This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരാജകത്വവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അരാജകത്വവാദം= Anarchism സംഘടിതഭരണകൂടവും നിയമവ്യവസ്ഥയും സാമൂഹികജ...)
അടുത്ത വ്യത്യാസം →

10:06, 13 ഒക്ടോബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അരാജകത്വവാദം

Anarchism


സംഘടിതഭരണകൂടവും നിയമവ്യവസ്ഥയും സാമൂഹികജീവിതത്തില്‍ ആവശ്യമില്ലെന്നു വാദിക്കുന്ന രാഷ്ട്രീയസിദ്ധാന്തം. സമാധാനപൂര്‍ണമായ സാമൂഹികജീവിതത്തിനു ഭരണകൂടം എന്നല്ല നിയമങ്ങളോ അവ നടപ്പാക്കാനുള്ള സ്ഥാപനങ്ങളോ പോലും ആവശ്യമില്ല. അതിനു പരസ്പരധാരണ മതിയാകും. ഈ ധാരണ വ്യക്തികള്‍ തമ്മിലും സംഘങ്ങള്‍ തമ്മിലും തനിയേ ഉണ്ടായിക്കൊള്ളും. ഇതാണ് ചുരുക്കത്തില്‍ അരാജകത്വവാദം. അരാജകത്വം എന്ന വാക്കിന് രാജാവില്ലാത്ത അവസ്ഥ എന്നാണ് അര്‍ഥം; അതായത് സമൂഹത്തെ നിയന്ത്രിക്കാനും നയിക്കാനും ഒരു ശക്തികേന്ദ്രം ഇല്ലാത്ത സ്ഥിതി. ഈ അവസ്ഥയാണ് അഭികാമ്യമെന്നു കരുതുന്ന വരെ അരാജകത്വവാദികള്‍ എന്നു പറയുന്നു.

അരാജകത്വവാദികളുടെ വിശ്വാസപ്രമാണങ്ങള്‍ ഇപ്രകാരം സംഗ്രഹിക്കാം. മനുഷ്യര്‍ യഥാര്‍ഥത്തില്‍ നല്ലവരായിട്ടാണ് ജനിക്കുന്നത്. എന്നാല്‍ അധികാരസ്ഥാപനങ്ങള്‍ അവരെ ചീത്തയാക്കുന്നു. മതം, വിദ്യാഭ്യാസം, രാഷ്ട്രീയം, സാമ്പത്തികവ്യവസ്ഥ എന്നിവയെല്ലാം അവരുടെ സഹജനന്മയെ നശിപ്പിക്കുന്നു. സമൂഹമായി ജീവിക്കുക എന്നതാണ് മനുഷ്യരുടെ ജന്മവാസന. പരസ്പരസഹകരണത്തിലൂടെ സമാധാനവും സംതൃപ്തിയും കൈവരുത്താന്‍ കഴിവുള്ളവരാണവര്‍. പക്ഷേ, ഭരണകൂടം ഈ നിസര്‍ഗസിദ്ധികളെ നിഹനിക്കുന്നു. ഭരണകൂടവും സ്വകാര്യസ്വത്തും മനുഷ്യന് മനുഷ്യനെ ചൂഷണം ചെയ്യാനുള്ള ഉപകരണങ്ങളാണ്. അവയ്ക്ക് നിയമവ്യവസ്ഥ പിന്‍ബലം നല്കുന്നു. അധികാരത്തിന്റെ ഏതൊരു രൂപവും, അത് ജനാധിപത്യഗവണ്‍മെന്റായാലും സോഷ്യലിസ്റ്റുസമ്പദ്വ്യവസ്ഥയായാലും, വ്യക്തിവികാസത്തെ ദുര്‍ബലപ്പെടുത്തുന്നു. വ്യവസായവത്കരണമാണ് മറ്റൊരു ദോഷം. യന്ത്രങ്ങള്‍ മനുഷ്യരെ അടിമകളാക്കുന്നു; അവരുടെ വ്യക്തിത്വത്തെ പരിമിതപ്പെടുത്തുന്നു; സര്‍ഗശക്തിക്ക് കൂച്ചുവിലങ്ങിടുന്നു. ഇത്തരം സാമൂഹികവ്യവസ്ഥിതിക്കു സമൂലപരിവര്‍ത്തനം ഉണ്ടാകണം. സ്വകാര്യസ്വത്ത്, വര്‍ഗവ്യത്യാസം, ഭരണകര്‍ത്താക്കളും ഭരണീയരും എന്ന വിവേചനം എന്നിവയെല്ലാം അസ്തമിക്കണം. ഇതെങ്ങനെ സാധ്യമാക്കാം? രാഷ്ട്രീയ സംഘടനകള്‍ക്കും, തൊഴിലാളിയൂണിയനുകള്‍ക്കും ഇതിനു കഴിവില്ല. കാരണം അവ സാമൂഹിക പരിവര്‍ത്തനത്തില്‍ പഴയ തിന്മയ്ക്കു പകരം പുതിയ തിന്മയെ പ്രതിഷ്ഠിക്കയാണു പതിവ്. അവ അധികാരത്തിന്റെ സന്തതികളുമാണ്. അതിനാല്‍ സാമൂഹികപരിവര്‍ത്തനം പരപ്രേരണ കൂടാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ ചേര്‍ന്ന സമൂഹത്തിന്റെ താത്പര്യസാക്ഷാത്കരണമായിരിക്കണം. അങ്ങനെ ഭരണകൂടമില്ലാത്ത സാമൂഹികസംവിധാനം അഭികാമ്യമെന്നു മാത്രമല്ല പ്രയോഗക്ഷമവുമായിരിക്കും.

സ്ഥിതിസമത്വത്തിനുവേണ്ടി വാദിക്കുന്ന അരാജകത്വവാദികള്‍ സോഷ്യലിസ്റ്റുകള്‍ ആണെന്നാണ് അവരില്‍ പലരുടെയും വിശ്വാസം. എന്നാല്‍ ഭൂരിപക്ഷം സോഷ്യലിസ്റ്റുകളും നിയമവ്യവസ്ഥയിലും ഗവണ്‍മെന്റ് എന്ന സ്ഥാപനത്തിലും വിശ്വസിക്കുമ്പോള്‍, അവരിലെ അരാജകത്വവാദികള്‍ അങ്ങനെ വിശ്വസിക്കുന്നില്ല. മിക്ക അരാജകത്വവാദികളും വിപ്ളവകാരികളാണ്. ചിലര്‍ ബലപ്രയോഗത്തിലൂടെയുള്ള വിപ്ളവത്തില്‍ വിശ്വസിക്കുമ്പോള്‍ മറ്റു ചിലര്‍ അനുനയമാര്‍ഗത്തെ അനുകൂലിക്കുന്നു. ഹെന്റി ഡേവിഡ് തോറോ, ലിയോ ടോള്‍സ്റ്റോയ്, മഹാത്മാഗാന്ധി എന്നിവര്‍ അനുനയമാര്‍ഗത്തിലും സിവില്‍ നിയമലംഘനത്തിലും വിശ്വസിച്ചവരാണ്. ടോള്‍സ്റ്റോയ് അരാജകത്വവാദി എന്ന സംജ്ഞ സ്വയം സ്വീകരിക്കാതെതന്നെ ആ ചിന്താഗതിക്ക് പിന്‍തുണ നല്കി. ഏറെക്കുറെ ഈ ചുവടു പിടിച്ചാണ് ഗാന്ധിജിയും ഈ വിഷയത്തില്‍ സഞ്ചരിച്ചത്. 'ഏറ്റവും കുറച്ചു മാത്രം ഭരിക്കുന്ന ഗവണ്‍മെന്റാണ് ഏറ്റവും നല്ലത്' എന്ന വാദം അംഗീകരിച്ചു എന്നു മാത്രമല്ല, 'ഭരിക്കയേ ചെയ്യാത്ത ഗവണ്‍മെന്റാണ് അത്യുത്തമം' എന്നു കൂടി അദ്ദേഹം വിശ്വസിച്ചു. ഗ്രാമസ്വരാജ് വിഭാവനം ചെയ്ത ഗാന്ധിജി പ്രാധാന്യം കല്പിച്ചത് 'ഗ്രാമതലത്തിലെ സ്വമേധയായുള്ള സഹകരണത്തിനാണ്'. ആദര്‍ശപരമായ ആ വ്യവസ്ഥിതിയില്‍ രാഷ്ട്രീയാധികാരം എന്നൊന്നില്ല. ഓരോരുത്തനും അവനവന്റെ ഭരണകര്‍ത്താവാണ്. ഗാന്ധിജി ഈ വാദത്തെ തത്ത്വത്തില്‍ അനുകൂലിച്ചിരുന്നു. എങ്കിലും ഈ വിഷയത്തില്‍ അദ്ദേഹം സിദ്ധാന്തവത്കരണത്തിനു മുതിര്‍ന്നിട്ടില്ല.

