This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബുല്‍ അലാ അല്‍ മഅര്‍രി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:47, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അബുല്‍ അലാ അല്‍ മഅര്‍രി (973 - 1057)

Abul Ala al-Marri

അബ്ദുല്‍ അലാ മഅര്‍രി

അറബി കവിയും ദാര്‍ശനികനും. അബുല്‍ അലാ അഹമദു ബിന്‍ സുലൈമാന്‍ എന്നാണ് പൂര്‍ണനാമം. സിറിയയിലെ ആലപ്പോവിനു സമീപമുള്ള മഅറതു നുഅമാനില്‍ 973-ല്‍ ജനിച്ചു. ശൈശവത്തില്‍ പിടിപെട്ട മസൂരി ഇദ്ദേഹത്തെ അന്ധനാക്കി. എങ്കിലും കുശാഗ്രബുദ്ധിയായ മഅര്‍രിയുടെ ജ്ഞാനാന്വേഷണത്തിന് അന്ധത ഒരു തടസ്സമായിരുന്നില്ല.

കവിയും ദാര്‍ശനികനും സാമൂഹ്യ വിമര്‍ശകനുമെന്ന നിലയില്‍ ഒരു പ്രധാന സ്ഥാനമാണ് അറബിലോകത്ത് മഅര്‍രിക്കുള്ളത്. ഇദ്ദേഹത്തിന്റെ കവിതയില്‍ ദൃശ്യമാകുന്ന വിഷാദാത്മകത്വവും നിരാശതാബോധവും അന്നത്തെ സാമൂഹിക പരിതഃസ്ഥിതികളുടെ പ്രതിഫലനമാണ്. നാടുവാഴികളുടെയും യുദ്ധപ്രഭുക്കളുടെയും കിരാതവാഴ്ചയും മതഭ്രാന്തുംകൊണ്ട് ശിഥിലീകൃതമായ ഒരു സമൂഹത്തിലാണ് ഇദ്ദേഹം ജീവിച്ചത്. ശൃംഗാരവര്‍ണനകളും രാജസ്തുതിയുമായി ദന്തഗോപുരത്തില്‍ കഴിഞ്ഞിരുന്ന അറബികവിതയെ ജനമധ്യത്തിലേക്ക് കൊണ്ടുവന്നത് മഅര്‍രിയായിരുന്നു. 1058-ല്‍ ബാഗ്ദാദ് സന്ദര്‍ശിച്ച മഅര്‍രി മരണംവരെ താന്‍ ഒരു സസ്യഭുക്കും ബ്രഹ്മചാരിയുമായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. ബാഗ്ദാദ് വാസക്കാലത്തെ ബൌദ്ധരുമായുള്ള സമ്പര്‍ക്കത്തിന്റെ സ്വാധീനതയായിരുന്നു ഇതെന്ന് ചില ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. ഏകദൈവവിശ്വാസത്തെയും മുഹമ്മദുനബിയെയും പരലോക വിശ്വാസത്തെയും വാഴ്ത്തിക്കൊണ്ടുള്ള അനേകം കവിതകള്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്. സിറിയയില്‍ വര്‍ഗീയലഹളയുണ്ടാകുമ്പോള്‍ ഇദ്ദേഹം പാടി: 'ലാദുകിയ പട്ടണത്തില്‍ കലാപമാണ്. മുഹമ്മദും യേശുവും തമ്മില്‍; ഒരാള്‍ പള്ളിയിലെ മണി അടിക്കുന്നു. അപരന്‍ മിനാരത്തിന്മേല്‍ കേറി കൂവുന്നു; ഓരോരുത്തരും തന്റെ മതത്തെ വാഴ്ത്തുന്നു. ഏതാണ് ശരിയെന്ന് ദൈവമേ, എനിക്കറിയില്ല. ലോകത്തില്‍ മനുഷ്യന്‍ രണ്ടു വിഭാഗമാണ്. മതമില്ലാത്ത ബുദ്ധിമാന്മാരും മതമുള്ള ബുദ്ധിശൂന്യന്മാരും.' യഥാര്‍ഥത്തില്‍ ഇദ്ദേഹം നാസ്തികനായിരുന്നില്ല. ദുര്‍വൃത്തരായ മതനേതാക്കളെയും അവര്‍ പ്രചരിപ്പിച്ചിരുന്ന അന്ധവിശ്വാസങ്ങളെയുമാണ് ഇദ്ദേഹം എതിര്‍ത്തത്. അസന്‍മാര്‍ഗികളായ മതപുരോഹിതന്മാരോട് ഇദ്ദേഹം ചോദിച്ചു: 'നിങ്ങളുടെ പള്ളികളും വേശ്യാലയങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം? മനുഷ്യന് എങ്ങനെയാണ് അവിടെനിന്നും നന്മ ലഭിക്കുക? സ്വന്തം ശവകുടീരത്തില്‍ എഴുതിവയ്ക്കുവാന്‍ ഇദ്ദേഹം നിര്‍ദേശിച്ച വരികള്‍ താഴെ ചേര്‍ക്കുന്നു: 'എന്റെ പിതാവിന്റെ അക്രമം ഹേതുവാലാണ് ഇതു (സ്വന്തം ജനനം) സംഭവിച്ചത്. ഞാന്‍ ആരെയും ആക്രമിച്ചിട്ടില്ല'. മഅര്‍രിയുടെ പ്രസിദ്ധ കൃതികള്‍ സിഖ്ത്സന്‍ദുലുസൂമിയ്യാത്തു, രിസാലത്തുല്‍ ഗുഫറാന്‍ എന്നിവയാണ്. ഇദ്ദേഹം 1057-ല്‍ അന്തരിച്ചു.

(ടി. അബ്ദുല്‍ അസീസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