This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്ധജന വിദ്യാഭ്യാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്ധജന വിദ്യാഭ്യാസം

കാഴ്ചയില്ലാത്തവര്‍ക്ക് സ്പര്‍ശനശക്തിയെ ആധാരമാക്കി പ്രത്യേകരീതികള്‍ അവലംബിച്ച് നല്‍കുന്ന വിദ്യാഭ്യാസം.
ലൂയിബ്രെയില്‍

14-ാം ശ.-ത്തിന്റെ ആരംഭത്തിലാണ് അന്ധജന വിദ്യാഭ്യാസത്തിന്റെ തുടക്കം കുറിച്ചത്. അന്ധനായ ഒരു അറബി പ്രൊഫസര്‍ സെയ്‍നുദീന്‍ അല്‍ അമിദി ഒരു പുതിയ രീതി ഇതിനായി കണ്ടു പിടിച്ചു. 1517-ല്‍ ഫ്രാന്‍സെസ്കോ ലൂക്കോസ് തടിയില്‍ കൊത്തിയ അക്ഷരങ്ങള്‍ മുഖേന അന്ധരെ വിദ്യ അഭ്യസിപ്പിക്കാന്‍ ശ്രമിച്ചു. റാംപന്‍സെലോ എന്ന റോമാക്കാരന്‍ അവയുടെ പുനരാവിഷ്ക്കരണം നടത്തിയെങ്കിലും ഇവയൊന്നും വായനയില്‍ അന്ധരെ ഗണ്യമായി സഹായിച്ചില്ല. 1681-ല്‍ ജോര്‍ജ് ഹാര്‍സ്ഡോര്‍ഫര്‍ എന്ന കവി മെഴുകുകൊണ്ടു മൂടിയ അക്ഷരങ്ങളെ വെട്ടിയെടുത്തു പഠനത്തിന് ഉപകരിക്കത്തക്ക രീതിയില്‍ പ്രയോഗിച്ചുനോക്കി.

എന്നാല്‍ 18-ാം ശ. വരെ കാഴ്ചയില്ലാത്തവരുടെ വിദ്യാഭ്യാസത്തില്‍ കാര്യമായ മുന്നേറ്റമൊന്നും ഉണ്ടായില്ല. 1784-ല്‍ വാലന്റൈന്‍ ഹായു (Valentine Huay) പാരീസില്‍ ഒരു അന്ധവിദ്യാലയം സ്ഥാപിച്ചതോടെയാണ് ഈ രംഗത്ത് ഒരു കുതിച്ചുചാട്ടം ഉണ്ടായത്. ഉപയോഗപ്രദമായ ഒരു നല്ല ലിപി സമ്പ്രദായത്തിന്റെ അഭാവമായിരുന്നു കാഴ്ചയില്ലാത്തവരുടെ വിദ്യാഭ്യാസ കാര്യം ഇത്ര പിന്നാക്കമായതിന് കാരണം.

1847-ല്‍ ഇംഗ്ളീഷുകാരനായ ഡോ.വില്യം മൂണ്‍ റോമന്‍ ലിപികളില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തി, അന്ധരുടെ പഠനത്തിനുവേണ്ടി പുതിയ ഒരു രീതി ആവിഷ്ക്കരിച്ചു. ഈ രീതി അവലംബിച്ചുകൊണ്ടു ബൈബിളിന്റെ പ്രതികള്‍ ഒരു അച്ചടിശാലയില്‍ തയ്യാറാക്കി കാണുന്നു. മൂണ്‍ രീതിയെന്നറിയപ്പെടുന്ന രീതിയിലെ അക്ഷരങ്ങള്‍ മേല്‍ കാണുന്നവിധത്തിലാകുന്നു. ഈ രീതി ഉപയോഗിച്ച് എഴുതുമ്പോള്‍ പ്രത്യേക അക്ഷരങ്ങളായി മാത്രമേ എഴുതാനായിരുന്നുള്ളൂ. ആയതിനാല്‍ മൂണ്‍ ലിപിക്ക് വേണ്ടത്ര പ്രചാരം ലഭിച്ചില്ല.