ചരിത്രം. അരാജകത്വവാദത്തിന്റെ ആശയാങ്കുരങ്ങള്‍ സ്റ്റോയിക്കു (ടീശര) കളുടെ സിദ്ധാന്തങ്ങള്‍ മുതല്ക്കേ കണ്ടെത്താന്‍ കഴിയും. എന്നാല്‍ 18-ാം ശ.-ത്തില്‍ ഉണ്ടായ വ്യാവസായിക വിപ്ളത്തോടുകൂടിയാണ് അതിന് ഇന്നത്തെ അര്‍ഥവ്യാപ്തി കൈവന്നത്. ഇംഗ്ളീഷ് ഗ്രന്ഥകാരനായ വില്യം ഗോഡ്വിന്‍ (1756-1836) 1793-ല്‍ പ്രസിദ്ധീകരിച്ച എന്‍ക്വയറി കണ്‍സേണിങ് ദ് പ്രിന്‍സിപ്പിള്‍സ് ഒഫ് പൊളിറ്റിക്കല്‍ ജസ്റ്റിസ് എന്ന കൃതിയില്‍ ഭരണകൂടമില്ലാതെ, പൊതുവുടമസമ്പ്രദായത്തില്‍ സ്വയംനിര്‍ണയാവകാശമുള്ള ഒരു സാമൂഹികസംവിധാനത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹം സാമൂഹികപരിവര്‍ത്തനത്തിനു വിപ്ളവമാര്‍ഗം നിര്‍ദേശിച്ചില്ല. എന്നാല്‍ ജനങ്ങള്‍ സ്വയം വിദ്യാഭ്യാസം നേടി ഭരണകൂടത്തെ ബഹിഷ്കരിക്കുന്നതിനു ബലപ്രയോഗം ആവശ്യമായി വരുമെന്ന് അഭിപ്രായപ്പെട്ടു. അരാജകത്വവാദം എന്ന പദം ഗോഡ്വിന്‍ ഉപയോഗിക്കുകയുണ്ടായില്ല. ഫ്രഞ്ചുവിപ്ളവകാലത്ത് തീവ്രവാദികളെ നീരസത്തോടുകൂടി വിളിക്കുന്നതിന് മിതവാദികള്‍ ഉപയോഗിച്ചിരുന്ന പദമാണ് അരാജകത്വവാദികള്‍ എന്നത്. അരാജകത്വവാദം എന്ന പദത്തിന് ഒരു രാഷ്ട്രീയസിദ്ധാന്തത്തിന്റെ സാങ്കേതികാര്‍ഥം നല്കിയത് പിയര്‍ ജോസഫ് പ്രൂധോന്‍ ആണ്. ക്വെസ്ത് - സെ ക്വെ ലാ പ്രിയേത്? എന്ന ഗ്രന്ഥത്തില്‍ 'സ്വത്ത് എന്നാല്‍ മോഷണമാണ്' എന്ന് പ്രൂധോന്‍ പ്രഖ്യാപിച്ചു. ഗവണ്‍മെന്റ് എന്നൊന്നില്ലാത്ത ഒരു സമൂഹത്തില്‍ നിയന്ത്രിതമായ ഉടമാവകാശം മാത്രം ആവാമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ജര്‍മനിയില്‍ വ്യക്തിവാദാധിഷ്ഠിതമായ അരാജകത്വത്തെ നീഷേ എന്ന ദാര്‍ശനികന്‍ അനുകൂലിച്ചു. കാറല്‍ മാര്‍ക്സിന്റെ സമകാലീനനും എതിരാളിയുമായിരുന്ന മൈക്കല്‍ അലക്സാണ്ട്രോവിച്ച് ബക്കുനിന്‍ (1814-76) എന്ന റഷ്യന്‍ ചിന്തകന്റെ അനുയായികളാണ് അരാജകത്വവാദത്തിനു രാഷ്ട്രീയ പ്രാധാന്യം നല്കിയത്.

