This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്താരാഷ്ട്ര ബന്ധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:53, 9 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അന്താരാഷ്ട്ര ബന്ധങ്ങള്‍

International Relations

പരമാധികാര രാഷ്ട്രങ്ങളും അവയിലെ ജനങ്ങളും വിവിധ സംഘടനകളും തമ്മിലുള്ള ബന്ധങ്ങള്‍. ഇതില്‍ രാഷ്ട്രീയവും സാമൂഹികവും നയതന്ത്രപരവും സൈനികവും സാംസ്കാരികവും വാണിജ്യപരവും സാമ്പത്തികവുമായ ബന്ധങ്ങള്‍ അന്തര്‍ഭവിച്ചിരിക്കുന്നു. മാനവചരിത്രത്തോളംതന്നെ പഴക്കമുള്ള ഇത്തരം ബന്ധങ്ങള്‍ ആഗോളരാഷ്ട്രീയത്തിലും അധികാരഘടനയിലുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസൃതമായിട്ടാണ് രൂപപ്പെടുന്നത്. ഇതിനര്‍ഥം അന്താരാഷ്ട്രബന്ധങ്ങള്‍ അന്താരാഷ്ട്ര രാഷ്ട്രതന്ത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു എന്നാണ്.

അന്താരാഷ്ട്രബന്ധങ്ങളും രാഷ്ട്രതന്ത്രവും. രണ്ടുസംജ്ഞകളും പരസ്പരം ബന്ധിതമാണെങ്കിലും ചിലകാര്യങ്ങളില്‍ വേറിട്ടും നിലകൊള്ളുന്നു. ഇതില്‍, അന്താരാഷ്ട്രബന്ധങ്ങളുടെ വ്യാപ്തി വിപുലമാണ്. അത് രാജ്യാന്തരതലത്തില്‍ സംഭവിക്കുന്ന രാഷ്ട്രീയ-രാഷ്ട്രീയേതര ബന്ധങ്ങളെക്കുറിക്കുന്നു. ഭരണകൂടങ്ങള്‍ തമ്മിലും ജനങ്ങള്‍ തമ്മിലും ഉണ്ടാകുന്ന കൂട്ടായ്മകളും സംഘര്‍ഷങ്ങളും പരസ്പരം നടത്തുന്ന സന്ദര്‍ശനങ്ങളും ഒപ്പുവയ്ക്കുന്ന ഉടമ്പടികളുമൊക്കെ അന്താരാഷ്ട്രബന്ധങ്ങളുടെ പരിധിയില്‍ വരുന്നു. ഇതില്‍നിന്ന് വ്യത്യസ്തമായി, അന്താരാഷ്ട്ര രാഷ്ട്രതന്ത്രം ഭരണകൂടങ്ങള്‍ പരസ്പരം ഏര്‍പ്പെടുന്ന വിവിധ പ്രവൃത്തികളെയും - സൈനികം, നയതന്ത്രപരം, രാഷ്ട്രീയം - ഇവ തമ്മിലുണ്ടാകുന്ന താത്പര്യസമാനതകളെയും സംഘര്‍ഷങ്ങളെയും കേന്ദ്രീകരിച്ചുനില്‍ക്കുന്നു. വ്യത്യസ്ത സാന്ദ്രതയില്‍, രണ്ടു വിഷയങ്ങളും ആഗോളതലത്തില്‍ ഉണ്ടാകുന്ന പരസ്പരാശ്രയത്വത്തെയും അകല്‍ച്ചയെയും ഭിന്നതകളെയും സംഗമങ്ങളെയും യുദ്ധത്തെയും സമാധാനത്തെയുംകുറിച്ച് ചര്‍ച്ച ചെയ്യുന്നു. കൈകാര്യം ചെയ്യുന്ന വിഷയത്തിലെ സമാനത നിമിത്തം അന്താരാഷ്ട്രബന്ധത്തെയും രാഷ്ട്രതന്ത്രത്തെയും നിര്‍ധരിച്ചെടുക്കാന്‍ പ്രായോഗികതലത്തില്‍ പലപ്പോഴും പ്രയാസമാണ്. മാത്രമല്ല, ഭരണകൂടങ്ങള്‍ക്ക് ജനതയുടെ മേല്‍ ശക്തമായ നിയന്ത്രണം ചെലുത്താനാകുന്നതുമൂലവും രണ്ടുകൂട്ടരുടെയും താത്പര്യങ്ങള്‍ സമാനമായതിനാലും അന്താരാഷ്ട്രബന്ധങ്ങള്‍ എല്ലായ്പ്പോഴും അന്താരാഷ്ട്ര രാഷ്ട്രതന്ത്രത്താല്‍ നയിക്കപ്പെടുന്നു.