മൂണ്‍രീതിയിലെ അക്ഷരമാല
ബ്രെയില്‍ അക്ഷരമാല(ഇംഗ്ലീഷ്)
ബ്രെയില്‍ അക്ഷരമാല(മലയാളം)

ബ്രെയില്‍ രീതി. 1809-ല്‍ ഫ്രാന്‍സില്‍ ജനിച്ച ലൂയി ബ്രെയില്‍ മൂന്ന് വയസില്‍ കാഴ്ച നഷ്ടപ്പെട്ടശേഷം വാലന്റൈന്‍ ഹായുവിന്റെ സ്കൂളില്‍ പഠിച്ചു വരികയായിരുന്നു. അക്കാലത്ത് ചാള്‍സ് ബാര്‍ബിയര്‍ എന്ന ഒരു മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ പ്രസ്തുത സ്കൂളില്‍ വരികയും താന്‍ കണ്ടുപിടിച്ചതും പട്ടാളക്കാര്‍ രാത്രികാലത്ത് സന്ദേശകൈമാറ്റത്തിന് ഉപയോഗിച്ചിരുന്നതുമായ സ്പര്‍ശനത്തിലൂടെ വായിക്കാവുന്ന 12 കുത്തുകള്‍ ഉപയോഗിച്ചുള്ള ഒരു ലിപി സമ്പ്രദായം (Nocturnal writing) പരിചയപ്പെടുത്തുകയും ചെയ്തു. ഇതില്‍ ആകൃഷ്ടനായ ലൂയിബ്രയില്‍, ബാര്‍ബിയറുടെ ലിപികളെ പരിഷ്ക്കരിച്ച് 6 തടിച്ച കുത്തക്ഷരങ്ങളില്‍ (Dots) എഴുതുവാനും സ്പര്‍ശനം കൊണ്ട് വായിക്കാന്‍ കഴിയുന്നതുമായ ഒരു രീതി 1821-ല്‍ വികസിപ്പിച്ചു. ഒരു സെല്ലില്‍ 6 ബിന്ദുക്കള്‍ ചേര്‍ന്നതാണ് ബ്രെയില്‍ അക്ഷരത്തിന്റെ ഘടന. ഈ ആറു ബിന്ദുക്കള്‍ സംഖ്യയിലും സ്ഥാനത്തിലും വ്യത്യാസം വരുത്തി 63 പ്രതീകങ്ങള്‍ സംവിധാനം ചെയ്തതാണ് ബ്രെയിലിന്റെ അക്ഷരമാല. സാധാരണയായി ഇത് വലത്തുനിന്ന് ഇടത്തോട്ട് എഴുതുകയും ഇടത്തു നിന്ന് വലത്തോട്ട് വായിക്കുകയും ചെയ്യുന്നു. ഇംഗ്ളീഷ്, മലയാളം ബ്രെയില്‍ അക്ഷരമാല (ചിത്രം) ശ്രദ്ധിക്കുക.

കാഴ്ചയില്ലാത്തവര്‍ക്ക് അനായാസേന വായിക്കാനും എഴുതാനും കഴിയുമായിരുന്നിട്ടും കാഴ്ചയുള്ള ഒരാളെ സംബന്ധിച്ചിടത്തോളം അനാകര്‍ഷകമാണ് എന്നതുകൊണ്ട് ഇംപ്രഷനിസ്റ്റുകള്‍ ലൂയി ബ്രെയിലിന്റെ മരണകാലഘട്ടം വരെ (1952) ബ്രെയില്‍ സമ്പ്രദായത്തിന് അംഗീകാരം നല്‍കിയില്ല. എന്നാല്‍ ഈ സമ്പ്രദായത്തിന്റെ കാര്യക്ഷമതകൊണ്ട് ഇത് കാഴ്ചയില്ലാത്തവരുടെ ഇടയില്‍ പ്രചരിക്കുകയും 1878 സെപ്. 27-ന് പാരിസില്‍ നടത്തപ്പെട്ട അന്തര്‍ദേശീയ കോണ്‍ഗ്രസ് ബ്രെയില്‍ രീതിയുടെ മാറ്റം കൂടാതെയുള്ള ഉപയോഗം അംഗീകരിക്കുകയും ചെയ്തു. ബ്രെയില്‍ സമ്പ്രദായത്തിന്റെ ഏറ്റവും പ്രധാന സവിശേഷത മിക്കവാറും ലോകഭാഷകളിലെ അക്ഷരങ്ങളെ പ്രതിനിധീകരിക്കുന്നതിന് ഒരു ഏകീകൃതരീതി വികസിപ്പിക്കുവാന്‍ അന്താരാഷ്ട്ര സമൂഹത്തിന് സാധിച്ചു എന്നതാണ്.

