This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപഭ്രംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:37, 15 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

അപഭ്രംശം

പ്രാചീനഭാരതത്തില്‍ പ്രചരിച്ചിരുന്ന സംസ്കൃതേതരഭാഷയ്ക്ക് പറഞ്ഞുവന്നിരുന്ന പേര്. വ്യാകരണശാസ്ത്രവിരുദ്ധങ്ങളും അപാണിനീയങ്ങളുമായ പ്രയോഗങ്ങളാണ് ഇതില്‍ ഉണ്ടായിരുന്നത്. 'അപഭ്രംശോ ? പശബ്ദഃ' എന്ന് അമരകോശത്തില്‍ ഇതേപ്പറ്റി പറയുന്നുണ്ട്. ഗുര്‍ജര (ആധുനിക ഗുജറാത്ത്) ദേശത്തിന്റെ തെ. കിഴക്കുള്ള ആഭീരദേശത്തെയും മറ്റും വിവിധ ജനവര്‍ഗങ്ങള്‍ വ്യവഹരിച്ചുവന്ന പ്രാകൃതഭാഷാരൂപമാണ് അപഭ്രംശമെന്ന് ചില ചരിത്ര കൃതികളില്‍ നിന്ന് അനുമാനിക്കാം.

ചരിത്രപശ്ചാത്തലം

പ്രാചീനകാലത്ത് 'അപഭ്രംശ' ശബ്ദത്തിന് ചില സവിശേഷാര്‍ഥങ്ങളുണ്ടായിരുന്നിരിക്കണം. കാലാന്തരത്തില്‍ അത് ഒരു പ്രത്യേക ഭാഷയുടെ പേരായി മാറി. ബി.സി. രണ്ടാം ശ.-ത്തില്‍ പതഞ്ജലി രചിച്ച മഹാഭാഷ്യത്തില്‍, ദേശഭാഷാരൂപങ്ങളായി രൂപാന്തരപ്പെട്ട സംസ്കൃതപദങ്ങള്‍ക്ക് 'അപഭ്രംശം' എന്നു നാമകരണം ചെയ്തിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 'ഗൌഃ' എന്ന സംസ്കൃതപദത്തിന്റെ സമാനരൂപങ്ങളായി നാടോടിഭാഷയില്‍ പ്രയോഗിക്കപ്പെടുന്ന 'ഗാവീ', 'ഗോണി', 'ഗോതാ', 'ഗോപോതലികാ' എന്നിവ അപഭ്രംശ ശബ്ദങ്ങളാണ് ('ഗൌരിത്യസ്യ ഗാവീ ഗോണീ ഗോതാ ഗോപോതലികേത്യേവമാദയോ?പഭ്രംശാ' മഹാഭാഷ്യം, അ. പാ. ആഹ്നിക) എന്ന് പതഞ്ജലി അഭിപ്രായപ്പെടുന്നു.

ഭാരതത്തിന്റെ ഹൃദയഭാഗമായ മധ്യദേശത്തിന്റെ ഭാഷയാണ് കാലക്രമേണ ദേശീയഭാഷയായി പ്രതിഷ്ഠനേടിയത്. പില്ക്കാലത്ത് ഛാന്ദസം, സംസ്കൃതം, പാലി, ശൌരസേനി, പ്രാകൃതം, അപഭ്രംശം എന്നീ പേരുകളില്‍ പ്രസിദ്ധങ്ങളായിത്തീര്‍ന്ന ഭാഷകളെല്ലാം തന്നെ മധ്യപ്രദേശത്ത് ഉദ്ഭവിച്ച് ഇതരഭാഗങ്ങളിലേക്ക് പ്രചരിച്ചവയാണ്. ഇന്നു രാഷ്ട്രഭാഷയായിത്തീര്‍ന്നിരിക്കുന്ന ഹിന്ദിയുടെയും സ്ഥിതി ഇതുതന്നെ. ഇവിടെ മധ്യപ്രദേശം എന്നുദ്ദേശിക്കുന്നത് മനുസ്മൃതിയില്‍ (അ.2, ശ്ളോ. 21) വിവരിക്കുന്നതുപോലെ, ഹിമാലയത്തിനും വിന്ധ്യപര്‍വതത്തിനും മധ്യേ, കുരുക്ഷേത്രത്തിനു കിഴക്കും പ്രയാഗയ്ക്കു പടിഞ്ഞാറുമായി പരന്നുകിടക്കുന്ന ഭൂവിഭാഗത്തെയാണ്.

