This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധിവാസക്രമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:11, 23 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അധിവാസക്രമം

Settlement

മനുഷ്യന്‍ പ്രത്യേക പ്രദേശങ്ങളില്‍ നടത്തുന്ന സവിശേഷവും പ്രത്യേകവുമായ അധിനിവേശത്തെ സൂചിപ്പിക്കുവാന്‍ ഭൂമിശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന സംജ്ഞ. കുടിപാര്‍പ്പുറപ്പിക്കുന്നതിനു മുമ്പുള്ള ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളെയും ആവശ്യമായ സൌകര്യങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ടുള്ള, അധിവാസത്തിന്റെ ക്രമീകരണവും സംവിധാനവും സംബന്ധിച്ച, ശാസ്ത്രീയ പഠനം സാമൂഹിക-ഭൂമിശാസ്ത്രത്തിലെ ഒരു വിഷയമാണ്. ഒരു പ്രത്യേക സമൂഹത്തിന്റെ ജീവിതക്രമം, പാര്‍പ്പിടസൌകര്യങ്ങള്‍, പ്രാകൃതിക പരിതഃസ്ഥിതികള്‍ എന്നിവയുടെ അന്യോന്യബന്ധത്തിന്റെ വിശദാംശങ്ങളാണ് അധിവാസക്രമങ്ങളെ സംബന്ധിച്ച ഭൂമിശാസ്ത്രപരമായ സമീപനത്തിലൂടെ വിശകലനം ചെയ്യപ്പെടുന്നത്.

ഭൂമിയില്‍ ആധിപത്യം ഉറപ്പിക്കുന്നതോടെ മനുഷ്യന്‍ സ്വായത്തമാക്കുന്ന പ്രാഥമിക സൌകര്യങ്ങളാണ് ഭവനങ്ങളും പാതകളും. പ്രസിദ്ധ ഫ്രഞ്ചു ഭൂമിശാസ്ത്രജ്ഞനായ ജീന്‍ ബ്രൂണേ (Jean Bruhnes) ഈ നടപടിയെ 'ഉത്പാദനരഹിതമായ ഭൂവുപയോഗ'മായി വ്യാഖ്യാനിക്കുന്നു. മാനവിക ഭൂമിശാസ്ത്രജ്ഞനെ (Human Geographer) സംബന്ധിച്ചിടത്തോളം അധിവാസങ്ങളുടെ ശാസ്ത്രീയ പഠനം വളരെ പ്രാധാന്യമുള്ള ഒന്നാണ്. പെര്‍പിലോ (perpillou)യുടെ വാക്കുകളില്‍ പറഞ്ഞാല്‍ അധിവാസ ക്രമീകരണം ചുറ്റുപാടുകളുമായി അനുകൂലനം സാധിക്കുന്നതിനുള്ള ശ്രമത്തിന്റെ ആദ്യത്തെ പടിയാണ്. സാമ്പത്തികശാസ്ത്രം, നരവംശശാസ്ത്രം, സാമൂഹികശാസ്ത്രം, നഗരാസൂത്രണം തുടങ്ങി വിവിധ ശാഖകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അധിവാസക്രമങ്ങളെ സംബന്ധിച്ച വിശദമായ പഠനം ആവശ്യമാണ്. എന്നാല്‍ അവയുടെ ഭൂമിശാസ്ത്രപരമായ പഠനം പ്രത്യേകപ്രസക്തിയുള്ളതാണ്. പ്രാകൃതിക പരിതഃസ്ഥിതികള്‍ അധിവാസക്രമത്തില്‍ ചെലുത്തുന്ന സ്വാധീനതയാണ് ഇവിടെ പഠനവിഷയമാകുന്നത്.

ചിതറിയ അധിവാസം

ഭവന മാതൃകകള്‍. അധിവാസക്രമങ്ങളെ സംബന്ധിച്ച പഠനത്തില്‍ ഒരു പ്രധാന ഘടകം ഭവനമാതൃകകളാണ്. ഭക്ഷണം, ജലം, വസ്ത്രം എന്നിവയെപ്പോലെ പാര്‍പ്പിട സൌകര്യവും മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങളിലൊന്നാണ്. പാര്‍പ്പിടങ്ങളുടെ നിര്‍മാണരീതി, ഘടന, ശില്പം എന്നിവയും അവയുടെ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുന്ന വസ്തുക്കളും പ്രകൃത്യാനുസൃതമായ ചുറ്റുപാടുകള്‍ക്കിണങ്ങുന്ന വിധമായിരിക്കും തിരഞ്ഞെടുക്കപ്പെടുക. കാലഭേദങ്ങള്‍ക്ക് അനുസൃതമായി പാര്‍പ്പിടസൌകര്യങ്ങളുടെ സംവിധാനവും വ്യത്യസ്തമായി കണ്ടുവരുന്നു.

മാനവചരിത്രത്തിന്റെ ആദ്യഘട്ടങ്ങളില്‍ മനുഷ്യന് തനതായ പാര്‍പ്പിടങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രകൃതിയുടെ ആനുകൂല്യത്തിനും പ്രാതികൂല്യത്തിനും വിധേയനായി അവന്‍ അലഞ്ഞു നടന്നിരിക്കണം. ശിലായുഗത്തിന്റെ ഉത്തരഘട്ടത്തില്‍, ഹിമയുഗത്തിന്റെ ആരംഭത്തോടെ ഉണ്ടായ അതിശൈത്യം അവനെ പാറകള്‍ക്കിടയിലും വൃക്ഷകോടരങ്ങളിലും പിന്നീട് ഗുഹകളിലും അഭയം തേടുവാന്‍ നിര്‍ബന്ധിതനാക്കി. ഗുഹാവലംബിയായിക്കഴിഞ്ഞ മനുഷ്യന്‍ തന്റെ താവളങ്ങളുടെ ചുവരുകളെ ചിത്രപ്പണികള്‍കൊണ്ട് അലങ്കരിക്കുകയുണ്ടായി. ഇത്തരം ഗുഹാചിത്രങ്ങള്‍ അക്കാലത്തെ ജീവിതരീതിയെയും വേട്ടയാടിപ്പിടിച്ചിരുന്ന മൃഗങ്ങളെയും സംബന്ധിച്ച വിവിധങ്ങളായ അറിവുകളേകിക്കൊണ്ട് ഇന്നും അവശേഷിക്കുന്നു. പില്ക്കാലത്ത് കൃഷി ഒരു ജീവനോപായമായി സ്വീകരിക്കപ്പെടുകയും ആവശ്യമായ ഭക്ഷണം ഭൂവുപയോഗത്തിലൂടെ തുടര്‍ച്ചയായി ലഭ്യമാക്കാവുന്നതാണെന്നു ബോധ്യപ്പെടുകയും ചെയ്തതോടെ മനുഷ്യന്‍ സ്ഥിരമായി പാര്‍പ്പുറപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചുതുടങ്ങി. അതോടെ പാര്‍പ്പിടസൌകര്യങ്ങള്‍ വിപുലപ്പെടുത്തുവാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു.