ആദ്യകാല പഠനങ്ങള്‍. അന്താരാഷ്ട്രബന്ധങ്ങളെക്കുറിച്ചുള്ള ആദ്യകാലകൃതികള്‍ മിക്കവയും നയരൂപവത്കരണത്തിന് പ്രായോഗിക നിര്‍ദേശങ്ങള്‍ നല്കുന്നവയായിരുന്നു. മെന്‍ഷ്യസ് (ബി.സി. 380-289) എന്ന ചൈനീസ് തത്ത്വചിന്തകന്റെയും ഇന്ത്യയിലെ കൌടില്യന്റെയും കൃതികള്‍ ഇതിനുദാഹരണമാണ്. 18-ഉം 19-ഉം ശ.-ങ്ങളില്‍ സൈനിക ചലനതന്ത്രങ്ങളെ ആസ്പദമാക്കിയുള്ള കൃതികള്‍ പ്രസിദ്ധീകൃതങ്ങളായി. യു.എസ്. ഏഷ്യയിലെയും യൂറോപ്പിലെയും രാഷ്ട്രീയത്തില്‍ പ്രവേശിച്ചതോടെ യു.എസ്സിലും അന്താരാഷ്ട്രബന്ധങ്ങളെക്കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. എന്നാല്‍ ഇന്നുള്ള പ്രാധാന്യം അന്താരാഷ്ട്രബന്ധങ്ങള്‍ക്കുണ്ടായത് രണ്ടാം ലോകയുദ്ധത്തിനുശേഷമാണ്. പ്രത്യേകിച്ച് സോവിയറ്റ് യൂണിയന്റെ ആവിര്‍ഭാവത്തോടെ ലോകം രണ്ടു ശാക്തികചേരികളായി മാറിയതിന്റെയും തുടര്‍ന്ന് അരങ്ങേറിയ ശീതസമരത്തിന്റെയും പശ്ചാത്തലത്തില്‍. വര്‍ത്തമാനകാലത്ത്, കമ്യൂണിസ്റ്റ് ചേരിയുടെ പതനവും, വാണിജ്യ-വ്യാപാരബന്ധങ്ങള്‍ക്ക് രാജ്യങ്ങള്‍ നല്‍കുന്ന മുന്‍ഗണനയും, സാര്‍വദേശീയതലത്തില്‍ യു.എസ്സ്.ന്റെ വര്‍ധിച്ചുവരുന്ന ഇടപെടലുകളും ആഗോള തീവ്രവാദവും ചേര്‍ന്ന് ഈ വിഷയത്തിന്റെ സാംഗത്യം വീണ്ടും വര്‍ധിപ്പിക്കുകയും അതിന്റെ വ്യാപ്തി അതിവിപുലമാക്കുകയും ചെയ്തിരിക്കുന്നു.

