This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലങ്കാരശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:47, 23 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉള്ളടക്കം

അലങ്കാരശാസ്ത്രം

കാവ്യത്തിന്റെ ശാസ്ത്രീയമായ അധ്യയനമാണ് അലങ്കാരശാസ്ത്രത്തിന്റെ വിഷയം. സാഹിത്യശാസ്ത്രം, കാവ്യശാസ്ത്രം, സൗന്ദര്യശാസ്ത്രം എന്നീ പേരുകളും സമാനാര്‍ഥത്തില്‍ പ്രയോഗിച്ചുകാണുന്നു. രാജശേഖരന്‍ (10-ാം ശതകം) തന്റെ കാവ്യമീമാംസയില്‍ സാഹിത്യവിദ്യ എന്നാണ് അലങ്കാരശാസ്ത്രത്തിനു നല്കിയിട്ടുള്ള പേര്.

അലങ്കാരപദത്തിന്റെ അര്‍ഥം

അലങ്കരിക്കുന്നത് അതായത് സൗന്ദര്യം വര്‍ധിപ്പിക്കുന്നത് എന്ന വിപുലവും സരളവുമായ അര്‍ഥത്തിലാണ് അലങ്കാരപദം പണ്ടുകാലത്തു പ്രയോഗിച്ചിരുന്നത്. ശബ്ദാലങ്കാരം തൊട്ടു രസം വരെയുള്ള എല്ലാ കാവ്യധര്‍മങ്ങളും ഈ പദം കൊണ്ടു വിവരിക്കപ്പെട്ടിരിക്കുന്നു. കാവ്യോത്കര്‍ഷദായകങ്ങളായ ധര്‍മങ്ങള്‍ വിശകലനം ചെയ്യപ്പെടാതെ എല്ലാം ഒന്നായി കണ്ടുകൊണ്ടുള്ള സമീപനത്തിന്റെ ഫലമായിരുന്നു അത്. അടുത്ത ഘട്ടത്തില്‍ 'അലങ്കാര'ത്തിന്റെ അര്‍ഥം കൂടുതല്‍ സങ്കീര്‍ണമായിത്തീര്‍ന്ന് കാവ്യചമത്കാരഹേതുക്കളായ അംശങ്ങള്‍ വെവ്വേറെ പരാമര്‍ശിക്കപ്പെടുവാന്‍ തുടങ്ങി. അപ്പോള്‍ ഈ പദത്തിന്റെ വിവക്ഷ ഉപമാദികളായ അര്‍ഥാലങ്കാരങ്ങളെയും യമകാദികളായ ശബ്ദാലങ്കാരങ്ങളെയും മാത്രം സംബന്ധിക്കുന്ന രീതിയില്‍ സങ്കുചിതമായിത്തീര്‍ന്നു. എങ്കിലും സംപൂര്‍ണ സാഹിത്യശാസ്ത്രം എന്ന അര്‍ഥത്തില്‍ ത്തന്നെ അലങ്കാരശാസ്ത്രം എന്ന വാക്ക് ഉപയോഗിച്ചുവരുന്നു.

അലങ്കാരശാസ്ത്രത്തിന്റെ പ്രാരംഭം

ക്രിസ്തുവിനു വളരെ കാലം മുന്‍പു മുതല്‍തന്നെ ഭാരതത്തില്‍ അലങ്കാരം പഠനവിഷയമായിരുന്നു എന്ന് ഊഹിക്കുവാന്‍ വഴിയുണ്ട്. നിരുക്തകാരനായ യാസ്കന്‍ (ബി.സി. 600) തന്റെ പൂര്‍വികനും വൈയാകരണനുമായ ഗാര്‍ഗ്യന്റെ ഉപമാനിര്‍വചനം (അഥാതോ ഉപമാ യത് അതത് തത്സദൃശം) ഉദ്ധരിച്ച് അനേകം ഋഗ്വേദമന്ത്രങ്ങള്‍കൊണ്ട് അതിനെ ഉദാഹരിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. യഥാ,ന, ചിത്, വത്, ആ, നു മുതലായ പ്രത്യയങ്ങള്‍ ഉപമാവാചകങ്ങളായി ഇദ്ദേഹം പ്രതിപാദിച്ചിരിക്കുന്നു. 'നിപാതങ്ങള്‍' എന്നാണ് ഇവയ്ക്ക് ഇദ്ദേഹം കൊടുത്തിട്ടുള്ള പേര്. ഭൂതോപമ, രൂപോപമ, ലുപ്തോപമ, സിദ്ധോപമ എന്നിങ്ങനെ ഉപമയ്ക്കുള്ള പ്രകാരഭേദങ്ങളും ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ക്കു വിഷയമായി. ഇതില്‍നിന്നെല്ലാം ഉപമ എന്ന അലങ്കാരം യാസ്കന്റെ കാലത്തിനു മുന്‍പുതന്നെ വൈയാകരണന്മാര്‍ ചര്‍ച്ചയ്ക്കു വിഷയമാക്കിയിട്ടുണ്ടെന്നും വേദമന്ത്രങ്ങളുടെ അര്‍ഥങ്ങള്‍ വിസ്തരിക്കുമ്പോള്‍ അവയിലെ ഉപമകളും വ്യാഖ്യാതങ്ങളായിട്ടുണ്ടെന്നും ന്യായമായി വിചാരിക്കാം.

യാസ്കനു ശേഷമുണ്ടായ പ്രസിദ്ധവൈയാകരണനായ പാണിനിയും 'അലങ്കാര'ത്തിലെ ചില ശാസ്ത്രീയ ശബ്ദങ്ങളെക്കുറിച്ച് ഉല്ലേഖനം ചെയ്തിട്ടുണ്ട്. പാണിനീസൂത്രങ്ങളിലും തുടര്‍ന്നുണ്ടായ കാത്യായനന്റെ വാര്‍ത്തികത്തിലും പതഞ്ജലിയുടെ ഭാഷ്യത്തിലും അത്തരം പരാമര്‍ശങ്ങള്‍ കാണാം. 'ഉപമാനാനി സാമാന്യവചനൈഃ', 'ഉപമിതം വ്യാഘ്രാദിഭിഃ സാമാന്യാപ്രയോഗേ' എന്നീ പാണിനിസൂത്രങ്ങള്‍ കാണുമ്പോള്‍ ഗാര്‍ഗ്യന്റെ അഭിപ്രായങ്ങളെ പാണിനി നല്ലപോലെ ആത്മസാത്കരിച്ചിട്ടുണ്ടെന്നു കരുതാം. ഉപമാനം, ഉപമിതം, സാമാന്യം, ഔപമ്യം, ഉപമാര്‍ഥം, സാദൃശ്യം എന്നീ പദങ്ങളുടെ പ്രയോഗം ഏതാണ്ട് 50 സൂത്രങ്ങളില്‍ കാണുന്നുണ്ട്. ഇതില്‍നിന്നെല്ലാം അലങ്കാരശാസ്ത്രത്തിന്റെ ഉദ്ഗമസ്ഥാനം വ്യാകരണശാസ്ത്രം തന്നെയാകാനേ വഴിയുള്ളു എന്ന് അഭ്യൂഹിക്കപ്പെടുന്നു. ആനന്ദവര്‍ധനന്റെ ധ്വന്യാലോകത്തിലുള്ള 'എല്ലാ വിദ്യകളുടെയും മൂലം വ്യാകരണമാകയാല്‍ ആദ്യത്തെ വിദ്വാന്‍മാരെല്ലാം വൈയാകരണന്‍മാരായിരുന്നു' എന്ന പരാമര്‍ശം ഈ ഊഹത്തെ കുറെയൊക്കെ സാധൂകരിക്കുന്നു.

