This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുഭവസത്താവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:18, 24 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അനുഭവസത്താവാദം

പ്രപഞ്ചവസ്തുക്കളെപ്പറ്റി ഇന്ദ്രിയാനുഭവത്തില്‍കൂടി മാത്രമേ ശരിയായി ഗ്രഹിക്കാന്‍ കഴിയൂ; അങ്ങനെ ലഭിക്കുന്ന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യങ്ങള്‍ മാത്രമേ മനുഷ്യന്‍ അറിയേണ്ടതുള്ളു; ജ്ഞാനസമ്പാദനത്തില്‍ തത്ത്വദര്‍ശനത്തിനു മറ്റു ശാസ്ത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി ഒരു രീതി ഇല്ല; എല്ലാ ശാസ്ത്രങ്ങള്‍ക്കും പൊതുവായുള്ള സാമാന്യതത്ത്വങ്ങള്‍ കണ്ടുപിടിക്കുകയും സാമൂഹിക രൂപവത്കരണത്തിന് ഉതകത്തക്കവിധം മനുഷ്യസ്വഭാവത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നതിന് തത്ത്വദര്‍ശനം ഉപയോഗിക്കണം എന്നെല്ലാമുള്ള സിദ്ധാന്തങ്ങളാണ് അനുഭവസത്താവാദത്തിന്റെ ഉള്ളടക്കം.

അതിഭൌതികതാവാദം (Metaphysics), ആത്മലോകസംബന്ധമായ മതം (Supernatural Religion) തുടങ്ങിയ അശാസ്ത്രീയമായ വിഷയങ്ങളോട് അനുഭവസത്താവാദത്തിന് ആനുകൂല്യമില്ല. ഇതിന്റെ ഈ വിപ്രതിപത്തി പ്രായോഗികതാവാദം (Pragmatism), ശാസ്ത്രീയപ്രകൃതിവാദം (Scientific Naturalism), വ്യവഹാരമനഃശാസ്ത്രം (Behaviorism) എന്നീ ചിന്താപദ്ധതികളെ സ്വാധീനിച്ചിട്ടുണ്ട്.


19-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി വളരെ പ്രചാരം ലഭിച്ച അനുഭവസത്താവാദത്തെ ഒരു പ്രധാന തത്ത്വദര്‍ശനസിദ്ധാന്തമായി വികസിപ്പിച്ചെടുത്തത് അഗസ്റ്റെ കോംതെ (Auguste Comte, 1798-1857) ആണ്. ഇദ്ദേഹത്തിനു മുമ്പുതന്നെ ഫ്രാന്‍സിസ് ബേക്കണ്‍, നിക്കൊളാസ് ദ മാല്‍ ബാന്‍ഷ്, ഡേവിഡ് ഹ്യൂം, മോളിയര്‍, ഷാക്ക് തുര്‍ഗോ തുടങ്ങിയവര്‍ അനുഭവസത്താവാദത്തോട് അനുരൂപമായി ചിന്തിച്ചിരുന്നതായി കാണുന്നു. 1822-ല്‍ കോംതെ ഈ സിദ്ധാന്തത്തിന് ജന്മം നല്കി എന്നു പറയപ്പെടുന്നു. എങ്കിലും 1750-ല്‍ തന്നെ ഷാക്ക് തുര്‍ഗോ (Jaques Turgo, 1727-1781) എന്ന ഫ്രഞ്ചു ദാര്‍ശനികന്‍ ഇതിന്റെ പ്രധാന തത്ത്വങ്ങള്‍ക്ക് രൂപം നല്കിയതായി തെളിവുകളുണ്ട്.

