This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്ത്യോഖ്യന്‍ റീത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:09, 9 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്ത്യോഖ്യന്‍ റീത്ത്

Antiochian Rite

അന്ത്യോഖ്യയില്‍ ഉടലെടുത്ത ക്രൈസ്തവ ആരാധനാരീതി. റീത്ത് എന്ന പദത്തിന് രീതി എന്നാണ് അര്‍ഥം. അന്ത്യോഖ്യന്‍ രീതിയിലുള്ള ആരാധനാക്രമം, ആധ്യാത്മിക ശിക്ഷണം, ആത്മീയ പാരമ്പര്യം എന്നീ ഘടകങ്ങളെ അംഗീകരിക്കുന്ന സഭാവിഭാഗത്തിനെയും പൊതുവേ അന്ത്യോഖ്യന്‍ റീത്ത് എന്നു വ്യവഹരിക്കാറുണ്ട്.

ക്രിസ്തുവിനുശേഷം ശിഷ്യന്മാര്‍ ജറുസലേമില്‍ തന്നെ സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അവിടെയുണ്ടായ മതപീഡനത്തെ തുടര്‍ന്ന് റോമാസാമ്രാജ്യത്തിന്റെ പൌരസ്ത്യ ആസ്ഥാനമായിരുന്ന അന്തോഖ്യയെ പ്രവര്‍ത്തന കേന്ദ്രമാക്കി. അവിടെ അവര്‍ക്കു ധാരാളം അനുയായികള്‍ ഉണ്ടായി. 'ക്രിസ്ത്യാനികള്‍' എന്ന പേര് ഇവിടെവച്ചാണ് അവര്‍ക്കു ലഭിച്ചത് (അപ്പൊ. പ്ര. 2:26). ഈ ക്രൈസ്തവ സമൂഹത്തിലാണ് ആദ്യമായി ക്രൈസ്തവ-ആരാധനാക്രമം രൂപംകൊണ്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ആദ്യം അരമായ ഭാഷയില്‍ ആയിരുന്ന ഇത് ഗ്രീക്കിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടു. അന്ത്യോഖ്യയില്‍ നിന്നും സമീപപ്രദേശങ്ങളിലേക്ക് അന്ത്യോഖ്യന്‍ റീത്ത് (രീതി) പ്രചരിച്ചു. പേര്‍ഷ്യ, കുസ്തന്തീനോസ് പൊലീസ് എന്നീ പ്രദേശങ്ങളില്‍ അനുയോജ്യമായ വ്യതിയാനങ്ങളോടുകൂടി ഇത് അംഗീകരിക്കപ്പെട്ടു. ക്രൈസ്തവമതത്തില്‍ പില്ക്കാലത്ത് പ്രചാരത്തില്‍ വന്ന വിവിധ-ആരാധനാരീതികള്‍ മേല്പറഞ്ഞ സ്ഥലങ്ങളില്‍ നിന്ന് സ്വീകരിക്കപ്പെട്ടവയാകുന്നു.

എ.ഡി. 451-ലെ കല്ക്കദോന്യ സുന്നഹദോസ് മുതല്‍ ഏഴാം ശ.-ത്തിലെ അറബികളുടെ സിറിയന്‍ ആക്രമണം വരെയുള്ള കാലങ്ങളില്‍ റോമന്‍ കത്തോലിക്കരും ഓര്‍ത്തഡോക്സ് സുറിയാനിക്കാരും അന്ത്യോഖ്യന്‍ റീത്താണ് പിന്‍തുടര്‍ന്നു വന്നിരുന്നത്. മധ്യപൂര്‍വദേശങ്ങളില്‍ റോമന്‍ കത്തോലിക്കരുടെയും ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെയും ഇടയില്‍ ഈ രീതി ഇന്നും പ്രചാരത്തിലുണ്ട്.

