This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമൂര്‍ത്തകല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:31, 22 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമൂര്‍ത്തകല

Abstract Art

പ്രകൃതിയെ അനുകരിക്കുകയോ പകര്‍ത്തുകയോ ചെയ്യാതെ രൂപങ്ങളും വര്‍ണങ്ങളുംകൊണ്ട് സ്വതന്ത്രങ്ങളും സ്വയംസമ്പൂര്‍ണങ്ങളുമായ ചിത്രശില്പങ്ങള്‍ ആവിഷ്കരിക്കുന്ന രചനാസങ്കേതം.

കേവലമൂല്യങ്ങള്‍ (absolute values) പ്രാപിക്കുന്നതിനുള്ള മനുഷ്യസഹജമായ അഭിനിവേശത്തിന്റെ ഒരു നിദര്‍ശനമാണിത്. ഈ പ്രത്യേകത ആദ്യമായി വിഭാവനം ചെയ്തത് യവനദാര്‍ശനികനായ പ്ളേറ്റോ ആണ്. അദ്ദേഹം ഈ പ്രതിഭാസത്തെ ഇങ്ങനെ വിശദമാക്കിയിരിക്കുന്നു: 'രൂപസൌന്ദര്യം എന്നു പറയുമ്പോള്‍ മിക്കവരും പ്രതീക്ഷിക്കുന്നതുപോലെ ജീവജാലങ്ങളുടെയോ ചിത്രങ്ങളുടെയോ സൌന്ദര്യത്തെയല്ല ഞാന്‍ അര്‍ഥമാക്കുന്നത്. പിന്നെയോ... ലേയ്ത്തുകള്‍ (കടച്ചില്‍ യന്ത്രങ്ങള്‍), റൂളറുകള്‍, സ്ക്വയറുകള്‍ എന്നിവകൊണ്ട് ഉണ്ടാക്കുന്ന നേര്‍വരകളും വളവുകളും പരന്നതോ ഘനരൂപത്തില്‍ ഉള്ളതോ ആയ പദാര്‍ഥങ്ങളുടെ തലങ്ങളും ആണ്... എന്നാല്‍ ഈ പദാര്‍ഥങ്ങള്‍ മറ്റു പദാര്‍ഥങ്ങളെപ്പോലെ താരതമ്യപരിഗണനയുടെ വെളിച്ചത്തില്‍ അല്ല സുന്ദരങ്ങള്‍ ആയിരിക്കുന്നത്. ഇവ പ്രകൃത്യാ സുന്ദരങ്ങളാണ്; കേവലമായിത്തന്നെ സുന്ദരങ്ങളാണ്'. പ്രകൃതിവിഭവങ്ങളുടെ ദൃശ്യരൂപത്തെ പ്രതിനിധാനം ചെയ്യുന്ന ചിത്രശില്പവിന്യാസങ്ങളെക്കാള്‍ ആകാരവും വര്‍ണവും അവയില്‍തന്നെ സമഞ്ജസമായി ഏകാഗ്രമായി സഫലമായി സമ്മേളിച്ച് അനുവാചകഹൃദയങ്ങളില്‍ വൈകാരികാനുഭൂതി ഉളവാക്കുന്ന കലാവിദ്യയാണിത്. അമൂര്‍ത്തകലയുടെ അംശം മഹത്തായ എല്ലാ കലാസൃഷ്ടികളിലും അടങ്ങിയിരിക്കുന്നു. പ്രകൃതിയുടെ ശരിപ്പകര്‍പ്പാണെങ്കിലും യാഥാതഥ്യശൈലിയില്‍ രൂപംകൊണ്ടിട്ടുള്ളവയാണെങ്കിലും അവയിലെല്ലാംതന്നെ ഈ അംശം ഏറിയോ കുറഞ്ഞോ കാണാം.

അമൂര്‍ത്തകലയെ അരൂപകല, കേവലകല എന്നിങ്ങനെ രണ്ടായി വിവക്ഷിക്കാറുണ്ട്. പാശ്ചാത്യകലാസംജ്ഞകളായ 'ആബ്സ്റ്റ്രാക്റ്റ് ആര്‍ട്ട്', 'നോണ്‍ഫിഗററ്റീവ് ആര്‍ട്ട്' എന്നിവയ്ക്കു സമാനമായിട്ടാണ് ഈ ശബ്ദങ്ങള്‍ ഉപയോഗിക്കാറുള്ളത്. സമകാലികഭാരതീയകലയിലും ഈ ധാര തെളിയുന്നുണ്ടെങ്കിലും യൂറോപ്പിലും അമേരിക്കയിലുമാണ് വ്യാപകമായ ഒരു കലാപ്രസ്ഥാനമായി ഇത് പ്രചരിച്ചിട്ടുള്ളത്. 20-ാം ശ.-ത്തിലെ ഏറ്റവും മഹത്തായ കലാപ്രസ്ഥാനമായി ഇതിനെ കരുതാവുന്നതാണ്.

