This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്താരാഷ്ട്ര വാണിജ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:22, 25 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉള്ളടക്കം

അന്താരാഷ്ട്ര വാണിജ്യം

രാഷ്ട്രങ്ങള്‍ തമ്മില്‍ നടക്കുന്ന വാണിജ്യം. വ്യക്തികള്‍ തമ്മിലായാലും രാഷ്ട്രങ്ങള്‍ തമ്മിലായാലും വാണിജ്യം നടക്കുന്നതിനുള്ള അടിസ്ഥാനകാരണം ഒന്നുതന്നെയാണ്. ഓരോ വ്യക്തിയും തനിക്ക് ഏറ്റവും നന്നായി നിര്‍മിക്കുവാന്‍ കഴിയുന്ന വസ്തുക്കള്‍ ഉത്പാദിപ്പിക്കുകയും മറ്റുള്ളവരെപ്പോലെ നന്നായി ഉത്പാദിപ്പിക്കാന്‍ കഴിയാത്ത വസ്തുക്കള്‍ക്ക് അവരെ ആശ്രിയിക്കുകയും ചെയ്യുന്നു. രാഷ്ട്രങ്ങള്‍ തമ്മിലുള്ള വാണിജ്യത്തിലും ഈ തത്ത്വം തന്നെയാണ് അന്തര്‍ലീനമായിട്ടുള്ളത്.

അന്താരാഷ്ട്ര വാണിജ്യവും ആഭ്യന്തരവാണിജ്യവും

അന്താരാഷ്ട്രവാണിജ്യത്തിന്റെയും ആഭ്യന്തരവാണിജ്യത്തിന്റെയും അടിസ്ഥാനകാരണങ്ങള്‍ ഒന്നുതന്നെയാണെങ്കിലും ഇവ തമ്മില്‍ ചില മൌലിക വ്യത്യാസങ്ങളുണ്ട്.

ഒരു രാജ്യാതിര്‍ത്തിക്കുള്ളില്‍ തൊഴിലിന്റെയും മൂലധനത്തിന്റെയും ചലനക്ഷമത ഏറിയിരിക്കും. പ്രതിഫലത്തിന്റെ തോതനുസരിച്ച് ഈ ഘടകങ്ങള്‍ ഒരു ഉത്പാദനശാലയില്‍നിന്ന് മറ്റൊന്നിലേക്കോ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കോ പ്രവഹിക്കുന്നു. തത്ഫലമായി കാലാന്തരത്തില്‍ ഇവയ്ക്കു ലഭിക്കുന്ന പ്രതിഫലം ഏറെക്കുറെ സമമായിത്തീരുന്നു. നേരേമറിച്ച് ഇവയുടെ രാജ്യാന്തരചലനക്ഷമത തുലോം കുറവാണ്. ഇതുമൂലം ഉത്പാദനഘടകങ്ങള്‍ക്ക് വിവിധ രാഷ്ട്രങ്ങളില്‍ ലഭിക്കുന്ന പ്രതിഫലം വ്യത്യസ്തമായിരിക്കും. ഈ വസ്തുത ആദ്യമായി വിശകലനം ചെയ്തത് ക്ളാസിക്കല്‍ ധനശാസ്ത്രജ്ഞന്‍മാരാണ്. ഇതിനെതിരായി വളരെയേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. വിശ്വാസങ്ങളിലും ആചാരങ്ങളിലും ഭാഷകളിലുമുള്ള വ്യത്യാസങ്ങള്‍, പ്രാദേശികപരിഗണനകള്‍, ഗതാഗതതടസ്സങ്ങള്‍ എന്നിവ ഉത്പാദനഘടകങ്ങളുടെ ചലനക്ഷമതയെ ഒരു രാജ്യാതിര്‍ത്തിക്കുള്ളില്‍തന്നെ നിയന്ത്രിക്കുന്നുവെന്നാണ് മുഖ്യമായ വിമര്‍ശനം. അതേസമയംതന്നെ ഇവയ്ക്ക് രാജ്യാന്തരചലനക്ഷമത തീരെയില്ല എന്നും പറഞ്ഞുകൂടാ. സാമ്പത്തിക ആഗോളവല്‍ക്കരണത്തിന്റെ ഫലമായി രാജ്യാന്തര ചലനക്ഷമത ഇന്ന് വളരെയേറെ സജീവമായിട്ടുണ്ട്. രാഷ്ട്രീയാനിശ്ചിതത്വം, വിദേശീയരെപ്പറ്റിയുള്ള വിശ്വാസക്കുറവ്, വിദേശീയഭാഷകളിലുള്ള അജ്ഞത, കുടിയേറ്റനിയന്ത്രണങ്ങള്‍, വിദേശനിക്ഷേപനിയന്ത്രണങ്ങള്‍, നിയമപരമായി പരിഹാരം നേടുന്നതിനുളള വൈഷമ്യങ്ങള്‍, യുദ്ധാനന്തരനാണയപ്പെരുപ്പം എന്നിവയായിരുന്നു രാജ്യാന്തരചലനക്ഷമതയെ നിയന്ത്രിച്ചിരുന്ന ഘടകങ്ങള്‍. എന്നാല്‍, ഇവയ്ക്ക് പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ അന്താരാഷ്ട്ര വാണിജ്യം ഇന്ന് ഏറ്റവും സജീവവും ചലനാത്മകവുമായ ഒരു സാമ്പത്തിക പ്രക്രിയയായി മാറിയിരിക്കുന്നു,

അന്താരാഷ്ട്ര വാണിജ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

പ്രകൃതിവിഭവങ്ങളുടെ ചോദന-പ്രദാനങ്ങളിലുള്ള വിടവ്

ധാതുക്കള്‍, കാര്‍ഷികവിഭവങ്ങള്‍ തുടങ്ങിയവയുടെ ഭൂമിശാസ്ത്രപരമായ വിതരണത്തില്‍ ഗണ്യമായ അസമത്വങ്ങളുണ്ട്. മറ്റുള്ള രാഷ്ട്രങ്ങളില്‍നിന്നെല്ലാം തികച്ചും സ്വതന്ത്രമായി നില്ക്കുവാന്‍ തക്കവണ്ണം വിഭവശേഷിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടുവാന്‍ ഒരു രാഷ്ട്രത്തിനും സാധ്യമല്ല. തന്‍മൂലം ഓരോ രാഷ്ട്രവും അതതിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മറ്റു രാഷ്ട്രങ്ങളുമായി വാണിജ്യബന്ധം സ്ഥാപിക്കുവാന്‍ നിര്‍ബബന്ധിതമാകുന്നു.


വിശേഷവത്കരണവും ആപേക്ഷിക വ്യയസിദ്ധാന്തവും

പലപ്പോഴും ഒരു രാഷ്ട്രം അതിനുതന്നെ ഉത്പാദിപ്പിക്കുവാന്‍ കഴിയുന്ന ചരക്കുകള്‍കൂടി മറ്റു രാഷ്ട്രങ്ങളില്‍നിന്നു വാങ്ങുന്നു. ഇതിനു കാരണം അന്തര്‍ദേശീയവിശേഷവത്കരണവും (Specialisation) അതിന്റെ അടിസ്ഥാനമായ ആപേക്ഷിക വ്യയസിദ്ധാന്തവു(Principle of Comparative Cost)മാണ്. ഈ തത്ത്വപ്രകാരം ഓരോ രാഷ്ട്രവും അതതിന് ഏറ്റവും കൂടുതല്‍ ആപേക്ഷികാനുകൂല്യമുള്ളതോ ഏറ്റവും കുറവ് ആപേക്ഷികപ്രാതികൂല്യമുള്ളതോ ആയ ചരക്കുകളുടെ ഉത്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മറ്റുള്ള രാഷ്ട്രങ്ങളുമായി വ്യാപാരം നടത്തുന്നതായാല്‍ എല്ലാ രാഷ്ട്രങ്ങള്‍ക്കും ലാഭകരമായിരിക്കും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ വിവിധ രാഷ്ട്രങ്ങളില്‍ വിഭിന്നചരക്കുകളുടെ സൂക്ഷ്മവ്യയ-വില വ്യത്യാസാനുപാതം (Differential cost price ratio) അന്താരാഷ്ട്ര വാണിജ്യത്തിന് പ്രേരകമായ ഒരു മുഖ്യഘടകമാണ്.


സാമ്പത്തികപുരോഗതിയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍

വികസിതരാഷ്ട്രമായ ബ്രിട്ടന്‍ അത്രയുംതന്നെ വികസിതമല്ലാത്ത ആസ്റ്റ്രേലിയാ, ആര്‍ജന്റീനാ, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും അസംസ്കൃതവസ്തുക്കള്‍ വാങ്ങുകയും പകരം നിര്‍മിതവസ്തുക്കള്‍ നല്കുകയും ചെയ്യുന്നു. യു.എസ്സും ബ്രിട്ടനും തമ്മിലുള്ള വാണിജ്യചരിത്രവും ഈ വസ്തുത തെളിയിക്കുന്നു. ഒരു കാലത്ത് കാര്‍ഷികപ്രധാനമായിരുന്ന യു.എസ്. ബ്രിട്ടനെ സംബന്ധിച്ചിടത്തോളം അസംസ്കൃതവസ്തുക്കളുടെയും ഭക്ഷണവിഭവങ്ങളുടെയും പ്രഭവസ്ഥാനവും നിര്‍മിതവസ്തുക്കളുടെ ഒരു മുഖ്യവിപണിയുമായിരുന്നു. എന്നാല്‍ ഇന്ന് യു.എസ്. ഈ സ്ഥിതിവിശേഷത്തെ അതിജീവിച്ചിരിക്കുന്നുവെന്നുമാത്രമല്ല, ലോകവിപണികളില്‍ മുഖ്യശക്തിയായി മാറുകയും ചെയ്തു.


