This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവീന്‍

Poppy

പപ്പാവറേസി (Papaveraceae) സസ്യകുടുംബത്തില്‍​പ്പെട്ട ഒരു ഓഷധി. ശാ.നാ. പപ്പാവര്‍ സോമ്നിഫെറം (Papaver somniferum). ഇംഗ്ലീഷില്‍ 'ഓപ്പിയം പോപ്പി', 'വൈറ്റ് പോപ്പി' (Opium poppy,White poppy) എന്നീ പേരുകളിലും അറിയപ്പെടുന്നു. അറബിഭാഷയിലുള്ള അഫ്യൂണ്‍ എന്ന പദത്തില്‍ നിന്നാണ് മലയാളത്തില്‍ ഈ ശബ്ദം നിഷ്പന്നമായിട്ടുള്ളത്.

അവീന്‍ ഒരു വാര്‍ഷികോഷധിയാണ്. ഒന്നര മീറ്റര്‍വരെ ഉയരത്തില്‍ ഇതു വളരുന്നു. ഇലകളുടെ പ്രത്യേകതകള്‍ കൊണ്ട് ചെടി തിരിച്ചറിയാന്‍ എളുപ്പമാണ്. പ്രാസാകാരമുള്ള വിദളപത്രങ്ങളാണ് (lobed leaf) ഇതിനുള്ളത്. ഇലകള്‍ക്ക് വെള്ളകലര്‍ന്ന, മങ്ങിയ പച്ചനിറമാണ്. ചെടിയുടെ പ്രധാനശാഖ ഒരു വലിയ പുഷ്പത്തിലവസാനിക്കുന്നു. പാര്‍ശ്വശാഖകളിലെ പൂക്കള്‍ക്ക് വലുപ്പം കുറവായിരിക്കും. പൂക്കള്‍ക്ക് 10-15 സെ.മീ. വ്യാസം വരും. പൂവിന്റെ നിറം ചുവപ്പോ നീലകലര്‍ന്ന വെള്ളയോ ആയിരിക്കും. ഗോളാകൃതിയിലുള്ള പുടകഫലം (cap-sule) ആണ് ഇതിനുള്ളത്. വിത്തുകള്‍ കറുത്തതോ വെളുത്തതോ ആയിരിക്കും. ചെടികളില്‍ മോര്‍ഫീന്‍ എന്ന ക്ഷാരകല്പം ഉണ്ടെങ്കിലും വിത്തുകളില്‍ ഇത് കാണാറില്ല.

