This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറബിമലയാളസാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അറബിമലയാളസാഹിത്യം

'മാപ്പിളമാര്‍' എന്ന പേരില്‍ അറിയപ്പെടുന്ന കേരള മുസ്ലിങ്ങള്‍ സ്വകാര്യാവശ്യങ്ങള്‍ക്കു വേണ്ടി പ്രത്യേകതരം ലിപികളിലൂടെ വളര്‍ത്തിയെടുത്ത ഭാഷ. അനേകം പ്രസ്ഥാനങ്ങളിലൂടെ സമ്പന്നമായിത്തീര്‍ന്നതാണ് ഇതിന്റെ സാഹിത്യം.

ഭാഷ. കേരളത്തില്‍ ഇസ്ലാംമതം പ്രചരിക്കാനാരംഭിച്ചപ്പോള്‍ ഇവിടത്തെ മുസ്ലിങ്ങള്‍ക്ക് മാതൃഭാഷയില്‍ മതവിഷയങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും ഒരക്ഷരമാലയുടെ ആവശ്യം നേരിട്ടു. അറബിഭാഷയിലുള്ള ഖുര്‍ ആന്‍ സൂക്തങ്ങള്‍, നബിവചനങ്ങള്‍, സ്തോത്രങ്ങള്‍ എന്നിവ ഉച്ചാരണഭേദംകൂടാതെ ലിപിബദ്ധമാക്കുവാന്‍ പര്യാപ്തമായ ലിപി പ്രചാരത്തിലെത്തിയിട്ടില്ലായിരുന്നു. തന്മൂലം അറബിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഴുതുവാനാകുന്നതരത്തില്‍ ചില പ്രത്യേക ചിഹ്നങ്ങള്‍ നല്കി അറബി ലിപിമാലയെ അവര്‍ പരിഷ്കരിച്ചെടുത്തു. പില്ക്കാലത്ത് ഈ പുതിയ അറബി ലിപി പ്രയോഗത്തില്‍വന്നു. ഈ ലിപിയില്‍ എഴുതപ്പെട്ട മലയാളമാണ് 'അറബിമലയാളം' എന്നറിയപ്പെടുന്നത്.

ഈ പുതിയ അറബിമലയാള ലിപി എപ്പോള്‍ രൂപംകൊണ്ടു എന്നു വ്യക്തമായി പറയാനുതകുന്ന തെളിവുകളൊന്നും കിട്ടിയിട്ടില്ല. കീര്‍ത്തനപ്രധാനമായ മുഹിയിദ്ദീന്‍മാല എന്ന അറബിമലയാളകൃതിയുടെ രചന കൊ.വ. 782 (എ.ഡി. 1606) ആണെന്ന് അതില്‍ത്തന്നെ പ്രസ്താവമുണ്ട്. അറബിമലയാളത്തില്‍ രചിക്കപ്പെട്ട ആദ്യത്തെ കൃതി ഇതാണെങ്കില്‍, ഈ ഭാഷാരൂപത്തിന് കഷ്ടിച്ച് നാല് നൂറ്റാണ്ടുകളുടെ പഴക്കമേയുള്ളു. മുഹിയിദ്ദീന്‍മാലയ്ക്കുമുന്‍പും അറബി മലയാളകൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ടാകും എന്നും അവ നശിച്ചിരിക്കാനാണ് സാധ്യത എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

അറബിപദങ്ങളും മലയാളപദങ്ങളും ഒന്നുപോലെ എഴുതാവുന്ന പതിനാലും മലയാളത്തില്‍ മാത്രമുള്ള വ്യഞ്ജനങ്ങള്‍ എഴുതുന്നതിനായി അറബി അക്ഷരങ്ങള്‍ക്ക് ചിഹ്നങ്ങള്‍ കൊടുത്ത ഏഴും അറബി പദങ്ങള്‍മാത്രം എഴുതാനുപകരിക്കുന്ന പന്ത്രണ്ടുംകൂടി മുപ്പത്തഞ്ച് ലിപികളാണ് ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നത്. ഗ, ഡ, ഴ, ഷ എന്നീ അക്ഷരങ്ങള്‍ക്ക് തുല്യമായ ലിപികള്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. പില്ക്കാലത്ത് ഈ ഭാഷയുടെ വ്യവഹാരപ്രാധാന്യം വര്‍ധിച്ചതോടെ, അക്ഷരമാലയുടെ അപര്യാപ്തത ബോധ്യപ്പെടുകയും പലരും ഇത് പരിഷ്കരിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഈ ലിപിപരിഷ്കരണയത്നത്തില്‍ ഏര്‍പ്പെട്ടവരുടെ കൂട്ടത്തില്‍ സെയ്താലിക്കുട്ടി, സതാവുല്ലാമഖ്ദി തങ്ങള്‍, ശുജയീമുഹിയിദ്ദീന്‍ മുസലിയാര്‍, വക്കം അബ്ദുല്‍ ഖാദര്‍ മൌലവി, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെ പേരുകള്‍ പ്രത്യേകം സ്മരണീയമാണ്. ആധുനിക അറബിമലയാളത്തില്‍ ആകെ അന്‍പത് അക്ഷരങ്ങളാണുള്ളത്.

