This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനാചാരങ്ങള്‍ (അറുപത്തിനാല്)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:00, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അനാചാരങ്ങള്‍ (അറുപത്തിനാല്)

ശ്രുതിസ്മൃതിവിരുദ്ധങ്ങളായ ആചാരങ്ങള്‍ എന്നാണ് അനാചാരങ്ങള്‍ എന്നതിന് കല്പിതമായ അര്‍ഥം. എങ്കിലും പ്രത്യേകാചാരങ്ങള്‍ എന്ന അര്‍ഥത്തിലും ഇതു പ്രയോഗിച്ചു വരുന്നുണ്ട്. കേരളത്തിലെ 64 അനാചാരങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോള്‍ പ്രായേണ വിവക്ഷ രണ്ടാമത്തെ അര്‍ഥത്തിലാണ്. എന്തുകൊണ്ടെന്നാല്‍ ഈ 'അനാചാരങ്ങള്‍' കേരളത്തില്‍ മാത്രം പ്രചാരത്തിലുള്ളവയാണ്. 'അന്യത്ര ആചരണാഭാവാത് അനാചാരാന്‍' എന്നിങ്ങനെ ഒരു പരാമര്‍ശം ശാങ്കരസ്മൃതിയില്‍ കാണുന്നത് അടിസ്ഥാനമാക്കി പരദേശങ്ങളില്‍ ആചരിക്കപ്പെടാത്തതുകൊണ്ടാണ് ഇവ അനാചാരങ്ങള്‍ ആയിത്തീര്‍ന്നത് എന്നൊരു അഭിപ്രായവും നിലവിലുണ്ട്.


കേരളീയരുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കു പ്രമാണഗ്രന്ഥമെന്ന് വിശ്വസിക്കപ്പെട്ടിരുന്നതും പണ്ടേതന്നെ ലഭ്യമല്ലാതായിത്തീര്‍ന്നിട്ടുള്ളതും ആയ ഭാര്‍ഗവസ്മൃതിയെ സംക്ഷേപിച്ചുകൊണ്ട് ശങ്കരാചാര്യര്‍ എഴുതിയതായി പറയപ്പെടുന്ന ശാങ്കരസ്മൃതിയില്‍ ഈ അനാചാരങ്ങളെക്കുറിച്ച് 12-ാം അധ്യായത്തില്‍ നാലാം പാദത്തില്‍ പ്രതിപാദിച്ചുകാണുന്നു.

'അഥാതോ∫നു പ്രവക്ഷ്യാമി

നൃണാം കേരളവാസിനാം

അനാചാരാന്‍ സമാസേന

ഭാര്‍ഗവേണ പ്രദര്‍ശിതാന്‍.

അന്യത്രാചരണാഭാവാ-

ദനാചാരാന്‍ ഭൃഗൂദ്വഹഃ

യാനാചഷ്ട ചതുഃഷഷ്ടി-

മാഖ്യാസ്യേ തത്ര താനപി'


(ഇനി ഞാന്‍ ഭാര്‍ഗവന്‍ വര്‍ണിച്ചിട്ടുള്ള കേരളീയരുടെ അനാചാരങ്ങളെ ഇവിടെ ചുരുക്കി വിവരിക്കാം. പരദേശങ്ങളില്‍ ആചരിച്ചുവരാത്തതുകൊണ്ടാണ് ഇവയെ അനാചാരങ്ങള്‍ എന്നു വിളിക്കുന്നതെന്ന് ഭാര്‍ഗവസ്മൃതിയില്‍ പറഞ്ഞിട്ടുണ്ട്.)