ചരിത്രം. പശ്ചിമമെഡിറ്ററേനിയന്‍ പ്രദേശങ്ങളാണ് അവീന്‍ ചെടിയുടെ ജന്മനാടെന്നു കരുതപ്പെടുന്നു. വിത്തുകള്‍ക്കുവേണ്ടിയാവണം ആദ്യകാലങ്ങളില്‍ ഇത് കൃഷിചെയ്തിരുന്നത്. പുരാതന ഗ്രീക്കുകാരുടെ ഇടയിലും 'പോപ്പിച്ചെടി' പ്രസിദ്ധമായിരുന്നു. എ.ഡി. ഒന്നാംശതകത്തില്‍ ഡയോസ്കോറിഡ് ആണ് അവീന്‍ചെടിയെപ്പറ്റിയുള്ള ആദ്യവിവരങ്ങള്‍ നല്കിയത്. മെസൊപ്പൊട്ടേമിയയില്‍ അവീന്‍ ഒരു ഔഷധം എന്ന നിലയില്‍ പ്രസിദ്ധമായിരുന്നു. ക്യൂണിഫോമില്‍ നിന്നും തര്‍ജുമ ചെയ്യപ്പെട്ട ഓഷധിപ്പട്ടിക(അസീറിയന്‍)യിലും വൈദ്യശാസ്ത്രഗ്രന്ഥങ്ങളിലും അവീന്‍ ചെടിയെപ്പറ്റിയും കറുപ്പിനെപ്പറ്റിയുമുള്ള പരാമര്‍ശങ്ങള്‍ കാണപ്പെടുന്നു. ഈ പ്രദേശങ്ങളില്‍നിന്നും അവീന്‍കൃഷി സാവധാനം പടിഞ്ഞാറന്‍ ദിക്കുകളിലേക്കു വ്യാപിക്കുകയുണ്ടായി. ഇന്ത്യയിലും ചൈനയിലും അവീന്‍ കൃഷി തുടങ്ങിയത് അടുത്തകാലങ്ങളില്‍ മാത്രമാണ്. എ.ഡി. ഏഴാം നൂറ്റാണ്ടോടുകൂടിയാണ് ചൈനയ്ക്ക് അവീന്‍ ചെടിയെപ്പറ്റി അറിവു ലഭിച്ചത്. എന്നാല്‍ 17-ാം ശ.-മായപ്പോഴേക്കും ചൈനയില്‍ അവീന്റെ ഉപഭോഗം വലിയ പ്രശ്നമായിക്കഴിഞ്ഞിരുന്നു. 15-ാം ശ. വരെ ജപ്പാനില്‍ ഇത് എത്തിയിരുന്നില്ല. കൊളംബസ് അമേരിക്ക കണ്ടുപിടിക്കുമ്പോള്‍ അവീന്‍ പുകവലി അവിടെ ഉണ്ടായിരുന്നില്ല. ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ക്കിടയ്ക്കുള്ള കാലയളവിലാണ് അവീന്‍ ചെടിയുടെ അനധികൃതകൃഷി പസിഫിക്കു കടന്നത്. അതിനുശേഷം മെക്സിക്കോ, പെറു, ഇക്വഡോര്‍ എന്നിവിടങ്ങളില്‍ ഇത് സര്‍വസാധാരണമായിത്തീര്‍ന്നു. ഈജിപ്ത്, ഇറാന്‍, പേര്‍ഷ്യ, ഇന്ത്യ, നേപ്പാള്‍, ചൈന, തെ. കി. യൂറോപ്പ് എന്നിവിടങ്ങളില്‍ ഇതു കൃഷി ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഇന്ത്യ, അഫ്ഗാനിസ്താന്‍, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളിലാണ് ഈ കൃഷി വന്‍തോതില്‍ നടക്കുന്നത്.

പാലുപോലെയുള്ള ഒരു ദ്രാവകം (latex) പോപ്പിച്ചെടിയില്‍ നിന്നും ഉണ്ടാകുന്നു. ഇതു കൂടാതെ വിവിധ ക്ഷാരകല്പങ്ങളും ഇവ ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ പപ്പാവര്‍ സോമ്നിഫെറം എന്ന ഇനവും അതിന്റെ അടുത്ത ബന്ധുവായ പ. സെറ്റിജെറവും (P.setigerum) മാത്രമേ മോര്‍ഫീന്‍ ഉത്പാദിപ്പിക്കുന്നുള്ളൂ. ഇവ രണ്ടും കൃഷി ചെയ്യപ്പെടുന്ന ഇനങ്ങളാണ്. പ. സെറ്റിജെറം മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ സുലഭമായി കണ്ടുവരുന്നു. സസ്യശാസ്ത്രകാരന്‍മാര്‍ പ. സെറ്റിജെറത്തെ പ. സോമ്നിഫെറത്തിന്റെ കാട്ടുജാതിയായാണ് ആദ്യം കണക്കാക്കിയിരുന്നത്. പക്ഷേ, ഇവയുടെ ക്രോമസോംസംഖ്യയിലെ വര്‍ധനവ് (പ. സോമ്നിഫെറത്തെക്കാള്‍ ഇരട്ടി) ഇവ ഒരു പ്രത്യേക സ്പീഷീസാണെന്നു തെളിയിക്കുന്നു. സോമ്നിഫെറം സ്പീഷീസില്‍ തന്നെ വിവിധ ഇനങ്ങളുണ്ട്. ആല്‍ബം, ഗ്ലേബ്രം, നൈഗ്രം എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. ഇന്ത്യ, ഇറാന്‍, സെര്‍ബിയ എന്നിവിടങ്ങളില്‍ ആല്‍ബം ഇനമാണ് കൃഷി ചെയ്യപ്പെടുന്നത്; ഈജിപ്ത്, ഏഷ്യാ മൈനര്‍, ഇറാന്‍ എന്നിവിടങ്ങളിലാണ് ഗ്ലേബ്രം ജാതി കാണപ്പെടുന്നത്; നൈഗ്രം എന്ന ഇനത്തെ വിത്തിനു മാത്രമായി യൂറോപ്പില്‍ നട്ടുവളര്‍ത്തിവരുന്നു. ഈ ഇനങ്ങളില്‍ത്തന്നെ പ്രാദേശിക വ്യത്യാസങ്ങളനുസരിച്ച് വിവിധതരങ്ങളും ഇല്ലാതില്ല.

കൃഷി. ലോകത്തിന്റെ പല ഭാഗങ്ങളിലും വിപുലമായി കൃഷി ചെയ്യപ്പെടുന്ന ഓഷധിയാണ് അവീന്‍ ചെടി. ചില രാജ്യങ്ങളില്‍ കറുപ്പിനുവേണ്ടിയും, മറ്റു ചിലയിടങ്ങളില്‍ എണ്ണയുള്ളതും ഭക്ഷ്യയോഗ്യവും ആയ വിത്തുകള്‍ക്കുവേണ്ടിയും ആണ് ഇവ കൃഷി ചെയ്യുന്നത്. വളരെ ചുരുക്കമായി ഔഷധനിര്‍മാണത്തിന് ഇവയുടെ പുടകഫലം സംഭരിക്കാനും കൃഷി ചെയ്യാറുണ്ട്; പുടകഫലങ്ങളെ കാഴ്ചവസ്തുവായി സൂക്ഷിക്കാറുമുണ്ട്. പ. സോമ്നിഫെറത്തെ പുഷ്പങ്ങള്‍ക്കായും നട്ടുവളര്‍ത്തുന്നു.

ഇന്ത്യയില്‍ അവീന്‍കൃഷി ആരംഭിച്ചത് പതിനാറാം ശതകത്തില്‍ മാത്രമാണ്. ഇതിനുശേഷം ഇവിടെനിന്നും ചൈനയിലേക്കും മറ്റും ഇതു കയറ്റുമതി ചെയ്യപ്പെട്ടിരുന്നു. 20-ാം ശ.-ത്തിന്റെ ആരംഭത്തില്‍ ഇന്ത്യയും ചൈനയുമായുണ്ടായ ഒരു കരാറിന്റെ അടിസ്ഥാനത്തിലും അന്താരാഷ്ട്ര നിയന്ത്രണങ്ങള്‍മൂലവും ഇപ്പോള്‍ അവീന്‍കൃഷി ചുരുങ്ങിയിരിക്കുന്നു. 1958-59-ലെ ഒരു പ്രത്യേക നിയമപ്രകാരം അവീനിന്റെ ഉത്പാദനം ഔഷധനിര്‍മാണാവശ്യങ്ങള്‍ക്കു മാത്രമായി ചുരുക്കി.