ഭവനമാതൃകകളെ സംബന്ധിച്ച പഠനത്തിനു വിവിധ വശങ്ങളുണ്ട്; ഭവനങ്ങളുടെ ആകൃതി, വലുപ്പം, നാനാവിധമായ ഉപയോഗക്രമം, നിര്‍മാണത്തിനുപയോഗിക്കുന്ന പദാര്‍ഥങ്ങള്‍ തുടങ്ങിയവയൊക്കെയും പരിഗണിക്കപ്പെടേണ്ടതുണ്ട്. നിര്‍മാണവസ്തുക്കളാണ് മേല്‍പ്പറഞ്ഞവയില്‍ മുന്തിയ പരിഗണന അര്‍ഹിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭവനമാതൃകകളുടെ വര്‍ഗീകരണം നടത്താവുന്നതാണ്. അതിപ്രാചീനകാലത്തെ പാര്‍പ്പിടങ്ങള്‍ ഏറിയകൂറും ഈടില്ലാത്ത പദാര്‍ഥങ്ങള്‍കൊണ്ടു നിര്‍മിക്കപ്പെട്ടുപോന്നു. തന്നിമിത്തം അവ എളുപ്പം ഇടിഞ്ഞുതകരുന്നവയായിരുന്നു. കാര്‍ഷികവൃത്തി സാര്‍വത്രികമായിത്തീര്‍ന്നതോടുകൂടി ഭവനനിര്‍മാണകല ഗണ്യമായി പുരോഗമിച്ചു. കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ച് ചുമരുകള്‍ കെട്ടുവാനും മെഴുകിയോ പൂശിയോ മണ്‍ചുമരുകളുടെ ഈടു വര്‍ധിപ്പിക്കുവാനും തട്ടികളും മേല്പുരവാരികളും ഉപയോഗിക്കുവാനും തുടങ്ങിയത് ഈ കാലഘട്ടത്തോടെയായിരുന്നു. ക്രമേണ തേനീച്ചക്കൂടുപോലെ ധാരാളം അറകളോടുകൂടിയ കെട്ടിടങ്ങളും ഒന്നില്‍ കൂടുതല്‍ നിലകളുള്ള വലിയ ഭവനങ്ങളും നിര്‍മിക്കപ്പെട്ടു. എസ്കിമോ വര്‍ഗക്കാര്‍ മഞ്ഞുകട്ടകളും കല്ലും ഉപയോഗിച്ചു നിര്‍മിക്കുന്ന ഇഗ്ലൂകളും (Igloo) പശ്ചിമ ഏഷ്യന്‍ മരുപ്രദേശങ്ങളിലെ സഞ്ചാരിവര്‍ഗങ്ങളുടെ യര്‍തുകളും (Yurt) മണ്‍സൂണ്‍മേഖലയിലെ ഓലമേഞ്ഞ കുടിലുകളുമൊക്കെ അത്യാധുനികതയുടെ പ്രതീകങ്ങളായ രമ്യഹര്‍മ്യങ്ങളോടൊത്ത് ഇന്നും നിലനിന്നുപോരുന്ന പ്രാചീന ഭവനമാതൃകകളാണ്. നിലം കുഴിച്ചു കുഴിയുണ്ടാക്കി അതിന് തറനിരപ്പില്‍ നിന്നും അല്പം പൊക്കത്തില്‍ ഇലയും പുല്ലും കൊണ്ടു മേഞ്ഞ മേല്‍മൂടിയോടുകൂടിയ -ബുഷ്മെന്‍ വര്‍ഗക്കാരുടെ (ആഫ്രിക്ക)-പാര്‍പ്പിടങ്ങളും ഇന്നു നിലവിലുള്ള ഭവന മാതൃകകളിലൊന്നാണ്. തടിമാത്രം ഉപയോഗിച്ച് ഉണ്ടാക്കപ്പെട്ടിട്ടുള്ള വീടുകള്‍ കാനഡാ മുതല്‍ കേരളം വരെ പല പ്രദേശങ്ങളിലും കാണാം. മുളകൊണ്ടു നിര്‍മിച്ച വീടുകള്‍ ആസാം പ്രദേശത്തു സാധാരണമാണ്. ആസ്ബെസ്റ്റോസ്, മണല്‍, കല്ല്, ഇഷ്ടിക, സിമന്റ്, കോണ്‍ക്രീറ്റ്, കണ്ണാടി, ഇരുമ്പ്, ഉരുക്ക്, അലൂമിനിയം, തുടങ്ങിയ പദാര്‍ഥങ്ങളും ചായക്കൂട്ടുകളുമാണ് ആധുനിക കാലത്ത് ഭവനനിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍.

