This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബിസീനിയന്‍മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബിസീനിയന്‍മാര്‍

Abyssinians

അബിസീനിയന്‍ കര്‍ഷകന്‍ നിലം ഉഴുന്നു
അബിസീനിയ(എത്യോപ്യ)യിലെ ജനത. ആഫ്രിക്കന്‍ ആദിവാസികള്‍, ഹമിറ്റിക് (കുഷിറ്റിക്) വര്‍ഗം, സെമിറ്റിക് കുടിയേറ്റക്കാര്‍ എന്നിങ്ങനെ ഇവര്‍ക്കു മൂന്നു പ്രധാന വിഭാഗങ്ങളുണ്ട്. അബിസീനിയയുടെ പടിഞ്ഞാറന്‍ പ്രദേശത്തും വ. പ. പ്രദേശത്തും ആണ് ആഫ്രിക്കന്‍ ആദിവാസികള്‍ വസിക്കുന്നത്. മറ്റു അബിസീനിയന്‍മാര്‍ ഇക്കൂട്ടരെ 'ഷംഗലാ' എന്നു വിളിക്കുന്നു. കുഷിറ്റിക്-സെമിറ്റിക് വര്‍ഗക്കാരുടേതില്‍നിന്നു വ്യത്യസ്തമായ ഒരു ഭാഷ സംസാരിക്കുന്ന ബാറിയാ, കുനാമാ (ബാസേന്‍) വര്‍ഗങ്ങളാണ് അബിസീനിയന്‍ കറുത്തവര്‍ഗക്കാര്‍. അബിസീനിയാ ക്രൈസ്തവര്‍ ഇവരെ 'ചുണ്ടെലി തിന്നുന്നവര്‍' എന്നു പരിഹാസമായി വിളിക്കാറുണ്ട്. അംഹാരിക് ഭാഷയില്‍ 'ബാറിയാ' എന്ന പദത്തിന് അടിമ എന്നര്‍ഥമുണ്ട്. തക്കസ്സേഗാഷ് നദീതടങ്ങളിലാണ് അവര്‍ വസിക്കുന്നത്.

അബിസീനിയന്‍മാരില്‍ ഭൂരിഭാഗവും ഹമിറ്റിക് വര്‍ഗക്കാരാണ്. അബിസീനിയയില്‍ വളരെ പ്രാചീനകാലത്തുതന്നെ ഇവര്‍ കുടിയേറിയതായി പറയപ്പെടുന്നു. ഇതിനെ സൂചിപ്പിക്കുന്ന രേഖകള്‍ ലഭ്യമല്ല. അബിസീനിയയില്‍ സെമിറ്റിക്ഭാഷ പ്രചരിക്കാത്ത ഒരു പ്രദേശവുമില്ല. തെക്കന്‍ പ്രദേശങ്ങളില്‍ സെമിറ്റിക് വര്‍ഗക്കാരും ഹമിറ്റിക് വര്‍ഗക്കാരുമായി ബന്ധമുണ്ട്. വടക്കന്‍ പ്രദേശങ്ങളില്‍ ഇവര്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല. അബിസീനിയന്‍ ഹമിറ്റിക് സമൂഹത്തിന്റെ പ്രധാന ശാഖകള്‍ സോമാലി, ഗല്ലാ, അഫാര്‍ (ഡനാകില്‍), അഗാവ്, സഹോ, ബൊഗോ, ബെദോയിന്‍ എന്നിവയാണ്. ഗല്ലാ എന്ന വിഭാഗത്തിന് ചില ഉപവിഭാഗങ്ങളുണ്ട്. ഇവരുടെ ഭാഷയും ഭിന്നമാണ്. ഗല്ലായില്‍ ഒരു വിഭാഗം പുറജാതിക്കാരാണ്. മറ്റൊരു വിഭാഗം മുസ്ളിങ്ങളും. ഒരു വിഭാഗം ക്രിസ്ത്യാനികളായി മതപരിവര്‍ത്തനം നടത്തിയിട്ടുണ്ട്. ഗല്ലാ വര്‍ഗക്കാരേയും മതപരിവര്‍ത്തനം ചെയ്യിക്കാനുള്ള തിയോഡോര്‍ I-ന്റെ ശ്രമം വിഫലമായി. സോമാലി, അഫാര്‍, സഹോ, ബെദോയിന്‍ എന്നീ വര്‍ഗക്കാര്‍ മുസ്ളിങ്ങളാണ്. ബൊഗോ വര്‍ഗത്തില്‍ ഒരു ഭാഗം ക്രിസ്ത്യാനികളും മറ്റൊരു ഭാഗം മുസ്ലിങ്ങളുമാണ്.

അബിസീനിയന്‍മാരിലെ സെമിറ്റിക് വിഭാഗം കേന്ദ്രീകരിച്ചിരിക്കുന്നത് വ. ഭാഗത്താണ്. ഇവിടം അക്സും സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. സെമിറ്റിക് വര്‍ഗക്കാര്‍ അറേബ്യയില്‍ നിന്നാണ് അബിസീനിയയിലേക്ക് കടന്നത്. ഈ കുടിയേറ്റം നടന്നത് ബി.സി. അവസാന ശതകങ്ങളിലാണ്.