ജനസംഖ്യാവിതരണത്തിലുള്ള വ്യത്യാസങ്ങള്‍

ജനപ്പെരുപ്പമുള്ള പ്രദേശങ്ങളിലെ ജനത തങ്ങളുടെ മിച്ചമനുഷ്യപ്രയത്നം സമ്പൂര്‍ണ ഉത്പന്നങ്ങളാക്കി മാറ്റി ജനബാഹുല്യം കുറഞ്ഞ രാഷ്ട്രങ്ങളിലെ മിച്ചകാര്‍ഷികവിഭവങ്ങള്‍ക്കും അസംസ്കൃതസാധനങ്ങള്‍ക്കുമായി കൈമാറ്റം ചെയ്യുന്നു. ഇതൊരു സാമാന്യതത്ത്വമായി അംഗീകരിക്കാമെങ്കിലും ഇതിന് ചില അപവാദങ്ങള്‍ കാണുന്നുണ്ട്. ദക്ഷിണപൂര്‍വേഷ്യന്‍ രാഷ്ട്രങ്ങള്‍ ലോകത്തിലെ ഏറ്റവും ജനബാഹുല്യമുള്ള പ്രദേശങ്ങളാണെങ്കില്‍ക്കൂടി അതിനനുസരണമായി വിദേശവാണിജ്യം ഇവിടെ വളര്‍ന്നിട്ടില്ല എന്നത് ഇതിനുദാഹരണമാണ്.


ഗതാഗത-വാര്‍ത്താവിനിമയസൌകര്യങ്ങള്‍

പ്രാചീനകാലവാണിജ്യത്തിന്റെ അതിര്‍ത്തികള്‍ ചുരുങ്ങിയിരുന്നതിനുള്ള ഒരു പ്രധാനകാരണം കാര്യക്ഷമമായ ഗതാഗത-വാര്‍ത്താവിനിമയ സൌകര്യങ്ങളുടെ അഭാവമായിരുന്നു. ഇവയിലുണ്ടായ ഓരോ പുരോഗതിയും അന്താരാഷ്ട്രവാണിജ്യത്തിലെ ഓരോ നാഴികക്കല്ലായിരുന്നു.


മുകളില്‍ വിവരിച്ച അടിസ്ഥാനഘടകങ്ങള്‍ക്കു പുറമേ ദേശീയസമ്പത്ത്, രാഷ്ട്രീയമായ ചേരിതിരിവുകള്‍, ദേശീയസ്വഭാവങ്ങള്‍, ആചാരരീതികള്‍, വന്‍തോതിലുള്ള ഉത്പാദനം എന്നിവയും അന്താരാഷ്ട്രവാണിജ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.


ആളോഹരിവരുമാനത്തെയും മൂലധനത്തെയും ആസ്പദമാക്കിയുള്ള ദേശീയസമ്പത്ത് ജനങ്ങളുടെ ഉപഭോഗരീതിയില്‍മാറ്റങ്ങള്‍ വരുത്തുന്നു. ഒരു സമ്പന്നരാഷ്ട്രത്തിലെ ജനത അവരുടെ ജീവിതസൌകര്യങ്ങള്‍ വര്‍ധിപ്പിക്കുവാനും അവയ്ക്ക് വൈവിധ്യം നല്കുവാനും മറ്റുരാഷ്ട്രങ്ങളുമായി വാണിജ്യബന്ധത്തില്‍ ഏര്‍പ്പെടുന്നു.


വിദേശീയ മുതല്‍മുടക്കും അന്താരാഷ്ട്രവ്യാപാരവും തമ്മിലുള്ള ബന്ധത്തിന് കരീബിയന്‍മേഖല ഒരുത്തമദൃഷ്ടാന്തമാണ്. യു.എസ്. ഇവിടെ മുടക്കിയ മൂലധനനിക്ഷേപങ്ങള്‍ ഈ മേഖലയ്ക്ക് അന്താരാഷ്ട്രവാണിജ്യത്തില്‍ ഒരു പ്രമുഖസ്ഥാനം സമ്പാദിച്ചുകൊടുത്തു.


വിദേശവാണിജ്യവും ദേശീയസമ്പദ്‍വ്യവസ്ഥയും

ഒരു രാഷ്ട്രത്തിന്റെ വിദേശവാണിജ്യവും ദേശീയസമ്പദ്‍വ്യവസ്ഥയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെങ്കിലും മൊത്തം ദേശീയോത്പാദനവും വിദേശവാണിജ്യവും തമ്മിലുളള അനുപാതം ആ രാഷ്ട്രത്തിന്റെ സാമ്പത്തിക വികാസത്തെ സൂചിപ്പിക്കണമെന്നില്ല.


വിദേശവ്യാപാരത്തിന്റെ ആകെത്തുക ഒരു രാഷ്ട്രത്തിന്റെ സാമ്പത്തികവികാസത്തിന്റെ കേവലസൂചികയായിക്കണക്കാക്കുവാന്‍ സാധ്യമല്ല. ദൃഷ്ടാന്തമായി മൊത്തം വിദേശവ്യാപാരത്തില്‍ സ്വീഡനെക്കാള്‍ വളരെ മുന്‍പന്തിയിലാണ് ഇന്ത്യ. എന്നാല്‍ സാമ്പത്തികപുരോഗതിയിലും തദ്വാരാ ജീവിതനിലവാരത്തിലും സ്വീഡന്‍ മുന്‍പന്തിയില്‍ നില്ക്കുന്നു.


ആളോഹരിവിദേശവ്യാപാരവും ദേശീയസമ്പദ്‍വ്യവസ്ഥയുടെ കേവലമാനദണ്ഡമായി കണക്കാക്കുവാന്‍ വിഷമമുണ്ട്. പല വികസിതരാഷ്ട്രങ്ങളുടെയും ആളോഹരി വിദേശവ്യാപാരം ഗണ്യമാണെന്നുള്ളത് ശരിയാണ്. പക്ഷേ, സാമ്പത്തികവികാസത്തില്‍ പിന്നാക്കം നില്ക്കുന്ന പല രാഷ്ട്രങ്ങളുടെയും ആളോഹരിവിദേശവ്യാപാരം യു.എസ്സിന്റെതിനെക്കാള്‍ കൂടുതലാണ്.

ചരിത്രം

വാണിജ്യത്തിന്റെ തുടക്കം കുറിക്കുന്നത് മാറ്റക്കച്ചവടമാണ്. മാനവസംസ്കാരത്തിന്റെ ആദ്യത്തെ ചുവടുവയ്പായിരുന്നു ഇത്. സംസ്കാരത്തിന്റെയും സമ്പത്തിന്റെയും അനുക്രമമായ വര്‍ധനയോടെ മനുഷ്യന്‍ രാഷ്ട്രീയാതിര്‍ത്തികള്‍ വിട്ട് ക്രയവിക്രയം നടത്തുവാന്‍ തുടങ്ങി. യന്ത്രവത്കരണവും നാഗരികതയിലുള്ള പുരോഗതിയും അന്താരാഷ്ട്രവാണിജ്യം സങ്കീര്‍ണമാക്കി. വ്യവസായമേഖലകളിലും ഗതാഗത-വാര്‍ത്താവിനിമയമേഖലകളിലുമുണ്ടായ കണ്ടുപിടിത്തങ്ങളുടെ കാലാനുസൃതമായ വളര്‍ച്ചയോടെ അന്താരാഷ്ട്രവാണിജ്യം ആധുനികരീതിയില്‍ വളര്‍ച്ച പ്രാപിച്ചു. ഇന്ന് ശാസ്ത്രീയ-സാങ്കേതികമേഖലകളില്‍ മൌലികങ്ങളായ പല പരിവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഒരു 'രണ്ടാംവ്യവസായവിപ്ളവ'ത്തിനുതന്നെ കളമൊരുക്കുന്ന ഈ പരിവര്‍ത്തനങ്ങള്‍ സമകാലിക അന്താരാഷ്ട്രവാണിജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ടിരിക്കുന്നു.


അതിപ്രാചീനകാലത്തുതന്നെ രാജ്യാന്തരവാണിജ്യം നടന്നു വന്നിരുന്നതായി ചരിത്രാതീതകാലഗവേഷണങ്ങള്‍ തെളിയിക്കുന്നു. ക്രിസ്ത്വബ്ദത്തിനുമുന്‍പുതന്നെ ഇന്ത്യയും മധ്യപൌരസ്ത്യരാജ്യങ്ങളുമായി സമുദ്രാന്തരസമ്പര്‍ക്കമുണ്ടായിരുന്നു. പുരാതനഗ്രീസിലേയും റോമിലേയും ലിഖിതങ്ങളില്‍ ചൈനയെക്കുറിച്ചു കാണുന്ന വിവരങ്ങള്‍ ഈ രാഷ്ട്രങ്ങള്‍ തമ്മിലുണ്ടായിരുന്ന വ്യാപാരബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. ചൈനയില്‍നിന്നുള്ള കരമാര്‍ഗം മധ്യേഷയിലെ പട്ടണങ്ങളില്‍കൂടി കാബൂളിലേക്കും പേര്‍ഷ്യന്‍പട്ടണങ്ങളില്‍കൂടി അലപ്പോയിയിലേക്കും ഡമാസ്കസിലേക്കും മെഡിറ്ററേനിയന്‍തീരത്തുള്ള തുറമുഖങ്ങളിലേക്കും വ്യാപിച്ചു കിടന്നിരുന്നു. വിലകൂടിയ തുണിത്തരങ്ങള്‍, പട്ടുതരങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവ ഈ മാര്‍ഗത്തില്‍കൂടിയാണ് കടന്നിരുന്നത്. ഗതാഗതസൌകര്യങ്ങളുടെ കുറവുമൂലം ഈ കാലഘട്ടത്തില്‍ രാജ്യാന്തരവാണിജ്യം മിക്കവാറും വിലപിടിപ്പുള്ള വസ്തുക്കളില്‍ ഒതുങ്ങിനിന്നു.


എ.ഡി. 15-ാം ശ.-ത്തിന്റെ അന്ത്യവും 16-ാം ശ.വും അന്താരാഷ്ട്രവാണിജ്യചരിത്രത്തിലെ വഴിത്തിരിവുകളാണ്. 1492-ല്‍ കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതോടെ അത്‍ലാന്തിക് സമുദ്രത്തിലൂടെ രാജ്യാന്തരങ്ങളിലേക്കുള്ള സഞ്ചാരമാര്‍ഗം സുഗമമായി. ഇതിനെത്തുടര്‍ന്ന് മെക്സിക്കോ, പെറു എന്നീ രാജ്യങ്ങളില്‍ സ്പെയിന്‍ ആധിപത്യം സ്ഥാപിച്ചു. കുടിയേറിപ്പാര്‍പ്പും യൂറോപ്യന്‍ ചരക്കുകളുടെ വിപണിയും സ്പാനിഷ് പുത്രികാരാജ്യങ്ങളിലാണ് ആദ്യമായി വികാസംപ്രാപിച്ചത്.