ഉഷ്ണമേഖലയില്‍ കൃഷി ചെയ്യാവുന്ന ചെടിയല്ല അവീന്‍. മിതോഷ്ണമേഖലയിലാണ് ഇത് നന്നായി വളരുക. നീര്‍വാര്‍ച്ചയുള്ള മണ്ണാണ് അവീന്‍കൃഷിക്കു പറ്റിയത്; അതിവര്‍ഷം നന്നല്ല. സെപ്. മാസത്തില്‍ മണ്ണ് ഉഴുത് കാലിവളം ചേര്‍ത്ത് നിലമൊരുക്കല്‍ ആരംഭിക്കുന്നു. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ രാസവളങ്ങളായി ഉപയോഗിക്കാറുണ്ട്. നിലം ശരിയാക്കിയശേഷം ചെറുതടങ്ങളെടുത്ത് വിത്തു വിതയ്ക്കുന്നു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് വിത നടക്കുന്നത്. ഹെക്ടറിന് 3-3 ½ കി. ഗ്രാം വിത്തു വേണ്ടിവരും. വിതച്ചശേഷം ഇടയ്ക്കിടെ നനയ്ക്കേണ്ടതുണ്ട്. ചെടികള്‍ 7-7 ½ സെ.മീ. വളരുമ്പോള്‍ അവ തമ്മില്‍ 20-25 സെ.മീ. അകലം കിട്ടത്തക്കവിധം ഇടയ്ക്കുള്ളവയെ പിഴുതു മാറ്റുന്നു. ചെടികള്‍ 75-80 ദിവസം മൂപ്പെത്തുമ്പോഴേക്കു പുഷ്പിക്കാന്‍ തുടങ്ങും. പുഷ്പിച്ച് രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഇതളുകള്‍ കൊഴിയും. കായ് മൂപ്പെത്താന്‍ 10-15 ദിവസത്തോളം എടുക്കും. മൂപ്പെത്തിയശേഷം കായുടെ പുറംതൊലിയില്‍ മുറിവുണ്ടാക്കി കറയെടുക്കുന്നു. ഈ കറയാണ് 'കറുപ്പ്'. കറുപ്പ് എടുക്കുന്ന (വിളവെടുപ്പു) സമയത്ത് വരണ്ട കാലാവസ്ഥയായിരിക്കണം. തുര്‍ക്കി, ബാള്‍ക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഒരു കായില്‍നിന്നും ഒരു പ്രാവശ്യം മാത്രമേ കറ എടുക്കാറുള്ളൂ. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ കറ കിട്ടിക്കൊണ്ടിരിക്കുന്നിടത്തോളം കായുടെ പുറംതൊലി കീറിവയ്ക്കുന്നു. കറയിലെ മോര്‍ഫീന്റെ അംശം ഓരോ പ്രാവശ്യവും കുറഞ്ഞുവരുമെന്നേയുള്ളു.

പ്രത്യേകതരം കത്തി ഉപയോഗിച്ചാണ് കറ എടുക്കുന്നത്. മൂന്നു ദിവസത്തില്‍ ഒരിക്കല്‍ വീതം കായുടെ പുറംതൊലി കീറുന്നു. വൈകുന്നേരത്താണ് ഇതു ചെയ്യുന്നത്. പിറ്റേ ദിവസം ആകുമ്പോഴേക്കും ഊറിക്കൂടിയ കറ ഘനീഭവിച്ചിരിക്കും. ചെറിയ കരണ്ടി ഉപയോഗിച്ച് ഇതു ചുരണ്ടിയെടുക്കുന്നു. ഈ കറ സൂക്ഷിക്കുവാന്‍ പ്രത്യേകതരം മണ്‍പാത്രങ്ങളോ ലോഹപ്പാത്രങ്ങളോ ഉണ്ട്. ഈ പാത്രങ്ങളുടെ അടിയിലുള്ള ദ്വാരത്തിലൂടെ കറയിലെ ജലാംശം വാര്‍ന്നു പോവുന്നു. ഒരു ഹെക്ടറില്‍നിന്നു കുറഞ്ഞത് 15-20 കി. ഗ്രാം കറുപ്പ് ലഭിക്കാറുണ്ട്. കറയുടെ ശുദ്ധി കണക്കാക്കി വിവിധ ഇനങ്ങളിലായി തരംതിരിക്കുന്നു.

വ്യവസായം. ഇന്ത്യയില്‍ ഉത്തര്‍പ്രദേശിലെ ഘാസിപ്പൂരില്‍ ഒരു അവീന്‍ നിര്‍മാണശാലയുണ്ട്. വിവിധ കൃഷി സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന അവീന്‍ ഈ ഫാക്ടറിയില്‍ എത്തുന്നു. ആവശ്യാനുസരണം തരംതിരിക്കുന്നതും ക്ഷാരകല്പങ്ങളെ ഉത്പാദിപ്പിക്കുന്നതും ഈ ഫാക്ടറികളിലാണ്. മധ്യപ്രദേശിലെ നീമിയില്‍ ഒരു അവീന്‍ സംഭരണശാലയുമുണ്ട്.

ഘാസിപ്പൂര്‍ ഫാക്റ്ററിയില്‍ പ്രധാനമായും മൂന്നിനം അവീനാണ് നിര്‍മിക്കപ്പെടുന്നത്. എക്സൈസ് ഓപ്പിയം, എക്സ്പോര്‍ട്ട് ഓപ്പിയം, മെഡിക്കല്‍ ഓപ്പിയം. ലഹരിവസ്തുവായി കമ്പോളത്തില്‍ ലഭിക്കുന്നത് എക്സൈസ് ഓപ്പിയമാണ്.

