This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്റാര്‍ട്ടിക് പര്യവേക്ഷണങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അന്റാര്‍ട്ടിക് പര്യവേക്ഷണങ്ങള്‍

Antarctic Expeditions


അന്റാര്‍ട്ടിക്ക കണ്ടെത്തുകയും വന്‍കരയെ സംബന്ധിച്ച വിവിധ വസ്തുതകള്‍ പുറംലോകത്തിനു ലഭ്യമാക്കുകയും ചെയ്ത പര്യവേക്ഷണങ്ങള്‍. ചെറുതും വലുതുമായ ഒട്ടനവധി രാജ്യങ്ങള്‍ അന്റാര്‍ട്ടിക് പ്രദേശത്ത് പര്യവേക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഈ വന്‍കരയില്‍ ആദ്യം ചെന്നെത്തിയത് ആരാണെന്നത് ഇന്നും തര്‍ക്കവിഷയമാണ്. റഷ്യന്‍ പര്യവേക്ഷകന്‍ ഫാബിയന്‍ ഗോട്ലീബ് ഫൊണ്‍ ബെലിങ്ഷാസന്‍, ബ്രിട്ടീഷ് നാവികന്‍ എഡ്വേഡ് ബ്രന്‍സ്ഫീല്‍ഡ്, അമേരിക്കന്‍ സീല്‍വേട്ടക്കാരന്‍ നാഥാനിയേല്‍ പാമര്‍ എന്നിവര്‍ 1820-ല്‍ അന്റാര്‍ട്ടിക്കാതീരത്തെ വ്യത്യസ്ത സ്ഥാനങ്ങളില്‍ കാല്കുത്തിയതായി അവകാശപ്പെട്ടിട്ടുണ്ട്.


ന്യൂസിലന്‍ഡിലെ തദ്ദേശീയവര്‍ഗമായ മവോറികളുടെ ഐതിഹ്യപ്രകാരം എ.ഡി. 650-ല്‍ പോളിനേഷ്യരായ ഏതാനും പേര്‍ ഉയീ തേ രംഗിയോറായുടെ നേതൃത്വത്തില്‍ തങ്ങളുടെ രാജ്യത്തുനിന്ന് ഒരു വഞ്ചിയില്‍ നേര്‍തെക്കായി യാത്ര തിരിക്കുകയും ഹിമാവൃതമായ കടലിലൂടെ ബൃഹത്തായ ഒരു കരയില്‍ എത്തിമടങ്ങുകയും ചെയ്തു. മധ്യകാലഘട്ടത്തില്‍ യൂറോപ്യരായ ഭൂമിശാസ്ത്രജ്ഞര്‍ ദക്ഷിണധ്രുവ മേഖലയില്‍ ഒരു വന്‍കരയുണ്ടെന്ന് അനുമാനിച്ചിരുന്നു; അതിന് 'ടെറാ ആസ്റ്റ്രേലിസ്' എന്ന സംജ്ഞയാണ് നല്കപ്പെട്ടിരുന്നത്. 1760-കളില്‍ ദക്ഷിണ സമുദ്രങ്ങള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച നീര്‍നായ് വേട്ടയില്‍ യു.എസ്, ബ്രിട്ടന്‍, ആര്‍ജന്റീന, ആസ്റ്റ്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ജര്‍മനി, നോര്‍വേ എന്നീ രാജ്യങ്ങളിലുള്ള സാഹസികരായ നാവികര്‍ക്ക് സജീവമായ പങ്കുണ്ടായിരുന്നു. അന്റാര്‍ട്ടിക്കയിലെ സ്കോഷ്യാ മുനമ്പിലാണ് മിക്കവാറും കപ്പലുകള്‍ നങ്കൂരമിട്ടിരുന്നത്. 1772-75 കാലത്ത് ബ്രിട്ടിഷ് പര്യവേക്ഷകനായ ജെയിംസ് കുക്ക് ദ. അക്ഷാ. 600 ക്കും 700 ക്കുമിടയിലൂടെ ലോകം ചുറ്റി സഞ്ചരിക്കുകയുണ്ടായി; ടെറാ ആസ്റ്റ്രേലിസ് നിലവിലുണ്ടെങ്കില്‍ അത് ദ. അക്ഷാ. 700 ക്കും തെക്കായിരിക്കുമെന്ന് അദ്ദേഹം നിഗമിച്ചു; അത്തരമൊരു വന്‍കരയുടെ വ്യാപ്തിയെക്കുറിച്ച് ഏകദേശധാരണ നല്കുവാനും ജെയിംസ് കുക്കിനു കഴിഞ്ഞു. 1900 ആയപ്പോഴേക്കും രോമം നല്കാനാവുന്നയിനം സീലുകള്‍ (furseals) വംശനാശം അഭിമുഖീകരിച്ചിരുന്നതിനെ തുടര്‍ന്ന് തിമിംഗല വേട്ടയ്ക്ക് പ്രാമാണ്യം കൈവന്നു. 1837-40 കാലത്ത് ഡ്യൂമോണ്ട് ദെ ഉര്‍വില്‍ നയിച്ച ഫ്രഞ്ച് പര്യവേക്ഷണസംഘം അഡ്ലീലന്‍ഡ് കണ്ടെത്തുകയും അവിടെ ഫ്രാന്‍സിന്റെ അവകാശം സ്ഥാപിക്കുകയും ചെയ്തു. 1838-42-ല്‍ ചാള്‍സ് വൈക്സിന്റെ നേതൃത്വത്തിലുള്ള യു.എസ്. പര്യവേക്ഷകര്‍ പൂര്‍വ അന്റാര്‍ട്ടിക്കാ തീരത്തിലെ ഏറിയ ഭാഗത്തിന്റേയും രൂപരേഖ തയ്യാറാക്കി. ഒന്നാം ലോകയുദ്ധാനന്തരം തിമിംഗല എണ്ണയ്ക്ക് പ്രിയമേറിയതുമൂലം തിമിംഗലവേട്ട വ്യാപകമായി. ഇക്കാലത്തുതന്നെയാണ് അന്റാര്‍ട്ടിക്കയില്‍ ഭൂപ്രകൃതിപരവും ശാസ്ത്രസാങ്കേതികപരവുമായ പര്യവേക്ഷണങ്ങള്‍ ആരംഭിച്ചത്. 1919-21 കാലത്ത് റഷ്യന്‍ കപ്പലുകളായ വോസ്റ്റോഷ്, മിര്‍ണേ എന്നിവ ബെലിങ്ഷാസന്‍ എന്ന കമാന്‍ഡറുടെ നേതൃത്വത്തില്‍ അന്റാര്‍ട്ടിക്കയെ ചുറ്റി പര്യടനം നടത്തി. 1919-20 കാലത്ത് ബ്രന്‍സ്ഫീല്‍ഡിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടിഷ് സംഘം അന്റാര്‍ട്ടിക് ഉപദ്വീപിന്റെ മാനചിത്രണം ഭാഗികമായി നിര്‍വഹിച്ചു. 1939-43 കാലത്ത് ജെയിംസ് ക്ളര്‍ക് റാസ് നയിച്ച ബ്രിട്ടിഷ് സംഘമാണ് റാസ് ഐസ് ഷെല്‍ഫ്, വിക്റ്റോറിയാ ലന്‍ഡ് എന്നീ ഭാഗങ്ങളില്‍ പര്യടനം നടത്തി ബ്രിട്ടിഷ് ആധിപത്യം ഉറപ്പിച്ചത്.

സാഹസിക പര്യടനങ്ങള്‍

20-ാം ശ.-ത്തിന്റെ ആദ്യദശകങ്ങള്‍ അന്റാര്‍ട്ടിക്കാ പര്യവേക്ഷണത്തിലെ സാഹസികഘട്ടം ആയി വിശേഷിപ്പിക്കപ്പെടുന്നു. വന്‍കരയെ സംബന്ധിച്ച് ഭൂമിശാസ്ത്രപരവും ശാസ്ത്രീയവുമായി വളരെയേറെ അറിവുകള്‍ സമാഹരിക്കുവാന്‍ ഇക്കാലത്ത് സാധിച്ചു. അന്റാര്‍ട്ടിക്കയുടെ ഉള്ളറയിലേക്ക് 1901-13 കാലത്ത് മൂന്ന് സാഹസിക പര്യടനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. റോബര്‍ട്ട് എഫ്. സ്കോട്ട്, ഏണസ്റ്റ് ഹെന്റി ഷാക്കിള്‍ട്ടണ്‍ എന്നിവര്‍ നയിച്ച ബ്രിട്ടിഷ് പര്യടനസംഘത്തിന് വന്‍കരയുടെ ഉള്‍ഭാഗത്തേക്കുള്ള പാതകള്‍ നിര്‍ണയിക്കാനായതോടൊപ്പം ഭൂവിജ്ഞാനീയം, ഹിമനദീയം, കാലാവസ്ഥ തുടങ്ങിയവയെ സംബന്ധിച്ച അടിസ്ഥാനപരമായ വസ്തുതകള്‍ സംഗ്രഹിക്കുന്നതിനും കഴിഞ്ഞു. ഇത് വന്‍കരയെക്കുറിച്ച് ഇന്നു നടന്നുവരുന്ന ഗവേഷണ പഠനങ്ങള്‍ക്കും പദ്ധതികള്‍ക്കും അടിസ്ഥാനമായിത്തീര്‍ന്നു. അഡ്രിയന്‍ ദേ ഗെര്‍ലാഷെ എന്ന ബെല്‍ജിയന്‍ കപ്പിത്താന്റെ ബെല്‍ജിക്ക എന്ന കപ്പല്‍ 1898 മാ. മുതല്‍ 1899 മാ. വരെ അന്റാര്‍ട്ടിക്കന്‍ തീരത്തെ ബലിങ്ഷാസന്‍ കടലില്‍ പ്ളവദ് ഹിമപുഞ്ജങ്ങള്‍(ice pack)ക്കിടയില്‍ കുടുങ്ങുകയുണ്ടായിയെങ്കിലും കേടുപാടുകള്‍ കൂടാതെ മടങ്ങിപ്പോയി. അടുത്ത വര്‍ഷത്തെ ശൈത്യകാലത്ത് അതിശൈത്യത്തെ അതിജീവിക്കാനുള്ള തയ്യാറെടുപ്പോടെ കാര്‍സ്റ്റണ്‍ ഇ. ബോര്‍ഷ്ഗ്രേവിക്കിന്റെ നേതൃത്വത്തിലെത്തിയ ശാസ്ത്രജ്ഞസംഘം കേപ് അഡയറില്‍ നിര്‍ബാധം കഴിഞ്ഞുകൂടുകയും ദൌത്യം പൂര്‍ത്തിയാക്കി മടങ്ങുകയും ചെയ്തു.


