This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമേരിക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അമേരിക്ക)
വരി 7: വരി 7:
'''ഭൂവിവരണം.''' 4,828 കി.മീ. ആണ് വടക്കേ അമേരിക്കയുടെ ഏറ്റവും കൂടിയ വീതി. ലാബ്രഡോര്‍ മുതല്‍ ബ്രി. കൊളംബിയാ വരെ. തെക്കേ അമേരിക്കയില്‍ ബ്രസീല്‍-പെറു രാജ്യങ്ങളുടെ മൊത്തം വീതി 5,310 കി.മീ. ആണ്. ഭൂരൂപഘടനയില്‍ രണ്ടു ഭൂഖണ്ഡങ്ങളും ഏതാണ്ടു തുല്യത പാലിക്കുന്നു. തെക്കോട്ടു കൂര്‍ത്തുവരുന്ന ത്രികോണാകൃതിയാണ് ഇവയ്ക്കുള്ളത്. പടിഞ്ഞാറരികില്‍ നട്ടെല്ലുപോലെ ഉടനീളം നീണ്ടുകിടക്കുന്ന പര്‍വതശൃംഖലകള്‍ രണ്ടു വന്‍കരകളിലുമുണ്ട്. ഭൂവല്‍ക്കരൂപീകരണഘട്ടത്തിലെ ഏറ്റവും ഒടുവിലത്തെ പര്‍വതന(orogeny) കാലത്തു രൂപംകൊണ്ട മടക്കു പര്‍വതങ്ങള്‍ (folded mountains) ആണ് ഇവ. വടക്കേ അമേരിക്കയില്‍ റോക്കി എന്നും തെക്കേ അമേരിക്കയില്‍ ആന്‍ഡീസ് എന്നും ഇവ അറിയപ്പെടുന്നു. വന്‍കരകളുടെ പൂര്‍വതീരത്ത് കാണുന്ന പര്‍വതനിരകള്‍ക്ക് താരതമ്യേന വളരെ പഴക്കമുണ്ട്. കിഴക്കും പടിഞ്ഞാറുമുള്ള പര്‍വതശ്രേണികള്‍ക്കിടയിലായി വിസ്തൃതങ്ങളായ മധ്യസമതലങ്ങള്‍ കിടക്കുന്നു.  
'''ഭൂവിവരണം.''' 4,828 കി.മീ. ആണ് വടക്കേ അമേരിക്കയുടെ ഏറ്റവും കൂടിയ വീതി. ലാബ്രഡോര്‍ മുതല്‍ ബ്രി. കൊളംബിയാ വരെ. തെക്കേ അമേരിക്കയില്‍ ബ്രസീല്‍-പെറു രാജ്യങ്ങളുടെ മൊത്തം വീതി 5,310 കി.മീ. ആണ്. ഭൂരൂപഘടനയില്‍ രണ്ടു ഭൂഖണ്ഡങ്ങളും ഏതാണ്ടു തുല്യത പാലിക്കുന്നു. തെക്കോട്ടു കൂര്‍ത്തുവരുന്ന ത്രികോണാകൃതിയാണ് ഇവയ്ക്കുള്ളത്. പടിഞ്ഞാറരികില്‍ നട്ടെല്ലുപോലെ ഉടനീളം നീണ്ടുകിടക്കുന്ന പര്‍വതശൃംഖലകള്‍ രണ്ടു വന്‍കരകളിലുമുണ്ട്. ഭൂവല്‍ക്കരൂപീകരണഘട്ടത്തിലെ ഏറ്റവും ഒടുവിലത്തെ പര്‍വതന(orogeny) കാലത്തു രൂപംകൊണ്ട മടക്കു പര്‍വതങ്ങള്‍ (folded mountains) ആണ് ഇവ. വടക്കേ അമേരിക്കയില്‍ റോക്കി എന്നും തെക്കേ അമേരിക്കയില്‍ ആന്‍ഡീസ് എന്നും ഇവ അറിയപ്പെടുന്നു. വന്‍കരകളുടെ പൂര്‍വതീരത്ത് കാണുന്ന പര്‍വതനിരകള്‍ക്ക് താരതമ്യേന വളരെ പഴക്കമുണ്ട്. കിഴക്കും പടിഞ്ഞാറുമുള്ള പര്‍വതശ്രേണികള്‍ക്കിടയിലായി വിസ്തൃതങ്ങളായ മധ്യസമതലങ്ങള്‍ കിടക്കുന്നു.  
-
[[Image:1.png|200px|right|thumb|സ്വാതന്ത്ര്യ പ്രതിമ]]
+
[[Image:1a.png|200px|right|thumb|സ്വാതന്ത്ര്യ പ്രതിമ]]
വടക്കേ അമേരിക്കയുടെ താരതമ്യേന വീതി കുറഞ്ഞ തെക്കന്‍ ഭാഗങ്ങളെ പൊതുവേ മധ്യ അമേരിക്ക എന്നു പറയാറുണ്ട്. രണ്ടു വന്‍കരകള്‍ക്കുമിടയ്ക്കായുള്ള കരീബിയന്‍ കടലില്‍ ചിതറിക്കിടക്കുന്ന ദ്വീപസമൂഹമാണ് വെസ്റ്റ് ഇന്‍ഡീസ്.  
വടക്കേ അമേരിക്കയുടെ താരതമ്യേന വീതി കുറഞ്ഞ തെക്കന്‍ ഭാഗങ്ങളെ പൊതുവേ മധ്യ അമേരിക്ക എന്നു പറയാറുണ്ട്. രണ്ടു വന്‍കരകള്‍ക്കുമിടയ്ക്കായുള്ള കരീബിയന്‍ കടലില്‍ ചിതറിക്കിടക്കുന്ന ദ്വീപസമൂഹമാണ് വെസ്റ്റ് ഇന്‍ഡീസ്.  