അലങ്കാരപഠനം ഒരു പ്രത്യേക ശാസ്ത്രമായി പതഞ്ജലിക്കുമുന്‍പ് രൂപം കൊണ്ടിരുന്നില്ല. അലങ്കാരത്തെക്കുറിച്ചു പ്രസ്താവങ്ങളുണ്ടെങ്കിലും അലങ്കാരശാസ്ത്രത്തെക്കുറിച്ചു പ്രാചീനകൃതികളില്‍ ഒരിടത്തും പ്രസ്താവിച്ചുകാണുന്നുമില്ല. ഛാന്ദോഗ്യോപനിഷത്തില്‍ പഴയ ശാസ്ത്രങ്ങളുടെ ഒരു പട്ടിക കൊടുത്തിട്ടുള്ളതില്‍ (VII. 1. 2. 4) അലങ്കാരശാസ്ത്രം ഉള്‍പ്പെടുന്നില്ല. ലളിതവിസ്തരം എന്ന ബുദ്ധമതഗ്രന്ഥത്തില്‍ 'കാവ്യകരണഗ്രന്ഥം' എന്ന ഒരു പ്രയോഗമുണ്ടെങ്കിലും അലങ്കാരത്തെക്കുറിച്ചുള്ള പരാമര്‍ശമായി അതിനെ സ്വീകരിക്കുക വിഷമമാണ്. കൌടല്യന്റെ അര്‍ഥശാസ്ത്രത്തിലും അലങ്കാരശാസ്ത്രത്തെക്കുറിച്ച് ഒന്നും പറഞ്ഞുകാണുന്നില്ല. രാജാവുപയോഗിക്കുന്ന ഭാഷയുടെ ശൈലി ഇന്നവിധത്തിലായിരിക്കണമെന്ന് ഇദ്ദേഹം അനുശാസിക്കുന്നുണ്ട്. അര്‍ഥക്രമം, സ്പഷ്ടത്വം, ഔദാര്യം എന്നിവ രാജശാസനങ്ങള്‍ക്കു അനിവാര്യഗുണങ്ങളാണെന്ന് ഇദ്ദേഹം പ്രതിപാദിച്ചപ്പോള്‍ അലങ്കാരശാസ്ത്രവുമായി അവയ്ക്കു ബന്ധമുള്ളതായി ഇദ്ദേഹം ലക്ഷീകരിച്ചിട്ടില്ല. ചുരുക്കത്തില്‍, അലങ്കാരത്തെക്കുറിച്ചു പ്രാചീനാചാര്യന്മാര്‍ ബോധവാന്മാരായിരുന്നു എന്നല്ലാതെ ഒരു പ്രത്യേക ശാസ്ത്രമായി അലങ്കാരശാസ്ത്രത്തെ പരാമര്‍ശിക്കുവാനോ വളര്‍ത്തിക്കൊണ്ടുവരുവാനോ അവര്‍ ശ്രദ്ധിച്ചിരുന്നില്ല.

ഭരതന്റെ നാട്യശാസ്ത്രം

ചമത്കാരജനകവും ഉക്തിവൈചിത്ര്യരൂപവുമായ സാഹിത്യധര്‍മത്തിന്റെ അനുഭവം ആദ്യകാലത്ത് സാമാന്യരൂപത്തില്‍ മാത്രമായിരുന്നു എന്നു മേല്പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഭരതമുനിയുടെ കാലമായപ്പോഴേക്കും ചമത്കാരത്തിന്റെയും ചമത്കാരോപാധികളുടെയും സ്വരൂപവിശേഷവിവേകം നല്ലപോലെ വികസിച്ചതായി കാണുന്നു. ഇദ്ദേഹത്തിന്റെ നാട്യശാസ്ത്രം (എ.ഡി. മൂന്നാം ശ.) അതിനു നിദര്‍ശനമാണ്. ഈ ഗ്രന്ഥത്തില്‍ സാഹിത്യത്തിന്റെ ജീവിതഭൂതങ്ങളായ ശൃംഗാരാദിരസപ്രഭേദങ്ങളെയും അവയുടെ ഉപാധികളെയും സവിശേഷപഠനത്തിനു വിധേയമാക്കിയിട്ടുണ്ട്. പല ഘട്ടങ്ങളും കടന്നതിനുശേഷമായിരിക്കണം അത്തരം സിദ്ധാന്തം രൂഢമൂലമായിത്തീര്‍ന്നത് എന്നതിന് അതിലെ ചില ശ്ളോകങ്ങളും 'ആര്യ'കളും സാക്ഷ്യം വഹിക്കുന്നു. നാട്യശാസ്ത്ര വ്യാഖ്യാനമായ അഭിനവഭാരതിയില്‍, 'താ ഏതാഹ്യാര്യാഃ ഏകപ്രഘട്ടകതയാ പൂര്‍വാചാര്യൈഃ ലക്ഷണത്വേന പഠിതാഃ മുനിനാ തു സുഖ സംഗ്രഹായ യഥാസ്ഥാനം നിവേശിതാഃ' എന്ന് അഭിനവഗുപ്തന്‍ എടുത്തുപറഞ്ഞിട്ടുമുണ്ട്; മാത്രമല്ല പാണിനിയുടെ 'പാരാശര്യശിലാലിഭ്യാം ഭിക്ഷുനടസൂത്രയോഃ കര്‍മന്ദകൃശാശ്വാദിനിഃ' എന്നീ സൂത്രങ്ങളില്‍നിന്നും പാണിനിക്കു മുന്‍പുതന്നെ ശിലാലി, കൃശാശ്വന്‍ എന്നീ നടസൂത്രകാരന്മാര്‍ ഉണ്ടായിരുന്നതായി വ്യക്തമാകുന്നു. ആകയാല്‍ ഭരതന്‍ തന്റെ നാട്യശാസ്ത്രത്തില്‍ പല ആചാര്യന്മാരുടെയും വിവേചനങ്ങള്‍ക്കു വിഷയമായിത്തീര്‍ന്ന് ക്രമവികസിതമായി പ്രായേണ പൂര്‍ണാവസ്ഥയിലെത്തിയിട്ടുള്ള സിദ്ധാന്തങ്ങളെയാണ് വിവരിച്ചിട്ടുള്ളതെന്നതില്‍ സംശയിക്കേണ്ടതില്ല. രസഭാവദര്‍ശനം ഭരതന്റെ കാലമാവുമ്പോഴേക്കും അപ്രകാരം സംപുഷ്ടമായി എങ്കിലും അലങ്കാരദര്‍ശനം അല്പം മുന്‍പു മാത്രമേ ആരംഭിച്ചിരിക്കാനിടയുള്ളു. അങ്ങനെ ആരംഭിച്ചതിന്റെ ലക്ഷണം നാട്യശാസ്ത്രത്തില്‍ പ്രത്യക്ഷമാണുതാനും. പതിനാറാമത്തെ അധ്യായത്തിന്റെ വിഷയം 'അലങ്കാരലക്ഷണം' ആണ്. ചമത്കാരജനകമായ ധര്‍മം എന്ന സാമാന്യാര്‍ഥത്തിലാണ് ഇദ്ദേഹം അലങ്കാരപദം പ്രയോഗിച്ചിട്ടുള്ളത്. ഈ അധ്യായത്തില്‍ 36 കാവ്യഭൂഷണങ്ങള്‍, 4 അലങ്കാരങ്ങള്‍, 10 കാവ്യദോഷങ്ങള്‍, 10 കാവ്യഗുണങ്ങള്‍ എന്നിങ്ങനെ അലങ്കാരശാസ്ത്രത്തിന്റെ പരിധിയില്‍പ്പെട്ട കാര്യങ്ങള്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അലങ്കാരവിവേചനത്തില്‍ സവിശേഷശ്രദ്ധ അക്കാലത്തു പതിഞ്ഞിട്ടില്ല എന്നു വ്യക്തമാണ്. ഉപമ, രൂപകം, ദീപകം, യമകം എന്നിങ്ങനെ 4 അലങ്കാരങ്ങള്‍ മാത്രമേ അന്നു വിവേചനം ചെയ്യപ്പെട്ടിരുന്നുള്ളു.

ശബ്ദാലങ്കാരമെന്നും അര്‍ഥാലങ്കാരമെന്നും ഉള്ള വിവേചനവും ഭരതന്റെ കാലത്തു നടന്നിട്ടില്ല; എങ്കിലും ഉപമ അലങ്കാരങ്ങളില്‍വച്ച് ഏറ്റവും പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹത്തിന് അഭിപ്രായമുള്ളതായി അനുമാനിക്കാം. അലങ്കാരശാസ്ത്രത്തിന്റെ ഉപജ്ഞാതാവായി അവരോധിക്കപ്പെടുന്നതിനു ഭരതന്‍ സമര്‍ഹനാണെന്നതില്‍ പക്ഷാന്തരമുണ്ടാകാനിടയില്ല. പക്ഷേ, നാട്യകാര്യങ്ങളില്‍ സവിശേഷം ദത്താവധാനനാകമൂലം കാവ്യത്തെക്കുറിച്ചു വിശദമായ പഠനം എന്നല്ല കാവ്യത്തിന് ഒരു നിര്‍വചനം പോലും ഭരതന്‍ നിര്‍ദേശിച്ചിട്ടില്ല. ആ നിലയ്ക്കു നോക്കിയാല്‍ കാവ്യനിര്‍വചനംകൊണ്ടാരംഭിക്കുന്ന കാവ്യാലങ്കാരം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഭാമഹന്‍ ആദ്യത്തെ ആലങ്കാരികനായി സാഹിത്യശാസ്ത്രചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നതു കാണാം. ഭരതന്‍ പ്രായേണ നാട്യശാസ്ത്രാചാര്യനായിട്ടേ കരുതപ്പെടുന്നതുമുള്ളു.

