക്തനായതെന്നും മഹിന്ദന്‍ അശോകന്റെ സഹോദരനാണെന്നും മറ്റൊരു വാദഗതിയുണ്ട്. എന്നാല്‍ ഏതെങ്കിലും വ്യക്തിയുടെ പ്രഭാവത്താലോ സ്വാധീനത്താലോ ആണ് താന്‍ ബുദ്ധമതത്തിലേക്കാകര്‍ഷിക്കപ്പെട്ടതെന്ന് അശോകന്‍ തന്റെ ശാസനകളില്‍ സാന്ദര്‍ഭികമായിപ്പോലും സൂചിപ്പിട്ടില്ല എന്നതു ശ്രദ്ധേയമാണ്.

ശ്രീലങ്കയെ ബൗദ്ധദര്‍ശനത്തിലേക്കടുപ്പിക്കുകയും പരിവര്‍ത്തനം ചെയ്യുകയും ചെയ്തതിന്റെ പൂര്‍ണ ഉത്തരവാദിത്വവും മഹത്ത്വവും അശോകനാണെന്നാണ് ചരിത്രകാരനായ ഹാവലിന്റെ മതം. മഹിന്ദന്‍ പുരുഷന്‍മാരുടെയിടയില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുകയും അവരെ ധര്‍മമാര്‍ഗത്തില്‍ സംഘടിപ്പിക്കുകയും ചെയ്തപ്പോള്‍ സ്ത്രീകളുടെയിടയിലാണ് സംഘമിത്ര സ്വാഭാവികമായും പ്രവര്‍ത്തിച്ചിരുന്നത്. ശ്രീലങ്കാ രാജകുമാരിയായ അനുലയുടെ സഹായത്തോടും സഹകരണത്തോടുംകൂടി സംഘമിത്രയായിരുന്നു ആദ്യത്തെ ഭിക്ഷുണീവിഹാരം ശ്രീലങ്കയില്‍ സ്ഥാപിച്ചത്. വൈകാരികമായ ഒരു ആവേശവും ആഭിമുഖ്യവും ബുദ്ധമതത്തോടുണ്ടാകുവാന്‍ പോന്നവിധം ബോധിവൃക്ഷത്തിന്റെ ഒരു ശാഖയുമായിട്ടായിരുന്നു സംഘമിത്ര ശ്രീലങ്കയിലെത്തിയത്. നിസ്വാര്‍ഥമായ സേവനംമൂലം ശ്രീലങ്കയെ ബുദ്ധമതത്തിന്റെ ശക്തിദുര്‍ഗങ്ങളിലൊന്നാക്കിമാറ്റിയ മഹിന്ദനും സംഘമിത്രയും അവിടെത്തന്നെ തങ്ങളുടെ ശിഷ്ടകാലം കഴിച്ചുകൂട്ടി.

മതസമ്മേളനങ്ങള്‍.

അശോകന്‍ ഭരണഭാരമേറ്റതിന്റെ 18-ാമത് വര്‍ഷത്തില്‍ തലസ്ഥാനമായ പാടലീപുത്രത്തില്‍വച്ച് വിപുലമായ ഒരു ബൗദ്ധസമ്മേളനം വിളിച്ചുകൂട്ടി (അശോകനുമുന്‍പും രാജഗൃഹത്തിലും വൈശാലിയിലും ഇതുപോലെ ഓരോ സമ്മേളനം വിളിച്ചുകൂട്ടുകയുണ്ടായിട്ടുണ്ട്). മതനിന്ദയെ നിര്‍മാര്‍ജനം ചെയ്യുകയും ബൗദ്ധതത്ത്വങ്ങളെക്കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കുകയും ജനങ്ങളുടെയിടയില്‍ വേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ നടപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യമായിരുന്നു ഈ സമ്മേളനത്തിനുണ്ടായിരുന്നത്. അശോകന്റെ ശിലാലിഖിതങ്ങള്‍ പലതും ഈ മാര്‍ഗത്തിലേക്കുള്ള പ്രയാണത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന താത്പര്യം സ്പഷ്ടമാക്കുന്നവയാണ്. ബുദ്ധമതവുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ അശോകന്‍ തത്പരനായിരുന്നു. ഈ സന്ദര്‍ശനങ്ങളുടെ സ്മാരകമെന്നപോലെ അവിടെയെല്ലാം ഇദ്ദേഹം ധ്വജങ്ങള്‍ പണിയിക്കുകയും അതു സംബന്ധിച്ച വിവരങ്ങള്‍ ശാസനരൂപത്തില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവയില്‍ പലതും അശോകന്റെ ചൈതന്യമാര്‍ന്ന നിത്യസ്മാരകങ്ങളായി നിലനില്ക്കുന്നു.

