This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുഭവ നിരപേക്ഷം,അനുഭവ സാപേക്ഷം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:50, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അനുഭവ നിരപേക്ഷം, അനുഭവ സാപേക്ഷം

ഇന്ദ്രിയാനുഭവത്തില്‍ക്കൂടി ലഭിക്കാത്തതും മനുഷ്യമനസ്സില്‍ സ്വയമേ ഉള്ളതുമായ അറിവ് അനുഭവനിരപേക്ഷ(a priori)വും ഇന്ദ്രിയാനുഭവത്തില്‍കൂടി ലഭിക്കുന്ന അറിവ് അനുഭവസാപേക്ഷ (a posteriori)വുമാണ്. മനുഷ്യമനസ് ഇന്ദ്രിയങ്ങളിലൂടെ ബാഹ്യലോകവുമായി ബന്ധപ്പെടുന്നതിനു മുമ്പുതന്നെ സ്വയം തെളിവു നല്കുന്ന സത്യങ്ങള്‍ (self evident truths) മനുഷ്യമനസ്സില്‍ ഉണ്ടെന്ന് യുക്തിവാദികളും വിശ്വസിക്കുന്നു. ഈ സത്യങ്ങള്‍ക്ക് അനുഭവങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്തതുകൊണ്ടും സ്വയമേ അര്‍ഥവത്തായതു (self valid) കൊണ്ടും അവയെ അനുഭവനിരപേക്ഷസത്യങ്ങള്‍ എന്നു പറയാം. അനുഭവനിരപേക്ഷരീതി (a priori method) തത്ത്വശാസ്ത്രത്തില്‍ ആദ്യമായി ഉപയോഗിച്ചത് ഗ്രീക്കുതത്ത്വചിന്തകനായ പാര്‍മനൈഡ്സും (Parmenides) അദ്ദേഹത്തിന്റെ അനുയായിയായ സെനൊയും (Zeno) ആണ്. പ്രസിദ്ധ ഗ്രീക്കു ദാര്‍ശനികനായ പ്ളേറ്റോയുടെ തത്ത്വചിന്ത അനുഭവനിരപേക്ഷരീതിയിലൂടെ ആയിരുന്നു. അരിസ്റ്റോട്ടലും ഈ രീതി അംഗീകരിച്ചിരുന്നു. ആധുനിക തത്ത്വചിന്തയില്‍ ദെക്കാര്‍ത്ത്, സ്പിനോസാ, ലൈബ്നിറ്റ്സ്, കാന്റ്, ഹെഗല്‍, ബ്രാഡ്ലി തുടങ്ങിയവര്‍ അനുഭവനിരപേക്ഷജ്ഞാനത്തെ അംഗീകരിച്ച് അവരുടെ തത്ത്വചിന്തകള്‍ക്ക് രൂപം നല്കിയിട്ടുള്ളവരാണ്.


അനുഭവസാപേക്ഷജ്ഞാനത്തെ അംഗീകരിക്കുന്നവരെല്ലാം അനുഭവവാദികളാണ്. എല്ലാ അറിവിന്റെയും ഉറവിടം അനുഭവമാണ് എന്ന് അവര്‍ വിശ്വസിക്കുന്നു. ആദര്‍ശങ്ങളെക്കാള്‍ പ്രാധാന്യം വസ്തുനിഷ്ഠമായ സത്യങ്ങള്‍ക്കാണ്; സ്വയം അര്‍ഥവത്തായ സത്യങ്ങള്‍ക്കല്ല. ബേക്കണ്‍, ലോക്ക്, ബെര്‍ക്കിലി, ഹ്യൂം, റീഡ് (Ried) തുടങ്ങിയവര്‍ അനുഭവസാപേക്ഷജ്ഞാനത്തെ അംഗീകരിക്കുന്നവരാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ അനുഭവവാദത്തിനു രൂപംകൊടുത്തത്. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ജ്ഞാനമീമാംസ രൂപവത്കരിക്കുവാന്‍ ശ്രമിച്ച ആധുനിക ദാര്‍ശനികനാണ് ഫ്രാന്‍സിസ് ബേക്കണ്‍. അനുഭവവാദത്തിലൂടെ ഇന്ദ്രിയാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ജ്ഞാനം സാധ്യമാകയുള്ളു എന്ന വിശ്വാസത്തില്‍ തുടങ്ങി അവസാനം അങ്ങനെ കിട്ടുന്ന അറിവ് യഥാര്‍ഥ ജ്ഞാനമല്ലെന്നും യഥാര്‍ഥജ്ഞാനം അപ്രാപ്യമാണെന്നും ഉള്ള നിഗമനത്തിലാണ് ഹ്യൂം എത്തിച്ചേര്‍ന്നത്.


മനുഷ്യന്റെ എല്ലാ അറിവും അനുഭവനിരപേക്ഷമാണെന്ന് ലൈബ്നിറ്റ്സും എല്ലാ അറിവും അനുഭവസാപേക്ഷമാണെന്ന് ലോക്കും പറയുമ്പോള്‍ ഇവ രണ്ടും രണ്ടുതരം അറിവല്ലെന്നും അറിവിന്റെ രണ്ട് അവിഭാജ്യഘടകങ്ങള്‍ മാത്രമാണെന്നും കാന്റ് വാദിക്കുന്നു. ഇവയില്‍ ഏതെങ്കിലും ഒന്ന് നിഷേധിക്കുകയാണെങ്കില്‍ ജ്ഞാനം സാധ്യമാവുകയില്ല. സംവേദനശക്തി (sensibility), ധാരണ (understanding), യുക്തി (reason) എന്നീ മൂന്നു മാനസികപ്രക്രിയകളില്‍കൂടിയാണ് കാന്റിന്റെ സിദ്ധാന്തം അനുസരിച്ച് ജ്ഞാനസമ്പാദനം സാധ്യമാകുന്നത്. ധാരണാരൂപങ്ങള്‍ (categories of understanding) അനുഭവനിരപേക്ഷമാണ്. അവ മനുഷ്യമനസ്സിലെ ജന്മസിദ്ധമായ രൂപങ്ങളാണ്. ഇവ ഇന്ദ്രിയാനുഭവങ്ങളില്‍ അധിഷ്ഠിതമല്ല. ഇന്ദ്രിയസിദ്ധമായ എല്ലാ അനുഭവങ്ങളും അറിവുകളായി തീരുന്നത് മനസ്സിലെ നിരപേക്ഷഘടക (forms and categories) ങ്ങളില്‍ കൂടി കടന്നുപോയതിനു ശേഷമാണ്. അനുഭവത്തില്‍നിന്ന് വിവിധ വസ്തുക്കള്‍ തമ്മിലുള്ള അനിവാര്യബന്ധത്തെ കണ്ടുപിടിക്കാന്‍ സാധ്യമല്ല. അതിന് യുക്തിയെ ആശ്രയിച്ചേ മതിയാകൂ. യുക്തിവാദത്തിന്റെയും ഇന്ദ്രിയാനുഭവവാദത്തിന്റെയും സമന്വയമാണ് കാന്റിന്റെ ദര്‍ശനം.

അനുഭവ നിരപേക്ഷവും അനുഭവ സാപേക്ഷവും ജ്ഞാനത്തിന്റെ രണ്ട് അവിഭാജ്യഘടകങ്ങളാണെന്നാണ് നിഷ്പക്ഷമതികളുടെ അഭിപ്രായം.

(ഫാ. എ. ജയിംസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