This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനന്തപുരവര്‍ണനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനന്തപുരവര്‍ണനം

കൊ.വ. അഞ്ചും ആറും ശ.-ത്തിനിടയ്ക്ക് രചിക്കപ്പെട്ട ഒരു മണിപ്രവാളകാവ്യം. ഇത് രചിച്ചത് ആരാണെന്നു വ്യക്തമല്ല. അനുഷ്ടുപ്പു വൃത്തത്തില്‍ 190 പദ്യങ്ങള്‍കൊണ്ട് തിരുവനന്തപുരം നഗരത്തെ വര്‍ണിക്കുന്ന ഈ പ്രാചീന കൃതിക്ക് ചരിത്രപരമായ പ്രാധാന്യം ഉണ്ട്. ഇത് സാഹിത്യഭംഗിയുള്ള ഒരു സ്ഥലവര്‍ണന എന്ന നിലയ്ക്കു മാത്രമല്ല, അക്കാലത്തെ ഭാഷയുടെയും സാഹിത്യത്തിന്റെയും സ്വഭാവം അറിയാന്‍ സഹായിക്കുന്ന ഒരു മാതൃക എന്ന നിലയ്ക്കും ശ്രദ്ധാര്‍ഹമാണ്.

കൂടല്ലൂര്‍ മനയ്ക്കല്‍നിന്നു ലഭിച്ച ഒരേയൊരു ഹസ്തലിഖിത ഗ്രന്ഥത്തെ അവലംബമാക്കി തിരുവനന്തപുരം ഹസ്ത ലിഖിത ഗ്രന്ഥാലയത്തില്‍ നിന്ന് ആദ്യം ഭാഷാ ത്രൈമാസികം മൂന്നും നാലും ലക്കങ്ങളിലൂടെയും പിന്നീട് പ്രത്യേക ഗ്രന്ഥമായും ഇതു പ്രസിദ്ധീകരിച്ചു.

'തമിഴ് സംസ്കൃതമെന്റുള്ള

സുമനസ്സുകള്‍കൊണ്ടൊരു

ഇണ്ടമാല തൊടുക്കിന്റേന്‍

പുണ്ഡരീകാക്ഷപൂജയായ്'

എന്ന ഇതിലെ എട്ടാമത്തെ പദ്യം ലീലാതിലകത്തില്‍ മണിപ്രവാളലക്ഷണം പരാമര്‍ശിക്കുന്നേടത്ത് ഉദ്ധരിച്ചിരിക്കുന്നതില്‍നിന്നും കൃതിയുടെ പഴക്കവും പ്രാധാന്യവും അനുമേയമാണ്. തിരുവനന്തപുരം അന്ന് രാജധാനിയായിട്ടില്ല. ശ്രീപദ്മനാഭസ്വാമിക്ഷേത്രം, വലിയശാലക്ഷേത്രം, ശ്രീകണ്ഠേശ്വരംക്ഷേത്രം തുടങ്ങിയ ദേവാലയങ്ങളും കാന്തളൂര്‍ശാല എന്ന വിദ്യാപീഠവും കൊണ്ടുള്ള മേന്മയാണ് അതിനുണ്ടായിരുന്നത്. ഇന്ദ്രതീര്‍ഥം, ഭൃഗുതീര്‍ഥം, വരാഹതീര്‍ഥം, കണ്വതീര്‍ഥം, സോമതീര്‍ഥം, രാമതീര്‍ഥം, അനന്തതീര്‍ഥം എന്നിങ്ങനെ ഒട്ടേറെ തീര്‍ഥങ്ങളും ആപണശ്രേണിയും 'വാണിയര്‍ വാണിഭവും' കൃതിയില്‍ പരാമൃഷ്ടമാവുന്നുണ്ട്. തീര്‍ഥങ്ങളെല്ലാം അന്നുണ്ടായിരുന്നവയോ കവികല്പിതമോ എന്നു നിശ്ചയമില്ല. തുലിംഗര്‍, മാണ്ഡകര്‍, കലിംഗര്‍, ചോനകര്‍ (അറബികളും അവരുടെ സന്തതികളായ മലബാര്‍ മാപ്പിളമാരും), ഗൌഡര്‍, കുടയാരിയര്‍ (തുളുമലയാള ബ്രാഹ്മണര്‍), ചോഴിയര്‍ (ചോളനാട്ടിലുള്ളവര്‍) എന്നിവര്‍ ഇവിടെ വന്ന് ഓരോരോ വ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. 'മരക്കല'ത്തില്‍ (കപ്പലില്‍) പലമാതിരി ചരക്കുകള്‍ ഇറക്കുമതി ചെയ്യപ്പെട്ടിരുന്നു. 'അളിയും കിളിയും തമ്മില്‍ കളമായ് വളരിന്റെ'നടക്കാവുകളാണ് വര്‍ണനാവിഷയമായിട്ടുള്ള മറ്റൊരു ദൃശ്യം. മണിപ്രവാള കവികള്‍ക്കു പൊതുവേയുള്ള രചനാസാമര്‍ഥ്യത്തില്‍ ഈ കൃതിയുടെ കര്‍ത്താവ് ഒട്ടും പുറകിലല്ല. തീര്‍ഥങ്ങള്‍, അങ്ങാടികള്‍, ദശാവതാരങ്ങള്‍ മുതലായവയുടെ ചിത്രണം ഉജ്ജ്വലമായിട്ടുണ്ട്.

ഇന്നു ലുപ്തപ്രചാരങ്ങളായിത്തീര്‍ന്നിരിക്കുന്ന നിരവധി പദങ്ങള്‍ ഈ കൃതിയില്‍ കാണാം. ഇണ്ടമാല, പത്തിരം, ചിക്ക്, ചിക്കിരം, നെരിപ്പട, ഇപ്പി, കണ്ടിക, കാര, താരി, മഞ്ച, മഞ്ചണ, കമ്പായു, ഉപയ്ക്കുക (സ്നേഹിക്കുക), ചരതിക്കുക (സൂക്ഷിക്കുക), എന്‍ക (എന്നു പറയുക), ഉഴയ്ക്കുക (ബുദ്ധിമുട്ടുക) മുതലായവ ആ ഇനത്തില്‍പെടും. ചൂടിനാ (നീ ചൂടി), കൊടേന്‍ (ഞാന്‍ കൊടുക്കയില്ല) ഇത്യാദി പുരുഷപ്രത്യയം ചേര്‍ത്തു പ്രയോഗിച്ചിട്ടുള്ള ക്രിയാപദങ്ങളും 'അനന്തപുരമാളിന്റെ വനന്തനെ' എന്നും മറ്റുമുള്ള സന്ധികളും സുലഭമാണ്. ഭാഷയെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ ഉണ്ണിച്ചിരുതേവീചരിതത്തിനും ഉണ്ണുനീലിസന്ദേശത്തിനും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ഈ കൃതിയുടെ രചനയെന്ന് അനുമാനിക്കാം.

കവിത അപൂര്‍ണമാണെന്നും കവി തിരുവനന്തപുരത്തുകാരനല്ലെന്നും ഏതോ അന്യനാട്ടുകാരനായ നമ്പൂരിയാണെന്നും കേരള സാഹിത്യചരിത്രത്തില്‍ ഉള്ളൂര്‍ പരമേശ്വരയ്യര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അനന്തപുരവര്‍ണനം വ്യാഖ്യാനത്തോടുകൂടി ഡോ. കെ. രത്നമ്മ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