കോംതെയുടെ അനുഭവസത്താവാദം അനുസരിച്ച് മാനവചരിത്രം മൂന്നുഘട്ടങ്ങളിലൂടെ കടന്നാണ് വളര്‍ച്ച പ്രാപിക്കുന്നത്. ആദ്യത്തേതായ ഈശ്വരാധിഷ്ഠിതഘട്ടത്തില്‍ (Theological satge) എല്ലാ പ്രതിഭാസങ്ങള്‍ക്കും പരിണാമങ്ങള്‍ക്കും കാരണം ഈശ്വരേച്ഛയാണെന്ന് മനുഷ്യന്‍ വിശ്വസിക്കുന്നു. പ്രകൃതിയായും പിശാചായും മറ്റും വിവിധരൂപം നല്കി ഈശ്വരനെ ആരാധിക്കുന്നു. കൂടാതെ എല്ലാ വസ്തുക്കളും ജീവനുള്ളതും ഗൂഢാത്മകവുമാണെന്ന് കരുതപ്പെടുന്നു. രണ്ടാംഘട്ടമായ അതിഭൌതിക (Metaphysical stage) ത്തില്‍ ഈശ്വരനില്‍ ഉണ്ടായിരുന്ന വിശ്വാസം ചില തത്ത്വങ്ങളിലുള്ള വിശ്വാസമായിമാറുന്നു. പ്രപഞ്ചവസ്തുക്കളെക്കാള്‍ അവയുടെ അന്തഃസത്തയ്ക്ക് പ്രാധാന്യം നല്കുന്നു. അന്തഃസത്ത (Inner reality), സത്ത (Reality), സാരം (Essence), സാമാന്യം (Universal), കാരണം (Cause), ശക്തി (Force) മുതലായ ഇനങ്ങളിലൂടെ പ്രാപഞ്ചികയാഥാര്‍ഥ്യത്തെ യുക്തിപരമായി മനസ്സിലാക്കുകയും മനുഷ്യസമുദായത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നു. മൂന്നാമത്തേത് അനുഭവസത്താഘട്ടം (Positive stage) ആണ്. ഈശ്വരനെയും പരമസത്യങ്ങളെയും ഉപേക്ഷിച്ച് വസ്തുനിഷ്ഠമായ യാഥാര്‍ഥ്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നു. ശാസ്ത്രീയ നിരീക്ഷണമാണ് ഇവിടത്തെ മാനദണ്ഡം. പ്രകൃതിയെ നിയന്ത്രിക്കുവാന്‍ മനുഷ്യന്‍ ഈ ഘട്ടത്തില്‍ ശ്രമിക്കുന്നു. എല്ലാ ശാസ്ത്രങ്ങളുടെയും മൌലികതത്ത്വങ്ങള്‍ മനസ്സിലാക്കി അവയെ മനുഷ്യപുരോഗതിക്ക് ഉതകത്തക്കവണ്ണം രൂപപ്പെടുത്തുവാന്‍ ഈ ഘട്ടത്തിലെ ചിന്താഗതിക്ക് കഴിയുമെന്ന് കോംതെ വാദിക്കുന്നു. മനുഷ്യരുടെ ഓരോ ആവശ്യങ്ങള്‍ അനുസരിച്ചാണ് ഓരോ ശാസ്ത്രം ഉടലെടുത്തതെന്ന് അനുഭവസത്താവാദം സിദ്ധാന്തിച്ചു. വസ്തുക്കളുടെ തൂക്കവും ഭൂപ്രദേശങ്ങളുടെ വിസ്തൃതിയും മറ്റും നിര്‍ണയിക്കേണ്ടിവന്നപ്പോള്‍ ഗണിതശാസ്ത്രം ജന്മമെടുത്തു. ജ്യോതിഃശാസ്ത്രം, ഊര്‍ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം, സാമൂഹികശാസ്ത്രം എന്നിവയുടെ ഉദ്ഭവവും ഇത്തരത്തിലാണെന്നു വാദിക്കുന്നു.

അനുഭവസത്താവാദത്തിന് മൌലികമായി സാമൂഹിക അനുഭവസത്താവാദം (Social positivism) എന്നും പരിണാമാത്മക അനുഭവസത്താവാദം (Evolutionary positivism) എന്നും രണ്ടു വിഭാഗങ്ങളുണ്ട്. സാമൂഹിക അനുഭവസത്താവാദം പ്രായോഗികവും, പരിണാമാത്മക അനുഭവസത്താവാദം സൈദ്ധാന്തികവും ആണ്. ഇവ രണ്ടും സാമൂഹികപുരോഗതിയെപ്പറ്റിയുള്ള സാമാന്യാശയം വ്യക്തമാക്കി പ്രതിപാദിക്കുന്നു. പുരോഗതി സമുദായത്തിന്റെ തുടര്‍ച്ചയായുള്ള മാറ്റങ്ങളിലും ചരിത്രസംഭവങ്ങളിലും അധിഷ്ഠിതമായിരിക്കുന്നു എന്ന് സാമൂഹ്യാനുഭവസത്താവാദവും അതു വിവിധ ശാസ്ത്രങ്ങളിലുണ്ടായിട്ടുള്ള വളര്‍ച്ചയില്‍ അധിഷ്ഠിതമായിരിക്കുവെന്ന് അനുഭവസത്താവാദവും ഘോഷിക്കുന്നു.