അശോകന്റെ ആധ്യാത്മികവിശ്വാസം എന്തായിരുന്നു എന്നതിനെപ്പറ്റിയും ചരിത്രകാരന്‍മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. അദ്ദേഹം പ്രാരംഭദശയില്‍ ഒരു ജൈനമതാനുയായി ആയിരുന്നെന്നും പില്ക്കാലത്ത് ബുദ്ധമതതത്ത്വങ്ങളാല്‍ ആകര്‍ഷിക്കപ്പെടുകയാണുണ്ടായതെന്നും ചിലര്‍ കരുതുന്നു; എന്നാല്‍ അദ്ദേഹം സനാതനമതവിശ്വാസിയായിരുന്നു എന്നാണ് മറ്റു ചിലരുടെ വാദം. മഹിന്ദനും സംഘമിത്രയും ശ്രീലങ്കയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവിടെ ബുദ്ധമതപ്രചാരത്തിനു ശക്തമായ ഒരു ചരിത്രപശ്ചാത്തലം നല്കുവാന്‍ വര്‍ണപ്പൊലിമയുള്ള ഒരു വ്യക്തിയുമായി-അശോകനുമായി-ബുദ്ധമതത്തെ ഘടിപ്പിക്കുവാന്‍ പില്ക്കാലത്ത് ബന്ധപ്പെട്ടവര്‍ ബോധപൂര്‍വം ചെയ്ത ഒരു ശ്രമത്തിന്റെ പരിണതഫലം മാത്രമാണെന്നാണ് പ്രൊഫ. ഓള്‍ഡന്‍ബര്‍ഗിന്റെ അഭിപ്രായം. സ്മിത്തും ഭണ്ഡാര്‍ക്കറും അശോകനെ സംബന്ധിച്ച സിംഹളരേഖകളുടെ നിജസ്ഥിതിയില്‍ സന്ദേഹമുള്ളവരാണ്. ബുദ്ധന്റെ 'മഹത്തായ ചതുസ്സത്യ'ങ്ങള്‍ക്കോ 'അഷ്ടമാര്‍ഗ'ങ്ങള്‍ക്കോ അശോകന്‍ പ്രാധാന്യം കല്പിച്ചുകാണുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ ബുദ്ധമതാസക്തിയെപ്പറ്റി പലരും സംശയാലുക്കളാണ്; അശോകന്റെ മതത്തെ സംബന്ധിച്ച യഥാര്‍ഥ പഠനത്തിനും വിലയിരുത്തലിനും ആധാരമാക്കേണ്ടത് അദ്ദേഹത്തിന്റെ ശാസനങ്ങള്‍ തന്നെയാണ്.

വിശ്വാസദാര്‍ഢ്യം.

മതകാര്യങ്ങളിലുള്ള അശോകന്റെ വ്യക്തിത്വവും വീക്ഷണവും ഭാബ്രൂരാജശാസനം വ്യക്തമാക്കുന്നു. ഈ ശാസനം ആരംഭിക്കുന്നതുതന്നെ ബുദ്ധധര്‍മത്തിലും 'സംഘ'ത്തിലും അശോകനുള്ള അചഞ്ചലമായ വിശ്വാസം രേഖപ്പെടുത്തിക്കൊണ്ടാണ്. ബുദ്ധന്റെ ധര്‍മപ്രഖ്യാപനങ്ങള്‍ സത്യത്തിന്റെ തിരുവചനങ്ങളാണെന്ന് അദ്ദേഹം ഇതില്‍ പ്രഖ്യാപിക്കുന്നു. എന്നാല്‍ ബുദ്ധധര്‍മത്തിന്റെ ചടങ്ങുകളിലോ അതിന്റെ നിയമങ്ങളുടെയും ക്രമീകരണങ്ങളുടെയും അനുഷ്ഠാനത്തിലോ അശോകനു താത്പര്യമുണ്ടായിരുന്നില്ല. ബുദ്ധമതത്തിന്റെ സത്തയെ സ്വാംശീകരിക്കുകയും അതുമൂലമുള്ള ആന്തരിക വളര്‍ച്ചയിലൂടെ ആത്മീയൗന്നത്യത്തിലെത്തുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹം ഒരു ഭിക്ഷുവോ 'സംഘ'ത്തലവനോ ആയിരുന്നില്ല; പക്ഷേ, ബൗദ്ധഭിക്ഷുക്കളില്‍ ശക്തമായ ഒരു പ്രതിചലനം സൃഷ്ടിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു; താനെത്തിച്ചേര്‍ന്ന ധാരണകളും ചിന്തകളും പുരോഹിതവര്‍ഗത്തില്‍ മാത്രമല്ല ലോകം മുഴുവന്‍ ഒരു പ്രവാചകനെപ്പോലെ പ്രചരിപ്പിക്കേണ്ട ചുമതല തനിക്കുണ്ടെന്ന വിശ്വാസം അദ്ദേഹത്തെ ശക്തിയായി സ്വാധീനിച്ചിരുന്നു.

രാജ്യാന്തരങ്ങളില്‍.