കറുപ്പുതീറ്റി. ഒരു ലഹരിവസ്തുവെന്ന നിലയില്‍ കറുപ്പു കഴിക്കുന്ന രീതി പ്രധാനമായും ഇന്ത്യയിലും ഇറാനിലുമാണ് നിലവിലുള്ളത്. വൈദ്യന്മാരുടെ നിര്‍ദേശപ്രകാരം കറുപ്പുതിന്നുന്നവരുടെ കണക്ക് തുലോം പരിമിതമാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ഒരു വേദനാസംഹാരി എന്ന നിലയില്‍ പലരും സ്വയം പരീക്ഷിച്ച് ഉപയോഗിക്കുന്ന ഏര്‍പ്പാടാണ് സാധാരണ കണ്ടുവരുന്നത്. ഇന്ത്യയില്‍ കറുപ്പുതിന്നുന്നവരുടെ സംഖ്യ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതിനു പ്രധാന കാരണം നിര്‍മാണവിപണനരംഗങ്ങളിലെ നിയന്ത്രണങ്ങളാണ്. കറുപ്പുതീറ്റിയില്‍ ആസക്തിയുള്ള (addicts) ഇന്ത്യാക്കാര്‍ മൂന്നു തരക്കാരാണ്.

1. അസുഖങ്ങളില്‍നിന്നുള്ള മോചനം ലക്ഷ്യമാക്കി കറുപ്പ് ഉപയോഗിക്കുന്നവര്‍.

2. പ്രയാസങ്ങളിലും മാനസികാഘാതങ്ങളിലും നിന്നു രക്ഷ നേടാനായി ഇത് ഉപയോഗിക്കുന്നവര്‍.

3. വെറുതെ ഒരു രസത്തിനായി ഇത് ഉപയോഗിക്കുന്നവര്‍.

ആദ്യത്തെ രണ്ടു വിഭാഗങ്ങളിലെയും ആളുകള്‍ ഒരു നിശ്ചിത അളവില്‍ വളരെ കുറച്ച് അവീന്‍ മാത്രം ഉപയോഗിക്കുമ്പോള്‍ മൂന്നാമത്തെ ഇനക്കാര്‍ കൂടിയ അളവിലും ദിനംപ്രതി അളവു വര്‍ധിപ്പിച്ചും ഉപയോഗിക്കുന്നവരാണ്. കറുപ്പിന്റെ തുടര്‍ച്ചയായുള്ള ഉപയോഗം ശാരീരികത്തകരാറുകള്‍ക്കു കാരണമാകുന്നു; മന്ദതയും ഉന്‍മേഷമില്ലായ്മയും ഇവരില്‍ കാണപ്പെടുന്നുണ്ട്.

അവീന്‍പുകവലി. അവീന്‍പുകവലി ധാരാളമായി കണ്ടുവരുന്നത് ചൈന, ഇന്തോനേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലാണ്. പുകയില ഉപയോഗിച്ചുള്ള ധൂമപാനത്തിന്റെ ഒരു തുടര്‍ച്ചയായി ഇതിനെ കണക്കാക്കാം. അസം, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് അവീന്‍പുകവലി നിലവിലുള്ളത്. ഇതിനെപ്പറ്റി പഠനം നടത്തിയ സര്‍ ആര്‍.എന്‍. ചോപ്രായുടെ അഭിപ്രായത്തില്‍ അവീന്‍പുകവലിക്കാരില്‍ 50 ശ.മാ. പേരും വെറുതെ ഒരു രസത്തിനായി പുകവലിക്കുന്നവരാണ്; 33 ശ.മാ. രോഗശാന്തിക്കായി ഇതു തുടരുന്നു; മറ്റൊരു 17 ശ.മാ. മാനസികവിഷമങ്ങളെ അകറ്റാനും. തിന്നുവാനുപയോഗിക്കുന്നതിലും കൂടുതലളവില്‍ അവീന്‍ പുകവലിക്കായി ഉപയോഗപ്പെടുത്താറുണ്ട്. ഇതിനുവേണ്ട കറുപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് മാലിന്യങ്ങള്‍ നീക്കിയശേഷം ഉണക്കിയെടുക്കുന്നു. കറുപ്പു തിന്നുന്നതിനെക്കാള്‍ വേഗത്തില്‍ പുകവലിയിലൂടെ അതിന്റെ ലഹരി ലഭ്യമാകുന്നു.

