This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമേരിക്ക (തെക്കേ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അമേരിക്ക (തെക്കേ)

(South)America

പശ്ചിമാര്‍ധഗോളത്തിലെ രണ്ടു വന്‍കരകളില്‍ തെ. സ്ഥിതി ചെയ്യുന്ന വന്‍കര. വന്‍കരകളില്‍ വിസ്തൃതിയില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന തെക്കേ അമേരിക്ക ജനസംഖ്യയില്‍ അഞ്ചാം സ്ഥാനത്താണ്. ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവയാണ് വിസ്തൃതിയില്‍ തെക്കേ അമേരിക്കയെക്കാള്‍ മുന്നില്‍. അന്റാര്‍ട്ടിക് കഴിഞ്ഞാല്‍ ദക്ഷിണധ്രുവത്തോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന വന്‍കര കൂടിയാണ് തെക്കേ അമേരിക്ക. വ. അക്ഷാ. 13° മുതല്‍ തെ. അക്ഷാ. 55° 59' വരെയും പ. രേഖാ. 34° മുതല്‍ 82° വരെയും വ്യാപിച്ചിരിക്കുന്ന തെക്കേ അമേരിക്കയുടെ വിസ്തൃതി 1,78,54,000 ച.കി.മീ. ആണ്. മൊത്തം കരഭാഗത്തിന്റെ 12 ശതമാനത്തെ പ്രതിനിധാനം ചെയ്യുന്ന ഈ വന്‍കരയില്‍ ലോകജനസംഖ്യയുടെ 6 ശ.മാ. നിവസിക്കുന്നു. അതിരുകള്‍: പ. പസിഫിക് സമുദ്രം, വടക്കും കിഴക്കും അത്‍ലാന്തിക് സമുദ്രം, വ.പ. വടക്കേ അമേരിക്കയും കരീബിയന്‍ കടലും.

തെ. അക്ഷാ. 8° മുതല്‍ വടക്കോട്ടും തെക്കോട്ടും വീതി കുറഞ്ഞ്, രണ്ടു ത്രിഭുജങ്ങള്‍ ഒന്നിനൊന്നു ചേര്‍ത്തുവച്ചതുപോലെയുള്ള ആകൃതിയാണ് തെക്കേ അമേരിക്കയുടേത്. തെ.ഭാഗത്തേക്കു വരുന്തോറും നന്നേ വീതി കുറഞ്ഞു കാണപ്പെടുന്നു. തെക്കേ അമേരിക്കയുടെ പടിഞ്ഞാറരികില്‍, വന്‍കരയുടെ നട്ടെല്ല് എന്നു വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഉടനീളം നീണ്ടുകിടക്കുന്ന ആന്‍ഡീസ് പര്‍വതശൃംഖല സ്ഥിതിചെയ്യുന്നു. (നീളം 7,200 കി.മീ.) ജലവ്യാപ്തിയിലും നീര്‍വാഴ്ചാ വിസ്തൃതിയിലും ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോണ്‍ ഈ വന്‍കരയിലാണ്; മഗ്ദെലന, ഓറിനാക്കോ, സവോ ഫ്രാന്‍സിസ്കോ, റയോ ദെ ലാപ്ലാറ്റ തുടങ്ങിയ മറ്റു നദികളും ലോകത്തിലെ വന്‍നദീവ്യൂഹങ്ങളില്‍പ്പെടുന്നവ തന്നെ.

രാഷ്ട്രീയവും ഭരണപരവുമായി തെക്കേ അമേരിക്ക പന്ത്രണ്ട് സ്വതന്ത്രപരമാധികാര രാഷ്ട്രങ്ങളും രണ്ടു കോളനികളുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. അര്‍ജന്റീന, ബൊളീവിയ, ബ്രസീല്‍, ചിലി, കൊളംബിയ, ഇക്വഡോര്‍, ഗയാന, പരാഗ്വേ, പെറു, സുരിനാം, ഉറുഗ്വേ, വെനിസ്വേല എന്നിവയാണ് സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങള്‍; ഫാക്ലന്‍ഡ് ദ്വീപുകള്‍, ഫ്രഞ്ചു ഗയാന എന്നിവ കോളനികളും.

ഭൗതിക ഭൂമിശാസ്ത്രം

ഭൂവിജ്ഞാനീയം

ബ്രസീല്‍ പ്രദേശവും ഗയാനയിലെ ഉന്നതതടങ്ങളും പ്രതലവ്യതിയാനങ്ങളില്‍പ്പെട്ട് വിസ്ഥാപിതമാകാത്ത ലോകത്തിലെ ഏറ്റവും പ്രാചീനമായ വന്‍കരഖണ്ഡങ്ങളിലൊന്നായി കരുതപ്പെടുന്നു. ഈ പ്രദേശത്തെ ആധാരശിലകള്‍(Base rocks) പ്രധാനമായും പ്രീ കാംബ്രിയന്‍ കല്പത്തിലെ നൈസ്, ഷിസ്റ്റ് തുടങ്ങിയവയാണ്. മിക്ക ഭാഗങ്ങളിലും ഇവ ഉപരിതലത്തില്‍ ദൃശ്യമായിരിക്കുന്നു. ശേഷിച്ച പ്രദേശങ്ങളില്‍ ഇവ പാലിയോസോയിക് കല്പത്തിലെ അവസാദശിലാശേഖരങ്ങള്‍കൊണ്ടു മൂടപ്പെട്ടിരിക്കുന്നു. പശ്ചിമാഫ്രിക്കയില്‍ വിശിഷ്യാ ഗിനിതീരത്തും ദക്ഷിണാഫ്രിക്കയിലെ ചില ഭാഗങ്ങളിലും ഇതിനോടു സദൃശമായ ശിലാഘടന കാണുന്നു എന്നത് ശ്രദ്ധേയമാണ്. ജുറാസിക് യുഗത്തോളം ദക്ഷിണ അമേരിക്കയും ആഫ്രിക്കയും ഒന്നുചേര്‍ന്നു സ്ഥിതി ചെയ്തിരുന്നു എന്ന'ഭൂഖണ്ഡവിസ്ഥാപനസിദ്ധാന്ത'ത്തിലെ വാദത്തിന് ഉപോദ്ബലകമായി മേല്പറഞ്ഞ വസ്തുത ചൂണ്ടിക്കാണിക്കപ്പെടുന്നു. തെക്കേ അമേരിക്കയിലെ മറ്റു ഭാഗങ്ങളെയൊക്കെത്തന്നെ ആവര്‍ത്തിച്ചുള്ള പ്രോത്ഥാന-അവതലന (upheaval& subsidence) പ്രക്രിയകള്‍ക്കു വിധേയങ്ങളായ സീമാന്തപ്രദേശങ്ങളായി കരുതാവുന്നതാണ്. വ്യാപകമായ അപരദനപ്രക്രിയയുടെ ഫലമായി അട്ടിയട്ടിയായി രൂപംകൊണ്ട അവസാദശിലകളുടെ ശേഖരങ്ങള്‍ ഈ ഭാഗങ്ങളില്‍ സുലഭമാണ്. കടല്‍ത്തീരസമതലങ്ങളില്‍ സമുദ്രജന്യമായ അവസാദങ്ങളാണ് അധികമുള്ളത്. വന്‍കര സമുദ്രനിര്‍മിതത്തിട്ടുകളിലേക്കു വ്യാപിച്ചുകൊണ്ടിരുന്നു എന്നതിനും മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ഇന്നത്തെ വന്‍കരയുടെ വടക്കും പടിഞ്ഞാറും അരികുകള്‍ മിസോസോയിക് കാലത്തു വിസ്തൃതമായ ഒരു ഭൂ-അഭിനതി (geosyncline) ആയിരുന്നു. ഇതില്‍ അനേകായിരം മീറ്റര്‍ കനത്തില്‍ അടിഞ്ഞുകൂടിയ അവസാദങ്ങള്‍, തുടര്‍ന്നുണ്ടായ പര്‍വതനപ്രക്രിയകളുടെ ഫലമായി ഉയര്‍ത്തപ്പെട്ടു. ക്രിട്ടേഷ്യസ് യുഗത്തിലാരംഭിച്ച ഈ പര്‍വതനപ്രക്രിയ, ടെര്‍ഷ്യറി യുഗത്തില്‍ ശക്തിയാര്‍ജിച്ച് മടക്കു പര്‍വതങ്ങളുടെ ഒരു ശൃംഖല സൃഷ്ടിക്കപ്പെട്ടു. ആന്‍ഡീസ് പര്‍വതനിരയുടെ ഉദ്ഭവം ഇങ്ങനെയായിരുന്നു. ഈ അസ്വസ്ഥമേഖലയില്‍ അഗ്നിപര്‍വത വിസ്ഫോടനങ്ങള്‍ സജീവവും വ്യാപകവുമായി നടന്നുപോന്നു; ഇന്നും തുടര്‍ന്നു വരികയും ചെയ്യുന്നു. അനേകായിരം ച.കി.മീ. വിസ്തൃതിയുള്ള ലാവാപ്രദേശങ്ങള്‍ ഈ മേഖലയില്‍ ധാരാളം കാണാം. കി. പരാനാതടത്തിലും (തെക്കന്‍ ബ്രസീല്‍) പരാഗ്വേയിലും ഇത്തരം ഭൂരൂപങ്ങള്‍ സുലഭമാണ്.

കാര്‍ബോണിഫറസ്, പ്ലീസ്റ്റോസീന്‍ യുഗങ്ങളിലുണ്ടായ ഹിമാതിക്രമണം തെക്കേ അമേരിക്കയിലേക്കും വ്യാപിച്ചിരുന്നു. കാര്‍ബോണിഫറസ് യുഗത്തില്‍ ബ്രസീലിന്റെ തെക്കന്‍ ഭാഗത്തോളം ഹിമാവരണത്തിനു വിധേയമായിരുന്നതിനു തെളിവുകളുണ്ട്. പ്ളീസ്റ്റോസീന്‍ യുഗത്തില്‍ ഇത്രത്തോളം വ്യാപിച്ചിരുന്നില്ല. പാറ്റഗോണിയയുടെ തെക്കരികിലുള്ള ഉച്ചാക്ഷാംശപ്രദേശങ്ങള്‍ സ്ഥിരഹിമപ്രദേശങ്ങളാണ്.

ഭൂപ്രകൃതി

തടരേഖ

വന്‍കരയോരങ്ങളുടെ അഭാവം തെക്കേ അമേരിക്കന്‍ തടരേഖയുടെ ഒരു പ്രത്യേകതയാണ്. പശ്ചിമതീരത്താണു വന്‍കരയോരം നന്നേ വീതികുറഞ്ഞു കാണുന്നത്. കുത്തിറക്കങ്ങളായിക്കാണുന്ന തടരേഖകളും തീരത്തിനു സമാന്തരമായുള്ള നിരവധി കിടങ്ങുകളും (deeps) ഈ ഭാഗത്തെ സവിശേഷതകളാണ്. തെ. അക്ഷാ. 5° മുതല്‍ 35° വരെ ഇത്തരം നിരവധി കിടങ്ങുകള്‍ കാണാം. തെ. അക്ഷാ. 26°-യില്‍ കരയില്‍നിന്ന് 80 കി.മീ. ദൂരെയുള്ള റിച്ചാര്‍ഡ് കിടങ്ങിന്റെ ആഴം 7,620 മീ.-ലേറെയാണ്. പാറ്റഗോണിയയ്ക്കു വടക്കുള്ള പസിഫിക് തീരത്ത് നൈസര്‍ഗിക സൗകര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും തുറമുഖങ്ങള്‍ ഇല്ലാതിരിക്കുന്നതിന് ഇതൊരു കാരണമാണ്. തെക്കോട്ടു പോകുന്തോറും ഈ സ്ഥിതി അല്പം മെച്ചപ്പെട്ടു കാണുന്നു. തെ. അക്ഷാ. 41° മുതല്‍ കേപ്ഹോണ്‍ വരെയുള്ള തീരം ദ്വീപുകളും ഫിയോഡു(fiord)കളും കായല്‍ തോടുകളും നിറഞ്ഞ് സങ്കീര്‍ണമായിക്കാണുന്നു. ആന്‍ഡീസ് നിരകള്‍ക്കും കടലിനുമിടയ്ക്ക് 65-80 കി.മീ. വിതീയിലാണ് ഇവയുടെ കിടപ്പ്. ചിലി തീരത്ത് കടലിനോടുരുമ്മി നില്ക്കുന്ന ഒരു സമാന്തര മലനിരയും കാണാം. ഇതിന്റെ ഉയരം വ.നിന്നു തെക്കോട്ടു കുറഞ്ഞുകാണുന്നു. ഈ നിരകള്‍ക്കും ആന്‍ഡീസുനുമിടയ്ക്കുള്ള താഴ്വര വടക്കന്‍ ചിലിയില്‍ നിമ്നോന്നതങ്ങള്‍ നിറഞ്ഞ ഉന്നതപ്രദേശങ്ങളായി മാറുന്നു. വ. പെറു, ഇക്വഡോര്‍, കൊളംബിയ എന്നിവിടങ്ങളില്‍ ഈ മലനിര എഴുന്നുകാണുന്നില്ല.

പടിഞ്ഞാറന്‍ തീരത്തില്‍നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് കിഴക്കന്‍ തീരത്തിലുള്ളത്. ബ്രസീല്‍ പീഠഭൂമിയുടെ തുടര്‍ച്ചയായി വ.കിഴക്കന്‍ തീരങ്ങളില്‍ സാമാന്യം വിസ്തൃതമായ വന്‍കരയോരമുണ്ട്. സവോറോക് മുനമ്പിനും റയോഗ്രാന്റേദോസുലിനുമിടയ്ക്കു വലയാകാരങ്ങളായ അനേകം ഉടവുകള്‍ ഈ തീരത്തുണ്ട്. ലോകത്തെ ഏറ്റവും പ്രമുഖങ്ങളായ നൈസര്‍ഗിക തുറമുഖങ്ങള്‍ ഇവിടെയാണുള്ളത്. റീസീഫ്, സാല്‍വഡോര്‍, വിറ്റോറിയ, റയോ ദെ ജനീറോ, ഫ്ളോറിയനോപോളിസ് തുടങ്ങിയവയൊക്കെയും ഈ ഭാഗത്താണു സ്ഥിതിചെയ്യുന്നത്. റയോ ദെ ലാപ്ലാറ്റ, പരാനാ, ഉറുഗ്വേ എന്നീ നദീവ്യൂഹങ്ങളുടെ പതനസ്ഥാനങ്ങളും ഇവിടെ തന്നെ. ഇവിടെയും ഒന്നാംതരം തുറമുഖ സൗകര്യം ഉണ്ട്. എന്നാല്‍ ഇതിനു തെ. പാറ്റഗോണിയന്‍ തീരത്തു തുറമുഖങ്ങള്‍ അഭിവൃദ്ധിപ്പെട്ടിട്ടില്ല. ധാരാളം ഭാഗങ്ങളില്‍ കടല്‍ ഉള്ളിലേക്കു കയറിക്കിടക്കുന്നുണ്ടെങ്കിലും തടരേഖയിലെ സങ്കീര്‍ണമായ ഭൂപ്രകൃതിയും പ്രതികൂല കാലാവസ്ഥയും തുറമുഖവികസനത്തിനു തടസ്സം സൃഷ്ടിക്കുന്നു.

കി. തീരത്തു ദ്വീപുകളുടെ എണ്ണം താരതമ്യേന കുറവാണ്; ഉള്ളവ നന്നെ ചെറുതും. ആമസോണ്‍ മുഖത്തുള്ള മരാജോയും വെനിസ്വേലയ്ക്കു വടക്കായി സ്ഥിതിചെയ്യുന്ന ട്രിനിഡാഡും ആണ് പ്രധാനദ്വീപുകള്‍. ട്രിനിഡാഡിനും വന്‍കരയ്ക്കുമിടയ്ക്കുള്ള കടല്‍ഭാഗത്തിനെ പാരിയാ ഉള്‍ക്കടല്‍ എന്നു വിളിക്കുന്നു. ഭൂവിജ്ഞാനീയപരമായി വെനിസ്വേലയിലെ കുമാനാനിരകളുടെ തുടര്‍ച്ചയാണ് ഈ ദ്വീപെന്നു കരുതുന്നു. ട്രിനിഡാഡിനു വ. പടിഞ്ഞാറായി കിടക്കുന്ന ടോബാഗോ, മാര്‍ഗരീതാ തുടങ്ങിയ ദ്വീപുകളുടെ ശൃംഖല വാണിജ്യപ്രാധാന്യമുള്ളവയാണ്. സവോറോക് മുനമ്പിനു 370 കി.മീ. അകലെ സ്ഥിതിചെയ്യുന്ന ഫെര്‍ണാണ്ടോ ദെ നൊറോണ നന്നേ വിസ്തൃതി കുറഞ്ഞ അഗ്നിപര്‍വതദ്വീപുകളാണ്. ഈ ദ്വീപുകള്‍ക്കും വന്‍കരയ്ക്കുമിടയ്ക്ക് 3,960 മീ. ആഴത്തിലുള്ള ഒരു കടല്‍ച്ചാലുണ്ട്. തെ. അക്ഷാ. 51° യിലുള്ള ഫാക് ലന്‍ഡ് ദ്വീപുകളും ഫര്‍ണാണ്ടോ ദേ നൊറോണയും വന്‍കരയുടെ സമുദ്രാക്രമണവിധേയമായ ഭാഗങ്ങളുടെ അവശിഷ്ടങ്ങളായി കരുതപ്പെടുന്നു. ഫാക്ലന്‍ഡ് ദ്വീപുകളിലെ സസ്യജന്തുജാലങ്ങള്‍ ഇതിനു തെളിവു നല്കുന്നു. ഈ ദ്വീപുകള്‍ക്കും വന്‍കരയ്ക്കുമിടയ്ക്കുള്ള കടലിന്റെ ആഴം നന്നേ കുറവാണ്. പടിഞ്ഞാറേ തീരത്തുള്ള ദ്വീപുകളില്‍ പ്രധാനമായവ ജോന്‍ ഫെര്‍ണാണ്ടസ്, ഗുവാനോ, ഗാലപഗോസ് എന്നിവയാകുന്നു.

സ്ഥലരൂപങ്ങള്‍

ആന്‍ഡീസ് പര്‍വതശൃംഖലയാണ് പ്രമുഖമായ സ്ഥലരൂപം. കി. ഗയാന, ബ്രസീല്‍ എന്നീ ഉന്നതപ്രദേശങ്ങളും തെ. പാറ്റഗോണിയ ഉന്നതപ്രദേശവും കിടക്കുന്നു. ഈ ഭൂഭാഗങ്ങളെ വേര്‍തിരിക്കുന്ന സമതലപ്രദേശങ്ങളാണ് ശേഷിക്കുന്ന ഭാഗങ്ങള്‍; ഓറിനാക്കോ സമതലം, ആമസോണ്‍തടം, പരാഗ്വേതടം, പാംപസ് എന്നിവയാണവ.

ഹിമാലയം കഴിഞ്ഞാല്‍ ശ.ശ. ഉയരത്തില്‍ ഏറ്റവും ഉയര്‍ന്നുനില്ക്കുന്ന ആന്‍ഡീസ് പര്‍വതനിരകളുടെ നീളം 7,200 കി.മീ. വരും. വന്‍കരയുടെ തെക്കേ അറ്റത്ത് ഈ ശൃംഖല അവിച്ഛിന്നമായി കാണുന്നു. 28° വ. ഇവയ്ക്കു സങ്കീര്‍ണമായ സംരചനയാണുള്ളത്. ബൊളീവിയയില്‍ ഏതാണ്ടൊരു പീഠഭൂമിയായിത്തീരുന്ന ഈ പര്‍വതനിര പെറുവില്‍ സമാന്തരനിരകളുടെ ഒരു ശൃംഖലയായും ഇക്വഡോറില്‍ രണ്ടു നിരകളായും കാണപ്പെടുന്നു. മിക്ക മേഖലകളിലും അഗ്നിപര്‍വതപ്രക്രിയ സജീവമാണ്.