05:31, 7 ഒക്ടോബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അമേരിക്ക

America

പശ്ചിമാര്‍ധഗോളത്തിലെ രണ്ടു വന്‍കരകളും അവയോടടുത്ത് ഒറ്റയ്ക്കോ സമൂഹമായോ കിടക്കുന്ന ദ്വീപുകളും ചേര്‍ന്ന ഭൂഭാഗം. കി. അത്ലാന്തിക് സമുദ്രത്തിനും പ. പസിഫിക് സമുദ്രത്തിനും ഇടയ്ക്കായി സ്ഥിതി ചെയ്യുന്നു; വ. അക്ഷാ. 83° 39' മുതല്‍ തെ. അക്ഷാ. 55° 59' വരെ മൊത്തം 15,288 കി.മീ. നീളത്തിലാണ് ഇവ വ്യാപിച്ചിരിക്കുന്നത്. യൂറേഷ്യയുടെ 2/3 ഭാഗം വലുപ്പമുള്ള അമേരിക്കയുടെ വിസ്തീര്‍ണം 4,11,30,000 ച.കി.മീ. ആണ്; ഇതു യൂറോപ്പ് വന്‍കരയുടെ 4.3 ഇരട്ടിയും ഇന്ത്യയുടെ 13 ഇരട്ടിയും വരും. വെവ്വേറെ പറഞ്ഞാല്‍ വന്‍കരകളുടെ കൂട്ടത്തില്‍ വടക്കേ അമേരിക്കയ്ക്കു മൂന്നാം സ്ഥാനവും തെക്കേ അമേരിക്കയ്ക്കു നാലാം സ്ഥാനവുമാണുള്ളത്. 48 കി.മീ. നീളമുള്ള ഇടുങ്ങിയ പനാമാ തോടാണ് തെക്കും വടക്കും ഭൂഖണ്ഡങ്ങളെ വേര്‍തിരിക്കുന്നത്. വടക്കേ അമേരിക്കയിലെ അലാസ്കാ തീരത്തിനും ഏഷ്യാ വന്‍കരയ്ക്കും ഇടയ്ക്കുള്ള അകലം 58 കി.മീ. മാത്രമാണ്; ഈ കടലിടുക്കിന്റെ ഏതാണ്ടു മധ്യത്താണ് ഡയോമീഡ് ദ്വീപ് സ്ഥിതി ചെയ്യുന്നത്.

1497-നും 1503-നും മധ്യേ ഇന്നത്തെ ബ്രസീല്‍, ഉറുഗ്വേ, അര്‍ജന്റീന എന്നീ രാജ്യങ്ങളുടെ തീരം ചുറ്റി സഞ്ചരിച്ചു എന്ന് അവകാശവാദം ഉന്നയിച്ച അമേരിഗോ വെസ്പൂച്ചി (Amerigo Vespucci) എന്ന ഇറ്റാലിയന്‍ സാഹസിക സഞ്ചാരിയില്‍ നിന്നാണ് അമേരിക്ക എന്ന നാമം നിഷ്പന്നമായിട്ടുള്ളത്. 1500-ല്‍ ബ്രസീല്‍ തീരത്തിറങ്ങി തെക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്തുകൂടി പര്യടനം നടത്തിയ പോര്‍ച്ചുഗീസ് സംഘത്തിലെ അംഗമായിരുന്നു വെസ്പൂച്ചി എന്നും, പ്രസ്തുത സംഘത്തിന്റെ നേതാവ് പെട്രോ അല്‍വാരിസ് കാബ്രാള്‍ ആയിരുന്നു എന്നും ഒരു അഭിപ്രായ ഗതിയുണ്ട്. ജോണ്‍ കാബാട്ടിന്റെ (1496) പര്യടനത്തിന് സഹായം നല്‍കിയ ബ്രിസ്റ്റളിലെ ഷെറിഫ്, റിച്ചാര്‍ഡ് അമേരിക്കേയില്‍ നിന്നാണ് അമേരിക്കയുടെ നിഷ്പത്തി എന്നും ഒരു വാദമുണ്ട്.