ബി.സി. 259 മുതല്‍ ബുദ്ധമതപ്രചാരണത്തിനായി അശോകന്‍ തീവ്രയത്നത്തില്‍ത്തന്നെ ഏര്‍​പ്പെട്ടിരുന്നതായിക്കാണുന്നു. തന്റെ സാമ്രാജ്യാതിര്‍ത്തിക്കുള്ളില്‍ മാത്രമല്ല പശ്ചിമേഷ്യ, പൂര്‍വയൂറോപ്പ്, ഉത്തരാഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും അശോകന്‍ മതപ്രചാരകന്‍മാരെ അയയ്ക്കുകയുണ്ടായി. എട്ടാംശിലാശാസനത്തില്‍ ഇതിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ കാണാം. പ്രാകൃതജനസമൂഹങ്ങളെപ്പോലും മനഃപരിവര്‍ത്തനംമൂലം ബുദ്ധസന്ദേശങ്ങള്‍ സ്വീകരിക്കുവാന്‍ അദ്ദേഹം പ്രേരിപ്പിച്ചു. തന്റെ രാജ്യാതിര്‍ത്തികളില്‍ വസിച്ചിരുന്ന യവനന്മാര്‍, കംബോജന്മാര്‍, നഭപന്തികള്‍, ഭോജര്‍, പിതേനികള്‍, ആന്ധ്രന്മാര്‍, പുളിന്ദന്മാര്‍ തുടങ്ങിയ താരതമ്യേന പരിഷ്കൃതരായ ജനവിഭാഗക്കാര്‍ക്കിടയിലും അശോകന്റെ ധര്‍മപ്രചാരകന്‍മാര്‍ പ്രവര്‍ത്തിച്ചു; ഡക്കാനിലും മധ്യേന്ത്യയിലും അവര്‍ തങ്ങളുടെ കൃത്യനിര്‍വഹണത്തിനായി സഞ്ചരിച്ചു; ചോളപാണ്ഡ്യദേശങ്ങളിലും ശ്രീലങ്കയിലും അശോകന്റെ ദൂതന്‍മാര്‍ ചെന്നെത്തി; സിറിയ, ഈജിപ്ത്, സൈറിന്‍, മാസിഡോണിയ, ഇപ്പിറസ് എന്നീ വിദൂരദേശങ്ങളെയും അശോകന്‍ ബുദ്ധമതപ്രചാരണത്തിന്റെ വ്യാപ്തിയില്‍​പ്പെടുത്തി. എന്നാല്‍ സിംഹളരേഖകള്‍ വ്യത്യസ്തമായ ചില രാജ്യങ്ങളുടെ പേരുകളാണ് അശോകന്റെ ബുദ്ധമത പ്രചാരണവുമായി ബന്ധപ്പെടുത്തി നല്കുന്നത്. പെഷാവര്‍, മൈസൂര്‍, ദക്ഷിണകര്‍ണാടകം, മുംബൈ, മധ്യേന്ത്യയുടെ പ.ഭാഗം, വ.പടിഞ്ഞാറന്‍ അതിര്‍ത്തിപ്രദേശം, ഹിമവല്‍സാനുക്കള്‍, ശ്രീലങ്ക എന്നിവയാണ് സിംഹളരേഖകള്‍ നല്കുന്ന രാജ്യങ്ങളും ദേശങ്ങളും. മ്യാന്‍മാര്‍, സയാം, ജപ്പാന്‍, കമ്പൂച്ചിയ, കൊറിയ, ചൈന, മംഗോളിയ, തിബത്ത് തുടങ്ങിയ രാജ്യങ്ങളില്‍ പില്ക്കാലത്ത് ബുദ്ധമതത്തിനുണ്ടായ ഉറച്ച പ്രതിഷ്ഠയ്ക്ക് ബീജാവാപം ചെയ്തത് അശോകനാണെന്നാണ് മിക്ക ചരിത്രകാരന്മാരുടെയും അഭിപ്രായം. ക്രിസ്തുമതപ്രചാരണത്തിന് യൂറോപ്പില്‍ കോണ്‍സ്റ്റന്റീന്‍ ചെയ്തതിനെക്കാള്‍ വ്യാപകമായ സേവനമാണ് അശോകന്‍ ബുദ്ധമതത്തിനുവേണ്ടി ചെയ്തിട്ടുള്ളതെന്നും പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

അശോകന്‍ അശ്രാന്തമായി ബുദ്ധമതപ്രചാരണത്തിനായി യത്നിച്ചെങ്കിലും ഇതരമതങ്ങളോട് സഹിഷ്ണുത കാട്ടിയിരുന്നു. പന്ത്രണ്ടാം ശിലാശാസനം ഇതിനുദാഹരണമാണ്. ബാഹ്യരൂപങ്ങളെന്തായിരുന്നാലും സമസ്തമതങ്ങളുടെയും ലക്ഷ്യവും സാരവും ഒന്നാകയാല്‍ സഹോദരമതങ്ങളോടു സഹിഷ്ണുതയും സഹവര്‍ത്തിത്വവും കാട്ടുവാന്‍ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. അശോകന്‍ തന്റെ ചില ശിലാലിഖിതങ്ങളില്‍ ആജീവികന്മാര്‍ക്കു നല്കിയ വിലയേറിയ സമ്മാനങ്ങളെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്.