ഗയാനയിലെ ഉന്നതപ്രദേശങ്ങളും ബ്രസീല്‍ പ്രദേശവും ചേര്‍ന്നതാണ് തെക്കേ അമേരിക്കയിലെ പുരാതനഭൂഭാഗം. ആമസോണ്‍ നദി ഇതിനെ രണ്ടായി വിഭജിക്കുന്നു. ഈ പീഠപ്രദേശങ്ങള്‍ അരുവികളും വെള്ളച്ചാട്ടങ്ങളും കൊണ്ട് സമൃദ്ധമാണ്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ (980 മീ.) വെള്ളച്ചാട്ടങ്ങളില്‍ ഒന്നായ ആന്‍ജെന്‍ ഗയാനയിലാണ്. ബ്രസീലില്‍ സവോ ഫ്രാന്‍സിസ്കോ നദിയിലെ അഫോന്‍സോ വെള്ളച്ചാട്ടത്തിന് വൈദ്യുതി ഉത്പാദനത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുണ്ട്. കുംഭാകൃതിയിലുള്ള ശിലകള്‍ ഈ പ്രദേശത്തു സാധാരണമാണ്. റയോ ദെ ജനീറോയില്‍ ഉള്‍ക്കടലിലേക്കുന്തിനില്ക്കുന്ന ഷുഗര്‍ലോഫ് ആണ് ഇവയില്‍ പ്രമുഖം. ഗയാനയിലെ ഏറ്റവും ഉയര്‍ന്ന ഭാഗം മൌണ്ട് റൊറെയ്മ (2,774 മീ.) ആണ്. ബ്രസീലിലെ പികോ ദാ ബന്ദെയ്രായുടെ ഉയരം 2,896 മീ. ആണ്. ശുഷ്കകാലാവസ്ഥ അനുഭവപ്പെടുന്ന പാറ്റഗോണിയ പീഠപ്രദേശത്ത് മണല്‍ക്കല്ലും ലാവാ അട്ടികളും ചേര്‍ന്നുള്ള ശിലാസഞ്ചയമാണുള്ളത്.

നിരന്നപ്രദേശങ്ങള്‍ അധികവും വന്‍കരയുടെ ഉള്‍ഭാഗത്താണ് കാണപ്പെടുന്നത്. കടല്‍ത്തീരപ്രദേശങ്ങളില്‍ അവ വളരെയൊന്നും വിസ്തൃതമല്ല. ആമസോണ്‍, റയോ ദെ ലാപ്ലാറ്റ എന്നീ നദീമുഖങ്ങളോടടുത്ത് കടലോരസമതലങ്ങള്‍ കാണാം. ഉള്ളിലോട്ടു പോകുന്തോറും ഇവയുടെ വിസ്തീര്‍ണം വര്‍ധിക്കുന്നു.

ആന്‍ഡീസ് നിരകള്‍ക്കും ഗയാനാ ഉന്നതതടത്തിനും ഇടയ്ക്കായുള്ള താഴ്വരപ്രദേശമാണ് ലാനോസ് ദെല്‍ ഓറിനാക്കോ. ഇതിന്റെ വലത്തെ അറ്റത്തുകൂടിയാണ് ഓറിനാക്കോനദി ഒഴുകുന്നത്. ആന്‍ഡീസില്‍നിന്നും ഒലിച്ചിറങ്ങുന്ന മണ്ണും നദീജന്യനിക്ഷേപങ്ങളും ഇടകലര്‍ന്നുള്ള എക്കല്‍ഭൂമിയാണിവിടം.

ആമസോണ്‍തടം നിരപ്പുള്ളതും താഴ്ന്നതുമാണ്. ഇതിന്റെ വിസ്തൃതിയിലും ഉയരത്തിലും വ്യത്യാസമുണ്ട്. എന്നാല്‍ ഈ പ്രദേശങ്ങള്‍ പ്രളയബാധിതമാകുന്നില്ല. ആമസോണിന്റെയും പോഷകനദികളുടെയും ചാലുകള്‍ നന്നേ താഴ്ചയുള്ളവയാണെന്നതാണ് ഇതിനു കാരണം.

പരാനാ-പരാഗ്വേ നദീവ്യൂഹങ്ങളുടെ പ്രഭവസ്ഥാനങ്ങള്‍ പൊതുവേ ചതുപ്പുനിലങ്ങളാണ്. ചരിവുമാനത്തിന്റെ കുറവുമൂലം ജലനിര്‍ഗമനം തടസ്സപ്പെടുന്നതാണിതിനു കാരണം. കൂടുതല്‍ തെക്കോട്ട് പാംപസ് സമതലപ്രദേശമാണ്.

മണ്ണിനങ്ങള്‍

അര്‍ജന്റീന, ഉറുഗ്വേ എന്നീ രാജ്യങ്ങളിലെ 'പാംപസ്' എന്നറിയപ്പെടുന്ന പ്രയറിപ്രദേശത്ത് ഉര്‍വരത കൂടിയ എക്കല്‍ കരിമണ്ണാണ് ഉള്ളത്. ലോകത്തെ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളില്‍ ഒന്നാണ് ഇത്. പരാനാനദീതടത്തിലെ 'റ്റെറാറോസ്സാ' എന്നറിയപ്പെടുന്ന ചെമ്മണ്ണും വളക്കൂറിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ആഗ്നേയശിലകള്‍ കാറ്റിന്റെ അപരദനത്തിന് വിധേയമാകുന്നതിന്റെ ഫലമായി പൊടിഞ്ഞുണ്ടായ മണ്ണിനമാണ് റ്റെറാറോസ്സാ. കാപ്പിക്കൃഷിക്കു ഇത് വളരെ പറ്റിയതാണ്. കൊളംബിയയിലെ ആന്‍ഡീസ് പ്രദേശവും കാപ്പിക്കൃഷിക്കു വിശേഷമാണ്. ഇവിടെ അഗ്നിപര്‍വതജന്യമായ ലാവാ മണ്ണാണുള്ളത്. ഇത്രതന്നെ വിസ്തൃതങ്ങളല്ലെങ്കിലും, വളക്കൂറുള്ള ധാരാളം പ്രദേശങ്ങള്‍ വന്‍കരയില്‍ അങ്ങിങ്ങായി ഉണ്ട്. ആന്‍ഡീസിലെയും പ. തീരത്തെയും താഴ്വരപ്രദേശങ്ങള്‍, ഇക്വഡോറിലെ ഗയാസ് താഴ്വര, കൊളംബിയയിലെ കൊക്കോ താഴ്വര എന്നിവ ഇതില്‍പ്പെടുന്നു. ചിലിയില്‍ തെ.വടക്കായി രാജ്യത്തുടനീളം നീണ്ടുകാണുന്ന താഴ്വരപ്രദേശം ഇക്കൂട്ടത്തില്‍ പ്രത്യേക പ്രാമാണ്യമുള്ളതാണ്.

ആമസോണ്‍ തടപ്രദേശത്ത് പൊതുവേ വളക്കൂറു കുറഞ്ഞ മണ്ണാണുള്ളത്. വെള്ളപ്പൊക്കങ്ങളുടെ ഫലമായി ഏറിയ ഭാഗവും ചെളികെട്ടുന്ന ഈ സമതലങ്ങളിലെ മണ്ണ് ക്ഷാരഗുണം കുറഞ്ഞതായതിനാല്‍ കൃഷിക്ക് ഉത്തമമല്ല. ചുണ്ണാമ്പും രാസവളങ്ങളും ഉപയോഗിച്ച് ഇവിടത്തെ ഉര്‍വരത വര്‍ധിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.

ജലസമ്പത്ത്

ആമസോണ്‍, റയോ ദെ ലാപ്ലാറ്റ, മഗ്ലെന-കൗക, ഓറിനോക്കോ, സാവോഫ്രാന്‍സിസ്കോ എന്നീ നദീവ്യൂഹങ്ങള്‍ ഉള്‍പ്പെടുന്നതാണ് തെക്കേ അമേരിക്കയുടെ ജലസമ്പത്ത്. 70,00,000 ച.കി.മീ. നീര്‍വാര്‍ച്ചാ വിസ്തൃതിയുള്ള ആമസോണ്‍ നദിക്ക് 6437 കി.മീ. ദൈര്‍ഘ്യമുണ്ട്. ലോകത്തില്‍ ഏറ്റവും വിസ്തൃതിയേറിയ നീര്‍വാര്‍ച്ചാതടം ആമസോണ്‍ നദിയുടേതാണ്. (70,00,000 ച.കി.മീ.) ദൈര്‍ഘ്യത്തില്‍ ആഫ്രിക്കയിലെ നൈല്‍ ആണ് ആമസോണിനെക്കാള്‍ മുന്നില്‍. ഭൂമുഖത്തെ മൊത്തം ശുദ്ധജലസ്രോതസ്സിന്റെ അഞ്ചില്‍ ഒരുഭാഗം ആമസോണ്‍ വഹിക്കുന്നു. പെറുവില്‍ ആന്‍ഡീസില്‍ നിന്നും ഉദ്ഭവിക്കുന്ന ആമസോണ്‍ അത്‍ലാന്തിക് സമുദ്രത്തിലാണ് നിപതിക്കുന്നത്.

പരാന, പരാഗ്വേ, ഉറുഗ്വേ നദികള്‍ ഉള്‍പ്പെടുന്നതാണ് തെക്കേ അമേരിക്കയിലെ രണ്ടാമത്തെ നദീവ്യൂഹമായ റയോ ദെ ലാപ്ലാറ്റ. തെക്കേ അമേരിക്കയുടെ തെ.കിഴക്കന്‍ തീരത്ത് ചോര്‍പ്പിന്റെ ആകൃതിയില്‍ വ്യാപിച്ചിരിക്കുന്ന റെയോ ദെ ലാപ്ലാറ്റ തടാകത്തിലേക്ക് പ്രവഹിക്കുന്ന ഈ നദീവ്യൂഹം അര്‍ജന്റീന, ബൊളീവിയ, ബ്രസീല്‍, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളില്‍ ഉള്‍നാടന്‍ ഗതാഗത സൗകര്യം പ്രദാനം ചെയ്യുന്നു.

തെക്കേ അമേരിക്കയിലൂടെ വടക്കോട്ട് ഒഴുകുന്ന പ്രധാന നദികളാണ് മഗ്‍ദെലെന, കൗക എന്നിവ. മഗ്‍ദെലെലെനയുടെ പ്രധാനപോഷക നദിയാണ് കൗക. കാസ്പിയന്‍ കടലാണ് മഗ്‍ദെലെനയുടെ പതനസ്ഥാനം.

ആമസോണിനെപ്പോലെ ആന്‍ഡീസ് പര്‍വതത്തില്‍ നിന്നും ഉദ്ഭവിക്കുന്ന മറ്റൊരു നദിയാണ് ഓറിനാക്കോ. വെനിസ്വേലയിലൂടെ അത്‍ലാന്തിക്കിലേക്ക് പ്രവഹിക്കുന്ന ഈ നദി കുറച്ചുദൂരം കൊളംബിയും വെനിസ്വേലയുമായി അതിര്‍ത്തി പങ്കിടുന്നു. വെനിസ്വേലയിലെ നദീമുഖതുറമുഖമായ സിയുഡാഡ്ഗയാനയില്‍ വന്‍ കപ്പലുകള്‍ക്ക് അടുക്കുവാനുള്ള സൗകര്യമുണ്ട്.

വ.കിഴക്കന്‍ ബ്രസീലിലൂടെ ഉദ്ദേശം 3200 കി.മീ. ദൈര്‍ഘ്യത്തില്‍ പ്രവഹിക്കുന്ന നദിയാണ് സാവോ ഫ്രാന്‍സിസ്കോ. തുടക്കത്തില്‍ ഒരു മരുപ്രദേശത്തിലൂടെ വടക്കോട്ടൊഴുകുന്ന ഈ നദി തുടര്‍ന്ന് തെ.കി. ദിശയില്‍ ഒഴുകി അത്‍ലാന്തിക്കില്‍ നിപതിക്കുന്നു. 1400 കി.മീറ്ററോളം ഈ നദി ഗതാഗതയോഗ്യമാണ്. നിരവധി വന്‍കിട ജലവൈദ്യുത പദ്ധതികള്‍ ഈ നദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വെനിസ്വേലയിലെ മാരക്കാബാ തടാകമാണ് തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകം. 13,512 ച.കി.മീ. ആണ് ഇതിന്റെ വിസ്തൃതി. ഇടുങ്ങിയ ഒരു ചാനല്‍ ഈ തടാകത്തെ വെനിസ്വേല ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്നു. തടാകത്തിലും കരയിലുമായി നിരവധി എണ്ണക്കിണറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ആന്‍ഡീസ് പര്‍വത്തില്‍ സ്ഥിതിചെയ്യുന്ന ടിറ്റിക്കാക്കയാണ് വന്‍കരയിലെ മറ്റൊരു പ്രധാന തടാകം. ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഗതാഗതയോഗ്യമായ തടാകമാണ് ടിറ്റിക്കാക്ക. ബൊളീവിയയുടെയും പെറുവിന്റെയും അതിര്‍ത്തിയില്‍ സു. 3812 കി.മീ. ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. പൂപോയാണ് മറ്റൊരു പ്രധാന തടാകം.

കാലാവസ്ഥയിലെ വൈവിധ്യങ്ങള്‍ക്കനുസരിച്ച് ഉള്‍നാടന്‍ ജലാശയങ്ങളുടെയും നദീവ്യൂഹങ്ങളുടെയും സ്വഭാവവും പ്രകൃതിയും വ്യത്യസ്തമായി കാണുന്നു. ആന്‍ഡീസ് മേഖലയില്‍ ഭൂപ്രകൃതിയിലെ നിമ്നോന്നതാവസ്ഥമൂലം നദികള്‍ ജലസമൃദ്ധമാണെങ്കില്‍പ്പോലും ഗതാഗതക്ഷമമല്ല. മഗ്‍ദെലെന നദി മാത്രമാണ് സഞ്ചാരയോഗ്യം. ടിറ്റിക്കാക്ക തടാകവും ഗതാഗതയോഗ്യമത്രെ. ചിലിയിലും അര്‍ജന്റീനയിലുമുള്ള തടാകങ്ങളിലും ജലയാനം സാധ്യമാണ്. ആമസോണ്‍ നദീവ്യൂഹത്തില്‍ മൊത്തം 12,875 കി.മീ. ഗതാഗതസൗകര്യമാണുള്ളത്.

ജലവൈദ്യുതി കുറഞ്ഞ തോതിലേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളു. ആമസോണ്‍ വ്യൂഹത്തിലെ നദികള്‍ ഏറിയ ദൂരവും നിരപ്പായ പ്രദേശങ്ങളിലൂടെ ഒഴുകുന്നവയാണ്. തന്മൂലം വൈദ്യുതോത്പാദനത്തിനുള്ള സാധ്യത പ്രായേണ കുറവായിരിക്കുന്നു. സവോപൌലോയ്ക്കു സമീപം നദീജലത്തെ സെറാ ദോ മാറിനു മുകളിലൂടെ ഗതിമാറ്റിയൊഴുക്കി വൈദ്യുതി ഉത്പാദനം സാധിച്ചിരിക്കുന്നു. വ. കി. ബ്രസീലിലെ ഒട്ടുമുക്കാലും പ്രദേശങ്ങളില്‍ ജലവൈദ്യുതി ലഭ്യമാണ്. പൗലോ അഫോണ്‍സോ വെള്ളച്ചാട്ടത്തില്‍ നിന്നുമാണ് ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നത്. ബ്രസീലിലെ പീഠപ്രദേശത്തു ധാരാളം വെള്ളച്ചാട്ടങ്ങള്‍ ഉള്ളതിനാല്‍ ജലവൈദ്യുതി ലഭിക്കുന്നതിനുള്ള സാധ്യതകള്‍ ധാരാളമാണ്. മൊത്തത്തില്‍ നോക്കുമ്പോള്‍ ആന്‍ഡീസ് മേഖലയിലും താഴ്വര പ്രദേശങ്ങളിലും ജലവൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ധാരാളം സൌകര്യങ്ങള്‍ ഉണ്ടെങ്കിലും അതിലേക്കുള്ള പദ്ധതികള്‍ ഇനിയും പ്രാവര്‍ത്തികമാക്കേണ്ടതായാണിരിക്കുന്നത്. പെറുവിന്റെ വ.പടിഞ്ഞാറന്‍ ഭാഗം മുതല്‍ പാറ്റഗോണിയ വരേക്കും ജലസേചനവ്യവസ്ഥകള്‍ വികസിച്ചിട്ടുണ്ട്.

കാലാവസ്ഥ

തെ. 55° അക്ഷാംശത്തോളം വ്യാപിച്ചിട്ടുണ്ടെങ്കിലും കരഭാഗത്തിന്റെ വീതി കുറവായതിനാല്‍ ശൈത്യാധിക്യം അനുഭവപ്പെടുന്നില്ല. പൊതുവേ സമശീതോഷ്ണകാലാവസ്ഥയാണ് തെക്കന്‍ ഭാഗങ്ങളിലുള്ളത്.

ആമസോണ്‍ മേഖലയിലെ ശ.ശ. താപനില 27°C ആണ്. ഋതുഭേദം താപനിലയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നില്ല. എന്നാല്‍ ആന്‍ഡീസ് ഉന്നതതടങ്ങളിലെ സ്ഥിതി ഇതില്‍നിന്നു തുലോം വിഭിന്നമാണ്. മധ്യരേഖയ്ക്കടുത്തുള്ള ക്വിറ്റോ (2,852 മീ.) യിലെ ശ.ശ. താപനില 13°C ആണ്. താപനിലയിലെ അന്തരം തെക്കന്‍ ഭാഗങ്ങളില്‍ വര്‍ധിച്ചുവരും. പാറ്റഗോണിയയുടെ വ. പ. ഭാഗങ്ങളില്‍ ശൈത്യകാലത്തെ താപനില ഗ്രീഷ്മകാലത്തേതിനെക്കാള്‍ 18°C കുറവായിരിക്കുന്നു. ശൈത്യകാലത്ത് ഇവിടെ വെള്ളം ഉറയുക സാധാരണമാണ്; ചിലിയിലും അര്‍ജന്റീനയിലെ ചില ഭാഗങ്ങളിലും താപനില 0°C-ല്‍ താഴെയാകുന്നു.

പെറുവിന്റെ തീരത്തുകൂടി വടക്കോട്ടൊഴുകുന്ന ഹംബോള്‍ട്ട് പ്രവാഹത്തിന്റെ സ്വാധീനം മൂലം മധ്യരേഖവരെമുള്ള പ. തീരങ്ങളിലെ താപനില സമീകൃതമാകുന്നു. ഇതേ രീതിയിലുള്ള സ്വാധീനം അര്‍ജന്റീന തീരങ്ങളില്‍ ഫാക്ലന്‍ഡ് പ്രവാഹവും ചെലുത്തുന്നു. വന്‍കരയുടെ ശേഷം തീരങ്ങള്‍ ഉഷ്ണജലപ്രവാഹങ്ങളുടെ പ്രഭാവത്തിനു വിധേയമാണ്.