സ്കോട്ടിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടിഷ് നാഷനല്‍ അന്റാര്‍ട്ടിക് പര്യവേക്ഷണസംഘവും (ഡിസ്കവറി, 1901-04), ഷാക്കിള്‍ട്ടണ്‍ നയിച്ച ബ്രിട്ടിഷ് അന്റാര്‍ട്ടിക് പര്യവേക്ഷണസംഘവും (നിമ്റോഡ്, 1907-09) റാസ്സ്ദ്വീപിനെ മുഖ്യതാവളമാക്കിക്കൊണ്ട് വന്‍കരയ്ക്കുള്ളിലേക്ക് സ്ലെഡ്ജ് ഉപയോഗിച്ചുള്ള സാഹസികയാത്രകള്‍ നടത്തി. ഷാക്കിള്‍ട്ടണ്‍, ഇ.എ. വില്‍സണ്‍ എന്നിവരോടൊപ്പം 1902 ഡി. 30-ന് സ്കോട്ട് ദ. അക്ഷാ. 82°17' ലുള്ള റാസ്സ് ഐസ്ഷെല്‍ഫ് വരെ ചെന്നെത്തി. 1909 ജനു 9-ന് ഷാക്കിള്‍ട്ടണ്‍ തന്റെ 5 സഹചാരികള്‍ക്കൊപ്പം ദ. അക്ഷാ. 88°23' -ല്‍ എത്തി; ദക്ഷിണ ധ്രുവത്തിലേക്ക് കേവലം 180 കി.മീ. ദൂരം മാത്രമേ ശേഷിച്ചിരുന്നുള്ളൂ. 1902-ല്‍ സ്കോട്ട് ബലൂണുപയോഗിച്ച് ധ്രുവത്തിന്റെ വ്യോമസര്‍വേഷണം നടത്തി; 1908-ല്‍ ഷാക്കിള്‍ട്ടണ്‍ അന്റാര്‍ട്ടിക്കയില്‍ ആദ്യമായി ആട്ടോമൊബൈലുകള്‍ ഉപയോഗത്തില്‍വരുത്തി; ബേഡ്മോര്‍ ഹിമാനിയില്‍നിന്ന് ധ്രുവ-പീഠഭൂമിയിലേക്ക് മഞ്ചൂറിയന്‍ കുതിര(pony)കളുടെ സഹായത്തോടെ യാത്ര തരപ്പെടുത്തുകയും ചെയ്തു. ഇതില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് സ്കോട്ട് 1911-12-ല്‍ ദ. ധ്രുവത്തിലേക്ക് സ്ലെഡ്ജുകളുപയോഗിച്ചുള്ള സാഹസികപ്രയാണം നിര്‍വഹിച്ചു.


ദക്ഷിണധ്രുവത്തിന്റെ സ്ഥാനം നിര്‍ണയിക്കല്‍, അന്റാര്‍ട്ടിക്കാവന്‍കരയുടെ ഭാഗങ്ങളെ അധീനപ്പെടുത്തല്‍, ആ വന്‍കരയെ സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങള്‍ എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി യൂറോപ്യന്‍ രാജ്യങ്ങള്‍ അന്റാര്‍ട്ടിക്കന്‍ പര്യവേക്ഷണങ്ങള്‍ക്ക് പ്രോത്സാഹനം നല്കി. ദക്ഷിണ കാന്തിക ധ്രുവത്തില്‍ എത്തിച്ചേരുവാനുള്ള ഉദ്യമമാണ് ആദ്യം നടന്നത്. കാന്തികധ്രുവത്തിന്റെ സ്ഥാനം 66° തെ. 146° കി. ആണെന്ന ജര്‍മന്‍ ഭൌതിക വിജ്ഞാനി കാള്‍ ഫ്രീഡ്റിക് ഗാസ്സിന്റെ നിഗമനത്തെ അവലംബിച്ച് ഉത്തരകാന്തികധ്രുവം നേരത്തേ കണ്ടെത്തിയിരുന്ന റാസ്, തന്റെ സഹനാവികരായ വൈക്സ്, ദെ ഉര്‍വില്‍ എന്നിവരോടൊപ്പം 20-ാം ശ.-ന്റെ ആരംഭത്തില്‍ പ്രസക്തസ്ഥാനത്തെത്തി; എന്നാല്‍ ഗാസ്സിന്റെ നിഗമനം വസ്തുതാ വിരുദ്ധമായിരുന്നു. ഏറെത്താമസിയാതെ ടി.ഡബ്ള്യു.ഇ. ഡേവിഡ്, ഡഗ്ളസ് മാസന്‍ എന്നിവര്‍ ചേര്‍ന്ന് കാന്തിക ധ്രുവത്തിന്റെ സ്ഥാനം (72°25' തെ.; 155°16' കി.) കണ്ടെത്തി. റോയ്ഡ്സ് മുനമ്പില്‍ നിന്ന് സ്ലെഡ്ജ് യാത്ര ചെയ്താണ് വിക്ടോറിയാലന്‍ഡിലെ ഹിമശിഖരങ്ങള്‍ക്കിടയിലുള്ള കാന്തിക ധ്രുവത്തില്‍ ഈ സാഹസികര്‍ എത്തിച്ചേര്‍ന്നത്. 1911 ഡി. 14-ന് നോര്‍വീജന്‍ അന്റാര്‍ട്ടിക് പര്യവേക്ഷണ സംഘത്തിന്റെ നായകനായിരുന്ന അമുണ്‍സെനിനാണ് ആദ്യമായി ദ. ധ്രുവത്തില്‍ എത്തിച്ചേരാനായത് (നോ. അമുണ്‍സെന്‍റോള്‍ഡ്.) കഷ്ടിച്ച് ഒരു മാസത്തെ കാലതാമസത്തില്‍, 1912 ജനു 17-ന് സ്കോട്ടിന്റെ നേതൃത്വത്തില്‍ ബ്രിട്ടിഷ് പര്യവേക്ഷകരിലെ അഞ്ചംഗസംഘത്തിനും ദ. ധ്രുവത്തില്‍ കാലുകുത്താനായി. നായ്ക്കള്‍ വലിക്കുന്ന സ്ലെഡ്ജുകള്‍മാത്രം സഹായത്തിനുണ്ടായിരുന്ന അമുണ്‍സെനും സംഘവും അക്സല്‍ ഹീബെര്‍ഗ് ഹിമാനികള്‍ക്കിടയിലൂടെ വേയ്ല്‍സ് ഉള്‍ക്കടല്‍ തീരത്തെ ഫ്രാമെയ്മ് താവളത്തില്‍ സുരക്ഷിതരായി മടങ്ങിയെത്തി. എന്നാല്‍ ബേര്‍ഡ്മോര്‍ ഹിമാനിയിലൂടെ മടക്കയാത്രയാരംഭിച്ച സ്കോട്ടും സഹായികളും ഹിമപ്രപാതത്തില്‍പെട്ട് ഉന്മൂലനം ചെയ്യപ്പെട്ടു.