അധിവാസ മാതൃകകള്‍. അധിവാസങ്ങള്‍ താത്കാലികമോ സ്ഥിരമോ രണ്ടിനും മധ്യേയുള്ളതോ ആകാം. നായാടികള്‍, ഇടയന്മാര്‍, സ്ഥാനാന്തര കൃഷിസമ്പ്രദായത്തിലേര്‍പ്പെട്ടവര്‍ തുടങ്ങിയ സഞ്ചാരിവര്‍ഗങ്ങള്‍ക്ക് താത്ക്കാലികവും ഒരു സ്ഥലത്തുനിന്നും എടുത്തുമാറ്റി മറ്റൊരിടത്ത് യഥേഷ്ടം വച്ചുകെട്ടാവുന്നതുമായ പാര്‍പ്പിടസംവിധാനങ്ങള്‍ ഉണ്ടായിരിക്കും. അറബി വര്‍ഗത്തില്‍പ്പെട്ട ദാവൂര്‍ (Dour) ജാതിക്കാര്‍, മംഗോളിയര്‍, കിര്‍ഘികള്‍, പശ്ചിമാഫ്രിക്കയിലെ ഫാങ്ജാതിക്കാര്‍ തുടങ്ങിയവര്‍ക്കൊക്കെ ഇത്തരത്തിലുള്ള ഭവനസംവിധാനമാണുള്ളത്. മധ്യ അക്ഷാംശങ്ങളിലെ ആര്‍ദ്രപ്രദേശങ്ങളിലെ ഇടവര്‍ഗക്കാര്‍ക്ക് എല്ലാംതന്നെ മേല്‍പ്പറഞ്ഞവിധം എളുപ്പം മാറ്റി പ്രതിഷ്ഠിക്കാവുന്ന ഭവനസംവിധാനങ്ങള്‍ ഉണ്ട്. ഇക്കൂട്ടര്‍ തങ്ങളുടെ കാലിക്കൂട്ടങ്ങളുടെ തീറ്റസൌകര്യം ഉദ്ദേശിച്ച് ശിശിരകാലത്തു താഴ്വാരങ്ങളിലും വേനല്‍ക്കാലത്തു കുന്നിന്‍പ്രദേശങ്ങളിലും മാറിമാറിപ്പാര്‍ക്കുന്നവരാണ്.

നിബിഡ-അധിവാസം

രൂപഭാവങ്ങളെ അടിസ്ഥാനമാക്കി അധിവാസക്രമങ്ങളെ ചിതറിയത് (dispersed), നിബിഡം (compact) എന്നിങ്ങനെ രണ്ടിനമായി തിരിക്കാം. ചിതറിയ അധിവാസക്രമത്തിന്റെ ഒരു സവിശേഷത ഒറ്റപ്പെട്ട പാര്‍പ്പിടങ്ങളില്‍ കാണാന്‍ കഴിയും. നിബിഡാധിവാസത്തില്‍ അനേകം വീടുകള്‍ ഇടതൂര്‍ന്നു സ്ഥിതിചെയ്യുന്നു. പാര്‍പ്പിടങ്ങള്‍ അങ്ങിങ്ങായി ചിതറിക്കാണുന്നതിനു പ്രധാനമായും ഭൂമിശാസ്ത്രപരമായ കാരണങ്ങളാവും ഉണ്ടാകുക; നിമ്നോന്നതവും സങ്കീര്‍ണവുമായ ഭൂപ്രകൃതി ഇവയിലൊന്നാണ്. കെട്ടിടം വയ്ക്കുന്നതിനാവശ്യമായ നിരപ്പായ ഭൂമി തുലോം കുറവായിട്ടുള്ള പ്രദേശങ്ങളില്‍ മിക്കപ്പോഴും പാര്‍പ്പിടങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍ കാണുന്നു. ഇതിനൊരു മറുവശവും ഉണ്ട്. ശാസ്ത്രീയ കൃഷി സമ്പ്രദായം വ്യാപകമായി നിലവില്‍ വന്നിട്ടുള്ള വികസിതരാജ്യങ്ങളിലെ, വിശിഷ്യ യു.എസ്സിലെ, കാര്‍ഷിക മേഖലകളില്‍ പ്രത്യേക കൃഷിസ്ഥലത്തിന് ഒന്ന് എന്ന നിരക്കിലുള്ള പാര്‍പ്പിടങ്ങളാണുള്ളത്. വിസ്തൃതമായ കൃഷിഭൂമിയുടെ നടുവില്‍ ഒറ്റപ്പെട്ട നിലയിലുള്ള പ്രസ്തുത ഭവനങ്ങള്‍ മൊത്തത്തില്‍ ചിതറിയ അധിവാസത്തിന്റെ ദൃഷ്ടാന്തമായി നിലകൊള്ളുന്നു. ഇന്ത്യയിലെ പല ഭാഗങ്ങളിലും ഈ രീതിയിലുള്ള അധിവാസക്രമം കാണാം.

ഇന്ത്യയിലെ ഗ്രാമങ്ങള്‍. ഇന്ത്യയിലെ ജനങ്ങളില്‍ സു. 75 ശ.മ. ഗ്രാമങ്ങളില്‍ വസിക്കുന്നു. 1991-ലെ ജനസംഖ്യാകണക്കനുസരിച്ച് ഇന്ത്യയൊട്ടാകെ ആള്‍പാര്‍പ്പുള്ള 5,87,226 ഗ്രാമങ്ങളും ആള്‍പാര്‍പ്പില്ലാത്ത 47,095 ഗ്രാമങ്ങളുമുണ്ട്. പൊതുവേ നോക്കിയാല്‍ ഭൂരിപക്ഷം ഗ്രാമങ്ങളിലും കേന്ദ്രീകൃതമായ അധിവാസമാണ് കാണാനുള്ളത്. ഹിമാലയന്‍ മേഖലയിലെ ഗ്രാമങ്ങളില്‍ ചിതറിയ അധിവാസത്തിന്റെ ഉദാഹരണങ്ങളുണ്ട്. ഗംഗാനദിയുടെ ഡെല്‍റ്റാപ്രദേശത്തിന്റെ ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ട വീടുകളാണുള്ളത്. ഗ്രാമാധിവാസങ്ങളുടെ സ്ഥാനം നിര്‍ണയിക്കുന്നതില്‍ ഭൂമിയുടെ കിടപ്പും ജലലഭ്യതയും നിര്‍ണായകമായ സ്വാധീനം ചെലുത്തിക്കാണുന്നു. നിമ്നോന്നതമായ പ്രദേശങ്ങളില്‍ ചരിവുതലങ്ങള്‍ അവസാനിക്കുന്നിടത്തായി നിരനിരയായി വീടുകളുണ്ടാവുക ഇന്ത്യയിലെ നാട്ടിന്‍പുറങ്ങളില്‍ സാധാരണയാണ്. ഭൂപ്രകൃതിയിലെ ഈ രീതിയിലുള്ള വിന്യാസം മൂലം, കേരളമൊട്ടാകെത്തന്നെ രേഖീയമായ (linear) അധിവാസക്രമം കാണാം. ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ ജനസംഖ്യയുടെ പെരുപ്പവും ജലദൌര്‍ലഭ്യവും ഒന്നുചേര്‍ന്ന് ഇടതൂര്‍ന്ന അധിവാസക്രമത്തിനു കാരണമായിത്തീര്‍ന്നിരിക്കുന്നു. പൊതുവേ നോക്കുമ്പോള്‍ നിയതമായ സംവിധാനക്രമമോ ആസൂത്രണമോ ഇല്ലാതെ, പാര്‍പ്പിടങ്ങളുടെ എണ്ണം അനുദിനം പെരുകിവരുന്ന ഗ്രാമങ്ങളാണ് നമുക്കുള്ളത്. പാര്‍പ്പിടങ്ങളുടെ കേന്ദ്രീകരണത്തില്‍ സവര്‍ണാവര്‍ണഭേദം അടിസ്ഥാനമാക്കിയുള്ള തരംതിരിവ് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിലവിലുണ്ടായിരുന്നത് തീര്‍ത്തും ഇല്ലാതായിട്ടുണ്ട് എന്നു പറയുകവയ്യ.

