This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്താരാഷ്ട്രീയത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:03, 18 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്താരാഷ്ട്രീയത

Internationalism

വിവിധ രാഷ്ട്രങ്ങള്‍ തമ്മില്‍ സമാധാനപരമായ സഹകരണം വളര്‍ത്തുന്നതിനെ ലക്ഷ്യമാക്കിക്കൊണ്ടുള്ള ഒരു ചിന്താപദ്ധതിയും അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും. സമാധാനത്തിലും യോജിപ്പിലും ജീവിക്കുന്നതും തുല്യതയുടെ അടിസ്ഥാനത്തില്‍ ഒരുമിച്ചു നില്ക്കുന്നതും സ്വയം ഭരിക്കപ്പെടുന്നതുമായ രാഷ്ട്രങ്ങളുടെ ഒരു കുടുംബത്തിനുവേണ്ടിയാണ് അന്താരാഷ്ട്രീയത എന്ന ആദര്‍ശം നിലകൊള്ളുന്നത്. രാഷ്ട്രങ്ങളുടെ നിലനില്പ് ആവശ്യമാണെന്ന് അംഗീകരിക്കുകയും, അതേസമയം ദേശീയ താത്പര്യങ്ങളെ വിവിധ ജനതകളുടെ വിശാല താത്പര്യങ്ങളുമായി പൊരുത്തപ്പെടുത്താന്‍ ലക്ഷ്യം വയ്ക്കുകയും ചെയ്യുന്ന ഒന്നാണ് പ്രസ്തുത ആദര്‍ശം.

ദേശീയത എന്ന ആശയവും അതിന്റെ അടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ട രാഷ്ട്രങ്ങളും മാനവപുരോഗതിക്കുവേണ്ടി ചെയ്തിട്ടുള്ള സേവനങ്ങള്‍ വിലപ്പെട്ടതാണ്. അക്കാരണത്താല്‍ ആരോഗ്യപ്രദമായ അന്താരാഷ്ട്രീയതയ്ക്കാവശ്യമായ ഒരു നാന്ദിയായിട്ടാണ് ദേശീയതയെ കാണേണ്ടത്. രാഷ്ട്രങ്ങളുടെ ഇടയില്‍ പൊതുവേ കാണുന്ന സമരമനോഭാവവും മറ്റു രാജ്യങ്ങളോടുള്ള പകയും അന്താരാഷ്ട്രീയതയുടെ ശത്രുക്കളാണ്. സാംസ്കാരികവും സാന്‍മാര്‍ഗികവും ആയ ദേശീയത അന്താരാഷ്ട്രീയതയുടെ മിത്രവും സഹായിയുമാണ്.

പല സംരംഭങ്ങള്‍. വിവിധ ജനതകള്‍ തമ്മിലുള്ള ബന്ധത്തെ വളര്‍ത്തുന്ന എന്തിനെയും അന്താരാഷ്ട്രീയത എന്ന ആശയത്തിന്റെ സാക്ഷാത്കരണത്തിനുള്ള സംഭാവനയായി കണക്കാക്കാം. ചരിത്രാരംഭ കാലം മുതല്‍ ഇന്നു വരെ പലതരം മനുഷ്യബന്ധങ്ങള്‍ സാധ്യമാക്കുന്നതിനുവേണ്ടി പല പദ്ധതികള്‍ക്കും രൂപം കൊടുക്കുവാന്‍ ചിന്തകന്മാരും ഭരണകര്‍ത്താക്കളും ശ്രമിച്ചിട്ടുണ്ട്. ഫ്രഞ്ച് നിയമജ്ഞനും രാഷ്ട്രീയ ലേഖകനുമായ പിയറി ഡുബായ് (1250-1320), ഇറ്റാലിയന്‍ കവിയും