ദ. ധ്രുവത്തിന്റെ സ്ഥാനം നിര്‍ണയിക്കപ്പെട്ടതോടെ സാഹസികയാത്രികരുടെ താത്പര്യം വന്‍കര മുറിച്ചുകടക്കുന്നതിലായി. റാസ്, വെഡല്‍ എന്നീ കടലുകളെ കൂട്ടിയിണക്കുന്ന ജലപാതകള്‍ ഉണ്ടായിരിക്കുവാനുള്ള സാധ്യതയാണ് ഇക്കൂട്ടര്‍ പ്രധാനമായും പരിഗണിച്ചത്. 1914-ല്‍ ഷാക്കിള്‍ട്ടണ്‍ അന്റാര്‍ട്ടിക്കയ്ക്കു കുറുകേ യാത്രചെയ്യുവാനുള്ള ഉദ്യമമാരംഭിച്ചു; പക്ഷേ ഇദ്ദേഹത്തിന്റെ കപ്പല്‍ (എന്‍ഡറന്‍സ്) വെഡല്‍ കടലിലെ പ്ളവദ്ഹിമപുഞ്ജ (ice pack)ങ്ങളില്‍ കുടുങ്ങി തകര്‍ന്നു. ദശകങ്ങള്‍ക്കുശേഷം അന്താരാഷ്ട്ര ഭൂഭൌതിക വര്‍ഷ(IGY)ത്തിലാണ് ഇത്തരമൊരുദ്യമം വിജയത്തിലെത്തിയത്. വിവിയന്‍ ഫുക്സിന്റെ നേതൃത്വത്തിലുള്ള കോമണ്‍വെല്‍ത്ത് ട്രാന്‍സ്-അന്റാര്‍ട്ടിക് പര്യവേക്ഷണസംഘം ഫില്‍ക്നെര്‍ സ്ഥിരഹിമ പ്രതലത്തിലെ ഷാക്കിള്‍ട്ടണ്‍ താവളത്തില്‍നിന്ന് 1957 നവ. 24-നു യാത്ര തിരിച്ച് ദ. ധ്രുവം താണ്ടി 1958 മാ. 2-ന് റാസ്ദ്വീപിലുള്ള ന്യൂസിലന്‍ഡ് സ്കോട്ട്ബേസില്‍ എത്തിച്ചേര്‍ന്നു. നിരീക്ഷക വിമാനങ്ങളുടെ പിന്തുണയോടെയാണ് ഈ യാത്ര വിജയിപ്പിച്ചെടുത്തത്. 1979-81 കാലത്ത് ബ്രിട്ടിഷ് ട്രാന്‍സ്ഗ്ളോബ് പര്യവേക്ഷണസംഘം ധ്രുവങ്ങളിലൂടെ ഭൂഗോളം ചുറ്റിയതിന്റെ ഭാഗമായി രണ്ടാമതും അന്റാര്‍ട്ടിക്ക മുറിച്ചു കടന്നു. 1989-90-ല്‍ യു.എസ്സിലെ സ്റ്റിഗര്‍ വില്‍സ് സ്വകാര്യ സംരംഭമായി സംഘടിപ്പിച്ച പര്യവേക്ഷണത്തിന്റെ ഭാഗമായി വ്യോമനിരീക്ഷകരുടെ പിന്തുണയോടെയും ഹിമപാദുകം, പരിശീലനം നേടിയനായ്ക്കള്‍ എന്നിവയുടെ സഹായത്തോടെയും ഈ വന്‍കരയ്ക്കു കുറുകേ 5,985 കി.മീ. നീണ്ട പദയാത്ര പൂര്‍ത്തിയാക്കുകയുണ്ടായി.


ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ക്കിടയ്ക്കുള്ള കാലഘട്ടത്തിലാണ് അന്റാര്‍ട്ടിക്കാ പര്യവേക്ഷണങ്ങളില്‍ യന്ത്രോപകരണങ്ങളുടെ, വിശിഷ്യാ വ്യോമയാനങ്ങളുടെ, പങ്ക് ഉത്തരോത്തരം വര്‍ധിച്ചത്. കവചിതവാഹനങ്ങള്‍, നിരീക്ഷണ വിമാനങ്ങള്‍, അതിസൂക്ഷ്മക്യാമറകള്‍, റേഡിയോ തുടങ്ങിയവ ധ്രുവമേഖലാ പര്യടനങ്ങള്‍ക്ക് വന്‍തോതിലുള്ള സുരക്ഷിതത്വവും നിര്‍വഹണക്ഷമതയും പ്രദാനം ചെയ്തു. 1928-ല്‍ ഒറ്റയന്ത്രമുള്ള 'ലോക്ഹീഡ് വേഗാ' വിമാനം വിജയകരമായി പറപ്പിച്ച് സി.ബി. യീല്‍സണ്‍, ജോര്‍ജ്. ഹ്യൂബര്‍ട് വില്‍കിന്‍സ് എന്നിവര്‍ അന്റാര്‍ട്ടിക്കയുടെ മേലുള്ള വ്യോമസഞ്ചാരത്തിനു തുടക്കം കുറിച്ചു. ഇതേതുടര്‍ന്ന് യു.എസ്. നാവികസേനയിലെ റിച്ചാഡ് ഇ. ബേര്‍ഡ് വ്യോമനിരീക്ഷണങ്ങളുടെ ഒരു പരമ്പരതന്നെ സൃഷ്ടിച്ചു. (1928-30; 1933-35; 1939-41, 1946-47). 1926-ല്‍ ഉ. ധ്രുവത്തിനുമുകളിലൂടെ വിമാനം പറപ്പിച്ച ഇദ്ദേഹം തുടര്‍ന്ന് 1929 നവ. 29-ന് ദ. ധ്രുവത്തിനുമുകളിലൂടെയും പറന്നു. 1946-47-ല്‍ നടത്തിയ നാലാമത്തെ പര്യവേഷണത്തിന് ബേര്‍ഡ് അതിവിപുലമായ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു. 'ഓപ്പറേഷന്‍ ഹൈജംപ്' എന്നു വിളിക്കപ്പെട്ട ഈ സംരംഭത്തില്‍ രണ്ടു സീപ്ളേന്‍ ടെന്‍ഡറു(sea plane tender)കളും ഒരു വിമാന വാഹിനിയും ഉള്‍പ്പെടെ 13 കപ്പലുകളും 25 വിമാനങ്ങളും പങ്കുകൊണ്ടു. കപ്പല്‍ത്തട്ടുകളില്‍നിന്നു പറന്നിരുന്ന വിമാനങ്ങള്‍ മാത്രമായി 49,000 ഛായാചിത്രങ്ങള്‍ ലഭ്യമാക്കി. കരതാവളമാക്കി പ്രവര്‍ത്തിച്ചിരുന്നവയുടെ സംഭാവന ഇതിലുമേറെയായിരുന്നു. അന്റാര്‍ട്ടിക് തീരമേഖലയുടെ 60 ശ.മാ.ത്തിന്റേയും നിജസ്ഥിതി നിദര്‍ശിപ്പിക്കുവാന്‍ ഈ ചിത്രങ്ങള്‍ പര്യാപ്തമായി; ഇതില്‍ നല്ലൊരു പങ്ക് നേരത്തേ ചെന്നെത്തിയിട്ടില്ലാത്ത ഭാഗങ്ങളുടേതായിരുന്നു. 1935 നവ. 23നും ഡി. 5-നു മിടയ്ക്കു നടത്തിയ അതിസാഹസികമായ നിരീക്ഷണപ്പറക്കലുകളിലൂടെ വന്‍കരയ്ക്കുള്ളില്‍ വിമാനം ഇറങ്ങുന്നതിനും പറന്നുയരുന്നതിനും അനുയോജ്യമായ ഹിമപ്രതല(ice shelf)ങ്ങളുടെ സ്ഥാനനിര്‍ണയനം നടത്തുവാന്‍ ലിങ്കണ്‍ എല്‍സ്വര്‍ത്ത് (യു.എസ്.), ഹെര്‍ബര്‍ട്ട് എച്ച്. കെന്യണ്‍ (കാനഡ) എന്നീ വൈമാനികര്‍ക്കു കഴിഞ്ഞിരുന്നു. ഇവയോടൊപ്പം ക്വീന്‍മാഡ് ലന്‍ഡ് തീരങ്ങളില്‍ നോര്‍വീജിയന്‍ കപ്പലുകളില്‍ നിന്ന് സീപ്ളേനു(Sea Plane)കളുപയോഗിച്ചു നടത്തിയ എണ്ണമറ്റ നിരീക്ഷണപ്പറക്കലുകളിലൂടെ ലഭ്യമായ വിവരങ്ങളും കൂടിച്ചേര്‍ന്ന് അന്റാര്‍ട്ടിക്കയിലെ വ്യോമനിരീക്ഷണ പദ്ധതികള്‍ക്കുള്ള സുവ്യക്തമായ ആധാത്രി (matrix) ലഭ്യമാക്കി.