അരാജകത്വവാദികളുടെ ഒരു പ്രമുഖ നേതാവായിരുന്നു റഷ്യന്‍ ചിന്തകനായ പ്രിന്‍സ് പീറ്റര്‍ അലക്സിവിച്ച് ക്രോപോട്കിന്‍ (1842-1921). മ്യൂച്വല്‍ എയ്ഡ്: എ ഫാക്റ്റര്‍ ഇന്‍ എവല്യൂഷന്‍ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഡാര്‍വിന്റെ പരിണാമവാദത്തെ നിശിതമായി എതിര്‍ത്തു. 'അര്‍ഹതയുള്ളതുമാത്രം നിലനില്ക്കുന്നു' എന്ന സിദ്ധാന്തത്തെ അദ്ദേഹം നിഷേധിച്ചു. പ്രാകൃതസമൂഹത്തില്‍ മാത്രമല്ല മൃഗങ്ങള്‍ക്കിടയില്‍ പോലും സംഘടനയുടെ അസ്തിവാരം പരസ്പരസഹകരണമാണ്. അദ്ദേഹം പറയുന്നു: 'നമുക്കു ഗവണ്‍മെന്റുകള്‍ അത്യാവശ്യമാണെന്നു വിശ്വസിപ്പിച്ചാണ് നമ്മെ വളര്‍ത്തുന്നത്. എന്നാല്‍ മാനവചരിത്രം മറിച്ചുള്ള തെളിവുകളാണ് നല്കുന്നത്. എപ്പോഴെല്ലാം മനുഷ്യവര്‍ഗവിഭാഗങ്ങള്‍ ഭരണാധികാരികളെ പരാജിതരാക്കി തങ്ങളുടെ പുരാതനമായ അവകാശങ്ങള്‍ വീണ്ടെടുത്തുവോ ആ കാലഘട്ടങ്ങളെല്ലാം സാമ്പത്തികമായും മേധാപരമായും വമ്പിച്ച പുരോഗതിയുടെ യുഗങ്ങളായിരുന്നു. വ്യക്തിയുടെ സ്വാതന്ത്യ്രത്തിന്റെ പ്രത്യക്ഷാനുപാതികമായിട്ടാണ് അയാള്‍ പുരോഗമിക്കുന്നത്'. പ്രവൃത്തിവിഭജനവും പണമിടപാടുകളും ഇല്ലാത്ത ഒരു കമ്യൂണിസ്റ്റ് സമസൃഷ്ടിക്കുവേണ്ടി അദ്ദേഹം ആഹ്വാനം ചെയ്തു. ഭരണകൂടമാറ്റത്തിന് വിപ്ളവമായിരുന്നു അദ്ദേഹം നിര്‍ദേശിച്ച മാര്‍ഗം. എന്നാല്‍ വിപ്ളവം നടത്തുന്നത് ഏതെങ്കിലും സംഘടിത പ്രസ്ഥാനമോ കക്ഷിയോ ആയിരിക്കരുതെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചു. മറ്റൊരു അരാജകത്വവാദിയായ ജോര്‍ഗസ് സോറല്‍ വ്യക്തിസ്വാതന്ത്യ്രത്തിനും മനുഷ്യനന്മയ്ക്കും വലിയ പ്രാധാന്യം കല്പിച്ചില്ല. അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ മുതലാളിത്തഭരണകൂടത്തെ പിഴുതെറിയണമെന്ന് ആഹ്വാനം ചെയ്തു. 'പൊതുപണിമുടക്ക്' ആണ് അദ്ദേഹം നിര്‍ദേശിച്ച മുഖ്യ സമരായുധം. തൊഴിലാളി യൂണിയനുകളെ ഇതിനുവേണ്ടി ഉപയോഗിക്കാമെന്ന് ഈ അരാജകത്വവാദി സിദ്ധാന്തിച്ചു.