രേഖീയ അധിവാസം

പ്രാദേശിക ഭേദങ്ങള്‍. ഇന്ത്യ ഒട്ടാകെയുള്ള ഗ്രാമങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ക്ക് ഐകരൂപ്യത്തെക്കാള്‍ വൈവിധ്യം അധികം കാണുന്നു. ഭവനമാതൃകയിലും അവയുടെ വിതരണത്തിലും കാര്യമായ വ്യത്യാസങ്ങള്‍ പ്രകടമാണ്. ഉദാഹരണത്തിന് രാജസ്ഥാന്‍ പ്രദേശത്ത് അധിവാസങ്ങളുടെ സ്ഥാനം നിര്‍ണയിക്കുന്ന ഏകഘടകം ജലലഭ്യതയാണ്. എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അധിവാസങ്ങള്‍ക്ക് അവയുടെ സുരക്ഷിതത്വത്തിലും പ്രതിരോധത്തിലുംകൂടി ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ഇക്കാരണം കൊണ്ട് നീരുറവകള്‍ക്ക് ഏറ്റവും അടുത്തു സൌകര്യമുള്ള സ്ഥാനം തിരഞ്ഞെടുത്ത് കോട്ടകളോ ഉയര്‍ന്ന മതില്‍ക്കെട്ടുകളോ പടുത്തുയര്‍ത്തി അവയ്ക്കുള്ളിലായി ജനങ്ങള്‍ പാര്‍പ്പുറപ്പിച്ചിരിക്കുന്നു.

'ഗ്രാമം' എന്ന കൂട്ടധിവാസ കേന്ദ്രം

പഞ്ചാബ് സമതലത്തില്‍ അധിവാസങ്ങളുടെ ഏറ്റക്കുറച്ചില്‍ മഴയുടെ ലഭ്യത ആശ്രയിച്ചിരിക്കുന്നു. താരതമ്യേന കൂടുതല്‍ മഴയുള്ള ഇടങ്ങളില്‍ വീടുകളുടെ എണ്ണവും കൂടുതലായിരിക്കും. ജലപീഠികത്തിന്റെ ആഴം ജലത്തിന്റെ ലവണത, വെള്ളം കെട്ടിക്കിടക്കല്‍, മണല്‍ക്കൂനകളുടെ ബഹുലത, രക്ഷാസൌകര്യം എന്നിവയൊക്കെത്തന്നെ ഗ്രാമങ്ങളുടെ സ്ഥാനം, വിധാനം, വലുപ്പം തുടങ്ങിയവയില്‍ സ്വാധീനത ചെലുത്തുന്ന ഘടകങ്ങളാണ്. ജലമാര്‍ഗങ്ങള്‍, റോഡുകള്‍, റെയില്‍പ്പാതകള്‍ തുടങ്ങിയവ അധിവാസങ്ങളുടെ പുനഃക്രമീകരണത്തില്‍ സാരമായ പങ്കുവഹിച്ചിട്ടുണ്ട്.

ഗംഗാസമതലത്തില്‍ ഗ്രാമാധിവാസത്തിന്റെ ഇനവും വിധാനവും അവിടത്തെ ഫലഭൂയിഷ്ഠമായ എക്കല്‍ മണ്ണിനെയും സര്‍വപ്രധാനമായ കാര്‍ഷികവൃത്തിക്കുള്ള സൌകര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ആസാം താഴ്വരകളില്‍ പൊതുവേ രേഖീയാധിവാസമാണ് കാണുന്നത്. അതുതന്നെയും നിരവധി പാര്‍പ്പിടങ്ങള്‍ ഒന്നു ചേര്‍ന്നുള്ള മാതൃകയില്‍ കാണപ്പെടുന്നു. നദീതീരത്തുള്ള ഉയര്‍ന്ന തിട്ടുകളിലും റോഡുകള്‍ക്കരികിലുമായാണ് ഇവയുടെ സ്ഥാനം. മഹാരാഷ്ട്ര പ്രദേശത്താവട്ടെ ഗ്രാമങ്ങളുടെ സ്ഥാനനിര്‍ണയം നടത്തുന്നത് ജലലഭ്യതയെയും മണ്ണിന്റെ ഉര്‍വരതയെയും അടിസ്ഥാനമാക്കിയാണ്. ചെറുനദികളുടെ പാര്‍ശ്വങ്ങളിലുള്ള എക്കല്‍തലങ്ങളില്‍ ധാരാളം പാര്‍പ്പിടങ്ങള്‍ കാണാം. തമിഴ്നാട്ടിലെ ഗ്രാമാധിവാസങ്ങള്‍ പൊതുവേ നിബിഡ-മാതൃകയിലുള്ളവയാണ്. ജലലഭ്യതയെ ആശ്രയിച്ചാണ് ഇവയുടെയും സ്ഥാനങ്ങള്‍ നിര്‍ണയിക്കപ്പെട്ടിരിക്കുന്നത്. അത് നദികളെയോ കുളങ്ങളെയോ കിണറുകളെയോ ആശ്രയിച്ചാകാം. കാവേരി ഡെല്‍റ്റയിലെ സ്ഥിതി ഇതില്‍നിന്നും ഭിന്നമാണ്. വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ ഭയന്ന്, മിക്കവാറും ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറി അധിവാസം ഉറപ്പിച്ചിരിക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്.