അന്താരാഷ്ട്ര ഭൂഭൌതിക വര്‍ഷം

International Geophysical Year-IGY

1879-ല്‍ ജര്‍മനിയിലെ ഹാംബുര്‍ഗില്‍ 11 രാഷ്ട്രങ്ങള്‍ പങ്കെടുത്ത അന്താരാഷ്ട്ര ധ്രുവ-സമിതി (International Polar Commission)യുടെ ആദ്യസമ്മേളനം 1882-83-ല്‍ ഒന്നാമത്തെ അന്താരാഷ്ട്ര ധ്രുവ-വര്‍ഷം ആയി ആചരിക്കുവാന്‍ തീരുമാനിച്ചു. അന്റാര്‍ട്ടിക്കയിലെ ശാസ്ത്രീയ ഗവേഷണങ്ങള്‍ സമന്വയിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തത്ത്വത്തില്‍ അംഗീകരിക്കപ്പെട്ടു. ആര്‍ട്ടിക് മേഖലയിലെ പ്രവര്‍ത്തന പരിപാടികള്‍ക്കാണു മുന്‍തൂക്കം നല്കിയിരുന്നതെങ്കിലും അന്റാര്‍ട്ടിക്കാമേഖലയില്‍ ഭൂകാന്തിക-അന്തരീക്ഷവിജ്ഞാനീയ പഠനങ്ങള്‍ക്കായി നാല് സ്ഥിരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന കാര്യവും പരിഗണനയില്‍പ്പെടുത്തിയിരുന്നു. ഇതിന്‍പ്രകാരം ജര്‍മനിയുടെ നിരീക്ഷണകേന്ദ്രം ദ. ജോര്‍ജിയായില്‍ സ്ഥാപിക്കപ്പെട്ടു. രണ്ടാമത്തെ അന്താരാഷ്ട്രധ്രുവ-വര്‍ഷം മുന്‍തീരുമാനപ്രകാരം 1932-33-ല്‍ ആചരിക്കപ്പെട്ടപ്പോള്‍ 34 രാഷ്ട്രങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്നെങ്കിലും അന്റാര്‍ട്ടിക്കയില്‍ പര്യവേക്ഷണം സംഘടിപ്പിക്കപ്പെട്ടില്ല. രണ്ടാം ധ്രുവ-വര്‍ഷത്തില്‍ സൂര്യകളങ്കങ്ങള്‍ (sunspots) താരതമ്യേന കുറവായിരുന്നു. ഇതനുസരിച്ച് 1957-58 വര്‍ഷത്തില്‍ സൂര്യകളങ്കങ്ങള്‍ ഏറ്റവും കൂടുതലായിരിക്കുമെന്ന് അനുമാനിക്കപ്പെട്ടിരുന്നു. ഈ അനുമാനത്തെ സയന്റിഫിക് യൂണിയനുകളുടെ അന്താരാഷ്ട്രകൌണ്‍സില്‍ - ഐ.സി.എസ്.യു. (International Council Of Scientific Unions-ICSU) അംഗീകരിച്ചു; 1952-ല്‍ ഐ.സി. എസ്.യു. അന്താരാഷ്ട്ര ഭൂഭൌതികവര്‍ഷം ആസൂത്രണം ചെയ്യുന്നതിന് ഒരു കമ്മിഷനെ നിയോഗിച്ചു. ഭൂഗോളത്തിന്റെ മൊത്തമായ ഭൂഭൌതിക പഠനം ലക്ഷ്യമിട്ട ഈ സംരംഭത്തില്‍ 67 രാഷ്ട്രങ്ങള്‍ പങ്കുചേരാന്‍ തയ്യാറായി. സൌരപ്രതിഭാസങ്ങള്‍, കാലാവസ്ഥ, ധ്രുവദീപ്തി (aurora), കാന്തികമണ്ഡലം, അയണോസ്ഫിയര്‍ (Ionoshere), കോസ്മിക് വികിരണം തുടങ്ങിയവയെ സംബന്ധിച്ചുള്ള പഠനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ ഒരേയവസരം നിര്‍വഹിക്കപ്പെടാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യപ്പെട്ടത്. ഒന്നാം ധ്രുവ-വര്‍ഷത്തിലെ പഠനങ്ങള്‍ ഭൂതലത്തെ സംബന്ധിച്ചുള്ളവമാത്രമായിരുന്നു. രണ്ടാം ധ്രുവ-വര്‍ഷത്തില്‍ ബലൂണുകളുപയോഗിച്ച് 10,065 മീ. ഉയരംവരെയുള്ള അന്തരീക്ഷപഠനം കൂടി നിര്‍വഹിക്കപ്പെട്ടു. എന്നാല്‍ അന്താരാഷ്ട്ര ഭൂഭൌതികവര്‍ഷത്തില്‍ യു.എസ്., സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങളുടെ കൃത്രിമോപഗ്രഹങ്ങള്‍ ഉപയോഗിച്ചുള്ള ശൂന്യാകാശനിരീക്ഷണം കൂടി ഉള്‍പ്പെടുത്തപ്പെട്ടു. അന്താരാഷ്ട്ര നിലവാരത്തിലുള്ള നിരവധി നിരീക്ഷണ നിലയങ്ങള്‍ സ്ഥാപിതമായി; ഇവ സമ്പാദിക്കുന്ന ഗവേഷണപരമായ അറിവുകള്‍ ലോകത്തിലെ ഏതു കോണിലുമുള്ള ശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് നിരുപാധികം ലഭ്യമാവുന്ന വ്യവസ്ഥ ഏര്‍പ്പെടുത്തപ്പെട്ടു.


1954-ല്‍ റോമില്‍ ചേര്‍ന്ന ഐ.സി.എസ്.യു. കമ്മിറ്റിയോഗം ബഹിരാകാശം, അന്റാര്‍ട്ടിക്ക എന്നിവയെ സംബന്ധിക്കുന്ന പഠനപദ്ധതികള്‍ക്ക് അന്താരാഷ്ട്ര ഭൂഭൌതിക വര്‍ഷത്തില്‍ മുന്‍ഗണന നല്കണമെന്ന് ശുപാര്‍ശ ചെയ്തു. വന്‍കരയില്‍ ഭൂഭൌതികപഠനങ്ങള്‍ നന്നെക്കുറച്ചു മാത്രമേ നടന്നിട്ടുള്ളൂവെന്നതും ദക്ഷിണാര്‍ധഗോളത്തിലെ ധ്രുവദീപ്തി - കോസ്മിക (auroral &cosmic ray) പ്രതിഭാസങ്ങള്‍ ദ. കാന്തിക ധ്രുവത്തെ (S.magnetic pole) കേന്ദ്രീകരിച്ചാണു നടക്കുന്നതെന്നതുമാണ് അന്റാര്‍ട്ടിക്കാ പഠനങ്ങള്‍ക്കു മുന്‍തൂക്കം വരുവാന്‍ നിദാനമായത്. നേരിട്ടറിയാത്ത ഒട്ടനവധിയിടങ്ങള്‍ ഈ വന്‍കരയില്‍ അവശേഷിച്ചിരുന്നുവെന്നതും വന്‍കരയുടെ പകുതിയോളം മേഖലകളില്‍ മനുഷ്യര്‍ എത്തിയിരുന്നില്ല എന്നതും ഒരു കാരണമായി; 1955 ജൂലായില്‍ ഒന്നാമത്തെ അന്റാര്‍ട്ടിക് സമ്മേളനം പാരിസില്‍ സംഘടിപ്പിക്കപ്പെട്ടു. വന്‍കരയിലെ അറിയപ്പെട്ടിരുന്ന ഭാഗങ്ങള്‍ക്കുമേല്‍ വിവിധ രാജ്യങ്ങള്‍ ഉയര്‍ത്തിയിരുന്ന അവകാശവാദം ഏകോപിത രീതിയിലുള്ള പഠനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാതിരിക്കുവാന്‍, ശാസ്ത്രീയപഠനങ്ങള്‍ക്ക് സര്‍വപ്രാധാന്യം കല്പിച്ചുകൊണ്ടുള്ള തീരുമാനമുണ്ടായി. 12 രാഷ്ട്രങ്ങളുടെ ശൈത്യകാലത്തുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന സ്ഥിരം നിരീക്ഷണ നിലയങ്ങള്‍ സ്ഥാപിക്കുവാന്‍ തീരുമാനിക്കപ്പെട്ടു. അന്റാര്‍ട്ടിക്കയിലേക്ക് പതിവായി വിമാന സര്‍വീസുകള്‍ ആരംഭിക്കുവാന്‍ യു.എസ്സിനെ ചുമതലപ്പെടുത്തി. പ.അന്റാര്‍ട്ടിക്കയിലെ ബേര്‍ഡ് സ്റ്റേഷന്‍ (യു.എസ്) കേന്ദ്രീകരിച്ച് വന്‍കരയുടെ ഉള്‍ഭാഗങ്ങളില്‍ നിരീക്ഷണ നിലയങ്ങള്‍ സ്ഥാപിക്കുവാനുള്ള പാതയൊരുക്കുന്ന ജോലിയും യു.എസ്സിന്റേതായി. ദ. ഭൂകാന്തികധ്രുവത്തിന് നന്നെ സമീപസ്ഥമായ വോസ്റ്റോഷ് നിരീക്ഷണാലയ(റഷ്യ)ത്തില്‍നിന്ന് ചരക്കുവാഹക വിമാനമുപയോഗിച്ച് ദ. ഭൌമധ്രുവത്തിലെ അമുണ്‍സെന്‍ - സ്കോട്ട് സ്റ്റേഷനി (യു.എസ്)ലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കി. ധ്രുവദീപ്തി, വായു പ്രദീപ്തി (airglow), കോസ്മിക് വികിരണം ഭൂകാന്തികത, ഹിമവിജ്ഞാനം (Glaceology), ഭൂഗുരുത്വാ നിര്‍ണയനം (Gravity measurement), അയണോസ്ഫിയര്‍ - ഭൌതികം (Ionosphere physics), അന്തരീക്ഷ വിജ്ഞാനം, സമുദ്ര വിജ്ഞാനം, ഭൂകമ്പ വിജ്ഞാനം (Seismology) എന്നിവയെ സംബന്ധിച്ച പഠനങ്ങള്‍ക്ക് അന്താരാഷ്ട്ര ഭൂഭൌതികവര്‍ഷത്തില്‍ പ്രാമാണ്യം നല്കണമെന്നു തീരുമാനിക്കപ്പെട്ടു. ജീവശാസ്ത്രം, ഭൂവിജ്ഞാനം, എന്നീ വിജ്ഞാനശാഖകളെ അടിസ്ഥാനഗവേഷണ വിഷയങ്ങളായി ഉള്‍പ്പെടുത്തിയിരുന്നില്ല.