ഇതേസമയംതന്നെ പോര്‍ത്തുഗീസ് നാവികര്‍ ആഫ്രിക്കന്‍ തീരങ്ങള്‍ചുറ്റി ഏഷ്യയെ സമീപിക്കുന്നുണ്ടായിരുന്നു. ഗുഡ്ഹോപ് മുനമ്പുവഴി വാസ്കോഡഗാമ ഇന്ത്യയില്‍ എത്തിച്ചേര്‍ന്നതോടെ (1498) പോര്‍ത്തുഗല്‍ അധികാരത്തിന്റെയും സമ്പത്തിന്റെയും ഇരിപ്പിടമായിമാറി. ചുരുക്കത്തില്‍ വെനീസിലെ രണ്ടു കപ്പലുകളിലും മധ്യപൂര്‍വദേശങ്ങളിലെ ഒട്ടകങ്ങളിലും ഒതുങ്ങിനിന്ന വാണിജ്യത്തിന് പുതിയ രൂപവും ഭാവവും സിദ്ധിച്ചു. 16-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി പോര്‍ത്തുഗല്‍ അതിന്റെ ഔന്നത്യത്തിലെത്തിച്ചേര്‍ന്നു. ഇന്ത്യ, സിലോണ്‍, മലയാ, വ.കിഴക്കന്‍ ഏഷ്യന്‍രാജ്യങ്ങള്‍ എന്നിവയുമായി വ്യാപാരത്തില്‍ കുത്തക സ്ഥാപിക്കുവാന്‍ ഇക്കാലങ്ങളില്‍ പോര്‍ത്തുഗീസുകാര്‍ക്ക് കഴിഞ്ഞു.


സമുദ്രാന്തരകപ്പല്‍മാര്‍ഗങ്ങളുടെ ആവിര്‍ഭാവത്തോടുകൂടി വാണിജ്യ-സമ്പദ് വ്യവസ്ഥകളില്‍ വിപ്ളവാത്മകങ്ങളായ പരിവര്‍ത്തനങ്ങള്‍ ദൃശ്യമായിത്തുടങ്ങി. സോഫാല, ഓര്‍മസ് (പേര്‍ഷ്യാ), സൂറത്ത്, കോഴിക്കോട്, മലാക്കാ, ബന്താം (ജാവാ), മക്കാവോ, ഹിരാദോ (ജപ്പാന്‍) തുടങ്ങിയ തുറമുഖ പട്ടണങ്ങള്‍ ലോകവാണിജ്യഭൂപടത്തില്‍ ഉയര്‍ന്നുവന്നത് ഇക്കാലത്താണ്. 17-ാം ശ.-ത്തിന്റെ മധ്യത്തോടെ പ്രധാന യൂറോപ്യന്‍രാജ്യങ്ങളും ഏഷ്യന്‍രാജ്യങ്ങളുമായി വാണിജ്യബന്ധങ്ങള്‍ സ്ഥാപിതമായി. ഇംഗ്ളീഷുകാരുടെയും ഡച്ചുകാരുടെയും രംഗപ്രവേശം പോര്‍ത്തുഗീസുകാര്‍ക്കുള്ള ഏഷ്യയിലെ കച്ചവടക്കുത്തക നഷ്ടപ്പെടുത്തി. നാവികശക്തിയുടെ ഉയര്‍ച്ചയോടെ രാജ്യാന്തരവാണിജ്യത്തില്‍ ബ്രിട്ടന്‍ നേതൃസ്ഥാനം പിടിച്ചുപറ്റുകയും ചെയ്തു.

വ്യവസായവിപ്ളവം

ഏതാണ്ട് ഈ കാലഘട്ടത്തില്‍ത്തന്നെയാണ് 'കച്ചവടസിദ്ധാന്ത'ത്തിന്റെയും ഉദയം. എന്തുവിലകൊടുത്തും 'ഇറക്കുമതി ചുരുക്കുക, കയറ്റുമതി പരമാവധിയാക്കുക' എന്നുള്ളതായിരുന്നു ഈ സിദ്ധാന്തത്തിന്റെ രത്നച്ചുരുക്കം. അതനുസരിച്ച് പല രാഷ്ട്രങ്ങളും രൂക്ഷമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.


കച്ചവടസിദ്ധാന്തം അതിന്റെ അത്യുന്നതിയില്‍ നില്ക്കുമ്പോള്‍ത്തന്നെ അതിനെതിരായി അഭിപ്രായങ്ങള്‍ പൊങ്ങിവരാന്‍ തുടങ്ങി. മുതലാളിത്തത്തിന്റെ വികാസത്തോടെ 17-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലും 18-ാം ശ.-ത്തിന്റെ ആരംഭത്തിലും സാമ്പത്തികസ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള മുറവിളി കൂടുതല്‍ ഉച്ചത്തിലാകുകയും സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ പല അയവുകള്‍ വരികയും ചെയ്തു. പ്രസിദ്ധ ധനശാസ്ത്രജ്ഞനായ ആഡംസ്മിത്ത് ഇത്തരുണത്തില്‍ സ്മരണീയനാണ്. സ്വതന്ത്രവ്യാപാരത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ വാദങ്ങള്‍ ലോകപ്രശസ്തിയാര്‍ജിച്ചു. വ്യവസായവിപ്ളവത്തോടുകൂടി പ്രത്യേകിച്ചും ഈ വാദമുഖങ്ങളുടെ ആഘാതം ദൃശ്യമായിത്തുടങ്ങി.


ഇംഗ്ളണ്ടിന്റെ വ്യവസായവിപ്ളവം കണ്ടുപിടിത്തങ്ങളുടെ ഒരു ശൃംഖലതന്നെ സൃഷ്ടിച്ചു. പരമ്പരയായ കണ്ടുപിടിത്തങ്ങള്‍ ഇരുമ്പുവ്യവസായത്തിലും തുണിവ്യവസായത്തിലും വമ്പിച്ച മാറ്റങ്ങള്‍ വരുത്തി. ആവിയന്ത്രത്തിന്റെ ആവിര്‍ഭാവം വ്യവസായമണ്ഡലത്തില്‍ ഒരു പുതിയ യുഗത്തെത്തന്നെ കുറിക്കുന്നു.


18-ാം ശ-ത്തിന്റെ അന്ത്യഘട്ടത്തില്‍ ആഡംസ്മിത്തിന്റെ സ്വതന്ത്രവ്യാപാരതത്ത്വങ്ങള്‍ അടിയുറയ്ക്കുകയും 'യഥേച്ഛാകാരിതാ' (Laissez-faire) സിദ്ധാന്തം സാമ്പത്തിക ബന്ധങ്ങളുടെ അടിസ്ഥാനതത്ത്വമായി അംഗീകരിക്കപ്പെടുകയും ചെയ്തു. 1860-ല്‍ സ്വതന്ത്രവ്യാപാരനയം ബ്രിട്ടന്‍ നിയമപരമായി അംഗീകരിച്ചു. ഫ്രാന്‍സ്, ഹോളണ്ട്, ബല്‍ജിയം, യു.എസ്., ജര്‍മനി തുടങ്ങിയ രാഷ്ട്രങ്ങളും രാജ്യാന്തരവ്യാപാരനയങ്ങളില്‍ പല അയവുകളും വരുത്തി. നിയന്ത്രണങ്ങളില്‍നിന്നും വിമുക്തമായതോടെ അന്താരാഷ്ട്രവാണിജ്യം വിപുലമാകുവാന്‍ തുടങ്ങി. വാണിജ്യവ്യാപനത്തിനനുസൃതമായി ലോകമെമ്പാടും വിശേഷവത്കരണം ഒരു പ്രാഥമികതത്ത്വമായി അംഗീകരിക്കപ്പെട്ടു. 1870-ല്‍ സ്വര്‍ണമാനവ്യവസ്ഥ (Gold Standard System) മിക്ക രാഷ്ട്രങ്ങളും സ്വീകരിച്ചതോടെ അന്താരാഷ്ട്രവാണിജ്യം കൂടുതല്‍ സുഗമമാകുകയും ചെയ്തു.


ആദ്യഘട്ടങ്ങളില്‍ ബ്രിട്ടന്റെ വളരെ പുറകില്‍ നിന്നിരുന്ന ജര്‍മനി 20-ാം ശ.-ത്തോടുകൂടി അഭൂതപൂര്‍വമായ വ്യാവസായികവളര്‍ച്ച പ്രാപിച്ചു. യു.എസ്സിന്റെ വ്യാവസായികപുരോഗതി ഇതിലും ആശ്ചര്യജനകമായിരുന്നു. ഒന്നാം ലോകയുദ്ധത്തിനു മുന്‍പുതന്നെ ഈ രാഷ്ട്രം ബ്രിട്ടനെ പിന്നിലാക്കി.


ആധുനികവികാസം

അന്താരാഷ്ട്രവാണിജ്യത്തില്‍ 1815-നും 1914-നും ഇടയ്ക്കുണ്ടായ ഗണ്യമായ പുരോഗതി പ്രത്യേകം ശ്രദ്ധേയമാണ്. ഈ കാലയളവില്‍ ലോകജനസംഖ്യ ഇരട്ടിയോടടുക്കുകയും ലോകവാണിജ്യം ഇരുപതുമടങ്ങുകണ്ട് വര്‍ധിക്കുകയും ചെയ്തു. സ്വര്‍ണമാനവ്യവസ്ഥയുടെ അംഗീകാരം, ഉഷ്ണമേഖലാപ്രദേശങ്ങളുടെയും അവയുടെ ഉത്പന്നങ്ങളുടെയും വര്‍ധമാനമായ പ്രാധാന്യം, സമശീതോഷ്ണമേഖലാപ്രദേശങ്ങളുടെ വികാസം, യു.എസ്സിന്റെയും ജര്‍മനിയുടെയും വ്യാവസായികോത്സാഹം, യൂറോപ്യന്‍ വന്‍കരയിലുണ്ടായ കാര്‍ഷികപുരോഗതി തുടങ്ങിയവ ഒന്നാം ലോകയുദ്ധത്തിനു തൊട്ടുമുന്‍പുള്ള അരനൂറ്റാണ്ടില്‍ ലോകവാണിജ്യത്തിന്റെ ബഹുമുഖമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി.