വിനയപിടക മഹാവര്‍ഗ(5-13, 12)മനുസരിച്ച് ബിഹാറില്‍ ഭഗല്‍പൂര്‍ വരെയുള്ള പ്രദേശമാണ് മധ്യപ്രദേശം. ഗരുഡപുരാണമനുസരിച്ച് (1-15) മധ്യദേശത്തിന്റെ പരിധിയില്‍ മത്സ്യം, അശ്വകൂടം, കുല്യം, കുന്തളം, കാശി, കോസലം, അര്‍ക്കലിംഗം, മലയം, വൃകപ്രദേശം എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. അപഭ്രംശം ഈ മധ്യപ്രദേശത്തിലെ ജനഭാഷയും സാഹിത്യഭാഷയും ആയിരുന്നു. എ.ഡി. 600 മുതല്‍ 1000 വരെ ഈ ഭാഷ വ്യവഹാരത്തിലിരുന്നുവെന്നതിന് ചരിത്രപരമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

വികാസപരിണാമങ്ങള്‍

ഭാരതീയഭാഷകളുടെ വികാസചരിത്രം പരിശോധിക്കുമ്പോള്‍ പ്രധാനമായി മൂന്നു ഘട്ടങ്ങള്‍ കാണാന്‍ കഴിയും:-

1. പ്രാചീനഭാരതീയ ആര്യഭാഷാകാലം (ബി.സി. 1500-600);

2. മധ്യഭാരതീയ ആര്യഭാഷാകാലം (ബി.സി. 600 മുതല്‍ എ.ഡി. 1000 വരെ);

3. ആധുനികകാലം (എ.ഡി. 1000 മുതല്‍).

മധ്യഭാരതീയ ആര്യഭാഷാകാലം

മധ്യഭാരതീയ ആര്യഭാഷാകാലത്തെ പ്രഥമചരണം, ദ്വിതീയചരണം, തൃതീയചരണം എന്നു മൂന്നു ഘട്ടങ്ങളായി ഭാഷാപണ്ഡിതന്മാര്‍ വിഭജിച്ചിട്ടുണ്ട്. പ്രഥമചരണത്തില്‍ അശോകന്റെ കാലത്തെ പ്രാകൃതഭാഷകളും പാലിയും ദ്വിതീയചരണത്തില്‍ ശൌരസേനി, മഹാരാഷ്ട്രി, അര്‍ധമാഗധി എന്നീ പ്രാകൃതങ്ങളും ഉള്‍പ്പെടുന്നു. തൃതീയചരണത്തിലെ (എ.ഡി. 600 മുതല്‍ 1000 വരെയുള്ള കാലം) മുഖ്യഭാഷ ശൌരസേനി അപഭ്രംശമാണ്. ഈ ശൌരസേനി അപഭ്രംശത്തിനാണ് ആചാര്യഹേമചന്ദ്രന്‍, 'അപഭ്രംശം' എന്നു പൊതുവായ പേരിട്ടത്. ഇന്നത്തെ ഗുജറാത്തിയും രാജസ്ഥാനിയും വ്രജഭാഷയും ഈ അപഭ്രംശത്തില്‍ നിന്നും വികസിച്ചുവന്നവയാണ്. ഭാരതത്തിന്റെ മധ്യദേശം മുഴുവന്‍ വ്യാപിച്ച് ജനഭാഷയായി വികസിച്ചുകൊണ്ടിരുന്ന പ്രാകൃതം, ഇന്നത്തെ ഹിന്ദിയും ബംഗാളിയും ഗുജറാത്തിയുമായി രൂപാന്തരപ്പെടുന്നതിനു മുന്‍പുള്ള ഭാഷാരൂപമാണ് അപഭ്രംശം.

