This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്‍ റഹിം ഖാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബ്ദുല്‍ റഹിം ഖാന്‍ (1556 - 1627)

മുഗള്‍സേനാനിയും രാജ്യതന്ത്രജ്ഞനും പണ്ഡിതനും കവിയും. ബൈറാംഖാന്റെ പുത്രനായി 1556 ഡി. 16-ന് ജനിച്ചു. മിഴ്സാ അബ്ദുല്‍ റഹിം എന്നും മിഴ്സാഖാന്‍ എന്നും ഇദ്ദേഹത്തെ വിളിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മാതാവ് ഹൂമായൂണ്‍ ചക്രവര്‍ത്തിയുടെ (1507-1555) പത്നീസഹോദരിയായിരുന്നു. അബ്ദുല്‍ റഹിം കാറാ കോയുന്‍ലു തുര്‍ക്ക്മെന്‍ വിഭാഗത്തിലെ ബഹാര്‍ലു ഗോത്രക്കാരന്‍ ആയിരുന്നു. ഇദ്ദേഹത്തിന്റെ നാലാം വയസ്സില്‍ പിതാവ് വധിക്കപ്പെട്ടു. വിധവയായിത്തീര്‍ന്ന സലീമാബീഗത്തെ അക്ബര്‍ ഭാര്യയായി സ്വീകരിക്കുകയും ബാലനായ അബ്ദുല്‍ റഹീമിനെ തന്റെ മേല്നോട്ടത്തില്‍ വളര്‍ത്തുകയും ചെയ്തു. ചക്രവര്‍ത്തി ഇദ്ദേഹത്തിന് ഉന്നതവിദ്യാഭ്യാസം നേടാനുള്ള സൌകര്യങ്ങള്‍ ഏര്‍പ്പാടു ചെയ്തുകൊടുത്തു. 1573 ആഗ.-ല്‍ അക്ബര്‍ നടത്തിയ ഗുജറാത്ത് ആക്രമണങ്ങളില്‍ അബ്ദുല്‍ റഹിം പങ്കെടുത്തു. അന്നു പല കലാപകാരികളെയും ഇദ്ദേഹം അമര്‍ച്ച ചെയ്തു.

1576-ല്‍ അബ്ദുല്‍ റഹിം ഗുജറാത്ത് ഗവര്‍ണര്‍ ആയി നിയമിക്കപ്പെട്ടു. 1578-ലെ ഗോല്‍ക്കൊണ്ട, കുംഭാല്‍മര്‍ എന്നീ ആക്രമണങ്ങളില്‍ ഇദ്ദേഹം പങ്കെടുത്ത് വിജയം നേടുകയും ചക്രവര്‍ത്തിയുടെ പ്രീതിയും വിശ്വാസവും ആര്‍ജിക്കുകയും ചെയ്തു. ഈ വിശ്വാസത്തിന്റെ പ്രതീകമായി രാജ്യത്തിലെ ഏറ്റവും വലിയ പദവികളിലൊന്നായ 'മീര്‍ അര്‍ദ്' ആയി ഇദ്ദേഹം നിയമിക്കപ്പെട്ടു; ഒരു ജാഗീറും ഇദ്ദേഹത്തിന് നല്കപ്പെട്ടു. 1584 ജനു.-ല്‍ നാദോത്ത്, സര്‍ഖേജ് എന്നീ യുദ്ധങ്ങളിലൂടെ ഇദ്ദേഹം മുസഫര്‍ഷാ (ഗുജറാത്ത്)യെ അമര്‍ച്ച ചെയ്തു. ഈ യുദ്ധവിജയങ്ങളുടെ അംഗീകാരമെന്ന നിലയില്‍ 'ഖാന്‍-ഇ-ഖാനാന്‍' എന്ന പദവി അക്ബര്‍ചക്രവര്‍ത്തി ഇദ്ദേഹത്തിനു നല്കി. രാജകൊട്ടാരത്തിലെ ഏറ്റവും വലിയ പദവിയായ വക്കീല്‍സ്ഥാനം 1589-ല്‍ ഇദ്ദേഹത്തിനു ലഭിച്ചു. അക്കൊല്ലംതന്നെ ഇദ്ദേഹം ചക്രവര്‍ത്തിക്ക് ബാബര്‍നാമയുടെ പേര്‍ഷ്യന്‍ വിവര്‍ത്തനമായ വാഖിഅത്ത്-ഇ-ബാബുരി സമര്‍പ്പിച്ചു. 1590-91 കാലത്ത് ഇദ്ദേഹം താറ്റായിലും പിന്നീട് 1593-ല്‍ ഡെക്കാണ്‍ ആക്രമണത്തിലും പങ്കെടുത്തു. 1610-ലെ ആക്രമണം പരാജയത്തില്‍ കലാശിച്ചു. ഡെക്കാണിലായിരുന്ന അബ്ദുല്‍ റഹിം 1622-ല്‍ തിരിച്ചുവിളിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ സ്ഥാനമാനങ്ങള്‍ അതോടെ നഷ്ടപ്പെട്ടു. എന്നാല്‍ 1625-ല്‍ ജഹാംഗീര്‍ചക്രവര്‍ത്തി ഇദ്ദേഹത്തിനു നഷ്ടപ്പെട്ടുപോയ പദവികള്‍ തിരിച്ചുകൊടുത്തതിനു പുറമേ ഒരുലക്ഷം രൂപയും പാരിതോഷികമായി നല്കി. യുദ്ധപര്യടനത്തിന് തയ്യാറായിക്കൊണ്ടിരിക്കവേ 1626-ല്‍ ഇദ്ദേഹം രോഗശയ്യാവലംബിയാവുകയും 1627-ല്‍ 71-ാമത്തെ വയസ്സില്‍ നിര്യാതനാവുകയും ചെയ്തു. ഡല്‍ഹിയിലെ ഷെയ്ഖ് നിസാമുദ്ദീന്‍ ഔലിയായുടെ ശവകുടീരത്തിനു സമീപത്തായി മൃതദേഹം സംസ്കരിക്കപ്പെട്ടു.