ഭീകരപ്രവര്‍ത്തനങ്ങള്‍. അരാജകത്വവാദം ഒരു വിഭാഗീയ ചിന്താപദ്ധതിയാണ്. ഇതിന്റെ പ്രമാണങ്ങള്‍ ഓരോന്നും പ്രത്യേകമെടുത്തു പരിശോധിച്ചാല്‍ അവയ്ക്ക് മറ്റു പല സിദ്ധാന്തങ്ങളുമായി സാധര്‍മ്യമുണ്ടെന്നു കാണാം. 'ഉദാരതാവാദത്തെ'പ്പോലെ ഇത് വ്യക്തിമാഹാത്മ്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നു; അധികാരകേന്ദ്രത്തെ നിരാകരിക്കുന്നു; സമൂഹതാത്പര്യങ്ങളുടെ സ്വച്ഛന്ദസഹകരണം വിഭാവനം ചെയ്യുന്നു. സോഷ്യലിസത്തെയും, കമ്യൂണിസത്തെയും പോലെ ഇതു സ്വകാര്യസ്വത്തവകാശം നിരോധിക്കുന്നു. മുതലാളിത്ത വ്യവസ്ഥിതിയെ പിന്താങ്ങുന്ന ഭരണകൂടത്തെ നിഷേധിക്കുന്നു; ഭരണകൂടപ്രവര്‍ത്തനത്തിനു വിപ്ളവമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നു. മനുഷ്യസമത്വത്തെ സംബന്ധിച്ചിടത്തോളം ഇതിന്റെ സ്വഭാവം ജനാധിപത്യപരമാണ്. അതേ സമയം വ്യാവസായികസമൂഹത്തെ സംശയത്തോടെ വീക്ഷിക്കുന്നതില്‍ ഇത് അങ്ങേയറ്റം യാഥാസ്ഥിതികവുമാണ്. ചില അരാജകത്വവാദികള്‍ ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിച്ചിരുന്നു. മര്‍ദനഭരണം നടത്തുന്നു എന്നു കരുതപ്പെട്ട ഭരണകര്‍ത്താക്കളെ വധിക്കുവാന്‍ പോലും അവര്‍ തയ്യാറായി. ഫ്രഞ്ചുപ്രസിഡന്റ് സാദികാര്‍ണോ (1894-1901), ഇറ്റലിയിലെ രാജാവ് ഹംബെര്‍ട്ട് I, യു.എസ് പ്രസിഡന്റ് വില്യം മക്കിന്‍ലി എന്നിവര്‍ അരാജകത്വവാദികളാല്‍ വധിക്കപ്പെടുകയുണ്ടായി.