ഒന്നാം ലോകയുദ്ധം പല രാഷ്ട്രങ്ങളുടെയും വിദേശ വ്യാപാരത്തിന് കനത്ത ആഘാതം ഏല്പിച്ചു. രാഷ്ട്രങ്ങള്‍ ഒന്നൊന്നായി സ്വര്‍ണമാനവ്യവസ്ഥ ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതമായി. സ്വര്‍ണത്തെ ആസ്പദമാക്കിയുള്ള വിവിധനാണയങ്ങളുടെ ആഗോളവിനിമയത്തില്‍ സംജാതമായ സ്തംഭനാവസ്ഥയായിരുന്നു ഇതിന്റെ ഫലം. 19-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ത്തന്നെ തലപൊക്കുവാന്‍ തുടങ്ങിയ ദേശീയത കൂടുതല്‍ ശക്തിപ്പെട്ടു. യുദ്ധം മൂലമുണ്ടായ സാമ്പത്തികോപരോധം രാജ്യാന്തരവാണിജ്യഗതിയില്‍ നിര്‍ണായകമായ പല മാറ്റങ്ങള്‍ക്കും വഴിതെളിച്ചു. പരമ്പരാഗതമായ തുറകളില്‍നിന്ന് ചരക്കുകള്‍ കിട്ടാന്‍ വൈഷമ്യം നേരിട്ടപ്പോള്‍ രാഷ്ട്രങ്ങള്‍ മറ്റു മാര്‍ഗങ്ങള്‍ ആരായുവാന്‍ തുടങ്ങി. അവയില്‍ത്തന്നെ ചിലത് അവയുടേതായ ഉത്പാദനമാര്‍ഗങ്ങള്‍ വികസിപ്പിക്കുവാനും നിര്‍ബന്ധിതമായി. സമാധാനം കൈവന്നതിനുശേഷവും ലോകവിപണികളില്‍ തങ്ങളുടെ സ്ഥാനം പുനരാര്‍ജിക്കുവാന്‍ പല രാഷ്ട്രങ്ങള്‍ക്കും കഴിഞ്ഞില്ല. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായിരുന്നു യു.എസ്സിന്റെ നില. യുദ്ധാവസാനത്തോടെ ലോകവാണിജ്യത്തില്‍ ഈ രാഷ്ട്രത്തിന്റെ സ്ഥാനം കൂടുതല്‍ കെട്ടുറപ്പുള്ളതായിത്തീരുകയാണുണ്ടായത്.


യൂറോപ്പിന്റെ യുദ്ധാനന്തര പുനര്‍നിര്‍മാണം മികച്ചതായിരുന്നു. 1928 ആയപ്പോഴേക്കും നാല്പതോളം രാഷ്ട്രങ്ങള്‍ ചില മാറ്റങ്ങള്‍ക്ക് വിധേയമായി സ്വര്‍ണമാനവ്യവസ്ഥ വീണ്ടും സ്വീകരിച്ചു. 1914-നും 1929-നും ഇടയ്ക്ക് ആഗോള-ഇറക്കുമതി ഏതാണ്ട് ഇരട്ടിയായി; കയറ്റുമതിയാകട്ടെ 67 ശ.മാ.-ത്തോളം ഉയരുകയും ചെയ്തു.


1929 അവസാനമായപ്പോഴേക്കും ലോകത്തെമ്പാടും സാമ്പത്തിക വ്യാപാരമാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. മൂന്നു വര്‍ഷത്തോളം ഇതിന്റെ കെടുതികള്‍ നീണ്ടുനിന്നു. സാമ്പത്തികദേശീയതയുടെ (Economic Nationalism) അതിപ്രസരം സ്ഥിതിഗതികളെ കൂടുതല്‍ വഷളാക്കി. 1931 ആയപ്പോഴേക്കും ബ്രിട്ടന്‍ ഉള്‍പ്പെടെ പല രാഷ്ട്രങ്ങളും സ്വര്‍ണമാനവ്യവസ്ഥ ഉപേക്ഷിച്ചു. സംരക്ഷണനികുതികള്‍, വിദേശവിനിമയനിയന്ത്രണങ്ങള്‍, നാണയവിമൂല്യനം (devaluation) തുടങ്ങിയവ രാഷ്ട്രങ്ങളുടെ വിദേശവ്യാപാരത്തെ താറുമാറാക്കി.


രണ്ടാം ലോകയുദ്ധവും അനന്തരസംഭവങ്ങളും അന്താരാഷ്ട്രവാണിജ്യത്തില്‍ വീണ്ടും ചലനങ്ങള്‍ സൃഷ്ടിച്ചു. സാമ്രാജ്യശക്തികളുടെ തിരോധാനം, വ്യവസായവത്കരണം ത്വരിതപ്പെടുത്തുവാനുള്ള വികസ്വരരാഷ്ട്രങ്ങളുടെ വ്യഗ്രത, അന്താരാഷ്ട്രസംഘടനകളുടെയും വാണിജ്യച്ചേരികളുടെയും ആവിര്‍ഭാവം, ശാസ്ത്രീയ-സാങ്കേതികമണ്ഡലങ്ങളിലുണ്ടായ മൌലികങ്ങളായ പരിവര്‍ത്തനങ്ങള്‍ എന്നിവ ആധുനികലോകവാണിജ്യത്തില്‍ ദൂരവ്യാപകമായ പല വ്യതിയാനങ്ങളും വരുത്തി.


അന്താരാഷ്ട്രവാണിജ്യം ഇന്ന്

ഒന്നാം ലോകയുദ്ധം കഴിഞ്ഞുള്ള അരശതാബ്ദത്തില്‍ അന്താരാഷ്ട്രവാണിജ്യത്തിലുണ്ടായ വളര്‍ച്ച അദ്ഭുതാവഹമാണ്. രണ്ടാം ലോകയുദ്ധത്തിനു മുന്‍പുണ്ടായിരുന്ന കാലഘട്ടവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ന് ലോകവാണിജ്യം വിലയുടെയും പരിമാണത്തിന്റെയും അടിസ്ഥാനത്തില്‍ പലമടങ്ങു വര്‍ധിച്ചിരിക്കുന്നതായി കാണാന്‍ കഴിയും. ഇതോടൊപ്പം തന്നെ ഇതിന്റെ ഘടനയിലും പ്രവാഹത്തിലും സാരമായ പല പരിവര്‍ത്തനങ്ങളുമുണ്ടായിട്ടുണ്ട്.


മുഖ്യവാണിജ്യവിഭവങ്ങള്‍

നിര്‍മിതോത്പന്നങ്ങളുടെ വര്‍ധമാനമായ പ്രാധാന്യം ലോകവാണിജ്യഘടനയുടെ മാറ്റങ്ങളിലൊന്നാണ്. ഇതിന്റെ അനുസിദ്ധാന്തമായി ആഗോളവാണിജ്യത്തില്‍ വികസിതരാഷ്ട്രങ്ങളുടെ ഓഹരിയും അത്രകണ്ടു വര്‍ധിച്ചിട്ടുണ്ട്. 1913-ല്‍ ആഗോളക്കയറ്റുമതിയുടെ മൂന്നിലൊരുഭാഗമായിരുന്ന നിര്‍മിതോത്പന്നങ്ങളും യന്ത്രസാമഗ്രികളും ഇന്ന് പകുതിയിലേറെയാണ്. ഇവയില്‍ത്തന്നെ മൂന്നില്‍ രണ്ടുഭാഗം മൂലധനസാന്ദ്രമായ ഉത്പന്നങ്ങളാണ്. ഈ ഉത്പന്നങ്ങളുടെ വ്യാപാരത്തില്‍ വികസിത രാഷ്ട്രങ്ങള്‍ തമ്മില്‍ കടുത്ത മാത്സര്യം നിലവിലുണ്ടെങ്കിലും അവയുടെ വ്യാപാരം ഒന്നിനൊന്ന് വര്‍ധിച്ചുവരുന്നതേയുള്ളു.


ലോകവാണിജ്യത്തില്‍ ഇന്ധനങ്ങള്‍, ധാതുക്കള്‍ എന്നിവയുടെ ഓഹരിയും ഉയര്‍ന്നിട്ടുണ്ട്. ഇവയില്‍ പ്രഥമസ്ഥാനത്തു നില്ക്കുന്നത് പെട്രോളിയം ഉത്പന്നങ്ങളാണ്. രണ്ടാം ലോകയുദ്ധത്തിനു മുന്‍പുതന്നെ പെട്രോളിയം ഉത്പന്നങ്ങള്‍ ലോകവാണിജ്യത്തില്‍ പരുത്തിയെ ഒന്നാം സ്ഥാനത്തുനിന്ന് പുറംതള്ളുകയുണ്ടായി.


പെട്രോളിയത്തെ സംബന്ധിച്ചിടത്തോളം ഒന്നാംകിട കയറ്റുമതിമേഖല എന്ന നിലയിലേക്കുള്ള മധ്യപൂര്‍വദേശത്തിന്റെ ഉയര്‍ച്ചയോടെ ഇതിന്റെ വ്യാപാരഗതിയിലും സാരമായ വ്യതിയാനങ്ങള്‍ സംഭവിച്ചു. ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം കയറ്റുമതിരാഷ്ട്രമായിരുന്ന യു.എസ്. ഇന്ന് ഏറ്റവും വലിയ ഇറക്കുമതിരാഷ്ട്രമായി മാറിയിരിക്കുകയാണ്.