ഭൂവിവരണം. 4,828 കി.മീ. ആണ് വടക്കേ അമേരിക്കയുടെ ഏറ്റവും കൂടിയ വീതി. ലാബ്രഡോര്‍ മുതല്‍ ബ്രി. കൊളംബിയാ വരെ. തെക്കേ അമേരിക്കയില്‍ ബ്രസീല്‍-പെറു രാജ്യങ്ങളുടെ മൊത്തം വീതി 5,310 കി.മീ. ആണ്. ഭൂരൂപഘടനയില്‍ രണ്ടു ഭൂഖണ്ഡങ്ങളും ഏതാണ്ടു തുല്യത പാലിക്കുന്നു. തെക്കോട്ടു കൂര്‍ത്തുവരുന്ന ത്രികോണാകൃതിയാണ് ഇവയ്ക്കുള്ളത്. പടിഞ്ഞാറരികില്‍ നട്ടെല്ലുപോലെ ഉടനീളം നീണ്ടുകിടക്കുന്ന പര്‍വതശൃംഖലകള്‍ രണ്ടു വന്‍കരകളിലുമുണ്ട്. ഭൂവല്‍ക്കരൂപീകരണഘട്ടത്തിലെ ഏറ്റവും ഒടുവിലത്തെ പര്‍വതന(orogeny) കാലത്തു രൂപംകൊണ്ട മടക്കു പര്‍വതങ്ങള്‍ (folded mountains) ആണ് ഇവ. വടക്കേ അമേരിക്കയില്‍ റോക്കി എന്നും തെക്കേ അമേരിക്കയില്‍ ആന്‍ഡീസ് എന്നും ഇവ അറിയപ്പെടുന്നു. വന്‍കരകളുടെ പൂര്‍വതീരത്ത് കാണുന്ന പര്‍വതനിരകള്‍ക്ക് താരതമ്യേന വളരെ പഴക്കമുണ്ട്. കിഴക്കും പടിഞ്ഞാറുമുള്ള പര്‍വതശ്രേണികള്‍ക്കിടയിലായി വിസ്തൃതങ്ങളായ മധ്യസമതലങ്ങള്‍ കിടക്കുന്നു.

സ്വാതന്ത്ര്യ പ്രതിമ

വടക്കേ അമേരിക്കയുടെ താരതമ്യേന വീതി കുറഞ്ഞ തെക്കന്‍ ഭാഗങ്ങളെ പൊതുവേ മധ്യ അമേരിക്ക എന്നു പറയാറുണ്ട്. രണ്ടു വന്‍കരകള്‍ക്കുമിടയ്ക്കായുള്ള കരീബിയന്‍ കടലില്‍ ചിതറിക്കിടക്കുന്ന ദ്വീപസമൂഹമാണ് വെസ്റ്റ് ഇന്‍ഡീസ്.

തെക്കേ അമേരിക്ക വടക്കേ അമേരിക്കയ്ക്കു നേര്‍ തെക്കായല്ല സ്ഥിതി ചെയ്യുന്നത്. വടക്കേ അമേരിക്കയിലെ ഫ്ളോറിഡയില്‍നിന്നും നേര്‍ തെക്കായുള്ള രേഖ തെക്കേ അമേരിക്കയുടെ പടിഞ്ഞാറരികിലൂടെ കടന്നുപോകുന്നു. വടക്കേ അമേരിക്കയുടെ മധ്യ-രേഖ 100° പ. ആയിരിക്കുമ്പോള്‍ തെക്കേ അമേരിക്കയുടേത് 60° പ. ആണ്. തെക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്തുള്ള പല തുറമുഖങ്ങളും യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ന്യൂയോര്‍ക്കിനെ അപേക്ഷിച്ചു കുറഞ്ഞ ദൂരത്തിലാണു സ്ഥിതിചെയ്യുന്നത്. അതുപോലെ തന്നെ തെക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തുനിന്നും പനാമവഴി ന്യൂയോര്‍ക്കിലേക്കുള്ള ദൂരം, പൂര്‍വതീരതുറമുഖങ്ങളില്‍ നിന്നുള്ള ദൂരത്തെക്കാള്‍ കുറവായിരിക്കുന്നു; പൂര്‍വാര്‍ധ ഗോളത്തിലേക്കുള്ള വ്യോമദൂരവും വടക്കേ അമേരിക്കയിലേക്കുള്ള ദൂരത്തെ അപേക്ഷിച്ചു കുറവാണ്.