മഹാമാത്രന്മാര്‍.

ധര്‍മപ്രചാരണത്തിനായി ധര്‍മമഹാമാത്രന്മാര്‍ എന്ന പേരില്‍ പ്രത്യേകം ഒരു വിഭാഗം ഉദ്യോഗസ്ഥന്മാരെ അദ്ദേഹം നിയോഗിച്ചിരുന്നു; ഇവരുടെ സംഘാടനത്തിലും പ്രവര്‍ത്തനങ്ങളിലും അശോകന്‍ ശ്രദ്ധിക്കയും പ്രാധാന്യം കല്പിക്കയും ചെയ്തു. ബഹുജനങ്ങള്‍ക്കിടയില്‍ മാത്രമല്ല, തന്റെ കൊട്ടാരത്തിലും സ്വന്തം സഹോദരങ്ങളുടെയും ബന്ധുക്കളുടെയും ഇടയിലും ബുദ്ധധര്‍മം നടപ്പിലാക്കുന്ന പദ്ധതിയെപ്പറ്റി മഹാമാത്രന്മാരെ അശോകന്‍ ഉദ്ബോധിപ്പിച്ചുവന്നു. അഞ്ചാംശിലാശാസനത്തിലാണ് ഇവരെക്കുറിച്ച് ആദ്യം പരാമര്‍ശിച്ചുകാണുന്നത്. ധര്‍മപ്രചാരണകാര്യത്തില്‍ ഇവര്‍ക്കുള്ള ചുമതലയും ഉത്തവാദിത്വവും പരമപ്രാധാന്യം അര്‍ഹിക്കുന്നതായിരുന്നു; സമൂഹത്തില്‍ ഇവര്‍ക്കു സമുന്നതമായ ഒരു പദവി നല്കിപ്പോന്നു.

അക്കാലത്തു നിലവിലിരുന്ന മതങ്ങളോടൊന്നും തന്നെ അശോകനു പ്രത്യേക താത്പര്യമുണ്ടായിരുന്നില്ലെന്ന വാദഗതികള്‍ക്കു ധര്‍മമഹാമാത്രന്മാരെക്കുറിച്ചുള്ള പരാമര്‍ശവും ശക്തമായ ഒരായുധമായിത്തീര്‍ന്നിട്ടുണ്ട്. മതപരമായ കാര്യങ്ങളില്‍മാത്രം ഒതുങ്ങിനില്ക്കാതെ ജനജീവിതത്തിന്റെ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയമേഖലകളെയാകെ സ്വാധീനിച്ചുകൊണ്ടുള്ളതായിരുന്നു ധര്‍മമഹാമാത്രന്മാരുടെ കര്‍മസരണി. ജാതിസമ്പ്രദായത്തിന്റെ വേരറുക്കുന്നതില്‍ ബുദ്ധന്റെ ശ്രമം ഫലപ്രദമായില്ല; അദ്ദേഹത്തെ ത്തുടര്‍ന്നുവന്ന ബുദ്ധഭിക്ഷുക്കള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിച്ചിരുന്നുമില്ല. ജാതിവ്യവസ്ഥയ്ക്കു പുറത്തായിരുന്ന ചണ്ഡാളരെ സാമൂഹികസമ്മര്‍ദംമൂലം മനുഷ്യരായി ഗണിക്കുവാന്‍ ബ്രാഹ്മണരോ ശ്രമണന്മാര്‍പോലുമോ ഒരുക്കമായിരുന്നില്ല. സമൂഹത്തിലെ 'താണ'വിഭാഗങ്ങള്‍ക്ക് ഒരളവുവരെയെങ്കിലും ക്ഷേമം കൈവരുത്തുവാന്‍ അശോകന്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ധര്‍മമഹാമാത്രന്മാരുടെ സംവിധാനം എന്നാണ് മറ്റു ചില ചരിത്രകാരന്മാര്‍ കരുതുന്നത്. പ്രയോഗത്തില്‍ ജാതിസമ്പ്രദായത്തിന്റെ കാര്‍ക്കശ്യത്തില്‍നിന്നു വിമുക്തമായ ഒരു സാമൂഹിക ക്ഷേമപ്രവര്‍ത്തനമായിരുന്നു ധര്‍മമഹാമാത്രന്മാര്‍ മുഖേന അശോകന്‍ നടപ്പിലാക്കിയത്. ബുദ്ധന്‍ അഭിലഷിച്ചിരുന്നതും ബൗദ്ധന്മാര്‍ അവഗണിച്ചിരുന്നതുമായ ഇക്കാര്യത്തില്‍ ബുദ്ധനുശേഷമുള്ള ബുദ്ധമതക്കാരെക്കാളേറെ ബുദ്ധന്റെ വ്യക്തിജീവിതമായിരുന്നു അശോകനെ സ്വാധീനിച്ചതും നയിച്ചതും.