ബാഹ്യാകാശവിഹഗം- കോണ്‍സ്റ്റാന്‍റിന്‍ ബ്രാന്‍കുശിയുടെ ശില്പം

ഛായാഗ്രഹണത്തിന്റെ കണ്ടുപിടിത്തത്തോടുകൂടി പ്രകൃതിയെ യഥാതഥമായി അനുകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന കലാരീതി അപ്രസക്തമായിത്തീരുകയും കലാകാരന്‍മാര്‍ പ്രകൃതിയെ പുനര്‍നിര്‍മിക്കുന്നതിലും അമൂര്‍ത്തഭാവങ്ങളെ ആവാഹിക്കുന്നതിലും തത്പരരായി തീരുകയും ചെയ്തു. പ്രകൃതിയില്‍ ഗോളങ്ങളും നാളികകളും ത്രികോണങ്ങളും ദര്‍ശിച്ച സെസാന്‍ എന്ന ഫ്രഞ്ചു കലാകാരനാണ് ഈ പ്രവണത തുടങ്ങിവച്ചത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ബാഹ്യമായി യാഥാതഥ്യത്തില്‍നിന്ന് വളരെയേറെ അകന്നു പോകുന്നില്ലെങ്കിലും ആന്തരികമായി ക്ഷേത്രഗണിതാത്മകമായ ഒരു പശ്ചാത്തലത്തിലാണ് സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. 1909 മുതല്‍ പ്രത്യക്ഷപ്പെടുന്ന പിക്കാസോയുടെയും ജോര്‍ജ് ബ്രാക്കിന്റെയും ചിത്രങ്ങളില്‍ ഭാഗികമായ അമൂര്‍ത്തത അനുഭവപ്പെട്ടു. ഛായാചിത്രങ്ങളും നിശ്ചലദൃശ്യങ്ങളുമാണ് അവരുടെ സൃഷ്ടികളില്‍ കാണാന്‍ കഴിയുന്നതെങ്കിലും ദൃശ്യങ്ങളുടെ യഥാതഥ പ്രതീതിയെ അവര്‍ പിന്‍പറ്റിയില്ല. പകരം, രൂപങ്ങളുടെ ത്രിമാന ഘടനയെ വിഘടിപ്പിച്ച് അവയെ ദ്വിമാനമായ ശ്ളഥരൂപങ്ങളായി പരിവര്‍ത്തിപ്പിച്ചു. പിക്കാസോ, ബ്രാക്, ഷ്വാന്‍ഗ്രിസ് തുടങ്ങിയവരുടെ സൃഷ്ടികളില്‍ പൊതുവെ പ്രത്യക്ഷപ്പെട്ട ഈ രചനാ സമ്പ്രദായം പിന്നീട് 'ക്യൂബിസം' എന്നറിയപ്പെട്ടു. ക്യൂബിസത്തിന്റെ ദൃശ്യവരനയില്‍ അമൂര്‍ത്തത ചെറുതായി നിഴലിക്കുന്നതായി കാണാം.

ബാര്‍ബറാ ഹെപ്‍വര്‍ത്തിന്റെ 'ബയോലൈറ്റ് ' എന്ന ശില്പം

അമൂര്‍ത്തകലയുടെ വികസിത രൂപം വിഭാവനം ചെയ്യുകയും അതിന്റെ പ്രയോഗരീതി സാധ്യമാക്കുകയും ചെയ്തത് റഷ്യന്‍ ചിത്രകാരനായ വാസിലി കാന്‍സിസ്ക്കിയാണ് (1866-1944) തിരിച്ചറിയാവുന്ന രൂപങ്ങളെ അനുകരിക്കാതെ കേവലം വര്‍ണങ്ങള്‍ കൊണ്ടു മാത്രം ഭാവപ്രകാശനം സാധിക്കുന്ന സങ്കേതമാണ് കാന്‍ഡിന്‍സ്കി സ്വീകരിച്ചത്. അദ്ദേഹം യഥാതഥമായ വസ്തുക്കളെ വികലമാക്കുകയോ ഛിന്നഭിന്നമാക്കി പുനഃസംവിധാനം ചെയ്യുകയോ അല്ല, കേവല വര്‍ണരൂപങ്ങള്‍ നിര്‍മിക്കയാണ് ചെയ്യുന്നത്. ഇതില്‍ യാഥാതഥ്യത്തിന്റെ അംശമില്ല. ശുദ്ധമായ സംഗീതം പോലെയാണത്. അത് ഉപബോധമനസ്സില്‍ ഉദ്വേഗം ഉളവാക്കുന്നു. ഈ അമൂര്‍ത്തഭാവപ്രകാശനത്തെക്കുറിച്ച് സര്‍ മൈക്കേല്‍ സാഡ്‍ലര്‍ ഇപ്രകാരം പറയുന്നു: 'കാന്‍ഡിന്‍സ്കി സംഗീതത്തെ ചിത്രീകരിക്കുന്നു. സംഗീതത്തിനും ചിത്രകലയ്ക്കും തമ്മിലുള്ള മതില്‍ക്കെട്ട് അദ്ദേഹം' പൊളിച്ചുമാറ്റിയിരിക്കുന്നു. കാന്‍ഡിന്‍സ്കിക്ക് ഒട്ടേറെ അനുകര്‍ത്താക്കളുണ്ട്.