ലോകത്തിലെ ഏറ്റവും വലിയ നദികളില്‍ മിക്കവയും അമേരിക്കാ വന്‍കരകളിലൂടെയാണ് ഒഴുകുന്നത്. വടക്കേ അമേരിക്കയിലെ നദികളില്‍ ഒരു വിഭാഗം റോക്കി പര്‍വതനിരകളിലൂടെ ഒഴുകി പസിഫിക്കില്‍ പതിക്കുന്നു. യൂക്കണ്‍, ഫ്രേസര്‍, കൊളംബിയാ, കൊളറാഡോ എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രമുഖം. മധ്യസമതലത്തിലൂടെ ഒഴുകി നേരിട്ടോ തടാകങ്ങളിലൂടെയോ അത് ലാന്തിക്കില്‍ എത്തുന്ന രണ്ടാമത്തെ വിഭാഗത്തില്‍ മിസൌറി- മിസിസിപ്പി, സെന്റ് ലോറന്‍സ് എന്ന നദീ ശൃംഖല ഉള്‍പ്പെടുന്നു. ഇവയുടെ പോഷകനദികളായ അര്‍കന്‍സാ, ഒഹായോ, റെഡ്, ടെനസ്സി എന്നിവയും വലിയ നദികളാണ്. യു.എസ്.-മെക്സിക്കോ അതിര്‍ത്തിയിലൂടെ കിഴക്കോട്ടൊഴുകി മെക്സിക്കോ ഉള്‍ക്കടലില്‍ പതിക്കുന്ന റയോ ഗ്രാന്‍ഡേ ആണ് മറ്റൊരു പ്രധാന നദി. ആമസോണ്‍, ഓറിനാക്കോ, പരാനാ-പരാഗ്വേ തുടങ്ങി തെക്കേ അമേരിക്കയിലെ വലിയ നദികളൊക്കെത്തന്നെ അത് ലാന്തിക്കിലേക്കാണ് പ്രവഹിക്കുന്നത്. ഇവയില്‍ ആമസോണ്‍ ലോകത്തിലെ ഏറ്റവും വലിയ നദികളില്‍ ഒന്നാകുന്നു.

കാലാവസ്ഥ. ഭൂമുഖത്തെ വിവിധ കാലാവസ്ഥാപ്രകാരങ്ങളെല്ലാംതന്നെ അമേരിക്കയില്‍ അനുഭവപ്പെടുന്നു. വടക്കേ അമേരിക്കയിലെ ഏറിയ ഭാഗവും വ. അക്ഷാ. 30°-ക്കും 70°-ക്കും മധ്യേയാണ് സ്ഥിതിചെയ്യുന്നത്. ഈ വന്‍കരയിലെ വിസ്തൃതമായ മധ്യസമതലങ്ങളില്‍, സമശീതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍, ഈ പ്രദേശം അന്യൂനമായ പുരോഗതി ആര്‍ജിച്ചിരിക്കുന്നു. തെക്കേ അമേരിക്കയിലെ സമതലപ്രദേശം ഒട്ടുമുക്കാലും ഉഷ്ണമേഖലയില്‍ മധ്യരേഖയുടെ ഇരുപുറവുമായാണ് കിടക്കുന്നത്. ചതുപ്പുകള്‍ നിറഞ്ഞ ഭൂപ്രകൃതിയും നിബിഡവനങ്ങളും ഇവിടെ ധാരാളമുണ്ട്.

ധാതുവിഭവങ്ങള്‍. പ്രകൃതിവിഭവങ്ങളുടെ ലഭ്യതയിലും വിതരണക്രമത്തിലും അമേരിക്ക സമ്പന്നമാണ്. മിക്ക ധാതുക്കളുടെ കാര്യത്തിലും മുഖ്യ സ്ഥാനം ഈ വന്‍കരയ്ക്കാണ്. കല്‍ക്കരി, ധാതുഎണ്ണ എന്നീ ഇന്ധനവസ്തുക്കള്‍ക്കു പുറമേ ഇവിടെ ഇരുമ്പ്, അലുമിനിയം, ചെമ്പ്, സ്വര്‍ണം, വെള്ളി, ഈയം, മാങ്ഗനീസ്, ടങ്സ്റ്റണ്‍ തുടങ്ങിയവയുടെ നിക്ഷേപങ്ങളും ധാരാളമായുണ്ട്. ആണവധാതുക്കളുടെ സ്രോതസ്സും വിരളമല്ല.