മഴയുടെ വിതരണം വാതസഞ്ചരണത്തിനനുസൃതമാണ്. ആന്‍ഡീസിനു കിഴക്കുള്ള ഉഷ്ണമേഖലാപ്രദേശത്ത് വ.കി., കി., തെ.കി. എന്നീ ദിശകളില്‍നിന്നുള്ള സ്ഥിരവാതങ്ങളാണു വീശുന്നത്. നീരാവിനിറഞ്ഞ ഈ കാറ്റുകള്‍ സംവഹനരീതിയിലുള്ള മഴയ്ക്കു കാരണമാകുന്നു. ആമസോണ്‍ നദീതടങ്ങളിലും ഗയാനയുടെ തീരപ്രദേശത്തും ശ.ശ. 200-300 സെ.മീ. മഴ ലഭിക്കുന്നു. ബ്രസീലിന്റെ തെ. ഭാഗങ്ങള്‍ പൊതുവേ വരണ്ട പ്രദേശങ്ങളാണ്. താപനിലയും ഇവിടെ വളരെക്കൂടുതലാകുന്നു. ലാനോസ്ഡെല്‍ ഓറിനാക്കോയിലും ഗയാന പീഠപ്രദേശത്തും ഉഷ്ണകാലത്തു സാമാന്യമായി മഴ ലഭിക്കുന്നു. വ.പ. പ്രദേശങ്ങളില്‍ പൊതുവേ മഴ കൂടുതലുള്ള രണ്ടു കാലങ്ങളോടെ ഗ്രീഷ്മകാലത്തുടനീളം വര്‍ഷപാതമുള്ള ഉഷ്ണകാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കൊളംബിയയുടെ പ. തീരങ്ങളും ഇക്വഡോറിന്റെ വ. ഭാഗങ്ങളും കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങളാണ്. അറ്റക്കാമാ മരുഭൂമി ലോകത്തിലെ തന്നെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നാണ്. പസിഫിക് തീരത്തിന് തെ. അക്ഷാ. 33° ക്കു തെ. സാമാന്യമായി മഴ ലഭിക്കുന്നു; 38° ക്കും തെ. കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങളാണ്. ചിലിയുടെ മധ്യഭാഗങ്ങള്‍ മുതല്‍ തെക്കോട്ടു ചക്രവാതങ്ങളില്‍നിന്ന് വര്‍ഷത്തില്‍ ശ.ശ. 265 സെ. മീ. മഴ ലഭിക്കുന്നു. ആന്‍ഡീസിനു കിഴക്കുള്ള പാറ്റഗോണിയ മരുഭൂമി ഒരു മഴനിഴല്‍ പ്രദേശം ആണ്. ഇവിടെ പ്രാദേശിക വ്യതിയാനങ്ങള്‍മൂലം അല്പമായി മഴ കിട്ടിയെങ്കിലായി. ഇത്തരം പ്രദേശങ്ങളില്‍ സ്റ്റെപ്പ് മാതൃകയിലുള്ള സസ്യജാലങ്ങള്‍ കാണാം. അര്‍ജന്റീനയിലെ പുല്‍പ്രദേശങ്ങള്‍, ഉറുഗ്വേ, ബ്രസീലിന്റെ ദക്ഷിണഭാഗം എന്നിവിടങ്ങളില്‍ മിതവും സാമാന്യവുമായ മഴ ലഭിക്കുന്നു (65-125 സെ.മീ.). പരാഗ്വേയുടെ കി. ഭാഗത്തു മഴക്കൂടുതലുണ്ട് (125-190 സെ.മീ.).

സസ്യജാലം

തികച്ചും വൈവിധ്യമാര്‍ന്ന സസ്യസമ്പത്തിനാല്‍ സമ്പന്നമാണ് തെക്കേ അമേരിക്ക. ഉന്നതപ്രദേശങ്ങളിലേക്കു വരുന്തോറും ഈ വൈവിധ്യം അധികമാകുന്നു. മനുഷ്യാധിവാസമുള്ള പ്രദേശങ്ങളില്‍ നൈസര്‍ഗികഭാവത്തിനു വലുതായ വ്യതിയാനം വന്നുകഴിഞ്ഞിട്ടുണ്ട്. ഈ പ്രദേശങ്ങള്‍ ശാസ്ത്രീയവിളകളും കൃത്രിമമായി വച്ചുപിടിപ്പിച്ച പുല്‍മേടുകളും നിറഞ്ഞും പ്രകൃത്യാ ഉള്ള സസ്യജാലം നീക്കംചെയ്യപ്പെട്ടുമാണു കാണപ്പെടുന്നത്.

ആമസോണ്‍ തടപ്രദേശത്തെ മഴക്കാടുകളില്‍ കാലാവസ്ഥാപ്രകാരങ്ങള്‍ക്കനുസരിച്ചുള്ള സസ്യജാലമാണുള്ളത്. ഗയാനയിലും ബ്രസീലിന്റെ പൂര്‍വ-മധ്യതീരങ്ങളിലും വ്യാപകമായി മഴക്കാടുകള്‍ കാണുന്നു. വളരെ ഉയരത്തില്‍ ഇടതൂര്‍ന്നു വളരുന്ന വൃക്ഷങ്ങളും നിബിഡമായ ലതാസഞ്ചയവുമൊക്കെച്ചേര്‍ന്നുള്ള മധ്യരേഖാവനങ്ങളുടെ ഉത്തമ മാതൃകകള്‍ ഇവിടെ കാണാം. ആമസോണിന്റെ തെ. ഭാഗത്തെ വനങ്ങള്‍ താരതമ്യേന നിബിഡത കുറഞ്ഞവയാണ്. ഈ പ്രദേശത്തെ വനങ്ങള്‍ ആദിവാസികളുടെ വെട്ടിത്തെളിക്കലിനും തീവയ്പിനും വിധേയമായതാണ് ഇതിനു കാരണമെന്നു കരുതപ്പെടുന്നു. ഇവിടെ താരതമ്യേന തുറന്ന വിശാലപത്രിതവനങ്ങളാണ് അധികവും കാണുന്നത്. വെനിസ്വേല, ഗയാനാ ഉന്നതതടം എന്നിവിടങ്ങളിലും ഈ രീതിയിലുള്ള സസ്യസമ്പത്താണുള്ളത്. ഗായാക്വില്‍ ഉള്‍ക്കടല്‍ മുതല്‍ പ്രദക്ഷിണദിശയില്‍ റയോ ദെ ജെനീറോ വരെയുള്ള തീരപ്രദേശത്ത് കണ്ടല്‍ക്കാടുകളാണുള്ളത്.

മധ്യ അക്ഷാംശീയ മേഖലയിലും സമശീതോഷ്ണ മേഖലയിലുമുള്ള വനങ്ങള്‍ രണ്ടു വിഭാഗത്തില്‍പ്പെടുന്നവയാണ്: നിത്യഹരിതവനങ്ങളും വിശാലപത്രിതവനങ്ങളും. ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍ ഇലകൊഴിയും വൃക്ഷങ്ങള്‍ നിറഞ്ഞുകാണുന്നു. കടലാസു നിര്‍മാണത്തിനാണ് ഇവ വ്യാപകമായി ഉപയോഗിക്കുന്നത്. അക്കേഷ്യാ മരമാണ് ഈ വനങ്ങളിലെ സാമ്പത്തികപ്രാധാന്യമുള്ള മുഖ്യവൃക്ഷയിനം.

വന്‍കരയിലെ വിസ്തൃതമായ മേഖലകള്‍ ഉയരം കുറഞ്ഞ വൃക്ഷങ്ങളും കുറ്റിച്ചെടികളും പുല്‍വര്‍ഗങ്ങളും നിറഞ്ഞ കാടുകളാണ്. അനിയമിതവും അപര്യാപ്തവുമായി മഴ പെയ്യുന്ന പ്രദേശങ്ങളാണു കുറ്റിക്കാടുകള്‍. ഇലകൊഴിയുന്നതും അല്ലാത്തതുമായ മരങ്ങള്‍ ഒന്നുചേര്‍ന്നു വളരുന്ന ഇത്തരം കാടുകള്‍ മധ്യബ്രസീലിലെ ഒരു സാധാരണദൃശ്യമാണ്. ഈ കാടുകളെ കാംപോസ് സെരാദോസ് (Campos Cerrados) എന്നു വിളിക്കുന്നു. കൊളംബിയ, വെനിസ്വേല എന്നീ രാജ്യങ്ങളുടെ വ. അരികുകളും ബ്രസീലിന്റെ വ. കിഴക്കേ അരികും മുള്‍ക്കാടുകള്‍ നിറഞ്ഞതാണ്. ചെറുവൃക്ഷങ്ങളും ചെടികളും നിറഞ്ഞതും എന്നാല്‍ തുറസ്സായ പുല്‍ത്തകിടികളോടുകൂടിയതുമായ ഉദ്യാനഭംഗിയുള്ള വിസ്തൃതമേഖലകള്‍ പരാഗ്വേ നദീതടത്തിന്റെ സവിശേഷതയാണ്.

വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ മറ്റുള്ള കുറ്റിച്ചെടികള്‍ക്കാണു പ്രാമുഖ്യം. ആന്‍ഡീസ് താഴ്വാരങ്ങള്‍, പെറുവിലെ മരുപ്രദേശം, ചിലിയുടെ മധ്യഭാഗങ്ങള്‍, അര്‍ജന്റീനയിലെ പാംപസ്സിന് പടിഞ്ഞാറുള്ള മേഖലകള്‍, പാറ്റഗോണിയയുടെ കിഴക്കരികുകള്‍ എന്നിവിടങ്ങളിലൊക്കെ ഇത്തരം മുള്‍ക്കാടുകള്‍ പടര്‍ന്നു കാണുന്നു.

ഉയരം കൂടിയ പുല്ലുവര്‍ഗങ്ങള്‍ നിറഞ്ഞ ഉഷ്ണമേഖലാ പുല്‍പ്രദേശമാണ് ലാനോസ്. ഗയാനയില്‍ സമുദ്രതീരത്തെ കണ്ടല്‍ക്കാടുകള്‍ക്കും മധ്യരേഖാവനങ്ങള്‍ക്കുമിടയിലായി പുല്‍മേടുകളുടെ ഒരു നേരിയ ശൃംഖല കാണാം. ഈ ശൃംഖല ബ്രസീലില്‍ ആമസോണ്‍ പ്രദേശത്തേക്കും വ്യാപിച്ചിരിക്കുന്നു.

അര്‍ജന്റീന, ഉറുഗ്വേ, ബ്രസീലിന്റെ തെക്കേ അറ്റം എന്നിവിടങ്ങളില്‍ (പാംപസ്) മിതശീതോഷ്ണസ്ഥിതിയുടെ ഫലമായുള്ള പുല്‍പ്രദേശങ്ങളാണ് കാണപ്പെടുന്നത്. ഉഷ്ണമേഖലയിലുള്‍പ്പെട്ട ആന്‍ഡീസ് പര്‍വതത്തിന്റെ ചരിവുകളില്‍ ആല്‍പൈന്‍ മാതൃകയിലുള്ള പുല്‍പ്രദേശങ്ങളാണുള്ളത്. എന്നാല്‍ വന്‍കരയുടെ തെക്കോട്ടു പോകുന്തോറും തരിശുപ്രദേശങ്ങള്‍ വര്‍ധിച്ചുവരുന്നു. അറ്റക്കാമാ മരുഭൂമിയിലാകട്ടെ സസ്യജാലങ്ങളുടെ കണികപോലും ഇല്ലാത്ത അവസ്ഥയാണുള്ളത്.

ജന്തുവര്‍ഗങ്ങള്‍

പ്രകൃത്യാ ഉള്ള സസ്യജാലത്തിന് അനുസൃതമായ ജന്തുവിതരണമാണു വന്‍കരയിലുടനീളം കണ്ടുവരുന്നത്. ഉഷ്ണമേഖലാവനങ്ങളില്‍ കുരങ്ങുവര്‍ഗങ്ങള്‍, ടാപീര്‍ തുടങ്ങിയവയും നാനാവര്‍ഗത്തില്‍പ്പെട്ട പക്ഷികളും, മുതല തുടങ്ങിയ ഉരഗവര്‍ഗങ്ങളും അധിവസിക്കുന്നു. ക്ഷുദ്രജീവികളും വിരളമല്ല. മാംസഭുക്കുകളോ സസ്യഭുക്കുകളോ ആയ വന്യമൃഗങ്ങള്‍ വിരളമാണ്. എന്നാല്‍ 'മനതീ' എന്നു വിളിക്കുന്ന സസ്യഭുക്കായ ജലജീവിയുടെ കാര്യം എടുത്തു പറയേണ്ടതുണ്ട്. ഇതുപോലെതന്നെ ധാരാളമായി കണ്ടുവരുന്നതും ശുദ്ധജലത്തില്‍ മാത്രം വളരുന്നതുമായ അപൂര്‍വമത്സ്യമാണ് പിരാന.

മധ്യ-ആന്‍ഡീസ് മേഖലകളില്‍ ഒട്ടകവര്‍ഗത്തില്‍പ്പെട്ട നാലിനം മൃഗങ്ങള്‍ സര്‍വസാധാരണമായി കണ്ടുവരുന്നു. ലാമ, അല്പക, ഗ്വാണാകോ, വൈകൂണ എന്നിവയാണ് ഇവ. ആദ്യത്തെ രണ്ടിനവും വളര്‍ത്തുമൃഗങ്ങളും മറ്റുള്ളവ വന്യമൃഗങ്ങളുമാണ്. ലാമ ഒന്നാംതരം ചുമട്ടുമൃഗമാണ്. അല്പകയുടെ രോമം വളരെ പ്രയോജനമുള്ളതാണ്. വൈകൂണയുടെ രോമം മൃദുവും സുന്ദരവുമാണ്. 'ചിന്‍ചില' എന്ന കരണ്ടുതീനി വര്‍ഗത്തില്‍പ്പെട്ട ഫര്‍മൃഗവും സാമ്പത്തിക പ്രാധാന്യമുള്ളതാണ്.

ആമസോണിനു തെക്കുള്ള കുറ്റിക്കാടുകളില്‍ പുലിവര്‍ഗത്തില്‍പ്പെട്ട ജഗ്വാര്‍, പ്യൂമ തുടങ്ങിയ ജന്തുക്കള്‍ കാണപ്പെടുന്നു. ഉഷ്ണമേഖലയില്‍ സ്ഥിരം പാര്‍പ്പുകാരായ കുരങ്ങുകള്‍, ഉറുമ്പുതീനികള്‍, സ്ളോത്തുകള്‍, തത്തകള്‍ തുടങ്ങിയവയും ധാരാളമായി ഉണ്ട്. ഇവ ഋതുഭേദമനുസരിച്ചു വടക്കോട്ടും തെക്കോട്ടും ദേശാടനം നടത്തുന്നു. തെക്കുള്ള ശീതപ്രദേശങ്ങളില്‍നിന്നും വടക്കോട്ടു നീങ്ങുന്ന റാക്കൂണ്‍, റിയ, അര്‍മാഡിലോ തുടങ്ങിയ ജന്തുക്കളെയും ഇവിടെ സുലഭമായി കാണാം. റിയ ഒട്ടകപ്പക്ഷികളിലെ ഒരിനമാണ്. ടീറാ-ദെല്‍-ഫ്യൂഗോ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇവയെ ധാരാളമായി കാണാം.

ജനങ്ങളും ജീവിതരീതിയും

വന്‍കരകളില്‍ ജനസംഖ്യയില്‍ അഞ്ചാംസ്ഥാനത്ത് നില്‍ക്കുന്ന വന്‍കരയാണ് തെക്കേ അമേരിക്ക. ലോകജനസംഖ്യയുടെ 6 ശ.മാ. ഈ വന്‍കരയില്‍ നിവസിക്കുന്നു. 12 സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളും രണ്ടു കോളനികളുമായി വിഭജിക്കപ്പെട്ടിരിക്കുന്ന തെക്കേ അമേരിക്കയില്‍ വ്യത്യസ്ത ഭാഷ-മത-വംശീയ വിഭാഗങ്ങള്‍ നിവസിക്കുന്നുണ്ട്. ഇരുപത്തിയെട്ടോളം വംശീയവിഭാഗങ്ങള്‍ തെക്കേ അമേരിക്കയില്‍ നിവസിക്കുന്നതായി കണക്കാക്കപ്പെടുന്നു. കെച്ച് വ്യൂ (Quecheuw), അയ്മാറാ (Aymara) ഗോത്രവിഭാഗങ്ങളുടെ പിന്‍ഗാമികള്‍ക്കാണ് പെറു, ബൊളീവിയ എന്നിവിടങ്ങളില്‍ മുന്‍തൂക്കം. മുന്‍ സ്പാനിഷ് കോളനികള്‍ ആയിരുന്ന പ്രദേശങ്ങളിലും ഗോത്രവിഭാഗങ്ങള്‍ നിവസിക്കുന്നുണ്ട്.

വന്‍നഗരങ്ങളില്‍ കേന്ദ്രീകൃതമായി അവയുടെ പ്രാന്തപ്രദേശങ്ങളിലേക്കു ക്രമമായി വ്യാപിച്ചുപോകുന്നവിധത്തിലുള്ള അധിവാസകേന്ദ്രങ്ങളാണു പൊതുവേ കാണപ്പെടുന്നത്, മറ്റു പ്രദേശങ്ങളില്‍ ചിതറിയ മാതൃകയിലുള്ള അധിവാസക്രമവും. വന്‍കരയുടെ ഉള്‍നാടന്‍ മേഖലകളില്‍ ചിലത് ലോകത്തിലെ വിജന പ്രദേശങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ്. ച.കി.മീറ്ററിന് ഒന്നില്‍ കുറവായ ജനവിതരണവും ഇവിടെ കാണാം. ബ്രസീലിന്റെ ഉള്‍ഭാഗം ഒട്ടുമുക്കാലും മനുഷ്യാധിവാസം തീരെ ഇല്ലാത്ത മേഖലയാണ്.

ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായിക്കൊണ്ടിരിക്കുന്ന ഭൂഭാഗങ്ങളില്‍ ലാറ്റിന്‍ അമേരിക്കയും ഉള്‍പ്പെടുന്നു. വര്‍ധിച്ച വൈദ്യസഹായവും ജീവിത ചുറ്റുപാടുകളും മരണനിരക്കില്‍ ഗണ്യമായ കുറവു വരുത്തുന്നു.

തെക്കേ അമേരിക്കന്‍ ജനതയെ പൊതുവേ യൂറോപ്യരും തദ്ദേശീയരും എന്നു രണ്ടായി വിഭജിക്കാം; സങ്കരവര്‍ഗവും അംഗസംഖ്യയില്‍ ഒട്ടും പിന്നിലല്ല. അമേരിന്ത്യന്‍ സമുദായത്തില്‍പ്പെടുന്ന തദ്ദേശീയ ജനത വിവിധ ഗോത്രങ്ങളില്‍പ്പെട്ടവരാണ്. അര്‍ജന്റീന, ഉറുഗ്വേ, ബ്രസീലിലെ തെ. പ്രവിശ്യകള്‍ എന്നിവിടങ്ങളിലാണ് യൂറോപ്യന്‍ ജനതയ്ക്കു ഭൂരിപക്ഷമുള്ളത്; യൂറോപ്യരുടെ കുടിയേറ്റവും അധിവാസവും ആദ്യമായി ഉണ്ടായതും ഈ പ്രദേശങ്ങളിലായിരുന്നു. എന്നാല്‍ ഇക്വഡോര്‍, പെറു, ബൊളീവിയ, പരാഗ്വേ എന്നീ രാജ്യങ്ങളില്‍ തദ്ദേശീയര്‍ക്കാണ് ഭൂരിപക്ഷം. ഈ മേഖലയിലെ ജനങ്ങളില്‍ നല്ലൊരു ശ.മാ. മെസ്റ്റിസോ, ക്രിയോള്‍ എന്നീ സങ്കരവര്‍ഗക്കാരാണ്.