ലിത്തോപ്രസ്സുകളുടെ ആവിര്‍ഭാവത്തോടെ അറബിമലയാളത്തിന് പൂര്‍വാധികം പ്രചാരം സിദ്ധിച്ചു. വലിയ വിദ്യാഭ്യാസമില്ലാത്ത സാധാരണ മുസ്ലിംസ്ത്രീകള്‍ പോലും അറബിമലയാളത്തില്‍ പ്രയോഗജ്ഞാനം നേടിയിരുന്നു. ഇരുപതാം ശ.-ത്തിന്റെ ആരംഭത്തിലും സാമൂഹികവും വ്യക്തിപരവുമായ എല്ലാ കാര്യങ്ങള്‍ക്കും അറബിമലയാളമാണ് കേരളമുസ്ലിങ്ങള്‍ ഉപയോഗിച്ചുപോന്നിരുന്നത്; ശുദ്ധമലയാളത്തിന് അവരുടെ ഇടയില്‍ പ്രചാരം സിദ്ധിച്ചിട്ടുണ്ടെങ്കിലും അറബിമലയാളത്തിന്റെ പ്രാധാന്യം അവസാനിച്ചു എന്നു പറയാന്‍ വയ്യ. മൂവായിരത്തോളം സ്വകാര്യമദ്രസകളില്‍ അറബിമലയാളം പഠിപ്പിച്ചുപോരുന്നു.

സാഹിത്യം. സൗകര്യാര്‍ഥം ഗദ്യം, പദ്യം എന്നു രണ്ടായി അറബി മലയാള സാഹിത്യത്തെ വിഭജിക്കാം.

ഗദ്യം. അറബിമലയാളത്തിലെ ഗദ്യവിഭാഗത്തില്‍ മതം, ചരിത്രം, കഥ, നോവല്‍, വൈദ്യശാസ്ത്രം തുടങ്ങിയ സാഹിത്യശാഖകളില്‍ നിരവധി കൃതികളുണ്ട്; ഏതാനും മാസികകളും വാരികകളും കുറേക്കാലം പ്രചാരത്തിലുണ്ടായിരുന്നു. സ്വകാര്യമദ്രസകളിലെ പാഠപുസ്തകങ്ങള്‍ ഇന്നും അറബി മലയാളലിപിയില്‍ തന്നെയാണ് മുദ്രണം ചെയ്തുപോരുന്നത്. അനേകം വാല്യങ്ങളടങ്ങുന്ന ഇസ്ലാമികഗ്രന്ഥങ്ങള്‍ ഈ ശാഖയെ സമ്പുഷ്ടമാക്കിയിട്ടുണ്ട്.

പദ്യവിഭാഗം. (മാപ്പിളപ്പാട്ടുകള്‍). അറബി മലയാളത്തില്‍ എഴുതപ്പെട്ട കാവ്യങ്ങള്‍ക്ക് പൊതുവായുള്ള പേര്‍ 'മാപ്പിളപ്പാട്ടുകള്‍' എന്നാണ്. ഭാഷാകാവ്യങ്ങളില്‍നിന്നു ഭിന്നമായ ശൈലിയിലും ഭാവത്തിലും മാപ്പിളക്കവികള്‍ നിര്‍മിച്ചു വികസിപ്പിച്ചെടുത്ത ഈ ഗേയകാവ്യങ്ങള്‍ക്ക് ആ പേര്‍ തികച്ചും അന്വര്‍ഥമായിരിക്കുന്നു. മാപ്പിളപ്പാട്ടുകള്‍ മലയാളലിപിയില്‍ അച്ചടിക്കാറുണ്ടെങ്കിലും പഴയ പാരമ്പര്യക്കാര്‍ അറബിമലയാളത്തില്‍ത്തന്നെയാണ് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ച മുഹിയിദ്ദീന്‍മാല, നൂല്‍ദേഹ് എന്നീ കൃതികളിലെന്നപോലെ പിന്നീടുള്ള 90 ശ.മാ. കാവ്യങ്ങളിലും രചയിതാവിന്റെയും പ്രസാധകന്റെയും പേരും രചനാവര്‍ഷവും തീയതിയും സ്പഷ്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്.