സംസ്കാരം. വടക്കേ അമേരിക്കയില്‍ മെക്സിക്കോയ്ക്കു വ. യു.എസ്സും കാനഡയും ചേര്‍ന്ന ഭാഗത്തിന് ആംഗ്ലോ അമേരിക്ക എന്നു പറയുന്നു. ഇവിടത്തെ പൊതുഭാഷ ഇംഗ്ലീഷാണ്; കാനഡയില്‍ ഫ്രഞ്ചിനും പ്രചാരമുണ്ട്. ജനങ്ങളില്‍ ഭൂരിഭാഗവും പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യാനികളാകുന്നു. വ.പടിഞ്ഞാറന്‍ യൂറോപ്പിലെ, പ്രത്യേകിച്ച് ഇംഗ്ലണ്ടിലെ സംസ്കാരമാണ് ഇവിടെ പ്രബലമായി കാണുന്നത്. യു.എസ്സിനു തെക്കുള്ള രാജ്യങ്ങളില്‍ സ്പാനിഷ്, പോര്‍ച്ചുഗീസ് എന്നീ ഭാഷകള്‍ സംസാരിക്കുന്ന റോമന്‍ കത്തോലിക്കര്‍ക്കാണു പ്രാബല്യം. ഈ പ്രദേശം ലാറ്റിന്‍ അമേരിക്ക എന്ന പേരില്‍ അറിയപ്പെടുന്നു. തെ.പടിഞ്ഞാറന്‍ യൂറോപ്പിലെ നിയമസംവിധാനവും ആചാരക്രമങ്ങളുമാണ് ഈ രാജ്യങ്ങള്‍ പിന്‍തുടരുന്നത്.

കഴിഞ്ഞ 400 വര്‍ഷങ്ങള്‍കൊണ്ട് യൂറോപ്യന്‍ അധിവാസം രണ്ടു വന്‍കരകളിലും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. ഇതിന്റെ ഫലമായി തദ്ദേശീയരുടെ സംസ്കാരം മിക്കയിടങ്ങളിലും നാമാവശേഷമായിട്ടുണ്ട്. എന്നിരിക്കിലും അപൂര്‍വം പ്രദേശങ്ങളില്‍ തദ്ദേശീയരായ അമേരിന്ത്യരുടെ തനതായ സംസ്കാരം കാത്തുസൂക്ഷിച്ചിട്ടുള്ളതായി കാണാം. ദേശീയാചാരക്രമങ്ങള്‍ യൂറോപ്യന്‍ സംസ്കാരവുമായി കെട്ടുപിണഞ്ഞ് പുതിയ രൂപം കൈക്കൊണ്ടിട്ടുള്ളതിന്റെ ഉദാഹരണങ്ങളും ധാരാളമായുണ്ട്.

തദ്ദേശീയ സംസ്കാരം യൂറോപ്യന്‍ ആക്രമണത്തിന്റെ ഫലമായി തുടച്ചു മാറ്റപ്പെട്ടതുപോലെതന്നെ, പ്രകൃതിവിഭവങ്ങളുടെ കാര്യത്തിലും വലുതായ പരിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൃഷിഭൂമി, മേച്ചില്‍ സ്ഥലങ്ങള്‍, വനങ്ങള്‍, ധാതുക്കള്‍ തുടങ്ങിയവയുടെ അനിയന്ത്രിതമായ ഉപഭോഗവും അമേരിക്കയുടെ മുഖച്ഛായ പാടേ മാറ്റിയിരിക്കുന്നു.

അമേരിക്കാ വന്‍കരകളിലെ ധാരാളം പ്രദേശങ്ങള്‍ ഇന്നും ജനാധിവാസം ഇല്ലാത്തതോ, ജനസാന്ദ്രത കുറഞ്ഞതോ ആയി ശേഷിക്കുന്നു. ഈ വന്‍കരകളില്‍ ഏറ്റവും കൂടുതല്‍ ജനനിബിഡതയുള്ള പ്രദേശം തെക്കേ അമേരിക്കയിലെ ചിലിയാണ്.