സംഗീതക്ലാസ്:അന്ധ-ബധിര വിദ്യാലയം,തിരുവനന്തപുരം

സംഗീതത്തിനും ശാസ്ത്രവിഷയങ്ങള്‍ക്കും പ്രത്യേകം ബ്രെയില്‍ കോഡുകളുണ്ട്. കണക്കു ചെയ്യുന്നതിന് പ്രത്യേക വിധത്തില്‍ തയ്യാറാക്കിയിട്ടുള്ള സ്ളേറ്റ് ഉപയോഗിക്കുന്നു. ഇതിനു ടെയിലര്‍ ഫ്രെയിം (Taylor frame) എന്നു പറയുന്നു. എട്ടുകോണുകളുള്ള കുഴിയില്‍ പ്രത്യേകതരം ആണികള്‍ വിവിധ കോണുകളില്‍ ഇട്ടു കണക്കുകൂട്ടുന്നു. ചില പ്രത്യേകടൈപ്പിന്റെ സഹായത്താലാണ് ബീജഗണിതാഭ്യാസം നടത്തുന്നത്.


ഇന്ത്യയില്‍, മലയാളത്തിലും, തമിഴിലും, ഹിന്ദിയിലും, ഉര്‍ദുവിലും (ഷെരീഫ് ബ്രെയില്‍), മറാഠി, ഗുജറാത്തി (ഓറിയന്റല്‍ ബ്രെയില്‍) എന്നിവയിലും ബ്രെയില്‍ അക്ഷരമാല പ്രയോഗത്തില്‍ വന്നു. തുടര്‍ന്ന് ഇന്ത്യയിലെ മിക്കഭാഷകള്‍ക്കും ഏകീകൃതമായ ഒരു ബ്രെയില്‍ കോഡുണ്ടായി. ബ്രെയില്‍ പ്രസുകള്‍ ആരംഭിച്ചതിന്റെ ഫലമായി ധാരാളം പുസ്തകങ്ങളും മാസികകളും അന്ധര്‍ക്കുവേണ്ടി പ്രസിദ്ധീകരിച്ചുവരുന്നു. ഇംഗ്ളണ്ട്, യു.എസ്. തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളില്‍ അന്ധര്‍ക്കുവേണ്ടിയുള്ള വലിയ ഗ്രന്ഥശാലകളുണ്ട്. ലണ്ടനിലെ റോയല്‍ നാഷനല്‍ ലൈബ്രറി ഫോര്‍ ദ് ബ്ളൈന്‍ഡ് (Royal National Library for the Blind) ഇത്തരത്തിലുള്ള ഒരു പ്രധാന സ്ഥാപനമാണ്.

അന്ധവിദ്യാര്‍ഥി 'ബ്രെയില്‍ പുസ്തകം വായിക്കുന്നു'