ഇന്ധനങ്ങളുടെ പട്ടികയില്‍ കല്ക്കരിയുടെ ലോകവ്യാപാരം 1913-നുശേഷം നിരന്തരമായി ക്ഷയിക്കുകയാണുണ്ടായത്. ഏറ്റവും വലിയ കല്ക്കരി കയറ്റുമതി രാഷ്ട്രങ്ങളെന്ന് 1914-നു മുന്‍പ് ബഹുമതിയാര്‍ജിച്ച പല രാഷ്ട്രങ്ങളും ഇന്ന് ഇറക്കുമതി രാഷ്ട്രങ്ങളായി പരിണമിച്ചിരിക്കുന്നു.


ടിന്‍ ഒഴികെയുള്ള ലോഹങ്ങളുടെയും ലോഹ അയിരുകളുടെയും രാജ്യാന്തരവ്യാപാരം മൊത്തത്തില്‍ വര്‍ധിച്ചിട്ടുണ്ട്. ഇവയുടെയും ആഗോളവ്യാപാരഘടനയില്‍ സാരമായ പരിവര്‍ത്തനങ്ങളുണ്ടായി. ഇരുമ്പയിര്‍, ചെമ്പ്, ഈയം, ടിന്‍ തുടങ്ങിയവയുടെ കയറ്റുമതിയില്‍ നേതൃസ്ഥാനത്തുനിന്നിരുന്ന യു.എസ്. ഇന്ന് ഇവയുടെ പ്രധാന ഇറക്കുമതിരാഷ്ട്രമായിത്തീര്‍ന്നിരിക്കുന്നു. ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക എന്നിവ ഇവയുടെ ഉത്പാദനത്തിലും പ്രദാനത്തിലും കൂടുതല്‍ പ്രാധാന്യം ആര്‍ജിച്ചുവരികയുമാണ്.


ഭക്ഷണപദാര്‍ഥങ്ങളും അസംസ്കൃതകാര്‍ഷികവസ്തുക്കളും ലോകവാണിജ്യത്തിന്റെ മൂന്നിലൊരു ഭാഗം കൈയടക്കിവച്ചിരിക്കുന്നു. ഇവയില്‍ പരുത്തി, ഗോതമ്പ്, കമ്പിളി, കാപ്പി, പഞ്ചസാര, റബര്‍ എന്നിവയാണ് ലോകവിപണികളില്‍ ആധിപത്യം പുലര്‍ത്തിപ്പോരുന്നത്. ഇവയില്‍ത്തന്നെ കാപ്പി ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. മൊത്തത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കില്‍ക്കൂടി ആഗോളവാണിജ്യത്തില്‍ ഇവയുടെ ഓഹരി നിരന്തരം കുറഞ്ഞുവരികയാണ്. വികസ്വര രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം ഈ വസ്തുത പ്രാധാന്യമര്‍ഹിക്കുന്നു.


മറ്റു അടിസ്ഥാനവ്യവസായങ്ങളുടെ പട്ടികയില്‍ വനവിഭവങ്ങള്‍, സമുദ്രവിഭവങ്ങള്‍ തുടങ്ങിയവയുടെ വ്യാപാരത്തില്‍ ഗണ്യമായ വര്‍ധനം ഉണ്ടായിട്ടുണ്ട്.


വികസിത രാഷ്ട്രങ്ങള്‍

അന്താരാഷ്ട്രവാണിജ്യത്തില്‍ പശ്ചിമയൂറോപ്പ്, യു.എസ്., കാനഡാ എന്നിവയ്ക്ക് അതുല്യമായ സ്ഥാനമാണുള്ളത്. മൊത്തം ലോകവാണിജ്യത്തിന്റെ പകുതിയിലേറെ ഈ രാഷ്ട്രങ്ങള്‍ കൈയടക്കിവച്ചിരിക്കുന്നു; പശ്ചിമയൂറോപ്പിന്റെ മാത്രം ഓഹരി 40 ശ.മാ.-ത്തോളവും. ഇത് ഗണ്യമായ ഒരനുപാതമാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും പശ്ചിമയൂറോപ്പ് ഉള്‍ക്കൊള്ളുന്ന രാഷ്ട്രങ്ങളുടെ ബഹുലതകൂടി കണക്കിലെടുക്കേണ്ടതുണ്ട്.


രണ്ടാം ലോകയുദ്ധത്തിനുശേഷം ഏഷ്യന്‍ വാണിജ്യഘടനയില്‍ ഏറ്റവുമധികം പരിവര്‍ത്തനമുണ്ടായത് മധ്യപൂര്‍വദേശങ്ങളിലും വിദൂരപൂര്‍വദേശങ്ങളിലുമാണ്. ഇവയില്‍ത്തന്നെ പ്രത്യേകിച്ചും ശ്രദ്ധേയമാണ് ജപ്പാന്റെ സ്ഥിതി. ചുരുങ്ങിയ കാലയളവിനുള്ളില്‍ അസൂയാര്‍ഹമായ സാമ്പത്തികപുരോഗതി നേടിയ ജപ്പാന്റെ വാണിജ്യഘടനയിലും ഗതിയിലും ഗണ്യമായ മാറ്റങ്ങള്‍ സംഭവിക്കുകയുണ്ടായി. ജപ്പാന്റെ മുഖ്യവ്യാപാരപങ്കാളികളായിരുന്ന ഏഷ്യന്‍ രാഷ്ട്രങ്ങളെ പുറംതള്ളിക്കൊണ്ട് വടക്കേഅമേരിക്കന്‍ രാഷ്ട്രങ്ങള്‍ ഇന്ന് ആ സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു.


രാജ്യാന്തരവ്യാപാരഘടന വിശകലനം ചെയ്യുമ്പോള്‍ ചിലരാഷ്ട്രങ്ങളുടെ കയറ്റുമതി ഏതാനും ഇനങ്ങളില്‍ ഒതുങ്ങി നില്ക്കുന്ന ഒരു സവിശേഷത പരിഗണനയര്‍ഹിക്കുന്നു. ശ്രീലങ്ക, മ്യാന്‍മാര്‍, ഐസ്ലന്‍ഡ്, കോസ്റ്റോറിക്ക, ബ്രസീല്‍, ആര്‍ജന്റീന, ന്യൂസിലന്‍ഡ്, സ്പെയിന്‍, നൈജീരിയാ, അള്‍ജീരിയാ, ഡെന്‍മാര്‍ക്ക്, അയര്‍ലന്‍ഡ്, സോമാലിയാ, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളുടെ കയറ്റുമതിയില്‍ സിംഹഭാഗവും ഭക്ഷ്യവിഭവങ്ങളാണ്; ഇവയില്‍ത്തന്നെ വൈവിധ്യം നന്നെക്കുറയും. വെനീസുലാ, പാകിസ്താന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളും ഈ വിഭാഗത്തില്‍പ്പെടുന്നു. ഇവയുടെ മുഖ്യകയറ്റുമതിച്ചരക്കുകള്‍ ഭക്ഷ്യവിഭവങ്ങളല്ലാത്ത അസംസ്കൃതവസ്തുക്കളാണ്. കയറ്റുമതിയിലുള്ള വൈവിധ്യക്കുറവ് - പ്രത്യേകിച്ചും കാര്‍ഷികോത്പന്നങ്ങളില്‍-ഒട്ടും അഭിലഷണീയമല്ലതന്നെ. കാരണം, ലോകവിപണികളിലുണ്ടാകാവുന്ന വിലയുടെ ഏറ്റക്കുറച്ചിലുകള്‍ ആ രാഷ്ട്രത്തിന്റെ സാമ്പത്തിക വികാസത്തെ സാരമായി ബാധിക്കുന്നു.


സമകാലികഅന്താരാഷ്ട്രവാണിജ്യത്തിന്റെ ചരിത്രത്തില്‍ വികസ്വരരാഷ്ട്രങ്ങളുടെ സ്ഥിതി പ്രത്യേകം എടുത്തുപറയത്തക്കതാണ്. ഈ രാഷ്ട്രങ്ങള്‍ കയറ്റുമതിവ്യാപാരം വികസനപ്രക്രിയയുടെ ഒരു നിര്‍ണായകഘടകമായി കരുതുന്നുണ്ടെങ്കിലും ഇവയുടെ വിദേശവ്യാപാരപുരോഗതി പ്രോത്സാഹജനകമല്ല. ലോകജനസംഖ്യയുടെ നാലില്‍ മൂന്നുഭാഗം നിവസിക്കുന്ന ഈ രാഷ്ട്രങ്ങളുടെ രാജ്യാന്തരകയറ്റുമതിയില്‍ ഇവയുടെ വിഹിതം അഞ്ചിലൊന്നുമാത്രമാണ്. അടിസ്ഥാന ഉത്പന്നങ്ങളുടെയും നിര്‍മിത ഉത്പന്നങ്ങളുടെയും കയറ്റുമതിയില്‍ ഇവയുടെ പങ്കാളിത്തം തീരെ കുറവാണ്. മൊത്തം വിദേശവ്യാപാരത്തില്‍ വര്‍ധന കാണുന്നുണ്ടെങ്കിലും ലോകവാണിജ്യത്തില്‍ ഇവയുടെ ഓഹരി നിരന്തരമായി കുറഞ്ഞുകൊണ്ടിരിക്കുന്നു.

