This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തര്‍വാഹിനി യുദ്ധമുറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:22, 25 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്തര്‍വാഹിനി യുദ്ധമുറ

ഒന്നാം ലോകയുദ്ധകാലത്ത് ജര്‍മനി മുങ്ങിക്കപ്പലുകള്‍ ഉപയോഗിച്ച് സഖ്യകക്ഷികളുടെ കപ്പലുകള്‍ക്ക് വന്‍തോതില്‍ നാശനഷ്ടങ്ങള്‍ വരുത്തി. അതോടുകൂടിയാണ് അന്തര്‍വാഹിനികള്‍ക്ക് നാവികസേനയില്‍ സമരതന്ത്രപ്രധാനമായ ഒരു സ്ഥാനം ലഭിച്ചത്. യുദ്ധാവശ്യങ്ങള്‍ക്കുള്ളതും അല്ലാത്തതുമായ ചരക്കുകള്‍ വഹിച്ചുകൊണ്ടുപോകുന്ന കപ്പലുകള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തിയും സഖ്യകക്ഷികളുടെ കപ്പല്‍ഗതാഗതം താറുമാറാക്കിയും കടലില്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു ജര്‍മനിയുടെ ഉദ്ദേശ്യം. ഇത് പൂര്‍ണമായും സാധിക്കാന്‍ ജര്‍മനിക്കു കഴിഞ്ഞില്ല. രണ്ടാംലോകയുദ്ധകാലത്ത് ജപ്പാന്റെ ബഹുഭൂരിപക്ഷം കപ്പലുകളേയും നശിപ്പിക്കുന്നതിന് അമേരിക്കന്‍ അന്തര്‍വാഹിനികള്‍ക്ക് കഴിഞ്ഞു.

ആക്രമണേതര-ഉപയോഗങ്ങള്‍. ആക്രമണേതരമായ ആവശ്യങ്ങള്‍ക്കും അന്തര്‍വാഹിനി ഉപയോഗിക്കാവുന്നതാണ്. ചാരന്‍മാരേയും അട്ടിമറിക്കാരേയും ശത്രുരാജ്യങ്ങളില്‍ ഇറക്കുന്നതിനും, ഭക്ഷണസാധനങ്ങളും ആയുധസാമഗ്രികളും ഒറ്റപ്പെട്ടയിടങ്ങളില്‍ എത്തിക്കുന്നതിനും, തുറമുഖങ്ങളും മറ്റും ശത്രുക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുന്നതിനും, മറ്റു കപ്പലുകള്‍ക്ക് അകമ്പടി സേവിക്കുന്നതിനും മുങ്ങിക്കപ്പല്‍ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. വളരെ പരിമിതമായ തോതില്‍ ആണെങ്കിലും മറ്റു മാര്‍ഗങ്ങളൊന്നും ഉപയോഗിക്കാന്‍ പറ്റാത്തയിടങ്ങളില്‍ സൈന്യങ്ങളെ എത്തിക്കുന്നതിനും അന്തര്‍വാഹിനി വളരെ സഹായകമാണ്.

റഡാര്‍. റഡാറുകളുടെ കണ്ടുപിടിത്തം അന്തര്‍വാഹിനികളുടെ ഉപയോഗത്തില്‍ സമൂലമായ പരിവര്‍ത്തനം വരുത്തി. രാത്രികാലങ്ങളില്‍ ആക്രമണം നടത്തുന്നതിന് റഡാറുകള്‍ വളരെ സഹായകമാണ്. എന്തെന്നാല്‍, റഡാര്‍ ഘടിപ്പിച്ചിട്ടുള്ള വിമാനങ്ങള്‍ക്ക് ജലപ്പരപ്പിലുളള അന്തര്‍വാഹിനികളെ എളുപ്പം കണ്ടുപിടിക്കാം. ഇതില്‍നിന്നും രക്ഷനേടുന്നതിന് സ്നോര്‍ക്കല്‍ കുറച്ചൊക്കെ സഹായകമാണെങ്കിലും അതില്‍ നിന്നും പുറപ്പെട്ടിരുന്ന ശബ്ദം ശത്രുക്കളെ ക്ഷണിച്ചു വരുത്തുന്ന തരത്തിലുള്ളതായിരുന്നു. ഇതിനെ അതിജീവിക്കുന്നതിനുള്ള പരീക്ഷണങ്ങളെന്ന നിലയ്ക്കാണ് ജര്‍മനി, ജാരണ വസ്തുക്കള്‍ ഉപയോഗിച്ചുള്ള സംവൃതചക്രയന്ത്ര(closed cycle engines)ങ്ങള്‍ ഘടിപ്പിച്ച അന്തര്‍വാഹിനികള്‍ നിര്‍മിച്ചുതുടങ്ങിയത്. ഈ അവസരത്തില്‍ പ്രാഥമിക ബാറ്ററി (primary cell) ഉപയോഗിച്ചുകൊണ്ടുള്ള ഊര്‍ജോത്പാദന സംരംഭങ്ങള്‍ പരീക്ഷണവിധേയമാക്കിയെങ്കിലും ഫലപ്രദമാക്കാന്‍ കഴിഞ്ഞില്ല. ഈ സന്ദര്‍ഭത്തിലാണ് അണുശക്തിയുടെ ഉപയോഗം നിലവില്‍വന്നത്.