മാപ്പിളപ്പാട്ടുകള്‍ക്ക് പടപ്പാട്ടുകള്‍, ബിസപ്പാട്ടുകള്‍, നേര്‍ച്ചപ്പാട്ടുകള്‍, കെസ്സുകള്‍ (കല്യാണപ്പാട്ടുകള്‍), പദങ്ങള്‍, തിരിപ്പുകള്‍, ചിന്തുകള്‍, വര്‍ണങ്ങള്‍ എന്നിങ്ങനെ പല ശാഖകളുണ്ട്. പടപ്പാട്ടുകള്‍ ആ പേര്‍ സൂചിപ്പിക്കുന്നതുപോലെ മുസ്ലിങ്ങള്‍ നടത്തിയ സമരങ്ങളെ അധികരിച്ചു രചിക്കപ്പെട്ടവയാണ്. ചരിത്രപരവും ഐതിഹ്യസംബന്ധികളുമായ ഇതിവൃത്തങ്ങളിലാണ് ആ ഗാനങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. പ്രവാചകന്മാരുടെയും പൂര്‍വികന്മാരുടെയും സിദ്ധന്മാരുടെയും ജീവിതങ്ങളാണ് ബിസപ്പാട്ടുകളിലെ പ്രതിപാദ്യം; കല്പിത കഥകളും ഇല്ലാതില്ല. നേര്‍ച്ചപ്പാട്ടുകള്‍ കീര്‍ത്തനപ്രധാനങ്ങളായ ചെറുകൃതികളാണ്. കെസ്സുകളില്‍ പ്രേമഗാനങ്ങളും സ്തുതിഗീതങ്ങളും ഉള്‍പ്പെടുന്നു. 'പദങ്ങള്‍' സംഗീതശാസ്ത്രമനുസരിച്ചുള്ള പല്ലവി, അനുപല്ലവി, ചരണം എന്നിവയോടുകൂടിയതും സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചും താളംപിടിച്ചും സംഘംചേര്‍ന്നു പാടാവുന്നവയുമാണ്. കല്യാണപ്പാട്ടുകള്‍ കല്യാണവേളകളില്‍ കൈകൊട്ടിപ്പാടിക്കളിക്കാനായി ഉപയോഗിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കല്യാണപ്പാട്ടുകളുണ്ട്. തിരിപ്പുകള്‍, ചിന്തുകള്‍, വര്‍ണങ്ങള്‍ എന്നീ ഗാനങ്ങള്‍ വിവാഹവേളകളില്‍ ഓരോരുത്തര്‍ പ്രത്യേകം പ്രത്യേകം പാടാന്‍ ഉപയോഗിക്കുന്നു. മുകളില്‍ പറഞ്ഞ കെസ്സുകള്‍ എന്ന പ്രേമഗാനങ്ങള്‍ മലബാര്‍ പ്രദേശങ്ങളില്‍ ഒരു കാലത്ത് പ്രചരിച്ചിരുന്നെങ്കിലും അവയില്‍ പലതും അച്ചടിക്കപ്പെട്ടിട്ടില്ല. കെസ്സുപാട്ടുകളുടെ കൂട്ടത്തില്‍ ആദ്യമായി പ്രസിദ്ധം ചെയ്ത പ്രണയകാവ്യം മോയിന്‍കുട്ടിവൈദ്യരുടെ ബദറുല്‍മുനിര്‍ ആകുന്നു.

