This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമിയല്‍, ഹെന്റി ഫ്രെഡറിക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമിയല്‍, ഹെന്റി ഫ്രെഡറിക് (1821 - 81)

Amiels Henry Frederic

സ്വിസ് ദാര്‍ശനികനും ഗദ്യകാരനും കവിയും. 1821 സെപ്. 27-ന് ജനീവയില്‍ ജനിച്ചു. 1843 മുതല്‍ 1848 വരെ ഫ്രാന്‍സിലും ഇറ്റലിയിലും പര്യടനം നടത്തുകയും പിന്നീട് ജര്‍മനിയില്‍ താമസിച്ച് തത്ത്വശാസ്ത്രം പഠിക്കുകയും ചെയ്തു. ജനീവ അക്കാദമിയില്‍ ഫ്രഞ്ചു സാഹിത്യത്തിന്റെയും സൌന്ദര്യശാസ്ത്രത്തിന്റെയും പ്രൊഫസറായി 1849-ലും തത്ത്വശാസ്ത്രത്തിന്റെ പ്രൊഫസറായി 1854-ലും നിയമിക്കപ്പെട്ടു. ഔദ്യോഗിക ജീവിതകാലത്ത് ധാരാളം കവിതകളും ഉപന്യാസങ്ങളും പ്രസിദ്ധീകരിച്ചെങ്കിലും അവ മിക്കവാറും വിസ്മൃതങ്ങളായി. 1847 മുതല്‍ മുടങ്ങാതെ എഴുതാന്‍ ആരംഭിച്ച ദിനസരിക്കുറിപ്പുകളാണ് (Journal in Time) ഇദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ കൃതി. 16,900 പുറങ്ങളുള്ള ഇതിന്റെ കൈയെഴുത്തുപ്രതിയില്‍നിന്നും തിരഞ്ഞെടുത്ത ഒരു സമാഹാരം. ഇദ്ദേഹത്തിന്റെ മരണാനന്തരം, രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് ഈ കൃതിയുടെ സമ്പൂര്‍ണമായ പതിപ്പുകളും പുറത്തുവന്നു. മിസിസ് ഹംഫ്രി വാര്‍ഡ് അത് ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തി; മാത്യു ആര്‍നോള്‍ഡിന്റെ പ്രശംസ ഇതിന്റെ പ്രചാരം വര്‍ധിപ്പിച്ചു.

ആത്മാപഗ്രഥനവും അന്തര്‍മുഖത്വവും നിമിത്തം സര്‍ഗാത്മകശക്തി നിഷ്പ്രഭമായിപ്പോയ ഒരു പ്രതിഭാശാലിയുടെ ദുരന്ത കഥയാണ് ഈ കൃതി ആവിഷ്കരിക്കുന്നത്. ഗംഭീരമായ ദര്‍ശനഭാഗങ്ങളും സംഗീതസാഹിത്യനിരൂപണങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഇതിലെ കേന്ദ്രവിഷയം സൂക്ഷ്മമായ ഉള്‍ക്കാഴ്ചയോടെ സ്വയം അപഗ്രഥിതനായ അമിയല്‍തന്നെയാണ്. നിത്യജീവിത സംഭവങ്ങളെയും സാധാരണ ചിന്താപ്രക്രിയകളെയും സ്ഫുടതയോടും അന്തര്‍ദൃഷ്ടിയോടും കൂടി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. അന്തര്‍മുഖത്വത്തെ അതിന്റെ ഉച്ചകോടിയില്‍ എത്തിച്ചിട്ടുള്ള ഈ ഗ്രന്ഥം, കാല്പനികത്വത്തിന്റെ പിമ്പേ യൂറോപ്യന്‍ ബുദ്ധിജീവികളുടെ ഇടയില്‍ പൊട്ടിപ്പുറപ്പെട്ട മാനസികത്തകര്‍ച്ചയുടെ പ്രാതിനിധ്യസ്വഭാവമുള്ള ആവിഷ്കരണമാണെന്ന് പറയപ്പെടുന്നു. ഏതായാലും തന്നെപ്പറ്റിയുള്ള അപകര്‍ഷബോധം ആജീവനാന്തം അലട്ടിയിരുന്ന ഒരു ആദര്‍ശവാദിയായിരുന്നു അമിയല്‍. തന്റെ അഭിലാഷങ്ങളെയും പരാജയങ്ങളെയും ഹൃദയസ്പൃക്കായി ഏറ്റുപറയുന്ന ഡയറിയിലൂടെ മരണശേഷം ഇദ്ദേഹം സുവിദിതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