അണുശക്തി അന്തര്‍വാഹിനികള്‍. വളരെ കുറച്ച് ഇന്ധനത്തില്‍നിന്നും വളരെ കൂടുതല്‍ ഊര്‍ജം ജാരണ വസ്തുക്കളുടെ സഹായമില്ലാതെതന്നെ ലഭിക്കും എന്നുള്ളതാണ് അണുശക്തിയുടെ മേന്‍മ. തന്‍മൂലം അണുശക്തികൊണ്ടു പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ക്ക് വളരെയധികം സമയം അന്തരീക്ഷവായുവുമായി സമ്പര്‍ക്കമില്ലാതെ തന്നെ സമുദ്രാന്തര്‍ഭാഗത്തു കഴിയാം. അതുകൊണ്ട് ഏറ്റവും കൂടിയ വേഗം കിട്ടത്തക്കവിധത്തില്‍ അതു രൂപകല്പന ചെയ്യുന്നതിനും സാധിക്കും. മാത്രമല്ല, വലുപ്പവും വര്‍ധിപ്പിക്കാം. ഈ പ്രത്യേകതകള്‍ കണക്കിലെടുത്തുകൊണ്ടാണ് അവയില്‍ ആയുധസജ്ജീകരണം നടത്തിയിരിക്കുന്നത്. മറ്റൊരു പ്രത്യേകത അവയുടെ സമുദ്രാന്തര്‍ഭാഗത്തെ നില എവിടെ വേണമെങ്കിലും ആകാമെന്നതിനാല്‍ ശത്രുക്കള്‍ക്ക് അവയെ കണ്ടുപിടിക്കുക ക്ഷിപ്രസാധ്യമല്ലന്നതാണ്.

അണുശക്തികൊണ്ടോടുന്ന അന്തര്‍വാഹിനികളെ കാലാവസ്ഥയും മറ്റും ബാധിക്കുകയില്ലെങ്കിലും ഇവയ്ക്കും ചില പരിമിതികള്‍ ഉണ്ട്. വലിയ ആഴത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍, ഉപരിതലത്തിനോടടുത്തു മാത്രമുപയോഗിക്കാന്‍ കഴിയുന്ന പെരിസ്ക്കോപ്പ്, റഡാര്‍, റേഡിയൊ മുതലായവ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതല്ല. അതിനാല്‍ ഗതാഗതം നടത്തുന്നതിനും ശത്രുക്കളെ ആക്രമിക്കുന്നതിനും ആക്രമത്തില്‍നിന്നും രക്ഷ നേടുന്നതിനും മററും പൂര്‍ണമായും ജലാന്തര്‍ഭാഗത്തെ ശബ്ദങ്ങളെ ആശ്രയിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടി അവയില്‍ ശക്തിയേറിയ സോണാര്‍ ഉപകരണങ്ങള്‍ സജ്ജീകരിക്കേണ്ടതാവശ്യമാണ്. ജലാന്തര്‍ഭാഗത്തുള്ള ശബ്ദങ്ങളെ ശ്രവിച്ച് തിരിച്ചറിയുന്നതിനായി കപ്പലുകള്‍ക്ക് പലപ്പോഴും വിവിധ ആഴങ്ങളില്‍ സഞ്ചരിക്കേണ്ടതായി വരുന്നു. നശീകരണ മുങ്ങിക്കപ്പലുകള്‍ക്ക് വളരെ ദൂരത്തില്‍വച്ചുതന്നെ ഇതര അന്തര്‍വാഹിനികളെ തിരിച്ചറിയാന്‍ സാധിക്കുന്നതാണ്.

