This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധികാരി, ജി.എസ്.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അധികാരി, ജി.എസ്. (1898 - 1981)

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും സൈദ്ധാന്തികനും ഗ്രന്ഥകാരനും.


മഹാരാഷ്ട്രയിലെ കൊളാബ ജില്ലയുടെ ഭാഗമായ പനവേലില്‍ 1898 ഡി. 8-ന് ഇടത്തരം കുടുംബത്തില്‍ ജനിച്ചു. ശാസ്ത്രവിഷയങ്ങളില്‍ തത്പരനായിരുന്ന അധികാരി രസതന്ത്രത്തില്‍ ബിരുദം നേടിയശേഷം ബിരുദാനന്തര പഠനത്തിനായി ബാംഗ്ളൂരില്‍ സി.വി. രാമന്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സില്‍ ചേര്‍ന്നു. അപ്പോഴേക്കും ബാലഗംഗാധര തിലകന്റേയും ഗാന്ധിജിയുടേയും പ്രസംഗങ്ങളിലും പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടനായി. ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ അഭാവമാണ് ഇന്ത്യയുടെ ദാരിദ്ര്യത്തിനും പിന്നോക്കാവസ്ഥയ്ക്കും കാരണം എന്ന് ബോധ്യപ്പെട്ട അധികാരി തന്റെ ജീവിതം മാതൃഭൂമിയുടെ മോചനത്തിനും ശാസ്ത്ര-സാങ്കേതിക വിദ്യക്കുംവേണ്ടി സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ശാസ്ത്ര-സാങ്കേതിക വിദ്യയ്ക്കും വ്യവസായവത്ക്കരണത്തിനും പകരം ഖദര്‍ തുടങ്ങിയ പരമ്പരാഗത സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയ ഗാന്ധിജിയോട് അക്കാലത്തു തന്നെ അധികാരിക്ക് വിമര്‍ശനാത്മക സമീപനമാണ് ഉണ്ടായിരുന്നത്. അധികാരിയുടെ ബുദ്ധിസാമര്‍ഥ്യവും ആദര്‍ശങ്ങളും മനസ്സിലാക്കിയ ഡോ. ബി.എന്‍. ഭജേക്കര്‍ എന്ന ഒരു കുടുംബസുഹൃത്തിന്റെ സാമ്പത്തികസഹായം ഇദ്ദേഹത്തെ 1922-ല്‍ ജര്‍മനിയില്‍ എത്തിച്ചു. ജര്‍മനിയിലെ ബര്‍ലിന്‍ സര്‍വകലാശാലയില്‍നിന്ന് 1925-ല്‍ അധികാരി ഡോക്ടറേറ്റ് നേടി.

ജി.എസ്സ്.അധികാരി

വിരേന്ദ്രനാഥ് ചതോപാധ്യായ, കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിനു വേണ്ടി ബര്‍ലിന്‍ സന്ദര്‍ശിക്കാറുണ്ടായിരുന്ന എം.എന്‍. റോയി, രസതന്ത്ര എന്‍ജിനീയര്‍കൂടിയായിരുന്ന അനാദിഭദൂരി തുടങ്ങിയ ഇന്ത്യന്‍ പ്രവാസി വിപ്ളവകാരികളുമായി ബര്‍ലിനില്‍ വെച്ച് ബന്ധം സ്ഥാപിച്ചു. ധാരാളം പുസ്തകങ്ങള്‍ വായിക്കുകയും ലേഖനങ്ങള്‍ എഴുതുകയും ചെയ്തിരുന്ന അധികാരിക്ക് രജനി പാമിദത്തിന്റെ മോഡേണ്‍ ഇന്ത്യയും (1926) എം.എന്‍. റോയിയുടെ ഇന്ത്യ ഇന്‍ ട്രാന്‍സിഷനും (1922) മാര്‍ക്സിസത്തിലേക്കുള്ള വഴികാട്ടികളായി. തുടര്‍ന്ന് ബര്‍ലിനിലെ ഇന്ത്യന്‍ പ്രവാസി വിപ്ളവകാരികളുടെ സംഘടനയായ "ഇന്ത്യന്‍ അസോസിയേഷനില്‍ പ്രവര്‍ത്തിക്കുകയും അതിന്റെ അധ്യക്ഷസ്ഥാനം വഹിക്കുകയും ചെയ്തിരുന്ന അധികാരി എം.എന്‍. റോയിയുടേയും മറ്റും ശിപാര്‍ശ പ്രകാരം 1927-ല്‍ ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയംഗമായി.