സംസ്കാരം. അബിസീനിയന്‍ നാഗരികത പുഷ്ടിപ്പെടുത്തിയത് സെമിറ്റിക് വിഭാഗമാണ്. സാമ്രാജ്യങ്ങള്‍, ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍, നഗരങ്ങള്‍ എന്നിവ പണികഴിപ്പിച്ചു. അബിസീനിയന്‍ സാഹിത്യത്തിന്റെ ഉപജ്ഞാതാക്കളും ഇവര്‍ തന്നെയാണ്.

പുറജാതി'ക്കാരായിരുന്ന അവര്‍ പിന്നീട് ക്രിസ്തുമതം സ്വീകരിച്ചു. സെമിറ്റിക്ഭാഷ എത്യോപിക് (ഗേയെസ്) ആയിരുന്നു. എ.ഡി. 10-ാം ശ.-ത്തോടെ ഈ ഭാഷയുടെ ശക്തി ക്ഷയിച്ചു. ഇപ്പോഴത്തെ പ്രധാന ഭാഷകള്‍ അംഹാരിക്, ടൈഗ്രിനാ, ടിഗ്രേ എന്നിവയാണ്. ക്രിസ്ത്യാനികള്‍ അംഹാരിക്, ടൈഗ്രിനാ ഭാഷകളും മുസ്ളിങ്ങള്‍ ടിഗ്രേഭാഷയും സംസാരിക്കുന്നു. അബിസീനിയയിലെ മുസ്ളിങ്ങള്‍ 'സുന്നി' വിഭാഗത്തില്‍പെടുന്നു. ക്രിസ്ത്യന്‍ ചുറ്റുപാടുകളില്‍ ജീവിക്കുന്ന മുസ്ളിങ്ങള്‍ 'ജബര്‍തീ' എന്നറിയപ്പെടുന്നു. ക്രിസ്തുവിന് ഒരു സംയുക്തഭാവം മാത്രമേയുള്ളുവെന്ന് അബിസീനിയന്‍മാര്‍ കരുതുന്നു.

ഈ വര്‍ഗക്കാര്‍ക്കു പുറമേ യഹൂദമതം സ്വീകരിച്ചിട്ടുള്ള ഫല്‍ഷാ, എന്ന ഒരു വര്‍ഗവുമുണ്ട്. ഇവര്‍ അഗാവോഭാഷ സംസാരിക്കുന്നു. ഫല്‍ഷാവര്‍ഗക്കാരുടെ പുസ്തകങ്ങള്‍ രചിച്ചിട്ടുള്ളത് ഗേയെസ് ഭാഷയിലാണ്.

കുനാമാ വര്‍ഗക്കാര്‍ പിതൃപൂജ നടത്തിയിരുന്നു. എല്ലാ ആത്മാക്കള്‍ക്കുമുപരിയായി മഹത്തായ ഒരു ശക്തിയുണ്ടെന്ന് അവര്‍ വിശ്വസിച്ചു. ഈ ശക്തി വളരെ ദൂരെയാണ്. ഈ ശക്തിക്കും മനുഷ്യവര്‍ഗത്തിനും ഇടയ്ക്കു ചില ഇടനിലക്കാരുണ്ട്. മഹത്തായ ശക്തി ദൈവമാണെന്നും ഈ ദൈവമാണ് മഴ തരുന്നതെന്നും ഇവര്‍ വിശ്വസിച്ചിരുന്നു. വര്‍ഗത്തിലെ പ്രധാനിക്കു മാത്രമേ ഈ ദൈവത്തിന് അര്‍ച്ചന നടത്താന്‍ അധികാരമുള്ളൂ. ഇവര്‍ക്ക് ഇതുപോലെ മറ്റുപല ആചാരങ്ങളുമുണ്ട്.

അബിസീനിയന്‍ പുരോഹിതരുടെ ഒരു നൃത്തം
അബിസീനിയരുടെ ഇടയില്‍ ക്രിസ്തുമതം പ്രചരിച്ചത് 450-ലാണ്. സിറിയയില്‍നിന്നുമാണ് ക്രിസ്തുമതം അബിസീനിയയിലേക്ക് വ്യാപിച്ചത്. അന്ത്യോഖ്യയിലെ ഏഡെസിയുസും ഫൂമെന്തിയുസുമാണ് അബിസീനിയയില്‍ ക്രിസ്തുമതം പ്രചരിപ്പിച്ച ആദ്യകാലമിഷനറികള്‍. ഇക്കാലത്ത് അക്സും വരെ മാത്രമേ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനു കഴിഞ്ഞുള്ളു. 7-ഉം 8-ഉം ശ.-ങ്ങളില്‍ അബിസീനിയയില്‍ രാഷ്ട്രീയമായ പല പരിവര്‍ത്തനങ്ങളും ദൃശ്യമായി. 650 മുതല്‍ 1270 വരെയുളള വസ്തുതകള്‍ ലഭ്യമല്ല. ഇക്കാലത്ത് ക്രിസ്ത്യാനികളും പുറജാതിക്കാരും തമ്മിലും, ക്രിസ്ത്യാനികളും മുസ്ളിങ്ങളും തമ്മിലും പല സംഘട്ടനങ്ങളുമുണ്ടായിട്ടുണ്ട്. ഇക്കാലത്താണ് തെക്കന്‍ പ്രദേശങ്ങളിലേക്ക് ക്രിസ്തുമതം വ്യാപിച്ചത്. ഇവിടുത്തെ ക്രിസ്ത്യാനികളും മുസ്ളിങ്ങളും പുറജാതിക്കാരെപ്പോലെ പിശാചുക്കളിലും മറ്റും വിശ്വസിക്കുന്നു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