This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമീര്‍ ഖുസ്രോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമീര്‍ ഖുസ്രോ (1253 - 1325)

ഇന്തോ-പേര്‍ഷ്യന്‍ ചരിത്രകാരനും കവിയും. ഉത്തര്‍പ്രദേശില്‍ ഈതാ(Etah) ജില്ലയിലെ പാട്യാലയില്‍ 1253-ല്‍ ജനിച്ചു. സുല്‍ത്താന്‍ ഇല്‍ത്തുത്ത്മിഷിന്റെ ഭരണകാലത്ത് (1210-35) ഇന്ത്യയിലെത്തി സൈനികസേവനം അനുഷ്ഠിച്ച തുര്‍ക്കി വംശജനായ സെയ്ഫല്‍ദീന്‍ മുഹമ്മുദായിരുന്നു പിതാവ്. അമീര്‍ ഖുസ്രോയ്ക്ക് എട്ട് വയസ്സായപ്പോള്‍ പിതാവ് അന്തരിച്ചു. തന്നിമിത്തം മാതാമഹന്റെ സംരക്ഷണയിലാണ് വളര്‍ന്നത്. തുടര്‍ന്ന് ബാല്‍ബന്റെ അനന്തിരവനായ അലാ അല്‍ദീന്‍ കിഷ്ലുവിന്റെയും സുല്‍ത്താന്റെ മകനായ നാസിര്‍ അല്‍ദീന്‍ ബുഖ്റാഖാന്റെയും ആശ്രിതനായി കഴിച്ചുകൂട്ടി. സമാനയിലെ ഗവര്‍ണറായി ജോലി നോക്കുമ്പോഴാണ് ബാല്‍ബന്റെ മൂത്ത പുത്രനായ മുഹമ്മദ് കാ അന്‍മാലിക്കിന്റെ അഭിലാഷപ്രകാരം ഖുസ്രോ മുള്‍ത്താനില്‍ എത്തിയത്. 1284-ലെ മംഗോള്‍ ആക്രമണത്തെ തുടര്‍ന്ന് മുഹമ്മദ് വധിക്കപ്പെടുകയും ഖുസ്രോ തടവിലാക്കപ്പെടുകയും ചെയ്തു. പക്ഷേ, ഇദ്ദേഹം തടവു ചാടി ഡല്‍ഹിയിലെത്തി. മാലിക്ക് അലിസര്‍ജന്ദാര്‍ ഹാതം ഖാനെ ഔധിലെ ഗവര്‍ണറായി നിയമിച്ചതിനെത്തുടര്‍ന്ന് അമീര്‍ ഖുസ്രോ രണ്ടു വര്‍ഷം അവിടെ കഴിച്ചുകൂട്ടി. പിന്നീട് തിരിച്ച് ഡല്‍ഹിയിലെത്തി, സുല്‍ത്താന്‍ ജലാലുദ്ദീന്‍ കില്‍ജിയുടെ സ്നേഹം നേടി. ഇദ്ദേഹത്തെ സുല്‍ത്താന്‍ വര്‍ഷംതോറും 1,200 തങ്കനാണയം അടുത്തൂണ്‍ കൊടുത്ത് ബഹുമാനിച്ചു.

അമീര്‍ ഖുസ്രോ

ജലാലുദ്ദീന്‍ കില്‍ജിയുടെ വധത്തെ തുടര്‍ന്ന് ഡല്‍ഹി സുല്‍ത്താനായിത്തീര്‍ന്ന അലാവുദ്ദീന്‍ കില്‍ജിയും ഈ ആനുകൂല്യങ്ങള്‍ അമീര്‍ ഖുസ്രോവിന് നല്കി. പിന്നീട് ഇദ്ദേഹം സുല്‍ത്താന്‍മാരായ മുബാറക്ക് ഷാ(1316-1320)യുടെയും ഗിയാസുദ്ദീന്‍ തുഗ്ളക്കിന്റെ(1320-1325)യും സംരക്ഷണയില്‍ കഴിച്ചുകൂട്ടി. ഒരു മുസ്ലിം വിശുദ്ധനായിരുന്ന ഗിയാസ്പൂരിലെ നിസാം അല്‍ദീന്‍ ഔലിയയുടെ അനുയായിയായിരുന്ന അമീര്‍ ഖുസ്രോ അന്തരിച്ചപ്പോള്‍ (1325) ഔലിയയുടെ ശവകുടീരത്തിനടുത്തു തന്നെയാണ് സംസ്കരിക്കപ്പെട്ടത്.