1928 ന.-ല്‍ അധികാരി ഇന്ത്യയില്‍ തിരിച്ചെത്തി. അന്ന് പല സംസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്ന കര്‍ഷക തൊഴിലാളി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. 1929 മാ. 20-ന് മീററ്റ് ഗൂഢാലോചനാകേസ്സിലെ പ്രതിയായി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെട്ടു. ജയിലിലെ കമ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ സെക്രട്ടറി അധികാരി ആയിരുന്നു. കമ്യൂണിസ്റ്റ് പ്രതികള്‍ തങ്ങളുടെ ആദര്‍ശലക്ഷ്യങ്ങളും കര്‍മപദ്ധതിയും ആവിഷ്കരിച്ചുകൊണ്ട് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തയ്യാറാക്കുന്നതില്‍ അധികാരി കാര്യമായ പങ്കുവഹിച്ചു. 1933-ല്‍ മോചിപ്പിക്കപ്പെട്ട അധികാരിയും മറ്റു പ്രമുഖ നേതാക്കളും ചേര്‍ന്ന് പുനഃസംഘടിപ്പിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അധികാരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തെങ്കിലും 1934-ല്‍ വീണ്ടും അറസ്റ്റിലായതിനെ തുടര്‍ന്ന് പി.സി. ജോഷി ജനറല്‍ സെക്രട്ടറിയായി. 1937-ല്‍ ബിജാപ്പൂര്‍ ജയില്‍ ചാടിയ അധികാരി പില്‍ക്കാലത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ അജയ്ഘോഷിന്റെ അകമ്പടിയോടെ കൊല്‍ക്കത്തയിലെ പാര്‍ട്ടി ഒളിവു കേന്ദ്രത്തിലെത്തി. 1937-ല്‍ നെഹ്രുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഫെയ്സ്‍പൂര്‍ സമ്മേളനത്തില്‍ വിതരണം ചെയ്യപ്പെട്ട ഗ്യാതെറിങ് സ്റ്റോം (ഉരുണ്ടുകൂടുന്ന കൊടുങ്കാറ്റ്) എന്ന പ്രസിദ്ധമായ കമ്യൂണിസ്റ്റ് വിജ്ഞാപനം തയ്യാറാക്കിയത് അധികാരിയാണ്. സുഭാഷ് ചന്ദ്രബോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 1938-ലെ ഹരിപുരാ സമ്മേളനത്തില്‍ ഒളിവില്‍ നിന്ന് പുറത്തുവന്ന അധികാരി പ്രസംഗിച്ചു.


1938-ല്‍ ആരംഭിച്ച പാര്‍ട്ടിയുടെ മുഖപത്രമായ "നാഷണല്‍ ഫ്രണ്ടിന്റെ പ്രമുഖ പ്രവര്‍ത്തകനായിരുന്ന അധികാരിയെ 1939-ല്‍ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുത്തു. 1939-ല്‍ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടുകൂടി ഒളിവില്‍ പോയ അധികാരി 1942-ലാണ് പുറത്തുവന്നത്. 1943-ല്‍ ചേര്‍ന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ തെരഞ്ഞെടുത്ത മൂന്നംഗ പോളിറ്റ് ബ്യൂറോയില്‍ പി.സി. ജോഷിയോടും ബി.ടി. രണദിവെയോടും ഒപ്പം അധികാരിയും ഉണ്ടായിരുന്നു. 1944-ലാരംഭിച്ച പാര്‍ട്ടിയുടെ കേന്ദ്ര മുഖപത്രമായ പീപ്പിള്‍സ് വാറിന്റെയും യുദ്ധാനന്തരം പീപ്പിള്‍സ് ഏജിന്റെയും പത്രാധിപരായി. 1948-ല്‍ രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് വരെ ഈ സ്ഥാനത്ത് തുടര്‍ന്നു.