അപഭ്രംശകവികള്‍ തങ്ങളുടെ ഭാഷയ്ക്കു മറ്റു മൂന്നു പേരുകള്‍കൂടി നല്കിയിരുന്നു: ഭാസാ, ദേസീഭാസാ, ഗാമെല്ല ഭാഷ (ഗ്രാമീണ ഭാഷ).

മധ്യദേശത്തിലെ മൂന്നു ഭാഷാഭേദങ്ങള്‍

കാലക്രമമനുസരിച്ച്, മധ്യദേശത്തിലെ ഭാഷയെ സംസ്കൃതം, പ്രാകൃതം, അപഭ്രംശം എന്നു മൂന്നായി തരംതിരിക്കാം. ഗീതഗോവിന്ദത്തിന് നാരായണ പണ്ഡിതര്‍ എഴുതിയ രസികസര്‍വസ്വത്തില്‍ (5-2) സംസ്കൃതത്തെക്കാള്‍ പ്രിയങ്കരം പ്രാകൃതമാണെന്നും പ്രാകൃതത്തെക്കാള്‍ പ്രിയമേറിയത് അപഭ്രംശമാണെന്നും ('സംസ്കൃതാത്പ്രാകൃതം ഇഷ്ടം, അതോ?പഭ്രംശഭാഷണം') സൂചിപ്പിച്ചിരിക്കുന്നു. അഭിജ്ഞാനശാകുന്തളത്തിന്റെ ടീകാകാരനായ ശങ്കരപണ്ഡിതനും ഈ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ('സംസ്കൃതാത്പ്രാകൃതം ശ്രേഷ്ഠം, തതോ?പഭ്രംശ ഭാഷണം, ടീക, 9-10).

ഈ അഭിപ്രായപ്രകടനങ്ങളില്‍നിന്ന് സ്പഷ്ടമാകുന്നത് അപഭ്രംശം പ്രാകൃതത്തില്‍നിന്നും വ്യത്യസ്തമായ ഒരു പ്രത്യേക ഭാഷയാണെന്നാണ്. വരരുചി, നമിസാധു (രുദ്രഭട്ടന്റെ കാവ്യാലങ്കാരത്തിന് ഭാഷ്യം രചിച്ച പണ്ഡിതന്‍.) എന്നീ ആചാര്യന്‍മാരും അപഭ്രംശത്തിന്റെ മേന്‍മയെ അംഗീകരിച്ചിട്ടുണ്ട്.