അന്തര്‍വാഹിനികളില്‍ സജ്ജീകരിച്ചിട്ടുള്ള ആയുധങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ടോര്‍പിഡൊ ആണ്. ഇന്നത്തെ അന്തര്‍വാഹിനികളിലെല്ലാം സ്വയം ലക്ഷ്യപ്രാപ്തിയുള്ള ടോര്‍പിഡോകളാണ് ഘടിപ്പിക്കാറുള്ളത്.

മിസൈലുകള്‍. അന്തര്‍വാഹിനികളെ അവയുടെ നിര്‍മാണോദ്ദേശ്യത്തെ ആസ്പദമാക്കി പലതായി തിരിച്ചിട്ടുണ്ട്. അവയില്‍, റഡാര്‍ പിക്കറ്റ് ക്ളാസ് നിരീക്ഷണങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കുന്നു.
1971 ഡി-ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ നശിക്കപ്പെട്ട പാകിസ്താന്റെ 'ഖാസി' അന്തര്‍വാഹിനി- ജലനിരപ്പിനു മുകളില്‍
ഏറ്റവും കൂടുതല്‍ ആയുധം സജ്ജീകരിച്ചിട്ടുള്ളത് ഇടത്തരം മിസൈലുകള്‍ ഉള്ളവയിലാണ്. ഇവ മിക്കവാറും അണുശക്തികൊണ്ട് പ്രവര്‍ത്തിക്കുന്നു. ബ്രിട്ടന്‍ നിര്‍മിച്ച ഒരു മാതൃകയില്‍, 2,760 കി.മീ. സഞ്ചരിക്കാന്‍ കഴിയുന്ന 16 മിസൈലുകള്‍ ആണുള്ളത്. അണുശക്തികൊണ്ടോടുന്നവയ്ക്ക് സമുദ്രത്തില്‍ ഏതു തട്ടിലും സഞ്ചരിക്കാമെന്നതിനാല്‍ ഏതു ലക്ഷ്യത്തിലേക്കും മിസൈലുകള്‍ വിക്ഷേപിക്കാകുന്നതാണ്. മാത്രമല്ല മുങ്ങിക്കപ്പലുകള്‍ക്ക് മിസൈലുകള്‍ വിക്ഷേപിക്കുന്നതിന് ജലപ്പരപ്പില്‍ വരേണ്ടതുമില്ല. കൂടാതെ അവയ്ക്ക് അണുവായുധങ്ങള്‍ വഹിക്കുന്നതിനും കഴിവുണ്ട്. സമുദ്രാന്തര്‍ഭാഗത്തുനിന്നും മിസൈല്‍ വിക്ഷേപിക്കുന്നതിനുള്ള ഏറ്റവും വലിയ സൌകര്യം അവ എവിടെനിന്നു വിക്ഷേപിക്കുന്നുവെന്ന് ശത്രുക്കള്‍ക്കു കണ്ടുപിടിക്കാന്‍ സാധിക്കില്ല എന്നുള്ളതാണ്.

അണുശക്തികൊണ്ടോടുന്ന അന്തര്‍വാഹിനികളുടെ ആവിര്‍ഭാവം നാവിക യുദ്ധതന്ത്രത്തെ വളരെയധികം സങ്കീര്‍ണമാക്കിയിട്ടുണ്ട്. യുദ്ധത്തില്‍ അവയ്ക്ക് എത്രകണ്ട് ഫലപ്രദമായി പ്രവര്‍ത്തിക്കാമെന്നത് ഇനിയും തെളിയിക്കേണ്ടിയിരിക്കുകയാണ്. ശീതയുദ്ധക്കാലത്ത് യു.എസ്സിന്റേയും സോവിയറ്റ് യൂണിയന്റേയും അന്തര്‍വാഹിനിപ്പടകള്‍ നിരന്തരമായി പരസ്പരം മത്സരിച്ചിരുന്നു. 1971 ലെ ഇന്തോ-പാക് യുദ്ധത്തില്‍ പി.എന്‍.എസ്., ഖാസി(PNS ghazi)യ്ക്ക് സംഭവിച്ച അപകടം ദക്ഷിണേഷ്യന്‍ പ്രദേശത്തെ ഒരു അന്തര്‍വാഹിനി ദുരന്തമാണ്. 1982-ലെ ഫാല്‍ക്ലന്‍ഡ്സ് യുദ്ധത്തില്‍ ബ്രിട്ടിഷ് നാവികസേന ആര്‍ജന്റീനന്‍ നാവികസേനയ്ക്കെതിരായി ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കുകയുണ്ടായി. നോ: അന്തര്‍വാഹിനി

(വി. ശിവരാമന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