പഠനരീതി. സാധാരണ കുട്ടികളെപ്പോലെ അന്ധവിദ്യാര്‍ഥികളും അനുകരണരീതിയിലുടെ പഠനം നടത്തുന്നു. വാചിക പഠനരീതിയില്‍ ഉച്ചാരണ സ്ഫുടത (articulation) പദസ്വാധീനത (vocabulary), പദവിന്യാസക്രമം (syntax) എന്നിവയോടൊപ്പം ഉദാഹരണങ്ങള്‍ മൂലവും അന്ധവിദ്യാര്‍ത്ഥികള്‍ പാഠഭാഗം വേഗത്തില്‍ മനസിലാക്കാന്‍ ശ്രമിക്കുന്നു. ശ്രമ-പരാജയരീതി (trial and error method) ആദ്യഘട്ടം മുതല്‍തന്നെ അന്ധര്‍ക്ക് ഉത്തമമാകുന്നു. ബ്രെയിലറ്റ് ബോക്സ്, ബ്രെയില്‍ അക്ഷരങ്ങള്‍ എഴുതിയ കാര്‍ഡ്, എന്നിവയുടെ സഹായത്താല്‍ അക്ഷരജ്ഞാനം ഉണ്ടാകുന്നു. ബ്രെയിലും സ്റ്റൈലസും ഉപയോഗിച്ചു കട്ടിക്കടലാസില്‍ എഴുതുന്നതിനുള്ള പരിശീലനവും അതോടൊപ്പം വായിക്കാനുള്ള അഭിരുചിയും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുന്നു.


സാധാരണ പാഠ്യപദ്ധതിയിലെ ശേഷികള്‍ ഉള്‍ക്കൊള്ളുന്നതിന് കാഴ്ചയില്ലാത്ത കുട്ടികളെ പ്രാപ്തരാക്കുന്നതിന് വേണ്ടിയുള്ള അധികമായി നല്‍കേണ്ട ശേഷികളാണ് (Plus Curricular Skills) അന്ധരുടെ വിദ്യാഭ്യാസരീതിയുടെ പ്രധാന സവിശേഷത. അവയില്‍ പ്രധാനപ്പെട്ടവ താഴെ വിവരിച്ചിരിക്കുന്നു.

1. സഞ്ചാരശേഷി വികസനം. കാഴ്ചയില്ലായ്മ മൂലമുണ്ടാകുന്ന പ്രഥമമായ പരിമിതികളിലൊന്നാണ് സ്വതന്ത്രവും സുരക്ഷിതവുമായ സഞ്ചാരശേഷിയുടെ നഷ്ടം. അവശേഷിക്കുന്ന ഇന്ദ്രിയങ്ങളുടെ പരമാവധി ഉപയോഗത്തിലൂടെയും പ്രത്യേക പരിശീലനത്തിലൂടെയും സഞ്ചാരശേഷി വീണ്ടെടുക്കാവുന്നതേയുള്ളൂ. വെള്ളവടി (white cane), കാഴ്ചയുള്ള സഹായി (sighted guide), പരിശീലനം ലഭിച്ച നായ (guide dog), ഇലക്ട്രോണിക് ഉപകരണങ്ങള്‍ (electronic travel aids) എന്നിവയാണ് അന്ധരുടെ പ്രധാനപ്പെട്ട സഞ്ചാര സഹായികള്‍.

2. അവശേഷിക്കുന്ന ഇന്ദ്രിയങ്ങളുടെ പരിശീലനം (Training in Remaining senses). കാഴ്ചയുടെ നഷ്ടം മറ്റ് ഇന്ദ്രിയങ്ങളുടെ ശേഷി വികസനത്തിന് കാരണമാകുമെന്ന ഒരു തെറ്റായ വിശ്വാസം നിലവിലുണ്ട്. എന്നാല്‍ നേരെ മറിച്ചാണ് യാഥാര്‍ത്ഥ്യം. ആയതുകൊണ്ട് കേള്‍വി, സ്പര്‍ശനശേഷി, ഘ്രാണം, രുചി എന്നീ ഇന്ദ്രിയങ്ങളുടെ ശേഷീവികസനം ഉറപ്പുവരുത്തേണ്ടതുണ്ട്.