രാഷ്ട്രമീമാംസകനുമായ ദാന്തേ (1265-1321), ഇംഗ്ളീഷ് ക്വേക്കറായ വില്യം പെന്‍ (1644-1718), ഫ്രഞ്ച് ദാര്‍ശനികനായ റൂസോ (1712-78), ഇംഗ്ളീഷ് ജൂറിസ്റ്റും ദാര്‍ശനികനുമായ ജറേമി ബന്താം (1748-1832), ജര്‍മന്‍ ദാര്‍ശനികനായ ഇമ്മാനുവല്‍ കാന്റ് (1724-1804) തുടങ്ങിയവര്‍ നിര്‍ദേശിച്ച സാങ്കല്പിക പദ്ധതികള്‍, റഷ്യയിലെ അലക്സാണ്ടര്‍ ക (1777-1825), ആസ്റ്റ്രിയയിലെ മെറ്റേര്‍ണിക് (1773-1859) തുടങ്ങിയ ഭരണകര്‍ത്താക്കളുടെ ശ്രമങ്ങള്‍, ഹേഗ് കോടതി (1899), ഒന്നും രണ്ടും യുദ്ധങ്ങള്‍ക്കുശേഷം നിലവില്‍ വന്ന സര്‍വരാഷ്ട്രസഖ്യം, ഐക്യരാഷ്ട്രസംഘടന എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഈ ആശയം സഫലീകരിക്കുന്നതിനുള്ള സംരംഭങ്ങളില്‍ പ്രധാനപ്പെട്ടവ. ആദ്യകാലത്ത് യൂറോപ്പിലുള്ള രാജ്യങ്ങള്‍ മാത്രമേ ഇത്തരം സംരംഭങ്ങളില്‍ ഭാഗഭാക്കുകളായിരുന്നുള്ളു. പില്ക്കാലത്ത് എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള വളരെയധികം രാഷ്ട്രങ്ങള്‍ ഈ വഴിക്ക് ചിന്തിക്കുകയും സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തുതുടങ്ങി. അന്താരാഷ്ട്ര അരാജകത്വം മാറ്റി സമാധാനം സ്ഥാപിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരാവശ്യമായി മനുഷ്യന്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.

ദേശീയതയും അന്താരാഷ്ട്രീയതയും. 18-ഉം 19-ഉം ശ.-ങ്ങളില്‍ ദേശീയത ശക്തി പ്രാപിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സംഘടിക്കപ്പെട്ട രാഷ്ട്രങ്ങള്‍ നിലവില്‍ വരികയും ചെയ്തു. പൊതുവായ നന്മയ്ക്കു വേണ്ടി നിലകൊള്ളുന്നു എന്ന വിശ്വാസം ജനിപ്പിക്കാനും അക്കാരണത്താല്‍തന്നെ എല്ലാ ജനങ്ങളുടെയും കൂറു നേടാനും കഴിഞ്ഞ ഏറ്റവും വിശാലമായ സാമൂഹിക രാഷ്ട്രീയ സംഘടനയാണ് ആധുനിക രാഷ്ട്രം. കമ്യൂണിസവും സോഷ്യലിസവും അവയുടെ സ്വാധീനത ചെലുത്തിക്കൊണ്ടിരിക്കുന്നു എങ്കിലും നിയമപരമായി പരമാധികാരം പ്രയോഗിക്കാന്‍ കഴിവുള്ള ഒരേയൊരു കേന്ദ്രശക്തിയായി രാഷ്ട്രങ്ങള്‍ തുടര്‍ന്നുപോകുന്നു. സാമ്രാജ്യത്വമോഹവും യുദ്ധഭീതിയും