ലോകവാണിജ്യവും അന്താരാഷ്ട്രസംഘടനകളും

യുദ്ധാനന്തരകാലഘട്ടത്തിലെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സംഭവവികാസം അന്താരാഷ്ട്രസംഘടനകളുടെ ആവിര്‍ഭാവമാണ്. അന്താരാഷ്ട്രനാണയനിധി (International Monetary Fund), ലോകബാങ്ക് (International Bank for Reconstruction and Development), ഗാട്ട് (GATT-General Agreements on Tariff and Trade) എന്നിവ അന്താരാഷ്ട്രവാണിജ്യപുരോഗതിക്ക് വിലയേറിയ സംഭാവനകള്‍ നല്കിയിട്ടുണ്ട്; പ്രത്യേകിച്ചും ഗാട്ട്കരാര്‍. ഈ കരാറിലെ മൌലികതത്ത്വങ്ങള്‍ ഇവയാണ്: (1) അന്താരാഷ്ട്രവാണിജ്യം വിവേചനാപരമാക്കരുത്; (2) പരിമാണത്തെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ കഴിയുന്നതും ഉപേക്ഷിക്കുക; (3) അഭിപ്രായഭിന്നതകള്‍ കൂട്ടായ ചര്‍ച്ചകള്‍മൂലം പരിഹരിക്കുക. ചുരുക്കിപ്പറഞ്ഞാല്‍, രാജ്യാന്തരവാണിജ്യത്തിന്റെ നല്ലനടത്തിപ്പിനുളള ഒരു പ്രാഥമികനിയമസംഹിതയായി ഈ കരാറിനെ കണക്കാക്കാം; ഇപ്പോള്‍ ഗാട്ട് നിലവിലില്ല. ഗാട്ടിന്റെ ഉറുഗ്വേവട്ടചര്‍ച്ചകളിലൂടെ ഗാട്ട് കരാറില്‍ 1995-ല്‍ രൂപംകൊണ്ട ലോകവ്യാപാര സംഘടന (WTO-World Trade Organisation) ഇന്ന് അന്താരാഷ്ട്ര വാണിജ്യത്തെ നിയന്ത്രിക്കുന്ന പരമോന്നതസമിതിയാണ്. ഭൂരിപക്ഷം രാജ്യങ്ങളും ലോകവ്യാപാര സംഘടനയില്‍ അംഗമായതോടെ അതിന്റെ നിയമങ്ങളും ചട്ടങ്ങളുമാണ് അന്താരാഷ്ട്ര വാണിജ്യത്തെ നിയന്ത്രിക്കുന്നത്. 149 രാജ്യങ്ങള്‍ ഇന്ന് ഡബ്ളിയു.ടി.ഓയില്‍ അംഗങ്ങളാണ്.


അന്തര്‍ദേശീയതലത്തില്‍ വിവിധചരക്കുകളെ സംബന്ധിച്ചും കരാറുകള്‍ ഉണ്ടായിട്ടുണ്ട്. പ്രധാനമായും വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ നിയന്ത്രിച്ച് ലോകവിപണികളില്‍ സ്ഥിരത കൈവരുത്തുക എന്നുള്ളതാണ് ഈ രാജ്യാന്തര ഉത്പന്ന ഉടമ്പടി (International Commodity Agreements)കളുടെ ലക്ഷ്യം. ഗോതമ്പ്, കാപ്പി, പഞ്ചസാര, ടിന്‍ എന്നിവയെ സംബന്ധിച്ചാണ് ഇപ്രകാരമുള്ള കരാറുകള്‍ ഉണ്ടായിരിക്കുന്നത്. ഇവയ്ക്കും അന്താരാഷ്ട്രകരുതല്‍ ശേഖരം (Buffer stock) ഉണ്ടാക്കിയിട്ടുണ്ട്.


ഇതേ കാലയളവില്‍തന്നെ പ്രാദേശികതലത്തിലും വിവിധ വാണിജ്യച്ചേരികള്‍ രൂപംകൊണ്ടിട്ടുണ്ട്. യൂറോപ്യന്‍ പൊതുവിപണി (European Common Market -1958) യൂറോപ്യന്‍ സ്വതന്ത്രവ്യാപാരസംഘടന (European Free Trade Association-1960), ലാറ്റിന്‍ അമേരിക്കന്‍ സ്വതന്ത്രവ്യാപാരമേഖല (Latin American Free Trade Area -1962), മധ്യഅമേരിക്കന്‍ സാമ്പത്തികോദ്ഗ്രഥന ഉടമ്പടി (Treaty for Central American Economic Intergration 1962), അറബ് കോമണ്‍ മാര്‍ക്കറ്റ് (Arab Common Market -1964), അസോസിയേഷന്‍ ഒഫ് സൌത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് (Association of South East Asian Nations-ASEAN-1967), ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൌണ്‍സില്‍ (Gulf Co-operation Council-1981) തുടങ്ങിയവ ദൃഷ്ടാന്തങ്ങളാണ്. അംഗരാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാരനിയന്ത്രണങ്ങളും ഇറക്കുമതിച്ചുങ്കങ്ങളും ക്രമേണ നിര്‍ത്തലാക്കി. ഒരു പൊതുവിപണി ഏര്‍പ്പെടുത്തുകയും മറ്റു രാഷ്ട്രങ്ങളുമായുള്ള വാണിജ്യബന്ധങ്ങളില്‍ ഒരു പൊതുനയം സ്വീകരിക്കുകയും ചെയ്യുക എന്നുള്ളതാണ് ഇവയുടെ സാമാന്യലക്ഷ്യം.

അന്താരാഷ്ട്രവാണിജ്യവും സാമ്പത്തിക വികാസവും

അന്താരാഷ്ട്രവാണിജ്യം ഒരു രാഷ്ട്രത്തിന്റെ സാമ്പത്തികവികാസത്തെ ഏതുതരത്തില്‍ ബാധിക്കുമെന്നുള്ളത് തര്‍ക്കവിഷയമാണ്. 'വളര്‍ച്ചയുടെ യന്ത്രം' (Engine of Growth) എന്നാണ് ഡി.എച്ച്. റോബര്‍ട്ട്സണ്‍ മുതലായവര്‍ വിദേശവ്യാപാരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു രാഷ്ട്രത്തിന്റെ സാമ്പത്തികവികാസത്തിന് വിദേശവ്യാപാരം കാതലായ സംഭാവനകള്‍ നല്കുന്നുവെന്നാണ് ധനശാസ്ത്രജ്ഞരുടെ അഭിപ്രായം. ഈ വിഭാഗത്തില്‍പെട്ട ധനശാസ്ത്രജ്ഞരുടെ വാദഗതി ഇപ്രകാരം സംഗ്രഹിക്കാം:


ഒരു രാഷ്ട്രം ലോകവിപണികളുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ വ്യവസായവത്കരണം ത്വരിതപ്പെടുത്തുന്നതിനുള്ള മൂലധനസാമഗ്രികള്‍ മറ്റു രാഷ്ട്രങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുവാന്‍ സാധിക്കുന്നു. വിദേശവ്യാപാരം മൂലം വിപുലീകരിക്കപ്പെട്ട ഉത്പാദനമേഖല വന്‍തോതിലുള്ള ഉത്പാദനമാര്‍ഗങ്ങള്‍ സുസാധ്യമാക്കിത്തീര്‍ക്കുകയും യന്ത്രവത്കരണം, തൊഴില്‍വിഭജനം, പുതിയ കണ്ടുപിടിത്തങ്ങള്‍ തുടങ്ങിയവയ്ക്ക് വഴിതെളിക്കുകയും ചെയ്യുന്നു. ആഭ്യന്തര ഉത്പാദനഘടകങ്ങളില്‍, പ്രത്യേകിച്ചും മൂലധനസഞ്ചയത്തില്‍ (capital accumulation) വിദേശവ്യാപാരം ഉളവാക്കുന്ന ചലനങ്ങളും ശ്രദ്ധേയമാണ്. അന്താരാഷ്ട്രവാണിജ്യം സുകരമാക്കുന്ന ഉത്പാദനോപാധികളുടെ കാര്യക്ഷമമായ വിതരണം യഥാര്‍ഥവരുമാനത്തെയും സമ്പാദിക്കുവാനുള്ള കഴിവിനെയും ഉയര്‍ത്തുന്നു. അതോടൊപ്പം വളര്‍ന്നുവരുന്ന ഉത്പാദനശാഖകളില്‍ ഈ സമ്പാദ്യം ലാഭകരമായി മുടക്കുവാനും സാധിക്കുന്നു.


മുകളില്‍ വിവരിച്ച വാദഗതിക്ക് ഉപോദ്ബലകമായി ബ്രിട്ടന്‍, യു.എസ്., സ്വീഡന്‍, ഡെന്‍മാര്‍ക്ക്, കാനഡാ, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാഷ്ട്രങ്ങളുടെ പുരോഗതി ചൂണ്ടിക്കാണിക്കാവുന്നതാണ്. വിദേശവ്യാപാരം ഇവയുടെയെല്ലാം സാമ്പത്തികവികാസത്തില്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ടെന്നുള്ളതില്‍ പക്ഷാന്തരമില്ല.


അതേസമയം വിദേശവ്യാപാരത്തില്‍ ഗണ്യമായ വര്‍ധനം ഉണ്ടായിട്ടുണ്ടെങ്കില്‍ക്കൂടി ഇന്നും അല്പവികസിതരാഷ്ട്രങ്ങളായിത്തുടരുന്ന നിരവധി ദൃഷ്ടാന്തങ്ങളും ചൂണ്ടിക്കാണിക്കുവാന്‍ കഴിയും. അതുകൊണ്ടാണ് ഹന്‍സ് സിംഗര്‍, ഗുണ്ണാര്‍ മിര്‍ഡാല്‍ എന്നീ ധനശാസ്ത്രജ്ഞന്‍മാര്‍ മറ്റു വിദഗ്ധന്‍മാരുടെ വാദഗതിക്കെതിരെ ശബ്ദമുയര്‍ത്തിയത്. വികസിതവും വികസ്വരവുമായ രണ്ടു രാഷ്ട്രങ്ങള്‍ തമ്മില്‍ തികച്ചും സ്വതന്ത്രമായി നടക്കുന്ന വ്യാപാരം വികസ്വരരാഷ്ട്രത്തെ നിഷ്ക്രിയത്വത്തിലേക്കും പാപ്പരത്തത്തിലേക്കും നയിക്കുന്ന പ്രക്രിയയുടെ തുടക്കംകുറിക്കലാണെന്നാണ് മിര്‍ഡാലിന്റെ അഭിപ്രായം.


ഈ അഭിപ്രായം അപ്പാടെ ശരിയല്ലെന്ന് മറ്റൊരു കൂട്ടര്‍ വാദിക്കുന്നു. വികസ്വരരാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം 'വളര്‍ച്ചയുടെ യന്ത്രം' വളരെയേറെ മന്ദഗതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഈ കൂട്ടരും സമ്മതിക്കുന്നുണ്ട്.