3. നിത്യജീവിത നൈപുണികള്‍ (Daily Living skills). അനുകരണത്തിന്റെയും നിരീക്ഷണത്തിന്റെയും അഭാവത്തില്‍ കാഴ്ചയില്ലാത്ത കുട്ടിയെ നിത്യജീവിത നൈപുണികള്‍ (ഉദാ:- കുളിക്കുക, വസ്ത്രം ധരിക്കുക, ശരിയായരീതിയില്‍ ഭക്ഷണം കഴിക്കുക തുടങ്ങിയവ) അഭ്യസിപ്പിക്കേണ്ടതുണ്ട്.

4. പ്രത്യേക ഉപകരണങ്ങളുടെ ഉപയോഗം (Use of Special Appliances). പൊതു പാഠ്യപദ്ധതി പിന്തുടരേണ്ടത് കാഴ്ചയില്ലാത്ത കുട്ടിയുടെ മുഖ്യധാരാവല്‍ക്കരണത്തിന് അത്യന്താപേക്ഷിതമായതിനാല്‍, ചില പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ പാഠ്യപദ്ധതി ശേഷികളില്‍ കുട്ടികള്‍ കഴിവ് നേടേണ്ടതുണ്ട്. ഉദാ:- ഗണിതത്തിന് ടെയ്‍ലര്‍ ഫ്രെയിം, അബാക്കസ്, പ്രത്യേക ജ്യാമിതീയ ഉപകരണങ്ങള്‍, എഴുത്ത്, വായന എന്നിവയ്ക്ക് ബ്രെയില്‍ സ്ളേറ്റുകള്‍, ബ്രെയിലര്‍ മുതലായവ.

5. സാമൂഹ്യോദ്ഗ്രഥന ശേഷി (Social Intergration Skills). അനുകരിക്കാനും, നിരീക്ഷിക്കാനും, ചുറ്റുപാടുകളെ നിയന്ത്രിക്കാനുമുള്ള കഴിവിന്റെ പരിമിതിയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യമര്യാദകള്‍, ആംഗ്യങ്ങള്‍, മുഖഭാവങ്ങള്‍, വ്യക്തിത്വവികസനം തുടങ്ങിയവയില്‍ പരിശീലനം നേടുന്നത് സമൂഹത്തില്‍ പൂര്‍ണമായ സംയോജനത്തിന് അത്യന്താപേക്ഷിതമാണ്.

മേല്‍പറഞ്ഞ ശേഷികള്‍ നേടിക്കഴിഞ്ഞ കാഴ്ചയില്ലാത്ത കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ തുടര്‍പഠനത്തിന് പ്രവേശിപ്പിക്കാവുന്നതേയുള്ളൂ.

സംയോജിത വിദ്യാഭ്യാസം (Integrated Education). ആഗോളതലത്തില്‍ വളരെയധികം പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു രീതിയാണിത്. വികലാംഗരായ വിദ്യാര്‍ഥികള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ മറ്റ് കുട്ടികളോടൊപ്പം പ്രവേശനം നല്‍കുന്നു. കുട്ടികളുടെ സമൂഹവുമായുള്ള ഇണങ്ങിച്ചേരല്‍ ഉറപ്പുവരുത്തുന്നതിനും വികലാംഗരായ മുഴുവന്‍ കുട്ടികള്‍ക്കും അധ്യയനത്തിന് അവസരം നല്‍കുന്നതിനും ഈ സമ്പ്രദായം സഹായിക്കുന്നു. ഇന്ന് ഇന്ത്യയില്‍ 300 ഓളം അന്ധവിദ്യാലയങ്ങള്‍ ഉണ്ട്. പരമാവധി 20,000 കുട്ടികളെ ഉള്‍ക്കൊള്ളാന്‍ മാത്രമേ ഈ വിദ്യാലയങ്ങള്‍ക്ക് കഴിയുകയുള്ളൂ. എന്നാല്‍ 5 വയസ്സിനും 15 വയസ്സിനും ഇടയില്‍ പ്രായമുള്ള 2 ലക്ഷത്തോളം അന്ധരായ കുട്ടികള്‍ ഇന്ത്യയിലുണ്ട്. ഈ സാഹചര്യത്തിലും സംയോജിത വിദ്യാഭ്യാസത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു. സംയോജിത വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന് വിവിധ രീതികള്‍ നിലവിലുണ്ട്. 1986ലെ ദേശീയ വിദ്യാഭ്യാസ നയം (National Policy of Education) ഇതിന് കൂടുതല്‍ ഊന്നല്‍ നല്‍കുകയുണ്ടായി.