ദേശാടനങ്ങള്‍.

വിവിധ മതസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അശോകന്‍ പല ദേശാടനങ്ങളും നടത്തിയിട്ടുണ്ട്. ശ്രമണന്‍മാരെയും ബ്രാഹ്മണരെയും വാര്‍ധക്യം ബാധിച്ചവരെയും സന്ദര്‍ശിക്കുക, അവര്‍ക്കു ദാനാദികള്‍ നല്കുക, ജനങ്ങളെ ഉന്നതമായ ധാര്‍മികജീവിതത്തിനു സജ്ജരാക്കുക എന്നിങ്ങനെ വ്യാപകമായ ലക്ഷ്യങ്ങളായിരുന്നു അശോകനുണ്ടായിരുന്നത്. ബുദ്ധമതത്തിന്റെ സത്തയെ മുഖ്യാധാരമായി സ്വീകരിച്ചുകൊണ്ട് എല്ലാ മതങ്ങളെയും അവ അര്‍ഹിക്കുന്ന ആദരവോടെ വീക്ഷിക്കുവാന്‍ അശോകനു കഴിഞ്ഞിരുന്നു.

ഭരണനിര്‍വഹണം.

അശോകന്റെ ഭരണകാലത്ത് സാമ്രാജ്യത്തെ ജനപദങ്ങളായും ജനപദങ്ങളെ പ്രദേശങ്ങളായും പ്രദേശങ്ങളെ ജില്ലകളായും ജില്ലകളെ താലൂക്കുകളായും വിഭജിച്ചിരുന്നു. ജില്ലകളിലെ പ്രധാനോദ്യോഗസ്ഥന്‍മാര്‍ 'പ്രാദേശികര്‍' ആയിരുന്നു. ജില്ലകള്‍ക്കു പുറമേ ഇതരവിഭാഗങ്ങളിലെ ഉദ്യോഗസ്ഥന്‍മാരുടെ പ്രവര്‍ത്തനരീതിയെയും ഇവര്‍ ജാഗ്രതയോടെ വീക്ഷിച്ചുവന്നു; ഇതിനായി ജില്ല മുഴുവന്‍ ഇവര്‍ സഞ്ചരിക്കുക പതിവായിരുന്നു. മൂന്നു പ്രാദേശികര്‍ ഒന്നിച്ചുചേരുമ്പോള്‍ ഒരു ന്യായപീഠമാകും; കുറ്റവാളികളെ വിസ്തരിക്കുവാനും ശിക്ഷിക്കുവാനും അധികാരം ഈ ന്യായപീഠത്തിനാണ്. ഇവര്‍ ഒരേസമയം റവന്യൂ ഭരണാധികാരികളും ന്യായാധിപരും ആയിരുന്നു. 'പുരുഷര്‍', 'യുക്തന്മാര്‍', 'ഉപയുക്തന്മാര്‍', 'നഗരവ്യവഹാരക്കാര്‍', 'ഗോപര്‍', 'സ്ഥാനികര്‍' എന്നിവരും ഭരണപരമായ ഓരോ ചുമതലകള്‍ നിര്‍വഹിച്ചിരുന്നു.

ജനങ്ങളുടെ പരാതികളും പരാധീനതകളും ശ്രദ്ധിക്കുവാന്‍ അശോകന്‍ അതിരറ്റ വ്യഗ്രതയാണ് കാണിച്ചിരുന്നത്. ആവശ്യക്കാര്‍ക്കു തന്റെ സമീപത്തെത്തുവാന്‍ എപ്പോഴും അദ്ദേഹം സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. താനേതു പ്രവൃത്തിയില്‍ വ്യാപരിച്ചിരുന്നാലും ജനങ്ങള്‍ക്കു ഭയംകൂടാതെ കടന്നുചെല്ലുവാനും സങ്കടമുണര്‍ത്തിക്കുവാനും സ്വാതന്ത്ര്യവും സൗകര്യവും അശോകന്‍ നല്കിയിരുന്നു. അദ്ദേഹത്തിന്റെ ശിലാശാസനങ്ങളില്‍ ആറാമത്തേതില്‍നിന്ന് ഇക്കാര്യം വ്യക്തമാകുന്നു. രാജകീയശാസനകള്‍ നടപ്പാക്കുന്നതിലും അവമൂലമുള്ള ഫലങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിലും ഉദ്യോഗസ്ഥന്മാരുടെ അനവധാനതയോ അവര്‍ തമ്മിലുള്ള തര്‍ക്കങ്ങളോ കാരണമാകുന്നുവെങ്കില്‍ അത്തരം സ്ഥിതിവിശേഷങ്ങള്‍ ഉടനുടനെ തന്റെ ശ്രദ്ധയില്‍​പ്പെടുത്തുവാന്‍ അദ്ദേഹം ഏര്‍പ്പാടുചെയ്തിരുന്നു. ഭരണപരമായ വിഷയങ്ങളില്‍ ഉദ്യോഗസ്ഥന്മാര്‍ക്കു സ്വന്തം കാഴ്ചപ്പാടുകള്‍ക്ക് അനുഗുണമായിട്ടുള്ള നിര്‍ദേശങ്ങളും മാര്‍ഗദര്‍ശനവും അശോകന്‍ നല്കി. അകാരണമായി ജനങ്ങള്‍ കാരാഗൃഹത്തിലാക്കപ്പെടാതെ ശ്രദ്ധിക്കുക, നീതീകരിക്കാനാവാത്ത കാര്യങ്ങള്‍ക്ക് ദേഹോപദ്രവത്തിനു വിധേയരാകാതെ അവരെ സൂക്ഷിക്കുക എന്നിവ തുടങ്ങി ഹിംസാത്മകമായ സമസ്തപ്രവൃത്തികളുടെയും സമയോചിതമായ തടയല്‍ അവരുടെ കടമയായിരുന്നു. തന്റെ ശാസനങ്ങളും നിര്‍ദേശങ്ങളും ജനങ്ങളെ അറിയിക്കാന്‍ അദ്ദേഹം പ്രത്യേകം ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. പൊതുമേളകളും പ്രാദേശികസഭകളും മറ്റും ഇവ പ്രകാശനം ചെയ്യുന്നതിനുള്ള വേദികളായി രൂപപ്പെടുത്തുകയുണ്ടായി.