ചരിത്രകാരന്‍, ദാര്‍ശനികന്‍ എന്നീ നിലകളില്‍ വിഖ്യാതനായ അമീര്‍ ഖുസ്രോ പ്രതിഭാശാലിയായ ഒരു സാഹിത്യകാരന്‍കൂടിയായിരുന്നു. അറബി, തുര്‍ക്കി, പേര്‍ഷ്യന്‍ എന്നീ ഭാഷകളില്‍ ഇദ്ദേഹത്തിന് അന്യാദൃശമായ അവഗാഹം സിദ്ധിച്ചിരുന്നു. ഈ മൂന്നൂ ഭാഷാസാഹിത്യങ്ങളില്‍ നിന്നും ലഭിച്ച സംസ്കാരം ഇദ്ദേഹത്തിന്റെ കലാസൃഷ്ടികളില്‍ ഉടനീളം പ്രതിഫലിക്കുന്നുണ്ട്. പേര്‍ഷ്യന്‍ഭാഷയിലെ ഒന്നാംകിട കവികളായ ഫിര്‍ദൌസി, ഷേഖ്സാദിക്ക്, നിസാമി എന്നിവരുടെ കൂട്ടത്തില്‍ അമീര്‍ ഖുസ്രോയ്ക്കും സ്ഥാനം ലഭിച്ചിട്ടുണ്ട്. ഭാവനാവൈഭവവും ചിന്താബന്ധുരതയും തികഞ്ഞ നിരവധി കവിതകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്.

അമീര്‍ ഖുസ്രോയുടെ സാഹിത്യസംഭാവനകളെ നാലായി തരംതിരിക്കാം: (1) ചരിത്രപരമായ വിഷയങ്ങളെ ആസ്പദമാക്കി രചിച്ച കാവ്യങ്ങള്‍ - കിരാന്‍ അല്‍ സദായിന്‍, മിഫ്താഅ് അല്‍ഹതഹ്, ദുവാല്‍ റാനിഖിസ്ര്‍ഖാന്‍, നൂഹ്സിപിഹ്ര്‍, തുഗ്ളക്‍നാമാ എന്നീ വിശ്രുതകൃതികള്‍ ഈ വിഭാഗത്തില്‍പെടുന്നു. (2) കാല്പനിക കാവ്യങ്ങള്‍ - ഇവയെ 'മസ്‍നവി'കളെന്നാണ് പറയുന്നത്. ഇവയില്‍ മത്‍ല അല്‍ അന്‍വാര്‍, ശിരീന്‍ഉഖുസറോ, ആയി നായേ സിക്കന്ദരി, മജ്നൂല്‍ ഉ ലൈല, ഹഷ്ത് ബിഹഷ്ത് എന്നീ കൃതികള്‍ പ്രാധാന്യമര്‍ഹിക്കുന്നു. (3) ദാര്‍ശനികകാവ്യങ്ങള്‍ - തുഹ്ഫത്ത് അല്‍സിഖാര്‍, വാസത് അല്‍ ഹയാത് എന്നിവയാണ് ഈ വിഭാഗത്തിലെ മുഖ്യകൃതികള്‍. (4) ഗദ്യകൃതികള്‍ - ഈ ഇനത്തില്‍ നിരവധി വിശിഷ്ടഗ്രന്ഥങ്ങള്‍ ഉള്ളതായി ഗവേഷകന്‍മാര്‍ അഭിപ്രായപ്പെടുന്നു. പക്ഷേ, അവയില്‍ ഇജാസേഖുസ്റവി, ഖസായിന്‍ അല്‍ഫുത്ഹ് എന്നീ കൃതികള്‍ക്കു മാത്രമേ പ്രചാരം ലഭിച്ചിട്ടുള്ളു.