ഭാമഹന്റെ കാവ്യാലങ്കാരം

ഭാമഹന്റെ കാലം എ.ഡി. 675-നും 750-നും ഇടയ്ക്കാണ്. ഇദ്ദേഹം രചിച്ച കാവ്യാലങ്കാരം ആണ് ആദ്യത്തെ സമ്പൂര്‍ണമായ അലങ്കാരശാസ്ത്രഗ്രന്ഥം. ഭരതനും ഭാമഹനും ഇടയ്ക്കുള്ള കാലഘട്ടം അലങ്കാരശാസ്ത്രത്തിന്റെ വികാസചരിത്രത്തില്‍ അപ്രധാനമായ ഒന്നല്ല. ഭരതനില്‍ കാണുന്ന നാല് അലങ്കാരങ്ങള്‍ ഭാമഹന്റെ കാലമായപ്പോഴേക്കും 41 ആയി വളര്‍ന്നുകാണുന്നു.

ഭാമഹന്‍ അലങ്കാരപ്രാധാന്യവാദിയായ ആചാര്യനാണ്. ഗുണം, രീതി, രസം എന്നിവയെ അലങ്കാരങ്ങളുടെ കൂട്ടത്തില്‍ ഗണിച്ചു എന്നല്ലാതെ അതില്‍ക്കവിഞ്ഞ സ്ഥാനം ഇദ്ദേഹം അവയ്ക്കു നല്കിയിട്ടില്ല. കാവ്യശരീരം, അലങ്കാരം, ദോഷദര്‍ശനം, ന്യായനിര്‍ണയം, ശബ്ദശുദ്ധി എന്നിങ്ങനെ അഞ്ചു വിഷയങ്ങളാണ് ഈ ആറു പരിച്ഛേദങ്ങളിലായി പ്രതിപാദിച്ചിട്ടുള്ളത്. ഇവയില്‍ അലങ്കാരപ്രതിപാദകങ്ങളായ 160 പദ്യങ്ങളുള്‍പ്പെടുന്നു. രസഭാവാദികളെ രസഭാവാദ്യലങ്കാരങ്ങളായി മാത്രമേ ആചാര്യന്‍ കരുതിയിട്ടുള്ളു. മൊത്തം 41 അലങ്കാരങ്ങള്‍ ഭാമഹന്റെ കാലത്തു നിരൂപിക്കപ്പെട്ടിരുന്നതായി കാണുന്നു. ഈ 41-ല്‍പ്പെട്ട ഹേതു, സൂക്ഷ്മം, ലേശം എന്നീ അലങ്കാരങ്ങളെ ഉക്തിവൈചിത്ര്യരഹിതമാകയാല്‍ ഭാമഹന്‍ സ്വീകരിക്കുന്നില്ല.

'ഹേതുശ്ച സൂക്ഷ്മോ ലേശോഥ

നാലങ്കാരതയാ മതഃ' (കാവ്യാലങ്കാരം ശശ 86)

ഇവയ്ക്കെല്ലാം പുറമേ രാമശര്‍മ നിര്‍ദേശിച്ച 'പ്രഹേളിക' എന്ന ഒരു ശബ്ദാലങ്കാരമുണ്ട്. അതിനെ ആചാര്യന്മാര്‍ നിഷേധിച്ചിട്ടില്ല എന്നു മാത്രം. കാവ്യദോഷങ്ങള്‍, ശബ്ദശുദ്ധി എന്നീ വിഷയങ്ങള്‍ പ്രതിപാദിക്കുന്നിടത്ത് ഇദ്ദേഹത്തിനു സത്കാവ്യത്തെക്കുറിച്ചു സുവ്യക്തവും സുദൃഢവുമായ ചില ധാരണകള്‍ ഉണ്ടായിരുന്നു എന്നു കാണാം. പ്രസ്തുതാലങ്കാരഗ്രന്ഥത്തിന് ഉദ്ഭടന്‍ (775-850) ഭാമഹവിവരണം എന്ന ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ടെന്ന് പ്രതിഹാരേന്ദുരാജന്‍, അഭിനവഗുപ്തന്‍, രുയ്യകന്‍ എന്നിവര്‍ തങ്ങളുടെ കൃതികളില്‍ സൂചിപ്പിച്ചിട്ടുണ്ട്; എങ്കിലും അതു കണ്ടുകിട്ടിയിട്ടില്ല.

അനുക്രമവികാസം

ഭാമഹന്റെ കാവ്യാലങ്കാരത്തിനുശേഷം അലങ്കാരശാസ്ത്രം ക്രമമായ പുരോഗതി കൈവരിച്ചതിന്റെ ഫലമായി സംസ്കൃതഭാഷയിലുണ്ടായിട്ടുള്ള കാവ്യശാസ്ത്രഗ്രന്ഥങ്ങള്‍ അനവധിയാണ്. അവയില്‍ പ്രാമുഖ്യമര്‍ഹിക്കുന്നത് കാവ്യാദര്‍ശം, കാവ്യാലങ്കാരസംഗ്രഹം, കാവ്യാലങ്കാരസൂത്രം, കാവ്യാലങ്കാരം, ധ്വന്യാലോകം, കാവ്യമീമാംസ, വക്രോക്തിജീവിതം, വ്യക്തിവിവേകം, ശൃംഗാരപ്രകാശം, സരസ്വതീകണ്ഠാഭരണം, ഔചിത്യവിചാരചര്‍ച്ച, കവികണ്ഠാഭരണം, കാവ്യപ്രകാശം, അലങ്കാരസര്‍വസ്വം, വാഗ്ഭടാലങ്കാരം, കാവ്യാനുശാസനം, രസതരംഗിണി, ചന്ദ്രാലോകം, ഏകാവലി, പ്രതാപരുദ്രയശോഭൂഷണം, സാഹിത്യദര്‍പ്പണം, അലങ്കാരശേഖരം, കുവലയാനന്ദം, ചിത്രമീമാംസ, രസഗംഗാധരം എന്നിവയാണ്. ഇവ കൂടാതെ കണ്ടുകിട്ടിയിട്ടുള്ള 150-ല്‍ അധികം അലങ്കാരഗ്രന്ഥങ്ങള്‍ വേറെയുമുണ്ട്. അവയില്‍ 50-ല്‍ അധികം കൃതികളുടെ രചയിതാക്കള്‍ ആരെന്നു നിരാക്ഷേപമായി തെളിഞ്ഞിട്ടില്ല.

അലങ്കാരശാസ്ത്രത്തിന്റെ ഏകദേശം പന്ത്രണ്ടു ശതകങ്ങളിലെ സുദീര്‍ഘമായ ചരിത്രം (8-ാം ശ. മുതല്‍ 19-ാം ശ. വരെ) മൂന്നു കാലഘട്ടങ്ങളായി വിഭജിക്കപ്പെടാവുന്നതാണ്: ധ്വനിപൂര്‍വകാലം, ധ്വനികാലം, ധ്വന്യുത്തരകാലം എന്നിങ്ങനെ. ധ്വനിപൂര്‍വകാലത്തിലെ ആചാര്യന്മാര്‍ ഭാമഹന്‍, ദണ്ഡി, ഉദ്ഭടന്‍, വാമനന്‍, രുദ്രടന്‍ എന്നിവരായിരുന്നു. ധ്വനികാലത്തിലെ ആചാര്യന്മാരില്‍ പ്രമുഖരായിരുന്നു ആനന്ദവര്‍ധനന്‍, കുന്തകന്‍, മഹിമഭട്ടന്‍ എന്നിവര്‍. അതിനുശേഷം ഉണ്ടായ മമ്മടാദികള്‍ ധ്വന്യുത്തരകാലാചാര്യന്മാരാണ്. പ്രായേണ പൂര്‍വാചാര്യന്‍മാരോടു കടപ്പെട്ടിട്ടുള്ള ഇവരില്‍ ചിലര്‍ ധ്വനിപ്രാധാന്യവാദികളുടെ കൂട്ടത്തിലാണെങ്കില്‍ മറ്റു ചിലര്‍ അലങ്കാരപ്രാധാന്യവാദികളുടെ പക്ഷത്തിലാണ്.

