This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധിഷ്ഠാപന സ്മാരകനാണ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:29, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അധിഷ്ഠാപന സ്മാരകനാണ്യം

ചക്രവര്‍ത്തിമാരുടെയോ, രാജകുടുംബാംഗങ്ങളുടെയോ സ്ഥാനാഭിഷേകമുഹൂര്‍ത്തത്തില്‍ അതിന്റെ സ്മരണ നിലനിര്‍ത്തുവാന്‍ പ്രത്യേകമായി മുദ്രണം ചെയ്തിറക്കുന്ന നാണയങ്ങള്‍. പ്രാചീന റോമാക്കാരാണ് ഈ സമ്പ്രദായം നടപ്പാക്കിയതെന്ന് കരുതപ്പെടുന്നു. അവര്‍ പുരുഷന്മാരുടെ സ്മാരകമായി 'ഡൈവസ്' (Divus) എന്നും സ്ത്രീകള്‍ക്ക് 'ഡിവ' (Diva) എന്നും രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നു. ഇവയില്‍ ഭൂരിഭാഗവും സ്ഥാനാഭിഷേകമണ്ഡപത്തില്‍ (Campus Martins) നടന്ന സാക്ഷാല്‍ അഭിഷേകത്തെക്കുറിക്കുന്നതാണ്. നാലു നിലയുള്ള ശവപ്പെട്ടിയുടെ പൂര്‍ണ രൂപവും അതിന്റെ അഗ്രഭാഗത്ത് ആത്മാവ് ദൈവത്തിങ്കല്‍ സായൂജ്യം പ്രാപിക്കാനെത്തുന്ന ചിത്രവും മുദ്രിതമായിരിക്കും.


തിരുവിതാംകൂര്‍ ഭരിച്ചിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ രാജാവ് (ഭ.കാ. 1880-86) തുലാപുരുഷദാനം നടത്തിയപ്പോള്‍ ഇത്തരത്തിലുള്ള സുവര്‍ണനാണയങ്ങള്‍ (മുഴുപ്പവനും അരപ്പവനും) ഇവിടത്തെ കമ്മട്ടത്തില്‍നിന്ന് പുറപ്പെടുവിച്ചിരുന്നു. ഒരു വശത്ത് കിരീടം ധരിച്ച മഹാരാജാവിന്റെ ശിരസ്സും മറുവശത്ത് ലതാവിതാനവും ആണ്ടും മുദ്രണം ചെയ്തിരുന്നു. ഇവയുടെ മാതൃകകള്‍ പദ്മനാഭപുരം ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.


ചരിത്രഗവേഷണത്തില്‍ അത്യധികം പ്രാധാന്യം അര്‍ഹിക്കുന്നവയാണ് നാണയങ്ങള്‍; പ്രത്യേകിച്ചും ഇത്തരം സ്ഥാനാരോഹണ സ്മാരകനാണയങ്ങള്‍. ചരിത്രത്തില്‍ അന്ധകാരാവൃതമായിരുന്ന പല കോണുകളും ഈ നാണയങ്ങളുടെ സഹായത്താല്‍ പ്രകാശമാനമായി തീര്‍ന്നിരിക്കുന്നു. സംസ്കാരത്തിന്റെ പഴമ നിര്‍ണയിക്കുന്നതിന് നാണയങ്ങളെപ്പോലെയുള്ള അവിതര്‍ക്കിതസാക്ഷ്യങ്ങള്‍ അപൂര്‍വമാണ്. മോഹന്‍ജൊദാരോ, ഹാരപ്പ, ചാന്‍ഹുദാരോ, തക്ഷശില, ലോഥാല്‍ മുതലായ പുരാതന സംസ്ക്കാരകേന്ദ്രങ്ങളില്‍ ഖനനം നടത്തിയപ്പോള്‍ ലഭിച്ച നാണയങ്ങള്‍ കാലനിര്‍ണയത്തിന് സഹായകമായിട്ടുണ്ട്. ഇന്ത്യാ ചരിത്രത്തിലെ ചില അധ്യായങ്ങള്‍ രചിക്കാന്‍ നാണയങ്ങള്‍ മാത്രമാണ് അവലംബം. പ്രാചീന ലിപികള്‍ വായിക്കാന്‍ സഹായിച്ചതുതന്നെ നാണയപഠനമാണെന്നു പറയാം. വളരെക്കാലം വിസ്മൃതമായിക്കിടന്ന ബ്രാഹ്മി, ഖരോഷ്ഠി ലിപികള്‍ വായിക്കാന്‍ ജെയിംസ് പ്രിന്‍സെപ്പിനെ സഹായിച്ചത് ഏതാനും ദ്വിഭാഷ നാണയങ്ങളായിരുന്നു.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