നഗരാധിവാസം. ഭൂമിയുടെ പ്രതലസംരചനയെ തിരുത്തിക്കുറിക്കുന്നതിനുള്ള മനുഷ്യപ്രയത്നത്തിന്റെ ഉത്തമോദാഹരണങ്ങളാണ് നഗരങ്ങള്‍. മിക്കപ്പോഴും അവയ്ക്കു മനുഷ്യനിര്‍മിതങ്ങളായ ചുറ്റുപാടുകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. നഗരങ്ങള്‍ ഗ്രാമങ്ങളില്‍നിന്നും പല കാരണങ്ങള്‍കൊണ്ടും ഭിന്നമാണ്. ജനസംഖ്യയിലും ജനനിബിഡതയിലും വളരെയേറെ മുന്നിലാണ് നഗരങ്ങള്‍. ച.കി.മീ.ന് 10,000-ത്തിലേറെ ആളുകള്‍ നിവസിക്കുന്ന ധാരാളം വന്‍നഗരങ്ങള്‍ ഇന്ന് ലോകത്തുണ്ട്. ഇത്തരത്തിലുള്ള ജനപ്പെരുപ്പംമൂലം ഭൂതലത്തിനു മുകളിലും താഴെയുമായി തന്റെ അധിവാസത്തിനു കൂടുതല്‍ സ്ഥലം കണ്ടെത്തുവാന്‍ നഗരത്തിലെ മനുഷ്യന്‍ നിര്‍ബന്ധിതനായിരിക്കുന്നു. വമ്പിച്ച ജനതതികളെ അധിവസിപ്പിക്കുന്നവയാണ് നഗരങ്ങള്‍. ഇവയുടെ നിര്‍വചനവും വിഭജനക്രമവും ഓരോ രാജ്യത്തും വ്യത്യസ്തമായി കാണുന്നു. നഗരാധിവാസത്തിന്റെ അതിര് നിര്‍ണയിക്കുന്ന കാര്യത്തിലും ബഹുമുഖമായ പ്രശ്നങ്ങളുണ്ട്. മിക്കപ്പോഴും നഗരത്തിന്റെ പുറംഭാഗങ്ങളിലേക്കു പോകുന്തോറും ജനസാന്ദ്രത കുറഞ്ഞ് ഗ്രാമാധിവാസമായി പരിണമിക്കുന്നതായാണ് കണ്ടുവരുന്നത്. മനുഷ്യരുടെ ദൈനംദിന പ്രവൃത്തികളും ജീവനോപാധികളും നഗരത്തില്‍ വ്യത്യസ്തമായിരിക്കും. ആധുനികയുഗത്തില്‍ നഗരങ്ങള്‍ക്കു വിദ്യാഭ്യാസകേന്ദ്രം എന്ന ബഹുമതിയും കൈവന്നിട്ടുണ്ട്. ഓരോ നഗരത്തിനും തനതും സവിശേഷവുമായ വാസ്തുരൂപം ഉണ്ടായിരിക്കുമെന്നതും പരിഗണനീയമായ വസ്തുതയാണ്.

നഗരങ്ങളുടെ ഉദ്ഭവവും സ്ഥാനവും. മാനവസംസ്കാരത്തിന്റെ ആദ്യഘട്ടങ്ങളില്‍ത്തന്നെ നഗരാധിവാസം ആരംഭിച്ചിരുന്നു. 5,000 വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ സിന്ധുനദീതടത്തിലും പൂര്‍വ-ഏഷ്യയിലും നഗരങ്ങള്‍ സ്ഥാപിതമായിരുന്നു. ഈ നഗരങ്ങള്‍ ജലസേചനത്തിലൂടെയുള്ള കൃഷിക്ക് പ്രാധാന്യമുള്ള അധിവാസകേന്ദ്രങ്ങളായിരുന്നു. ഇവിടെ കലയും സംസ്കാരവും വളരാന്‍ തുടങ്ങി. നാനാമുഖമായ വിജ്ഞാനത്തിന്റെ വളര്‍ച്ച ഈ നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ആദ്യത്തെ യന്ത്രസാമഗ്രികളുടെ കണ്ടുപിടിത്തവും ഇക്കാലത്തുതന്നെയായിരുന്നു. ഭക്ഷ്യസാധനങ്ങളുടെ സമൃദ്ധമായ ഉത്പാദനം കൂടുതല്‍ ആളുകള്‍ക്ക് അന്യപ്രവൃത്തികളില്‍ വ്യാപരിക്കുന്നതിന് അവസരം നല്കിയതുകൊണ്ടാണ് മേല്പറഞ്ഞ പുരോഗതി നേടാന്‍ സാധിച്ചത്. മാനവ ചരിത്രത്തിലെ ഈ ഘട്ടത്തെ ആദ്യത്തെ സംസ്കാരിക (നാഗരിക) വിപ്ളവമായി കണക്കാക്കാവുന്നതാണ്. ഏതാണ്ട് ഇക്കാലത്തുതന്നെ ഇത്തരത്തിലുള്ള പുരോഗതി ചൈനയിലും മധ്യ-ദക്ഷിണ അമേരിക്കയിലുമുള്ള ജനങ്ങള്‍ നേടിക്കഴിഞ്ഞിരുന്നു. ഇന്നത്തെ പടുകൂറ്റന്‍ നഗരങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ മേല്പറഞ്ഞ നഗരങ്ങള്‍ നന്നേ ചെറുതായിരുന്നു. നഗരങ്ങളുടെ യഥാര്‍ഥമായ വളര്‍ച്ച വ്യാവസായിക വിപ്ളവത്തെ തുടര്‍ന്നായിരുന്നു. പ്രകൃതിവ്യവസ്ഥകളുടെ മേല്‍ തുടരെത്തുടരെ നേടാനൊത്ത ആധിപത്യം മനുഷ്യനെ നഗരാധിവാസത്തിലേക്കു കൂടുതല്‍ അടുപ്പിക്കുകയും നഗരങ്ങളുടെ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്കു നിദാനമാകുകയും ചെയ്തു. ഇന്നത്തെ വന്‍നഗരങ്ങളില്‍ ഒട്ടുമുക്കാലും ആദ്യകാലത്ത് വന്‍തോതിലുള്ള ഉത്പാദനകേന്ദ്രങ്ങളായിരുന്നു. എന്നാല്‍ ഈയിടെയായി നഗരങ്ങളുടെ പ്രാധാന്യം വിനിമയകേന്ദ്രങ്ങളെന്ന നിലയിലാണ്. നോ: നഗരം