യൂറോപ്യന്‍ കുടിയേറ്റക്കാരില്‍ പ്രധാനികള്‍ സ്പെയിന്‍, ഇറ്റലി, പോര്‍ച്ചുഗല്‍ എന്നീ രാജ്യക്കാരാണ്. തെക്കേ അമേരിക്കയിലെ മൊത്തം വിദേശീയരില്‍ മൂന്നിലൊരു ഭാഗം സ്പെയിന്‍കാരും അത്രയും തന്നെ ഇറ്റലിക്കാരും ആറിലൊരു ഭാഗം പോര്‍ച്ചുഗീസുകാരുമാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ഇവരെക്കൂടാതെ ജര്‍മനി, പോളണ്ട്, സിറിയ, ചൈന, ജപ്പാന്‍ എന്നീ രാജ്യക്കാരും ഈ വന്‍കരയെ അധിവസിക്കുന്നുണ്ട്. പോര്‍ച്ചുഗീസ് ആധിപത്യമുണ്ടായിരുന്ന പ്രദേശങ്ങളില്‍ കറുത്തവര്‍ഗക്കാരെ ഗണ്യമായ തോതില്‍ കാണാം; കരിമ്പിന്‍ തോട്ടങ്ങളിലും മറ്റും അടിമപ്പണിക്കായി കൊണ്ടുവന്ന ആഫ്രിക്കക്കാരാണ് കറുത്ത വര്‍ഗക്കാരുടെ പൂര്‍വികര്‍. സങ്കരവര്‍ഗക്കാരില്‍ അംഗസംഖ്യ കൂടുതലുള്ളത് 'മെസ്റ്റിസോ'കള്‍ക്കാണ്; തദ്ദേശീയരും സ്പെയിന്‍കാരുമായുള്ള ബന്ധത്തിലൂടെ ഉണ്ടായിട്ടുള്ള മെസ്റ്റിസോ വര്‍ഗത്തിനു വന്‍കരയിലെ പല രാജ്യങ്ങളിലും ഭൂരിപക്ഷമുണ്ട്.

നഗരങ്ങളിലെ ജനസംഖ്യ മേല്ക്കുമേല്‍ വര്‍ധിക്കുകയും ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലുമുള്ള ജനസാന്ദ്രത അനുക്രമം കുറഞ്ഞുവരികയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം തെക്കേ അമേരിക്കയില്‍ കണ്ടുവരുന്നു. നഗര കേന്ദ്രീകൃതമായ വികസനവും ഗ്രാമങ്ങളില്‍ നിന്നുള്ള ക്രമാതീതമായ കുടിയേറ്റവും നഗരജനസംഖ്യ ഗണ്യമായി വര്‍ധിക്കുന്നതിനു കാരണമാകുന്നു.

സംസ്കാരം

തെക്കേ അമേരിക്കയിലെ മനുഷ്യാധിവാസത്തിന് 20,000 വര്‍ഷത്തെ പഴക്കമുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. വേട്ടയാടിയും ഫലമൂലാദികള്‍ ശേഖരിച്ചും കഴിഞ്ഞിരുന്ന അപരിഷ്കൃതരായ ശിലായുഗമനുഷ്യരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുരാതത്വ ഗവേഷണങ്ങളിലൂടെ ധാരാളമായി സംഗ്രഹിക്കപ്പെട്ടിട്ടുണ്ട്. കാര്‍ഷികവൃത്തിയുടെ ആരംഭം ബി.സി. 2600 മുതല്ക്കായിരുന്നുവെന്ന് ഊഹിക്കപ്പെടുന്നു. എന്നാല്‍ ചുരുക്കം ചില ജനവിഭാഗങ്ങള്‍ മാത്രമേ ഈ രീതിയിലുള്ള പുരോഗതി നേടിയിരുന്നുള്ളു; ഭൂരിപക്ഷം ജനങ്ങളും പ്രാകൃതരായി തുടര്‍ന്നു പോന്നു. കാര്‍ഷികവൃത്തിയിലും കാലിവളര്‍ത്തലിലും വ്യാപരിച്ച ജനവിഭാഗങ്ങള്‍ തീരസമതലങ്ങളിലും നദീതടങ്ങളിലും സ്ഥിരമായി പാര്‍പ്പുറപ്പിക്കുകയും സാംസ്കാരികാഭിവൃദ്ധിയിലേക്കു നീങ്ങുകയും ചെയ്തു. സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയില്‍ ഏറ്റവും ഉയര്‍ച്ച പ്രാപിച്ചത് ആന്‍ഡീസ് ഉന്നതതടങ്ങളിലെ ജനങ്ങളായിരുന്നു (നോ: ഇങ്കാ സംസ്കാരം). തെക്കേ അമേരിക്കയിലെ ആദിവാസികള്‍ മംഗളോയ്ഡ് വര്‍ഗത്തില്‍പ്പെട്ടവരാണ്. ഇവര്‍ ഏഷ്യയില്‍നിന്ന് വടക്കേ അമേരിക്കയിലൂടെ ഈ വന്‍കരയില്‍ എത്തിച്ചേര്‍ന്നവരായിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നു. സാംസ്കാരികനിലവാരത്തെ അടിസ്ഥാനമാക്കി തദ്ദേശീയ ജനതയെ നാലുവിഭാഗങ്ങളായി തിരിക്കാം.

കുസ്കോ നഗരത്തിലെ പുരാതന സംസ്കാരാവശിഷ്ടങ്ങള്‍

1.കൃഷിക്കുപയുക്തമല്ലാത്ത വനപ്രാന്തങ്ങളില്‍ വനവിഭവങ്ങള്‍ ശേഖരിച്ചും വേട്ടയാടിയും കഴിഞ്ഞുപോന്ന ആദിവാസിവിഭാഗം: ഇക്കൂട്ടര്‍ ഇതരസമൂഹങ്ങളെ അനുകരിച്ചു പ്രാകൃത കൃഷിസമ്പ്രദായങ്ങളില്‍ വ്യാപൃതരായി. ഈ ആദിവാസികളുടെ സാംസ്കാരികനിലവാരം താന്താങ്ങളുടെ വാസസ്ഥലമായ വനവിഭാഗങ്ങളിലെ വിഭവസമൃദ്ധിയും വൈവിധ്യവും അനുസരിച്ച് വ്യത്യസ്തങ്ങളായി കാണുന്നു. വേട്ടയാടല്‍, മീന്‍പിടിത്തം, വനവിഭവശേഖരണം തുടങ്ങിയ ജീവിതോപായങ്ങളുടെ സ്വഭാവവും മേല്പറഞ്ഞവയെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. പാറ്റഗോണിയാ നിവാസികളായ തെഹുവെല്‍ക്ക് വര്‍ഗക്കാര്‍ വേട്ടയാടിക്കിട്ടുന്ന മാംസം മാത്രം ഭക്ഷിച്ചു ജീവിക്കുന്നവരാണ്. എന്നാല്‍ ആദിവാസികളിലെ മറ്റു പല വര്‍ഗക്കാരും മത്സ്യ മാംസാദികളോടൊപ്പം ഫലമൂലാദികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമ്പ്, വില്ല്, ബോളസ് എന്നീ പ്രാകൃതായുധങ്ങള്‍ ആണ് ഇവര്‍ ഉപയോഗിച്ചുവന്നത്. എന്നാല്‍ പാംപസ്സിനു തെ. അമ്പും വില്ലും പ്രചാരത്തിലുണ്ടായിരുന്നില്ല.

15 മുതല്‍ 20 വരെ അംഗസംഖ്യയുള്ള ചെറുസംഘങ്ങളായിട്ടാണ് ഇക്കൂട്ടത്തില്‍ ഭൂരിപക്ഷത്തെയും കണ്ടുപോരുന്നത്. ഉദാ. യാഗന്‍വര്‍ഗം. എന്നാല്‍ കുതിരസവാരി പരിചയമുള്ള വര്‍ഗക്കാര്‍ അഞ്ഞൂറില്‍ക്കുറയാത്ത സംഘങ്ങളായി പാര്‍ത്തുവരുന്നു. സ്വന്തം സംഘത്തില്‍നിന്നു വിവാഹം കഴിക്കുന്നത് അനുവദിക്കാറില്ല. ഭിന്നവിഭാഗങ്ങള്‍ ആഘോഷാവസരങ്ങളില്‍ ഒന്നിച്ചുകൂടുന്നു. ഓരോ സംഘത്തിനും പ്രത്യേകം തലവന്മാരുണ്ടായിരിക്കും; ഇവര്‍ പരമ്പരയായി വാഴിക്കപ്പെടുന്നവരോ അപ്പപ്പോള്‍ തിരഞ്ഞെടുക്കപ്പെടുന്നവരോ ആകാം. തലവന്മാര്‍ക്കു പ്രത്യേകം സ്ഥാനമാനങ്ങള്‍ കല്പിക്കാറില്ല. ജീവസന്ധാരണത്തിനായി മറ്റുള്ളവരെപ്പോലെ തന്നെ അധ്വാനിക്കുവാന്‍ അവരും ബാധ്യസ്ഥരാണ്.

കിടപ്പാടങ്ങളുടെ നിര്‍മാണത്തിനു വിവിധ വസ്തുക്കള്‍ ഉപയോഗപ്പെടുത്തിവരുന്നു. ഇലകൊണ്ടോ പുല്ലുകൊണ്ടോ മേഞ്ഞ ചെറുകുടിലുകള്‍ മുതല്‍, തുകല്‍കൊണ്ടുള്ള കൂടാരങ്ങള്‍ വരെ വിവിധ മാതൃകകളിലാണ് ഇവര്‍ പാര്‍പ്പിടങ്ങള്‍ സജ്ജമാക്കുന്നത്. മണ്‍പാത്രങ്ങള്‍ ഉപയോഗത്തിലില്ല; തുകല്‍ സഞ്ചികള്‍, വള്ളിക്കുട്ടകള്‍ തുടങ്ങിയവയാണ് പ്രചാരത്തിലുള്ളത്. മിക്കവാറും പദയാത്രക്കാരാണ് അവര്‍. ചുരുക്കം ചില വര്‍ഗക്കാര്‍ മാത്രം കുതിരകളെ മെരുക്കുകയും വാഹനമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഇക്കൂട്ടര്‍ യുദ്ധമുറകളില്‍ വൈദഗ്ധ്യം കുറഞ്ഞവരായാണു കണ്ടുവരുന്നത്. ഇവര്‍ പ്രാക്തന വിശ്വാസാചാരങ്ങള്‍ പിന്തുടരുന്നു. തോണികളും ചങ്ങാടങ്ങളും ചുരുക്കമായി ഉപയോഗത്തിലുണ്ട്.

ഇങ്കാസംസ്കാരത്തിന്റെ അവശിഷ്ടം(മാച്ചുപിച്ചു)

2.ഉഷ്ണമേഖലാപ്രദേശങ്ങളില്‍, വിശിഷ്യ മഴക്കാടുകളില്‍ പ്രാകൃത കൃഷിസമ്പ്രദായങ്ങള്‍ പിന്‍തുടരുന്നവര്‍. ഇവര്‍ കാടുകള്‍ വെട്ടിത്തെളിച്ചും തീ കത്തിച്ചും പ്രാകൃതമായ ഉപകരണങ്ങള്‍ ഉപയോഗിച്ചും ഭൂമി സജ്ജമാക്കി കൃഷിയിറക്കുന്നു. ചോളം, പയറുവര്‍ഗങ്ങള്‍, ഉരുളക്കിഴങ്ങ്, മരച്ചീനി തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയാണു പ്രധാന കൃഷി. അമ്പും വില്ലും ഉപയോഗിച്ചും കെണിവച്ചും നഞ്ഞ് കലക്കിയും മീന്‍ പിടിക്കുന്ന സമ്പ്രദായവും ഇവര്‍ക്കിടയിലുണ്ട്. ഈയിടെയായി അമ്പിനും വില്ലിനും പുറമേ നാടന്‍തോക്കുകളും ഉപയോഗിച്ചുവരുന്നു. ഇക്കൂട്ടര്‍ പക്ഷികളെയും ചെറുതരം മൃഗങ്ങളെയും മാത്രമേ വേട്ടയാടാറുള്ളു.

അനേകം ഭവനങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രാമങ്ങളായാണ് ഇവര്‍ വസിക്കുന്നത്. ഒരേ ഭവനത്തിനുള്ളില്‍ത്തന്നെ അനേകം കുടുംബങ്ങള്‍ കഴിഞ്ഞുകൂടുന്നു. മുളകൊണ്ടു നിര്‍മിച്ച ഓല മേഞ്ഞ വീടുകളാണ് ഇവര്‍ക്കുള്ളത്. ജലലഭ്യത ലക്ഷ്യമാക്കി നീര്‍ച്ചാലുകള്‍ക്കു സമീപം അധിവാസം ഉറപ്പിക്കുന്നു. ഓരോ ഗ്രാമവും പ്രത്യേക തലവന്റെ കീഴിലായിരിക്കും; അയാളുടെ വിധിതീര്‍പ്പിനു വഴങ്ങുന്ന രീതിയിലുള്ള സ്വയംഭരണ സമ്പ്രദായമാണ് ഇവര്‍ക്കിടയിലുള്ളത്.

കരകൗശലശില്പനിര്‍മിതിയില്‍ ഇവര്‍ വളരെ വൈദഗ്ധ്യം കാട്ടുന്നു: വിവിധ മാതൃകയിലുള്ള കുട്ടകള്‍, തൂവല്‍പ്പണികള്‍ തുടങ്ങിയവ കൂടാതെ മരസാധനങ്ങളും ഇവര്‍ നിര്‍മിക്കുന്നു. ഇക്കൂട്ടത്തില്‍ ഒറ്റത്തടിയില്‍ കടഞ്ഞെടുത്ത മനോഹരങ്ങളായ പീഠങ്ങളും ഉള്‍പ്പെടുന്നു. ജലയാനത്തിനുതകുന്ന പലയിനം തോണികളും ചങ്ങാടങ്ങളും ഇവര്‍ക്കുണ്ട്; 'ദുഗോട്ട്' എന്നറിയപ്പെടുന്ന വിശേഷമാതൃകയിലുള്ള വള്ളങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.

സ്വന്തം ഗ്രാമത്തിനു പുറത്തുള്ളവരുമായി മാത്രമേ ഇക്കൂട്ടര്‍ക്ക് വിവാഹബന്ധം പാടുള്ളു; ബഹുഭാര്യാത്വം അനുവദിക്കപ്പെട്ടിട്ടുണ്ട്. പ്രതികാരനടപടികള്‍ക്കായി ഗ്രാമങ്ങള്‍ തമ്മില്‍ യുദ്ധത്തിലേര്‍പ്പെടുക സാധാരണമായിരുന്നു. യുദ്ധതന്ത്രങ്ങളില്‍ മിക്ക വര്‍ഗക്കാരും പ്രാവീണ്യം നേടിയിരുന്നു; അമ്പ്, വില്ല്, ഗദ തുടങ്ങിയവയായിരുന്നു പ്രധാനായുധങ്ങള്‍. ഗ്രാമങ്ങള്‍ക്കു ചുറ്റും വിറക് അട്ടിയായി അടുക്കിയാണ് പ്രതിരോധം സജ്ജമാക്കിയിരുന്നത്; ശത്രുബാധയുണ്ടാകുമ്പോള്‍ ഈ വിറകുകള്‍ കത്തിച്ച് അവരെ അകറ്റിനിറുത്തുകയായിരുന്നു പതിവ്. ഓരോ ഗ്രാമത്തിലും 'ഷാമന്‍' എന്നറിയപ്പെടുന്ന ഒരാളുണ്ടാവും. വൈദ്യനും മന്ത്രവാദിയുമായ ഷാമന് അമാനുഷികസിദ്ധികളുള്ളതായി വിശ്വസിച്ചുപോരുന്നു.

3.മേല്പറഞ്ഞവരെക്കാള്‍ സാംസ്കാരികപുരോഗതി നേടിയവര്‍. ഇവര്‍ ആന്‍ഡീസ് ഉന്നതപ്രദേശങ്ങളെ അധിവസിക്കുന്നു. മെച്ചപ്പെട്ട ഉപകരണങ്ങളും ജലസേചനരീതികളും അവലംബിച്ച് കടുംകൃഷിസമ്പ്രദായങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരാണ് ഇവര്‍. വംശീയമായി കരീബിയന്‍തീരനിവാസികളുമായി ഇവര്‍ക്കു ബന്ധമുണ്ട്. ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയാണ് മുഖ്യകൃഷി. മീന്‍പിടിത്തത്തില്‍ ഏര്‍പ്പെടാറുണ്ടെങ്കിലും വേട്ടയാടുന്ന ശീലം ഇവര്‍ക്കില്ല.

കൂട്ടായ സാമൂഹികവ്യവസ്ഥയില്‍ വിശ്വസിക്കുന്ന ഇക്കൂട്ടര്‍ ഗ്രാമങ്ങളിലും ചെറുകിട കമ്പോളനഗരങ്ങളിലുമായി പാര്‍ക്കുന്നവരാണ്. മുളയും ഓലയും ഉപയോഗിച്ചുള്ള ഭവനങ്ങളാണ് പൊതുവേ ഉള്ളത്; അപൂര്‍വമായി കല്ലുകൊണ്ടുള്ള ഭവനങ്ങളും കാണാം. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന അധിവാസവ്യവസ്ഥയാണുള്ളത്. പ്രഭുക്കന്മാരും സാധാരണക്കാരും അടിമകളുമായി വിവേചിതമായ ഒരു സാമൂഹിക വ്യവസ്ഥ ഇവര്‍ക്കുണ്ടായിരുന്നു. ഭരണാധിപന്മാര്‍ക്കു പ്രത്യേകാനുകൂല്യങ്ങള്‍ക്കും ആചാരമര്യാദകള്‍ക്കും അര്‍ഹതയുണ്ട്. യുദ്ധത്തടവുകാരെയും കുറ്റവാളികളെയുമാണ് അടിമപ്പണി ചെയ്യിക്കുന്നത്; യുദ്ധസാമര്‍ഥ്യം പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് പ്രഭുത്വം നല്കിവന്നു.

മണ്‍പാത്രനിര്‍മാണം, തുണിനെയ്ത്ത്, കല്പണി, സ്വര്‍ണപ്പണി തുടങ്ങിയ കരകൌശലവിദ്യകളില്‍ ഇവര്‍ വിദഗ്ധരാണ്. പല ലോഹങ്ങളും ഇവര്‍ ഉപയോഗിക്കാറുണ്ട്. പരിഷ്കൃതസമൂഹങ്ങളുമായി ഇവര്‍ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നു. വേഷഭൂഷാദികള്‍ സമൂഹത്തിലെ സ്ഥാനമാനങ്ങള്‍ക്കനുസരിച്ചാണ്. വധുവിനെ വിലയ്ക്കു വാങ്ങുകയാണ് അംഗീകൃതവ്യവസ്ഥ. സ്വാഭാവികമായും ബഹുഭാര്യാത്വം നിലവിലിരിക്കുന്നു. ഭൂമിയിലെ അവകാശം ഉറപ്പിക്കുന്നതിനും മറ്റു വര്‍ഗക്കാരെ കീഴ്പ്പെടുത്തി അടിമകളാക്കുന്നതിനും വേണ്ടി നിരന്തരമായ യുദ്ധങ്ങളില്‍ ഏര്‍പ്പെടുമായിരുന്നു. 'മക്കാനാ' എന്നറിയപ്പെടുന്ന വശങ്ങള്‍ കൂര്‍പ്പിച്ച ഉരുളന്‍ തടികളാണ് ഇവരുടെ പ്രധാനായുധം. വിഷം പുരട്ടിയ അമ്പുകളും ഉപയോഗിച്ചിരുന്നു. യുദ്ധമുറകളില്‍ തികഞ്ഞ പ്രാവീണ്യം നേടിയ പല വര്‍ഗക്കാരും ഇവര്‍ക്കിടയിലുണ്ട്. യുദ്ധത്തില്‍ വധിച്ച ശത്രുക്കളുടെ തലകള്‍ കെട്ടിത്തൂക്കി പ്രദര്‍ശിപ്പിക്കുന്ന പതിവും പ്രസിദ്ധരായ ശത്രുക്കളുടെ മൃതശരീരം പുകച്ചുണക്കി വിജയസ്മാരകമായി സൂക്ഷിക്കുന്ന സമ്പ്രദായവും ഇവര്‍ക്കുണ്ടായിരുന്നു. പ്രാകൃതമതങ്ങളില്‍ ഇവര്‍ വിശ്വസിക്കുന്നു. സൂര്യചന്ദ്രന്മാരാണ് പ്രധാനമായും ആരാധിക്കപ്പെടുന്നത്. ബലി തുടങ്ങിയ ആചാരാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിച്ചുവരുന്നു.