പുതിയ പ്രശ്നങ്ങള്‍

19-ാം ശ.-ത്തില്‍ വികാസം പ്രാപിച്ച രാഷ്ട്രങ്ങളുടെതില്‍നിന്നും പല കാരണങ്ങള്‍കൊണ്ടും തികച്ചും വ്യത്യസ്തമായ ഒരു പശ്ചാത്തലമാണ് ഇന്ന് വികസ്വരരാഷ്ട്രങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നത്. യു.എസ്., കാനഡാ, ആസ്റ്റ്രേലിയാ, ബ്രിട്ടന്‍ തുടങ്ങിയ രാഷ്ട്രങ്ങളുടെ വളര്‍ച്ചയില്‍ അനുകൂല സാഹചര്യങ്ങള്‍ എത്രയും സഹായകരമായിരുന്നുവെന്നുള്ളത് ഒരു ചരിത്രസത്യമാണ്. അന്താരാഷ്ട്രവാണിജ്യത്തിന്റെ ഉയര്‍ച്ചയോടെ ഇവയുടെ ആഭ്യന്തരവിപണികളും വിപുലീകരിക്കപ്പെട്ടു. വിദേശവ്യാപാരമേഖലകളിലുണ്ടായ ശാസ്ത്രീയ-സാങ്കേതികപുരോഗതി ആഭ്യന്തര ഉത്പാദനമേഖലകളിലും പരിവര്‍ത്തനങ്ങള്‍ വരുത്തി. എന്നാല്‍ വികസ്വരരാഷ്ട്രങ്ങള്‍ക്ക് ഇന്നു നേരിടേണ്ടിവന്നിരിക്കുന്ന ചുറ്റുപാടുകള്‍ തികച്ചും വിഭിന്നമാണ്. ഇവയുടെ വിദേശവ്യാപാരവും സാമ്പത്തികവികാസവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുമ്പോള്‍ താഴെപ്പറയുന്ന വസ്തുതകള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്.


1. ഇന്നത്തെ സമ്പന്നരാഷ്ട്രങ്ങള്‍ക്ക് വ്യവസായവത്കരണം സ്വയംപ്രചോദിതമായ ഒരു പ്രക്രിയയായിരുന്നു. എന്നാല്‍ വികസ്വരരാഷ്ട്രങ്ങള്‍ക്കാകട്ടെ, ഇത് കരുതിക്കൂട്ടി സംഘടിപ്പിക്കേണ്ടതായിട്ടാണിരിക്കുന്നത്.

2. വികസിതരാഷ്ട്രങ്ങളുടെ ഉത്പാദനമേഖലകളിലുണ്ടായ അദ്ഭുതാവഹമായ ശാസ്ത്രീയപുരോഗതി വികസ്വരരാഷ്ട്രങ്ങളുടെ മുഖ്യകയറ്റുമതിച്ചരക്കായ പ്രാഥമികോത്പന്നങ്ങളുടെ ചോദനത്തില്‍ സാരമായ ഇടിവു വരുത്തി.

3.മാറിവരുന്ന പരിതഃസ്ഥിതികള്‍ക്കനുസരണമായി ഉത്പാദനസംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ ഒരു വികസിതരാഷ്ട്രത്തിന് സാധ്യമാകുമ്പോള്‍ ഒരു വികസ്വരരാഷ്ട്രത്തിന് ഇതു നന്നേ വിഷമമാണ്.

4 പല രാഷ്ട്രങ്ങളിലും വിദേശവ്യാപാരസംഘടനകള്‍ കയറ്റുമതി വ്യവസായമേഖലയെ നവീകരിച്ചുവെങ്കിലും ആഭ്യന്തര ഉത്പാദനമേഖലയില്‍ സാരമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. അങ്ങനെ കുറെയേറെ പുരോഗമിച്ച കയറ്റുമതി വ്യവസായ

മേഖല, അതോടൊപ്പം പഴയനിലയില്‍തന്നെ തുടര്‍ന്നുപോരുന്ന ആഭ്യന്തരവ്യവസായമേഖല - ഈ പ്രത്യേക സ്ഥിതിവിശേഷമാണ് മിക്കവാറും എല്ലാ വികസ്വരരാഷ്ട്രങ്ങള്‍ക്കും നേരിടേണ്ടിവന്നിട്ടുള്ളത്.


5. മൂലധനസമഗ്രമായ ഉത്പാദനരീതികള്‍ സ്വീകരിച്ച വിദേശവ്യാപാരമേഖലയ്ക്ക് ജനസംഖ്യാവര്‍ധനയ്ക്കനുസരണമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിച്ചില്ല. തന്‍മൂലം ജനങ്ങള്‍ പരമ്പരാഗതമായ തുറകളില്‍തന്നെ തൊഴില്‍ ചെയ്യേണ്ടിവന്നു. ഇത് പ്രച്ഛന്നമായ തൊഴിലില്ലായ്മയ്ക്കു (Disguised Unemployment) കളമൊരുക്കി.


6. വ്യവസായവത്കരണം മൂലമുള്ള സാമ്പത്തികവികാസം കാര്‍ഷികമേഖലയിലുള്ള പുരോഗതിയെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍ പല വികസ്വരരാഷ്ട്രങ്ങളുടെയും കാര്‍ഷികമേഖലകളുടെ ഉത്പാദനക്ഷമത കുറഞ്ഞ തോതിലാണ്. ഈ രംഗത്ത് ആധുനിക ശാസ്ത്രീയമാര്‍ഗങ്ങളുപയോഗിച്ച് പരിവര്‍ത്തനങ്ങള്‍ വരുത്തുന്നതുവരെ ആഭ്യന്തരവിപണിയില്‍ നിര്‍മിത ഉത്പന്നങ്ങള്‍ക്ക് പ്രിയം കുറഞ്ഞിരിക്കും.


ആഭ്യന്തരമായ വികാസശക്തികള്‍ ക്രമീകൃതമായി സമാഹരിക്കുവാന്‍ കഴിയുകയാണെങ്കില്‍ അന്താരാഷ്ട്രവാണിജ്യത്തിന് 'വളര്‍ച്ചയുടെ യന്ത്രം' എന്നുള്ള നില തുടര്‍ന്നുപോകുവാന്‍ സാധ്യതകളുണ്ടെന്ന് ഇക്കൂട്ടര്‍ തുടര്‍ന്നഭിപ്രായപ്പെടുന്നു. സാങ്കേതികപുരോഗതി, മൂലധനസ്വരൂപണം തുടങ്ങിയവയെപ്പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഘടകങ്ങളാണ് രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പരിവര്‍ത്തനങ്ങള്‍.


ഒരു വസ്തുതകൂടി കണക്കിലെടുക്കേണ്ടതുണ്ട്. വ്യവസായവത്കരണം ത്വരിതപ്പെടുത്തുവാനുപകരിക്കുന്ന സാങ്കേതിക-സാമ്പത്തികസഹായങ്ങള്‍ വികസിതരാഷ്ട്രങ്ങള്‍ വികസ്വരരാഷ്ട്രങ്ങള്‍ക്ക് നല്കുന്നുണ്ടെങ്കിലും ഇവയുടെ കയറ്റുമതിച്ചരക്കുകള്‍ ലോകവിപണികളിലെത്തുമ്പോള്‍ കര്‍ശനമായ സംരക്ഷണനടപടികള്‍ സ്വീകരിക്കുകയും കടുത്ത മാത്സര്യത്തിലേര്‍പ്പെടുകയും ചെയ്യുന്ന വിരോധാഭാസം ഇന്ന് നിലവിലുണ്ട്. പരസ്പരധാരണയിലും കൂട്ടായ പ്രവര്‍ത്തനങ്ങളിലും അധിഷ്ഠിതമായ ഒരു അന്താരാഷ്ട്ര വാണിജ്യസംവിധാനം ലോകരാഷ്ട്രങ്ങളുടെ സാമ്പത്തികവികാസത്തിന് അനുപേക്ഷണീയമാണ്. അതേസമയം വികസ്വരരാഷ്ട്രങ്ങളില്‍ വളര്‍ന്നുവരുന്ന പ്രാഥമികവ്യവസായങ്ങള്‍ക്ക് (Infant Industries ) വിദേശച്ചരക്കുകളുടെ മത്സരത്തില്‍ നിന്നും സംരക്ഷണം നല്കേണ്ടതായും വരും.


ഇന്ത്യയുടെ വിദേശവ്യാപാരം

മൊത്തം ലോകവാണിജ്യത്തില്‍ ഇന്ത്യയുടെ ഓഹരി 1 ശ.മാ.-ത്തില്‍ താഴെയാണ്. 1950-ല്‍ ഇത് 1.78 ശ.മാ. ആയിരുന്നു. 1991-ല്‍ ഇത് കുറഞ്ഞ് 0.53 ശ.മാ. ആയി. എന്നാല്‍ 1991-ന്ശേഷം നേരിയ തോതില്‍ വര്‍ധിച്ചു. വ്യവസായവത്കരണം, സ്വയംപര്യാപ്തത എന്നിവയെ ആധാരമാക്കിയുള്ള സാമ്പത്തികനയം സ്വീകരിച്ചിരിക്കുന്ന ഈ രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം വിദേശവ്യാപാരം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു.


സ്വാതന്ത്യ്രലബ്ധിക്കുശേഷം ഇന്ത്യയുടെ വിദേശവ്യാപാരത്തില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവ താഴെപ്പറയുന്നു:


വ്യാപാരഘടനയിലുണ്ടായ വ്യതിയാനങ്ങള്‍

1950-ല്‍ ഇന്ത്യയുടെ പ്രധാന കയറ്റുമതിച്ചരക്കുകള്‍, അവയുടെ പ്രാധാന്യമനുസരിച്ച് താഴെപ്പറയുന്നവയായിരുന്നു: പരുത്തിത്തുണി, ചണം ഉത്പന്നങ്ങള്‍, തേയില, തുകല്‍ സാധനങ്ങള്‍, സസ്യഎണ്ണകള്‍. ഇന്നാകട്ടെ ഈ സ്ഥാനങ്ങള്‍ യഥാക്രമം ചണം ഉത്പന്നങ്ങള്‍, പരുത്തിത്തുണി, ഇരുമ്പും ഉരുക്കും, രത്നം-വജ്രം, സുഗന്ധവ്യജ്ഞനങ്ങള്‍, കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍, മനുഷ്യവിഭവശേഷി എന്നിവ നേടിയിരിക്കുന്നു. അതോടൊപ്പം പരമ്പരാഗതമായ കയറ്റുമതി ഇനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പതിവിനും മാറ്റമുണ്ടായി. രണ്ടു ദശകത്തിനു മുന്‍പ് നൂറില്‍ താഴെ ഇനങ്ങള്‍ കയറ്റുമതി ചെയ്തിരുന്ന ഇന്ത്യ ഇന്ന് 3,000 ഇനങ്ങളാണ് കയറ്റുമതി ചെയ്യുന്നത്.