അന്തര്‍ദേശീയ നിയന്ത്രണങ്ങള്‍. 17-ാം ശ.-ത്തോടുകൂടിയാണ് അവീന്‍ വ്യാപാരം വിപുലമായ തോതില്‍ ആരംഭിച്ചത്. അതിനുശേഷം ഒരു വിപണനവസ്തുവായും റവന്യൂവരുമാന ഇനമായും ഇതിനെ ഉപയോഗിക്കാന്‍ തുടങ്ങി. വിദേശരാജ്യങ്ങളില്‍നിന്നും ചൈനയിലേക്ക് കറുപ്പു കടത്തിവിടുന്നതിനെ ആധാരമാക്കിയാണ് 1840-ല്‍ ബ്രിട്ടനും ചൈനയും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ചൈന കറുപ്പിന്റെ ഇറക്കുമതി തടയുകയും യുദ്ധം ആരംഭിക്കുകയും ചെയ്തു. യുദ്ധത്തില്‍ ചൈന വിജയിച്ചെങ്കിലും കള്ളക്കടത്ത് തുടര്‍ന്നുകൊണ്ടുതന്നെയിരുന്നു. 15 വര്‍ഷം കഴിഞ്ഞ് രണ്ടാമത് ഒരു യുദ്ധംകൂടി നടക്കുകയും അതിനുശേഷം അവീന്‍ വ്യാപാരത്തിനു നിയമസാധുത്വം ലഭിക്കുകയും ചെയ്തു. എങ്കിലും കറുപ്പിന്റെ ഉപയോഗം സാമ്പത്തിക-സദാചാരപ്രശ്നങ്ങള്‍ക്കു വഴിതെളിക്കുമെന്നു ഭയന്ന് 1906-ല്‍ ഇന്ത്യയുമായി ചൈന ഒരു ദശവര്‍ഷക്കരാറില്‍ ഏര്‍​പ്പെട്ടു. പത്തു വര്‍ഷത്തിനുശേഷം ഈ വ്യാപാരം പൂര്‍ണമായും നിര്‍ത്തലാക്കണമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. പക്ഷേ, പല ആഭ്യന്തര-രാഷ്ട്രീയ പ്രശ്നങ്ങള്‍മൂലം ഇതു നടപ്പിലാകാതെ പോയി.

കറുപ്പിന്റെ അമിതമായ ഉപഭോഗവും കള്ളക്കടത്തും അന്തര്‍ദേശീയതലത്തില്‍ വര്‍ധിച്ചുവന്നതില്‍ ഉത്കണ്ഠ പൂണ്ട ലോകരാഷ്ട്രങ്ങള്‍ ഒരു അന്തര്‍ദേശീയ നിയമം തന്നെ ഇതു തടയുന്നതിനുവേണ്ടി നടപ്പിലാക്കുവാന്‍ തീരുമാനിക്കുകയുണ്ടായി. 1909-ല്‍ അമേരിക്കന്‍ പ്രസിഡന്റ് തിയഡോര്‍ റൂസ്വെല്‍റ്റ് ഒരു അന്തര്‍ദേശീയപഠനം ഇതിനായി നിര്‍ദേശിച്ചു. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഷാങ്ഹായ്യില്‍ 'ഇന്‍​ര്‍നാഷണല്‍ ഓപ്പിയം കമ്മീഷന്‍' രൂപമെടുത്തത്. ഇതില്‍ 15 ലോകരാഷ്ട്രങ്ങള്‍ പങ്കെടുത്തു. ഈ കണ്‍വെന്‍ഷനിലെ പ്രധാന തീരുമാനങ്ങള്‍ താഴെ ചേര്‍ക്കുന്നു:

1. അസംസ്കൃത അവീന്റെ വിതരണം നിയന്ത്രിക്കുക;