അപഭ്രംശത്തിന്റെ ഉപവിഭാഗങ്ങള്‍

മാര്‍ക്കണ്ഡേയാചാര്യന്‍ അപഭ്രംശഭാഷയെ മൂന്ന് ഉപവിഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു: നാഗരം, ഉപനാഗരം, ബ്രാചഡ്. മാര്‍ക്കണ്ഡേയന്‍ അഭീരന്‍മാരുടെ ഭാഷയെ വിഭാഷികളുടെ വിഭാഗത്തില്‍ പെടുത്തി അത് അപഭ്രംശമാണെന്ന് അഭിപ്രായപ്പെടുന്നു. അദ്ദേഹം പാഞ്ചാലം, മാളവം, ഗൌഡം, ഔഡ്രം, കാലിംഗ്യം, കാര്‍ണാടികം, ദ്രാവിഡം, ഗൌര്‍ജരം തുടങ്ങി 26 തരത്തിലുള്ള അപഭ്രംശരൂപങ്ങളെപ്പറ്റി പ്രസ്താവിക്കുന്നുണ്ട്. അപഭ്രംശം സാധാരണ ജനതയുടെ ഭാഷ ആയിരുന്നു എന്നാണ് അദ്ദേഹത്തിന്റെ മതം. അപഭ്രംശത്തിന് വിവിധ രൂപങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ മുഖ്യമായത് 'നാഗരം' ആണ്. നാഗരംഅപഭ്രംശത്തില്‍നിന്നാണ് 'ബ്രാചഡ് അപഭ്രംശം' ഉരുത്തിരിഞ്ഞു വന്നത്. നാഗരവും ബ്രാചഡും കൂടിക്കലര്‍ന്നതിന്റെ ഫലമായി 'ഉപനാഗരം' എന്ന അപഭ്രംശരൂപം ഉടലെടുത്തു. ഈ അപഭ്രംശരൂപങ്ങള്‍ സിന്ധുദേശം മുതല്‍ ബംഗാള്‍ വരെ സംസാരിക്കപ്പെട്ടിരുന്നു. ശൂരസേനജനപദത്തില്‍ സംസാരിച്ചുപോന്നിരുന്ന അപഭ്രംശരൂപത്തിന് 'ശൌരസേനി അപഭ്രംശം' എന്നു പേരുണ്ടായി. ഹേമചന്ദ്രന്‍ എഴുതിയ പ്രസിദ്ധമായ വ്യാകരണഗ്രന്ഥം, ശൌരസേനി അപഭ്രംശത്തെ ആസ്പദമാക്കിയുള്ളതാണ്. ദേശഭേദം അനുസരിച്ച് മറ്റ് അപഭ്രംശഭാഷാരൂപങ്ങളും പ്രസിദ്ധമായിത്തീര്‍ന്നു. മഹാരാഷ്ട്രി, മാഗധി, കേകയം എന്നീ പേരുകള്‍ ഇതിനുദാഹരണമായി പറയാം.

നാഗര അപഭ്രംശം

നാഗരം എന്ന പേരിലറിയപ്പെടുന്ന അപഭ്രംശം ഗുജറാത്തിലും പശ്ചിമ രാജസ്ഥാനിലും പ്രചരിച്ചിരുന്നു. ശൌരസേനീപ്രാകൃതത്തില്‍നിന്നും വികസിച്ച സാഹിത്യപുഷ്കലമായ യഥാര്‍ഥ അപഭ്രംശം ഇതു തന്നെയാണ്. ഭരതമുനി ഇതിനെ ആഭീരാദികളുടെ ഭാഷ എന്നു വിളിക്കുന്നു. ഹേമചന്ദ്രന്‍ തന്റെ വ്യാകരണഗ്രന്ഥത്തില്‍ ഈ അപഭ്രം രൂപത്തിന്റെ വിശദവിശ്ളേഷണം നടത്തിയിട്ടുണ്ട്. നാഗര അപഭ്രംശത്തില്‍നിന്നാണ് ഗുജറാത്തിഭാഷ വികസിച്ചതെന്ന് ഭാഷാശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നു. നാഗരഅപഭ്രംശത്തിനും ശൌരസേനിഅപഭ്രംശത്തിനും തമ്മില്‍ മൌലികമായി വലിയ അന്തരമില്ല. വ്രജഭാഷ, കനൌജി, ബുന്ദേലി എന്നീ ഭാഷകളുടെ ഉറവിടം ശൌരസേനി അപഭ്രംശമാണ്.