കേരളമുസ്ലിങ്ങള്‍ക്ക് അറബിഭാഷയുമായി ഗാഢസമ്പര്‍ക്കമുണ്ടായിരുന്നതിനാല്‍ മാപ്പിളപ്പാട്ടുകളില്‍ ആദ്യകാല കൃതികളിലെ ഭാഷ അറബിസമ്മിശ്രമായ മലയാളം ആയിരുന്നു. പിന്നീട്, അതില്‍ ക്രമേണ വിവിധ ഭാഷകളുടെ അതിപ്രസരം പ്രകടമായി.

മാപ്പിളപ്പാട്ടുകളില്‍ വിവിധ രീതിയിലുള്ള വൃത്തങ്ങള്‍ വിദഗ്ധമായി പ്രയോഗിച്ചിട്ടുണ്ട്. ദ്രാവിഡ-സംസ്കൃത വൃത്തങ്ങള്‍ക്കുപുറമേ മൂന്നും, ആറും, എട്ടും ശീലുകളുള്ള ചില പുതിയ വൃത്തങ്ങളും പൊതുവേ ദൃശ്യമാണ്. ഇവയില്‍ത്തന്നെ വര്‍ണവൃത്തങ്ങളും മാത്രാവൃത്തങ്ങളും ഉള്‍പ്പെടുന്നു. വൃത്തങ്ങളെല്ലാം 'ഇശല്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്.

ആദ്യകാലകൃതികളും കവികളും. പ്രചാരത്തിലുള്ള അറബി മലയാളകൃതികളില്‍ മുഹിയിദ്ദീന്‍മാലയ്ക്കാണ് കൂടുതല്‍ പഴക്കമുള്ളത്. കോഴിക്കോട്ടെ ഖാസിയായിരുന്ന മുഹമ്മദ് ആണ് രചയിതാവ്; ഹിജ്റ അഞ്ചാം ശ.-ത്തില്‍ ജീവിച്ചിരുന്ന ശൈഖ്മുഹിയിദ്ദീന്‍ എന്ന സിദ്ധന്റെ അപദാനങ്ങളാണ് ഇതിവൃത്തം. മുഹിയിദ്ദീന്‍മാലയില്‍ 155 ഈരടികള്‍ മാത്രമാണുള്ളത്.

പിന്നീട് അര ശ.-ത്തിനുശേഷം രചിക്കപ്പെട്ടതാണ് നൂല്‍മദ്ഹും, കപ്പല്‍പ്പാട്ടും. നൂല്‍മദ്ഹിന്റെ രചന ഹിജ്റ 1151-ലാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കപ്പല്‍പ്പാട്ടിന്റെ കാലം വ്യക്തമല്ല. തലശ്ശേരിക്കാരനായ ഒരു കുഞ്ഞായന്‍ മുസലിയാരുടെ കൃതികളാണ് ഇവ രണ്ടും. അദ്ദേഹം വടക്കന്‍ കോട്ടയത്തെ തമ്പുരാന്റെ ആശ്രിതനും മങ്ങാട്ടച്ചന്റെ സ്നേഹിതനുമായിരുന്നെന്നും പറയപ്പെടുന്നു. മുസലിയാരുടെ ഫലിതങ്ങളെ സംബന്ധിച്ചുള്ള പല കഥകളും വടക്കേ മലബാറില്‍ പ്രചാരത്തിലുണ്ട്.

ഹിജ്റ 13-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തോടുകൂടിയാണ് മാപ്പിളപ്പാട്ടു പ്രസ്ഥാനത്തിന് കാര്യമായി പുരോഗതി ഉണ്ടായത്. സഖൂംപട, ജിന്‍പട, ബഹ്നസ്ബദര്‍, ഉഹദ്, ഹുനൈന്‍, മക്കാഫത്ഹ്, ഹിജ്റ, സെയ്തുപട, സഫലമാല, മതിനിധിമാല, യുസുഫ്ഖിസ്സ, ഇബ്രാഹീംഖിസ്സ എന്നീ പ്രസിദ്ധ മാപ്പിളക്കാവ്യങ്ങള്‍ ഈ കാലഘട്ടത്തിലാണ് രചിക്കപ്പെട്ടത്. പില്ക്കാലത്ത് വളരെയധികം പ്രചാരം നേടിയ നേര്‍ച്ചപ്പാട്ടുകളും ഈ കാലഘട്ടത്തിന്റെ സന്താനങ്ങളാണ്.