അരാജകത്വവാദം ഒരു വക 'ഉട്ടോപ്യനിസ'മാണ്. എന്നാല്‍ മറ്റ് ഉട്ടോപ്യന്‍ ആശയഗതികളില്‍നിന്ന് ഇതിനുള്ള പ്രത്യേകത ഇതിന്റെ ലക്ഷ്യത്തോടൊപ്പം മാര്‍ഗവും നിഷ്കര്‍ഷിക്കപ്പെടുന്നു എന്നതാണ്. മറ്റുള്ളവയെപ്പോലെ അരാജകത്വവാദവും ഭാഗികമായി ഒരു മാനസികാവസ്ഥയാണ്; ഭാഗികമായി ഒരു നിശ്ചിതസിദ്ധാന്തവും. എല്ലാ വ്യക്തികളിലും അല്പസ്വല്പം അരാജകത്വപ്രവണത കുടികൊള്ളുന്നു എന്നത് ഒരു സാമൂഹികസത്യമാണ്. അധികാരകേന്ദ്രത്തെ അനുസരിക്കാന്‍ സാമാന്യേന എല്ലാവരും സന്നദ്ധരാണ്. എന്നാല്‍ നിബന്ധനകളാല്‍ നിയന്ത്രിക്കപ്പെടാതിരുന്നെങ്കില്‍ താന്‍ എന്താകുമായിരുന്നു എന്ന് ജീവിതത്തിലൊരിക്കലെങ്കിലും ചിന്തിച്ചുപോകാത്തവരായി ആരുമുണ്ടായിരിക്കയില്ല. ഗവണ്‍മെന്റിടപെടലുകളെ പ്രതിഷേധിക്കുന്ന ബിസിനസുകാരനും, മാനേജ്മെന്റിന്റെ നിയമങ്ങളെ നിഷേധിക്കുന്ന തൊഴിലാളിയും, പാര്‍ട്ടിത്തീരുമാനങ്ങള്‍ക്കു മുന്നില്‍ നിസ്സഹായനായി നില്ക്കുന്ന സാധാരണ അംഗവും, അധികൃതരുടെ ചട്ടങ്ങള്‍ക്കു വിധേയനാകുന്ന വിദ്യാര്‍ഥിയും സ്വതന്ത്രമായും സ്വച്ഛന്ദമായും പ്രവര്‍ത്തിക്കുവാന്‍ യഥാര്‍ഥത്തില്‍ ആഗ്രഹമുള്ളവരാണ്.

20-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി ഒരു രാഷ്ട്രീയപ്രസ്ഥാനമെന്ന നിലയില്‍ അരാജകത്വവാദത്തിന്റെ പ്രാധാന്യം ഏറെക്കുറെ അസ്തമിച്ചു. എന്നിരുന്നാലും സിദ്ധാന്തപരമായ അതിന്റെ സ്വാധീനത തുടര്‍ന്നുകൊണ്ടിരുന്നു. മനുഷ്യപ്രവര്‍ത്തനത്തിന്റെ സമസ്ത മണ്ഡലങ്ങളിലും വികേന്ദ്രീകരണം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് ഈ ചിന്താപദ്ധതി ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. ചെറുസമൂഹങ്ങളുടെ ഭരണകൂടരഹിതമായ ഒരു സംവിധാനത്തിന്റെ രൂപത്തിലുള്ള വികേന്ദ്രീകരണം ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വികാസത്തോടുകൂടി അനുപേക്ഷണീയമായിത്തീര്‍ന്നിട്ടുണ്ട്. ആല്‍ഡസ് ഹക്സ്ലി, ജോര്‍ജ് ഓര്‍വെല്‍, ഹെര്‍ബര്‍ട്ട് റീഡ് എന്നീ പണ്ഡിതന്മാരാണ് ഈ ചിന്താഗതിയുടെ പ്രധാന ഉപജ്ഞാതാക്കള്‍. ആധുനിക ചിന്താപദ്ധതിയില്‍ ഈ ആശയഗതിയുടെ സ്വാധീനത വര്‍ധിച്ചു വരുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