ഉപനാഗര അപഭ്രംശം

അപഭ്രംശാചാര്യന്‍മാരായ മാര്‍ക്കണ്ഡേയന്റെയും നമിസാധുവിന്റെയും അഭിപ്രായമനുസരിച്ച് ഉപനാഗര അപഭ്രംശം നാഗര അപഭ്രംശത്തിന്റെയും ഗ്രാമ്യ അപഭ്രംശത്തിന്റെയും മിശ്രരൂപം മാത്രമാണ്. ഈ ഉപനാഗര അപഭ്രംശത്തില്‍നിന്നാണ് രാജസ്ഥാനി ഭാഷ പൊട്ടിവിടര്‍ന്നത്. ഇത് പൂര്‍വ സൌരാഷ്ട്രത്തിലെ ജനഭാഷ ആയിരുന്നു. ഗുജറാത്തിനും സിന്ധിനും കിഴക്കുള്ള പ്രദേശത്തു മുഴുവന്‍ ഉപനാഗര അപഭ്രംശം വ്യവഹരിക്കപ്പെട്ടിരുന്നു. ഇതിന് പ്രത്യേകം സാഹിത്യം ഇല്ല. എങ്കിലും ഹിന്ദീചാരണസാഹിത്യത്തിലെ ഭാഷ വിശ്ളേഷണം ചെയ്തു നോക്കുമ്പോള്‍ അത് ഉപനാഗരത്തിന്റെ ഒരു രൂപാന്തരമാണെന്ന് വ്യക്തമാകുന്നുണ്ട്.

ബ്രാചഡ് അപഭ്രംശം

ബ്രാചഡ് അപഭ്രംശം സിന്ധിഭാഷയുടെ ജനനിയാണെന്നാണ് ഭാഷാശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായം. എ.ഡി. 11-ാം ശ. മുതല്‍ ബ്രാചഡ് അപഭ്രംശത്തെപ്പറ്റിയുള്ള പരാമര്‍ശം ലഭിക്കുന്നുണ്ട്; പക്ഷേ, യാതൊരു സാഹിത്യരചനയും കിട്ടിയിട്ടില്ല. 8-ാം ശ. തൊട്ട് സിന്ധുപ്രദേശത്ത് അറബികളുടെ ആധിപത്യം ഉണ്ടായതായി ചരിത്രരേഖകളുണ്ട്. അറബികളുടെ ഈ ആധിപത്യം അവിടത്തെ ഭാഷയേയും ശക്തിമത്തായി സ്വാധീനിച്ചു. തന്‍മൂലം ബ്രാചഡ് അപഭ്രംശം സിന്ധിഭാഷയായി രൂപാന്തരപ്പെട്ടപ്പോള്‍ അതില്‍ അറബിയുടെയും പേര്‍ഷ്യന്റെയും അതിപ്രസരം ദൃശ്യമായി.

കേകയ അപഭ്രംശം

കേകയഅപഭ്രംശം ദക്ഷിണ കാശ്മീരും പശ്ചിമ പഞ്ചാബും ഉള്‍പ്പെട്ട കേകയ രാജ്യത്തില്‍ വ്യവഹരിച്ചു പോന്നിരുന്നു. സത്ലജ്, ബിയാസ് എന്നീ നദികളുടെ ഇടയ്ക്കുള്ള ഭൂഭാഗങ്ങളിലും ഈ ഭാഷ പ്രചരിച്ചിരുന്നു. കേകയഅപഭ്രംശത്തില്‍നിന്നാണ് 'ലഹം ദാ' ഭാഷാ ഉദ്ഭവിച്ചത്. മാര്‍ക്കണ്ഡേയാചാര്യന്‍ കേകയഭാഷയെപ്പറ്റി പല പ്രാവശ്യം പരാമര്‍ശിച്ചിട്ടുണ്ട്.

