This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവഭൃഥം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവഭൃഥം

യാഗദീക്ഷാവസാനത്തിലെ സ്നാനം. യാഗങ്ങള്‍ യഥാവിധി അനുഷ്ഠിച്ചശേഷം നദീതീരങ്ങളില്‍വച്ച് ഏറ്റവും ഒടുവില്‍ ദീക്ഷിതന്‍ (യാഗം ചെയ്യുന്നയാള്‍) നടത്തുന്ന ഹോമമായ അവഭൃഥേഷ്ടിയും തദനന്തരം മറ്റെല്ലാവരോടൊപ്പം സ്നാനം ചെയ്യുന്ന അവഭൃഥസ്നാനവും ഇതിന്റെ രണ്ടു ഘട്ടങ്ങളാണ്; സോമയാഗത്തിനുശേഷം ചെയ്യപ്പെടുന്ന അവഭൃഥേഷ്ടിയും അവഭൃഥസ്നാനവും ഇതിനുദാഹരണങ്ങളാകുന്നു.

പത്നീസമേതനായ ദീക്ഷിതന്‍ ഇഷ്ടിക്കുപയോഗിക്കുന്ന പാത്രങ്ങളൊഴികെ സോമയാഗത്തിലുപയോഗിച്ച പാത്രങ്ങള്‍, സോമലതാപീഠം എന്നിവയെ എടുത്തതുകൊണ്ട് ബ്രഹ്മഗണം, അധ്വര്യുഗണം, ഹോതൃഗണം, ഉദ്ഗാതൃഗണം ഇവരോടുകൂടി ഗംഗാദിതീര്‍ഥങ്ങളില്‍ അവഭൃഥേഷ്ടി ചെയ്യുന്നു. അവഭൃഥേഷ്ടിക്കുമുമ്പ് ചില ഹോമങ്ങള്‍ ചെയ്യേണ്ടതുണ്ട്. തീര്‍ഥത്തിനു ചെല്ലുമ്പോള്‍ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ടും സാമഗാനം ചെയ്തുകൊണ്ടും ചെല്ലേണ്ടതാണ്; നാലു പ്രയാജഹോമങ്ങളും രണ്ടു അനുയാജഹോമങ്ങളും ചെയ്യണം. ജലത്തില്‍ വരുണനെ ഉദ്ദേശിച്ച് പുരോഡാശഹോമവും നിര്‍വഹിക്കണം. പിന്നീട് സോമലതാവിശേഷത്തെ പീഠത്തോടുകൂടി വെള്ളത്തില്‍ നിക്ഷേപിക്കണം. എല്ലാ യാഗപാത്രങ്ങളെയും വെള്ളത്തില്‍ എറിഞ്ഞിട്ട് ദീക്ഷിതന്‍ ഉപയോഗിച്ചിരുന്ന പട്ടയോക്തം, മേഖല, വസ്ത്രം, കൃഷ്ണാജിനം, മാന്‍കൊമ്പ് മുതലായവയെയും വെള്ളത്തില്‍ നിക്ഷേപിച്ചിട്ട് സ്നാനം ചെയ്യണം; കൂടെത്തന്നെ മറ്റെല്ലാവരും സ്നാനം ചെയ്യുന്നു. ദീക്ഷിതന്‍ അഞ്ജലിജലത്താല്‍ എല്ലാവരെയും പ്രോക്ഷിക്കുന്നു. സ്നാനാനന്തരം ഉന്നേതാവു (ഋത്വിക്കുകളിലൊരാള്‍) കൊടുക്കുന്ന വസ്ത്രങ്ങളണിഞ്ഞു സൂര്യനെ സ്തുതിച്ചിട്ട് യാഗശാലയിലേക്ക് മടങ്ങിവരുന്നു. ശാലാദ്വാരത്തില്‍ സംഭരിക്കപ്പെട്ട അഗ്നിയില്‍ ഉദയനീയേഷ്ടി (അവസാനത്തെ ഹോമം) ചെയ്യുന്നതോടുകൂടി അവഭൃഥത്തിന്റെ ചടങ്ങുകളും തീരുന്നു.

(വി.എസ്.വി. ഗുരുസ്വാമി ശാസ്ത്രികള്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B5%E0%B4%AD%E0%B5%83%E0%B4%A5%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