ഇതോടെ അന്ധര്‍ക്ക് മറ്റു കുട്ടികളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതിനും സാമൂഹ്യജീവിതത്തില്‍ സജീവമായി പങ്കെടുക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ പൊതുജനങ്ങളെ നേരിട്ടു മനസിലാക്കിക്കൊടുക്കുന്നതിനും സാധിക്കുന്നു. പ്രത്യേകപരിശീലനം ലഭിച്ച അധ്യാപകരും ഉപകരണങ്ങളും മാത്രമേ ഈ രീതിക്ക് ആവശ്യമായിവരുന്നുള്ളൂ. പ്രത്യേകം കെട്ടിടങ്ങളോ കളിസ്ഥലങ്ങളോ ആവശ്യമില്ല. എങ്കിലും ഈ പദ്ധതിക്ക് പല ന്യൂനതകളും ഉണ്ട്. ക്ളാസില്‍ അന്ധവിദ്യാര്‍ഥിക്ക് പലപ്പോഴും പ്രത്യേക പരിഗണന നല്‍കാന്‍ കഴിഞ്ഞെന്നുവരില്ല. നേരത്തെ ബ്രെയില്‍ അഭ്യസിച്ചവര്‍ക്കേ ഈ സമ്പ്രദായം പ്രയോജനപ്പെടുകയുള്ളൂ. സാധാരണ അധ്യാപകര്‍ക്ക് പരീക്ഷ നടത്താനും ഉത്തരക്കടലാസ് നോക്കി മാര്‍ക്കിടാനും പ്രയാസമുണ്ടാകുന്നു.

ആധുനിക സാങ്കേതികവിദ്യ അന്ധരുടെ വിദ്യാഭ്യാസത്തില്‍. ബ്രെയില്‍ രീതിയുടെ ആവിര്‍ഭാവം അന്ധരുടെ വിദ്യാഭ്യാസത്തില്‍ വലിയ മാറ്റത്തിന്റെ വാതായനങ്ങളാണ് തുറന്നുകൊടുത്തത്. ടൈപ്പ് റൈറ്ററിന്റെ രൂപത്തിലുള്ള ഹോള്‍ ബ്രെയിലറിന്റെയും കുറെക്കൂടി മെച്ചപ്പെട്ട പെര്‍ക്കിന്‍സ് ബ്രെയിലറിന്റെയും കണ്ടുപിടിത്തം ബ്രെയില്‍ എഴുത്തും വായനയും വളരെയേറെ സുഗമമാക്കി. ടെയ്‍ലര്‍ ഫ്രെയിം, അബാക്കസ്, ടോക്കിങ് കാല്‍ക്കുലേറ്റര്‍, സ്പര്‍വീല്‍, പ്രത്യേക ജ്യാമിതീയ ഉപകരണങ്ങള്‍ എന്നിവ ഗണിതം എളുപ്പമാക്കി. ടേപ്പ് റെക്കോര്‍ഡറുകളും, കോംപാക്റ്റ് ഡിസ്ക്കുകളും ടോക്കിങ് ബുക്ക് നിര്‍മാണം സാധ്യമാക്കി. അമേരിക്കയിലെ 'റെക്കോര്‍ഡിങ് ഫോര്‍ ദി ബ്ളൈന്റ്' എന്ന ലൈബ്രറിയില്‍ രണ്ട് ലക്ഷത്തോളം ടോക്കിങ് ബുക്കുകള്‍ (Recorded Books) ലഭ്യമാണ്. കമ്പ്യൂട്ടറൈസ്ഡ് ബ്രെയില്‍ പ്രിന്റിങ് പ്രസ് നിലവില്‍ വന്നതോടുകൂടി ബ്രെയില്‍ പുസ്തകങ്ങള്‍ വന്‍തോതില്‍ നിര്‍മ്മിക്കുന്നതിന് സാധിച്ചു. ബ്രിട്ടനിലെ ദേശീയ ലൈബ്രറി (National Library of Britain) യു.എസ്സിലെ ലൈബ്രറി ഒഫ് കോണ്‍ഗ്രസ് (Library of Congress USA) എന്നിവ ആഗോളതലത്തില്‍ ബ്രെയില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നു.