ഒരു ബുദ്ധമത പ്രവക്താവായിരുന്നെങ്കിലും അശോകന്‍ വധശിക്ഷ നിര്‍ത്തല്‍ ചെയ്തിരുന്നില്ല. എന്നാല്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികള്‍ക്കു മൂന്നുദിവസത്തെ സമയം നല്കുവാന്‍ അദ്ദേഹം വ്യവസ്ഥ ചെയ്തു. ഈ കാലയളവിനുള്ളില്‍ ഇവര്‍ക്കു നീതിപീഠത്തോട് പുനര്‍വിചാരണ നടത്തുവാന്‍ അപേക്ഷിക്കുകയോ വന്‍തുക പിഴകെട്ടുകയോ ചെയ്യുവാന്‍ സൗകര്യമുണ്ടായിരുന്നു. ഇതു രണ്ടും അസാധ്യമായ ഘട്ടത്തില്‍ കുറ്റവാളികള്‍ക്കു തങ്ങളുടെ ബന്ധുക്കളിലൂടെ അന്ത്യാഭിലാഷങ്ങള്‍ എന്തും നിറവേറ്റുവാന്‍ അവസരം നല്കിയിരുന്നു. എങ്കിലും വധശിക്ഷ നടപ്പാക്കുന്നതില്‍ താത്പര്യമുള്ള ആളായിരുന്നില്ല അശോകന്‍. ആദര്‍ശങ്ങളുടെമേല്‍ രാജ്യതന്ത്രജ്ഞതയുടെ വിജയത്തിന്റെ ഒരു ഉദാഹരണമായാണ് ചരിത്രകാരന്മാര്‍ ഇതിനെ വിലയിരുത്തുന്നത്. യഥാര്‍ഥത്തില്‍ ഒരു മനുഷ്യജീവനെ രക്ഷിക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ഉത്കടമായ അഭിനിവേശത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു വിപുലമായ ഈ നടപടികള്‍.

അഹിംസ.

മനുഷ്യരിലെന്നപോലെ പക്ഷിമൃഗാദികളിലും അശോകന്റെ കരുണയും ദാക്ഷിണ്യവും യഥായോഗ്യം പതിഞ്ഞിരുന്നു. മൃഗങ്ങളെ കൊല്ലുകയും മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നവര്‍ക്കു വധശിക്ഷ നല്കുവാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. ആയിരക്കണക്കിനു മൃഗങ്ങളെ ഭക്ഷണത്തിനുവേണ്ടി കൊന്നിരുന്ന തന്റെ കൊട്ടാരത്തില്‍ കേവലം രണ്ടു മയിലുകളും ഒരു മാനും മാത്രമായി കശാപ്പു കുറയ്ക്കുകയും അവസാനം അതിനുപോലും വിരാമമിടുകയും ചെയ്തു. നായാട്ടു തുടങ്ങിയ രാജകീയ വിനോദങ്ങളില്‍നിന്നും അദ്ദേഹം പൂര്‍ണമായും വിട്ടുനിന്നു. വന്യമൃഗസംരക്ഷണത്തിലുള്ള അദ്ദേഹത്തിന്റെ താത്പര്യം ബി.സി. 243-ല്‍ അതിന്റെ അത്യുച്ചകോടിയില്‍ എത്തുകയുണ്ടായി; ഇക്കാലത്ത് അശോകന്‍ പുറപ്പെടുവിച്ച നിരവധി ശാസനങ്ങള്‍ മൂലം മൃഗങ്ങളെ യാതൊരു പരിതഃസ്ഥിതിയിലും കൊലചെയ്യുവാന്‍ പാടില്ലെന്നുവന്നു. പ്രജകളില്‍ മാംസഭുക്കുകളെ കരുതി മൃഗഹത്യ പരിപൂര്‍ണമായി അദ്ദേഹം തടഞ്ഞില്ലെങ്കിലും നിരവധി നിയന്ത്രണങ്ങള്‍ ഏര്‍​പ്പെടുത്തുകയുണ്ടായി. വര്‍ഷത്തില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള 56 ദിവസങ്ങളില്‍ മൃഗഹത്യ പൂര്‍ണമായും നിരോധിച്ചിരുന്നു. അഞ്ചാം സ്തൂപശാസനം ഈ നിബന്ധനകള്‍ വ്യക്തമാക്കുന്നു.

