This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അത്താഴം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:23, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അത്താഴം

രാത്രിയിലെ ഭക്ഷണം. 'അല്ലിലെ തായം', (അതായത് രാത്രിയിലെ പങ്ക്) എന്നതാണ് അത്താഴം എന്ന പദത്തിന്റെ മൂലരൂപം. സംസ്കൃതത്തില്‍ 'സായമാശം' എന്നും തമിഴില്‍ 'അത്താളം' എന്നും പറയുന്നു.


അത്താഴം ലഘുവായിരിക്കണമെന്ന അര്‍ഥത്തില്‍ 'അത്താഴം അത്തിപ്പഴത്തോളം' എന്നും 'അത്താഴമുണ്ടാല്‍ അര വയറേ നിറയാവൂ' എന്നും മറ്റും പഴഞ്ചൊല്ലുകളുണ്ട്. എന്നാല്‍ സാധാരണക്കാരുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനമായ ആഹാരം അത്താഴമാണ്. താഴ്ന്ന വരുമാനക്കാരില്‍ ഭൂരിഭാഗവും പ്രാതലിനും കൂടി ഉദ്ദേശിച്ചുകൊണ്ടാണ് അത്താഴം തയ്യാറാക്കുന്നത്.


ആയുര്‍വേദ വിധിയനുസരിച്ച് സന്ധ്യയ്ക്ക് അല്പം മുമ്പായിട്ടാണ് അത്താഴം കഴിക്കേണ്ടത്. ഉച്ചയ്ക്കുള്ള ആഹാരമാണ് 'മുത്താഴം'. 'മുത്താഴം കഴിച്ചാല്‍ മുള്ളിലും കിടക്കണം' എന്നും 'അത്താഴം ഉണ്ടാല്‍ അരക്കാതം നടക്കണം' എന്നും പഴമൊഴികള്‍ ഉണ്ട്.


അത്താഴത്തെപ്പറ്റി പല നാടന്‍പാട്ടുകളിലും, ആട്ടപ്രകാരത്തിലും ധാരാളം പരാമര്‍ശങ്ങളുണ്ട്. 'അത്താഴത്തിനു കണ്ണിമാങ്ങ പുളിയന്‍ മോരും കരിങ്കാളനും' എന്നാണ് ആട്ടപ്രകാരത്തിലുള്ള വര്‍ണന. സ്ത്രീകളുടെ സദസ്സിനെ 'അത്താഴക്കോടതി' എന്നും ദാരിദ്യ്രത്തെ സൂചിപ്പിക്കുന്നതിന് 'അത്താഴപ്പട്ടിണി' എന്നും പറയാറുണ്ട്. 'അത്താഴം മുട്ടിക്കുക' എന്നാല്‍ ചെറിയ ഉപദ്രവങ്ങള്‍ വരുത്തിവയ്ക്കുക എന്നാണ് അര്‍ഥം. പുളവന്‍, നീര്‍ക്കോലി മുതലായവ കടിച്ചാല്‍ അത്താഴം കഴിക്കാന്‍ പാടില്ലാത്തതുകൊണ്ട് ഇവയെ 'അത്താഴം മുടക്കികള്‍' എന്നു പറയാറുണ്ട്. അത്താഴത്തിന് ഇംഗ്ളീഷില്‍ സപ്പര്‍ (Supper) എന്നു പറയുമെങ്കിലും രാത്രിയില്‍ നടത്തുന്ന വിരുന്നുകള്‍ ഡിന്നര്‍ (Dinner) എന്ന പേരിലാണ് സാധാരണ അറിയപ്പെടുന്നത്. ശ്രീയേശുവിന്റെ അന്ത്യവിരുന്നാണ് 'തിരുവത്താഴം.' ക്ഷേത്രങ്ങളില്‍ രാത്രിയില്‍ നടത്തുന്ന ദേവപൂജയ്ക്ക് 'അത്താഴശീവേലി' എന്നാണ് പറയുന്നത്. റംസാന്‍ നോമ്പുകാലങ്ങളില്‍ അര്‍ധരാത്രിക്കുശേഷം അത്താഴം കഴിക്കാനായി ഓരോ ഗൃഹത്തിലും ചെന്ന് വ്രതക്കാരെ വിളിച്ചുണര്‍ത്തുന്ന ആളാണ് 'അത്താഴപക്കീര്'. വിവാഹം മുതലായ അടിയന്തിരങ്ങളുടെ തലേദിവസം നടത്തുന്ന സദ്യയ്ക്ക് 'അത്താഴമൂട്ട്', 'അത്താഴസദ്യ' എന്നെല്ലാം പറയാറുണ്ട്. ക്ഷണിക്കാതെ അത്താഴമുണ്ണാന്‍ ചെല്ലുന്നതിനെ ഉദ്ദേശിച്ച് 'അത്താഴം കേറുക' എന്നൊരു ശൈലിയും പ്രചാരത്തിലുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B4%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