ഇറക്കുമതിയുടെ കാര്യത്തിലും സാരമായ വ്യത്യാസങ്ങളുണ്ട്. സ്വാതന്ത്യ്രലബ്ധിക്കു മുന്‍പ് ഇന്ത്യ നിര്‍മിതോത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തിരുന്നതെങ്കില്‍ ഇന്ന് മുഖ്യഇറക്കുമതി ഇനങ്ങള്‍ യന്ത്രങ്ങള്‍, ലോഹങ്ങള്‍, എണ്ണ, പെട്രോളിയം ഉത്പന്നങ്ങള്‍, രാസവളം എന്നിവയാണ്.


1990-കളിലെ ഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി ഇന്ത്യയുടെ കയറ്റുമതിയില്‍ സാങ്കേതികാധിഷ്ഠിത ഉല്പന്നങ്ങളുടെ വിഹിതം വര്‍ധിച്ചിരിക്കുകയാണ്. 2002-2007 കാലയളവിലെ കയറ്റുമതിനയം വിഭാവന ചെയ്യുന്നത് ആഗോളകയറ്റുമതിയില്‍ കുറഞ്ഞത് 1 ശ.മാ. വിഹിതമാണ്. 1990-91-ല്‍ ഇന്ത്യയുടെ മൊത്തം വിദേശവ്യാപാരം ആഭ്യന്തരമൊത്ത ഉല്‍പ്പന്നത്തിന്റെ 13.32 ശ.മാ. ആയിരുന്നുവെങ്കില്‍ 2000-01-ല്‍ ഇത് 21.8 ശ.മാ. ആയി വര്‍ധിച്ചു. 1992-93 ധനകാര്യവര്‍ഷം മൊത്തം ആഗോളകയറ്റുമതിയില്‍ ഇന്ത്യയുടെ വിഹിതം 0.41 ശ.മാ. ആയിരുന്നത് 2000-01-ല്‍ 0.67 ശ.മാ. ആയി ഉയര്‍ന്നു. ഇന്ത്യയുടെ പ്രധാന വ്യാപാരപങ്കാളികള്‍ യു.എസ്.എ., കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമാണ്. 1990-91-നും 2000-01-നുമിടയ്ക്കുള്ള 10 വര്‍ഷക്കാലത്ത് യു.എസ്സുമായുള്ള കയറ്റുമതിയില്‍ 7 ശ.മാ. വര്‍ധനവുണ്ടായിട്ടുണ്ട്. ഈ കാലയളവില്‍ കയറ്റുമതി-ഇറക്കുമതി അനുപാതത്തിലും ഗണ്യമായ പുരോഗതി ഉണ്ടായി. മൊത്തം ഇറക്കുമതിയുടെ 66 ശ.മാ.വും പെട്രോളിയം ഉത്പന്നങ്ങളാണ്. 1994 നും 2001 നും ഇടയ്ക്ക് പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ 10.84 ശ.മാ. വര്‍ധനവുണ്ടായി. ഇതേ കാലയളവില്‍ ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ച ലോകശരാശരിയെക്കാള്‍ കൂടുതലാണെന്ന വസ്തുത ശ്രദ്ധേയമാണ്. ലോകവ്യാപാരസംഘടനയുടെ കണക്കുകള്‍ പ്രകാരം 2000-ല്‍ ലോകകയറ്റുമതി വളര്‍ച്ച 12.4 ശ.മാ. ആയിരുന്നുവെങ്കില്‍ ഇന്ത്യയുടേത് 16.46 ശ.മാ. ആയിരുന്നു.


വ്യാപാരഗതിയിലുണ്ടായ വ്യതിയാനങ്ങള്‍

മുന്‍പ്, ഇന്ത്യയുടെ പ്രധാന വ്യാപാരപങ്കാളികള്‍ ബ്രിട്ടനും മറ്റു കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളുമായിരുന്നു. ഇന്നാകട്ടെ, യു.എസ്സും റഷ്യയുമാണ് മുഖ്യ വ്യാപാരപങ്കാളികള്‍. കൂടാതെ ജപ്പാന്‍, പശ്ചിമ ജര്‍മനി, യു.എ.ഇ. തുടങ്ങി വലുതും ചെറുതുമായ ഒട്ടേറെ രാഷ്ട്രങ്ങളുമായി ഇന്ത്യ വിദേശവ്യാപാരബന്ധം സ്ഥാപിച്ചിട്ടുണ്ട്.


2001-ല്‍ അന്താരാഷ്ട്ര വാണിജ്യത്തിലുണ്ടായ മാന്ദ്യം ഇന്ത്യയെയും പ്രതികൂലമായി ബാധിക്കുകയുണ്ടായി. പൊതുസാമ്പത്തികമാന്ദ്യം, ജപ്പാന്റെ സാമ്പത്തികമാന്ദ്യം, യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ഘടകങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.


പട്ടികകള്‍ (1, 2, 3) ഇന്ത്യയുടെ വിദേശവ്യാപാരത്തെ സംബന്ധിച്ചുള്ള സൂക്ഷ്മമായ കണക്കുകള്‍ നല്കുന്നു.

പട്ടിക 1


Image:pD624.png


ഉറവിടം : വാണിജ്യകാര്യവകുപ്പ്, ഇന്ത്യാ ഗവണ്‍മെന്റ്


പട്ടിക 2


പ്രധാന വ്യാപാരപങ്കാളികളുമായുള്ള ഇന്ത്യന്‍ കയറ്റുമതി

Image:pE625a.png

പട്ടിക 3


പ്രധാന വ്യാപാരപങ്കാളികളില്‍ നിന്നുള്ള ഇറക്കുമതി

(ദശലക്ഷം യു.എസ്. ഡോളറില്‍)

Image:pB625b.png

2006 ജൂണില്‍ ഇന്ത്യയുടെ കയറ്റുമതി വരുമാനം 45904.48 കോടി രൂപയും ഇറക്കുമതി ചെലവ് 63390.96 കോടി രൂപയുമായിരുന്നു. 2005 ജൂണില്‍ ഇത് യഥാക്രമം 30992.11 കോടി രൂപയും 48383.16 കോടി രൂപയുമായിരുന്നു. കയറ്റുമതിയില്‍ 48.12 ശ.മാ.വും ഇറക്കുമതിയില്‍ 31.02 ശ.മാ. വും വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2006 ജൂണിലെ വിദേശവ്യാപാരക്കമ്മി 17486.48 കോടി രൂപയാണ്. പട്ടിക 4 നോക്കുക.


പട്ടിക 4


കയറ്റുമതിയും ഇറക്കുമതിയും (കോടിരൂപ)

Image:pA625c.png

പ്രതികൂലവ്യാപാരനില

രണ്ടാം ലോകയുദ്ധത്തിനുമുന്‍പ് ഇന്ത്യയ്ക്ക് അനുകൂല വ്യാപാരമിച്ചമുണ്ടായിരുന്നു. അതിനുശേഷം ഈ രാഷ്ട്രത്തിന് നിരന്തരമായ പ്രതികൂലവ്യാപാരനിലയാണ് നേരിടേണ്ടിവന്നിരിക്കുന്നത്. 1950-51-ല്‍ 49.5 കോടി രൂപയായിരുന്ന വ്യാപാരക്കമ്മി 1966-67 ആയപ്പോഴേക്കും 921.9 കോടി രൂപയായി ഉയര്‍ന്നു. അതിനുശേഷം ഈ നില ഭേദപ്പെട്ടുവരികയാണ്. 1969-70-ല്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി 154.3 കോടി രൂപയായിക്കുറഞ്ഞു. പട്ടിക 5-ല്‍ ഇന്ത്യയുടെ വിദേശവ്യാപാരത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ നല്‍കിയിരിക്കുന്നു.


പട്ടിക 5


ഇന്ത്യയുടെ വിദേശവ്യാപാരം-ഒറ്റനോട്ടത്തില്‍

(കോടി രൂപ)

Image:pC625d.png

കേരളവും വിദേശവ്യാപാരവും

ഇന്ത്യയുടെ ആകെ വിസ്തീര്‍ണത്തിന്റെ 1.2 ശ.മാ. മാത്രം വരുന്ന കേരളം വിദേശനാണയസമ്പാദനത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു. മൊത്തം കയറ്റുമതിയില്‍ ഈ സംസ്ഥാനത്തിന്റെ പങ്ക് 10 ശ.മാ.-ത്തിലധികം വരും. തേയില, കശുവണ്ടി, കയറും കയറുത്പന്നങ്ങളും, സുഗന്ധദ്രവ്യങ്ങള്‍, കാപ്പി, സമുദ്രവിഭവങ്ങള്‍ എന്നിവയാണ് കേരളത്തിന്റെ പ്രധാന കയറ്റുമതിച്ചരക്കുകള്‍. അപൂര്‍വധാതുക്കള്‍ (rare earth), കൈത്തറിവസ്ത്രങ്ങള്‍, മരത്തടി തുടങ്ങിയവയും കേരളത്തില്‍നിന്ന് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. കേരളത്തിന്റെ കയറ്റുമതിയിനങ്ങളിലുള്ള ഒരു പ്രത്യേകത അവയില്‍ സിംഹഭാഗവും കാര്‍ഷികോത്പന്നങ്ങളോ അവയെ ആശ്രയിച്ചുള്ള നിര്‍മിതവസ്തുക്കളോ ആണെന്നുള്ളതാണ്. കേരളത്തിന്റെ തുറമുഖസൌകര്യങ്ങളും മറ്റും വച്ചു നോക്കുമ്പോള്‍ കയറ്റുമതിമേഖല വികസിപ്പിക്കുന്നതിന് ഇനിയും സാധ്യതകളുണ്ടെന്നാണ് വിദഗ്ധാഭിപ്രായം.


(കെ.സി. ശേഖര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