4.മധ്യ-ആന്‍ഡീസിലെ ഉന്നതതടങ്ങളില്‍ സാംസ്കാരികമായി വളരെയേറെ പുരോഗമിച്ച ഇങ്കാവര്‍ഗക്കാരാണ് പാര്‍ത്തിരുന്നത്. കൃഷിയിലും മൃഗസംരക്ഷണത്തിലും മറ്റു സാംസ്കാരികപ്രവര്‍ത്തനങ്ങളിലും യൂറോപ്പിലേതിനോടു കിടപിടിക്കത്തക്ക പുരോഗതി ഇങ്കാകള്‍ നേടിയിരുന്നു. എ.ഡി. 1100-നോടടുത്ത കാലയളവില്‍ കെച്ച് വാ (Quechua) വര്‍ഗക്കാര്‍ ഇങ്കാസാമ്രാജ്യം സ്ഥാപിച്ചു. എ.ഡി. 1400 ആയപ്പോഴേക്കും ഈ സാമ്രാജ്യം വ. ഇക്വഡോര്‍ മുതല്‍ തെ. ചിലി വരെ വ്യാപിച്ച് പ്രതാപത്തിന്റെ അത്യുന്നതിയിലെത്തിയിരുന്നു. സ്പെയിന്‍കാരുടെ അധിനിവേശത്തെത്തുടര്‍ന്നാണ് ഇങ്കാസാമ്രാജ്യം ക്ഷയിച്ചത് (1530). യൂറോപ്പില്‍നിന്നുള്ള കുടിയേറ്റക്കാരുമായി ബന്ധപ്പെട്ടതിന്റെ ഫലമായി മധ്യ-ആന്‍ഡീസ് പ്രദേശത്തെ തനതായ സംസ്കാരത്തിനു മങ്ങല്‍ ഏറ്റിട്ടുണ്ട്. കൃഷി, വാണിജ്യം, ഗതാഗതം തുടങ്ങിയ വിവിധ രംഗങ്ങളില്‍ വളരെ മുന്നിട്ടുനിന്നിരുന്ന ഒരു സംസ്കാരത്തിന്റെ ഉടമകളായിരുന്നു മധ്യ-ആന്‍ഡീസ് പ്രദേശത്തെ ജനത. നോ: ഇങ്കാ സംസ്കാരം

ഭാഷ

ഏതാണ്ടു നൂറോളം തദ്ദേശീയഭാഷകള്‍ തെക്കേ അമേരിക്കയില്‍ പ്രചാരത്തിലുണ്ട്. ഇവയില്‍ നാല്പതോളം ഭാഷകളുടെ മാത്രമേ ശാസ്ത്രീയപഠനം നിര്‍വഹിക്കപ്പെട്ടിട്ടുള്ളു (നോ: അമേരിക്കന്‍ പ്രാക്തനഭാഷകള്‍). ദേശീയഭാഷകളുടെ തായ്‍വഴിക്രമമനുസരിച്ചുള്ള വിഭജനം നടത്തുവാന്‍ പല ഭാഷാശാസ്ത്രജ്ഞന്മാരും ശ്രമിച്ചിട്ടുണ്ട്. എ.എഫ്. ചേംബര്‍ലിന്‍ (1913), പാള്‍ റിവൈറ്റ് (1924), സെസറ്റ്മിര്‍ ലോകോട്ക (1935), ജെ.ആല്‍ഡെല്‍ മേസന്‍ (1950) എന്നിവരുടെ വിഭജനക്രമങ്ങള്‍ ഏറെക്കുറെ അംഗീകാരം നേടിയവയാണ്. ഇവയെ ആധാരമാക്കിയുള്ള പഠനങ്ങള്‍ വഴി ജോസഫ് ഗ്രീന്‍ബെര്‍ഗ് (1956) തെക്കേ അമേരിക്കന്‍ ദേശീയഭാഷകളെ മൊത്തത്തില്‍ മൂന്നു തായ്‍വഴികളായി വിഭജിക്കുകയുണ്ടായി. മാക്രോ-ചിബ്ചന്‍ (ചിബ്ചന്‍ ഉള്‍പ്പെടെ), ആന്‍ഡിയന്‍-ഇക്വറ്റോറിയല്‍ (അരോകാനിയന്‍, അരവാക്, അയ്മാരാ, ചോന്‍, കെച്വാ, തൂപീ-ഗ്വാരനീ തുടങ്ങിയവ), ഗേ-പാനോ-കരീബ് (കരീബ്, ഗേ, ഗ്വായ്കുരന്‍, പെനോവന്‍ തുടങ്ങിയവ) എന്നിവയാണ് ഈ തായ്വഴികള്‍.

യൂറോപ്യന്‍ ഭാഷകളായ സ്പാനിഷ്, പോര്‍ച്ചുഗീസ് എന്നിവയ്ക്കും ഏറെ പ്രചാരമുണ്ട്. സ്പാനിഷാണ് വന്‍കരയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഭാഷ; മിക്ക തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെയും ഔദ്യോഗിക ഭാഷയും സ്പാനിഷ് തന്നെ. എന്നാല്‍ 51 ശതമാനത്തിലധികം പേര്‍ പോര്‍ച്ചുഗീസ് സംസാരിക്കുന്നു. ബ്രസീലിന്റെ ഔദ്യോഗിക ഭാഷയാണ് പോര്‍ച്ചുഗീസ്. ഡച്ചാണ് സുരിനാമിന്റെ ഔദ്യോഗിക ഭാഷ; ഗയാനിയിലേത് ഇംഗ്ലീഷും. എന്നാല്‍ ഫ്രഞ്ചാണ് ഫ്രഞ്ച് ഗയാനയുടെ ഔദ്യോഗിക ഭാഷ. ചില രാജ്യങ്ങളില്‍ ഉന്നത വിഭാഗങ്ങള്‍, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവര്‍ ഇംഗ്ലീഷും, ഫ്രഞ്ചും പഠിക്കുന്നു. സ്പാനിഷ് സംസാരിക്കുന്ന ചെറിയൊരുവിഭാഗവും ദക്ഷിണ ബ്രസീലിലുണ്ട്.

മതം

റോമന്‍ കത്തോലിക്കരാണ് തെക്കേ അമേരിക്കയിലെ പ്രബലമതവിഭാഗം. പ്രോട്ടസ്റ്റന്റ് വിഭാഗം ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ പാതയിലാണ്. ഗയാന, സുരിനാം എന്നിവിടങ്ങളില്‍ വളരെ ചെറിയ ശ.മാ. മാത്രം ഹിന്ദു-മുസ്ലിം മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ നിവസിക്കുന്നുണ്ട്. വന്‍കരയുടെ മിക്കഭാഗങ്ങളിലും ജൂതരെ കാണാന്‍ കഴിയുമെങ്കിലും സാവോ പോളോ, ബ്രസീല്‍, ബ്യൂനസ് അയര്‍സ്, അര്‍ജന്റീന എന്നിവിടങ്ങളിലാണ് ഇക്കൂട്ടര്‍ ഏറ്റവും കൂടതല്‍ തിങ്ങിപ്പാര്‍ക്കുന്നത്. മധ്യധരണ്യാഴിയില്‍ നിന്നും കുടിയേറിയ വിഭാഗങ്ങള്‍ സ്ഥാപിച്ച പൂര്‍വ ഓര്‍ത്തഡോക്സ് ചര്‍ച്ചുകളും തെക്കേ അമേരിക്കയിലെ ചില രാജ്യങ്ങളില്‍ക്കാണാം.

സമ്പദ് വ്യവസ്ഥ

വന്‍കിട വ്യവസായങ്ങള്‍ക്ക് പ്രയോജനപ്രദമായ അസംസ്കൃത പദാര്‍ഥങ്ങള്‍, കൃഷിക്കനുയോജ്യമായ വളക്കൂറുള്ള മണ്ണിന്റെ ലഭ്യത, ഊര്‍ജ ഉത്പാദനത്തിനുള്ള നൈസര്‍ഗിക സൌകര്യങ്ങള്‍ എന്നിവയാല്‍ അനുഗൃഹീതമാണ് തെക്കേ അമേരിക്ക. എന്നാല്‍ വന്‍കരയിലെ ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമേ ലഭ്യമായ പ്രകൃതിവിഭവങ്ങളെയും സൌകര്യങ്ങളെയും വേണ്ടത്ര ചൂഷണവിധേയമാക്കിയിട്ടുള്ളൂ. അര്‍ജന്റീന, ബ്രസീല്‍, വെനിസ്വേല എന്നിവയാണ് തെക്കേ അമേരിക്കയിലെ വികസിത രാഷ്ട്രങ്ങള്‍; മറ്റുള്ളവ വികസ്വരരാഷ്ട്രങ്ങളും. ആധുനിക സാങ്കേതിക വിദ്യയും യന്ത്രസാമഗ്രികളും ഉപയോഗിച്ചുകൊണ്ടുള്ള വന്‍കിട വ്യവസായങ്ങളാണ് വികസിതരാജ്യങ്ങളുടെ മുഖമുദ്ര. കയറ്റുമതിയിലും ഈ രാജ്യങ്ങള്‍ മുന്നില്‍ത്തന്നെ. എന്നാല്‍ ഉത്പാദനത്തിലും കാര്‍ഷിക-ഖനിജ ഉത്പന്നങ്ങളുടെ കയറ്റുമതിയിലും വികസ്വരരാഷ്ട്രങ്ങള്‍ പിന്നില്‍ നില്‍ക്കുന്നു. മാത്രമല്ല ഇവ വര്‍ധിച്ചതോതില്‍ ഇന്ധനം, വിവിധയിനം ഉത്പന്ന ചരക്കുകള്‍, സംസ്കരിച്ച ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഈ രാജ്യങ്ങളുടെ ജി.എന്‍.പിയും താരതമ്യേന കുറവാകുന്നു.

കൃഷി

വന്‍കരയിലെ ജനജീവിതം ഒട്ടുമുക്കാലും തീരപ്രദേശങ്ങളിലും നദീതടങ്ങളിലുമായി കേന്ദ്രീകരിക്കുന്നു. മൊത്തം ഭൂവിസ്തൃതിയില്‍ 47 ശ.മാ.വും വനങ്ങളാണ്. കൃഷിഭൂമി ഏതാണ്ട് 5 ശ.മാ. മാത്രമേ വരൂ; സ്ഥിരമായ മേച്ചില്‍സ്ഥലങ്ങള്‍ 19 ശ.മാ.വും.

തെക്കേ അമേരിക്കയുടെ മൊത്തം ഭൂവിസ്തൃതിയുടെ ഉദ്ദേശം അഞ്ചില്‍ നാലു ഭാഗവും വിവിധതരത്തിലുള്ള കൃഷിക്ക് അനുയോജ്യമായ വളക്കൂറുള്ള മണ്ണിനാല്‍ സമ്പന്നമാണ്. എന്നാല്‍ ഭൂവിസ്തൃതിയുടെ മാത്രമേ കൃഷിക്ക് ഉപയോഗിക്കുന്നുള്ളൂ. ഇതില്‍ ഭൂരിഭാഗവും മേച്ചില്‍പ്പുറങ്ങളാകുന്നു. തെക്കേ അമേരിക്കയിലെ മിക്ക രാജ്യങ്ങളിലും കൃഷിഭൂമിക്ക് നികുതി വളരെ കുറവാണെങ്കിലും വന്‍കിട ഭൂവുടമകള്‍ കൃഷിയിടങ്ങള്‍ തരിശാക്കിയിടുന്നതും മറ്റും കാര്‍ഷികോത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു.

കൃഷിയിലെ ഗണ്യമായ ഒരു ഭാഗം തോട്ടവിളകളാണ്. പെറുവിലെ തീരദേശതാഴ്വാരങ്ങളുടെ ഏറിയ ഭാഗവും മുന്തിയ ഇനം പരുത്തി കൃഷി ചെയ്യപ്പെടുന്ന തോട്ടങ്ങളാണ്. ഈ പ്രദേശത്തു ജലസേചനപദ്ധതികള്‍ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. ഇക്വഡോറിലെ ഗയാസ് താഴ്വര ഏത്തവാഴക്കൃഷിയിലും കയറ്റുമതിയിലും ലോകത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ബ്രസീലിന്റെ ദക്ഷിണ മധ്യഭാഗങ്ങളിലെ തീരസമതലവും തൊട്ടുകിടക്കുന്ന ഉള്‍നാടന്‍ സമതലങ്ങളും കരിമ്പുകൃഷി കേന്ദ്രങ്ങളാണ്. ഈ രാജ്യത്തിലെ മറ്റു തീരപ്രദേശങ്ങളില്‍ പുകയില, കൊക്കോ, ഏത്തവാഴ തുടങ്ങിയവ സമൃദ്ധമായി കൃഷിചെയ്യപ്പെടുന്നു. ബ്രസീലിലെ സവോ പോളോ, പരാനാ എന്നീ സംസ്ഥാനങ്ങളിലെ ഉന്നതപ്രദേശങ്ങള്‍ കാപ്പിക്കൃഷിയില്‍ വളരെ മുന്നിട്ടു നില്ക്കുന്നു. കൊളംബിയയിലെ ആന്‍ഡീസ് പ്രദേശവും ഒട്ടും പിന്നിലല്ല.

ആന്‍ഡീസ് പ്രദേശത്തെ വളര്‍ത്തുമൃഗം(ലാമ)

അര്‍ജന്റീന, ഉറുഗ്വേ എന്നീ രാജ്യാതിര്‍ത്തികളില്‍ ഉള്‍പ്പെട്ട പാംപസ് പ്രദേശങ്ങള്‍ ധാന്യവിളകളില്‍ മുന്‍പന്തിയിലാണ്. ഗോതമ്പാണ് ഇവിടങ്ങളിലെ പ്രധാന കൃഷി. എന്നാല്‍ ചോളം, ഫ്ളാക്സ് എന്നിവ ധാരാളമായി ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്തുവരുന്നു. മൊത്തത്തില്‍ ദേശീയ ഉപഭോഗം ലക്ഷ്യമാക്കി ഭക്ഷ്യോത്പാദനത്തിനു നാണ്യവിളകളെക്കാള്‍ പ്രാമുഖ്യം കല്പിച്ചുകാണുന്നു. ഉഷ്ണമേഖലയില്‍ അനുകൂലപരിതഃസ്ഥിതികളില്‍ നെല്ല്, ചോളം, ഗോതമ്പ്, എന്നിവയും മരച്ചീനി, ഉരുളക്കിഴങ്ങ്, മറ്റു കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയും വന്‍തോതില്‍ കൃഷിചെയ്യുന്നു.

അര്‍ജന്റീന, ഉറുഗ്വേ, ബ്രസീലിന്റെ തെ. ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ പുല്‍മേടുകള്‍ ഒട്ടുമുക്കാലും മേച്ചില്‍ സ്ഥലങ്ങളായി മാറിയിരിക്കുന്നു. കൊളംബിയ, വെനിസ്വേല എന്നീ രാജ്യങ്ങളില്‍ ഉള്‍പ്പെട്ട ലാനോസ് പ്രദേശത്തും കാലിവളര്‍ത്തല്‍ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ഉറുഗ്വേ, പാറ്റഗോണിയ, ടീറാ-ദെല്‍-ഫ്യൂഗോ എന്നിവിടങ്ങളില്‍ രോമത്തിനായി ആടുകളെ വളര്‍ത്തുന്നു.

ലോകത്തെ ഏറ്റവും വിസ്തൃതമായ കൃഷിയിടങ്ങളില്‍ ചിലത് തെക്കേ അമേരിക്കയിലാണ്. അര്‍ജന്റീനയിലും, ബ്രസീലിലുമാണ് ഇവയില്‍ മിക്കവയും കാണപ്പെടുന്നത്. വന്‍കിട കൃഷിയിടങ്ങളില്‍ പൊതുവേ രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചു കൊണ്ടുള്ള ആധുനിക കൃഷിസമ്പ്രദായവും യന്ത്രങ്ങളുമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. വാഴപ്പഴം, ഇറച്ചി, കാപ്പി, ധാന്യങ്ങള്‍, സൊയാബീന്‍സ്, പഞ്ചസാര, കമ്പിളി തുടങ്ങിയവയാണ് ഇവിടങ്ങളിലെ പ്രധാന കാര്‍ഷികോത്പന്നങ്ങള്‍.

ആന്‍ഡീസ് പ്രദേശത്തെ പ്രത്യേകതരം നൗക(ബാല്‍സാസ്)

എന്നാല്‍ തെക്കേ അമേരിക്കയിലെ മിക്ക കൃഷിയിടങ്ങള്‍ക്കും പൊതുവേ താരതമ്യേന വിസ്തൃതി കുറവാകുന്നു. കര്‍ഷകരില്‍ ഭൂരിഭാഗവും തങ്ങളുടെ കൈവശമുള്ള കൃഷിഭൂമി പാട്ടത്തിന് നല്‍കുകയോ ഗാര്‍ഹികോപയോഗത്തിന് മാത്രം കൃഷിയിറക്കുകയോ ആണ് പതിവ്. പട്ടിണിമൂലം ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ട കര്‍ഷകര്‍ പട്ടണങ്ങളില്‍ കുടിയേറുന്നതും വ്യാപകമായിട്ടുണ്ട്. 1940-ലെ കണക്കനുസരിച്ച് 65 ശ. ആയിരുന്ന ഗ്രാമീണ ജനസംഖ്യ 1980-കളില്‍ 25 ശ.മാ. ആയി കുറഞ്ഞത് ഈ കുടിയേറ്റത്തിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ധാതുവിഭവങ്ങള്‍

ചെമ്പ്, സ്വര്‍ണം, ഇരുമ്പയിര്, ലെഡ്, പ്രകൃതി എണ്ണ, സിങ്ക് തുടങ്ങിയ ഖനിജങ്ങളാല്‍ സമ്പന്നമാണ് തെക്കേ അമേരിക്ക. ഖനിജസമ്പത്തിന്റെ ക്രമരഹിതമായ വിതരണമാണ് മറ്റൊരു പ്രത്യേകത. ബ്രസീല്‍, ചിലി വെനിസ്വേല എന്നീ രാജ്യങ്ങള്‍ ഖനിജ നിക്ഷേപങ്ങളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ പരഗ്വേ, ഉറുഗ്വേ എന്നിവിടങ്ങളില്‍ പരിമിതമായ ധാതുനിക്ഷേപങ്ങള്‍ മാത്രമേ ഉള്ളൂ. മിക്കരാജ്യങ്ങളുടെയും സമ്പദ്ഘടനയില്‍ ഖനിജങ്ങളുടെ കയറ്റുമതി നിര്‍ണായക പങ്ക് വഹിക്കുന്നു.