മാക്ക് ഏണസ്റ്റ് (Mach Ernest, 1833-1916), അവ്നാറിയസ് (Avenarius 1843-96) തുടങ്ങിയ ദാര്‍ശനികന്മാര്‍ അനുഭവസത്താവാദത്തിന് നിരൂപണപ്രവണതയുണ്ടാക്കി. അതിന്റെ ഫലമായി മേല്പറഞ്ഞ രണ്ടുവിധം അനുഭവസത്താവാദത്തിനു പുറമേ അവയില്‍ നിന്നും വിഭിന്നമായി നിരൂപണാനുഭവസത്താവാദം (Critical Positivism) ഉരുത്തിരിഞ്ഞുവന്നു. ഇതിന് അനുഭവനിരൂപണവാദം (Empirio Criticism) എന്നു പറയാറുണ്ട്. ചരിത്രപരമായി വിയന്നാവലയത്തിന്റെ (Vienna circle) യും നൂതനാനുഭവസത്താവാദത്തി (Neo-Postivism) ന്റെയും തൊട്ടുമുമ്പ് ഉടലെടുത്ത സിദ്ധാന്തമാണ് ഇത്.സയുക്തിക-അനുഭവസത്താവാദവും (Logical Positivism) നൂതനാനുഭവസത്താവാദവും നിരൂപണാത്മക-അനുഭവസത്താ വാദത്തില്‍നിന്നും ഉണ്ടായിട്ടുള്ളതാണ്.

വിയന്നാവലയത്തില്‍ നിന്നും ഉടലെടുത്തതും അത്യന്താധുനികദര്‍ശനങ്ങളില്‍ വളരെ പ്രചാരമുള്ളതുമായ ഒരു ദര്‍ശന സരണിയാണ് സയുക്തിക-അനുഭവസത്താവാദം. ശാസ്ത്രത്തെയും ആധുനിക തര്‍ക്കശാസ്ത്രത്തെയും (Modern Logic) അങ്ങേയറ്റം കണക്കിലെടുത്തുകൊണ്ട് ഉണ്ടാക്കിയ ഒരു ദര്‍ശനമാണ് ഇത്. ഹ്യൂമിന്റെ ഇന്ദ്രിയാനുഭവവാദവും കോംതെന്റെയും മാക്കിന്റെയും അനുഭവസത്താവാദവും മൂര്‍ (Moore), റസ്സല്‍ (Russell), വിറ്റ്ഗന്‍ സ്റ്റൈന്‍ (Wittgenstein), വൈറ്റ്ഹെഡ് (Whitehead) തുടങ്ങിയവരുടെ തര്‍ക്കശാസ്ത്രപരമായ അപഗ്രഥനവും (Logical Analysis) ഒരു പ്രത്യേകരീതിയില്‍ ഇതില്‍ യോജിപ്പിച്ചിരിക്കുന്നതായി കാണാം. ഈ ദര്‍ശനത്തിന്റെ ഏറ്റവും കാതലായ ഭാഗം, അതിഭൌതികവാദം (Metaphysics) അര്‍ഥശൂന്യം ആണെന്നും അതുകൊണ്ട് അതിനെ തത്ത്വദര്‍ശന മണ്ഡലത്തില്‍നിന്നും എന്നെന്നേക്കുമായി തുടച്ചുമാറ്റേണ്ടത് ആവശ്യമാണെന്നുമാണ്. ഭാഷയുടെയും തര്‍ക്കശാസ്ത്രത്തിന്റെയും അപഗ്രഥനത്തില്‍ (Analysis of language and logic) ഈ ലക്ഷ്യം സാധിക്കുമെന്ന് സയുക്തിക-അനുഭവസത്താവാദികളെല്ലാം വിശ്വസിക്കുന്നു. ശാസ്ത്രീയനിരീക്ഷണത്തിന് അതീതമായി ഒന്നുംതന്നെ സയുക്തിക-അനുഭവസത്താവാദം അംഗീകരിക്കുന്നില്ല. നോ: സയുക്തിക-അനുഭവസത്താവാദം

(ഡോ. കെ. ശരച്ചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