1955-56 വര്‍ഷത്തിലെ ഗ്രീഷ്മകാലത്തുതന്നെ അന്റാര്‍ട്ടിക്കാ തീരങ്ങളില്‍ ബേസ് സ്റ്റേഷനുകള്‍ സ്ഥാപിതമായി. തൊട്ടടുത്തവര്‍ഷത്തെ വേനല്‍ക്കാലത്ത് ഉള്‍നാടന്‍ സ്റ്റേഷനുകളും സംവിധാനം ചെയ്യപ്പെട്ടു. 1957 ജൂല. 1-ന് അന്താരാഷ്ട്ര ഭൂഭൌതിക വര്‍ഷം (IGY) സമാരംഭിച്ചതിനെ തുടര്‍ന്നുള്ള 18 മാസക്കാലത്ത് അന്റാര്‍ട്ടിക്കയിലെന്നപോലെ മറ്റു വന്‍കരകളിലും സമുദ്രങ്ങളിലും ബഹിരാകാശത്തും എണ്ണമറ്റ കണ്ടെത്തലുകള്‍ നടന്നു; ഭൂമി, സമുദ്രങ്ങള്‍, വന്‍കരകള്‍, ഹിമാനികള്‍, അന്തരീക്ഷം, ഭൂഗുരുത്വം, ഭൂകാന്തികമണ്ഡലം തുടങ്ങിയവയെ സംബന്ധിച്ച് അന്നേവരെ നിലനിന്നിരുന്ന പല ധാരണകളേയും തിരുത്തിക്കുറിക്കുന്ന ശാസ്ത്രവസ്തുതകള്‍ വെളിച്ചത്തായി. സര്‍വോപരി രാഷ്ട്രീയ തലത്തിലുള്ള വൈരുധ്യങ്ങളേയും കെട്ടുപാടുകളേയും മറികടന്ന് ഭൂമുഖത്തെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാരുടേയും ഗവേഷകരുടേയും സഹവര്‍ത്തിത്വവും ആശയവിനിമയ സ്വാതന്ത്യ്രവും നിലവില്‍വന്നു. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ശീതസമരങ്ങളില്‍ അയവുണ്ടാകുന്നതിനും അന്താരാഷ്ട്ര ഭൂഭൌതിക വര്‍ഷത്തിന്റെ (ഐ.ജി.വൈ.) ആചരണം സഹായകമായി.


അന്റാര്‍ട്ടിക്കാ ഉടമ്പടി

The Antarctic Treaty

ഐ.ജി.വൈ.യുടെ സമാപനത്തോടെ (1958 ഡി. 31), അന്റാര്‍ട്ടിക്കയിലെ വികസന പരിപാടികള്‍ അവതാളത്തിലാവുമെന്ന സ്ഥിതിയുണ്ടായി. ഇതൊഴിവാക്കുവാന്‍ അന്റാര്‍ട്ടിക്കയില്‍ നേരിട്ട് ഇടപെട്ടിരുന്ന 12 രാഷ്ട്രങ്ങളുടെ സഖ്യമുണ്ടാക്കുവാന്‍ യു.എസ്. മുന്നിട്ടിറങ്ങി. 1958 ജൂണില്‍ ഇക്കാര്യത്തിനായി പ്രസക്തരാജ്യങ്ങള്‍ വാഷിങ്ടണില്‍ സമ്മേളിക്കുകയും 1959 ഡി. 1-ന് അന്റാര്‍ട്ടിക്കാ ഉടമ്പടി നിലവില്‍ വരികയും ചെയ്തു. ആര്‍ജന്റീന, ആസ്റ്റ്രേലിയ, ബല്‍ജിയം, ഫ്രാന്‍സ്, ചിലി, ജപ്പാന്‍, ന്യൂസിലന്‍ഡ്, നോര്‍വേ, ദ. ആഫ്രിക്ക, സോവിയറ്റ് യൂണിയന്‍, ബ്രിട്ടന്‍ (യു.കെ), യു.എസ് എന്നീ രാഷ്ട്രങ്ങളാണ് ഉടമ്പടിയില്‍ ഒപ്പുവച്ചത്. ഈ ഉടമ്പടിക്ക് 1961 ജൂണ്‍ 23-ന് അന്താരാഷ്ട്ര നിയമപ്രാബല്യം കൈവന്നു.


അന്റാര്‍ട്ടിക് ഉടമ്പടി രാജ്യതന്ത്രജ്ഞതയുടെ പുതിയൊരു മുഖമാണ് കാഴ്ച വച്ചത്. ഒരു വന്‍കരയൊട്ടാകെ രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകളില്ലാത്ത സ്വതന്ത്രമേഖലയാക്കി ശാസ്ത്രലോകത്തിനുമുന്നില്‍ ഗവേഷണപഠനങ്ങള്‍ക്കു തുറന്നിട്ട ഈ നടപടി അന്റാര്‍ട്ടിക്കയെ സമാധാനപരമായ ഉപയോഗങ്ങള്‍ക്കുമാത്രമായി വ്യവസ്ഥ ചെയ്തു. ഈ വന്‍കരയിലെ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് നിരുപാധിക പ്രവര്‍ത്തന സ്വാതന്ത്ര്യവും അന്താരാഷ്ട്രസഹകരണവും ഉറപ്പാക്കി പഠനപദ്ധതികള്‍; ഗവേഷണഫലങ്ങള്‍ എന്നിവയേയും ഗവേക്ഷകരേയും വിവിധ രാജ്യങ്ങള്‍ക്ക് പരസ്പരം കൈമാറുവാനുള്ള സ്വാതന്ത്ര്യം നിലവില്‍ വരുത്തി. നാലാം വകുപ്പുപ്രകാരം അന്റാര്‍ട്ടിക്കയുടെ വിവിധ ഭാഗങ്ങളുടെ മേല്‍ ഓരോ രാജ്യവും ഉന്നയിച്ചു പോന്ന അവകാശവാദങ്ങള്‍ പാടേ നിരാകരിക്കപ്പെട്ടു; പര്യവേക്ഷണ ഫലങ്ങളും ഗവേഷണ വിജയങ്ങളും അവകാശവാദത്തിനുള്ള ഉപാധിയാക്കാന്‍ പാടുള്ളതല്ലെന്ന് തീരുമാനിച്ചു. ഈ വന്‍കരയില്‍ അണുവിസ്ഫോടനം നടത്തുന്നതിനും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. അന്താരാഷ്ട്രനിയമപരിധിക്കുള്ളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ദ.അക്ഷാ. 60ബ്ബക്കും തെക്കുള്ള മുഴുവന്‍ ജലമണ്ഡലത്തിലും അന്റാര്‍ട്ടിക്കാ ഉടമ്പടിയുടെ വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്നും വ്യവസ്ഥ ചെയ്യപ്പെട്ടു. ഉടമ്പടിയിലെ 9-ാം വകുപ്പുപ്രകാരം ഏതെങ്കിലും അംഗരാഷ്ട്രം ഏര്‍പ്പെട്ടിട്ടുള്ള ഗവേഷണപ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നതിന് മറ്റ് അംഗരാഷ്ട്രങ്ങളില്‍ ഓരോന്നിനും പൂര്‍ണസ്വാതന്ത്ര്യമുണ്ട്. ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായഭിന്നത ഉണ്ടാവുന്ന പക്ഷം തര്‍ക്കകക്ഷികള്‍ ചര്‍ച്ചയിലൂടെയോ ഉഭയസമ്മതപ്രകാരമുള്ള മധ്യസ്ഥതീരുമാനത്തിലൂടെയോ പ്രശ്നം പരിഹരിക്കണം; ഇതിനു കഴിയാതെ വന്നാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീര്‍പ്പിനു വിടുകയും ആയത് അനുസരിക്കുകയും ചെയ്യേണ്ടതാണ്. ഉടമ്പടിയിലെ വ്യവസ്ഥകള്‍ 30 വര്‍ഷത്തിലൊരിക്കല്‍, ഏതെങ്കിലും അംഗരാഷ്ട്രം ആവശ്യപ്പെടുന്നപക്ഷം പുനരവലോകനം ചെയ്യാവുന്നതാണ്.