അമീര്‍ ഖുസ്രോയുടെ കാവ്യപ്രതിഭ സമ്പുഷ്ടമായി പ്രകടമാകുന്നത് പേര്‍ഷ്യന്‍ കവിതകളിലാണെങ്കിലും ഇന്ത്യയില്‍ ഇദ്ദേഹത്തെ അനശ്വരനാക്കിയത് ഹിന്ദ്‍വിഭാഷയില്‍ (ഹിന്ദിയുടെ പൂര്‍വരൂപം) രചിക്കപ്പെട്ട മസ്നവികളായിരുന്നു. ഹിന്ദ്‍വിയില്‍ കാവ്യരചന നടത്തിയ കവികളില്‍ അമീര്‍ഖുസ്രോയ്ക്ക് പ്രഥമസ്ഥാനം ലഭിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഖുസ്രോയ്ക്ക് ഹിന്ദ്‍വി കവിതകളുടെ ലിഖിതരൂപം ലഭിച്ചിട്ടില്ല. വായ്പാട്ടുകളായിമാത്രം തലമുറകളായി ഈ കവിതകള്‍ ഉത്തരേന്ത്യ മുഴുവന്‍ പ്രചാരത്തിലിരിക്കുന്നു. നിശ്ചിതമായ ഒരു ലിഖിതരൂപം ഇല്ലാത്തതുനിമിത്തം ഇത്തരം കവിതകള്‍ക്ക് പല പാഠഭേദങ്ങളും സംഭവിച്ചിട്ടുണ്ട്. ആധുനിക ഖഡീബോലിയുടെ ആദിരൂപങ്ങള്‍ ഖുസ്രോയുടെ കവിതകളില്‍ കണ്ടെത്തുവാന്‍ സാധിക്കും. ഹിന്ദ്‍വിയില്‍ രചിക്കപ്പെട്ട കാവ്യാത്മകമായ കടങ്കഥകള്‍ ഉത്തരേന്ത്യയില്‍ സാര്‍വജനീനമായിത്തീര്‍ന്നിട്ടുണ്ട്. 1606-ല്‍ ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ അതിഥിയായി താമസിച്ചിരുന്ന അറബിസഞ്ചാരികള്‍ ഖുസ്രോയുടെ അനുപമമായ കാവ്യസിദ്ധികളെ പ്രശംസിച്ചിട്ടുണ്ട്.

അമീര്‍ ഖുസ്രോയുടെ കാവ്യങ്ങള്‍ക്ക് സാംസ്കാരികവും കലാപരവും ചരിത്രപരവുമായ പ്രാധാന്യമുണ്ട്. സമകാലീന ജീവിതത്തിന്റെ യഥാതഥചിത്രങ്ങള്‍ പലതും ഈ കാവ്യങ്ങളില്‍ ചിതറിക്കിടക്കുന്നു. ഇസ്ലാമികസംസ്കാരത്തിന്റെയും ഹൈന്ദവസംസ്കാരത്തിന്റെയും പരസ്പരസമ്പര്‍ക്കഫലമായി ഉരുത്തിരിഞ്ഞുവന്ന നൂതനചിന്താധാരയുടെയും സാമൂഹികജീവിതഘടനയുടെയും പ്രതിബിംബങ്ങളും ഖുസ്രോയുടെ കൃതികളില്‍ കണ്ടെത്താവുന്നതാണ്. ഭാരതീയ ദര്‍ശനത്തിന്റെയും പേര്‍ഷ്യന്‍ സൂഫിസത്തിന്റെയും സംഗമരംഗമായും ഈ കൃതികള്‍ നിലകൊള്ളുന്നു. അയത്നലളിതവും അകൃത്രിമവുമായ ശൈലിയില്‍ അമീര്‍ ഖുസ്രോ രചിച്ച കാവ്യങ്ങളും ഗാനങ്ങളും ഉത്തരഭാരതത്തില്‍ ഇന്നും പുതുമ നശിക്കാതെ പ്രചുരപ്രചാരത്തില്‍ ഇരിക്കുന്നു. അമീര്‍ ഖുസ്രോയുടെ ചരിത്രകാവ്യങ്ങള്‍ മധ്യകാലമുസ്ലിംചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും വെളിച്ചം വീശുന്നവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