ഈ ധര്‍മശാസ്ത്രഗ്രന്ഥത്തിന്റെ കര്‍ത്താവ് ഒരു ശങ്കരനാണെന്നു മാത്രമേ ഖണ്ഡിതമായി പറയാന്‍ സാധ്യമാകയുള്ളൂ. 'ശാങ്കരസ്മൃതി' എന്ന ഒന്ന് ഇപ്പോള്‍ കാണുന്നുണ്ട്. അതു ഏതോ ക്ഷുദ്രഹൃദയന്മാരുടെ കുടലേഖനമാകുന്നു എന്നുള്ളതിന് അതില്‍തന്നെ ലക്ഷ്യങ്ങള്‍ കാണുന്നു' എന്ന് കേരളഭാഷാ സാഹിത്യചരിത്രത്തില്‍ (വാല്യം ഒന്ന്. അധ്യായം ഏഴ്) ആര്‍. നാരായണപ്പണിക്കര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ മദ്രാസ് (ചെന്നൈ) സര്‍വകലാശാല പ്രസിദ്ധീകരിച്ച കേരളോത്പത്തിയില്‍ (പ്രസാ. ചേലനാട്ട് അച്യുതമേനോന്‍, 1953) '64 ഗ്രാമക്കാരും ഒന്നിച്ചുകൂടരുതെന്നും നിങ്ങടെ ആചാരം പോയി ദ്വാപരയുഗത്തില്‍ തന്നെ ശങ്കരാചാര്യര്‍ അവതരിച്ച് അനാചാരം കല്പിക്കുമെന്നും പരശുരാമന്‍ ശപിച്ചാറെ' എന്നും, വൈക്കത്തു പാച്ചുമൂത്തത് (1814-83) കേരളത്തിലെ വിശേഷനിയമം എന്ന ഗ്രന്ഥത്തില്‍ 'പുണ്യത്തിനും വൃത്തിക്കും ഗുണകരങ്ങളായി ചില ആചാരങ്ങളെ ആരംഭിക്കണമെന്ന് (ആചാര്യസ്വാമി) കല്പിച്ചു..... അതുകളെ അനാചാരങ്ങള്‍ എന്നു പറയുന്നു; ഇവിടെ അനാചാരശബ്ദത്തിന് നിഷിദ്ധാചാരമെന്നല്ല അപൂര്‍വാചാരമെന്നാകുന്നു അര്‍ഥം' എന്നും പറയുന്നിടത്ത് ഈ അനാചാരങ്ങളുടെ വിധാതാവ് ശങ്കരാചാര്യര്‍ ആണെന്നു വ്യക്തമാക്കിയിരുന്നു. വിവാദവിഷയമായിത്തന്നെ ശാങ്കരസ്മൃതിയുടെ കര്‍ത്തൃത്വവും അനാചാരങ്ങളുടെ പിതൃത്വവും ഇന്നും അവശേഷിക്കുന്നു എന്നതാണ് വസ്തുത.


കേരളത്തിലെ പ്രത്യേകാചാരങ്ങളായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന അനാചാരങ്ങള്‍ താഴെ പറയുന്നവയാണ്:

(1) പല്ലു തേക്കുവാന്‍ കോല്‍ ഉപയോഗിക്കരുത്.

(2) ഉടുത്ത വസ്ത്രത്തോടുകൂടി മുങ്ങരുത്. (3) കുളിക്കാന്‍ വരുമ്പോള്‍ ഉടുത്തമുണ്ട് തോര്‍ത്താന്‍ ഉപയോഗിക്കരുത്. (4) പ്രാതസന്ധ്യയ്ക്ക് മുമ്പ് കുളിക്കരുത്. (5) കുളിക്കാതെ ഭക്ഷണസാധനങ്ങള്‍ പാകം ചെയ്യരുത്. (6) ഇന്നലെ കോരിവച്ച വെള്ളം ഇന്ന് ഉപയോഗിക്കരുത്. (7) നിഷ്കാമമായിട്ടേ കര്‍മം ചെയ്യാവൂ. (8) കാല്‍ കഴുകാനോ മറ്റോ എടുത്ത വെള്ളം പാത്രത്തില്‍ ബാക്കിവന്നാല്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. (9) ബ്രാഹ്ണാദികള്‍ ശൂദ്രാദികളെ തൊട്ടാല്‍ കുളിക്കണം. (10) താണ ജാതിക്കാരെ അടുത്താലും കുളിക്കണം. (11) താണ ജാതിക്കാര്‍ തൊട്ട ജലാശയങ്ങള്‍ തൊട്ടാല്‍ കുളിക്കണം. (12) ചൂലുകൊണ്ട് അടിച്ച നിലത്തു തളിക്കാതെ ചവുട്ടിയാല്‍ കുളിക്കണം. (13) ഭസ്മം ആദ്യം മേല്പോട്ടു ഒന്നും പിന്നെ വിലങ്ങത്തില്‍ മൂന്നു വരിയായി കുറിയിടണം. (14) ബ്രാഹ്മണര്‍ ചെയ്യുന്ന എല്ലാ കര്‍മങ്ങള്‍ക്കും വേണ്ടുന്ന മന്ത്രം കര്‍മം ചെയ്യുന്ന ബ്രാഹ്മണന്‍ തന്നെ ഉച്ചരിക്കണം. (15) തലേദിവസത്തെ ചോറും കറിയും ഉപയോഗിക്കരുത്. (16) കുട്ടികള്‍ ഭക്ഷിച്ച ബാക്കി ഉപയോഗിക്കരുത്. (17) ശിവനു നിവേദിച്ച സാധനം ഉപയോഗിക്കരുത്. (18) കൈകൊണ്ടു വിളമ്പിയ ആഹാരദ്രവ്യം ഉപയോഗിക്കരുത്. (19) ഹോമാദികള്‍ക്ക് എരുമയുടെ പാല്‍ മുതലായത് ഉപയോഗിക്കരുത്.