കണ്ടെത്തല്‍. അമേരിക്കയില്‍ ആദ്യം എത്തിയ യൂറോപ്യന്‍ ക്രിസ്റ്റഫര്‍ കൊളംബസ് (1492) ആണെന്നു വിശ്വസിക്കപ്പെട്ടിരുന്നു. കൊളംബസ്സിനും 500 വര്‍ഷം മുന്‍പ് നോര്‍വേക്കാരനായ ലീഫ് എറിക്സണ്‍ (1000) ഗ്രീന്‍ലന്‍ഡിലേക്കുള്ള യാത്രാമധ്യേ വഴിതെറ്റി സെന്റ് ലോറന്‍സ് നദീമുഖത്ത് എത്തിച്ചേര്‍ന്ന് അവിടെ അധിവാസം ഉറപ്പിച്ചതായി ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് നേവി അഡ്മിറല്‍ ആയ ഷെങ് ഹി (Zheng He) 1421-ല്‍ അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍ ചുറ്റി വരച്ചെടുത്ത ഭൂപടം ഈയിടെ ചരിത്രകാരന്മാര്‍ വെളിച്ചത്തു കൊണ്ടുവരികയുണ്ടായി. എന്നാല്‍ പരിഷ്കൃത ലോകത്തിന് അമേരിക്കാ വന്‍കരയെ സംബന്ധിച്ചുള്ള അറിവുകള്‍ നേടുവാന്‍ ആദ്യം കളമൊരുക്കിയത് കൊളംബസ് ആണ്. സ്പെയിനില്‍ നിന്ന് അത്ലാന്തിക്കിനു കുറുകെ കാനറീസ് ദ്വീപുകളുടെ ദിശയില്‍ പ്രയാണം ചെയ്ത കൊളംബസ്സും സംഘവും ബഹാമസ് ദ്വീപില്‍ എത്തിച്ചേര്‍ന്നു. 1493-96 കാലഘട്ടത്തില്‍ കൊളംബസ് രണ്ടാമതും പര്യടനം നടത്തി വെസ്റ്റ് ഇന്‍ഡീസിലുള്‍പ്പെട്ട ക്യൂബ, ഹിസ്പാനിയോള എന്നീ ദ്വീപുകള്‍ കണ്ടെത്തി. 1498-1500 കാലത്തു നടത്തിയ മൂന്നാം പര്യടനത്തില്‍ ട്രിനിഡാഡ് ദ്വീപിലെത്തി. 1502-ല്‍ നാലാമത്തെ യാത്രയ്ക്കിടയില്‍ ഹോണ്‍ഡുറാസ്സില്‍ എത്തിച്ചേര്‍ന്നു. അപ്പോഴെല്ലാം കൊളംബസ് ധരിച്ചത് താന്‍ ഏഷ്യാ വന്‍കരയിലാണ് എത്തിയിരിക്കുന്നതെന്നാണ്. പിന്നീട് അദ്ദേഹം സ്പെയിനിലേക്കു മടങ്ങി. താന്‍ പശ്ചിമഗോളാര്‍ധത്തിലെ വന്‍കരകളാണ് കണ്ടെത്തിയെന്ന വിവരം കൊളംബസ് അറിഞ്ഞില്ല. ഈ കാലയളവില്‍ത്തന്നെ യൂറോപ്പിലെ മറ്റു രാജ്യക്കാരും ഒറ്റപ്പെട്ട അന്വേഷണ പര്യടനങ്ങളില്‍ വ്യാപൃതരായിരുന്നു. 1496-ല്‍ ജോണ്‍ കാബട്ട് എന്ന ഇംഗ്ലീഷ് നാവികന്‍ ബ്രിസ്റ്റളില്‍ നിന്നു തിരിച്ച് ഗ്രീന്‍ലന്‍ഡിന്റെ ദക്ഷിണതീരത്തുകൂടി അമേരിക്കാ വന്‍കരയെ സ്പര്‍ശിച്ചു യാത്രചെയ്ത് വെര്‍ജീനിയാ തീരത്തോളം എത്തുകയുണ്ടായി. 1497-നും 1503-നും മധ്യേ അമേരിഗോ വെസ്പൂച്ചി അമേരിക്കന്‍ തീരത്ത് പര്യടനം നടത്തിയതായി വിശ്വസിക്കപ്പെടുന്നു. 1499-1500 കാലത്തുതന്നെ പിന്‍സണ്‍ എന്ന മറ്റൊരു നാവികന്‍ മധ്യരേഖ മുറിച്ചുകടന്ന് ബ്രസീല്‍ തീരത്തുകൂടി തെക്കോട്ടു പ്രയാണം ചെയ്ത് സാന്‍ അഗോസ്തിനോ മുനമ്പുവരെ എത്തിച്ചേര്‍ന്നു. 1533-43 ദശകത്തില്‍ ഫ്രഞ്ചു നാവികനായ ജാക്വിസ് കാര്‍ട്ടിയര്‍ സെന്റ് ലോറന്‍സ് നദിയിലൂടെ ഉള്ളിലേക്കു യാത്രചെയ്ത് മോണ്‍ട്രീലില്‍ എത്തി. എന്നാല്‍ ഇവിടെ ഫ്രഞ്ച് അധിനിവേശം ഉറപ്പിക്കുവാനുള്ള കാര്‍ട്ടിയറുടെ ശ്രമം വിജയിച്ചില്ല.