രണ്ടാം ചെറുശിലാശാസനത്തില്‍ രക്ഷാകര്‍ത്താക്കളോടും പ്രായംകൂടിയവരോടും ഗുരുക്കന്‍മാരോടും ആദരവും ബഹുമാനവും കാട്ടേണ്ടതിന്റെ ആവശ്യകതയെ അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി; ബന്ധുക്കള്‍, അവധൂതന്‍മാര്‍, ബ്രാഹ്മണര്‍ എന്നിവരോടും മാന്യമായരീതിയില്‍ പെരുമാറുവാന്‍ ആവശ്യപ്പെട്ടിരുന്നു.

സാമ്പത്തികനയം.

സാമ്പത്തികരംഗത്ത് തികച്ചും നൂതനമായ ഒരു കാഴ്ചപ്പാട് അശോകനുണ്ടായിരുന്നു. അതുവരെ നിലനിന്നിരുന്ന ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ സ്ഥാനത്ത് കാര്‍ഷികവും വാണിജ്യപരവുമായ സാമ്പത്തികക്രമം ഏര്‍​പ്പെടുത്തുവാന്‍ അശോകന്‍ ശ്രമിക്കുകയുണ്ടായി. ഒരു തികഞ്ഞ ജനാധിപത്യവാദിയായ ബുദ്ധന്റെ ആശയഗതിയായിരിക്കണം ഇക്കാര്യത്തിലും അദ്ദേഹത്തെ നയിച്ചത്. മിതവ്യയം ശീലിക്കാനും അമിതമായി സമ്പത്ത് പൂഴ്ത്തിവയ്ക്കുന്നത് ഉപേക്ഷിക്കുവാനും ശിലാശാസനങ്ങളിലൂടെ ഇദ്ദേഹം ആഹ്വാനം ചെയ്യുമ്പോള്‍ കൂട്ടിവയ്ക്കുന്ന സമ്പത്ത് ഉത്പാദനക്ഷമമല്ലാതായിത്തീരുമെന്നുള്ള സൂചന പരോക്ഷമായി നല്കുന്നുണ്ട്. അതിഭൗതികമായ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് സമയവും ശക്തിയും ദുരുപയോഗപ്പെടുത്താതെ ഈ ജീവിതത്തെപ്പറ്റി ചിന്തിക്കാനും വിഷമതകള്‍ക്കു പരിഹാരം കണ്ടെത്താനും ഉപദേശിച്ച ബുദ്ധന്റെ ഒരു യഥാര്‍ഥ അനുയായിതന്നെയായിരുന്നു അശോകന്‍.

കലാപ്രോത്സാഹനം.

ഭാരതീയ ശില്പകലാചരിത്രത്തില്‍ അശോകന്റെ ഭരണകാലം ഒരു നാഴികക്കല്ലാണ്. ശില്പകലയില്‍ നവ്യമായ ഒരു സരണിക്ക് ഇദ്ദേഹം പ്രാരംഭം കുറിച്ചു. ബുദ്ധമത്തിലേക്കുള്ള അശോകന്റെ ചായ്‍വ് കലകളുടെ പരിപോഷണത്തിലും ഒരു പുതുമ അനിവാര്യമാക്കി. സജീവമായ ഒരു മതവിശ്വാസമായിരുന്നു ബൗദ്ധദര്‍ശനം; തന്‍മൂലം കല ഈ വിശ്വാസവുമായി അഭേദ്യമാംവിധം ഇണങ്ങിച്ചേര്‍ന്നു. ബുദ്ധമതം കടന്നുചെന്നിടത്തെല്ലാം അതിന്റെ തത്ത്വസംഹിതകള്‍ പ്രചരിപ്പിക്കുവാന്‍പോന്ന വിധത്തിലുള്ള കലാരൂപങ്ങളും പ്രതിരൂപങ്ങളും പിമ്പേ ചെന്നെത്തി. ബൗദ്ധവിചാരാധിഷ്ഠിതമായ മതം, പ്രതീക പ്രയോഗം, കല എന്നിവയിലൂടെ ഏഷ്യയുടെ ഇതരഭാഗങ്ങളെ സ്വാധീനിക്കുവാന്‍ കഴിഞ്ഞതായിരുന്നു അശോകന്റെ ഈ നവശൈലിയുടെ കാതല്‍.