കേരളത്തില്‍ ക്രിസ്തുമതം സ്ഥാപിച്ചത് മാര്‍തോമ്മാശ്ളീഹാ ആണെന്നു വിശ്വസിക്കപ്പെടുന്നു. പേര്‍ഷ്യന്‍ സഭാമേലധ്യക്ഷന്മാരില്‍ നിന്നു ലഭിച്ച സുറിയാനിഭാഷയിലുള്ള ആരാധനാരീതിയാണ് ആദ്യകാലങ്ങളില്‍ ഇവിടെ ഉപയോഗിച്ചിരുന്നത്. പോര്‍ത്തുഗീസുകാരുടെ ആഗമനം വരെ കേരളത്തിലെ ക്രൈസ്തവസമൂഹം ഒരേ വിശ്വാസവും ആചാരക്രമവും അംഗീകരിച്ച് ഒറ്റക്കെട്ടായി നിലനിന്നിരുന്നു. റോമന്‍ പാത്രിയര്‍ക്കീസിന്റെ ആത്മീയാധികാരത്തില്‍ പെട്ട പോര്‍ത്തുഗീസുകാര്‍ അവരുടെ ലത്തീന്‍ ഭാഷയിലുള്ള ആരാധനാക്രമം ഉപയോഗിക്കാന്‍ കേരള ക്രൈസ്തവരെ പ്രേരിപ്പിച്ചു. സത്യവിശ്വാസവിരുദ്ധമായ നെസ്തോറിയന്‍ വിശ്വാസം (നോ: നെസ്തോറിയന്‍ വാദം) കേരളീയരുടെ ഇടയില്‍ ഉണ്ടായിരുന്നു എന്നാണ് അതിന് അവര്‍ പറഞ്ഞിരുന്ന ന്യായം. ഇതിനെത്തുടര്‍ന്ന് സഭയില്‍ ഭിന്നത ഉണ്ടായി. പോര്‍ത്തുഗീസുകാരെ എതിര്‍ത്തവര്‍ അന്ത്യോഖ്യന്‍ സഭാമേലധ്യക്ഷന്മാരുടെ പക്കല്‍ നിന്നുകൊണ്ടുവന്ന ആരാധനാക്രമവും ആത്മീയ പാരമ്പര്യവും സ്വന്തം പാരമ്പര്യവും ഉള്‍പ്പെടുത്തി മുന്നോട്ടുപോയി. പോര്‍ത്തുഗീസുകാരെ അംഗീകരിച്ച ഒരു വിഭാഗവും നിലവില്‍വന്നു. പുരാതനമായ ഐക്യം പുനഃസ്ഥാപിക്കുവാനുള്ള തീവ്രശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നെങ്കിലും ഇന്നും രണ്ടു വ്യത്യസ്ത വിഭാഗങ്ങളായി അവര്‍ തുടര്‍ന്നുവരുന്നു.

1930-ല്‍ അന്ത്യോഖ്യന്‍ റീത്ത് പുലര്‍ത്തിക്കൊണ്ട് റോമന്‍ കത്തോലിക്കാസഭയുമായി ഐക്യത്തില്‍ ഒരു ക്രൈസ്തവ സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ ബഥനി സ്ഥാപനങ്ങളുടെ ബിഷപ്പായിരുന്ന മാര്‍ ഈവാനിയോസ് മെത്രപ്പോലീത്ത ശ്രമിച്ചു. ഇദ്ദേഹം ഓര്‍ത്തഡോക്സ് സുറിയാനിസഭ വിട്ടുപോവുകയും മലങ്കര റീത്ത് എന്ന ഒരു പ്രത്യേക സഭാവിഭാഗം സ്ഥാപിക്കുകയും ചെയ്തു. അന്ത്യോഖ്യന്‍ പാരമ്പര്യങ്ങളെയും മലങ്കര(കേരളം)യുടെ പ്രത്യേകതകളെയും ഉള്‍ക്കൊള്ളുന്ന ഈ സഭാവിഭാഗം കേരളത്തില്‍ 'അന്ത്യോഖ്യന്‍ റീത്ത്' എന്ന പേരിലാണ് അറിയപ്പെടുന്നത്. നോ: മലങ്കര റീത്ത്

(ജോണ്‍ പെല്ലിശ്ശേരി, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