ഇല്ലാത്ത ഒരു യഥാര്‍ഥ അന്താരാഷ്ട്ര വ്യവസ്ഥിതി നിലവില്‍ വരുത്തുവാന്‍ തൊഴിലാളി വര്‍ഗത്തിനു മാത്രമേ സാധ്യമാകൂ എന്നതാണ് കാറല്‍ മാര്‍ക്സ് (1818-83) മുതലിങ്ങോട്ടുള്ള കമ്യൂണിസ്റ്റ് ചിന്തകന്മാരുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും വിശ്വാസം. ദേശീയതയുടെ അതിര്‍ത്തിവരമ്പുകള്‍ക്കപ്പുറത്തു പോയി ലോകമെങ്ങുമുള്ള അധ്വാനിക്കുന്ന ജനങ്ങളെയാകെ ഒന്നായിക്കാണുന്ന കമ്യൂണിസ്റ്റു കക്ഷികള്‍ ലോകയുദ്ധങ്ങളില്‍ പങ്കെടുത്തതും കമ്യൂണിസ്റ്റു രാജ്യങ്ങള്‍ക്കിടയില്‍തന്നെ ദേശീയ താത്പര്യത്തിന്റെ പേരിലും അതിര്‍ത്തികളുടെ കാര്യത്തിലും ഉള്ള വഴക്കുകള്‍ക്ക് നേതൃത്വം കൊടുത്തതും തെളിയിക്കുന്നത്, അന്താരാഷ്ട്രീയതയെക്കാളും കുറെക്കൂടെ ശക്തിമത്തായ ഒരു വൈകാരിക ചിന്തയാണ് ദേശീയത എന്നതാണ്. എത്രതന്നെ സ്വാഭാവികമായ ഒരു വികാരമാണ് ദേശീയതയെങ്കിലും അതിന് പരിമിതികളുണ്ട്. അത് പലപ്പോഴും സങ്കുചിതമായ വീക്ഷണം, അഹങ്കാരം എന്നിവയ്ക്കും ചിലപ്പോള്‍ ദേശീയമായ അകല്‍ച്ച, ആക്രമണം തുടങ്ങിയവയ്ക്കും കാരണം ആയേക്കാം. ഒരു ദേശീയ വിഭാഗം രാഷ്ട്രപദവി നേടുന്നതുകൊണ്ടു മാത്രം തൃപ്തിപ്പെടുന്നില്ലെന്നും ആ പദവി നേടുന്നതിനുവേണ്ടി അതു വിനിയോഗിക്കുന്ന ശക്തിയും ആ പ്രക്രിയയില്‍കൂടി നേടിയെടുക്കുന്ന ആത്മവിശ്വാസവും മറ്റു രാജ്യങ്ങളെ ആക്രമിക്കുന്നതിന് അതിനെ പ്രേരിപ്പിക്കും എന്നുള്ളതും ഒരു ചരിത്രസത്യമാണ്.

യുദ്ധഭീതി. അന്താരാഷ്ട്രീയത എന്ന വ്യവസ്ഥിതിയിലേക്ക് മനുഷ്യരാശിയെ തള്ളിവിടുന്ന പ്രേരകശക്തികളില്‍ പ്രധാനമായത് അണ്വായുധയുദ്ധം വരുത്തിവച്ചേക്കാവുന്ന നാശത്തെ സംബന്ധിച്ച ഭീതിയാണ്. ഈ ഭീതിമൂലം അന്താരാഷ്ട്രസമൂഹത്തിന് പൊതുവായ ഒരു ഭരണകൂടം ഉണ്ടാകണമെന്ന ചിന്താഗതി വളര്‍ന്നുവന്നു. ആധുനികയുദ്ധം വ്യക്തികളുടെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്നുള്ളതിനെ സംബന്ധിച്ച് ഒരു സാധാരണ പൌരന്‍ ഇന്നു തികച്ചും ബോധവാനാണ്. 20-ാം ശ.