കാവ്യാദര്‍ശം

ആചാര്യദണ്ഡി (700-750) കാവ്യാദര്‍ശത്തില്‍ രണ്ടും മൂന്നും അധ്യായങ്ങളിലാണ് അലങ്കാരങ്ങളെ വിസ്തരിച്ചിരിക്കുന്നത്. മൊത്തം 35 അര്‍ഥാലങ്കാരങ്ങളെ ഇദ്ദേഹം വിവരിക്കുന്നു. ഈ സംഖ്യ ഭാമഹന്റേതില്‍ നിന്നു കുറവാണ്. എങ്കിലും ഭാമഹന്‍ പറയാത്ത ആവൃത്തിയും നിരസിച്ചിട്ടുള്ള ഹേതു, ലേശം, സൂക്ഷ്മം എന്നിവയും ദണ്ഡി സ്വീകരിച്ചിട്ടുണ്ട്. ഭാമഹന്‍ പറഞ്ഞിട്ടുള്ള ഉപമേയോപമ, അനന്വയം, ഉപമാരൂപകം, സസന്ദേഹം, ഉത്പ്രേക്ഷാവയവം എന്നിവയെ പൃഥഗലങ്കാരങ്ങളായി അദ്ദേഹം ഗണിച്ചിട്ടുമില്ല; മാത്രമല്ല ഓരോ അലങ്കാരത്തിനും അനേകം പ്രഭേദങ്ങളെ വിവരിക്കുന്നുണ്ട്. ശബ്ദാലങ്കാരങ്ങളുടെ കാര്യത്തില്‍ (മൂന്നാം പരിച്ഛേദം) ദണ്ഡി, ഭാമഹോക്തങ്ങളായ അനുപ്രാസം, യമകം എന്നിവകൊണ്ടു മാത്രം തൃപ്തിപ്പെടുന്നില്ല: ഗോമൂത്രിക, അര്‍ധഭ്രമം, സര്‍വതോഭദ്രം, സ്വരനിയമം, സ്ഥാനനിയമം, വര്‍ണനിയമം എന്നിവയും 16 തരം പ്രഹേളികാപ്രകാരങ്ങളും വിവരിച്ചു നിരൂപണം ചെയ്തിരിക്കുന്നു.

വൈദര്‍ഭം, ഗൗഡം എന്നീ കാവ്യമാര്‍ഗങ്ങളെ ദണ്ഡി സ്വീകരിച്ചിട്ടുണ്ട്. വിരുദ്ധസ്വഭാവത്തോടുകൂടിയതാണ് ആ മാര്‍ഗങ്ങള്‍. ഇദ്ദേഹത്തിന്റെ പക്ഷത്തില്‍ ഗുണങ്ങള്‍ 10 ആണ്; അവ മുഴുവന്‍ വൈദര്‍ഭിയില്‍ ഉണ്ടാവും. എന്നാല്‍ ഗൌഡമാര്‍ഗത്തിന് ആ ഗുണങ്ങളുടെ വിപരീത സ്വഭാവമാണു കാണുക. വൈദര്‍ഭമാര്‍ഗത്തിന്റെ പ്രാണഭൂതങ്ങളായ ഈ ഗുണങ്ങള്‍ അലങ്കാരങ്ങള്‍ തന്നെയാണ് എന്ന് ഇദ്ദേഹത്തിന് അഭിപ്രായമുള്ളതായി തോന്നുന്നു. രസഭാവാദികള്‍ രസഭാവാദ്യലങ്കാരങ്ങളുമാണ്. അങ്ങനെ ദണ്ഡിയും ഭാമഹനെപ്പോലെ ഒരു അലങ്കാരപക്ഷപാതിയാണെന്നു കാണാം.

ദണ്ഡി, ഭാമഹനെക്കാള്‍ ഉയര്‍ന്ന ഒരു കവിയാണ്. കവിക്കുണ്ടായിരിക്കേണ്ട ഗുണങ്ങളുടെയും കഴിവുകളുടെയും കാര്യത്തില്‍ ഇദ്ദേഹം നിര്‍ബന്ധബുദ്ധിയുള്ളവനാണ്. 'ഇഷ്ടാര്‍ഥവ്യവച്ഛിന്ന'യായ 'പദാവലി'യാണ് കാവ്യശരീരം എന്നാണ് കാവ്യത്തിന് ഇദ്ദേഹം കൊടുത്തിരിക്കുന്ന നിര്‍വചനം. ഇതു ഭാമഹന്റേതിനെക്കാള്‍ സ്പഷ്ടതരമാണെന്നതില്‍ സംശയമില്ല.

കാവ്യാലങ്കാരസംഗ്രഹം

എട്ടാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഉദ്ഭടന്റെ (775-850) പ്രസ്തുത കൃതി ഭാമഹന്റെ കാവ്യാലങ്കാരത്തിന്റെ ഒരു പരിഷ്കൃതരൂപം മാത്രമേ ആകുന്നുള്ളു. അര്‍ഥാലങ്കാരങ്ങള്‍ 37, ശബ്ദാലങ്കാരങ്ങള്‍ 4 എന്നിങ്ങനെ മൊത്തം 41 അലങ്കാരങ്ങളെ ഇദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. അവയെ പ്രായേണ ഭാമഹീയമായ ക്രമത്തിലാണു പരാമര്‍ശിച്ചിട്ടുള്ളത്; എന്നാല്‍ ഒരു സവിശേഷതയുള്ളത്, ഭാമഹോക്തങ്ങളായ യമകം, ഉപമാരൂപകം, ഉത്പ്രേക്ഷാവയവം എന്നിവയെ ഉദ്ഭടന്‍ ഉപേക്ഷിക്കുകയും പുനരുക്തവദാഭാസം, സംകരം, കാവ്യലിംഗം, ദൃഷ്ടാന്തം എന്നിങ്ങനെ ചില പുതിയ അലങ്കാരങ്ങളെ കൂട്ടിച്ചേര്‍ക്കുകയും അനുപ്രാസത്തെ ഛേകാനുപ്രാസം, വൃത്യനുപ്രാസം, ലാടാനുപ്രാസം എന്നിങ്ങനെ മൂന്നു തരത്തില്‍ പ്രത്യേകാലങ്കാരങ്ങളായി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട് എന്നുള്ളതാണ്.

ഭാമഹനെ ഉപജീവിച്ച ഉദ്ഭടനും അലങ്കാരപ്രാധാന്യവാദി തന്നെയായിരുന്നു. ഗുണരീതികളെപ്പറ്റി തന്റെ ഗ്രന്ഥത്തില്‍ ഇദ്ദേഹം ഒന്നും ശബ്ദിക്കുന്നില്ല. രസം ശൃംഗാരാദി ശബ്ദങ്ങള്‍കൊണ്ടു വാച്യമാകാം എന്നുകൂടി ഇദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നു.

കാവ്യാലങ്കാരസൂത്രവൃത്തി

അലങ്കാരപ്രാധാന്യപക്ഷത്തില്‍നിന്നും ആദ്യമായി ഒരു വ്യതിചലനം വാമനാചാര്യ (750-850) പ്രണീതമായ കാവ്യാലങ്കാരസൂത്രവൃത്തി എന്ന അലങ്കാരശാസ്ത്രഗ്രന്ഥത്തില്‍ കാണാം. വാമനന്‍ ഉദ്ഭടന്റെ സമകാലികനായിരുന്നു. കാവ്യത്തിന് ഇദ്ദേഹം പുതിയ നിര്‍വചനമൊന്നും കൊടുത്തില്ല; രീതിവിവേചനത്തിലൂടെ കാവ്യലക്ഷണത്തെ ധ്വനിപ്പിക്കുകയാണു ചെയ്തത്. കാവ്യത്തിന്റെ ആത്മാവിനെ ഇദ്ദേഹം കൂടുതല്‍ അടുത്തു ചെന്നു ദര്‍ശിച്ചു എന്നു പറയാം.

കാവ്യത്തിന്റെ ആത്മാവ് രീതിയാണ്; രീതി എന്നതു വിശിഷ്ടമായ പദരചനയാണ്. അലങ്കാരംകൊണ്ടാണ് കാവ്യം ആസ്വാദ്യമായിത്തീരുന്നത്; അലങ്കാരമാകട്ടെ സൗന്ദര്യം തന്നെയാണ്. ഇതാണ് ദണ്ഡിയുടെ സിദ്ധാന്തം. ഇവിടെ അലങ്കാരശബ്ദം സാമാന്യമായ അര്‍ഥത്തിലാണു പ്രയോഗിച്ചിരിക്കുന്നത്. വൈദര്‍ഭി, ഗൌഡി, പാഞ്ചാലി എന്നിവയാണ് രീതികള്‍. രീതിയാണു കാവ്യാത്മാവ് എങ്കില്‍ അത് ഗുണവിശിഷ്ടങ്ങളായ പദങ്ങള്‍കൊണ്ടുള്ള രചനയാണുതാനും. അപ്പോള്‍ ഗുണത്തിനാണ് അലങ്കാരത്തിനല്ല വാമനന്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത് എന്നു സ്പഷ്ടമാണ്.

