This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്‍ ഖാദര്‍ മൌലവി, വക്കം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബ്ദുല്‍ ഖാദര്‍ മൌലവി, വക്കം (1873 - 1932)

കേരളീയ സാമൂഹികപരിഷ്കര്‍ത്താവും പത്രപ്രവര്‍ത്തകനും പണ്ഡിതനും. തിരുവനന്തപുരം ജില്ലയില്‍, ചിറയിന്‍കീഴ് താലൂക്കില്‍, വക്കം എന്ന സ്ഥലത്ത് 1873-ല്‍ ജനിച്ചു. മൌലവിയുടെ പിതാവിന്റെ മാതൃകുടുംബക്കാര്‍ മധുരയില്‍നിന്നും തെക്കന്‍ തിരുവിതാംകൂറില്‍, കുളച്ചല്‍, കളീക്കരയില്‍ വന്ന് താമസിച്ചിരുന്നവരാണ്. മൌലവിയുടെ മാതാവ് ഹൈദരബാദില്‍നിന്നും തിരുവിതാംകൂറില്‍ വന്നു താമസമാക്കിയ ഒരു കുടുംബത്തില്‍ പെട്ടവരാണ്. ആ കുടുംബത്തിലെ പല അംഗങ്ങളും തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ പട്ടാളവകുപ്പില്‍ ഉദ്യോഗം വഹിച്ചിരുന്നു.

അബ്ദുല്‍ഖാദര്‍ മൌലവി അറബി, ഹിന്ദുസ്ഥാനി, തമിഴ്, പേര്‍ഷ്യന്‍, സംസ്കൃതം, ഇംഗ്ളീഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടി. മുസ്ളീങ്ങളുടെ സാമൂഹികോന്നതിക്കും സാംസ്കാരിക വളര്‍ച്ചയ്ക്കും വേണ്ടി, ബാല്യം മുതല്‍ക്കേ ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കേരളത്തിലെ പത്രപ്രവര്‍ത്തനത്തിന്റെയും സാംസ്കാരിക സേവനത്തിന്റെയും രംഗങ്ങളിലാണ് ഇദ്ദേഹം ചിരപ്രതിഷ്ഠ നേടിയിരിക്കുന്നത്.

പത്രപ്രവര്‍ത്തനത്തില്‍ സ്വദേശാഭിമാനിയുമായിട്ടാണ് ഇദ്ദേഹം രംഗപ്രവേശം ചെയ്തത്. അന്ന് ബ്രിട്ടിഷ് കോളനിയായിരുന്ന അഞ്ചുതെങ്ങില്‍ നിന്നുമാണ് സ്വദേശാഭിമാനി പത്രവും പ്രസ്സും (1905 ജനു. 19) പ്രവര്‍ത്തനം ആരംഭിച്ചത്. ചിറയിന്‍കീഴ് സ്വദേശി സി.പി. ഗോവിന്ദപ്പിള്ളയായിരുന്നു ആദ്യത്തെ പത്രാധിപര്‍. കേരളവര്‍മ കോയിത്തമ്പുരാന്‍ അഞ്ചുതെങ്ങില്‍ എത്തി, സ്വദേശാഭിമാനി പത്രത്തിന്റെയും പ്രസ്സിന്റെയും പ്രവര്‍ത്തനം നേരിട്ടു കാണുകയും മൌലവിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

1906-ല്‍ സ്വദേശാഭിമാനിയുടെ പ്രവര്‍ത്തനം വക്കത്തേക്കു മാറ്റപ്പെട്ടു. കെ. രാമകൃഷ്ണപിള്ളയെ ആണ് മൌലവി അപ്പോള്‍ സ്വദേശാഭിമാനിയുടെ പത്രാധിപരായി തിരഞ്ഞെടുത്തത്. 1907-ല്‍ രാമകൃഷ്ണപിള്ളയുടെ വിദ്യാഭ്യാസസൌകര്യത്തെ കരുതി, അദ്ദേഹത്തിന്റെ അഭീഷ്ടപ്രകാരം സ്വദേശാഭിമാനി തിരുവനന്തപുരത്തേക്കു മാറ്റപ്പെട്ടു. 1910 സെപ്. 26-ന് രാമകൃഷ്ണപിള്ളയെ, സര്‍ക്കാര്‍ ഒരു വിളംബരംമൂലം നാടുകടത്തുകയും പ്രസ് കണ്ടുകെട്ടുകയും ചെയ്തു. കേരളത്തിലെന്നല്ല, ഇന്ത്യയിലെങ്ങും ഇത്ര സുധീരമായി പ്രവര്‍ത്തനം നടത്തിയിട്ടുള്ള പത്രങ്ങള്‍ അധികമുണ്ടാകില്ല. നാടുകടത്തപ്പെട്ടതിനുശേഷം രാമകൃഷ്ണപിള്ള ദേശീയ പ്രവര്‍ത്തനങ്ങളില്‍നിന്നും വിരമിച്ചതുപോലെ, മൌലവിയും അതില്‍നിന്ന് പിന്‍മാറി.

സ്വദേശാഭിമാനിക്കുശേഷം മൌലവി മുസ്ളിം സമുദായത്തിന്റെ സാംസ്കാരിക നവോത്ഥാനത്തെ ലക്ഷ്യമാക്കി 1906 ജനു.-ല്‍ മുസ്ളിം, 1918-ല്‍ അല്‍ഇസ്ലാം. 1931-ല്‍ ദീപിക എന്നീ മാസികകള്‍ പ്രസിദ്ധപ്പെടുത്തി.

ജാതിചിന്തകള്‍ക്കതീതനായിരുന്ന അബ്ദുല്‍ഖാദര്‍ മൌലവി, കേരളീയ മുസ്ളിം സമുദായത്തിലെ ഏറ്റവും വലിയ സാമൂഹികപരിഷ്കര്‍ത്താക്കളിലൊരാളായി അറിയപ്പെടുന്നു. അറബി-മലയാളലിപി പരിഷ്കരണത്തിന് അല്‍ഇസ്ലാം മാസികവഴി ഇദ്ദേഹം വിലപിടിച്ച സേവനം നിര്‍വഹിച്ചു. 'തിരുവിതാംകൂര്‍ മുസ്ളിം മഹാസഭ'യും 'ചിറയിന്‍കീഴ് താലൂക്ക് മുസ്ളിം സമാജ'വും അവയ്ക്കു മുമ്പ് മറ്റനേകം സംഘടനകളും സ്ഥാപിച്ച അബ്ദുല്‍ഖാദര്‍ മൌലവി മുസ്ളിം സമുദായോദ്ധാരണത്തിന് ചെയ്തിട്ടുള്ള സേവനങ്ങള്‍ നിസ്തുലമാണ്. തിരുവിതാംകൂര്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരുന്ന അറബിക് ബോര്‍ഡിന്റെ ചെയര്‍മാനായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സര്‍ക്കാര്‍ കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ് 1958-ലാണ് മൌലവിയുടെ പുത്രനായ വക്കം അബ്ദുല്‍ഖാദറിനു തിരിച്ചുകൊടുത്തത്. അബ്ദുല്‍ഖാദര്‍ മൌലവി, ഉദരരോഗംമൂലം 1932-ല്‍ നിര്യാതനായി. നോ: രാമകൃഷ്ണപിള്ള, സ്വദേശാഭിമാനി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