അശോകന്റെ കലാപ്രകാശനസരണിയെ ആറായി തിരിക്കാം: (1) കല്ലില്‍ കൊത്തിയിട്ടുള്ള രാജശാസനങ്ങളുടെ പരമ്പര; (2) സ്തൂപങ്ങള്‍; (3) ഒറ്റക്കല്‍ സ്തംഭങ്ങള്‍; (4) ദേവാലയങ്ങളിലെ ചിത്രവേലകള്‍; (5) കൊട്ടാരങ്ങള്‍; (6) ശിലാനിര്‍മിതമായ അറകള്‍. ഘടനയുടെ പ്രാധാന്യവും പുതുമയും മൂലം സ്തൂപങ്ങള്‍ പില്ക്കാലത്തെ കെട്ടിടനിര്‍മാണകലയെ നിര്‍ണായകമായി സ്വാധീനിച്ചു. ഒറ്റക്കല്‍ സ്തംഭങ്ങള്‍ കലാമൂല്യത്തിലും, ശിലാനിര്‍മിതമായ അറകള്‍ സാങ്കേതികമേന്‍മയിലും, സൗധശില്പങ്ങള്‍ അതിന്റെ ശില്പചാതുരിയുടെ സമര്‍ഥമായ സമ്മേളനത്തിലും സ്വകീയസത്ത പുലര്‍ത്തി.

ബുദ്ധമതതത്ത്വങ്ങളും ആദര്‍ശങ്ങളും വിജയിക്കുന്നതിനു തന്റെ സാമ്രാജ്യത്തിന്റെ സ്ഥിരമായ നിലനില്പും സ്വാധീനതയും അനിവാര്യമാണെന്ന് അശോകന്‍ കരുതി; തടിയില്‍ അതുവരെ തീര്‍ത്തിരുന്ന സ്മാരകങ്ങളുടെ രീതി ഇതിന് അപര്യാപ്തമാണെന്ന് അദ്ദേഹത്തിനു തോന്നി; കാരണം പ്രകൃതിയുടെ കാലഭേദങ്ങളെ വളരെക്കാലം ചെറുത്തുനില്ക്കുവാന്‍ ഇവയ്ക്കു കഴിയുമായിരുന്നില്ല. ഈ വസ്തുതയാണ് ശിലാസ്മാരകങ്ങളിലേക്കു തിരിയാന്‍ അശോകനെ പ്രേരിപ്പിച്ചത്. ഈ തീരുമാനം മൂലം ഭാരതീയ ശില്പകലയില്‍ സമൂലമായ ഒരു പരിവര്‍ത്തനത്തിനു വഴിതെളിക്കുകയാണ് ഇദ്ദേഹം ചെയ്തത്.

ബരാബര്‍ കുന്നിലെ ക്ഷേത്രങ്ങള്‍, നാഗാര്‍ജുനമലയിലെ ഗുഹാതലങ്ങള്‍, സാഞ്ചിസ്തൂപം മുതലായവ അക്കാലത്തെ കല്പണിക്കാരുടെ കരവിരുതിന്റെ മകുടോദാഹരണങ്ങളാണ്. ശില്പരൂപമെന്തായിരുന്നാലും, അതിന്റെ ബാഹ്യതലത്തിലെ അനുപമമായ മിനുസവും മിഴിവും അക്കാലത്തെ ശില്പകലയുടെ വ്യക്തിത്വം വിളിച്ചറിയിക്കുന്നു. തടിയില്‍നിന്നും ശിലയിലേക്കുള്ള ശില്പമാധ്യമവ്യതിയാനത്തിന്റെ ഉത്തരവാദിത്വം അശോകനാണെങ്കിലും, ഇക്കാലത്തെ ശില്പവേലകളുടെ പൂര്‍ണതയും ആകര്‍ഷകത്വവും സുശിക്ഷിതരായ ശില്പികളുടെ തലമുറകളിലൂടെയുള്ള കര്‍മസിദ്ധിയുടെ ഫലമാണെന്നു വിമര്‍ശകര്‍ പറയുന്നു. മാതൃകകളിലും അലങ്കാരരൂപങ്ങളിലും തനി പ്രാദേശിക പ്രവണതകള്‍ പലതുമുണ്ടെങ്കിലും ഗ്രീസ്, പേര്‍ഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലെ ശില്പകലാമാതൃകകളും സങ്കല്പങ്ങളും അശോകന്റെ ശില്പകലയെ സ്വാധീനിച്ചിരുന്നതായും പറയപ്പെടുന്നു.

മനുഷ്യരാശി കണ്ടിട്ടുള്ള ചക്രവര്‍ത്തിമാരില്‍ ഏറ്റവും വലിയ മനുഷ്യസ്നേഹികളിലൊരാളായ അശോകന്‍ ബി.സി. 232-ല്‍ കഥാവശേഷനായി. നോ: അശോക ശിലാശാസനങ്ങള്‍

(ഡോ. ടി.കെ. രവീന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