യമകം, അനുപ്രാസം എന്നീ രണ്ട് ശബ്ദാലങ്കാരങ്ങള്‍ മാത്രമേ വാമനന്‍ ഗണിച്ചിട്ടുള്ളു. അര്‍ഥാലങ്കാരങ്ങള്‍ ഉപമയും ഉപമാപ്രപഞ്ചവും മാത്രമാണ്-എല്ലാംകൂടി 30 എണ്ണം. പൂര്‍വാചാര്യന്മാര്‍ രസഭാവങ്ങളെ അലങ്കാരങ്ങളായി പ്രതിപാദിച്ചിരിക്കെ വാമനന്‍ അവയെ അര്‍ഥഗുണമായ കാന്തിയായിട്ടാണു പരിഗണിച്ചത്. ശബ്ദഗുണങ്ങളും അര്‍ഥഗുണങ്ങളും മുന്‍പുള്ളവര്‍ പ്രപഞ്ചനം ചെയ്തിട്ടുണ്ടെങ്കിലും അലങ്കാരത്തെക്കാള്‍ പ്രധാനം ഗുണമാണെന്ന സിദ്ധാന്തം, അതായത് ഗുണപ്രാധാന്യവാദം, വാമനന്റെ വകയാണെന്നു കരുതുന്നതില്‍ തെറ്റില്ല.

കാവ്യാലങ്കാരം

ഒന്‍പതാം ശ.-ത്തില്‍ ജീവിച്ചിരുന്ന രുദ്രടന്റെ കൃതിയാണ് 734 പദ്യങ്ങളുള്ള കാവ്യാലങ്കാരം. 'ശബ്ദാര്‍ഥൗ കാവ്യം' എന്നേ കാവ്യത്തെക്കുറിച്ച് ഇദ്ദേഹത്തിനു പറയാനുള്ളു. കാവ്യലക്ഷ്യം, അഞ്ച് ശബ്ദാലങ്കാരങ്ങള്‍, 66 അര്‍ഥാലങ്കാരങ്ങള്‍, നാല് രീതികള്‍, അഞ്ച് വൃത്തികള്‍, പദങ്ങളുടെയും വാക്യങ്ങളുടെയും ദോഷങ്ങള്‍, 10 രസങ്ങള്‍, ശൃംഗാരത്തിന്റെ രണ്ടു വകഭേദങ്ങള്‍ എന്നിങ്ങനെ പല കാവ്യശാസ്ത്രവിഷയങ്ങളും അതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. വാസ്തവം, ഔപമ്യം, അതിശയം, ശ്ളേഷം എന്നിങ്ങനെ അര്‍ഥാലങ്കാരങ്ങളെ നാലു വര്‍ഗങ്ങളായി തരംതിരിക്കുകയും ചെയ്തു; മാത്രമല്ല അലങ്കാരങ്ങളുടെ എണ്ണവും 66 ആയി വര്‍ധിച്ചു കാണുന്നു. ഈ വര്‍ഗീകരണം മൂലം അലങ്കാരങ്ങളുടെ പേരിലും നിര്‍വചനത്തിലും മറ്റും ചില പരിഷ്കാരങ്ങള്‍ വന്നുചേര്‍ന്നിട്ടുള്ളത് സ്മര്‍ത്തവ്യമാണ്.

രുദ്രടന്‍ അലങ്കാരങ്ങള്‍ക്കു പ്രാധാന്യം കൊടുത്തിട്ടുണ്ടെങ്കിലും രസത്തിന്റെ യോഗ്യതയെ പ്രകാശിപ്പിക്കുവാന്‍ മറന്നില്ല. ഭാമഹാദികളെപ്പോലെ ഇദ്ദേഹം രസാദിയെ രസവദാദ്യലങ്കാരമായി പരിഗണിക്കുന്നില്ല. അലങ്കാരം, ഗുണം എന്നിവയെ അപേക്ഷിച്ചു രസാദിക്കു പ്രാധാന്യമുണ്ടെന്നു തന്നെയാണ് ഇദ്ദേഹത്തിന്റെ പക്ഷം. എന്നാല്‍ ആ പക്ഷത്തിലും രസം കാവ്യത്തിന് ഉപസ്കാരകമേ ആകുന്നുള്ളു. ആകയാല്‍ ഭാമഹന്‍, ദണ്ഡി, വാമനന്‍ എന്നിവരുടെ മതങ്ങളെ വളരെ ദൂരം കടന്നും ധ്വനികാരന്റെ മതത്തോടു നന്നേ അടുക്കാതെയും ഏതാണ്ടു മധ്യവര്‍ത്തിയായ ഒരു മതമാണ് രുദ്രടന്‍ അവലംബിച്ചത്. ധ്വനിപൂര്‍വകാലം രുദ്രടനോടുകൂടി അവസാനിച്ചതായി കരുതാം.

ധ്വന്യാലോകവും ധ്വനിസിദ്ധാന്തവും

സാഹിത്യശാസ്ത്രഗ്രന്ഥങ്ങളില്‍ അദ്വിതീയസ്ഥാനമലങ്കരിക്കുന്നത്, കാശ്മീരീപണ്ഡിതനായ ആനന്ദവര്‍ധനന്റെ (825-875) ധ്വന്യാലോകം ആണ്. കാരിക, വൃത്തി, ലോചനം (വ്യാഖ്യാനത്തിന്റെ പേര്) എന്നീ മൂന്നു അംശങ്ങളോടുകൂടി സംപൂര്‍ണമായ ഈ ഗ്രന്ഥത്തില്‍ 4 ഉദ്യോതങ്ങളുണ്ട്. കാരികയുടെയും വൃത്തിയുടെയും കര്‍ത്താക്കന്മാര്‍ ഒരാളല്ല രണ്ടുപേരാണ് എന്നും, അതല്ല ഒരാള്‍ തന്നെയാണ് എന്നും നിരൂപകന്മാര്‍ക്കിടയില്‍ വാദപ്രതിവാദങ്ങള്‍ നടന്നിട്ടുണ്ട്. ബഹ്വര്‍ഥസംഗ്രഹരൂപമായ കാരികയും അതിന്റെ സകലസാരവിവരണരൂപമായ വൃത്തിയും ചേര്‍ന്ന നിബന്ധനമാണ് ധ്വന്യാലോകമെന്നും അവ രണ്ടും ആനന്ദവര്‍ധനന്റെ തന്നെ കൃതിയാണെന്നും കൂലംകഷമായ പരിശോധനയ്ക്കുശേഷം ചിലര്‍ സ്ഥാപിച്ചിട്ടുണ്ട്. കാവ്യാലോകമെന്നും സഹൃദയാലോകമെന്നും സംജ്ഞാന്തരങ്ങളുള്ള പ്രസ്തുത ഗ്രന്ഥത്തിന് അഭിനവഗുപ്തന്‍ എഴുതിയ പ്രൗഢഗംഭീരമായ വ്യാഖ്യാനമാണ് ലോചനം; ചന്ദ്രിക എന്ന പേരില്‍ വേറെയും ഒരു വ്യാഖ്യാനമുണ്ടായിരുന്നു എന്ന് ഊഹിക്കപ്പെടുന്നു.

ഒന്നാമത്തെ ഉദ്യോതത്തിലെ പ്രമേയം 'കാവ്യസ്യാത്മാ ധ്വനിഃ' എന്നതാണ്. ധ്വനിയുടെ വകഭേദങ്ങള്‍ രണ്ടിലും, ധ്വനികാരണങ്ങള്‍ മൂന്നിലും, ഗുണീഭൂതവ്യംഗ്യം നാലിലും പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. വസ്തു, അലങ്കാരം, രസം എന്നീ മൂന്നുതരം ധ്വനികളില്‍ സര്‍വോത്കൃഷ്ടമായ രസധ്വനിയാണ് സഹൃദയരെ സമാകര്‍ഷിക്കുന്ന കാവ്യാത്മഭൂതവും ആനന്ദൈകസാരവുമായ തത്ത്വമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന ഈ സാഹിത്യശാസ്ത്രത്തിന്റെ രചനകൊണ്ട് പാണിനി, ഭരതന്‍, ശ്രീശങ്കരന്‍ എന്നിവരോടു സമസ്കന്ധനും ആചാര്യസ്ഥാനീയനുമായി ആനന്ദവര്‍ധനന്‍ നിലകൊള്ളുന്നു.