അപഭ്രംശത്തെപ്പറ്റിയുള്ള ഭിന്നമതങ്ങള്‍

അപഭ്രംശഭാഷയെ സംബന്ധിച്ച് രണ്ടു ഭിന്നമതങ്ങള്‍ നിലവിലിരിക്കുന്നു: ഒന്നാമത്തേത് നമിസാധുവിന്റെയും രണ്ടാമത്തേത് ഭാമഹന്‍, ദണ്ഡി എന്നിവരുടേതുമാണ്. നമിസാധു (എ.ഡി. 1069) അപഭ്രംശത്തെ പ്രാകൃതം എന്നു വിളിക്കുന്നു; ഭാമഹനും (6-ാം ശ.) ദണ്ഡിയുമാകട്ടെ, അപഭ്രംശം പ്രാകൃതത്തില്‍നിന്നും ഭിന്നമായ ഒരു സ്വതന്ത്രഭാഷയാണെന്ന് വാദിക്കുന്നു. പക്ഷേ, ഈ രണ്ടു വാദഗതികളെയും പറ്റി വിശദമായ അധ്യയനം നടത്തിയ യാക്കോബി എന്ന ജര്‍മന്‍ പണ്ഡിതന്‍, (ഭവിസ്സമത്തകഹാ എന്ന പ്രാകൃത ഗ്രന്ഥത്തിന് യാക്കോബി ജര്‍മന്‍ ഭാഷയില്‍ എഴുതിയ ഭൂമികയുടെ ഇംഗ്ളീഷ് പരിഭാഷ ബറോഡയിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണപത്രികയില്‍-ജൂണ്‍ 1955 - പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.) സമര്‍ഥിക്കുന്നു. പദസമൂഹത്തെ ആസ്പദമാക്കി നോക്കുമ്പോള്‍ രണ്ടു ഭാഷകള്‍ക്കും സാമാന്യമായ ചില സാദൃശ്യങ്ങളുണ്ടെങ്കിലും വ്യാകരണപരമായ സവിശേഷതകള്‍ പരിശോധിക്കുമ്പോള്‍ കേകയഅപഭ്രംശം പ്രാകൃതത്തില്‍നിന്നും വ്യത്യസ്തമായ ഒരു ഭാഷതന്നെയാണ്.

രണ്ടു ഭാഷകള്‍ക്കും തമ്മില്‍ ശബ്ദപരവും വ്യാകരണപരവുമായുള്ള സാജാത്യവൈജാത്യങ്ങള്‍ക്ക് ഏതാനും ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു:

Image:pP706.png

അപഭ്രംശത്തില്‍ സ്വരവത്കരണപ്രവൃത്തി മുന്തിനില്ക്കുന്നു. തന്മൂലം പ്രാകൃതത്തിലെ 'പുത്തോഗദോ' (പുത്രന്‍ പോയി), പുത്താ ഗദ (പുത്രന്‍മാര്‍ പോയി) എന്നീ പ്രയോഗങ്ങള്‍ അപഭ്രംശത്തില്‍ 'പുത്തുഗയ ഉ', 'പുത്തഗയ' എന്നായിത്തീരുന്നു. പ്രാകൃതത്തിലെ ദീര്‍ഘസ്വരങ്ങള്‍ അപഭ്രംശത്തിലെത്തുമ്പോള്‍ ഹ്രസ്വമായിത്തീരുന്നു. പ്രാകൃതത്തിലെ 'പുത്തോ' അപഭ്രംശത്തില്‍ 'പുത്തു' എന്നും 'പുത്തേണ' 'പുത്തിണ' എന്നും ആയി മാറുന്നു; ഷഷ്ഠിയിലെ 'പുത്തസ്സ' 'പുത്തഹ' എന്നും. അപഭ്രംശത്തിലേക്കു വരുമ്പോള്‍ പ്രാകൃതത്തിലെ വിഭക്തികള്‍ പലതും ലുപ്തമായിത്തീരുന്ന സ്ഥിതിയാണ് കാണുന്നത്. കൂടാതെ പ്രാകൃതത്തെ അപേക്ഷിച്ച് പരസര്‍ഗങ്ങളുടെ പ്രയോഗം അപഭ്രംശത്തില്‍ അധികമാണുതാനും. ഹേമചന്ദ്രന്റെ സിദ്ധഹേമശബ്ദാനുശാസനം എന്ന അപഭ്രംശവ്യാകരണഗ്രന്ഥത്തില്‍ അപഭ്രംശത്തിനും പ്രാകൃതത്തിനും തമ്മിലുള്ള സാജാത്യവൈജാത്യങ്ങള്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