ചരിത്രം. 16-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ത്തന്നെ മെക്സിക്കോ ഉള്‍ക്കടലിന്റെ തീരപ്രദേശങ്ങള്‍ സ്പാനിഷ് അധീനതയിലായി. തുടര്‍ന്ന് വന്‍കരയുടെ കി. തീരത്തുകൂടി വടക്കോട്ട് സ്പാനിഷ് അധിവാസം വ്യാപിക്കുകയും ചെയ്തു. 1519-ല്‍ ഹെര്‍നാന്‍ഡോ കോര്‍ട്ടസ് മെക്സിക്കോയുടെ ഉള്‍ഭാഗത്തേക്കു പര്യടനം നടത്തുകയും അഭിവൃദ്ധിയുടെ അത്യുന്നതിയില്‍ പരിലസിച്ചിരുന്ന ആസ്ടെക് സാമ്രാജ്യത്തിന്റെ തലസ്ഥാനം ആക്രമിച്ചു കീഴടക്കി ഇന്നത്തെ മെക്സിക്കോ സിറ്റി സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്നു പസിഫിക് തീരത്തോളം സ്പാനിഷ് അധിവാസം വ്യാപിച്ചു. തുടര്‍ന്ന് വന്‍കരയുടെ ഉള്‍ഭാഗത്തുള്ള നദീതീരങ്ങളില്‍ സുലഭമായിരുന്ന സ്വര്‍ണം, വെള്ളി തുടങ്ങിയ അമൂല്യലോഹങ്ങളുടെ പ്ലേസര്‍ നിക്ഷേപങ്ങള്‍ (Placer deposits) കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പര്യടനങ്ങള്‍ സംഘടിപ്പിക്കപ്പെടുകയും വടക്കേ അമേരിക്കയുടെ അറിയപ്പെടാത്ത ഉള്‍ഭാഗങ്ങളെ സംബന്ധിച്ച ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ സംഗ്രഹിക്കപ്പെടുകയും ചെയ്യുകയുണ്ടായി.

16-ാം ശ.-ത്തില്‍ തെക്കേ അമേരിക്കയിലും വമ്പിച്ച തോതില്‍ അന്വേഷണങ്ങള്‍ അരങ്ങേറി. 1513-ല്‍ ബല്‍ബോവാ എന്ന നാവികന്‍ പനാമ പ്രദേശത്തു നിരവധി പര്യടനങ്ങള്‍ നടത്തി. 1519-ല്‍ പനാമാതുറമുഖം സ്ഥാപിതമായതോടെ വന്‍കരയ്ക്കുള്ളിലേക്കുള്ള അന്വേഷണസഞ്ചാരങ്ങള്‍ ആരംഭിച്ചു. ഇതിനു നേതൃത്വം നല്കിയ വിവിധ വ്യക്തികളുടെ കൂട്ടത്തില്‍ പ്രാമാണ്യം അര്‍ഹിക്കുന്നത് റയസ്, പിസാരോ എന്നിവരാണ്. ഭൂമധ്യരേഖ തരണം ചെയ്ത് മധ്യ ആന്‍ഡീസ് പ്രദേശത്തെ പരിഷ്കൃത ജനതയുമായി സമ്പര്‍ക്കം പുലര്‍ത്തുവാന്‍ റയസ്സിനു കഴിഞ്ഞു. പനാമയില്‍നിന്നു യാത്രതിരിച്ച് സാന്‍ജോന്‍ നദിയിലൂടെ വന്‍കരയ്ക്കുള്ളില്‍ കടന്ന (1524) പിസാരോ, ഇങ്കാ സംസ്കാരത്തിന്റെ കേന്ദ്രമായിരുന്ന കൂസ്കോയില്‍ എത്തിച്ചേര്‍ന്നു. ഇന്നത്തെ ക്വിറ്റോ നഗരം കേന്ദ്രമാക്കിക്കൊണ്ട് തെക്കേ അമേരിക്കയുടെ ഉള്‍പ്രദേശത്ത് നിരവധി അന്വേഷണസഞ്ചാരങ്ങള്‍ നടത്തുവാന്‍ പിസാരോയ്ക്കു കഴിഞ്ഞു. തെക്കേ അമേരിക്കയിലെ സ്പാനിഷ് ആധിപത്യം വ്യാപിപ്പിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച മറ്റു രണ്ടുപേര്‍ വാല്‍ദേവിയാ, മെന്‍ഡോസാ എന്നിവരാണ്. ഇവരില്‍ വാല്‍ദേവിയാ തെ. അക്ഷാ. 40°-യില്‍ ഒരു സ്പാനിഷ് കോളനി സ്ഥാപിച്ചുകൊണ്ട് ചിലി പ്രദേശത്താകെ യൂറോപ്യന്‍ അധിവാസം വ്യാപിപ്പിച്ചു. ഈ പ്രദേശത്തെ ആദ്യത്തെ സ്പാനിഷ് താവളമാണ് ഇന്നത്തെ വാല്‍ദേവിയാ നഗരം. അര്‍ജന്റീനയുടെ ഒരു ഭാഗം കൈവശപ്പെടുത്തുവാനും കി. റയോനീഗ്രോനദിവരെ സ്പാനിഷ് അധീശത്വം ഉറപ്പിക്കുവാനും വാല്‍ദേവിയായുടെ സംഘത്തിനു കഴിഞ്ഞു. വന്‍കരയുടെ തെക്കന്‍ ഭാഗങ്ങളിലാണ് മെന്‍ഡോസാ ശ്രദ്ധ കേന്ദ്രീകരിച്ചത്. പൊഡോസിയിലെ സമ്പന്നമായ വെള്ളി നിക്ഷേപങ്ങള്‍ ആദ്യമായി കണ്ടെത്തിയത് ഇദ്ദേഹമാണ്. തുടര്‍ന്ന്, ഇപ്പോള്‍ മെന്‍ഡോസാ എന്നറിയപ്പെടുന്ന നഗരം കൈവശപ്പെടുത്തുകയും തെ. ചിലോ ദ്വീപസമൂഹംവരെ എത്തിച്ചേരുകയും ചെയ്തു.