നാലാംവകുപ്പനുസരിച്ച് തങ്ങളുടെ അവകാശവാദങ്ങളില്‍ നിന്ന് നിരുപാധികം പിന്‍മാറുവാന്‍ എല്ലാ അംഗരാജ്യങ്ങളും സന്നദ്ധരായിരുന്നില്ല. ഒരേ പ്രദേശത്തിന് ഒന്നിലധികം രാജ്യങ്ങള്‍ ഉന്നയിച്ച അവകാശത്തര്‍ക്കങ്ങള്‍ അന്താരാഷ്ട്രനീതിന്യായക്കോടതിയുടെ തീര്‍പ്പിനായി അവശേഷിക്കുന്നുമുണ്ട്. എന്നാല്‍ ജനവാസയോഗ്യമല്ലാത്തതും സദാ അപകടഭീതി നിലനില്ക്കുന്നതുമായ മേഖലകളുടെ മേല്‍ സ്ഥിരാവകാശം വച്ചുപുലര്‍ത്തുന്നതിലെ അയുക്തി യു.എസ്. ഉള്‍പ്പെടെ ചില അംഗരാഷ്ട്രങ്ങള്‍ക്കെങ്കിലും ബോധ്യമായിട്ടുണ്ട്. അന്റാര്‍ട്ടിക്കയിലെ സസ്യ-ജന്തുജാലങ്ങളുടെ പരിരക്ഷണത്തിനും സാഹസികയത്നങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക സ്ഥാനങ്ങള്‍ സ്മാരകങ്ങളാക്കി നിലനിര്‍ത്തുന്നതിനും യുക്തമായ പരിപാടികള്‍ ആവിഷ്കരിച്ച്, നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സ്ഥാപകാംഗങ്ങള്‍ക്കൊപ്പം താത്പര്യമുള്ള മറ്റു രാഷ്ട്രങ്ങള്‍ക്കുകൂടി അന്റാര്‍ട്ടിക്കാസഖ്യത്തില്‍ അംഗത്വം നല്കുവാന്‍ 1977-ല്‍ തീരുമാനമെടുത്തു. തുടര്‍ന്ന് പോളണ്ട് (1977) ജര്‍മനി (1981), ബ്രസീല്‍ (1983), ഇന്ത്യ (1983) എന്നീ രാജ്യങ്ങളെ സഖ്യകക്ഷികളില്‍പ്പെടുത്തി. അന്റാര്‍ട്ടിക് പര്യവേക്ഷണത്തോട് ആഭിമുഖ്യമുള്ള പലരാജ്യങ്ങള്‍ക്കും സഖ്യാനുസൃതമുള്ള അവകാശങ്ങള്‍ ഭാഗികമായി അനുവദിക്കപ്പെട്ടിട്ടുണ്ട്.


അന്താരാഷ്ട്ര ഭൂഭൌതിക വര്‍ഷത്തിനുശേഷമുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍

അന്താരാഷ്ട്ര ഭൂഭൌതികവര്‍ഷത്തിന്റെ സമാപനശേഷവും അന്റാര്‍ട്ടിക്കയില്‍ നടക്കാവുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി, 1957 സെപ്.-ല്‍, ഐ.സി.എസ്.യു. മുന്‍കയ്യെടുത്ത് സ്പെഷ്യല്‍ കമ്മിറ്റി ഫോര്‍ അന്റാര്‍ട്ടിക് റിസര്‍ച്ച്-എസ്.സി.എ.ആര്‍. (Special Committee for Antarctic Research-SCAR) എന്ന ഉന്നതാധികാരസമിതിക്ക് രൂപംനല്കിയിരുന്നു. വന്‍കരയില്‍ വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ നടത്തിവരുന്ന ഗവേഷണങ്ങളെ ഏകോപിപ്പിക്കുന്നതിനൊപ്പം അന്റാര്‍ട്ടിക്കയുമായി പ്രത്യക്ഷമോ പരോക്ഷമോ ആയി ബന്ധമുള്ള ആഗോളതല ഗവേഷണ പദ്ധതികളില്‍ ഐ.സി.എസ്.യു വഴി ഭാഗഭാഗിത്വം നിര്‍വഹിക്കുന്നതിനു നേതൃത്വം നല്കുന്നതും എസ്.സി.എ.ആര്‍.-ന്റെ ധര്‍മങ്ങളാണ്. സൌരമണ്ഡലം, ഭൂകാന്തിക മണ്ഡലം, അപ്പര്‍മാന്റില്‍ (Upper mantle) തുടങ്ങിയവയെ സംബന്ധിച്ചുള്ള ആഗോളതല പഠനപദ്ധതികള്‍ക്ക് അന്റാര്‍ട്ടിക്കയുമായി ബന്ധപ്പെട്ട ദത്തങ്ങള്‍ (data) പര്യാപ്തമായ തോതില്‍ ലഭ്യമാക്കിയിരുന്നു. ഇന്റര്‍നാഷനല്‍ ഹൈഡ്രളോജിക്കല്‍ ഡെക്കേഡ്, ഇന്റര്‍നാഷനല്‍ ബയളോജിക്കല്‍ പ്രോഗ്രാം എന്നിവയിലും എസ്.സി.എ.ആര്‍.--ന്റെ ആഭിമുഖ്യത്തില്‍ മികച്ച സംഭാവനകള്‍ എത്തുകയുണ്ടായി. ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞ നൂതനമായ അറിവുകള്‍ അംഗരാജ്യങ്ങളുമായും ആഗോളതലശാസ്ത്രലോകവുമായും പങ്കുവയ്ക്കുന്നതിന് അന്താരാഷ്ട്രതല സിംപോസിയങ്ങള്‍ സംഘടിപ്പിക്കുന്നത് എസ്.സി.എ.ആര്‍.-ന്റെ പതിവാണ്.


അന്റാര്‍ട്ടിക്കയെ സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങള്‍ ദിനം പ്രതി വര്‍ധിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഭൂഗോളത്തെ മൊത്തമായി ബാധിക്കുന്ന പല പ്രശ്നങ്ങള്‍ക്കും ഉത്തരം കണ്ടെത്തുവാന്‍ ധ്രുവീയമേഖലയുടെ സൂക്ഷ്മവിശകലനം സഹായകമായിട്ടുണ്ട്. സ്ട്രാറ്റോസ്ഫിയറിലെ ഓസോണ്‍ ശോഷണം ഈദൃശ പ്രശ്നങ്ങളില്‍ ഒന്നാണ്. നിരവധി ഉപകരണങ്ങള്‍ ഇപ്പോള്‍ ധ്രുവമേഖലയിലെ ഗവേഷകര്‍ക്ക് ക്ഷിപ്രപ്രാപ്യമായിരിക്കുന്നു. ജെറ്റ്വിമാനം, ടര്‍ബൈന്‍ ഘടിപ്പിച്ച ഹെലികോപ്റ്റര്‍, ഹിമപ്രതലത്തിലൂടെ അതിശീഘ്രം ഉരുണ്ടുനീങ്ങുന്ന സ്കീ-പ്ളേന്‍, റേഡിയോ ആക്ടിവ് ഐസോടോപ്പുകളുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ദത്ത-ലേഖി (data recorder) എന്നിവ ഇവയില്‍ ചിലതു മാത്രമാണ്. ധ്രുവീയ പഥങ്ങളിലൂടെ ഭ്രമണം നടത്തുന്ന കൃത്രിമോപഗ്രഹങ്ങള്‍ ഉപര്യന്തരീക്ഷത്തില്‍നിന്നുള്‍പ്പെടെ കാലാവസ്ഥാപരമായ ദത്തങ്ങള്‍ യന്ത്രസഹായത്തോടെ രേഖപ്പെടുത്തി ഭൂതലകേന്ദ്രങ്ങളിലേക്കു പ്രക്ഷേപണം ചെയ്യുന്നു. റേഡിയോ എക്കോസൌണ്ടിങ് (Radio Echo Sounding) പ്രവിധിയിലൂടെ വിമാനങ്ങളുപയോഗിച്ച് ഹിമാവൃതമായ ആധാരശിലകളുടെ സ്വഭാവ സവിശേഷതകള്‍ ഗ്രഹിക്കാവുന്ന നിലയിലോളം സാങ്കേതികവിദ്യ പുരോഗമിച്ചിട്ടുണ്ട്.


അന്താരാഷ്ട്ര തലത്തിലുള്ള പഠനങ്ങള്‍ പുരോഗമിക്കുമ്പോള്‍ തന്നെ ഏതാനും രാഷ്ട്രങ്ങള്‍ തങ്ങളുടേതായ ഗവേഷണപദ്ധതികള്‍ കൂടി പ്രാവര്‍ത്തികമാക്കിയിരുന്നു. ഇന്ത്യ, ഇറ്റലി, ഉറുഗ്വേ, പോളണ്ട്, ജര്‍മനി, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഈ രാജ്യങ്ങളുടെ പഠനപരിപാടികള്‍ ഭൌതിക വിജ്ഞാനത്തിന്റെ സമസ്ത മേഖലകളേയും സ്പര്‍ശിക്കുന്നു. ഉല്കാവിജ്ഞാനം (meteoritics), വന്‍കരാവിസ്ഥാപനം, ആഗോള ജലസന്തുലനം (World Water Balance), അന്തരീക്ഷവിജ്ഞാനം, പുരാകാലാവസ്ഥ, ജീവവിജ്ഞാനം, ഭൂവിജ്ഞാനം എന്നീ പഠനശാഖകളില്‍ കനത്ത സംഭാവനനല്കുവാന്‍ ഈ പഠനങ്ങള്‍ പ്രാപ്തമായിട്ടുണ്ട്. അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള ചില ഉല്കാശില്കള്‍ ചന്ദ്രനില്‍നിന്ന് അപ്പോളോയാത്രികര്‍ ശേഖരിച്ച ശിലകളോടും ഷെര്‍ഗോട്ടൈറ്റ് (Shergottites) എന്ന പ്രത്യേകയിനം ഉല്കാസാമ്പിളുകള്‍ ചൊവ്വാഗ്രഹത്തിലെ ശിലകളോടും സാമ്യം പുലര്‍ത്തുന്നു. 1969-ല്‍ അന്റാര്‍ട്ടിക്കയിലെ ഉല്കാപതനങ്ങളെ സംബന്ധിച്ച് ജപ്പാനിലെ ശാസ്ത്രജ്ഞന്മാര്‍ നടത്തിയ അന്വേഷണത്തിലൂടെ ഉല്കാപഠനത്തിനായി ശേഖരിക്കപ്പെട്ടിരുന്ന സാമ്പിളുകളുടെ എണ്ണവും വൈവിധ്യവും ശതഗുണീഭവിച്ചു; ഉല്കാവിജ്ഞാനത്തിന്റെ അഭൂതപൂര്‍വമായ പുരോഗതിക്കു പാതയൊരുങ്ങുകയും ചെയ്തു.