ശക്തി. അന്താരാഷ്ട്രബന്ധങ്ങളെ നിര്‍വചിക്കുന്നതില്‍ സുപ്രധാനമായ പങ്കുവഹിക്കുന്ന ഒന്നാണ് ശക്തി (power). ഇത് പല ഘടകങ്ങളെ ആശ്രയിച്ച് നിലകൊള്ളുന്നു. സൈനിക ബലം, ഭൂപ്രദേശത്തിന്റെയും ജനസംഖ്യയുടെയും വലുപ്പം, പ്രകൃതി വിഭവങ്ങള്‍, ശാസ്ത്ര-സാങ്കേതിക രംഗത്തെ മികവ്, ശക്തമായ രാഷ്ട്രീയ നേതൃത്വം, വ്യാവസായിക വളര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. ശക്തിനേടിയെടുക്കുവാനും, നിലനിര്‍ത്തുവാനും, അതുപയോഗിച്ച് സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുവാനുമാണല്ലോ രാഷ്ട്രങ്ങള്‍ എക്കാലവും ശ്രമിച്ചുപോരുന്നത്. തന്മൂലം അന്താരാഷ്ട്രബന്ധങ്ങള്‍, രാജ്യങ്ങളും ശാക്തിക ചേരികളും തമ്മിലുള്ള ബലപരീക്ഷണത്തിന്റെ ചരിത്രമായി ഭവിക്കുന്നു. അന്താരാഷ്ട്രബന്ധത്തിന്റെ ആദ്യകാലചരിത്രം ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.

സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിയ്ക്കാന്‍, നയതന്ത്രത്തെക്കാള്‍ സൈനിക നടപടികള്‍ക്കാണ് തുടക്കത്തില്‍ രാജ്യങ്ങള്‍ ഊന്നല്‍ നല്‍കിയിരുന്നത്. ഇതിന് സ്വന്തമായും ഇതരശക്തികളുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടും രാജ്യങ്ങള്‍ തയ്യാറെടുപ്പുനടത്തി. ശാക്തികസന്തുലനവും (Balance of power) ഇതിന്റെ മറ്റൊരുള്‍പ്പിരിവായിരുന്നു. ഇത്തരം ശാക്തിക കേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്രബന്ധങ്ങളെ പല സമ്പ്രദായങ്ങളായി തരംതിരിക്കാനാകും. രണ്ടില്‍കൂടുതല്‍ ശക്തികള്‍ ഉള്ളപ്പോള്‍ അത് ബഹുഘടകാത്മകമായും (Multipolar), രണ്ട് ശക്തിയായി ചുരുങ്ങുമ്പോള്‍ ധ്രുവീകൃതവും (Bipolar), ഒരു ശക്തിമാത്രമാകുന്ന വേളയില്‍ അത് ഏകധ്രുവ സമ്പ്രദായവുമായി(Unipolar)തീരുന്നു.

രണ്ടാം ലോക യുദ്ധത്തിനു മുന്‍പ് യൂറോപ്പിലുണ്ടായിരുന്ന ശാക്തികക്രമം ബഹുഘടകാത്മക സമ്പ്രദായത്തിന്റെ ഉദാഹരണമാണ്. ഈ ഘട്ടത്തിന്റെ ഏറ്റവും വലിയ സവിശേഷത അന്താരാഷ്ട്രബന്ധം യൂറോപ്പ് കേന്ദ്രീകൃതമായിരുന്നു എന്നതാണ്. ചരിത്രത്തിലേക്കു നോക്കിയാല്‍ 1815-ലെ നെപ്പോളിയാനിക്ക് യുദ്ധങ്ങള്‍ക്കുശേഷം ആസ്റ്റ്രിയ, ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ, പ്രഷ്യ എന്നീ രാഷ്ട്രങ്ങളായിരുന്നു അന്താരാഷ്ട്രരംഗത്തെ പ്രധാനികള്‍ എന്നുകാണാം. പിന്നീട് ഇറ്റലിയും, അമേരിക്കയും, ജപ്പാനും മുന്‍നിരയിലേക്കു വന്നു. ഒന്നാം ലോകയുദ്ധത്തിനുശേഷം പല സാമ്രാജ്യങ്ങളും വിഭജിക്കപ്പെട്ടുവെങ്കിലും ശക്തി പല രാജ്യങ്ങളെയും കേന്ദ്രീകരിച്ചുതന്നെ നിലനിന്നു. ഇതിനുമാറ്റം വരുന്നത് രണ്ടാംലോകയുദ്ധത്തെ തുടര്‍ന്നാണ്.