2. വിലക്കുകള്‍ വച്ചിട്ടുള്ള രാഷ്ട്രങ്ങളിലേക്ക് അവീന്‍ കയറ്റി അയയ്ക്കുന്നതിനെ പാടേ നിരോധിക്കുക. അതോടൊപ്പം നിയന്ത്രണവിധേയമായി അവീന്‍ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങളിലേക്കുള്ള അവീന്റെ ഇറക്കുമതി ചുരുക്കുക;

3. അവീന്റെ ഉപയോഗത്തെ നിരോധിക്കാന്‍ തയ്യാറാകാത്ത രാഷ്ട്രങ്ങളെ ഒഴിവാക്കി മറ്റു രാഷ്ട്രങ്ങളിലേക്കുള്ള അവീന്റെ ഇറക്കുമതി പാടേ നിര്‍ത്തലാക്കുക;

4 അവീനില്‍നിന്നും ഉത്പാദിപ്പിച്ചെടുക്കുന്ന ക്ഷാരകല്പങ്ങളുടെ ഉപയോഗം ചികിത്സാവശ്യങ്ങള്‍ക്കു മാത്രമായി ചുരുക്കുക; ഇതിന്റെ നിര്‍മാണം, വിപണനം, വിതരണം, കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്കു സര്‍ക്കാരില്‍ നിന്നും അംഗീകൃത ലൈസന്‍സ് നല്‍കുന്നരീതി ഏര്‍​പ്പെടുത്തുക.

1913 ജൂലായിലും 1914 ജൂണിലും ഹേഗില്‍വച്ച് അന്താരാഷ്ട്ര 'കറുപ്പ് സമ്മേളനങ്ങള്‍' നടക്കുകയും കണ്‍വെന്‍ഷന്റെ തീരുമാനങ്ങള്‍ക്കു ലോകരാഷ്ട്രങ്ങള്‍ അംഗീകാരം നല്കുകയും ചെയ്തു. പക്ഷേ ഒന്നാം ലോകയുദ്ധംമൂലം 1919-ലെ പാരിസ് സമാധാന ഉടമ്പടിവരെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയുണ്ടായി. 1919-20-ലെ സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ച രാഷ്ട്രങ്ങള്‍ 1912-ലെ 'ഓപ്പിയം കണ്‍വെന്‍ഷനി'ലെ തീരുമാനങ്ങളെ അംഗീകരിക്കുകയും ചെയ്തു.

കറുപ്പ് ഉള്‍​പ്പെടെയുള്ള ലഹരിവസ്തുക്കളുടെ നിര്‍മാണവും വിതരണവും നിയന്ത്രിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി 1912-നും '36നും ഇടയ്ക്ക് ആറ് അന്തര്‍ദേശീയ കണ്‍വെന്‍ഷനുകള്‍ നടത്തുകയുണ്ടായി. ഇതിനും പുറമേ 1946-ലും 1948-ലും ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ മറ്റു രണ്ടു സമ്മേളനങ്ങളും നടന്നു. ഇവയിലെ തീരുമാനങ്ങള്‍ക്ക് 71 രാഷ്ട്രങ്ങളുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 1950-ല്‍ ന്യൂയോര്‍ക്കില്‍വച്ചുകൂടിയ ഐക്യരാഷ്ട്രസഭയുടെ ആറാമത് 'കമ്മീഷന്‍ ഓണ്‍ നാര്‍കോട്ടിക് ഡ്രഗ്സ്' Commission on Narcotic Drugs-സമ്മേളനത്തില്‍ വച്ച് കറുപ്പിന്റെ ഉപയോഗം വൈദ്യശാസ്ത്രാവശ്യങ്ങള്‍ക്കും ഗവേഷണാവശ്യങ്ങള്‍ക്കുമായി ചുരുക്കുവാന്‍ തീരുമാനിക്കുകയുണ്ടായി. കറുപ്പ് ഉത്പാദിപ്പിക്കുന്ന പ്രധാനരാഷ്ട്രങ്ങളായ തുര്‍ക്കിയും ഇറാനും സെര്‍ബിയയും ഇന്ത്യയും ഈ തീരുമാനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. നോ: അവീന്‍ ആല്‍ക്കലോയ്ഡുകള്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B5%E0%B5%80%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