സാഹിത്യം

അപഭ്രംശത്തിന് സമുന്നതമായ സാഹിത്യസമ്പത്തുണ്ട്. 9-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന സ്വയംഭൂ എന്ന കവി, രാമായണത്തെ ആധാരമാക്കി പഇമചരി ഉ എന്ന അപഭ്രംശകാവ്യം രചിച്ചു. പില്ക്കാലത്ത് തുളസീദാസ് എഴുതിയ രാമചരിതമാനസത്തില്‍ ഈ അപഭ്രംശകൃതിയുടെ സ്വാധീനത ദൃശ്യമാകുന്നുണ്ട്. മഹാകവി പുഷ്പദന്തന്‍ (10-ാം ശ.) ജൈനപരമ്പരയില്‍പെട്ട 63 മഹാപുരുഷന്‍മാരുടെ ജീവിതചരിതത്തെ ആസ്പദമാക്കി മഹാപുരാണം എന്ന ഒരു അപഭ്രംശബൃഹത്കാവ്യം രചിച്ചു. ഈ മഹാഗ്രന്ഥത്തില്‍ രാമന്റെയും കൃഷ്ണന്റെയും ചരിതവും പരാമൃഷ്ടമായിട്ടുണ്ട്. ണായകുമാരചരിഉ, ജസഹരീചരിഉ എന്ന രണ്ടു ലഘുകാവ്യങ്ങള്‍കൂടി പുഷ്പദന്തകവി അപഭ്രംശത്തില്‍ എഴുതിയിട്ടുണ്ട്. ധനപാലന്റെ (10-ാം ശ.) ഭവിസ്സയത്തകഹാ എന്ന അപഭ്രംശകഥാഗ്രന്ഥം പ്രാചീന കഥാരചനയ്ക്ക് നല്ലൊരു മാതൃകയാണ്. ആധ്യാത്മികകാര്യങ്ങളെ അധികരിച്ച് ചില ജൈനമുനിമാര്‍ രചിച്ചിട്ടുള്ള കൃതികളും അപഭ്രംശസാഹിത്യത്തെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ രാമസിംഹന്റെ പാഹുഡദോഹാ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. അപഭ്രംശഭാഷയില്‍ 'ശൃംഗാരവീരരസസമ്മിശ്രങ്ങളായ' നിരവധി കാവ്യങ്ങള്‍ നിലവിലുണ്ടായിരുന്നതായി പ്രബന്ധചിന്താമണി, സിദ്ധഹേമശബ്ദാനുശാസനം എന്നീ ലക്ഷണഗ്രന്ഥങ്ങളില്‍ പരാമര്‍ശങ്ങള്‍ കാണുന്നുണ്ട്.

അപഭ്രംശസാഹിത്യം സമൃദ്ധമാണെന്നുള്ളതിന് സംശയമില്ല. മഹത്വമേറിയ നിരവധി ഗ്രന്ഥങ്ങള്‍ ഇനിയും അപ്രകാശിതാവസ്ഥയില്‍ കിടപ്പുണ്ട്. 175 ഉത്കൃഷ്ട ഗ്രന്ഥങ്ങളുടെ കൈയെഴുത്തുപ്രതികള്‍ ഭാരതത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍നിന്നും ലഭിച്ചിട്ടുള്ളതായി ഗവേഷകന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഹിന്ദി, മറാത്തി, ഗുജറാത്തി തുടങ്ങിയ ഉത്തരേന്ത്യന്‍ ഭാഷാസാഹിത്യങ്ങളില്‍ അപഭ്രംശത്തിന്റെ പ്രഭാവം പ്രകടമാണ്.

(ഡോ. അംബാപ്രസാദ് സുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