ഇതേസമയം ക്യൂബിസത്തില്‍നിന്ന് പ്രചോദനം നേടിയ കാസിമിന്‍ മാലെവിച്ച് എന്ന റഷ്യന്‍ കലാകാരന്‍ അമൂര്‍ത്തകലയെ ക്ഷേത്രഗണിതാത്മകമാക്കി മാറ്റുകയായിരുന്നു. യാഥാതഥ്യം, അര്‍ഥം, വികാരം എന്നിവയെ പാടെ വിപാടനം ചെയ്ത് രൂപങ്ങളെ ഋജുരേഖകള്‍ക്കുള്ളില്‍ ഒതുക്കുകയായിരുന്നു ഇദ്ദേഹം. ക്രമേണ വര്‍ണപ്പൊലിമയും ഉപേക്ഷിച്ചു. വെളുത്ത തലത്തില്‍ കറുത്ത ചതുരങ്ങള്‍, വൃത്തങ്ങള്‍ എന്നിവ മാറി, ഒടുവില്‍ വെളുത്ത തലത്തില്‍ വെളുത്ത ചതുരങ്ങള്‍ തന്നെ രചിക്കുന്നതില്‍ ഇദ്ദേഹം സാഫല്യം കണ്ടെത്തി. കലയ്ക്ക് ഇതിനുമപ്പുറം ശുദ്ധമാകാന്‍ സാധ്യമല്ലല്ലോ. ഈ പ്രസ്ഥാനത്തെ 'സുപ്രീം' അഥവാ 'പരമം' എന്ന് അര്‍ഥം വരുന്ന 'സുപ്രമാറ്റിസം' എന്ന സംജ്ഞകൊണ്ട് ഇദ്ദേഹം വിശേഷിപ്പിച്ചു. 'വെളുത്ത കാന്‍വാസില്‍ വരയ്ക്കപ്പെടുന്ന കറുത്ത ചതുരത്തില്‍ എല്ലാ കലയേയും ഒതുക്കി നിര്‍ത്തുന്നതാണ് സുപ്രമാറ്റിസം. എനിക്കൊന്നും കണ്ടുപിടിക്കേണ്ടിവന്നില്ല. എനിക്ക് എന്നില്‍തന്നെ അനുഭവപ്പെട്ട അന്ധതമസ്സായിരുന്നു അത്. അതില്‍ ഞാന്‍ സൃഷ്ടിയെ കണ്ടു. അതിനെ ഞാന്‍ സുപ്രമാറ്റിസം എന്നു വിളിച്ചു'. എന്നിപ്രകാരമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.

മാലെവിച്ചിനെ തുടര്‍ന്ന് പിയെ മോണ്ട്രിയാന്‍ എന്ന ഡച്ചു കലാകാരന്‍ ക്ഷേത്രഗണിതാത്മക കേവലകലയെ ഒരു സാര്‍വലൌകിക പ്രസ്ഥാനമാക്കിത്തീര്‍ത്തു. ക്യൂബിസത്തില്‍നിന്ന് അതിന്റെ യഥാതഥ ഘടകങ്ങളെ പാടേ മാറ്റിയിട്ട് അതിനെ തീര്‍ത്തും ഋജുരേഖാനിബന്ധമാക്കിയത് അദ്ദേഹമാണ്. സുസംഘടിതമായ ചതുരങ്ങള്‍, ദീര്‍ഘസമചതുരങ്ങള്‍, പരന്ന വര്‍ണതലങ്ങള്‍കൊണ്ടു നിര്‍മിച്ച രേഖകള്‍ മുതലായവയില്‍ നിബദ്ധമാണ് അദ്ദേഹത്തിന്റെ കല. അത് അര്‍ഥരഹിതമാണ്, പക്ഷേ, കലാപരമായി സുന്ദരമാണ്.