ഇരുമ്പയിരാണ് തെക്കേ അമേരിക്കയില്‍ സുലഭമായി കാണപ്പെടുന്ന മറ്റൊരു ഖനിജം. ഗയാന പീഠപ്രദേശത്തിലും ബ്രസീലിലെ ഉന്നതപ്രദേശത്തിലുമാണ് ഇരുമ്പു നിക്ഷേപങ്ങളുടെ വന്‍ നിക്ഷേപങ്ങള്‍ കാണപ്പെടുന്നത്. ഭൂവല്കത്തിലെ ഏറ്റവും പഴക്കമുള്ള ശിലാക്രമങ്ങളില്‍ ഉള്‍പ്പെട്ടതാണ് ഈ മേഖല. മുന്തിയ ഇനം ഇരുമ്പയിരാണ് ഇവിടെ നിന്നും ലഭിക്കുന്നത്. വെനിസ്വേലയില്‍ കരോനി നദിയുടെ പാര്‍ശ്വങ്ങളിലാണ് ഇരുമ്പയിര് ഖനികള്‍ വ്യാപകമായി കാണപ്പെടുന്നത്. ഓറിനാക്കോയുടെ പോഷകനദിയായ കരോനി ഗതാഗതയോഗ്യമാണ്. സുഗമമായ ഖനനവും കയറ്റുമതിയും ഇതുമൂലം സാധ്യമായിരിക്കുന്നു. ബ്രസീലിലെ ഉള്‍പ്രദേശത്താണ് ഇരുമ്പുനിക്ഷേപം കൂടുതലുള്ളത്. ഈ നിക്ഷേപങ്ങള്‍ വെനിസ്വേലയിലേതിനെക്കാള്‍ കൂടുതല്‍ സമൃദ്ധങ്ങളാണെങ്കിലും ഗതാഗത സൗകര്യങ്ങളുടെ കുറവുമൂലം ഖനനം താരതമ്യേന കാര്യക്ഷമമല്ല. രണ്ടു പ്രദേശങ്ങളിലും അയിരു നിക്ഷേപങ്ങള്‍ അധികം ആഴത്തിലല്ലാതെ കണ്ടുവരുന്നു.

റയൊ ദെ ജനീറോയിലെ ക്രിസ്തുവിന്റെ പ്രതിമ

ധാതുഎണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കാര്യത്തിലും തെക്കേ അമേരിക്ക സമ്പന്നമാണ്. വന്‍കരയുടെ ഏതാണ്ട് നാലിലൊരു ഭാഗത്തും എണ്ണ നിക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ പോന്ന അവസാദശിലാശേഖരങ്ങള്‍ നിറഞ്ഞിരിക്കുന്നു. എന്നാല്‍ എണ്ണ ഖനനം വ്യാപകമായിട്ടുള്ളത് കരീബിയന്‍ തീരത്തിനടുത്തുള്ള ആന്‍ഡീസ് വലിതശിലാശേഖരങ്ങള്‍(folded strata)ക്കിടയില്‍ നിന്നാണ്. ഈ പ്രദേശത്തെ മിക്കവാറും അപനതികള്‍ (anticlines) എണ്ണപ്പാടങ്ങളായി മാറിയിരിക്കുന്നു. ഇവയൊക്കെത്തന്നെ ആന്‍ഡീസ് നിരകളില്‍ നിന്നും 320 കി.മീ. ചുറ്റളവിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.

ബ്രസീലില്‍ സമൃദ്ധമായ മാങ്ഗനീസ് നിക്ഷേപങ്ങളുണ്ട്. മാട്ടോഗ്രാസ്സോ സംസ്ഥാനത്തിന്റെ തെ.പ. ഭാഗത്തു ലോകത്തെ മുന്തിയ മാങ്ഗനീസ് ഖനികളില്‍ ചിലതു സ്ഥിതിചെയ്യുന്നു. ആമസോണ്‍ മുഖത്തിന് അല്പം വ. മാറിയുള്ള അമാപയിലും ഖനനസൗകര്യങ്ങള്‍കൊണ്ട് അനുഗൃഹീതമായ സമ്പന്നനിക്ഷേപങ്ങള്‍ ഉണ്ട്. മാങ്ഗനീസ് കയറ്റുമതിയില്‍ റഷ്യയോടും ഇന്ത്യയോടും കിടനില്ക്കുന്ന രാജ്യമാണ് ബ്രസീല്‍.

ബോക്സൈറ്റ്, പ്ലാറ്റിനം, വെള്ളി, സ്വര്‍ണം, ടങ്സ്റ്റണ്‍, നൈട്രേറ്റ് എന്നീ ധാതുക്കളുടെ വാണിജ്യപ്രാധാന്യമുള്ള നിക്ഷേപങ്ങളും തെക്കേ അമേരിക്കയിലുണ്ട്. ബോക്സൈറ്റ് ഗയാനയിലും തൊട്ടടുത്തുള്ള ബ്രസീലിയന്‍ പ്രവിശ്യകളിലും അവസ്ഥിതമായിരിക്കുന്നു. കൊളംബിയയിലാണു പ്ലാറ്റിനം ഉള്ളത്. പെറു, ചിലി എന്നീ രാജ്യങ്ങളില്‍നിന്നും വെള്ളി ലഭിക്കുന്നു. ചിലിയില്‍ നൈട്രേറ്റ് ധാതുക്കളാണ് കൂടുതല്‍.

തെക്കേ അമേരിക്കയിലെ ഖനനം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ഉള്‍നാടന്‍ പ്രദേശങ്ങളിലാണ്. അറ്റകാമ മരുഭൂമിയിലാണ് ചിലിയിലെ മുഖ്യഖനിജങ്ങളായ സോഡിയം നൈട്രേറ്റും ചെമ്പും ഉപസ്ഥിതമായിട്ടുള്ളത്. എന്നാല്‍ ആന്‍ഡീസ് പര്‍വതത്തിലെ ഖനികള്‍ പ്രധാനമായും ചെമ്പ്, ലെഡ്, ടിന്‍, സിങ്ക് എന്നിവയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. 1980-കളുടെ ആരംഭത്തില്‍ ആമസോണ്‍ നദീതടത്തില്‍ വ്യാപകമായ തോതില്‍ സ്വര്‍ണവും ഇരുമ്പയിരും കണ്ടെത്തി.

ഉത്പാദന വ്യവസായം

അര്‍ജന്റീന, ബ്രസീല്‍, ചിലി എന്നിവയാണ് തെക്കേ അമേരിക്കയിലെ പ്രധാന ഉത്പാദക രാജ്യങ്ങള്‍. വിവിധതരം ഉത്പന്നങ്ങളുടെ കയറ്റുമതിയിലും ഇവതന്നെയാണ് മുന്നില്‍. വന്‍കരയിലെ പ്രമുഖ വ്യാവസായികരാഷ്ട്രമായ ബ്രസീല്‍ ലോകത്തിലെതന്നെ പ്രധാന ഉത്പാദകരാഷ്ട്രങ്ങളില്‍ ഒന്നാണ്. വന്‍കരയ്ക്ക് ആവശ്യമായ ഉത്പന്നങ്ങളില്‍ ഭൂരിഭാഗവും പ്രത്യേകിച്ചും വിവിധയിനം കാറുകള്‍, ട്രക്കുകള്‍, കംപ്യൂട്ടറുകള്‍, ടെലിവിഷന്‍ സെറ്റുകള്‍ ഭാരംകുറഞ്ഞ വിമാനങ്ങള്‍ എന്നിവ ബ്രസീല്‍ നിര്‍മിച്ചു വിപണനം ചെയ്യുന്നു. ആയുധ നിര്‍മാണത്തിലും ബ്രസീല്‍ മുന്നില്‍ത്തന്നെ. ബ്രസീല്‍ ഒഴികെയുള്ള രാജ്യങ്ങള്‍ പ്രധാനമായും ആഭ്യന്തരോപയോഗത്തിന് ആവശ്യമായ പാനീയങ്ങള്‍, ഫര്‍ണിച്ചര്‍, സംസ്കരിച്ച ഭക്ഷ്യസാധനങ്ങള്‍, ചെരുപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് ഉത്പാദിപ്പിക്കുന്നത്.

തെക്കേ അമേരിക്കയുടെ വ്യാവസായിക പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. 1500-മുതല്‍ 1800-വരെ തെക്കേ അമേരിക്കയുടെ ഭൂരിഭാഗവും അധീനപ്പെടുത്തിയിരുന്ന സ്പെയിനും പോര്‍ച്ചുഗീസും വന്‍കരയുടെ ഉത്പാദന വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. വിശാലമായ ഈ ഭൂപ്രദേശത്തെ അസംസ്കൃത പദാര്‍ഥങ്ങള്‍ പ്രസ്തുത രാജ്യങ്ങളിലെ വ്യവസായശാലകളിലേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ ആഭ്യന്തരയുദ്ധാനന്തരം മിക്ക തെക്കേ അമേരിക്കന്‍ രാജ്യങ്ങളും ഉത്പാദനവ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തത്ഫലമായി ഈ രാജ്യങ്ങള്‍ വ്യാപകമായി മോട്ടോര്‍ വാഹനങ്ങള്‍, യന്ത്രസാമഗ്രികള്‍, ശീതീകരണികള്‍, തയ്യല്‍ മെഷീന്‍ തുടങ്ങിയവ ഉത്പാദിപ്പിക്കാന്‍ ആരംഭിക്കുകയും ചെയ്തു. എങ്കിലും ഇപ്പോഴത്തെ വര്‍ധിച്ച കടബാധ്യത, നിക്ഷേപത്തിന്റെ അപര്യാപ്തത, സാങ്കേതിക വിദഗ്ധരുടെ ദൗര്‍ലഭ്യം എന്നിവ ഉത്പാദന വ്യവസായരംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നു. പരിശീലനം സിദ്ധിച്ച തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ അപര്യാപ്തതയും പ്രധാനം തന്നെ.

വനസമ്പത്ത്

വനവ്യവസായത്തില്‍ ബ്രസീലാണ് മുന്നില്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വന വിഭവങ്ങള്‍ ക്രയവിക്രയം ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നുകൂടിയാണ് ബ്രസീല്‍. ആമസോണ്‍ നദീതടത്തിലെ കാടുകളില്‍ റോസ്വുഡും, മഹാഗണിയും സമൃദ്ധമായി വളരുന്നു. ഗൃഹോപകരണങ്ങളും മറ്റും നിര്‍മിക്കാന്‍ ഇവ വ്യാപകമായി ഉപയോഗിക്കുന്നു. റബ്ബര്‍ക്കൃഷിയും ഇവിടെ വ്യാപകമാണ്. നാളികേരം, ഈന്തപ്പഴം, എണ്ണക്കുരുക്കള്‍, പാക്സുകള്‍ തുടങ്ങിയവും ബ്രസീലില്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ വനനശീകരണം മണ്ണൊലിപ്പ് പോലുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. ഭൂജലത്തിന്റെ കുറവിനും ഇത് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ചില ഗവണ്‍മെന്റുകള്‍ വനവത്കരണം തുടങ്ങിയ പദ്ധതികളിലൂടെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

മത്സ്യബന്ധനം

ചിലിയിലും, പെറുവിലുമാണ് തെക്കേ അമേരിക്കയിലെ മത്സ്യബന്ധന വ്യവസായത്തിന്റെ സിംഹഭാഗവും കേന്ദ്രീകരിച്ചിട്ടുള്ളത്. ഈ രാജ്യങ്ങളുടെ തീരപ്രദേശത്തിന് സമീപത്തുകൂടെ പ്രവഹിക്കുന്ന തണുത്ത പെറുപ്രവാഹം, ഈ മേഖലയില്‍ പ്ലവകങ്ങളുടെ ഉത്പാദനത്തില്‍ വര്‍ധനവ് സൃഷ്ടിക്കുകയും തത്ഫലമായി മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇവിടങ്ങളില്‍ ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങളില്‍ ഭൂരിഭാഗവും കയറ്റുമതി പ്രാധാന്യമുള്ള മീന്‍എണ്ണയും ഇതര മത്സ്യോത്പന്നങ്ങളും നിര്‍മിക്കുന്നതിനാണ് വിനിയോഗിക്കുന്നത്. വന്‍കരയുടെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പ്രത്യേകിച്ചും ആമസോണ്‍ നദീതീരങ്ങളില്‍ നിവസിക്കുന്ന നിരവധി ജനവിഭാഗങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗങ്ങളില്‍ ഒന്നുകൂടിയാണ് മത്സ്യബന്ധനം.

സേവന വ്യവസായം

തെക്കേ അമേരിക്കയിലെ തൊഴിലാളികളില്‍ പകുതിയോളം സേവനവ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്നു. ബാങ്കുകള്‍, ഗവണ്‍മെന്റ് ഏജന്‍സികള്‍, ആശുപത്രികള്‍, വന്‍കിട ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഷോപ്പുകള്‍ തുടങ്ങിയവയാണ് പ്രധാന സേവനവ്യവസായമേഖലകള്‍. പരസ്യമേഖല, ടെലികമ്യൂണിക്കേഷന്‍സ്, ഐ.ടി., വിനോദ സഞ്ചാരം എന്നിവയാണ് അതിവേഗം വികസിച്ചുകൊണ്ടുരിക്കുന്ന സേവന മേഖലകള്‍.

അന്തര്‍ദേശീയ വാണിജ്യം

തെക്കേ അമേരിക്കന്‍ സമ്പദ്ഘടനയില്‍ സുപ്രധാനമായ പങ്കാണ് അന്തര്‍ദേശീയ വാണിജ്യത്തിനുള്ളത്. വാഴപ്പഴം, കൊക്കോ, കാപ്പി, ധാന്യങ്ങള്‍, ഇറച്ചി, സാന്ദ്രീകരിച്ച ഓറഞ്ച്സത്ത്, സൊയാബീന്‍സ്, പഞ്ചസാര, തടി, കമ്പിളി എന്നിവയാണ് പ്രധാനമായും കയറ്റുമതി ചെയ്യപ്പെടുന്ന കാര്‍ഷിക-വനവിഭങ്ങള്‍; ബോക്സൈറ്റ്, ചെമ്പ്, സ്വര്‍ണം, ഇരുമ്പയിര്, ലെഡ്, മാങ്ഗനീസ്, നൈട്രേറ്റ്, പെട്രോളിയം, ടിന്‍, സിങ്ക് എന്നിവ പ്രധാന ഖനിജങ്ങളും. 1900-ന്റെ മധ്യത്തോടെ തെക്കേ അമേരിക്കയില്‍ നിന്നും വന്‍തോതില്‍ ഉത്പന്നചരക്കുകള്‍, പ്രത്യേകിച്ചും വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങി. ബ്രസീലില്‍ ഉത്പാദിപ്പിക്കുന്ന കാറുകള്‍, വാഹന ഭാഗങ്ങള്‍, ചെറിയ വിമാനങ്ങള്‍ എന്നിവ നൈജീരിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളില്‍ വിപണനം ചെയ്യുന്നു. രാസപദാര്‍ഥങ്ങള്‍, സംസ്കരിച്ച ഭക്ഷ്യസാധനങ്ങള്‍, ഇന്ധനം, യന്ത്രസാമഗ്രികള്‍, ഗതാഗത സാമഗ്രികള്‍ എന്നിവയാണ് ഇറക്കുമതി ഉത്പന്നങ്ങളില്‍ പ്രധാനം.

കാപ്പി കയറ്റുമതിയില്‍ ബ്രസീല്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്താണ്. ഇറക്കുമതിയില്‍ ഭൂരിഭാഗവും വന്‍കിട യന്ത്രങ്ങളാണ്; വ്യവസായവത്കരണത്തിലെ അഭൂതപൂര്‍വമായ പുരോഗതിയാണ് ഇതിനു കാരണം. കയറ്റുമതിയിലെ 30 ശ.മാ. അര്‍ജന്റീനയും 25 ശ.മാ. ബ്രസീലും 22 ശ.മാ. വെനിസ്വേലയും പങ്കിടുന്നു.

വടക്കേ അമേരിക്കയിലെയും, യൂറോപ്പിലെയും രാജ്യങ്ങളാണ് തെക്കേ അമേരിക്കന്‍ രാജ്യങ്ങളുടെ പ്രധാന വാണിജ്യപങ്കാളികള്‍. മധ്യധരണ്യാഴിയിലെ എണ്ണ ഉത്പാദക രാജ്യങ്ങളില്‍ പലതും വന്‍തോതില്‍ തെക്കേ അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. മിക്ക തെക്കേ അമേരിക്കന്‍ രാജ്യങ്ങളുമായും പ്രധാന വാണിജ്യ പങ്കാളി ജപ്പാനാണ്. അസംസ്കൃത പദാര്‍ഥങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവയാണ് മുഖ്യമായും ജപ്പാന്‍ ഇറക്കുമതി ചെയ്യുന്നത്; പകരം ആധുനിക സാങ്കേതികവിദ്യയും നിക്ഷേപവും കയറ്റുമതി ചെയ്യുന്നു. അന്തര്‍ദേശീയ വാണിജ്യത്തിലൂടെ വന്‍കരയിലെ രാജ്യങ്ങള്‍ വന്‍തോതില്‍ വിദേശനാണ്യം നേടുന്നുണ്ടെങ്കിലും തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ക്കിടയിലെ ആഭ്യന്തരവാണിജ്യത്തിന്റെ തോത് നന്നേ കുറവാകുന്നു. ബ്രസീലിലാണ് മിക്ക രാജ്യങ്ങള്‍ക്കും ആവശ്യമായ ആധുനിക സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്നത്.

ഗതാഗതം

തെക്കേ അമേരിക്കയിലെ ഭൂരിഭാഗം രാഷ്ട്രങ്ങളും സാമ്പത്തികമായി വികസ്വരമാണെങ്കിലും വികസിതമായ ഗതാഗത സൗകര്യങ്ങളുടെ കാര്യത്തില്‍ ഇവ വളരെയധികം പിന്നിലാണ്. നിമ്നോന്നതമായ ഭൂപ്രകൃതിയും, പ്രതികൂല കാലാവസ്ഥയും വന്‍കരയില്‍ ഉപരിതലഗതാഗതസൗകര്യങ്ങളുടെ വികാസത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. തത്ഫലമായി തീരപ്രദേശത്തോ സമീപത്തോ സ്ഥിതിചെയ്യുന്ന പട്ടണങ്ങളും നഗരങ്ങളും ജലഗതാഗതത്തെ പ്രത്യേകിച്ചും കപ്പല്‍ ഗതാഗതത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. 1900-ത്തിന്റെ മധ്യത്തോടെ വന്‍കരയിലെ നഗരങ്ങളെയും പട്ടണങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിരവധി ആധുനിക റോഡുകളും വ്യോമ ഗതാഗത സംവിധാനവും നിലവില്‍ വന്നെങ്കിലും ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ജലഗതാഗതത്തിനാണ് ഇപ്പോഴും പ്രാമുഖ്യം. മാത്രമല്ല തെക്കേ അമേരിക്കയില്‍ നിന്നും ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിലും കപ്പല്‍ ഗതാഗതത്തിനാണ് ഇപ്പോഴും മുന്‍ഗണന. അര്‍ജന്റീന, ബ്രസീല്‍, ചിലി, പെറു എന്നീ രാജ്യങ്ങളില്‍ വ്യാപാര കപ്പലുകളാണ് അന്താരാഷ്ട്ര കയറ്റുമതിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത്.

ലോകത്തെ ഏറ്റവും തിരക്കുള്ള തുറമുഖങ്ങളില്‍ ചിലതാണ് തെക്കേ അമേരിക്കയിലെ ബ്യൂനസ് അയര്‍സ്, റയോ ദെ ജനീറോ, സാന്തിയാഗോ, മോണ്ടിവിഡായോ, സാന്‍റ്റോസ് എന്നിവ; ഇവയില്‍ മിക്കവയും നൈസര്‍ഗിക തുറമുഖങ്ങളാണ്.