ധ്വന്യാലോകത്തിന്റെ പ്രശസ്തിക്ക് ഏറ്റവും സഹായകമായത് അഭിനവഗുപ്തന്റെ (എ.ഡി. 925-1025) ലോചനം എന്ന വ്യാഖ്യാനമാണെന്നതില്‍ സംശയമില്ല. അഷ്ടാധ്യായിക്കു പാതഞ്ജലഭാഷ്യം എന്നപോലെയാണ് ധ്വന്യാലോകത്തിനു ലോചനം എന്നു പറയാം. ലോചനത്തിനു കൌമുദി എന്നും അഞ്ജനം എന്നും രണ്ടു വ്യാഖ്യാനങ്ങളുണ്ട്. ഉത്തുംഗോദയന്‍ എന്ന ഒരു കേരളരാജാവാണ് കൌമുദിയുടെ കര്‍ത്താവ്.

അഗ്നിപുരാണവും അലങ്കാരശാസ്ത്രവും

ഭാരതീയ സംസ്കാരത്തോടു ബന്ധപ്പെട്ടിരിക്കുന്ന മിക്ക വിഷയങ്ങളുമടങ്ങിയ ഒരു വിജ്ഞാനകോശമെന്നനിലയില്‍ വിരചിതമായ അഗ്നിപുരാണത്തില്‍ (850-900) വ്യാകരണസംബന്ധമായും സാഹിത്യസംബന്ധമായും അനേകം വിഷയങ്ങള്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. 336-ാം അധ്യായത്തില്‍ അഗ്നി ധന്വന്തരിയോട് 'കാവ്യസ്യനാടകാദേശ്ച അലങ്കാരാന്‍ വദാമ്യഹം' എന്ന മുഖവുരയോടുകൂടി കാവ്യലക്ഷണങ്ങള്‍ വിവരിക്കുവാന്‍ ആരംഭിക്കുന്നു. അതനുസരിച്ചു ഗുണത്തോടുകൂടിയതും ദോഷമില്ലാത്തതും അലങ്കാരങ്ങള്‍ സ്ഫുടമായി ഉള്ളതുമായ ഒന്നാണ് കാവ്യം. നാലു രീതികള്‍, നാലു വൃത്തികള്‍, നാലുതരം അഭിനയങ്ങള്‍, ഗദ്യം, പദ്യം, മിശ്രം എന്നിങ്ങനെയുള്ള കാവ്യവിഭാഗങ്ങള്‍, സംസ്കൃതം, പ്രാകൃതം എന്നീ കാവ്യഭാഷകള്‍, കഥ, ആഖ്യായിക, മഹാകാവ്യം എന്നീ സാഹിത്യവിഭാഗങ്ങള്‍, നാടകത്തിലെ രസഭാവാദികള്‍, ഗുണങ്ങള്‍, ദോഷങ്ങള്‍ എന്നീ വിവിധകാര്യങ്ങള്‍ക്കുപുറമേ ശബ്ദാലങ്കാരങ്ങള്‍, അര്‍ഥാലങ്കാരങ്ങള്‍, ശബ്ദാര്‍ഥാലങ്കാരങ്ങള്‍ എന്നീ വിഷയങ്ങളും അതില്‍ സവിസ്തരം ചര്‍ച്ചചെയ്യപ്പെട്ടിരിക്കുന്നു. ഭരതന്‍ മുതല്‍ അഭിനവഗുപ്തന്‍വരെയുള്ള ആചാര്യന്മാരുടെ അഭിപ്രായങ്ങളുമായി ഗാഢബന്ധമുള്ള ഒരു കൃതിയാണിത്. അഗ്നിപുരാണം പ്രാചീനമാണെന്നു സമര്‍ഥിക്കുന്നപക്ഷം പ്രസ്തുത ഭാഗങ്ങള്‍ പിന്നീട് ആരെങ്കിലും എഴുതിച്ചേര്‍ത്തിരിക്കാനാണ് വഴി. പുതിയതായി ഒരു പ്രമേയവും ഇതില്‍ അവതരിപ്പിച്ചിട്ടില്ല എങ്കിലും കഴിഞ്ഞ കാലത്തിലെ സാഹിത്യശാസ്ത്രവിജ്ഞാനത്തിന്റെ ഒരു സാരസംഗ്രഹണം 11 അധ്യായങ്ങളിലൂടെ നിര്‍വഹിച്ചിട്ടുണ്ട് എന്നതാണ് അതിന്റെ സവിശേഷത.

മറ്റു ഗ്രന്ഥങ്ങള്‍

കാവ്യമീമാംസ

10-ാം ശ. പ്രാരംഭത്തില്‍ ജീവിച്ചിരുന്ന മഹാരാഷ്ട്രക്കാരനായ രാജശേഖരന്‍ രചിച്ച കവിശിക്ഷണപരമായ ഒരു വിശിഷ്ട ഗ്രന്ഥമാണ് 18 അധ്യായങ്ങളുള്ള കാവ്യമീമാംസ. അലങ്കാരശാസ്ത്രത്തിന്റെ പൌരാണികമായ ഉത്പത്തിയെക്കുറിച്ച് ഇദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. കവികള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ഒട്ടുവളരെ കാര്യങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. രസത്തെ ആത്മാവായി നിര്‍ദേശിച്ചിട്ടുള്ള ഇദ്ദേഹം ധ്വനിപക്ഷക്കാരനാണെന്നു തോന്നും. ശക്തി, പ്രതിഭ, വ്യുത്പത്തി, സമാധി എന്നിവ നല്ല കവികള്‍ക്ക് അവശ്യം വേണ്ട ഗുണങ്ങളാണെന്നും കവികള്‍ ജീവിക്കേണ്ട പരിതഃസ്ഥിതികള്‍ ഇന്നതാണെന്നും മറ്റും വിശദമായി പ്രതിപാദിക്കുന്ന രാജശേഖരന്‍, കവികളുടെ ഒരു ശിക്ഷകനായിത്തീര്‍ന്നിരിക്കുകയാണ്.

വക്രോക്തിജീവിതം

അഭിവനഗുപ്തന്റെ സമകാലികനെന്നു കരുതാവുന്ന കുന്തകന്‍ (950-1050) ധ്വനികാലത്തിലെ ധ്വനിവിരോധിയായ ഒരു ആലങ്കാരികനാണ്. വക്രോക്തിയാണ് കാവ്യത്തിന്റെ ആത്മാവ് എന്നിദ്ദേഹം പ്രസ്താവിക്കുന്നു. വക്രോക്തി എന്നതു ഭാമഹാഭിപ്രായത്തില്‍, അതിശയോക്തിമയമായ അലങ്കാരസാമാന്യം മാത്രമാണ്. അതിനെ വളരെ വിപുലമായ അര്‍ഥത്തില്‍ വ്യാഖ്യാനിച്ച് കാവ്യത്തിന്റെ ഉപസ്കാര്യമായ അംശമായി കുന്തകന്‍ പ്രകാശിപ്പിച്ചിട്ടുണ്ട്. ധ്വനിയെ ഇദ്ദേഹം കാണായ്കയല്ല, വക്രോക്തിയില്‍ അന്തര്‍ഭവിപ്പിച്ചു എന്നുമാത്രം. ധ്വനിസിദ്ധാന്തം കാവ്യത്തെ ഭാവപക്ഷത്തില്‍നിന്നുകൊണ്ടു സമീപിച്ചു എങ്കില്‍ കുന്തകന്റെ വക്രോക്തിവിവേചനം അതിനെ കലാപക്ഷത്തുനിന്നുകൊണ്ടു സമീപിച്ചു. കുന്തകന്റെ വക്രോക്തി അപൂര്‍വമായ ഒരു കാവ്യധര്‍മമാണ്; അനുപ്രാസം, ഉപമ, രൂപകം മുതലായവയെപ്പോലെ സാധാരണകോടിയില്‍പ്പെട്ട ഒരു അലങ്കാരം മാത്രമല്ല കാവ്യസൗന്ദര്യം ജനിപ്പിക്കുന്നതിന് അപൂര്‍വമായ സാമര്‍ഥ്യം അതിനുണ്ട്.