നാഗരികതയുടെ വളര്‍ച്ച. കഴിഞ്ഞ ഒന്നര ശതാബ്ദങ്ങള്‍ക്കുള്ളില്‍ ലോകത്തെ നഗരങ്ങള്‍ക്ക് അഭൂതപൂര്‍വമായ വികാസം ഉണ്ടാവുകയും വിപുലമായ ഒരു ഭൂഭാഗം വന്‍നഗരങ്ങളുടെ പശ്ചഭൂമി (hinderland) എന്ന നിലയില്‍ വളരുകയും ചെയ്തു. എ.ഡി. 1800-ല്‍ 20,000ത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളില്‍ വസിക്കുന്നവര്‍ ലോകജനസംഖ്യയുടെ കേവലം 2.4 ശ.മാ. മാത്രമായിരുന്നു. 1960-ല്‍ അത് 27.1 ശ.മാ. ആയി. ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളുടെ എണ്ണം 19-ാം ശ.-ത്തിന്റെ ആരംഭത്തില്‍ 50 മാത്രമായിരുന്നു; ഒന്നര ശതകങ്ങള്‍കൊണ്ട് അത് 900-ല്‍ കവിഞ്ഞു.

രേഖീയ-അധിവാസം,നഗരപ്രാന്തത്തില്‍

നഗരങ്ങളുടെ സ്ഥിതിസ്ഥാപനം. നഗരങ്ങളുടെ സ്ഥാനം നിര്‍ദേശിക്കുന്നത് സാധാരണയായി അക്ഷാംശരേഖാംശ വ്യവസ്ഥയിലാണ്. എങ്കിലും അവയുടെ ഭൂമിശാസ്ത്രപരമായ കിടപ്പും പ്രകൃതിയും പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. പ്രത്യേക ഭൂപരിതഃസ്ഥിതികള്‍ നഗരങ്ങളുടെ സ്ഥിതിസ്ഥാപനത്തിന് അനുകൂലമാണെന്നു തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ അവയുടെ വികാസത്തെത്തുടര്‍ന്ന് ഭൂപരമായ പ്രാതികൂല്യങ്ങളെ തരണം ചെയ്യുവാനുള്ള യത്നം എല്ലാക്കാലത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രാചീനകാലത്ത് നഗരങ്ങളുടെ സ്ഥിതിസ്ഥാപനത്തെ സംബന്ധിച്ചിടത്തോളം പ്രാമാണ്യഘടകം സുരക്ഷാപരമായ സൌകര്യങ്ങളായിരുന്നു. ഏതാണ്ട് ചുറ്റിനുംതന്നെ കീഴ്ക്കാംതൂക്കായ കുന്നുകളുണ്ടായിരിക്കുന്നത് നഗരങ്ങള്‍ക്കുള്ള ഏറ്റവും പറ്റിയ സ്ഥാനമായി ഗണിക്കപ്പെട്ടിരുന്നു. ദുര്‍ഗമപ്രദേശങ്ങളെ മുറിച്ചൊഴുകുന്ന നദികളുടെ വിസര്‍പ്പണം (meandering) മൂലം സൃഷ്ടിക്കപ്പെടുന്ന സമതലങ്ങളും സുരക്ഷാപരമായ കാരണങ്ങളാല്‍ നഗരങ്ങള്‍ക്കു പറ്റിയ സ്ഥാനമായി വിചാരിക്കപ്പെടുന്നു. ഇതൊക്കെയാണെങ്കിലും ഫലഭൂയിഷ്ഠമായ ഒരു പശ്ചഭൂമി ഉണ്ടായിരിക്കുക നഗരങ്ങളെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായിരുന്നു. നദീമാര്‍ഗങ്ങളില്‍ കുറുകേയുള്ള തരണം സുഗമമായ വിധത്തില്‍ ശാന്തവും ആഴംകുറഞ്ഞതുമായ ഭാഗങ്ങളില്‍ ഇരുകരകളിലുമായോ ഒരു കരയില്‍ മാത്രമായോ നഗരങ്ങള്‍ വളര്‍ന്നിരുന്നു. അതുപോലെതന്നെ തടാകങ്ങളുടെ അറ്റത്ത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ നഗരാധിവാസം സ്ഥാപിതമായി. ഖനനകേന്ദ്രങ്ങള്‍, സാമ്പത്തിക കാരണങ്ങളാല്‍ ജനപ്പെരുപ്പമുണ്ടായ നഗരങ്ങള്‍ക്ക് ഉത്തമദൃഷ്ടാന്തങ്ങളാണ്. പ്രത്യേകോദ്ദേശ്യത്തോടെ സ്ഥാപിക്കപ്പെടുന്നതും പ്രത്യേക കാരണങ്ങള്‍കൊണ്ട് അധിവാസം പുഷ്ടിപ്പെട്ടതുമായ നഗരങ്ങളും ഉണ്ട്. തീര്‍ഥാടനകേന്ദ്രങ്ങളും പുണ്യസ്ഥലങ്ങളും വളരെ പെട്ടെന്ന് നഗരങ്ങളുടെരൂപം കൈക്കൊള്ളുന്നു. മിക്കപ്പോഴും നദികളുടെ സംഗമസ്ഥാനങ്ങളിലാണ് ഇത്തരം നഗരങ്ങള്‍ ഉണ്ടായിക്കാണുന്നത്. കടല്‍ത്തീരത്തും ഉയര്‍ന്ന പ്രദേശങ്ങളിലും സുഖവാസ-ഉല്ലാസകേന്ദ്രങ്ങളെന്ന നിലയില്‍ വികാസം പ്രാപിച്ച ധാരാളം നഗരങ്ങള്‍ കാണാം. പ്രതിരോധപരമായ കാരണങ്ങള്‍ കൊണ്ട് മനഃപൂര്‍വം കെട്ടിപ്പടുത്തിട്ടുള്ള നഗരാധിവാസങ്ങളും ഉണ്ട്.