ബെന്‍ നിക്കള്‍സണ്‍ എന്ന ബ്രിട്ടിഷ് കലാകാരന്‍, ഭാരതത്തില്‍ ചണ്ഡിഗഢ് സംവിധാനം ചെയ്ത ലെ കോര്‍ബൂസിയെ, അമേരിക്കന്‍ കലാകാരനായ ജാക്സണ്‍ പൊള്ളോക് മുതലായ പേരുകളും അമൂര്‍ത്തകലയുടെ ചരിത്രത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നവയാണ്. പൊള്ളോക് വലിയ കാന്‍വാസുകളില്‍ ചായത്തുള്ളികള്‍ തെറിപ്പിച്ച് വര്‍ണാങ്കിത തലങ്ങള്‍ രചിക്കുന്നു. ഈ രീതിയെ 'ആക്ഷന്‍ പെയിന്റിങ്' എന്നു വിളിക്കാറുണ്ട്. 'ഡിസ്റ്റിജല്‍', 'താക്കിസ്മെ', 'പ്യൂരിസം' മുതലായ ഉപപ്രസ്ഥാനങ്ങളും അമൂര്‍ത്തകലയുടെ വകഭേദങ്ങളാണ്.

ശില്പകലയിലും ഈ പ്രവണത പ്രകടമാണ്. ലോഹം, കല്ല്, സിമന്റ് മുതലായ മാധ്യമങ്ങളില്‍ കലാകാരന്‍മാര്‍ ക്ഷേത്രഗണിതാത്മകമായ ത്രിമാനരൂപങ്ങള്‍ രചിക്കുന്നു. മാധ്യമത്തിന്റെ അസംസ്കൃതരൂപത്തെ അടിസ്ഥാനമാക്കി അവയെ കടഞ്ഞും കൊത്തിയും രൂപങ്ങള്‍ നിര്‍മിക്കുന്നവരുണ്ട്. പ്രകൃതിയിലെ ഏതെങ്കിലും ജൈവകങ്ങളെ ഇവയ്ക്ക് അനുസ്മരിപ്പിക്കാമെങ്കിലും യഥാര്‍ഥത്തില്‍ ഇവ ഒന്നിനേയും പ്രതിനിധാനം ചെയ്യുന്നില്ല. ഹാന്‍സ് ആര്‍പ്, ഹെന്റിമൂര്‍, ബാര്‍ബറാ ഹെപ്‍വര്‍ത്ത്, ബ്രാന്‍കുശി മുതലായ ശില്പികള്‍ ഈ ജൈവരൂപതത്ത്വത്തെ പിന്‍തുടരുന്നു. അനലംകൃതങ്ങളും വെടിപ്പുള്ളവയുമായ ഈ രൂപങ്ങള്‍ ആധുനിക വാസ്തുശില്പത്തില്‍ ഗണ്യമായ സ്വാധീനത ചെലുത്തുന്നു.

അമൂര്‍ത്തകലാ പ്രസ്ഥാനം ഇന്ത്യയിലും പ്രചാരം നേടിയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ അനന്തരഫലമായി അമേരിക്കയില്‍ രൂപപ്പെട്ട 'അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസം' കലാലോകത്ത് പ്രസരണം ചെയ്ത ആശയങ്ങളാണ് ഇന്ത്യന്‍ ചിത്രകാരന്മാരെ അമൂര്‍ത്തതയിലേക്ക് നയിച്ചത്. എന്നാല്‍, അവര്‍ ഭാരതീയ സാംസ്കാരിക തനിമ തങ്ങളുടെ രചനകള്‍ക്ക് പകര്‍ന്നു നല്‍കുന്നതില്‍ കാര്‍ക്കശ്യം പുലര്‍ത്തി. താന്ത്രിക് ചിഹ്നങ്ങളും ജാതകക്കുറിപ്പിലെ അക്ഷരവിതാനങ്ങളും മറ്റും ചേര്‍ന്ന് രൂപപ്പെട്ട ഇന്ത്യന്‍ അമൂര്‍ത്തകല കെ.സി.എസ്. പണിക്കര്‍, പാരിസ് വിശ്വനാഥന്‍, ജി.ആര്‍. സന്തോഷ്, എസ്.എച്ച്. റാസ തുടങ്ങിയവരുടെ, 1960-നുശേഷമുള്ള സൃഷ്ടികളില്‍ കാണാവുന്നതാണ്.

പരസ്യം, അച്ചടി, വാസ്തുശില്പം, ഗാര്‍ഹികോപകരണങ്ങള്‍, വേഷവിധാനം മുതലായവയുടെ ഡിസൈനുകളില്‍ അമൂര്‍ത്തകലയുടെ സ്വാധീനത ഇന്നു പ്രകടമാണ്

(ഇ.എം.ജെ. വെണ്ണിയൂര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