(20) ചോറ് ഉരുട്ടാതെ വാരി തിന്നുകയോ ഉരുട്ടിയ ഉരുള പകുതി ഉണ്ടിട്ട് താഴെവയ്ക്കുകയോ ചെയ്യരുത്. (21) അശുദ്ധമായാല്‍ വെറ്റില മുറുക്കുകകൂടി ചെയ്യരുത്. (22) ബ്രഹ്മചാരി നിഷ്ഠയെയും വ്രതത്തെയും അനുഷ്ഠിക്കണം. (23) പഠിപ്പു കഴിഞ്ഞാല്‍ ഗുരുദക്ഷിണ ചെയ്യണം. (24) പെരുവഴിയില്‍വച്ച് വേദം ഉച്ചരിക്കരുത്. (25) ഷോഡശകര്‍മങ്ങള്‍ യഥാകാലം യഥാവിധി ചെയ്യണം. (26) കന്യകയെ വില്ക്കരുത്. (27) ഫലത്തെ ആഗ്രഹിച്ച് വ്രതത്തെ അനുഷ്ഠിക്കരുത്. (28) പുറത്തായ സ്ത്രീകളെ തൊട്ട സ്ത്രീകള്‍ കുളിച്ചിട്ടേ ഉണ്ണാവൂ. (29) കൈക്കോളന്റെ വേല ബ്രാഹ്മണര്‍ ചെയ്യരുത്. (30) വെളുത്തേടന്റെ വേല ബ്രാഹ്മണര്‍ ചെയ്യരുത്. (31) രുദ്രാക്ഷാദികളില്‍ ബ്രാഹ്മണര്‍ മാത്രമേ ശിവപൂജ ചെയ്യാവൂ. (32) ശൂദ്രന്റെ ശ്രാദ്ധത്തിന് ബ്രാഹ്മണര്‍ പ്രതിഗ്രഹം വാങ്ങരുത്. (33) പിതാമഹന്റെയും മാതാമഹന്റെയും അവരുടെ പത്നിമാരുടെയും ശ്രാദ്ധങ്ങള്‍ ഊട്ടണം. (34) എല്ലാ അമാവാസിക്കും ശ്രാദ്ധം ഊട്ടണം. (35) മാതാപിതാക്കന്മാര്‍ മരിച്ച കൊല്ലം തികയുന്ന ദിവസം സപിണ്ഡി എന്ന ക്രിയ ചെയ്യണം. (36) മേല്പറഞ്ഞ സപിണ്ഡി തികയുന്ന ദിവസംവരെ ദീക്ഷയും വേണം. (37) ശ്രാദ്ധം ഊട്ടേണ്ടത് നക്ഷത്രത്തിലാണ്. (38) സപിണ്ഡികാലത്ത് പുലവന്നാല്‍ അതു കഴിഞ്ഞേ സപിണ്ഡി ചെയ്യാവൂ. (39) ദത്തെടുക്കപ്പെട്ട മക്കളും സ്വന്തം അച്ഛനമ്മമാരുടെ ശ്രാദ്ധം ഊട്ടണം. (40) സ്വന്തം ഭൂമിയിലെ ശവം ദഹിപ്പിക്കാവൂ. (41) സന്ന്യാസി സ്ത്രീകളെ കാണരുത്. (42) സന്ന്യാസി മരിച്ചാല്‍ യാതൊരു ക്രിയയും ചെയ്യരുത്. (43) സന്ന്യാസിക്കായി ഗയാശ്രാദ്ധം പോലും