നഗരങ്ങളുടെ വികാസത്തിന് സഹായകമായിത്തീരുന്ന ധാരാളം ഘടകങ്ങളുണ്ട്. ഗതാഗതസൌകര്യമാണ് ഇവയില്‍ പ്രഥമം. പ്രധാന ഗതാഗതമാര്‍ഗങ്ങള്‍ ഒത്തുചേരുന്ന കേന്ദ്രങ്ങളില്‍ നഗരാധിവാസം ഉറയ്ക്കുവാനും അത് വന്‍നഗരമായി രൂപാന്തരപ്പെടുവാനും ചുരുങ്ങിയ കാലയളവുമതി. ദുര്‍ഗമമായ മലനിരകള്‍ക്കിടയിലെ രണ്ടു താഴ്വരകള്‍ പരസ്പരം കൂട്ടിമുട്ടുന്ന സ്ഥലം, റെയില്‍റോഡുകള്‍ ഒന്നുചേരുന്ന കേന്ദ്രങ്ങള്‍, ഗതാഗതസൌകര്യമുള്ള നദികളുടെ സംഗമം, മരുഭൂമിയുടെ അരികില്‍ മരുപ്പച്ചകളില്‍നിന്നുള്ള പാതകള്‍ സംവ്രജിക്കുന്ന സ്ഥലം തുടങ്ങി മേല്പറഞ്ഞ വിധത്തിലുള്ള നിരവധി കേന്ദ്രങ്ങള്‍ വന്‍നഗരങ്ങളായി രൂപം പ്രാപിച്ചിട്ടുണ്ട്. കടലിടുക്കുകളും സമുദ്രമധ്യത്ത് കപ്പലടുക്കുവാന്‍ സൌകര്യമുള്ള ചെറു ദ്വീപുകളും ഈ വിധത്തില്‍ നഗരങ്ങളായി വളര്‍ന്നിട്ടുണ്ട്. ഇവയൊക്കെത്തന്നെയും വാണിജ്യപരമായ സൌകര്യങ്ങള്‍കൊണ്ട് അഭിവൃദ്ധിപ്പെട്ടിട്ടുള്ളവയാണ്. വ്യാവസായിക വിപ്ളവത്തിനുശേഷം കല്ക്കരി തുടങ്ങിയ ഇന്ധനങ്ങളുടെ ലഭ്യത വ്യവസായകേന്ദ്രങ്ങളെന്ന നിലയില്‍ നഗരങ്ങളുടെ വളര്‍ച്ചയ്ക്ക് കളമൊരുക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ മേഖലകളില്‍ കല്‍ക്കരി ഖനികള്‍ക്കും വൈദ്യുത കേന്ദ്രങ്ങള്‍ക്കും ചുറ്റുമായി ധാരാളം നഗരങ്ങള്‍ വളര്‍ന്നിട്ടുള്ളതായി കാണാം.

നഗരങ്ങളുടെ രൂപഭാവങ്ങളും പ്രവൃത്തിവ്യവസ്ഥയും. ഒരു അധിവാസകേന്ദ്രത്തിലെ ഭൂരിപക്ഷം ജനങ്ങളും പ്രത്യുത്പാദനപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ് ആ അധിവാസത്തെ നഗരം എന്നു വിശേഷിപ്പിക്കുക. ഏറിയകൂറും നഗരങ്ങള്‍ പ്രവൃത്തിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം വികസിക്കുന്നവയാണ്. മറിച്ച് പെട്ടെന്നുണ്ടാകുന്ന ഒരു കുടിയേറ്റമല്ല. നഗരത്തിലെ ജനത, പ്രവൃത്തിപരമായി നോക്കുമ്പോള്‍ ഭൂമിയുമായി നേരിട്ടു ബന്ധം പുലര്‍ത്തുന്നവരല്ല. അവര്‍ പൊതുവേ ഉത്പാദനോന്മുഖമായി മറ്റിനം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരാണ്. ഒരു നഗരത്തിലെ ആളുകള്‍ തന്നെ ബഹുമുഖമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരായിരിക്കും. അവയില്‍ ഏതെങ്കിലുമൊരെണ്ണം ആ പ്രത്യേക നഗരത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ളതാകും. ഇവയുടെ അടിസ്ഥാനത്തില്‍ നഗരങ്ങളെ പ്രവൃത്തിപരമായി വിഭജിച്ചിരിക്കുന്നു. വ്യാവസായികകേന്ദ്രം, വാണിജ്യകേന്ദ്രം, ഭരണകാര്യ-ആസ്ഥാനം, ഗതാഗതകേന്ദ്രം, സാംസ്കാരികകേന്ദ്രം (വിദ്യാഭ്യാസകേന്ദ്രം, മതകാര്യകേന്ദ്രം, വിനോദകേന്ദ്രം...), ഖനനകേന്ദ്രം ഇത്യാദി. പലപ്പോഴും ഒരു നഗരം പ്രവൃത്തി പരമായി ഒന്നിലധികം തുറകളില്‍ ആഭിമുഖ്യം നേടിയിരിക്കും.

ഒരു നഗരത്തിനുള്ളില്‍തന്നെ പല ഭാഗങ്ങളിലായി പല പ്രവൃത്തികളും കേന്ദ്രീകൃതമാവുന്ന അവസ്ഥ വന്നുചേരാം. വ്യവസായസ്ഥാപനങ്ങള്‍ മാത്രമായി ഒരിടത്തും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്കെയും മറ്റൊരു ഭാഗത്തുമായി സ്ഥാപിതമാകാറുണ്ട്. അതുപോലെതന്നെ നിവാസമേഖലകളും വിനോദശാലകളും പൊതുസ്ഥാപനങ്ങളും പബ്ളിക് മാര്‍ക്കറ്റുകളും ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡുകളുമൊക്കെ വെവ്വേറെ കേന്ദ്രങ്ങളിലായി വികാസം പ്രാപിക്കുന്നു. ചുരുക്കത്തില്‍ ഭൂവുപയോഗം അടിസ്ഥാനമാക്കിയുള്ള വിവിധ മേഖലകളായി നഗരം വിഭക്തമാവുന്നു. ഓരോ ആവശ്യത്തിലേക്കും നിര്‍മിക്കപ്പെടുന്ന കെട്ടിടങ്ങളും വാസ്തുശില്പങ്ങളും മറ്റു സംരചനകളും ചേര്‍ന്ന് നഗരത്തിനു തനതായ ഒരു മുഖച്ഛായ ഉണ്ടാക്കും. ഒപ്പംതന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് പ്രത്യേകമായ രൂപഭാവങ്ങള്‍ ഉണ്ടായിരിക്കയും ചെയ്യും. സാധാരണയായി വ്യാപാരപ്രമുഖമായ മേഖല നഗരത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായിരിക്കും സ്ഥാപിക്കപ്പെട്ടിരിക്കുക. ഈ ഭാഗത്തെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റ് (Central Buisness District,CBD) എന്നു പറഞ്ഞുവരുന്നു.

