This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനന്തഭട്ടന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:47, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അനന്തഭട്ടന്‍

സംസ്കൃത കവി. ഇദ്ദേഹത്തിന്റെ ജീവചരിത്രത്തെക്കുറിച്ച് ആധികാരികമായ അറിവ് ലഭിച്ചിട്ടില്ല. എ.ഡി. 16-ാം ശ.-ത്തില്‍ അപ്പയ്യദീക്ഷിതരുടെ സമകാലികനായി ചോളദേശത്ത് (ആന്ധ്രയില്‍) ജീവിച്ചിരുന്നുവെന്ന് ഐതിഹ്യമുണ്ട്. ഇത് ഏറെക്കുറെ വിശ്വസനീയമാണെന്നാണ് പണ്ഡിതമതം.


അനന്തഭട്ടന്റെ കൃതിയായി ഭാരതചമ്പു മാത്രമേ ലഭിച്ചിട്ടുള്ളു. ഇദ്ദേഹം ഈയൊരൊറ്റ കൃതികൊണ്ട് മഹാകവി പദത്തിന് അര്‍ഹനാവുകയും സംസ്കൃത ചമ്പൂകാരന്‍മാര്‍ക്കിടയില്‍ പരമോന്നതമായ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ഗ്രന്ഥനാമം സൂചിപ്പിക്കുന്നതുപോലെ ഭാരതകഥയാണ് ഇതിലെ പ്രതിപാദ്യം. പാണ്ഡുവിന്റെ രാജ്യഭാരം മുതലുള്ള ഭാരതകഥ മുഴുവന്‍ ഇതില്‍ പ്രപഞ്ചനം ചെയ്തിരിക്കുന്നു.


ശബ്ദാര്‍ഥചമല്ക്കാരങ്ങള്‍ കൊണ്ട് സഹൃദയഹൃദയാഹ്ളാദനം ചെയ്യുന്ന ഒരു വിശിഷ്ട കാവ്യമാണ് ഭാരതചമ്പു. അചുംബിതങ്ങളും വ്യംഗ്യമനോഹരങ്ങളുമായ കല്പനകള്‍ ഇതില്‍ സമൃദ്ധമായുണ്ട്. ഉല്ലേഖോജ്വലമാണ് ഇതിലെ ശൈലി.


ഭോജന്റെ രാമായണചമ്പുപോലെ അനന്തഭട്ടന്റെ ഭാരതചമ്പുവും പില്ക്കാല കവികളില്‍ പലര്‍ക്കും പ്രചോദനം നല്കിയിട്ടുണ്ട്. മേല്പുത്തൂര്‍ നാരായണ ഭട്ടതിരി അനന്തഭട്ടനെ ധാരാളമായി ഉപജീവിച്ചിട്ടുള്ളതിനു തെളിവാണ് സുഭദ്രാഹരണം മുതലായ 'പട്ടേരിപ്രബന്ധങ്ങള്‍'. കൃഷ്ണഗീതി കര്‍ത്താവായ മാനവേദരാജാവ് (17-ാം ശ.) തന്റെ ഗുരുവായ കൃഷ്ണപ്പിഷാരടിക്ക് ഉപഹാരമായി രചിച്ചു നല്കിയ പൂര്‍വഭാരതചമ്പുവില്‍ അനന്തഭട്ടനെ ഇങ്ങനെ സ്തുതിച്ചു കാണുന്നു:

'ഉന്‍മീലദംബുജകദംബകസൌരഭീണാ-

മുന്നൃത്യദീശമകുടീതടിനീസഖീനാം

ആചാന്തവൈരിയശസാമമൃതോര്‍മിളാനാം

വാചാമനന്തസുകവേര്‍വസുധൈവ മൂല്യം.'

അനന്തഭട്ടന്റെ വാക്കുകളുടെ മേന്‍മയെയാണ് ഇതില്‍ വര്‍ണിച്ചിട്ടുള്ളത്. 'അവ വിടര്‍ന്ന താമരപ്പൂക്കളുടെ സൌരഭ്യത്തോടുകൂടിയവയാണ്. നൃത്തം ചെയ്യുന്ന ശിവന്റെ ജടാജൂടത്തിലെ ഗംഗയെപ്പോലെയാണ്. വൈരികളുടെ യശസ്സു മുഴുവന്‍ ആചമനം ചെയ്തിട്ടുള്ളവയാണ്. അമൃതത്തിന്റെ ലഹരികളാണ്. ഭൂമി മുഴുവന്‍ കൊടുത്താലേ അവയ്ക്കു വിലയാവുകയുള്ളു.' ഇതാണ് ഈ ശ്ളോകത്തിന്റെ സാരം. അനന്തഭട്ടന്റെ അചുംബിതോല്ലേഖാദി ഗുണങ്ങളാല്‍ ആകൃഷ്ടനായിട്ടാണ് താന്‍ പൂര്‍വഭാരതചമ്പു രചിച്ചതെന്നും മാനവേദന്‍ സൂചിപ്പിച്ചിട്ടുണ്ട്.


അനന്തഭട്ടന്റെ ഭാരതചമ്പുവിന് നൃസിംഹന്‍, രാമചന്ദ്രന്‍ എന്നിങ്ങനെ രണ്ടുപേര്‍ സംസ്കൃതത്തില്‍ വ്യാഖ്യാനം എഴുതിയിട്ടുണ്ട്. ചുനക്കര ഉണ്ണിക്കൃഷ്ണവാരിയര്‍ (1865-1936) പ്രസ്തുത ചമ്പു മലയാളത്തിലേക്കു തര്‍ജുമ ചെയ്തിട്ടുമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