ഈ കാലഘട്ടത്തിലെ അന്വേഷണസഞ്ചാരികളുടെ കൂട്ടത്തില്‍ അഗ്രഗണ്യനാണു ഫെര്‍ഡിനാന്‍ഡ് മഗല്ലന്‍. പോര്‍ച്ചുഗീസുകാരനായ മഗല്ലന്‍ സ്പെയിനിലെ രാജാവിന്റെ സഹായത്തോടെ 1519-ല്‍ ബ്രസീല്‍ തീരത്തെത്തുകയും വന്‍കരയെ ചുറ്റി യാത്രചെയ്തശേഷം തെ. അക്ഷാ. 14° 45' ലുള്ള പാവൂമോതൂ ദ്വീപസമൂഹങ്ങളില്‍നിന്നു തിരിഞ്ഞ് ഫിലിപ്പീന്‍സിലേക്കു പോകുകയും ചെയ്തു. ക്രമേണ അമേരിക്കാ വന്‍കരകള്‍ സ്പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ യൂറോപ്യന്‍ രാജ്യങ്ങളുടെ ആധിപത്യത്തിന്‍ കീഴിലായിത്തീര്‍ന്നു. 1689 മുതല്‍ 1763 വരെ നടന്ന ആംഗ്ലോ ഫ്രഞ്ച് സംഘട്ടനങ്ങളുടെ പര്യവസാനത്തോടെ ഫ്രഞ്ചധീനതയിലായിരുന്ന കാനഡ തുടങ്ങിയ പ്രദേശങ്ങള്‍ ഇംഗ്ലീഷുകാരുടെ കൈവശത്തിലായി. അമേരിക്കന്‍ കോളനികളുടെ സ്വാതന്ത്ര്യസമരത്തെ തുടര്‍ന്ന് 1783-ല്‍ യു.എസ്. രൂപംകൊണ്ടു. കാനഡ ഡൊമിനിയന്‍ പദവിയില്‍ തുടരുകയും ചെയ്തു. 19-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ തെക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും വിദേശാധിപത്യത്തിനെതിരായ സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു, ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ ഒന്നൊന്നായി സ്വതന്ത്രമായിത്തീര്‍ന്നു. 1960-ല്‍ ഫിഡല്‍ കാസ്റ്റ്രോ നയിച്ച വിപ്ലവത്തെ തുടര്‍ന്ന് ക്യൂബയില്‍ പശ്ചിമാര്‍ധഗോളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റുരാഷ്ട്രം നിലവില്‍വന്നു. 1970-ല്‍ ചിലിയിലും കമ്യൂണിസ്റ്റു ഗവണ്‍മെന്റ് അധികാരത്തിലെത്തിയെങ്കിലും 1973 ഒ.-ല്‍ ഒരു സൈനിക വിപ്ലവത്തിലൂടെ നിഷ്കാസിതമായി.

യൂറോപ്യരുടെ കുടിയേറ്റത്തിനും ഏറെക്കാലം മുന്‍പു തന്നെ അമേരിക്കയില്‍ തദ്ദേശീയ സംസ്കാരങ്ങള്‍ പുരോഗതി പ്രാപിച്ചിരുന്നു. മായ, ആസ്ടെക്, ഇങ്കാ തുടങ്ങിയ സംസ്കാരങ്ങളൊക്കെത്തന്നെ പൂര്‍വാര്‍ധഗോളത്തിലെ പുരാതനസംസ്കാരങ്ങളോളം വളര്‍ച്ച നേടിയവയായിരുന്നു. യൂറോപ്യരുടെ ആക്രമണത്തില്‍പ്പെട്ട് ഇവ നാമാവശേഷമായി. നോ: അമേരിക്ക (തെക്കേ); അമേരിക്ക (വടക്കേ); അമേരിക്കന്‍ ആദിവാസികള്‍; അമേരിക്കന്‍ ആഭ്യന്തരയുദ്ധം; അമേരിക്കന്‍ സ്വാതന്ത്ര്യസമരം; ആസ്ടെക് സംസ്കാരം; ഇങ്കാ സംസ്കാരം; യുണൈറ്റഡ് സ്റ്റേറ്റ്സ്; കാനഡ; മെക്സിക്കോ; അര്‍ജന്റീന; ബ്രസീല്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