ഉത്തരാര്‍ധഗോളത്തില്‍പ്പെട്ട വ്യാസപ്രതിലോമ(antipodal) സ്ഥാനങ്ങളില്‍ ഇടിമിന്നലുകള്‍ ഉത്പാദിപ്പിക്കുന്ന നന്നെ താണ ആവൃത്തിയിലുള്ള റേഡിയോ തരംഗങ്ങള്‍ അന്റാര്‍ട്ടിക്കയിലെ പ്രസക്ത ഉപകരണങ്ങള്‍ സ്വീകരിച്ച് ആലേഖനം ചെയ്തു. ഇതിനെ അധികരിച്ചുനടന്ന ഗവേഷണപഠനങ്ങള്‍ അയണോസ്ഫിയര്‍, ഭൂകാന്തികത, സൂര്യനില്‍നിന്നുള്ള കോസ്മിക് രശ്മികള്‍ എന്നിവയെ സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങള്‍ സംഗ്രഹിച്ചു. ഓസോണ്‍ ദ്വാരത്തെക്കുറിച്ച് ആദ്യമായി അറിവായതും (1977) അന്റാര്‍ട്ടിക്കയില്‍ നിന്നാണ്. ഈ വന്‍കരയിലെ ശൈത്യകാലത്ത് വാതസഞ്ചരണത്തിലെ പ്രത്യേകതമൂലം ധ്രുവീയചുഴി (Polar Vortex) എന്ന ഒറ്റപ്പെട്ട അന്തരീക്ഷമേഖല സൃഷ്ടിക്കപ്പെടുന്നു. ഈ മേഖല അത്യധികമായ ഓസോണ്‍വിനാശം നേരിടുന്നതായി ഗവേഷകര്‍ക്കു ബോധ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് 'ഓസോണ്‍ ദ്വാരം' വ്യാപകമായ പഠനത്തിനു വിധേയമായത്. അന്റാര്‍ട്ടിക്കയിലെ ഹിമപാളികള്‍ക്കിടയില്‍ അന്തരീക്ഷത്തിന്റെ ഖരമാലിന്യങ്ങളും ഉപര്യന്തരീക്ഷത്തില്‍നിന്നു പതിക്കുന്ന ഉല്കാധൂളിയും കഷണങ്ങളും ധാരാളമായി അടിഞ്ഞിട്ടുണ്ട്. പുരാകാലാവസ്ഥയുടേയും പ്രാക്കാലത്തെ അഗ്നിപര്‍വത-പ്രക്രിയകളുടേയും വ്യക്തമായ സൂചനകള്‍ ഈ അടിവുകള്‍ ഉള്‍ക്കൊള്ളുന്നുണ്ടാവാം. അന്തരീക്ഷത്തിലേക്ക് വിസര്‍ജിക്കപ്പെടുന്ന വൈയവസായിക - മാലിന്യങ്ങളും അണുവിസ്ഫോടനത്തിലൂടെ വായുമണ്ഡലത്തില്‍ എത്തുന്ന റേഡിയോ ആക്റ്റിവതയുള്ള സ്ട്രോണ്‍ഷ്യ(strontium-90)വും ഒടുവില്‍ അന്റാര്‍ട്ടിക്കന്‍ ഹിമപാളികളില്‍ വന്നടിയുന്നു. ഈദൃശ അവസാദങ്ങള്‍ ഗവേഷണവസ്തുവായി മാറിയിട്ടുണ്ട്.


1968-83 കാലത്ത് യു.എസ്. അന്റാര്‍ട്ടിക്കയെ ചൂഴ്ന്നുള്ള സമുദ്രങ്ങളില്‍ തങ്ങളുടെ ഗ്ളോമല്‍ ചലഞ്ചര്‍ എന്ന സജ്ജീകൃതയാനം ഉപയോഗിച്ച് ആഴക്കടല്‍ ഡ്രില്ലിംഗ് നടത്തി. റാസ് കടലിന്റെ അടിത്തട്ടില്‍ പ്രകൃതിവാതകത്തിന്റെ സമ്പന്നനിക്ഷേപമുള്ളതായി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ജപ്പാന്റെ സഹകരണത്തോടെ വന്‍കരാതീരത്ത് വ്യാപകമായ ഭൂഭൌതിക - ഭൂകാന്തിക (Geophysical&Geomagnetic) സര്‍വേ പൂര്‍ത്തിയാക്കി. എണ്ണനിക്ഷേപങ്ങളുടെ സാന്നിധ്യവും അവസ്ഥിതിയും നിര്‍ണയിക്കപ്പെട്ടു. ഈ ധാതുവിഭവം ലാഭകരമായി ഖനനം ചെയ്യുവാന്‍ പോന്ന സാങ്കേതികത ഇനിയും കൈവരിക്കാനായിട്ടില്ല.


അന്റാര്‍ട്ടിക്കയില്‍ ഇതരവന്‍കരകളിലെപ്പോലെ പെട്രോളിയത്തിന്റേയും പ്രധാന ധാതുക്കളുടേയും സമ്പന്നനിക്ഷേപങ്ങള്‍ അവസ്ഥിതമാണെന്ന് ജിയോളജീയ-ഭൂഭൌതിക പഠനങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്. ഇവ ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ ലാഭകരമായി ഖനനം ചെയ്യാനാവില്ല. എന്നാല്‍ ഭാവിയില്‍ ഇവയുടെ ഉപഭോഗം അത്യന്താപേക്ഷിതമായി മാറാവുന്നതുമാണ്. ഇക്കാരണത്താല്‍ അന്റാര്‍ട്ടിക്കയിലെ ധാതുവിഭവങ്ങളെ അധികരിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയേറി. 1988 ജൂണില്‍ ന്യൂസിലന്‍ഡിലെ വെല്ലിങ്ടണില്‍ 33 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ സമ്മേളിച്ച്, കണ്‍വെന്‍ഷന്‍ ഓണ്‍ ദ റെഗുലേഷന്‍ ഒഫ് അന്റാര്‍ട്ടിക് മിനറല്‍ റിസോഴ്സ് ആക്റ്റിവിറ്റീസ് (സി.ആര്‍.എ.എം.ആര്‍.എ) എന്നറിയപ്പെട്ട ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുകയുണ്ടായി. അന്റാര്‍ട്ടിക്കയിലെ പ്രത്യുത്പാദനപരമല്ലാത്ത വിഭവങ്ങളുടെ ചൂഷണം, വികസനം എന്നിവയുടെ സംവിധാനക്രമങ്ങളാണ് ഈ ധാരണാപത്രത്തിലൂടെ ചിട്ടപ്പെടുത്തിയത്. അന്റാര്‍ട്ടിക്കാ ഉടമ്പടിയില്‍ ഈ വിഷയം ഉള്‍ക്കൊണ്ടിരുന്നില്ല. ഏറെത്താമസിയാതെ പല അംഗരാഷ്ട്രങ്ങളും സി.ആര്‍.എ.എം.ആര്‍.എ-യിലെ വ്യവസ്ഥകളെ വിഗണിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തുടര്‍ന്ന് 1989-ല്‍ അന്റാര്‍ട്ടിക്കാസഖ്യാംഗങ്ങളുടെ യോഗം പാരിസില്‍ സംഘടിപ്പിച്ചു. സി.ആര്‍.എ.എം.ആര്‍.എ. നിബന്ധനകളെ പാടെ വിസ്മരിച്ച്, അന്റാര്‍ട്ടിക്കയില്‍ ധാതുപര്യവേക്ഷണവും ഖനനവും പൂര്‍ണമായും നിരോധിക്കണമെന്ന് ചിലി ആവശ്യപ്പെട്ടു. 1991-ല്‍ മാഡ്രിഡില്‍ നടന്ന സമ്മേളനത്തില്‍ സി.ആര്‍.എ.എം.ആര്‍.എ. പിന്‍വലിക്കുകയും; അന്റാര്‍ട്ടിക്കാ ഉടമ്പടിയിലെ 7-ാം വകുപ്പില്‍ പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിക്കുന്ന ഒരു നയരേഖ (protocol) അനുബന്ധമായി ചേര്‍ക്കുകയും ചെയ്തു. 'ശാസ്ത്രീയ പഠനങ്ങള്‍ക്ക് അവശ്യമായവ ഒഴിച്ച് ധാതുവിഭവങ്ങളെ ബാധിക്കുന്ന യാതൊരു പ്രവര്‍ത്തനവും അന്റാര്‍ട്ടിക്കയില്‍ പാടുള്ളതല്ല' എന്ന് ഈ നയരേഖ അനുശാസിക്കുന്നു. എല്ലാ അംഗരാഷ്ട്രങ്ങളും ഈ വ്യവസ്ഥ അംഗീകരിക്കുകയുണ്ടായി. അന്റാര്‍ട്ടിക്കയെ ഒരു വിശ്വ-ഉപവന (World park)മായി പ്രഖ്യാപിച്ച്, പരിസ്ഥിതിപരമായി പൂര്‍ണസംരക്ഷണം ഉറപ്പുവരുത്തണമെന്ന നിര്‍ദേശത്തിനാണ് ഇപ്പോള്‍ മുന്‍തൂക്കമുള്ളത്.