ഷാനവാസ്ഖാന്‍, മിഴ്സാ ദാറാബ്, മിഴ്സാ റഹ്മാന്‍ ദാദ്, മിഴ്സാ അമറ്ല്ലാ എന്നീ നാലു പുത്രന്‍മാരാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ഇവരില്‍ മിഴ്‍സാ റഹ്‍മാന്‍ ദാദ് അറബി, പേര്‍ഷ്യന്‍, തുര്‍ക്കി, ഹിന്ദി എന്നീ ഭാഷകളില്‍ പണ്ഡിതനായിരുന്നു. പുത്രിയായ ജാനിബീഗത്തെ അക്ബറിന്റെ പുത്രനായ ദാനിയാല്‍ രാജകുമാരനാണ് വിവാഹം കഴിച്ചത്.

സാഹിത്യസംഭാവനകള്‍. മികച്ച ഒരു കവി എന്ന നിലയില്‍ അബ്ദുല്‍ റഹിം പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു ദോഹാവലി (റഹീംസത്സയി), ബര്‍വൈനായികാഭേദ്, ബര്‍വൈമദനാഷ്ടക്, ശൃംഗാരസോരഠ്, നഗരശോഭ, രാസപഞ്ചാധ്യായി, റഹീം രത്നവലി, ഖേഡകൌതുകജാതകം, റഹീംകാവ്യം, ഫുട്ക്കല്‍ കവിത്തസവൈയേ എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യ കൃതികള്‍ ഇവയില്‍ ദോഹാവലിക്കാണ് പ്രമുഖ സ്ഥാനം. ബര്‍വൈനായികാഭേദ് ശൃംഗാരപ്രധാനമായ കൃതിയാണ്. സംസ്കൃത ഹിന്ദീമിശ്രമായ ശൈലിയിലാണ് മദനാഷ്ടക് രചിച്ചിരിക്കുന്നത്. നഗരശോഭയില്‍ വിഭിന്ന ജാതിക്കാരായ സ്ത്രീകളുടെ സൌന്ദര്യം വര്‍ണിച്ചിരിക്കുന്നു. ഈ കവിയുടെ ഭാഷാശൈലി ലളിത സുന്ദരവും അലങ്കാരഭരിതവുമാണ്. മഹാകവി തുളസീദാസ് അബ്ദുല്‍റഹിമിന്റെ അടുത്ത മിത്രവും, ബിഹാരി ഒരാരാധകനുമായിരുന്നു.

വ്രജഭാഷ, അവധി എന്നീ ഭാഷകള്‍ സൌകര്യംപോലെ ഇദ്ദേഹം പ്രയോഗിച്ചിട്ടുണ്ട്. ഉപദേശസൂക്തങ്ങള്‍, കൃഷ്ണഭക്തിഗീതങ്ങള്‍ എന്നിവ വിദ്വാന്‍മാരുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്. ഉപദേശസൂക്തങ്ങളുടെ ഒരു മാതൃക താഴെക്കൊടുക്കുന്നു. - 'റഹിമനജാചകതാഗഹേ, ബഡേച്ഛോട്ട് ഹ്വൈജാത്, നാരായണഹുംകോഭയോ ബാവന അംഗുരഗാത്' (സാരം: യാചിക്കാന്‍ പോകുന്നവന്‍ എത്ര വലിയവനായാലും കൊച്ചാകേണ്ടിവരും. നാരായണന്‍ തന്നെയാണ് ഉദാഹരണം. മഹാബലിയോട് ഭൂമി യാചിക്കാന്‍ പോയത് അന്‍പത്തിരണ്ടംഗുലമുള്ള വാമനന്റെ രൂപത്തിലായിരുന്നല്ലോ).

ഹിന്ദിയും സംസ്കൃതവും പരസ്പരം സമ്മേളിച്ചുള്ള ശൈലീസൌന്ദര്യം അബ്ദുല്‍ റഹിമിന്റെ കാവ്യത്തില്‍ ദൃശ്യമാണ്. ആത്മാനുഭൂതിയുടെ അനര്‍ഗളപ്രവാഹവും ഹൃദയസംവാദകക്ഷമതയും ഇദ്ദേഹത്തിന്റെ കവിതയുടെ സവിശേഷതകളായി എടുത്തുപറയാവുന്നതാണ്. അതുകൊണ്ടാണ് അബ്ദുല്‍ റഹിമിന്റെ നീതിവാക്യങ്ങള്‍ ഉത്തരേന്ത്യയില്‍ സാര്‍വജനീനമായിത്തീര്‍ന്നത്.

(തങ്കമ്മ മാലിക്, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