-ത്തിനുമുമ്പുള്ള യുദ്ധങ്ങള്‍ ഇന്നത്തേതുപോലെ അത്ര വിനാശകരങ്ങള്‍ ആയിരുന്നില്ല. വര്‍ധിച്ച നിരക്കില്‍ നികുതി കൊടുക്കുക എന്നതൊഴിച്ചാല്‍ ജനസംഖ്യയില്‍ ഭൂരിഭാഗവും, തങ്ങളുടെ രാജ്യം ഒരു യുദ്ധത്തിലേര്‍പ്പെട്ടിരുന്നു എന്നതിനെക്കുറിച്ച് അന്ന് തീരെ അജ്ഞരായിരുന്നിരിക്കണം. എന്നാല്‍ ഇന്നാകട്ടെ, ഒരു യുദ്ധം അതില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത രാജ്യങ്ങളിലെ ജനജീവിതത്തെപ്പോലും സാരമായി ബാധിക്കുന്നു. ലോകത്തെങ്ങുമുള്ള സാധാരണ മനുഷ്യര്‍ക്കു യുദ്ധത്തോടുള്ള മനോഭാവം അന്താരാഷ്ട്രീയത എന്ന ആദര്‍ശത്തെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നതിന് സഹായകരമാണ്. ഈ ആദര്‍ശം പ്രാവര്‍ത്തികമാക്കുന്നതിനുള്ള ബുദ്ധിമുട്ടുകളെയും തടസ്സങ്ങളെയും കുറിച്ച് ബോധവാന്മാരല്ലെങ്കില്‍കൂടിയും അവരെല്ലാം യുദ്ധത്തെ വെറുക്കുന്നു. ഈ ആദര്‍ശത്തെ പ്രബലമാക്കുന്ന മറ്റൊരു കാരണം രാഷ്ട്രങ്ങള്‍ക്കിടയില്‍ കാണുന്ന സാമ്പത്തികമായ പരസ്പരാശ്രയത്വമാണ്. സാമ്പത്തികതലത്തിലുള്ള അന്താരാഷ്ട്രീയതയുടെ മുന്നോട്ടുള്ള ഒരു വലിയ ചുവടുവയ്പ് സാധ്യമാക്കിത്തീര്‍ത്തതും, പരസ്പരാശ്രയത്വംകൊണ്ടുണ്ടാകുന്ന ഗുണങ്ങളെ വര്‍ധിപ്പിച്ചതും സാങ്കേതിക പുരോഗതിയാണ്. ലോകത്തെങ്ങുമുള്ള സാമ്പത്തിക വിഭവങ്ങളെ ഏറ്റവും ഫലപ്രദമായി വികസിപ്പിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്നതിനും ലോകരാഷ്ട്രങ്ങളുടെ ആ വഴിക്കുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കേണ്ടത് ആവശ്യമായിരിക്കുന്നു. എല്ലാ ജനതകളും പരസ്പരം ആശ്രയിക്കുകയും ഒരു ജനതയുടെ സുഭിക്ഷതയെയും സുരക്ഷിതത്വത്തെയും മറ്റൊന്നിന്റെ പ്രവര്‍ത്തനം ഗുണമായോ ദോഷമായോ ബാധിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. വ്യക്തികളെ മാത്രമല്ല, രാഷ്ട്രങ്ങളെയും പരസ്പരം ആശ്രയിക്കുന്നതിന് നിര്‍ബന്ധിതമാക്കിയ ഒരു സംഭവമാണ് വ്യാവസായികവിപ്ളവം. സാമ്പത്തിക മേഖലയില്‍ മാത്രമായി ഒതുങ്ങി നില്ക്കുന്ന ഒന്നല്ല ഈ പരസ്പരാശ്രയത്വം. രാഷ്ട്രങ്ങളുടെ അതിര്‍വരമ്പുകളെ മാനിക്കാത്ത ശാസ്ത്രത്തിന്റെയും കലയുടെയും സംസ്കാരത്തിന്റെയുമൊക്കെ രംഗങ്ങളില്‍ ഈ അവസ്ഥ ദൃശ്യമാകുന്നുണ്ട്.

