This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനന്തകൃഷ്ണയ്യര്‍, എല്‍.കെ.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനന്തകൃഷ്ണയ്യര്‍, എല്‍.കെ. (1861 - 1937)

നരവംശശാസ്ത്രത്തിനു സവിശേഷ സംഭാവനകള്‍ നല്കിയ കേരളീയപണ്ഡിതന്‍. പാലക്കാട്ട് ലക്ഷ്മീനാരായണപുരം ഗ്രാമത്തില്‍ 1861-ല്‍ കൃഷ്ണയ്യരുടെയും സുബ്ബലക്ഷ്മി അമ്മാളുടെയും പുത്രനായി ഇദ്ദേഹം ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ചേര്‍ന്ന് ശാസ്ത്രവിഷയത്തില്‍ ബി.എ. ബിരുദം സമ്പാദിച്ചു (1883). അവിടത്തെ പ്രിന്‍സിപ്പലായിരുന്ന ഡോ. വില്യം മില്ലര്‍ അനന്തകൃഷ്ണയ്യരില്‍ വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ എന്നിവരുമായി അടുത്തിടപഴകാനും തന്റെ അനുഭവജ്ഞാനം വികസിപ്പിക്കാനും ഇദ്ദേഹം പ്രത്യേകം താത്പര്യം പ്രദര്‍ശിപ്പിച്ചിരുന്നു. ഈ അനുഭവമാണ് പില്ക്കാലത്ത് നരവംശശാസ്ത്രഗവേഷണത്തില്‍ ഇദ്ദേഹത്തിനുണ്ടായ താത്പര്യത്തിന്നടിസ്ഥാനം.


ഇന്ത്യയില്‍ നരവംശശാസ്ത്രഗവേഷണത്തിന് ഔദ്യോഗികമായ അംഗീകാരം ലഭിച്ചത് സര്‍ ഹെര്‍ബര്‍ട് റിസ്‍ലിയുടെ ശ്രമഫലമായാണ്. അങ്ങനെ 1902-ല്‍ റിസ്‍ലി തന്നെ 'ഇന്ത്യന്‍ എത്നോഗ്രാഫിക് സര്‍വെ' ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നരവംശശാസ്ത്ര ഗവേഷണങ്ങള്‍ ആരംഭിച്ചു. അതോടുകൂടി കൊച്ചിസംസ്ഥാനത്തെ നരവംശശാസ്ത്രവകുപ്പിന്റെ സൂപ്രണ്ടായി അനന്തകൃഷ്ണയ്യര്‍ നിയമിതനായി. ഇദ്ദേഹത്തിന്റെ ഗവേഷണഫലങ്ങള്‍ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു (Cochin Tribes & Castes 1904-06). അവ ഇന്ത്യന്‍ നരവംശ ശാസ്ത്രത്തിലെ ക്ളാസ്സിക്കുകളായി കരുതപ്പെടുന്നു. തുടര്‍ന്ന് തൃശൂരിലെ കാഴ്ചബംഗ്ളാവിന്റെയും മൃഗശാലയുടെയും സൂപ്രണ്ടായി അനന്തകൃഷ്ണയ്യര്‍ നിയമിക്കപ്പെട്ടു. 1921-ല്‍ ഇദ്ദേഹം കൊല്‍ക്കത്ത സര്‍വകലാശാലയുടെ നരവംശ ശാസ്ത്രവകുപ്പില്‍ അധ്യാപകനായും തുടര്‍ന്ന് പ്രസ്തുത വകുപ്പിന്റെ തലവനായും ബോര്‍ഡ് ഒഫ് സ്റ്റഡീസിന്റെ ചെയര്‍മാനായും സേവനം അനുഷ്ഠിച്ചു. 1924-ല്‍ മൈസൂറിലെ നരവംശശാസ്ത്ര സര്‍വെയുടെ ചുമതല വഹിക്കുവാനും ഇദ്ദേഹം നിയോഗിക്കപ്പെട്ടു. മൈസൂര്‍ സംസ്ഥാനത്തെ ആദിവാസികളെയും വിഭിന്നജാതികളെയും പറ്റി ഇദ്ദേഹം പ്രസിദ്ധീകരിച്ച നാലു വാല്യങ്ങളുള്ള ഗ്രന്ഥം (The Mysore Tribes and Castes) ഇന്ത്യന്‍ നരവംശശാസ്ത്രത്തിനു ലഭിച്ച മറ്റൊരു മുതല്‍ക്കൂട്ടാണ് (1924-34). 1924-ല്‍ പ്രസിദ്ധീകൃതമായ 'സുറിയാനി ക്രിസ്ത്യാനികളെ സംബന്ധിച്ച നരവംശപഠനം' (Anthropology of the Syrian Christians) ഇദ്ദേഹത്തിന്റെ ഈടുറ്റ മറ്റൊരു കൃതിയാണ്.

അനന്തകൃഷ്ണയ്യരുടെ പ്രശസ്തി പാശ്ചാത്യദേശങ്ങളില്‍ എത്തിച്ചേര്‍ന്നു. യൂറോപ്പിലെ അനേകം സര്‍വകലാശാലകള്‍ ഇദ്ദേഹത്തെ പ്രഭാഷണം നടത്തുന്നതിനു ക്ഷണിച്ചു. ഫ്ളോറന്‍സ് സര്‍വകലാശാല ഇദ്ദേഹത്തിന് യൂണിവേഴ്സിറ്റി മെഡല്‍ സമ്മാനിച്ചു. 1934-ല്‍ ലണ്ടനില്‍ നടന്ന അന്താരാഷ്ട്ര-നരവംശശാസ്ത്രസമ്മേളനത്തില്‍ നരവംശശാസ്ത്ര-സാമൂഹ്യശാസ്ത്രവിഭാഗത്തിന്റെ ഉപാധ്യക്ഷനായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ചു പ്രസിഡന്റ് ഇദ്ദേഹത്തെ 'ഓഫീസര്‍ ഡി അക്കാദമി' സ്ഥാനം നല്കി ബഹുമാനിച്ചപ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇദ്ദേഹത്തിന് 'ദിവാന്‍ ബഹദൂര്‍' എന്ന ബിരുദം നല്കി. ബ്രസ്‍ലാ സര്‍വകലാശാല ഇദ്ദേഹത്തിന് ഡോക്ടര്‍ ബിരുദം സമ്മാനിച്ചു.

1937 ഫെ. 26-ന് ഇദ്ദേഹം അന്തരിച്ചു. അനന്തകൃഷ്ണയ്യരുടെ പുത്രനായ എല്‍.എ. കൃഷ്ണയ്യരും പൌത്രനായ എല്‍.കെ. ബാലരത്നവും നരവംശശാസ്ത്രപണ്ഡിതന്‍മാരാണ്.

(എല്‍.എ. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