'കല്‍ക്കത്താ തിസിസ്' അംഗീകരിച്ച രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ബി.ടി. രണദിവെയുടെ നേതൃത്വത്തില്‍ പുതിയ കേന്ദ്രകമ്മിറ്റിയും പോളിറ്റ് ബ്യൂറോയും രൂപീകരിച്ചപ്പോള്‍ പി.സി. ജോഷിയുടെ നേതൃത്വകാലത്ത് കൈക്കൊണ്ടതായി ആരോപിക്കപ്പെട്ട തെറ്റായ നയങ്ങളെ മുന്‍നിര്‍ത്തി ഏതാനും മുതിര്‍ന്ന നേതാക്കളെ സസ്പെന്റ് ചെയ്തതില്‍ അധികാരിയും ഉണ്ടായിരുന്നു. കല്‍ക്കത്താ തീസിസിലെ തീവ്രവാദ തെറ്റുകള്‍ തിരുത്തിയതിനെ തുടര്‍ന്ന് വീണ്ടും നേതൃത്വത്തിലെത്തിയ അധികാരി 1964-ല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ സി.പി.ഐ.യുടെ നേതാവും സൈദ്ധാന്തികനുമായി തുടര്‍ന്നു. 1964-ല്‍ ബോംബേയില്‍ ചേര്‍ന്ന സി.പി.ഐ.യുടെ ഏഴാം കോണ്‍ഗ്രസ്സിലും 1968-ല്‍ പറ്റ്നയില്‍ ചേര്‍ന്ന എട്ടാം കോണ്‍ഗ്രസ്സിലും അധികാരി നാഷണല്‍ കൌണ്‍സിലിലേക്കും സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. അവസാനം വരെ ആ സ്ഥാനങ്ങളില്‍ തുടര്‍ന്നു.


ഈ കാലയളവില്‍ ഇദ്ദേഹം പ്രധാനമായി പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെ ചുമതലയാണ് വഹിച്ചിരുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രേഖകളുടെ സമാഹാരം ഉള്‍ക്കൊള്ളുന്ന ബഹു-സഞ്ചികാ പ്രസിദ്ധീകരണത്തിന്റെ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. ഇദ്ദേഹത്തിന്റെ പല പ്രബന്ധങ്ങള്‍ക്കും ലഘുലേഖകള്‍ക്കും പുറമേ കമ്യൂണിസ്റ്റ് പാര്‍ട്ടി ആന്‍ഡ് ഇന്‍ഡ്യാസ് പാത്ത് റ്റു നാഷണല്‍ റിജെനറേഷന്‍ ആന്‍ഡ് സോഷ്യലിസം, എ റിവ്യു ആന്‍ഡ് കമന്റ് ഓണ്‍ കോംറേഡ് ഇ.എം.എസ്. നമ്പൂതിരിപ്പാട്സ് റിവിഷണിസം ആന്‍ഡ് ഡോഗ്മാറ്റിസം ഇന്‍ ദ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യ എന്നീ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


കമ്യൂണിസ്റ്റ് വനിതാ പ്രസ്ഥാനത്തിന്റെ നേതാവ് വിമലിനെ 1942-ല്‍ വിവാഹം ചെയ്തു. ഏക മകന്‍ വിജയ് 1963-ല്‍ അപകടത്തില്‍ മുങ്ങി മരിച്ചു. 1981-ല്‍ വിമലും അന്തരിച്ചു. 1981 ന. 21-ന് അധികാരി നിര്യാതനായി.

(പി. ഗോവിന്ദപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