പ്രവൃത്തിപഥത്തില്‍. വിഭിന്നങ്ങളായ ദേശീയ താത്പര്യങ്ങളെ സമീകരിക്കുന്നതിനും പൊരുത്തപ്പെടുത്തുന്നതിനും സഹായകരമായ രീതിയില്‍ പൊതുവായ ചില തത്ത്വങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം അന്താരാഷ്ട്രസഹകരണം സംഘടിപ്പിക്കപ്പെടേണ്ടത്. ഒരു രാഷ്ട്രത്തിന്റെ വീക്ഷണം മറ്റു രാഷ്ട്രങ്ങളുടെ മേല്‍ അടിച്ചേല്പിക്കാനുള്ള ഒരു ശ്രമവും വിജയിക്കുകയില്ല. സഹകരണം ഇല്ലാതാകാന്‍പോലും അതു കാരണമാകയും ചെയ്യും. അന്താരാഷ്ട്രീയത എന്ന ആദര്‍ശത്തെ പ്രാവര്‍ത്തികമാക്കുന്നത് യു.എന്‍. പോലുള്ള ഒരു സ്ഥാപനത്തിന്റെ ചട്ടക്കൂടില്‍ കൂടിയായിരിക്കണം. രാഷ്ട്രങ്ങള്‍ തമ്മില്‍ യോജിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ അവയ്ക്കിടയിലുള്ള സംശയങ്ങളും അവിശ്വാസവും ദൂരികരിക്കപ്പെടാനും പരസ്പരധാരണയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടാനും കഴിയൂ. ഇത് സാധ്യമാക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ 19-ാം ശ.-ത്തിനു മുമ്പുണ്ടായിട്ടുണ്ട്. തത്കാല രാഷ്ട്രീയ സ്ഥിതിയെ നിലനിര്‍ത്തുക എന്ന സങ്കുചിതവും സ്വാര്‍ഥതാത്പര്യപ്രേരിതവുമായ ആ വിധ ശ്രമങ്ങളൊക്കെതന്നെ പരാജയപ്പെട്ടു. ഒന്നാം ലോകയുദ്ധത്തിനുശേഷം നിലവില്‍വന്ന സര്‍വരാഷ്ട്രസഖ്യത്തിനും ഈ ദുരന്തം നേരിട്ടു. എങ്കിലും അന്താരാഷ്ട്രീയത എന്ന ആശയത്തിന്റെ പ്രായോഗികതയ്ക്കാവശ്യമായ വ്യവസ്ഥാപിത ചട്ടവട്ടങ്ങള്‍ അതിനുണ്ടായിരുന്നു. ആ നിലയ്ക്ക് അന്താരാഷ്ട്രീയതയുടെ സാക്ഷാത്കരണസംരംഭങ്ങളിലെ ആദ്യത്തെ നാഴികക്കല്ലായി അത് കണക്കാക്കപ്പെടുന്നു. കഴിഞ്ഞകാലശ്രമങ്ങള്‍ പരാജയമടഞ്ഞതെന്തെന്നു മനസ്സിലാക്കാനും ഭാവിപ്രതീക്ഷകള്‍ക്കുള്ള കാരണങ്ങള്‍ അവയില്‍ കണ്ടെത്താനും കഴിയുമെങ്കിലും സുനിശ്ചിതമായ രീതിയില്‍ ഈ ആദര്‍ശത്തെ നടപ്പാക്കുന്നതിനുള്ള ഒരു പദ്ധതി ആവിഷ്കരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഒരു 'സര്‍വരാഷ്ട്ര സഖ്യ'മല്ല ഒരു 'സര്‍വജനസഖ്യ സഭ'യാണ് അന്താരാഷ്ട്രീയതയുടെ പ്രായോഗികതയ്ക്കാവശ്യമായിട്ടുള്ളത് എന്ന് ഇടതുപക്ഷ ചിന്താഗതിക്കാരായ ജനാധിപത്യവാദികളും ഭരണകര്‍ത്താക്കളും ഒന്നാം ലോകയുദ്ധത്തിനുശേഷം പ്രഖ്യാപിച്ചിട്ടുണ്ട്. പരസ്പരവിരുദ്ധമായ തത്ത്വങ്ങളില്‍ അധിഷ്ഠിതമാണ് മേല്പറഞ്ഞ രണ്ടു സമ്പ്രദായങ്ങളും. സഖ്യത്തിലെ ഓരോ അംഗത്തിന്റെയും