This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയ്മാറാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അയ്മാറാ

Aymara

പെറു, ബൊളിവിയാ എന്നിവിടങ്ങളില്‍ നിവസിക്കുന്ന ഒരു അമേരിന്ത്യന്‍ വര്‍ഗം. ആന്‍ഡെസില്‍ 'ടിറ്റിക്കാകാ' തടാകത്തിനു സമീപമുള്ള പ്രദേശങ്ങളിലാണ് ഇവര്‍ കൂടുതലും കേന്ദ്രീകരിച്ചിരുന്നത്. കാഞ്ചി, കൊലാ, ലുപാകാ, കൊലാഗ്വാ, ഉബീനാ, പകാസാ, കറാന്‍ഗാ, ചര്‍കാ, ക്വില്ലാകാ, ഉമാസുയാ, കൊല്ലാഹ്വായ എന്നീ വര്‍ഗങ്ങള്‍ അയ്മാറാവര്‍ഗത്തിന്റെ ഉപവിഭാഗങ്ങളാണ്. ആധുനിക ബൊളിവിയായില്‍ ഇതേ പേരിലുള്ള പ്രദേശങ്ങളിലാണ് ഇവര്‍ വസിച്ചിരുന്നത്. തെക്കന്‍ ബൊളിവിയായിലെ ലിപെസ്, ചികാസ് പ്രവിശ്യകളിലും വടക്കന്‍ ചിലിയിലെ അറിക്കായിലും തെക്കന്‍ പെറുവിലെ ചില പ്രദേശങ്ങളിലും അയ്മാറാഭാഷയാണ് മുന്‍കാലങ്ങളില്‍ സംസാരിച്ചിരുന്നത്.

പെറുവിലും ബൊളിവിയായിലും ഇപ്പോള്‍ ഏകദേശം 6 ലക്ഷം അയ്മാറാവര്‍ഗക്കാര്‍ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. കൃഷിയാണ് ഇവരുടെ മുഖ്യമായ തൊഴില്‍. ചെറിയ തോതില്‍ മീന്‍പിടിത്തവുമുണ്ട്. പ്രതികൂലമായ കാലാവസ്ഥയും ഫലപുഷ്ടി കുറഞ്ഞ മണ്ണുമുള്ള പ്രദേശങ്ങളിലാണ് ഇവര്‍ ജീവിക്കുന്നത്. പ്രകൃതിയിലെ അനിശ്ചിതത്വത്തെ വെല്ലുവിളിച്ചുകൊണ്ട് വിളകളില്‍നിന്നും മീന്‍പിടിത്തത്തില്‍നിന്നും നിശ്ചിത തോതില്‍ ഭക്ഷണം ലഭിക്കത്തക്കവണ്ണം ചില കൗശലങ്ങളും വിദ്യകളും ഇവര്‍ വശമാക്കിയിട്ടുണ്ട്. ടിയാഹ്വാനകോ (Tiahuanaco) യിലെ ജീര്‍ണാവശിഷ്ടങ്ങളുടെ നിര്‍മാതാക്കള്‍ അയ്മാറാ പരമ്പരയില്‍പ്പെട്ടവരാണ്.

1430-ല്‍ ഇങ്കാ ചക്രവര്‍ത്തി 'വിറാകൊച്ചാ' കുസ്കൊയില്‍ നിന്നും തെക്കന്‍ ആക്രമണത്തിനു മുതിരുകയും മുന്‍പ് അയ്മാറാ വര്‍ഗക്കാരുടെ നിയന്ത്രണത്തിലായിരുന്ന പല പ്രദേശങ്ങളും ഇങ്കാസാമ്രാജ്യത്തിന്റെ അധീനതയിലാക്കുകയും ചെയ്തു. അയ്മാറാ ജനത ഈ കൈയേറ്റത്തിനെതിരെ അമര്‍ഷം കൊണ്ടു.

അയ്മാറാ വര്‍ഗക്കാരാണ് ആദ്യമായി ഉരുളക്കിഴങ്ങ് കൃഷി ചെയ്തത്. ഉരുളക്കിഴങ്ങിന്റെ ഇരുനൂറോളം തരങ്ങള്‍ ഇവര്‍ കൃഷി ചെയ്തിരുന്നുവെന്നു പറയപ്പെടുന്നു. കൂടാതെ മറ്റു കൃഷികളും ധാരാളമായി നടത്തിയിരുന്നു. വിത്തു വിതയ്ക്കുന്ന ജോലിയൊഴിച്ചു മറ്റെല്ലാം ചെയ്തിരുന്നത് പുരുഷന്മാരായിരുന്നു. സ്ത്രീകളും കുട്ടികളും ലാമാ-അല്‍പാകാ മൃഗങ്ങളെ സംരക്ഷിക്കുന്നു. ലാമാമൃഗങ്ങളെയാണ് ചുമടു ചുമക്കാന്‍ ഉപയോഗിക്കുന്നത്. അല്‍പാകയുടെ രോമം കമ്പിളിവസ്ത്രങ്ങള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. 'ബല്‍സാസ്' എന്നു പേരുള്ള 'ചുരുട്ടി'ന്റെ ആകൃതിയിലുള്ള ഒരു തരം വള്ളം ഉപയോഗിച്ചാണ് ഇവര്‍ മീന്‍ പിടിക്കുന്നത്. അയ്മാറാ ജനത അംഗസംസ്കാരത്തിന്റെ ഭാഗമെന്ന നിലയ്ക്ക് അവരുടെ തല മുണ്ഡനം ചെയ്തിരുന്നു.

'പചമാമാ' എന്ന ഭൂമീദേവി, മറ്റു ദേവതകള്‍ എന്നിവര്‍ക്ക് അയ്മാറാ വര്‍ഗക്കാര്‍ ചാരായവും ലാമാരക്തവും അഭിഷേകം ചെയ്യാറുണ്ട്. മിന്നലിന്റെ ദേവതയായ 'തുനാപാ' യെ അയ്മാറാ വര്‍ഗക്കാര്‍ വളരെ ഭയപ്പെട്ടിരുന്നു. നല്ലതും ചീത്തയുമായ ഒരുകൂട്ടം ദേവതകളെക്കൊണ്ട് നിറഞ്ഞതായിരുന്നു അയ്മാറാലോകം. ആത്മാവ് തട്ടിക്കൊണ്ടുപോയി അസുഖങ്ങള്‍ ഉണ്ടാക്കുന്ന 'അകാകിലാസ്', ഭ്രാന്തു വരുത്തുന്ന 'സുപായ', പകര്‍ച്ചവ്യാധികള്‍ ഉണ്ടാക്കുന്ന ദേവത എന്നിവയെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇത്തരം പ്രകൃത്യതീതശക്തികളുമായി പൊരുത്തപ്പെട്ടുപോകത്തക്ക വിധത്തില്‍ അയ്മാറാ സമൂഹത്തില്‍ പല മന്ത്രവാദികളും വൈദ്യന്മാരുമുണ്ട്. വൈദ്യശാസ്ത്രപരമായ സിദ്ധൌഷധങ്ങളെന്നു പേരുകേട്ടവ ഉള്‍പ്പെടെ 400-ലധികം മരുന്നുകള്‍ അയ്മാറാക്കാരുടേതായിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B1%E0%B4%BE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