മോയിന്‍കുട്ടിവൈദ്യര്‍. അറബി മലയാളസാഹിത്യത്തിന്റെ വികാസത്തിന് ഏറ്റവും അധികം സംഭാവന നല്കിയത് മോയിന്‍കുട്ടിവൈദ്യര്‍ എന്ന കവിയാണ്. ഇദ്ദേഹം മലയാളത്തിനു നിരവധി നൂതന ഗേയവൃത്തങ്ങള്‍ പ്രദാനം ചെയ്തു. മതപണ്ഡിതന്മാരില്‍മാത്രം ഒതുങ്ങിനിന്നിരുന്ന അറബിഗ്രന്ഥങ്ങളിലെ ചരിത്രവസ്തുതകള്‍ സാമാന്യജനങ്ങള്‍ക്കു സുഗ്രഹമായ ശൈലിയില്‍ ഗാനകാവ്യങ്ങളായി ഇദ്ദേഹം അവതരിപ്പിച്ചു. ശബ്ദാലങ്കാരബഹുലവും സംഗീതസമ്മിളിതവുമായ ഈ ഗാനകാവ്യങ്ങള്‍ സഹൃദയഹൃദയങ്ങള്‍ക്ക് അവാച്യമായ ആഹ്ളാദം പ്രദാനം ചെയ്യുന്നു.

മോയിന്‍കുട്ടിവൈദ്യരുടെ കൃതികളില്‍ ബദറൂല്‍മുനീര്‍ പ്രണയകാവ്യവും, സലീഖത്ത്, ബദര്‍, ഉഹദ്, മതിനിധിമാല എന്നിവ സമരഗാനങ്ങളും ഹിജ്റത്തുനബി എന്നത് ചരിത്രകാവ്യവുമാണ്.

ഇതര കവികള്‍. ഹുനൈന്‍ മഹാകാവ്യം രചിച്ച മാളിയക്കല്‍ കുഞ്ഞഹമ്മദ്, സലഫമാല രചിച്ച ശുജായി മുഹ്‍യിദ്ദീന്‍ മുസലിയാര്‍, ഫുത്തൂഹുശ്ശാമ് എഴുതിയ ചേറ്റുവായ് പരീക്കുട്ടി, മക്കാഫതഹിന്റെ കര്‍ത്താവ് മച്ചിങ്ങല്‍ മൊയ്തീന്‍ മൊല്ല, വലിയ നസീഹത്ത്മാല രചിച്ച മാനാക്കാന്റകത്ത് കുഞ്ഞിക്കോയ തുടങ്ങിയ കവികള്‍ മാപ്പിളസാഹിത്യത്തെ സമ്പന്നമാക്കിയിട്ടുണ്ട്. കാഞ്ഞിരാല്‍ കുഞ്ഞിരായിന്‍, കുഞ്ഞിസീതിക്കോയ, അബ്ദുല്ല മുന്‍ഷി, മൊഗ്രാന്‍ കുഞ്ഞിപ്പക്കി, നാലകത്തു കുഞ്ഞിമൊയ്തീന്‍കുട്ടി, മരക്കാരുട്ടി എന്നീ കവികളുടെയും, പി.കെ. ഹലീമ, തിരുവാലൂര്‍ ആയിഷ, കുണ്ടില്‍ കുഞ്ഞാമിന എന്നീ കവയിത്രികളുടെയും സംഭാവനകളും സ്മരണീയങ്ങളത്രെ.

ആധുനികകാലത്ത് നല്ല ഇത്ത്ബിരാന്‍, കടായിക്കല്‍ മൊയ്തീന്‍കുട്ടിഹാജി, ചാക്കിരീ മൊയ്തീന്‍കുട്ടി, ഉണ്ണിപ്പ, കുറ്റിപ്പിലാന്‍ അഹമദ്കുട്ടി, പയ്യല്‍ഖയ്യാത്ത്, വാഴപ്പുള്ളിയില്‍ മുഹമ്മദ്, ഉഹൈമിദ്, വൈദ്യരകത്തു കുഞ്ഞുമുഹമ്മദ്, മൊഗ്രാന്‍ കുഞ്ഞമ്മു എന്നിവര്‍ മാപ്പിളസാഹിത്യരംഗത്തു സജീവമായി പ്രവര്‍ത്തിച്ചുപോരുന്നുണ്ട്. നോ: മാപ്പിളപ്പാട്ടുകള്‍

(റ്റി. ഉബൈദ്; സ.പ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