പരമാധികാരത്തെ മാനിക്കുന്നതാണ് ആദ്യത്തേത്. ജനാഭിലാഷത്തിന്റെ പ്രതിഫലനമെന്നനിലയില്‍ എല്ലാ രാഷ്ട്രങ്ങളും ചേര്‍ന്നുണ്ടാകുന്ന പുതിയൊരു ലോകത്തെ രൂപപ്പെടുത്തുന്നതിനെ ലക്ഷ്യമാക്കിക്കൊണ്ടുള്ളതാണ് രണ്ടാമത്തേത്. അംഗരാജ്യങ്ങളിലെ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടതും പരമാധികാരസ്വഭാവത്തോടുകൂടിയതുമായ ഒരു അന്താരാഷ്ട്രനിയമസഭയും, രാഷ്ട്രീയവും ഭരണപരവും സൈനികവുമായ അധികാരങ്ങളുള്ള ഒരു നിര്‍വഹണസമിതിയും ഉള്‍ക്കൊള്ളുന്നതാണ് രണ്ടാമത്തെ പദ്ധതി. വിവിധജനതകള്‍ തമ്മില്‍ പരിപൂര്‍ണമായ ഐക്യം ഇന്നില്ല എന്നതുകൊണ്ട് ലോകതാത്പര്യങ്ങളെ സംബന്ധിച്ച യഥാര്‍ഥ ബോധമുള്ള ഒരു നിയമസഭ സൃഷ്ടിക്കപ്പെടാന്‍ സാധ്യമല്ലെന്നാണ് ആദ്യം പറഞ്ഞ പദ്ധതിക്കുവേണ്ടി നിലകൊള്ളുന്നവരുടെ അഭിപ്രായം. ഒരു അന്താരാഷ്ട്രഭരണകൂടം യഥാര്‍ഥത്തില്‍ നിലവില്‍വരാതെ അന്താരാഷ്ട്രബോധം സാധ്യമല്ലെന്നാണ് ഇതിനൊരു മറുപടിയായി പറയപ്പെടുന്നത്. ഈ ബോധം ജനഹൃദയങ്ങളില്‍ ജനിപ്പിക്കുന്നതിന് സമയം, പരിശീലനം, പരിചയം തുടങ്ങിയവ ആവശ്യമാണ്. സോഷ്യലിസ്റ്റു ചേരി തകരുകയും ശീതസമരം അവസാനിക്കുകയും ചെയ്തതോടെ, ആഗോളവത്ക്കരണവും ഉദാരവത്ക്കരണവും കൂടുതല്‍ വ്യാപകവും സ്വീകാര്യവുമായിത്തീര്‍ന്നിരിക്കുന്നു. പക്ഷേ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വംശീയ സംഘട്ടനങ്ങളും മേഖലായുദ്ധങ്ങളും ലോകസമാധാനത്തിനു പുതിയ ഭീഷണികളുയര്‍ത്തുന്നു. ശീതയുദ്ധത്തിന്റെ അന്ത്യത്തിന്റെ ഫലമായി അമേരിക്കയ്ക്കു ലഭിച്ച മേധാവിത്വം അന്താരാഷ്ട്രീയതയുടെ സന്തുലിതത്വത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.

ഏകലോകാദര്‍ശം. രാഷ്ട്രീയസാമ്പത്തിക താത്പര്യങ്ങളെ നിയന്ത്രിക്കുന്നതിന് ഒരു അന്താരാഷ്ട്രസംഘടന കൂടാതെ കഴിയാന്‍ മനുഷ്യര്‍ക്ക് സാധ്യമല്ല. ഇന്നത്തെ മനുഷ്യര്‍ തങ്ങള്‍ക്കു ശരിയാണെന്നു തോന്നുന്ന മാര്‍ഗങ്ങള്‍ പരീക്ഷിച്ചുനോക്കുന്നു. എന്നാല്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നതിനാവശ്യമായ നീതിബോധം, സദാചാരബോധം എന്നിവയില്‍ അവയ്ക്കുള്ള വിശ്വാസക്കുറവുകൊണ്ടും രാഷ്ട്രങ്ങളുടെ പരമാധികാരത്തിന്റെ കണികയെങ്കിലും ബലിയര്‍പ്പിക്കാനുള്ള തയ്യാറില്ലായ്മകൊണ്ടും സങ്കുചിതമായ ദേശീയതാത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്നതുകൊണ്ടും