അന്ധ-ബധിര വിദ്യാര്‍ഥികള്‍ പരിശീലനത്തില്‍‍‍

കംപ്യൂട്ടറിന്റെ സഹായത്തോടെ അച്ചടിച്ച പുസ്തകങ്ങള്‍ വായിച്ചു തരുന്ന സോഫ്‍റ്റ്‍വെയര്‍ പാക്കേജുകള്‍ മലയാളമുള്‍പ്പെടെ ലോകത്തിലെ മിക്കവാറും ഭാഷകളില്‍ ലഭ്യമായിരിക്കുന്നു. സ്ക്രീന്‍ റീഡിങ് സോഫ്‍റ്റ്‍വെയറിന്റെ സഹായത്തോടെ കാഴ്ചയില്ലാത്ത ഒരാള്‍ക്ക് കംപ്യൂട്ടര്‍ സ്ക്രീനില്‍ മലയാളമുള്‍പ്പെടെയുള്ള ഭാഷകള്‍ എഴുതുന്നതിനും എഡിറ്റു ചെയ്യുന്നതിനും പ്രിന്റ്ഔട്ട് എടുക്കുന്നതിനും ഇന്ന് സാധിക്കും. സാധാരണ അക്ഷരങ്ങളെ നേരിട്ട് പരിവര്‍ത്തനം ചെയ്ത് വായിക്കാവുന്ന റിഫ്രഷബിള്‍ ബ്രെയില്‍ ഡിസ്‍പ്ലേ (Paperless Braille) ഇന്ന് ലഭ്യമാണ്. കൂടാതെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മിച്ച ലേസര്‍ കെയിനുകള്‍ അന്ധരുടെ സ്വതന്ത്രസഞ്ചാരം കൂടുതല്‍ എളുപ്പമാക്കുന്നു. മുന്നിലെ തടസങ്ങളും കുഴികളും തിരിച്ചറിഞ്ഞ് പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്ന ഇത്തരം കെയിനുകള്‍ വികസിതരാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഇ-മെയില്‍, ഇന്റര്‍നെറ്റ് മുതലായ സൌകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് സ്ക്രീന്‍ റീഡിങ് സോഫ്‍റ്റ്‍വെയറിന്റെ സഹായത്തോടെ സാധിക്കുന്നത് കാഴ്ചയില്ലാത്തവരുടെ സ്വന്തം നിലയ്ക്കുള്ള പഠനത്തെ വളരെയധികം സഹായിക്കുന്നു.

അന്ധജന വിദ്യാഭ്യാസം കേരളത്തില്‍. കേരളത്തിലെ ആദ്യത്തെ അന്ധവിദ്യാലയം 1934-ല്‍ കുന്നംകുളത്ത് സ്ഥാപിക്കപ്പെട്ടു. ഇന്ന് കേരളത്തില്‍ 4 ഗവണ്‍മെന്റ് അന്ധവിദ്യാലയങ്ങള്‍ ഉള്‍പ്പെടെ 14 അന്ധവിദ്യാലയങ്ങള്‍ ഉണ്ട്. ഇന്‍ക്ളൂസീവ് എജ്യൂക്കേഷന്‍ നടപ്പിലാക്കപ്പെട്ടതോടുകൂടി സംയോജിത വിദ്യാഭ്യാസത്തിന് പ്രാധാന്യം ലഭിച്ചു. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ (resource teachers) സഹായത്താല്‍ പൊതു വിദ്യാലയങ്ങളിലും അന്ധവിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചുവരുന്നു.

(പി.കെ. ഹസന്‍ റാവുത്തര്‍, കെ. സത്യശീലന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