അന്റാര്‍ട്ടിക്കാ ഗവേഷണവും ഇന്ത്യയും

1981-ലാണ് ഇന്ത്യയുടെ അന്റാര്‍ട്ടിക്കാ ഗവേഷണ പരിപാടി ആരംഭിച്ചത്; ഇന്ത്യയുടെ ഒന്നാം അന്റാര്‍ട്ടിക് പര്യവേക്ഷണ സംഘത്തെ നയിച്ചത് ഡോ. എസ്. ഇസഡ്. ഖാസിം ആയിരുന്നു. 23 അന്റാര്‍ട്ടിക് പര്യടനങ്ങള്‍ നാളിതുവരെ സംഘടിപ്പിക്കപ്പെട്ടു കഴിഞ്ഞു. ദക്ഷിണ്‍ ഗംഗോത്രിയായിരുന്നു അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ ആദ്യത്തെ സ്ഥിരം താവളം. ബഹു-ശാഖാപഠനങ്ങളിലൂടെയും (multi disciplinary) വിവിധ ഗവേഷണസ്ഥാപനങ്ങളുടെ ഏകോപിതപങ്കാളിത്തത്തിലൂടെയും വികാസം പ്രാപിച്ച ഈ പരിപാടി ഇപ്പോള്‍ ഒരു ദേശീയപദ്ധതിയായി മാറിയിരിക്കുന്നു. ദ. സമുദ്രത്തില്‍ ധ്രുവവിജ്ഞാനത്തിലെ മുന്തിയ പ്രശ്നങ്ങളുടെ നിര്‍ധാരണം ലക്ഷ്യമാക്കി ക്രില്‍ പര്യവേക്ഷണം (Krill expedition), വെഡല്‍കടല്‍ പര്യവേക്ഷണം (Weddel sea expedition) എന്നീ പേരുകള്‍ നല്കപ്പെട്ട രണ്ടു ഗവേഷണ പരിപാടികള്‍ കൂടി വിജയകരമായി ഇന്ത്യ പൂര്‍ത്തിയാക്കുകയുണ്ടായി. ഇപ്പോള്‍ പൂര്‍വഅന്റാര്‍ട്ടിക്കയില്‍ മധ്യ-ഡ്രോണിങ് മാഡ് ലന്‍ഡില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള 'മൈത്രി'സ്റ്റേഷന്‍ കേന്ദ്രീകരിച്ച്, ദേശീയതലത്തില്‍ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 1500-ലേറെ വിദഗ്ധന്മാര്‍ ധ്രുവ-വിജ്ഞാനത്തിലെ പ്രധാന ശാഖകളെ അധികരിച്ചുള്ള പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഗ്രീന്‍ഹൌസ് പ്രഭാവത്തിനു നിദാനമായ വാതകങ്ങളുടെ അളവുനിര്‍ണയിക്കല്‍, ടെലി സീസ്മിക (Tele Seismic) പഠനങ്ങള്‍, മൈത്രിസ്റ്റേഷന്റെ സ്ഥാനം അക്ഷാംശ-രേഖാംശാടിസ്ഥാനത്തില്‍ കൃത്യമായി നിര്‍ണയിക്കുന്നതിന് സ്ഥിരമായ ജി.പി.എസ്. ട്രാക്കിങ് (GPS Tracking), ഹിമപ്രതലങ്ങളിലെ വിള്ളലുകളുടെ നിദാനവും സാധ്യതയും കണ്ടെത്തല്‍ തുടങ്ങിയവയ്ക്കാണ് ഊന്നല്‍ നല്കിയിട്ടുള്ളത്. മൈത്രിയിലെ വാര്‍ത്താവിനിമയ സംവിധാനം സാങ്കേതികമായി മെച്ചപ്പെടുത്തുന്നതിനും, ധ്രുവമേഖലയിലെ സഞ്ചാരസൌകര്യങ്ങള്‍ വിപുലീകരിക്കുന്നതിനുമുള്ള യത്നങ്ങളും നടന്നുവരുന്നു. 1999 മുതല്‍ ഇന്ത്യന്‍ അന്റാര്‍ട്ടിക് പര്യവേക്ഷണസംഘം ദ. ആഫ്രിക്കയിലെ കേപ്ടൌണില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള ഏതാനും തല്പരരാഷ്ട്രങ്ങളുമായി ധ്രുവപഠനത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുവാനുള്ള അവസരം ഇതിലൂടെ കൈവന്നു. 1999 ഡി. 9-ന് ഇന്ത്യയുടെ 47 പേരടങ്ങുന്ന 19-ാം പര്യവേക്ഷണ സംഘമാണ് കേപ്ടൌണില്‍ നിന്നു പുറപ്പെട്ടത്. അന്റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ സ്ഥിരം സ്റ്റേഷനായ മൈത്രി താവളമാക്കി എല്ലാക്കാലത്തും പഠനങ്ങളിലേര്‍പ്പെടാനായത് ഇന്ത്യയ്ക്ക് അന്റാര്‍ട്ടിക്കാസഖ്യത്തിലെ പര്യാലോചക-അംഗത്വം (Consultative) നേടിക്കൊടുത്തു (1983). എസ്.സി.എ.ആര്‍.-ന്റെ ആഭിമുഖ്യത്തില്‍ അന്റാര്‍ട്ടിക്കയില്‍ നടന്നുപോന്ന അന്താരാഷ്ട്ര-പഠന പദ്ധതികളില്‍ ഇന്ത്യ പങ്കാളിയാവുകയും (1984) കനത്ത സംഭാവനകള്‍ നല്കുകയും ചെയ്തുവരുന്നു. ഈ രംഗത്ത് ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ദ. ആഫ്രിക്ക, ആര്‍ജന്റീന, ഇറാന്‍, പെറു എന്നീ രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. വായു, ശബ്ദം, ജലാംശം, ജീവജാലങ്ങള്‍, ഭൂപ്രകൃതി എന്നിവയ്ക്ക് മുന്‍ഗണന നല്കിക്കൊണ്ടുള്ള പരിസ്ഥിതി അവലോകനം നിര്‍വഹിക്കുന്നതിനും മൈത്രിയിലെ ഇന്ത്യന്‍ ഗവേഷകര്‍ മുന്‍ഗണന നല്കുന്നു. ഹിമപ്രതലങ്ങളുടെ അല്‍ബീഡോ (albedo), അന്തരീക്ഷത്തിലെ ഊര്‍ജ-സന്തുലനം തുടങ്ങിയവയെ സ്വയം നിര്‍ണയിച്ചുരേഖപ്പെടുത്തുന്ന നിരവധി അന്തരീക്ഷ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു പ്രവര്‍ത്തിപ്പിക്കുന്നതിനും മൈത്രിയിലെ ശാസ്ത്രജ്ഞന്മാര്‍ ശ്രദ്ധിക്കുന്നു.


അന്റാര്‍ട്ടിക്കയെ ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കുള്ള വേദിയായി ഉപയോഗിക്കുമ്പോഴും ഈ വന്‍കരയുടെ പ്രാക്തന-പരിസ്ഥിതി (Pristine environment) അഭംഗുരം നിലനിര്‍ത്തുന്നതിന്റെ അവശ്യകത ഇന്ത്യ എപ്പോഴും അംഗീകരിച്ചിരുന്നു. ആഗോളതലത്തില്‍ അനുഭവപ്പെടുന്ന പല പ്രകൃതി പ്രതിഭാസങ്ങളുടേയും നിയന്ത്രണം അചുംബിതമായിരുന്ന ധ്രുവമേഖലാ പരിസ്ഥിതിക്കായിരുന്നു. അന്റാര്‍ട്ടിക്കാ ഉടമ്പടിയില്‍ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് കൂട്ടിച്ചേര്‍ത്ത നയരേഖയെ ഏറ്റവുമാദ്യം അനുകൂലിക്കുവാന്‍ ഇന്ത്യ രംഗത്തുണ്ടായിരുന്നു. നോര്‍വേയില്‍ 1988 ഏ.-ല്‍ നടന്ന അന്റാര്‍ട്ടിക്കാസഖ്യത്തിന്റെ 22-ാമതു യോഗം നിയോഗിച്ച പരിസ്ഥിതി സംരക്ഷണസമിതി (Committee on Environmental Protection-CEP)യില്‍ ഇന്ത്യയും അംഗമാണ്. ഇന്ത്യയുടെ മൂന്നാമത്തെ സ്ഥിരം താവളത്തിന്റെ സ്ഥാനം 2003-2005 വര്‍ഷങ്ങളില്‍ നടന്ന സര്‍വേയിലൂടെ തെ. അക്ഷാ 690 കി. രേഖാ 790 ആയി നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്.


(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