അത്തരം ശ്രമങ്ങളൊന്നും തന്നെ അന്താരാഷ്ട്രബോധം വളര്‍ത്തുന്നതിന് സഹായകരമാകുന്നില്ല. അന്താരാഷ്ട്രീയതയ്ക്കെതിരെയുള്ള വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനാവശ്യമായ സൈനികശക്തിയോടുകൂടിയ ഒരു ലോക ഭരണകൂടമുണ്ടെങ്കില്‍ മാത്രമേ ശാശ്വതസമാധാനം നിലനിര്‍ത്താന്‍ അന്താരാഷ്ട്രസമൂഹത്തിനു കഴിയുകയുള്ളു. ഇതിന്റെ അര്‍ഥം ദേശീയഭരണകൂടങ്ങളില്‍നിന്നും വളരെയധികം അധികാരങ്ങള്‍ ലോകഭരണകൂടത്തിലേക്ക് മാറ്റുക എന്നതാണ്. അത്തരത്തിലൊരു ഭരണകൂടം സ്ഥാപിക്കുകയെന്നത് അനായാസേന സാധിക്കാവുന്ന ഒന്നായിട്ടാണ് അന്താരാഷ്ട്രീയതയെക്കുറിച്ച് ആവേശഭരിതരാകുന്നവര്‍ ചിന്തിക്കാറുള്ളത്. ഇന്നത്തെ സാഹചര്യത്തില്‍ ജനാധിപത്യരീതിയിലുള്ള ഒരു ലോകഭരണകൂടം സൃഷ്ടിക്കപ്പെടുക എന്നത് ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരിക്കും. ആ ഭരണകൂടത്തിനു കീഴില്‍ ജനങ്ങള്‍ക്ക് സമാധാനപരമായി കഴിയണമെന്നുണ്ടെങ്കില്‍ അതു സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ ധൃതിപിടിച്ചതും ഉഗ്രപ്രയോഗസ്വഭാവത്തോടുകൂടിയതും ആയിക്കൂടാ. മന്ദഗതിയിലുള്ള ഒരു പ്രക്രിയയില്‍ കൂടിയായിരിക്കണം ഈ ലക്ഷ്യത്തിലെത്തേണ്ടത്. ജനതകളുടെ വൈകാരികമായ ചിന്തയ്ക്കും അവര്‍ തമ്മില്‍ നിലനില്ക്കുന്ന ബന്ധത്തിന്റെ സ്വഭാവത്തിനും വിപ്ളവകരമായ ഒരു മാറ്റം ഇതിനാവശ്യമാണ്. പൊതുവായ നയങ്ങള്‍ ആവിഷ്കരിക്കുന്നതിനുള്ള അധികാരത്തോടുകൂടിയ ഒരു കേന്ദ്രശക്തിയെ സ്വമേധയാ അംഗീകരിക്കാന്‍ രാഷ്ട്രങ്ങള്‍ തയ്യാറാകണം. ഈ ഭരണകൂടത്തിന്റെ ചുമതലകള്‍ പ്രധാനപ്പെട്ടതും വ്യക്തമായി നിര്‍വചിക്കപ്പെട്ടതും ആയിരിക്കണം. അതിനു പുറമേ ഓരോ അംഗരാഷ്ട്രവും സ്വകര്‍മം നിറവേറ്റുന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധമായി നിലകൊള്ളണം. ഈ സവിശേഷതകളൊത്തുചേര്‍ന്ന ഒരു ലോകഭരണകൂടം സ്ഥാപിക്കുന്ന ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് പല ചിന്തകന്മാരും ഭരണകര്‍ത്താക്കളും. ഭാവിയിലുണ്ടാകാനിരിക്കുന്ന അന്താരാഷ്ട്രീയതയെന്ന ആദര്‍ശത്തിലധിഷ്ഠിതമായ രാഷ്ട്രീയസംവിധാനത്തിന്റെ രൂപവും ഭാവവും എന്തായിരിക്കുമെന്ന് കാലേകൂട്ടി നിര്‍വചിക്കുക പ്രയാസമാണ്. നോ: അന്താരാഷ്ട്രബന്ധങ്ങള്‍, അന്താരാഷ്ട്ര-രാഷ്ട്രതന്ത്രം

(കെ. കൃഷ്ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