നഗരാധിവാസം ഇന്ത്യയില്‍. നഗരാധിവാസം അനുദിനം വര്‍ധിച്ചുവരുന്ന ഒരു പരിതഃസ്ഥിതിയാണ് ഇന്ത്യയില്‍ ഇന്നുള്ളത്. വ്യവസായവത്കരണം ഒരു ലക്ഷ്യമായിത്തീരുന്നതിനു മുമ്പുവരെ ഇന്ത്യന്‍ നഗരങ്ങള്‍ കാര്യമായ വികാസം പ്രാപിച്ചിരുന്നില്ല. താരതമ്യേന മന്ദഗതിയിലുള്ള സാമ്പത്തിക പുരോഗതി നഗരങ്ങളുടെ വളര്‍ച്ചയ്ക്ക് വിലങ്ങായിരുന്നു. 1961-ല്‍ ഇന്ത്യയില്‍ മൊത്തം ജനസംഖ്യയുടെ 17.97 ശ.മാ. മാത്രമാണ് നഗരവാസികളായി ഉണ്ടായിരുന്നത് 1991-ല്‍ ഇത് 25.73 ശ.മാ. ആയി വര്‍ദ്ധിച്ചു.

പഴയ ഇന്ത്യന്‍ നഗരങ്ങളില്‍ ഒട്ടുമുക്കാലും കോട്ടകൊത്തളങ്ങളോടുകൂടിയ പ്രതിരോധകേന്ദ്രങ്ങളോ പുണ്യക്ഷേത്രങ്ങളോ ഭരണാസ്ഥാനമോ ഇവയൊക്കെചേര്‍ന്നതോ ആയിരുന്നു. സുഖവാസകേന്ദ്രങ്ങള്‍, സൈനികത്താവളങ്ങള്‍, വിദ്യാപീഠങ്ങള്‍, റെയില്‍വേ കേന്ദ്രങ്ങള്‍ തുടങ്ങിയവയും നഗരങ്ങളായി രൂപാന്തരപ്പെട്ടിട്ടുണ്ട്. നഗരാതിര്‍ത്തിക്കുള്ളില്‍ത്തന്നെ വിശാലമായ കൃഷിസ്ഥലങ്ങള്‍ ഉണ്ടായിക്കാണുന്നത് ചില ഇന്ത്യന്‍ പട്ടണങ്ങളുടെയും സവിശേഷതയാണ്. ചെറുകിട നഗരങ്ങളില്‍ ഭൂരിപക്ഷവും വ്യാപാരപ്രാധാന്യം കൊണ്ട് മുഖച്ഛായ മാറിയ വലിയ ഗ്രാമങ്ങള്‍ മാത്രമാണ്. പ്രധാന നഗരങ്ങള്‍ മാത്രം വ്യവസായിക കേന്ദ്രങ്ങളോ വാണിജ്യകേന്ദ്രങ്ങളോ ആണ്.

നഗരാധിവാസം

നഗരമണ്ഡലം. നഗരങ്ങള്‍ ജില്ലകളുടെയും പ്രത്യേക മേഖലകളുടെയും സിരാകേന്ദ്രങ്ങളാണ്. ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നതിനും ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുന്നതിനും നഗരത്തെ ആശ്രയിക്കുന്ന ജനങ്ങള്‍ നിവസിക്കുന്ന സാമാന്യം വിസ്തൃതമായ ഒരു പശ്ചഭൂമി ഓരോ പട്ടണത്തിലും ഉണ്ടായിരിക്കും. പട്ടണവും അതിന്റെ പ്രാന്തപ്രദേശങ്ങളുമായി നിരന്തരമായ സമ്പര്‍ക്കം ഉണ്ടായിരിക്കും. പട്ടണത്തിന് ആവശ്യമായ പച്ചക്കറികള്‍, പാല്, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ എത്തിച്ചുകൊടുക്കുന്നത് പ്രാന്തപ്രദേശത്തുനിന്നുമാണ്. പട്ടണത്തില്‍ പ്രവൃത്തിയെടുക്കുന്ന തൊഴിലാളികളില്‍ ഏറിയകൂറും ഈ പ്രദേശത്തു നിന്നും വരുന്നവരാകാം. ക്രയവിക്രയം, പഠനം, വിനോദം, വൈദ്യസഹായം, നിയമോപദേശം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി പശ്ചപ്രദേശത്തെ ആളുകള്‍ നഗരത്തിലേക്ക് നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കും. ഇതിന്റെ ഫലമായി ഈ പ്രദേശത്തേക്ക് നഗരത്തില്‍ നിന്നും ഗതാഗത സൌകര്യങ്ങള്‍ ഉണ്ടായിരിക്കും. നഗരത്തില്‍ നിന്നും പുറപ്പെടുന്ന പത്രങ്ങളും മറ്റും പ്രാന്തപ്രദേശത്തുകൂടി വിതരണം ചെയ്യപ്പെടുന്നു. നഗരത്തിലേക്കുള്ള ഗതാഗതസൌകര്യത്തിന്റെ അടിസ്ഥാനത്തില്‍ നഗരപ്രാന്തങ്ങള്‍ തുലോം ചെറുതു മുതല്‍ നന്നേ വിസ്തൃതമായ മേഖലവരെയാകാം. നോ: നഗരം, നഗര ഭൂമിശാസ്ത്രം

(ഡോ. എന്‍.പി. അയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