യുദ്ധത്തിനുശേഷം ധ്രുവീകൃത സമ്പ്രദായം - തുല്യശക്തികളുള്ള രണ്ടു ശാക്തിക ചേരികളുടെ രാഷ്ട്രീയം - നിലവില്‍വന്നു. തുടര്‍ന്നിങ്ങോട്ട് ഏതാണ്ട് മൂന്നര പതിറ്റാണ്ടുകാലത്തോളം സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും നേതൃത്വത്തില്‍ ലോകം രണ്ടു ചേരികളായി മുറിഞ്ഞുമാറി. ഇന്ത്യയുടെ നേതൃത്വത്തില്‍ ഒട്ടനവധി മൂന്നാം ലോക രാഷ്ട്രങ്ങള്‍ ഇരുചേരികളില്‍നിന്നും മാറി 'ചേരിചേരാ' സംഘമായി നിന്നെങ്കിലും വന്‍ശക്തികള്‍ നയിച്ച ശാക്തികചേരികള്‍ പ്രബലമായിരുന്നതിനാല്‍ ഈ കാലഘട്ടത്തെ ധ്രൂവീകൃത സമ്പ്രദായമായിത്തന്നെ കണക്കാക്കുന്നു. ഈ ചേരിതിരിവാകട്ടെ ഒരേസമയം സൈനികവും പ്രത്യയശാസ്ത്രപരവുമായിരുന്നു, കമ്യൂണിസവും മുതലാളിത്തവും തമ്മിലുള്ള ഭിന്നതയില്‍ അധിഷ്ഠിതമായ ഒന്ന്. മറ്റു ചില സവിശേഷതകളും ഈ കാലഘട്ടത്തില്‍ ദര്‍ശിക്കാനാവും. ഇതില്‍ ആദ്യത്തേത് യൂറോപ്യന്‍ രാഷ്ട്രീയ സമ്പ്രദായത്തിന്റെ ആധിപത്യം അവസാനിക്കുകയും അന്താരാഷ്ട്രബന്ധങ്ങള്‍ യൂറോകേന്ദ്രീകൃതമല്ലാതാവുകയും ചെയ്തുഎന്നതാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷം ഏഷ്യയിലും ആഫ്രിക്കയിലും ഉണ്ടായ സമൂലപരിവര്‍ത്തനങ്ങള്‍ ഇതിനു സാക്ഷ്യം വഹിക്കുന്നു. ഇന്ത്യയും ചൈനയും സ്വതന്ത്രശക്തികളായതും ഈ കാലയളവിലാണ്: യൂറോപ്പിന്റെ അധഃപതനം, കോളനിവാഴ്ചയുടെ അന്ത്യം, ശാസ്ത്ര-സാങ്കേതിക വിദ്യയുടെ വളര്‍ച്ച എന്നിവ, മുന്‍പ് പിന്നോക്കാവസ്ഥയില്‍ കിടന്ന പല രാജ്യങ്ങളെയും ലോകരാഷ്ട്രങ്ങളുടെ മുന്‍പന്തിയില്‍ എത്തിച്ചു.