അര്‍ജന്റീനയിലും, ബ്രസീലിലുമാണ് വന്‍കരയിലെ ഏറ്റവും വികസിതമായ റെയില്‍ ശൃംഖലയുള്ളത്. ബൊളിവിയ, ചിലി, കൊളംബിയ, ഇക്വഡോര്‍, പെറു എന്നിവിടങ്ങളില്‍ റെയില്‍ ശൃംഖല വികസിച്ചുവരുന്നു. ഈ രാജ്യങ്ങളുടെ ഉള്‍പ്രദേശങ്ങളിലെ കാര്‍ഷിക ഉത്പന്നങ്ങളും ഖനിജങ്ങളും കപ്പല്‍ മാര്‍ഗം കയറ്റുമതി ചെയ്യുന്നതിനും തീരദേശത്ത് എത്തിക്കുന്നതിനുമാണ് റെയില്‍ ശൃംഖല പ്രധാനമായും പ്രയോജനപ്പെടുന്നത്. ബ്യൂനസ് അയര്‍സ്, അര്‍ജന്റീന, കരാകസ്, വെനിസ്വേല, റിയോ ഡിജെനിറേ, സാവോ പോള, ബ്രസീല്‍, ചിലി, സാന്തിയാഗോ എന്നിവിടങ്ങളില്‍ ഭൂഗര്‍ഭ റെയില്‍പ്പാതകളുമുണ്ട്.

ഇപ്പോള്‍ മിക്ക രാഷ്ട്രങ്ങളും റോഡു വികസന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്കി വരുന്നു. എല്ലാ രാജ്യങ്ങളെയും കൂട്ടിയിണക്കുന്ന 'ഇന്റര്‍ അമേരിക്കന്‍ ഹൈവേ' ആണ് വന്‍കരയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡ്.

തെക്കേ അമേരിക്കയില്‍ മൊത്തം 3.2 ദശലക്ഷത്തിലധികം കി.മീ. റോഡുകള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ ഇവയില്‍ 10 ശ.മാ. മാത്രമേ ടാര്‍ ചെയ്തിട്ടുള്ളൂ. തെക്കേ അമേരിക്കന്‍ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബ്രസീലിലാണ് വന്‍കരയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റോഡുശൃംഖല വികസിച്ചിട്ടുള്ളത്. ആമസോണ്‍ മേഖലയെ രാജ്യത്തിന്റെ വ.കിഴക്കന്‍, ദക്ഷിണമധ്യ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന നിരവധി റോഡുകളും നിലവിലുണ്ട്.

1900-ത്തിന്റെ മധ്യത്തോടെ വാണിജ്യാടിസ്ഥാനത്തിലുള്ള വ്യോമഗതാഗതം തെക്കേ അമേരിക്കയില്‍ വികസിച്ചുവരുന്നു. വന്‍കരയിലെ മിക്ക പട്ടണങ്ങളെയും നഗരങ്ങളെയും വ്യോമഗതാഗതമാര്‍ഗം ബന്ധിപ്പിച്ചിട്ടുണ്ട്. ബ്രസീലില്‍ 1500-ലധികം വിമാനത്താവളങ്ങളുണ്ട്.

തെക്കേ അമേരിക്കയിലെ മിക്ക നദികളും കപ്പല്‍ഗതാഗതത്തിനുള്‍പ്പെടെ സഞ്ചാരസൌകര്യമുള്ളവയാണ്. ആമസോണിലും പോഷകനദിയായ റയോ നീഗ്രോ, പൂരൂസ്, തപജോസ്, ക്സിംഗു, അരഗ്വായ, മദീര എന്നിവയിലും വളരെ ദൂരത്തോളം കപ്പലുകള്‍ സഞ്ചരിക്കുന്നു. ആമസോണ്‍ വ്യൂഹത്തിലെ മൊത്തം 12,875 കി.മീ. ഇങ്ങനെ സഞ്ചാരയോഗ്യമായി ഉണ്ട്. റയോ ദെ ലാപ്ലാറ്റ-പരാനാ വ്യൂഹത്തില്‍ 1,920 കി.മീ. കപ്പലുകള്‍ക്കു സഞ്ചരിക്കാവുന്നതാണ്. ഓറിനാക്കോ മുഖത്തുനിന്നും 1,392 കി.മീ. ഉള്ളിലോളം കപ്പലുകള്‍ക്ക് യാത്ര ചെയ്യാം; ഇവിടെയുള്ള വെള്ളച്ചാട്ടത്തിന്റെ ഉപരിഭാഗത്തും സഞ്ചാരസൗകര്യമുണ്ട്. ഓറിനാക്കോ വ്യൂഹത്തിലെ 6,880 കി.മീ. ദൂരം ചെറുകിട കപ്പലുകള്‍ക്കു യാത്ര ചെയ്യാവുന്നതായി ഉണ്ട്. ടിറ്റിക്കാക്ക തുടങ്ങിയ തടാകങ്ങളിലും ജലയാനം സാധ്യമാണ്.

നഗരങ്ങളിലും പട്ടണങ്ങളിലും പ്രാന്തപ്രദേശങ്ങളില്‍ നിവസിക്കുന്നവര്‍ ഗതാഗതോപാധികളായി കാറുകള്‍, ബസുകള്‍, മോട്ടോര്‍, സ്കൂട്ടര്‍ എന്നിവയെ ആശ്രയിക്കുമ്പോള്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ താമസിക്കുന്നവരില്‍ നല്ലൊരു ശതമാനവും മൃഗങ്ങളെയാണ് ഗതാഗതത്തിനായി ഉപയോഗിക്കുന്നത്.

വാര്‍ത്താവിനിമയം

15 വയസ്സിനുമേല്‍ പ്രായമുള്ള കുട്ടികളില്‍ 80 ശതമാനത്തിനും എഴുതാനും വായിക്കാനും കഴിയുന്നു. ബൊളിവിയയില്‍ 63 ശതമാനവും, അര്‍ജന്റീന, ദക്ഷിണ ബ്രസീല്‍, ചിലി, ഉറുഗ്വേ എന്നിവിടങ്ങളില്‍ 90 ശതമാനവും സാക്ഷരരാണ്. അര്‍ജന്റീനയും ബ്രസീലുമാണ് പുസ്തകങ്ങള്‍, വര്‍ത്തമാനപത്രങ്ങള്‍, മാസികകള്‍ എന്നിവയുടെ പ്രസിദ്ധീകരണത്തില്‍ വന്‍കരയിലെ മറ്റു രാജ്യങ്ങളെക്കാള്‍ മുന്നില്‍. തെക്കേ അമേരിക്കയിലെ മിക്ക പട്ടണങ്ങളില്‍ നിന്നും പ്രാദേശിക വാര്‍ത്താപത്രങ്ങളും വന്‍ നഗരങ്ങളില്‍നിന്നും, രാഷ്ട്ര തലസ്ഥാനങ്ങളില്‍ നിന്നും ദേശീയ ദിനപത്രങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. റേഡിയോ, ടെലിവിഷന്‍, കംപ്യൂട്ടര്‍ എന്നിവയും വന്‍കരയുടെ വാര്‍ത്താവിനിമയത്തില്‍ പ്രധാന പങ്കു വഹിക്കുന്നു. ഉള്‍നാടന്‍ പ്രദേശങ്ങളിലെ മിക്ക വീടുകളിലും ഒരു റേഡിയോ വീതമെങ്കിലുമുണ്ട്; വന്‍നഗരങ്ങളിലെ വീടുകളില്‍ ടെലിവിഷനും.

നഗരങ്ങളിലും പട്ടണങ്ങളിലും ടെലിഫോണ്‍, ടെലിഗ്രാഫ്, കംപ്യൂട്ടര്‍ തുടങ്ങിയവ വാര്‍ത്താവിനിമയരംഗത്ത് നിര്‍ണായക പങ്ക് വഹിക്കുമ്പോള്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ മിക്കവയിലും ടെലിഫോണ്‍ സൗകര്യമുള്‍പ്പെടെയുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഒന്നുംതന്നെയില്ല.

ചരിത്രം

ഇന്നത്തെ ബേറിംഗ് കടലിടുക്കിന്റെ സ്ഥാനത്ത് സ്ഥിതിചെയ്തിരുന്ന ബേറിംഗ് വന്‍കരപ്പാലം കടന്നെത്തിയ ഗോത്രവര്‍ഗക്കാരാണ് തെക്കേ അമേരിക്കയിലെ ആദിമ നിവാസികള്‍ എന്നത്രെ പ്രബലമതം. എന്നാല്‍ ഒരു വിഭാഗം പുരാതത്വ ഗവേഷകര്‍ ഇതിനോട് യോജിക്കുന്നില്ല. ക്രിസ്തുവിന് 6500 വര്‍ഷം മുന്‍പ് ആമസോണ്‍ നദീതടം കേന്ദ്രീകരിച്ച് കാര്‍ഷികവൃത്തിയില്‍ അധിഷ്ഠിതമായൊരു ജനസമൂഹം നിവസിച്ചിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഉരുളക്കിഴങ്ങ്, മുളക്, ബീന്‍സ് എന്നിവയാണ് ഇക്കാലത്ത് ഇവിടെ പ്രധാനമായും കൃഷി ചെയ്തിരുന്നത്. ക്രിസ്തുവിന് 2000 വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ കളിമണ്‍ പാത്രങ്ങളുടെ നിര്‍മിതിയും ഉപയോഗവും വ്യാപിച്ചിരുന്നതായും പുരാതത്വഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ബി.സി. 2000-ത്തോടെ ആന്‍ഡീസിനു സമീപ പ്രദേശങ്ങളിലും കാര്‍ഷിക സമൂഹങ്ങള്‍ രൂപപ്പെട്ടിരുന്നതായും കരുതപ്പെടുന്നു. ഈ കാലയളവില്‍ തീരദേശങ്ങള്‍ കേന്ദ്രീകരിച്ചു മത്സ്യബന്ധനവും വികസിച്ചു. ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെട്ടതോടെ കാര്‍ഷിക സമൂഹത്തിന്റെ വികാസം ദ്രുതഗതിയിലായി.

ബി.സി. 3000-ത്തിനോടടുപ്പിച്ച് ആന്‍ഡീസ് മേഖലയിലെ ജനങ്ങള്‍ കന്നുകാലി വളര്‍ത്തലില്‍ പ്രാവീണ്യം നേടിയിരുന്നതായി കരുതപ്പെടുന്നു. ഒട്ടകവര്‍ഗത്തില്‍പ്പെട്ട മൃഗങ്ങളെ പ്രത്യേകിച്ചും ലാമയെയാണ് പ്രധാനമായും വളര്‍ത്തിയിരുന്നത്. ഇറച്ചി, കമ്പിളി തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും ഗതാഗതാവശ്യങ്ങള്‍ക്കുംവേണ്ടിയായിരുന്നു പ്രധാനമായും കന്നുകാലികളെ വളര്‍ത്തിയിരുന്നത്.

പൂര്‍വ-കൊളംബിയന്‍ നാഗരികത

കാര്‍ഷികവൃത്തിയുടെ വികാസം, സ്ഥിരതാമസത്തിന്റെ ആവിര്‍ഭാവം എന്നിവ തെക്കേ അമേരിക്കയില്‍ ബഹുമുഖ സംസ്കൃതിയുടെ വികാസത്തിന് വഴിതെളിച്ചു. ഈ കാലഘട്ടത്തില്‍ ആധുനിക കൊളംബിയയുടെ സ്ഥാനം കേന്ദ്രീകരിച്ച് നിരവധി നാഗരികതകള്‍ വികസിച്ചു. മ്യൂസ്ക (muisca) ഗോത്ര സംസ്കൃതിയായിരുന്നു ഇവയില്‍ ശ്രദ്ധേയം. നിരവധി ഉപഗോത്രങ്ങളായി നിലനിന്നിരുന്ന മ്യൂസ്ക സംസ്കൃതി ഉപഗോത്രങ്ങള്‍ക്കിടയില്‍ ഒരു കോണ്‍ഫെഡറേഷന്‍ സ്ഥാപിക്കുകയും അവര്‍ക്കിടയില്‍ സ്വതന്ത്രവ്യാപാരം നടത്തുകയും ചെയ്തിരുന്നു. ഇവരില്‍ ഭൂരിഭാഗവും സ്വര്‍ണവിപണനക്കാരും കര്‍ഷകരുമായിരുന്നു.

നോര്‍ട്ടെ ചിക്കോ (Norte Chico) ആണ് തെക്കേ അമേരിക്കയില്‍ നിലനിന്നിരുന്ന പൗരാണിക നാഗരികതകളില്‍ മറ്റൊന്ന്. കളിമണ്‍ സംസ്കൃതിയെക്കാള്‍ പഴക്കമുള്ള ഈ നാഗരികത മധ്യ പെറുവിന്റെ തീരപ്രദേശത്താണ് വികസിച്ചത്. പുരാതന ഈജിപ്റ്റിലെ പിരമിഡുകളുടെ കാലഘട്ടത്തില്‍ നിലനിന്നിരുന്ന പ്രസ്തുത നാഗരികതയുടെ അവശിഷ്ടങ്ങള്‍ ചേതോഹരമാണ്. ബി.സി. 900-നും 300-നും മധ്യേ പെറുവില്‍ നിലനിന്നിരുന്ന മറ്റൊരു നാഗരികതയായിരുന്നു ചാവിന്‍ നാഗരികത (chavin civilization). 1438-നും 1533-നും മധ്യേ ആന്‍ഡീസ് മേഖലയില്‍ പരിലസിച്ചിരുന്ന മറ്റൊരു നാഗരികതയായിരുന്നു ഇങ്കാ നാഗരികത. കല്ലുപാകിയ നഗരവീഥികള്‍, തട്ടുകൃഷി, ലോഹപ്പണി എന്നിവ ഇങ്കാ നാഗരികതയുടെ സവിശേഷതകളാകുന്നു. എന്നാല്‍ ചക്രങ്ങളുടെ ഉപയോഗവും ലിപി സമ്പ്രദായവും ഇങ്കാ സംസ്കൃതിക്ക് അന്യമായിരുന്നു എന്നാണ് നിഗമനം.

യൂറോപ്യന്‍ അധിനിവേശം

ക്രിസ്റ്റഫര്‍ കൊളംബസിന്റെ നേതൃത്വത്തിലായിരുന്നു യൂറോപ്യര്‍ ആദ്യം തെക്കേ അമേരിക്കയിലെത്തിയത് (1498). 1502-ല്‍ വീണ്ടും കൊളംബസ് ഈ വന്‍കര സന്ദര്‍ശിച്ചു. ട്രിനിഡാഡില്‍ എത്തിച്ചേര്‍ന്ന ഇദ്ദേഹം ഓറിനാക്കോ നദീമുഖംവരെ യാത്ര ചെയ്തു. തുടര്‍ന്ന് അലോന്‍സൊ ദെ ഒജീഡ, റൊഡ്റിഗോ ദെ ബാസ്റ്റിദസ്, ജുവാന്‍ ദെ ലാകോസ, വിന്‍സന്റ് പിന്‍ഡന്‍ തുടങ്ങിയ സ്പെയിന്‍കാരും തെക്കേ അമേരിക്കയിലേക്കു നാവികപര്യടനങ്ങള്‍ നടത്തി പുതിയ ഭൂഭാഗങ്ങള്‍ കണ്ടെത്തി.

നവീന ഭൂഖണ്ഡത്തില്‍ 1531-ല്‍ പര്യടനം ആരംഭിച്ച സ്പാനിഷ് നാവികനായ ഫ്രാന്‍സിസ്കോ പിസാരോ (1470-1531) ഇങ്കാസാമ്രാജ്യത്തെ ആക്രമിച്ചു പെറു കീഴടക്കി. ഡീഗോ ദെ അല്‍മാഗ്രോയും പിന്നീട് പെദ്രോ ദെ വാല്‍ദേവിയയും ചിലി കീഴടക്കി, സാന്തിയാഗോ നഗരം സ്ഥാപിച്ചു. 1534-ല്‍ സെബാസ്റ്റ്യന്‍ ദെ ബനാല്‍ കാസര്‍ ഇക്വഡോര്‍ കീഴടക്കി. 1538-ല്‍ ജിമേനസ് ദെ ക്വെസാദാ കൊളംബിയ അധീനത്തിലാക്കി. 1530 മുതല്‍ 1580 വരെയുള്ള കാലയളവിനുള്ളില്‍ സ്പെയിന്‍കാര്‍ ക്വിറ്റോ, ലീമ, ബൊഗോട്ടാ, സാന്തിയാഗോ, ലാപാസ്, ബ്യൂനസ് അയര്‍സ് എന്നീ നഗരങ്ങള്‍ സ്ഥാപിച്ചു. വന്‍കരയുടെ പ. കൂടി കിഴക്കോട്ടു നീങ്ങുവാനായിരുന്നു സ്പെയിന്‍കാരുടെ ശ്രമം.

പോര്‍ച്ചുഗീസ് ആധിപത്യം ആരംഭിച്ചത് 1500-ല്‍ പെദ്രോ അല്‍വാരിസ് കബ്രാള്‍ ബ്രസീല്‍ അധീനപ്പെടുത്തിയതോടെയാണ്. വന്‍കരയെ ചുറ്റി തെക്കേ അറ്റത്തുകൂടി യാത്ര ചെയ്ത ആദ്യത്തെ യൂറോപ്യന്‍ ഫെര്‍ഡിനാന്‍ഡ് മഗല്ലന്‍ (1521) ആയിരുന്നു. പോര്‍ച്ചുഗീസുകാര്‍ കി.നിന്നും പടിഞ്ഞാറേയ്ക്കു നീങ്ങി. സവോ വിസെന്റേ (1532), ഒലിന്ത (1535), സവോ പോളോ (1554) എന്നീ നഗരങ്ങള്‍ പോര്‍ച്ചുഗീസുകാരാണ് സ്ഥാപിച്ചത്.

സ്വര്‍ണം, വെള്ളി തുടങ്ങിയ അമൂല്യലോഹങ്ങളുടെ സുലഭതയും മറ്റു വ്യാപാരസാധ്യതകളും യൂറോപ്യന്‍മാരെ തെക്കേ അമേരിക്കയിലേക്ക് ആകര്‍ഷിച്ചു; ഗതാഗതയോഗ്യമായ നദികളും അസംസ്കൃതവിഭവങ്ങളുടെ ബാഹുല്യവും അധിനിവേശം ഉറപ്പിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ഇങ്ങനെ വന്നെത്തിയവരാണ്. ഡച്ചുകാര്‍ തെക്കേ അമേരിക്കയിലെത്തിയത് 1616-ലാണ്. ഫ്രഞ്ചുകാര്‍ 1635-ലും. ഇംഗ്ലീഷുകാര്‍ 1651-ല്‍ സുരിനാമില്‍ തങ്ങളുടെ കോളനി സ്ഥാപിച്ചു; എന്നാല്‍ 1664-ലെ ഉടമ്പടി പ്രകാരം ഈ പ്രദേശം വടക്കേ അമേരിക്കയിലെ ന്യൂയോര്‍ക്കിനു പകരമായി ഡച്ചുകാര്‍ക്കു കൈമാറ്റം ചെയ്യപ്പെട്ടു. 1796-ല്‍ ബ്രിട്ടീഷ് ഗയാന ഇംഗ്ളണ്ട് കൈവശപ്പെടുത്തി. നെപ്പോളിയന്റെ കാലത്തു ഫ്രഞ്ച് ഗയാന പോര്‍ച്ചുഗീസുകാര്‍ പിടിച്ചെടുത്തെങ്കിലും 1817-ല്‍ ഫ്രാന്‍സിനു മടക്കിക്കൊടുത്തു.