വര്‍ണവിന്യാസം, പ്രത്യയം, വാക്യം, പ്രകരണം, പ്രബന്ധം എന്നിങ്ങനെ പലതിലും വരാവുന്ന വക്രോക്തി, കാവ്യത്തിനു ചാരുത്വഹേതുവാണ്. കാളിദാസാദികളുടെ കൃതികളില്‍നിന്നും യഥേഷ്ടം ഉദ്ധരിച്ച് സ്വാഭിപ്രായം സമര്‍ഥിക്കുന്നതിനും കുന്തകന്‍ വിട്ടുപോയിട്ടില്ല. സാമാന്യജനങ്ങളുടെ ഭാഷയില്‍ നിന്നും കവികളുടെ ഭാഷ വേര്‍തിരിക്കപ്പെടുന്നത് വക്രോക്തിയുടെ സമാശ്ലേഷംകൊണ്ടാണെന്നും വക്രത കൂടാത്ത ഭാഷ, ശാസ്ത്രത്തിനേ പറ്റുകയുള്ളു എന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. കാവ്യത്തിന്റെ സൗന്ദര്യം എങ്ങനെ ആസ്വദിക്കണം എന്ന കാര്യത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ അഭിപ്രായം വക്രോക്തിജീവിതത്തില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാം.

ഔചിത്യവിചാരചര്‍ച്ച

ഔചിത്യവിചാരചര്‍ച്ച, കവികണ്ഠാഭരണം എന്നിങ്ങനെ രണ്ട് അലങ്കാരഗ്രന്ഥങ്ങള്‍ നിര്‍മിച്ച പ്രശസ്തനായ ഒരു കവിയാണ് ക്ഷേമേന്ദ്രന്‍ (1025-75). കാവ്യത്തിന്റെ ആത്മാവ് അദ്ദേഹത്തിന്റെ മതത്തില്‍ അലങ്കാരവുമല്ല, രീതിയുമല്ല, ധ്വനിയുമല്ല, ഔചിത്യം മാത്രമാണ്. രസപ്രധാനമായ കാവ്യത്തിന്റെ ജീവിതം ഔചിത്യമാണ് എന്നു ക്ഷേമേന്ദ്രന്‍ പറയുമ്പോള്‍ രസത്തിന്റെ പ്രാധാന്യം ഒട്ടും ലഘൂകരിച്ചിട്ടില്ല എന്നു വ്യക്തമാണ്. ഔചിത്യമെന്നതു രസത്തിന്റെയും ആത്മാവാണ്. അലങ്കാരങ്ങളും രസഭാവാദികളും ഔചിത്യച്യുതങ്ങളായി എങ്കില്‍ കാവ്യസൌന്ദര്യം നഷ്ടമാകുന്നു എന്ന് അദ്ദേഹം സിദ്ധാന്തിച്ചു. കുന്തകപക്ഷത്തില്‍ കവികള്‍ എപ്പോഴും ദീക്ഷിച്ചിരിക്കേണ്ട ഒരു ഗുണമായ ഔചിത്യം ക്ഷേമേന്ദ്രപക്ഷത്തില്‍ കവികര്‍മമായ കാവ്യത്തിന്റെ ആത്മാവായിത്തന്നെ പരിലസിക്കുന്നു.

കവിത്വപ്രാപ്തി, ശിക്ഷ, ചമത്കൃതി, ഗുണദോഷബോധം, പരിചയപ്രാപ്തി എന്നിങ്ങനെ പല വിഷയങ്ങളും കവികണ്ഠാഭരണത്തില്‍ പ്രതിപാദിതമായിരിക്കുന്നു; വ്യാകരണം, തര്‍ക്കം എന്നിവയുടെ പഠനം കവികള്‍ക്ക് അന്ത്യന്താപേക്ഷിതമായി അതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

വ്യക്തിവിവേകം

ധ്വനിവിരോധം പുലര്‍ത്തിപ്പോന്ന മഹിമഭട്ടന്റെ (1050-1100) ഒരു അലങ്കാരശാസ്ത്രഗ്രന്ഥമാണിത്. കാവ്യത്തിന്റെ ആത്മാവ് ഭാവംതന്നെയാണെന്ന കാര്യത്തില്‍ ഇദ്ദേഹത്തിന് അഭിപ്രായവ്യത്യാസമില്ല; എന്നാല്‍ അതിന്റെ ഉദ്ബോധനം ധ്വനി എന്ന പുതിയ ഒരു വ്യാപാരത്തിലൂടെ സാധിക്കേണ്ടതില്ല; അനുമാനത്തിലൂടെ സാധിക്കാവുന്നതേയുള്ളു എന്ന് ഇദ്ദേഹം സമര്‍ഥിക്കുന്നു. ചുരുക്കത്തില്‍ ധ്വനി അനുമാനാന്തര്‍ഗതമായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുകയാണ്. മഹിമഭട്ടനില്‍ വിദഗ്ധനായ ഒരു താര്‍ക്കികനെ കാണാന്‍ കഴിയും. അഭിനവഗുപ്തനും കുന്തകനും ഇദ്ദേഹത്തിന്റെ വിമര്‍ശനത്തിനു ശരവ്യരാണ്; പക്ഷേ, അദ്ദേഹത്തിന്റെ മതത്തിന് ഒരിടത്തും അംഗീകാരം ലഭിക്കുകയുണ്ടായില്ല. എതിര്‍ക്കപ്പെടുവാന്‍വേണ്ടി മാത്രമായിട്ടേ ഇദ്ദേഹം അനന്തര ഗ്രന്ഥകാരന്മാരാല്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളു. ധ്വനിദര്‍ശനം അപ്പോഴേക്കും വേരുറച്ചു കഴിഞ്ഞിരുന്നു.

സരസ്വതീകണ്ഠാഭരണം

11-ാം ശതകത്തില്‍ ജീവിച്ചിരുന്ന കവികല്പതരുവായ ഭോജരാജന്റെ കൃതിയാണിത്. അലങ്കാരശാസ്ത്രഗ്രന്ഥമായ സരസ്വതീകണ്ഠാഭരണത്തില്‍ ഇദ്ദേഹം ചെയ്തിട്ടുള്ളത് പൂര്‍വാചാര്യന്മാരുടെ മതങ്ങളെ സംഗ്രഹിക്കുക മാത്രമാണ്. ഭാമഹന്‍, ദണ്ഡി, വാമനന്‍ എന്നീ ആലങ്കാരികന്മാരുടെ സമ്മിളിതമുദ്ര ഈ കൃതിയില്‍ കാണാം. അലങ്കാരങ്ങള്‍ക്ക് കാവ്യസൌന്ദര്യഹേതുക്കളില്‍ ഗണ്യമായ സ്ഥാനം കല്പിച്ചുകൊടുക്കുവാന്‍ ഭോജനു സമ്മതമല്ല. നിര്‍ദോഷവും ഗുണവത്തും അലങ്കാരയുക്തവും രസാന്വിതവുമായിരിക്കണം കാവ്യം എന്നാണ് ഇദ്ദേഹത്തിനു പറയുവാനുള്ളത്.

കാവ്യപ്രകാശം

ധ്വന്യുത്തരകാലത്തിലെ ഏറ്റവും പ്രാമാണികമായ ആലങ്കാരികനാണ് മമ്മടഭട്ടന്‍. ഇദ്ദേഹത്തിന്റെ സംഗ്രഹണാത്മകമായ പ്രസ്തുതകൃതിയില്‍ ഒരു സ്വതന്ത്രചിന്തകനെ ദര്‍ശിക്കുവാന്‍ സാധിക്കും. ദോഷമില്ലാത്തതും ഗുണങ്ങളുള്ളതും അലങ്കാരം വേണമെന്നു നിര്‍ബന്ധമില്ലാത്തതുമായ ശബ്ദാര്‍ഥങ്ങളാണ് കാവ്യം എന്നു പറയുമ്പോള്‍ മമ്മടന്‍ സാമ്പ്രദായികാലങ്കാരങ്ങള്‍ക്ക് ഗണ്യമായ സ്ഥാനം കൊടുക്കുകയും ധ്വനിദര്‍ശനത്തെ സര്‍വഥാ അംഗീകരിക്കുകയുമാണു ചെയ്യുന്നത്. ധ്വനിവിരോധികളെ ഇദ്ദേഹം കര്‍ശനമായി എതിര്‍ത്തു. അനന്തരാലങ്കാരികന്മാര്‍ക്ക് മാതൃകയെന്നോണം സമര്‍ഥമായ രീതിയിലാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളത്.