ഊട്ടരുത്. (44) ബ്രാഹ്മണസ്ത്രീ ഭര്‍ത്താവിനെ ഒഴിച്ച് അന്യനെ കാണരുത്. (45) ബ്രാഹ്മണസ്ത്രീ ദാസിമാരോടു കൂടാതെ പുറത്തിറങ്ങരുത്. (46) ബ്രാഹ്മണസ്ത്രീ വെളുത്തുനിറത്തിലുള്ളതല്ലാത്ത വസ്ത്രം ധരിക്കരുത്. (47) ബ്രാഹ്മണസ്ത്രീ മൂക്കു കുത്തരുത്. (48) ബ്രാഹ്മണന്‍ മദ്യപിച്ചാല്‍ ഭ്രഷ്ടനാകും. (49) ബ്രാഹ്മണന്‍ മറ്റൊരു ബ്രാഹ്മണസ്ത്രീയില്‍ പ്രവേശിച്ചാലും ഭ്രഷ്ടനാകും. (50) ദേവാലയങ്ങളില്‍ പ്രേതപ്രതിഷ്ഠ ചെയ്യരുത്. (51) ദേവപ്രതിമയെ ശൂദ്രാദികള്‍ തൊട്ടുകൂടാ. (52) ഒരു ദേവന് നിവേദിച്ച സാധനം മറ്റൊരു ദേവന് നിവേദിക്കരുത്. (53) ഹോമം ചെയ്യാതെ വിവാഹാദികര്‍മങ്ങള്‍ ചെയ്യരുത്. (54) ബ്രാഹ്മണര്‍ അന്യോന്യം ആശീര്‍വദിക്കരുത്. (55) ബ്രാഹ്മണര്‍ അന്യോന്യം നമസ്കരിക്കരുത്. (56) കൊല്ലംതോറുമുള്ള പശുമേധം ചെയ്യരുത്. (57) ശൈവവൈഷ്ണവാദിഭേദങ്ങള്‍ അരുത്. (58) ഒരു പൂണൂല്‍ മാത്രമേ ധരിച്ചുകൂടു. (59) മൂത്ത മകനേ വേളി കഴിക്കാവൂ. (60) ക്ഷത്രിയാദികള്‍ അന്നംകൊണ്ടാണ് ശ്രാദ്ധം ഊട്ടേണ്ടത്. (61) അവര്‍ അമ്മാവന്റെ ശ്രാദ്ധം ഊട്ടണം. (62) അവരുടെ മുതല്‍ മരുമക്കള്‍ക്കാണ്. (63) ഭര്‍ത്താവു മരിച്ച സ്ത്രീ സന്ന്യസിക്കണം. (64) അവള്‍ ഉടന്തടി ചാടരുത്.


ഇവിടെ ഉദ്ധൃതങ്ങളായ അനാചാരങ്ങള്‍ മിക്കതും ആരോഗ്യകരമായ സാമുദായികജീവിതത്തെ ലക്ഷ്യമാക്കി രൂപപ്പെടുത്തിയിട്ടുള്ളവയാണെങ്കിലും പ്രാചീനമായ വര്‍ണവ്യവസ്ഥയെ ദൃഢപ്പെടുത്തുന്നതിന് കരുപ്പിടിച്ച ചില ആചാരങ്ങളും ഇതില്‍ ഇല്ലായ്കയില്ല.


(എം.എച്ച്. ശാസ്ത്രികള്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