സ്പെയിന്‍കാര്‍ സ്ഥിരമായി പാര്‍പ്പുറപ്പിച്ചതോടെയാണു വന്‍കരയില്‍ ക്രിസ്തുമതത്തിനു പ്രചാരമുണ്ടായത്. അവര്‍ തദ്ദേശീയരെ മതപരിവര്‍ത്തനം ചെയ്യിക്കുകയും അമേരിന്ത്യന്‍ പെണ്‍കുട്ടികളുമായി വിവാഹബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. ഇതിന്റെ ഫലമായി ഒരു സങ്കരവര്‍ഗം തന്നെ സൃഷ്ടിക്കപ്പെട്ടു. യൂറോപ്യന്‍ വംശജരായ ഇക്കൂട്ടരെ ക്രിയോള്‍ (Creole) എന്നു വിശേഷിപ്പിക്കുന്നു.

തെക്കേ അമേരിക്കയിലെ നദികള്‍ പൊതുവേ സഞ്ചാരയോഗ്യങ്ങളായിരുന്നതിനാല്‍ വന്‍കരയുടെ ഉള്‍ഭാഗങ്ങളിലേക്കു കടന്നുകയറാനും കാര്‍ഷികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സ്പെയിന്‍കാര്‍ക്കും മറ്റു വിദേശീയര്‍ക്കും വിഷമമുണ്ടായില്ല. പോര്‍ച്ചുഗീസുകാര്‍ ആഫ്രിക്കയില്‍നിന്നും 'നീഗ്രോ' അടിമകളെ ഇറക്കുമതി ചെയ്ത് കൃഷിയും ഖനനവും അഭിവൃദ്ധിപ്പെടുത്തി.

സ്വാതന്ത്ര്യസമരങ്ങള്‍

തെക്കേ അമേരിക്കയിലെ കോളനികളില്‍ സ്വാതന്ത്ര്യവാഞ്ഛ ആദ്യകാലം മുതല്ക്കുതന്നെ നിലവിലിരുന്നു. വടക്കേ അമേരിക്കയിലെ ബ്രി. കോളനികള്‍ സായുധസമരങ്ങളിലൂടെ സ്വാതന്ത്ര്യം നേടി ഐക്യനാടുകള്‍ (യു.എസ്.) സ്ഥാപിച്ചതും ഫ്രാന്‍സില്‍ ഏകാധിപത്യത്തിനും നാടുവാഴിത്തത്തിനും എതിരായ വിപ്ലവം സംഘടിപ്പിക്കപ്പെട്ട് ജനാധിപത്യവ്യവസ്ഥിതി നിലവില്‍ വന്നതും സ്വാതന്ത്ര്യദാഹം വര്‍ധിപ്പിക്കുവാന്‍ ഇടയാക്കി.

എ.ഡി. 1700 മുതല്ക്കേ ക്രിയോള്‍ ജനത സംഘടിതമായി ഭരണച്ചുമതലകളിലെ പ്രാതിനിധ്യത്തിനായി വാദിച്ചുതുടങ്ങി 19-ാം ശ.-ത്തിന്റെ ആദ്യ ദശകങ്ങളില്‍ തദ്ദേശീയരുമായി കൂട്ടുചേര്‍ന്നു യൂറോപ്യന്‍മാര്‍ക്കെതിരെ വിപ്ലവം സംഘടിപ്പിക്കുകയും ചെയ്തു. വെനിസ്വേലയിലാണ് ആദ്യമായി സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടത്. സ്പാനിഷ് സേനയിലെ ഉദ്യോഗസ്ഥനും ക്രിയോള്‍ വിഭാഗക്കാരനുമായ ഫ്രാന്‍സിസ്കോ മിരാന്‍ഡ 1806-ല്‍ നയിച്ച സായുധവിപ്ളവം പരാജയപ്പെട്ടു ; 1810-ല്‍ വിപ്ളവം പുനഃസംഘടിപ്പിക്കപ്പെട്ടെങ്കിലും അത് മിരാന്‍ഡയുടെ വധത്തില്‍ കലാശിക്കയാണുണ്ടായത്. എന്നാല്‍ സൈമണ്‍ ബൊളീവര്‍ തുടര്‍ന്നും സമരം ചെയ്തു വെനിസ്വേലയെ സ്വതന്ത്ര്യമാക്കി. ജോസ് ദെ സാന്‍ മാര്‍ട്ടിന്‍ നേതൃത്വം നല്കിയ സ്വാതന്ത്ര്യസമരങ്ങള്‍ ഇക്വഡോര്‍, അര്‍ജന്റീന, ചിലി എന്നീ രാജ്യങ്ങളിലെ സ്പാനിഷ് ആധിപത്യത്തിന് അന്ത്യം കുറിച്ചു. ചിലിയിലെ സ്വാതന്ത്ര്യസമരനേതാവായിരുന്ന ബെര്‍ണാഡോ ഒ. ഹിഗ്ഗിന്‍സും സ്മരണീയനാണ്. 1824-ലെ അയാക്കൂച്ചോ യുദ്ധത്തോടുകൂടി സ്പെയിന്‍കാരുടെ ശക്തി പൂര്‍ണമായും ക്ഷയിപ്പിക്കുവാന്‍ സൈമണ്‍ ബൊളിവര്‍ക്കു കഴിഞ്ഞു. 1822-ല്‍ ബ്രസീലില്‍ സ്വതന്ത്ര-രാജകീയഭരണം നിലവില്‍വന്നു. 1830 ആയപ്പോഴേക്കും സ്പെയിന്‍കാരും പോര്‍ച്ചുഗീസുകാരും വന്‍കരയില്‍നിന്നു പൂര്‍ണമായി നിഷ്കാസിതരായി. തെക്കേ അമേരിക്കയിലെ സ്പാനിഷ് കോളനികള്‍ സ്വതന്ത്ര റിപ്പബ്ലിക്കുകളായിത്തീര്‍ന്നു. 1889-ല്‍ ബ്രസീല്‍ സ്വതന്ത്ര റിപ്പബ്ളിക്കായി.

ഒന്നാം ലോകയുദ്ധക്കാലത്തു തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ നിഷ്പക്ഷത പാലിച്ചു. എന്നാല്‍ രണ്ടാംലോകയുദ്ധത്തില്‍ ഈ റിപ്പബ്ളിക്കുകള്‍ അച്ചുതണ്ടു കക്ഷികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. യുദ്ധത്തില്‍ ബ്രസീല്‍സേന സജീവമായി പങ്കുചേര്‍ന്നു.

സ്വാതന്ത്ര്യത്തിനായുള്ള തെക്കേ അമേരിക്കന്‍ യുദ്ധങ്ങളുടെ വിജയത്തോടെ സ്പെയിനിന്റെ കോളനികള്‍ മിക്കവയും പത്തൊമ്പതാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ത്തന്നെ സ്വതന്ത്രമായി. ഈ സമരങ്ങളുടെ മുഖ്യ നേതാവായിരുന്ന സൈമണ്‍ ബൊളിവര്‍ സ്പാനിഷ് ഭാഷ സംസാരിക്കുന്ന വന്‍കരയെ രാഷ്ട്രീയ ഐക്യത്തില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. വിവിധ സ്വതന്ത്രരാഷ്ട്രങ്ങള്‍ മാത്രമല്ല, പുതിയ സ്വാതന്ത്ര്യയുദ്ധങ്ങളുമുണ്ടായി.

ദക്ഷിണ അമേരിക്കയില്‍ പല രാഷ്ട്രങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ സ്വാതന്ത്ര്യം നേടിയില്ല. ക്യൂബാ 1902-ല്‍ സ്പെയിനില്‍ നിന്നും, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ 1962-ലും, ഗയാനാ 1966-ലും ബ്രിട്ടനില്‍ നിന്നും, സുരിനാം 1975-ല്‍ നെതര്‍ലഡ്സില്‍ നിന്നുമാണ് സ്വതന്ത്രമായത്. ഫ്രഞ്ചുഗയാനാ ഫ്രാന്‍സിന്റെ 'വിദേശ വകുപ്പാ'യി തുടരുന്നു.

1959-ലെ ക്യൂബന്‍ വിപ്ളവം ദക്ഷിണ അമേരിക്കയുടെ ചരിത്രത്തിന്റെ ഗതിയെ വളരെയേറെ സ്വാധീനിച്ചു. 20-ാം ശ.-ത്തിന്റെ രണ്ടാം പകുതിയില്‍ മറ്റുപല ഭൂഖണ്ഡങ്ങളിലുമെന്നപോലെ ദക്ഷിണ അമേരിക്കയും ശീതസമരത്തിന്റെ രണഭൂമിയായി. അറുപതുകളിലും എഴുപതുകളിലും, ബ്രസില്‍, അര്‍ജന്റീന, ഉറുഗ്വേ, ചിലി തുടങ്ങിയ രാജ്യങ്ങളില്‍ അവിടത്തെ സൈനിക നേതൃത്വങ്ങള്‍ അമേരിക്കയുടെ പിന്തുണയോടെ ഗവണ്‍മെന്റുകളെ മാറ്റുകയോ അധികാരം പിടിച്ചടക്കുകയോ ചെയ്തു. ഈ സ്വേച്ഛാധിപത്യഭരണകൂടങ്ങള്‍ പതിനായിരക്കണക്കിന് രാഷ്ട്രീയ എതിരാളികളെ ക്രൂരമായി പീഡിപ്പിക്കുകയും അവരില്‍ ആയിരക്കണക്കിന് ആളുകളെ വധിക്കുകയും ചെയ്തു.

ഈ രാഷ്ട്രങ്ങള്‍ നവ ലിബറല്‍ സാമ്പത്തിക നയങ്ങളിലേക്കു നീങ്ങി അമേരിക്കന്‍ മുതലാളിത്തത്തെ വളര്‍ത്തി. ആഭ്യന്തര അട്ടിമറിയെപ്പറ്റിയുള്ള അമേരിക്കയുടെ ശീതസമരദേശീയസുരക്ഷാ സിദ്ധാന്തത്തിന്റെ ചട്ടക്കൂടിനുള്ളിലായിരുന്നു ഇവിടത്തെ ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനം. ഈ വലതുപക്ഷ സ്വേച്ഛാധിപത്യങ്ങള്‍ക്കെതിരെ പ്രക്ഷോഭണങ്ങളും വിപ്ലവപ്രസ്ഥാനങ്ങളും വളര്‍ന്നു.

എണ്‍പതുകളുടെ അവസാനമായപ്പോഴേക്കും ഈ പ്രദേശത്തെല്ലാം ജനാധിപത്യ പ്രക്രിയ ശക്തമായി, ഇന്ന് ജനാധിപത്യഭരണം വ്യാപകമാണ്.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പല ദക്ഷിണ അമേരിക്കന്‍ രാഷ്ട്രങ്ങളിലും ഇടതുപക്ഷ ചിന്താഗതിക്കാരായ നേതാക്കളും കക്ഷികളും അധികാരത്തില്‍ വന്നു. ചിലിയിലും, ബൊളീവിയയിലും, ബ്രസിലിലും, അര്‍ജന്റീനയിലും, വെനിസ്വേലയിലുമൊക്കെ നവലിബറല്‍ നയങ്ങള്‍ തിരസ്കരിക്കപ്പെട്ടു. ചില രാജ്യങ്ങളില്‍ അത്തരം നയങ്ങള്‍ നടപ്പാക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ ബഹിഷ്കരിക്കപ്പെട്ടു. ദക്ഷിണ അമേരിക്കന്‍ രാഷ്ട്രങ്ങളിലെ വിഭവങ്ങള്‍ വിദേശ രാഷ്ട്രങ്ങളും ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളും ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ച് അവയെ ആ രാഷ്ട്രങ്ങളുടെ സാമ്പത്തിക പുരോഗതിക്ക് പ്രത്യേകിച്ച് ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഉപയോഗിക്കണമെന്നത് ഈ രാഷ്ട്രങ്ങളുടെ വിശ്വാസ പ്രമാണമായി മാറി. വെനിസ്വേല ദക്ഷിണ അമേരിക്കയ്ക്കു നല്‍കുന്ന നേതൃത്വം ആ പ്രദേശത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ദിശ നിര്‍ണയിക്കുന്നതില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നു.

2009-ല്‍ ക്യൂബന്‍ വിപ്ലവത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കപ്പെടും. ഏതാണ്ട് അഞ്ചു ദശകങ്ങളായി അമേരിക്ക ക്യൂബക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, മുമ്പെന്നെത്തെക്കാള്‍ ദക്ഷിണ അമേരിക്കയില്‍ ക്യൂബയുടെ നിലപാടിന് അംഗീകാരമുണ്ട്.

ഭരണകൂടം

തെക്കേ അമേരിക്കയുടെ വന്‍കരഭാഗം 12 സ്വതന്ത്രപരമാധികാരരാഷ്ട്രങ്ങളും രണ്ടു കോളനികളുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. പരമാധികാരരാഷ്ട്രങ്ങളൊക്കെത്തന്നെ യു.എന്‍. അംഗത്വമുള്ളവയാണ്. ഇവയില്‍ ചില രാജ്യങ്ങള്‍ സൈനികഭരണത്തിന്‍ കീഴിലാണ്. അര്‍ജന്റീന, ബൊളീവിയ, ബ്രസീല്‍, ചിലി, കൊളംബിയ, ഇക്വഡോര്‍, പരാഗ്വേ, പെറു, ഉറുഗ്വേ, വെനിസ്വേല, ഗയാന, സുരിനാം എന്നിവയാണ് സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങള്‍; ഫ്രഞ്ച് ഗയാന, ഫാക്ലന്‍ഡ് ദ്വീപുകള്‍ എന്നിവ കോളനികളും.

അര്‍ജന്റീന വലുപ്പത്തിലും ജനസംഖ്യയിലും രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. ഭരണസൌകര്യാര്‍ഥം അര്‍ജന്റീനയെ 23 പ്രവിശ്യകളായി വിഭജിച്ചിരിക്കുന്നു; റിപ്പബ്ലിക്കന്‍ മാതൃകയിലുള്ള ഗവണ്‍മെന്റാണ്. തലസ്ഥാനം ബ്യൂനസ് അയര്‍സ്.

ബൊളീവിയ ഖനനപ്രധാനമായ ഒരു റിപ്പബ്ലിക്കാണ്. സമുദ്രസാമീപ്യമില്ലായ്മ ഈ രാജ്യത്തിന്റെ വികാസത്തിനു ഗണ്യമായ പ്രതിബന്ധമായിരിക്കുന്നു. തലസ്ഥാനം ലാപാസ്.

ബ്രസീലാണു തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം; കൂടുതല്‍ ജനങ്ങള്‍ നിവസിക്കുന്നതും ബ്രസീലിലാണ്. 20 സംസ്ഥാനങ്ങള്‍ ചേര്‍ന്നുള്ള ഫെഡറല്‍ ഭരണവ്യവസ്ഥയാണ് ഇവിടെ നിലവിലുള്ളത്. രാജ്യത്തെ ഏറ്റവും വലിയ നഗരം സവോ പോളോ; തലസ്ഥാനം ബ്രസീലിയ.

തെക്കേ അമേരിക്കയെയും വടക്കേ അമേരിക്കയെയും വേര്‍ത്തിരിക്കുന്ന പനാമാതോട്

ഗയാന 1966-ലാണ് സ്വതന്ത്രരാഷ്ട്രമായിത്തീര്‍ന്നത്; അതിനു മുന്‍പ് ബ്രിട്ടീഷ് ഗയാന എന്നറിയപ്പെടുന്ന കോളനിയായിരുന്നു. കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളില്‍പ്പെടുന്ന ഗയാനയെ ഭരണസൌകര്യം കണക്കാക്കി 4 കൌണ്ടികളായും ഓരോ കൌണ്ടിയെയും 9 ജില്ലകളായും വിഭജിച്ചിരിക്കുന്നു. തലസ്ഥാനം ജോര്‍ജ്ടൌണ്‍.

പ. തീരത്തെ സാമാന്യം വികസിതമായ രാജ്യമാണു ചിലി. ശ.ശ. 140 കി.മീ. വീതിയുള്ള ഈ സമുദ്രതീരരാജ്യം 25 പ്രവിശ്യകളായി വിഭക്തമായിരിക്കുന്നു. തലസ്ഥാനം സാന്തിയാഗോ. ചെമ്പ് ഖനനവും ശുദ്ധീകരണവുമാണ് മുഖ്യ വ്യവസായം. സാല്‍വദോര്‍ അലന്‍ഡെയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷഗവണ്‍മെന്റിനെ അമേരിക്കന്‍ പിന്തുണയോടെ 1974-ല്‍ അട്ടിമറിച്ച് ആധിപത്യത്തിലെത്തിയ സൈനികസ്വേച്ഛാധിപതിയായിരുന്ന പിനോഷെ യുദ്ധക്കുറ്റവിചാരണയ്ക്കു വിധേയനായി.

വന്‍കരയുടെ വ.പ. അരികിലുള്ള ഖനനപ്രധാനമായ രാജ്യമാണ് കൊളംബിയ. ഭരണപരമായി 19 ഡിപ്പാര്‍ട്ടുമെന്റുകളായി തിരിച്ചിരിക്കുന്ന കൊളംബിയയുടെ തലസ്ഥാനം ബൊഗോട്ടാ ആണ്.

പസിഫിക് തീരത്തുള്ള മറ്റൊരു പരമാധികാരരാഷ്ട്രമാണ് ഇക്വഡോര്‍. മധ്യമേഖലാപ്രദേശത്തു സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ പേര്‍ ലഭിച്ചത്. പ്രവിശ്യ, കാന്റണ്‍, പാരിഷ് എന്നീ ക്രമത്തിലാണ് ഇക്വഡോറിന്റെ ഭരണപരമായ വിഭജനം. മൊത്തം 19 പ്രവിശ്യകളാണുള്ളത്. തലസ്ഥാനം ക്വിറ്റോ.

വന്‍കരയുടെ മധ്യത്തായി സ്ഥിതിചെയ്യുന്ന സമുദ്രസാമീപ്യമില്ലാത്ത റിപ്പബ്ലിക്കാണ് പരാഗ്വേ. ഈ രാജ്യത്തെ 8 ഡിപ്പാര്‍ട്ടുമെന്റുകള്‍വീതം ഉള്‍ക്കൊള്ളുന്ന രണ്ടു മേഖലകളായി തിരിച്ചിരിക്കുന്നു. തലസ്ഥാനം ആസൂണ്‍സ്യന്‍.

പസിഫിക് തീരത്ത് ഇക്വഡോറിനും ചിലിക്കും ഇടയ്ക്കായി കിടക്കുന്ന രാജ്യമാണ് പെറു. 23 ഡിപ്പാര്‍ട്ടുമെന്റുകളും കേന്ദ്രഭരണത്തിന്‍കീഴിലുള്ള ഒരു പ്രവിശ്യയും ഉള്‍പ്പെട്ട ഭരണസംവിധാനമാണുള്ളത്. തലസ്ഥാനം ലീമ.

ഉറുഗ്വേ അത്‍ലാന്തിക്തീരത്ത് ബ്രസീലിനു തെക്കായി സ്ഥിതിചെയ്യുന്നു. രാജ്യത്തെ 19 ഭരണവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. തലസ്ഥാനം മോണ്ടിവിഡായോ.

വെനിസ്വേലയാണ് തെക്കേ അമേരിക്കയില്‍ ഏറ്റവും വടക്കായുള്ള രാജ്യം. എണ്ണയും പ്രകൃതിവാതകവും കൊണ്ട് സമൃദ്ധം. 20 സംസ്ഥാനങ്ങളും രണ്ട് ഫെഡറല്‍ പ്രവിശ്യകളുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. തലസ്ഥാനം കാരക്കാസ്.

വന്‍കരയുടെ വടക്കേതീരത്തുള്ള ചെറുരാജ്യമാണ് സുരിനാം. ഡച്ച്കോളനിയായിരുന്ന സുരിനാം 1975 ല്‍ സ്വതന്ത്രമായി. തലസ്ഥാനം പരമാരിബോ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