ഇതര കൃതികള്‍

അലങ്കാരസര്‍വസ്വം (രുയ്യകന്‍), ഏകാവലി (വിദ്യാധരന്‍), സാഹിത്യദര്‍പ്പണം (വിശ്വനാഥന്‍), രസഗംഗാധരം (ജഗന്നാഥന്‍) എന്നീ അലങ്കാരഗ്രന്ഥങ്ങള്‍ എല്ലാം പൂര്‍വാചാര്യന്മാരോടു കടപ്പെട്ട രീതിയിലുള്ളവയാണ്. സ്വതന്ത്രമായ ഒരു ദര്‍ശനവും അവയില്‍ പ്രകാശിതമായിട്ടില്ല. സൂക്ഷ്മാവലോകനത്തില്‍ ഈ ഗ്രന്ഥകാരന്മാരെല്ലാം ധ്വനിയുടെ പക്ഷത്തില്‍ നില്ക്കുന്നവരാണെന്നു കാണാം. ജയദേവന്‍, കേശവമിശ്രന്‍, അപ്പയ്യദീക്ഷിതര്‍ എന്നീ ആലങ്കാരികന്മാരുടെ ചന്ദ്രാലോകം, അലങ്കാരശേഖരം, കുവലയാനന്ദം എന്നീ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ ധ്വനിപൂര്‍വകാലാചാര്യന്മാരുടെ കൂടെയാണ് അവര്‍ നില്ക്കുന്നതെന്നു തോന്നും. ഏതായാലും നൂതനദര്‍ശനങ്ങളൊന്നും ഇവര്‍ക്കു മുമ്പോട്ടു വയ്ക്കുവാനില്ല.

14-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന വിദ്യാനാഥന്റെ പ്രതാപരുദ്രയശോഭൂഷണം അഥവാ പ്രതാപരുദ്രീയം എന്ന അലങ്കാരശാസ്ത്രഗ്രന്ഥം ഒരു പുതിയ മാതൃകയിലാണു നിര്‍മിക്കപ്പെട്ടിട്ടുള്ളത്. വിദ്യാനാഥന്റെ ആശ്രയഭൂതനായ പ്രതാപരുദ്രദേവന്‍ എന്ന കാകതീയരാജാവിന്റെ പ്രശസ്തിയെ പ്രകീര്‍ത്തിക്കുന്നതാണ് എല്ലാ ഉദാഹരണങ്ങളും. നാടകലക്ഷണം, കാവ്യലക്ഷണം, രസാദികള്‍, അലങ്കാരങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം സംഗ്രഹരൂപത്തില്‍ ചര്‍ച്ച ചെയ്തിട്ടുള്ള ഈ ഗ്രന്ഥം സാഹിത്യശാസ്ത്രവിഷയകമായ ഒരു നല്ല പാഠ്യപുസ്തകത്തിന്റെ സ്ഥാനം കൈവരിച്ചിട്ടുണ്ടെന്നു പറയാം.

നരസിംഹകവിയുടെ നഞ്ചരാജയശോഭൂഷണം, യജ്ഞനാരായാണദീക്ഷിതരുടെ അലങ്കാരരത്നാകരം, പുരുഷോത്തമസുധീന്ദ്രന്റെ കവിതാവതാരം, ലക്ഷ്മണ കവിയുടെ ശാഹരാജീയം എന്നീ ഗ്രന്ഥങ്ങള്‍ പ്രതാപരുദ്രയശോഭൂഷണ മാതൃകയില്‍ വിരചിതങ്ങളാണ്. തഞ്ചാവൂര്‍ സ്വദേശിയായ വേദാന്താചാര്യന്‍ എന്ന പണ്ഡിതന്‍ കാവ്യപ്രകാശത്തിനു രചിച്ചിട്ടുള്ള ഉത്തേജിനി എന്ന വ്യാഖ്യാനത്തില്‍ ഉദാഹരണങ്ങളായി ചേര്‍ത്തിട്ടുള്ള പദ്യങ്ങള്‍ രവിവര്‍മന്‍ എന്ന കൊച്ചിരാജാവിന്റെ പ്രശസ്തിയെ വാഴ്ത്തുന്നവയാണ്. ശ്രീവിദ്യാചക്രവര്‍ത്തിയുടെ സമ്പ്രദായപ്രകാശിനി എന്ന കാവ്യപ്രകാശവ്യാഖ്യാനവും അനുസ്മരണാര്‍ഹം തന്നെ.

സംസ്കൃതഭാഷയില്‍ അലങ്കാരശാസ്ത്രഗ്രന്ഥങ്ങളുടെ രചന 10-ാം ശ.-ത്തിനുശേഷവും ഉണ്ടായിട്ടുണ്ടെങ്കിലും എടുത്തുപറയത്തക്ക വിശേഷമൊന്നും അവയ്ക്കില്ല. നാട്യശാസ്ത്രത്തില്‍ നാലില്‍നിന്നാരംഭിച്ച അലങ്കാരം (സാമ്പ്രദായികം) അപ്പയ്യദീക്ഷിതരില്‍ 124 ആയി വളര്‍ന്നു. അതുപോലെ ഒളിഞ്ഞും മങ്ങിയും കിടന്നിരുന്ന ധ്വനിതത്ത്വം സാഹിത്യത്തിന്റെ ആത്മാവായി സഹൃദയമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടി. അലങ്കാരശാസ്ത്രചരിത്രത്തിന്റെ കാതലായ രണ്ടു ധാരകളാണിവ. സംസ്കൃതാലങ്കാരികന്‍മാരുടെ ചുവടുപിടിച്ചുകൊണ്ടു മാത്രമേ മറ്റു ഭാരതീയ ഭാഷകളില്‍ സാഹിത്യശാസ്ത്രകൃതികള്‍ രചിക്കപ്പെട്ടിട്ടുള്ളു.

മലയാളത്തില്‍

കേരളത്തില്‍ പ്രചുരപ്രചാരം സിദ്ധിച്ചിട്ടുള്ള അലങ്കാരശാസ്ത്രഗ്രന്ഥങ്ങളില്‍ പ്രധാനമായവ ഭാഷാഭൂഷണം (എ.ആര്‍. രാജരാജവര്‍മ), സാഹിതീസര്‍വസ്വം (വടക്കുംകൂര്‍ രാജരാജവര്‍മ) ഭാഷാദര്‍പ്പണം (ആറ്റൂര്‍ കൃഷ്ണപ്പിഷാരടി), സാഹിത്യഭൂഷണം (കുട്ടിക്കൃഷ്ണമാരാര്‍), കാവ്യജീവിതവൃത്തി (ശിരോമണി പി. കൃഷ്ണന്‍ നായര്‍) എന്നിവയാണ്. ഇവ സ്വതന്ത്ര കൃതികളാണെങ്കിലും സംസ്കൃതഭാഷയിലെ അലങ്കാരഗ്രന്ഥങ്ങളെ അവലംബമാക്കിക്കൊണ്ടു നിര്‍മിക്കപ്പെട്ടവയാണ്. പാശ്ചാത്യരുടെ സാഹിത്യനിരൂപണസരണിയുമായി സമ്പര്‍ക്കം ലഭിക്കുന്നതു വരെ കേരളത്തിലെന്നല്ല ഭാരതത്തില്‍ എവിടെയും ഉണ്ടായിട്ടുള്ള കാവ്യശാസ്ത്രഗ്രന്ഥങ്ങളുടെ ഗതി ഇതുതന്നെയാണ്. ഗുണങ്ങള്‍, ദോഷങ്ങള്‍, രസം, അലങ്കാരം, ധ്വനി, ഔചിത്യം എന്നിങ്ങനെയുള്ള അനേക വിഷയങ്ങളെക്കുറിച്ചു സമഗ്രമായി ചര്‍ച്ച ചെയ്തുകൊണ്ടു മുന്നേറിയിട്ടുള്ള ഭാരതീയകാവ്യശാസ്ത്രകാരന്മാര്‍ സാഹിത്യത്തിന്റെ മര്‍മപ്രധാനങ്ങളായ എല്ലാവശങ്ങളെയും സൂക്ഷ്മമായിക്കണ്ടു മനസ്സിലാക്കിയിരുന്നു; ഒന്നുകൊണ്ടും അവര്‍ പിന്നിലായിരുന്നില്ല. എന്നാല്‍ പാശ്ചാത്യരുടെ സാഹിത്യനിരൂപണസരണി അടുത്തകാലത്ത് വളരെയധികം പുരോഗമിച്ചിട്ടുണ്ട് എന്ന വസ്തുത മറന്നുകൂട.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