ഈ കാലഘട്ടത്തിന്റെ മറ്റുരണ്ടു സവിശേഷതകള്‍, അന്താരാഷ്ട്രബന്ധങ്ങളില്‍ പ്രത്യയശാസ്ത്ര നിലപാടുകള്‍ ചെലുത്തിയ സ്വാധീനവും പരസ്പരം പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ രാജ്യങ്ങള്‍ ബലപരീക്ഷണത്തിന്റെ സ്ഥാനത്ത് നയതന്ത്രത്തെ കൂടുതലായി ആശ്രയിക്കുവാന്‍ തുടങ്ങിയതുമാണ്. ഇതില്‍ ആദ്യത്തേതിന്റെ കാരണം കമ്യൂണിസത്തിന്റെ ആവിര്‍ഭാവമായിരുന്നെങ്കില്‍ രണ്ടാമത്തേത് ആണവായുധങ്ങളുടെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ എണ്‍പതുകളുടെ ആരംഭത്തില്‍ ആഗോളതലത്തില്‍ കമ്യൂണിസത്തിനുനേരിട്ട തിരിച്ചടി അന്താരാഷ്ട്രബന്ധങ്ങളെ സമൂലം പരിവര്‍ത്തിക്കുകയുണ്ടായി. അന്താരാഷ്ട്ര ബന്ധങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടതും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. ഇതിലേക്കുള്ള സുപ്രധാന ചുവടുവയ്പായിരുന്നു ഐക്യരാഷ്ട്രസഭയുടെ സ്ഥാപനം. എന്നാല്‍, അതിന്റെ ജനാധിപത്യസ്വഭാവം വാര്‍ന്നുപോകുകയും ധ്രൂവീകൃത സമ്പ്രദായത്തിന്റെ സ്ഥാനത്ത് ഏകധ്രുവ ലോകം നിലവില്‍വരുകയും ചെയ്തു. അധികാരം ഒരു ശക്തിയില്‍ യു.എസ്സില്‍ കേന്ദ്രീകരിക്കപ്പെടുകയും അത് അതിന്റെ അധീശത്വം സ്ഥാപിക്കുവാന്‍ തുനിയുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് പല പുത്തന്‍ പ്രവണതകള്‍ക്കും കാരണമായിരിക്കുന്നു.

ആധുനിക പ്രവണതകള്‍. അന്താരാഷ്ട്ര ബന്ധങ്ങളില്‍ പ്രത്യയ ശാസ്ത്രനിലപാടുകളുടെ നിറം മങ്ങുകയും നയതന്ത്രത്തിന്റെ സ്ഥാനത്ത് സൈനിക ഇടപെടലുകള്‍ക്ക് പ്രാമുഖ്യം ലഭിക്കുകയും ചെയ്യുന്നു. പോരെങ്കില്‍ ഐക്യരാഷ്ട്രസഭയുടെ പ്രസക്തികുറയുകയും അതിന്റെ സ്ഥാനം യു.എസ്സിന്റെ നേതൃത്വത്തിലുള്ള പടിഞ്ഞാറന്‍ ശക്തികളും ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും ലോക വാണിജ്യ സംഘടനയും കവര്‍ന്നെടുക്കുകയും ചെയ്തിരിക്കുന്നു. ഫലമോ, അന്താരാഷ്ട്രബന്ധങ്ങളില്‍ രാഷ്ട്രീയത്തെക്കാള്‍ പ്രാധാന്യം വാണിജ്യത്തിനും, ജനങ്ങളുടെ ക്ഷേമത്തെക്കാള്‍ മുന്‍തൂക്കം ആഗോള മൂലധന ശക്തികളുടെ താത്പര്യങ്ങള്‍ക്കുമാണ്. വിവര സാങ്കേതികവിദ്യയിലും ആശയവിനിമയരംഗത്തും ഉണ്ടായ വിപ്ളവകരമായ മാറ്റം ഈ പ്രക്രിയയെ ത്വരിതപ്പെടുത്തിയിരിക്കുന്നു. സാമ്പത്തിക ആഗോളവല്‍ക്കരണം, ഒരു ഭാഗത്ത് സമ്പന്ന-ദരിദ്ര രാഷ്ട്രങ്ങളും അവയിലെ ജനങ്ങളും തമ്മിലുമുള്ള അസമത്വം വര്‍ധിപ്പിക്കുകയും, മറുഭാഗത്ത് രാഷ്ട്രീയ സാംസ്കാരിക അധിനിവേശത്തിന് കളമൊരുക്കുകയും ചെയ്തിരിക്കുന്നു. ഇതിന്റെയെല്ലാം ആകെതുകയാണ് വര്‍ധിച്ചുവരുന്ന വംശീയ കലാപങ്ങളും ആഗോളതീവ്രവാദവും. ഇതാണ് 21-ാം ശ.-ത്തില്‍ അന്താരാഷ്ട്രബന്ധങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

(ജെ. പ്രഭാഷ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