This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അതീന്ദ്രിയവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അതീന്ദ്രിയവാദം

Transcendentalism

പ്രപഞ്ചവസ്തുക്കള്‍ക്ക് ഉപരിയായി അവയില്‍നിന്നെല്ലാം വിഭിന്നമായി നിലകൊള്ളുന്ന ഒരു പരമോന്നതസത്യം ഉണ്ടെന്നും അതു ചിന്തയ്ക്കും അവധാരണയ്ക്കും അതീതവും അജ്ഞേയവുമാണെന്നും ഉള്ള വാദം. അന്തഃപ്രജ്ഞ (intution) വഴി മാത്രമേ അതിനെക്കുറിച്ച് അറിയാന്‍ കഴിയൂ എന്നു വിശ്വസിക്കപ്പെടുന്നു.

സാധാരണവും അതിനേക്കാള്‍ ഉല്‍ക്കൃഷ്ടവുമായ രണ്ടു പ്രതിഭാസങ്ങള്‍ തമ്മിലുള്ള ബന്ധത്തെയാണ് അതീന്ദ്രീയത (transcendence) എന്ന സംപ്രത്യയം കൊണ്ട് ചില തത്ത്വദര്‍ശനങ്ങളിലും ദൈവശാസ്ത്രത്തിലും അര്‍ഥമാക്കുന്നത്. പ്രപഞ്ചവും ഈശ്വരനും, അറിയപ്പെടുന്ന വസ്തുവും ജ്ഞാനിയും തമ്മിലുള്ള ബന്ധത്തെ ഇതിന് ദൃഷ്ടാന്തമായി പറയുന്നു. ഈ പ്രതിഭാസങ്ങള്‍ തമ്മിലുള്ള അന്തരത്തെയും അവ നികത്താനുള്ള മാര്‍ഗത്തെയുംപറ്റി ചില നിര്‍ദേശങ്ങള്‍ ദാര്‍ശനികന്മാരും ദൈവശാസ്ത്രജ്ഞന്മാരും നല്കുന്നു.

പരമോന്നതസത്ത. അതീന്ദ്രിയവാദം ലക്ഷ്യമാക്കുന്ന പരമോന്നതസത്തയെ സാധാരണ ജ്ഞാനസമ്പാദനോപാധികളാല്‍ അറിയുവാന്‍ സാധ്യമല്ല. അതു സത്യത്തിന്റെ സത്യമാണ്; അനുഭവജ്ഞാനത്തിന്റെ സാധ്യതയ്ക്ക് അതീതമായി നിലകൊള്ളുന്ന ഒരു പരമസാക്ഷാത്കാരമാണ്. അറിയുക എന്നതു 'അതായിത്തീരുക' എന്നാണ്, അതീന്ദ്രിയവാദത്തിന്റെ ജ്ഞാനമീമാംസയുടെ (Epistemology) സാരം. ആത്മാവിന്റെ ആത്മാവ് എന്നോ പ്രാണന്റെ പ്രാണന്‍ എന്നോ ഉള്ള നിലയില്‍ ഓരോരുത്തരുടേയും ഹൃദയത്തില്‍ കുടികൊള്ളുന്ന ഇന്ദ്രിയപ്രത്യക്ഷമല്ലാത്ത ഈ സത്ത എല്ലാറ്റിനേയും നിലനിര്‍ത്തി വരുന്നു എന്നതാണ് അതീന്ദ്രിയവാദത്തിന്റെ സത്താമീമാംസ (Ontology). സമ്പൂര്‍ണതയുടെ അന്തര്‍ധാരയും ഉച്ചകോടിയുമായ ഇതു പല സത്താപരമ്പരകളുടേയും മകുടമായി സ്ഥിതിചെയ്യുന്നു. ഒന്നില്‍ നിന്നു മറ്റൊന്നിലേക്ക് കടക്കാന്‍ പടിപടിയായി പണിതിരിക്കുന്ന ഒരു സോപാനശ്രേണിയുടെ അഗ്രപദത്തിലാണ് അതീന്ദ്രിയത്വത്തിന്റെ സ്ഥാനം. ഉദാ. പ്ളേറ്റോയുടെ 'ആശയങ്ങള്‍' (ideas) പൂര്‍ണതയുടെ പ്രതിരൂപങ്ങളിലേക്കുള്ള അപൂര്‍ണാനുകരണങ്ങള്‍ മാത്രമായ ദൃശ്യപ്രപഞ്ചത്തിന് (world of appearance) അതീതമായി നിലകൊള്ളുന്നു. അതീന്ദ്രിയവാദത്തിന്റെ പ്രപഞ്ചോദ്ഭവന്യായം (Cosmology) ഇതാകുന്നു.

ഉപനിഷത്തുകളില്‍. സ്ഥലകാലങ്ങള്‍ക്കതീതമായി ഒരു കേവല സത്യം ഉണ്ടോ? ഉണ്ടെങ്കില്‍ അത് എന്താണ്? എന്തുകൊണ്ട് അത് മറ്റുള്ളവയെ അതിലംഘിക്കുന്നു? അതിനെ എങ്ങനെ സാക്ഷാത്കരിക്കാം? ഇവയെല്ലാമാണ് അതീന്ദ്രിയവാദം കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍. ഇതുതന്നെയാണ് ഉപനിഷത്തുകളുടെ രത്നച്ചുരുക്കവും. അപൂര്‍ണങ്ങളും അപര്യാപ്തങ്ങളുമായ പ്രപഞ്ചവസ്തുക്കള്‍ക്ക് അടിസ്ഥാനമായി മറഞ്ഞുകിടക്കുന്ന സമ്പൂര്‍ണതയെക്കുറിച്ചുള്ള അന്വേഷണമാണ് ഉപനിഷത്തുകള്‍ നടത്തുന്നത്. നാനാത്വത്തിലുള്ള ഏകത്വത്തിനെ കണ്ടെത്തുകയാണ് ഉപനിഷത്തുകളുടെ ലക്ഷ്യം. പരിവര്‍ത്തനവിധേയമല്ലാത്ത ഇത് എല്ലാ പരിവര്‍ത്തനങ്ങളുടെയും അടിസ്ഥാനമാണ്. ബ്രഹ്മസത്തയാകുന്ന ബ്രഹ്മാണ്ഡബീജത്തെപ്പറ്റിയും ആത്മാവിന്റെ കേന്ദ്രത്തെപ്പറ്റിയും ഇത് അന്വേഷണം നടത്തുന്നു. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള അനിവാര്യബന്ധത്തെ മനസ്സിലാക്കുകയാണ് അതീന്ദ്രിയത്തിന്റെ ലക്ഷ്യം. യാഥാര്‍ഥ്യം ഭൌതികമോ മാനസികമോ അല്ല, പ്രത്യുത ആത്മീയമാണെന്ന് ഉപനിഷത്തുകള്‍ പഠിപ്പിക്കുന്നു. ഈ ആത്മീയ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള അന്വേഷണമാണ് അതീന്ദ്രിയാന്വേഷണം. അതീന്ദ്രിയ യാഥാര്‍ഥ്യത്തില്‍ നിന്ന് വിഭിന്നമായ യാഥാര്‍ഥ്യം ഇല്ലെന്ന് അതീന്ദ്രിയവാദം സിദ്ധാന്തിക്കുന്നു. ഈ അതീന്ദ്രിയജ്ഞാനം ഉണ്ടാക്കുക അല്ലെങ്കില്‍ ഈ പരമയാഥാര്‍ഥ്യത്തെ കണ്ടെത്തുക എന്നതാണ് ഉപനിഷത് സിദ്ധാന്തങ്ങളുടെ ലക്ഷ്യം.

വൈദികവും അവൈദികവുമായ ഭാരതീയ ചിന്തകളുടെ സംപൂര്‍ത്തിയാണ് വേദാന്തം എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അടിസ്ഥാനപരമായി, ഉപനിഷത്തുകള്‍ വേദാന്തമാണ്. ഉപനിഷത്തുകള്‍ക്കു ശേഷം ഉണ്ടായ ഭാരതീയദര്‍ശനങ്ങളെ ഉപനിഷത്തുകള്‍ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് അതീന്ദ്രിയം ഭാരതീയ ദര്‍ശനങ്ങളിലെ ഒരു ചര്‍ച്ചാവിഷയമായിരുന്നു. ഇതിനെ ആധാരമാക്കി ദ്വൈതവാദം, അനേകത്വവാദം, നിര്‍വികല്പ-അദ്വൈതവാദം എന്നീ സിദ്ധാന്തങ്ങളും ആവിഷ്കരിക്കപ്പെട്ടു. ബൌദ്ധ-ജൈനദര്‍ശനങ്ങളും ഈ പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്ദ്രിയാനുഭവ വസ്തുതകളെ സ്ഥിരീകരിക്കുമ്പോള്‍ അതീന്ദ്രിയം അതിന്റെ സാക്ഷാത്കരണമായിത്തീരുന്നു. അതിനെ നിഷേധിക്കുമ്പോഴാകട്ടെ അതീന്ദ്രിയത്വം ഏകസത്യമായി അംഗീകരിക്കപ്പെടുന്നു. സഗുണബ്രഹ്മത്തെ അടിസ്ഥാനമാക്കിയുള്ളതും ഭക്തിഭാവത്തിന് പ്രാധാന്യം കൊടുക്കുന്നതുമായ രാമാനുജ-മാധ്വാചാര്യന്മാരുടെ ആസ്തിക്യവാദം ആദ്യത്തെതിനും, ജ്ഞാനത്തിനു പ്രാധാന്യം കൊടുക്കുന്ന ശങ്കരാദ്വൈതം രണ്ടാമത്തേതിനും ഉദാഹരണങ്ങളാണ്. ചാര്‍വാകദര്‍ശനം ഒഴിച്ച് മറ്റെല്ലാ ദര്‍ശനങ്ങളും അതീന്ദ്രിയത്തെ അംഗീകരിക്കുന്നു.

പാശ്ചാത്യ-പൌരസ്ത്യ ദര്‍ശനങ്ങളില്‍ അതീന്ദ്രിയത്തിന്റെ പരമകാഷ്ഠയായ ഈശ്വരന്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 'നേതിനേതി' എന്ന ശബ്ദത്താല്‍ വിവക്ഷിതമായിരിക്കുന്ന നിഷേധാത്മകസമീപനത്തില്‍ക്കൂടി മാത്രമേ ഈശ്വരനെ അറിയാന്‍ കഴിയൂ എന്ന് ചിലര്‍ കരുതുന്നു. ചില ഉപമകള്‍ വഴിയും അതീന്ദ്രിയാധിഷ്ഠിതമായ കാര്യകാരണങ്ങള്‍ വഴിയും ഈശ്വരനെ അറിയാന്‍ സാധിക്കുമെന്ന് നൈയായികന്മാര്‍ അഭിപ്രായപ്പെടുന്നു. സുശിക്ഷിതമായ അന്തര്‍ദര്‍ശനം വഴി ഈശ്വരനെ അറിയാന്‍ കഴിയുമെന്ന് യോഗസിദ്ധാന്തം വാദിക്കുന്നു. മനുഷ്യന്റെ ബോധമണ്ഡലത്തിന്റെ പ്രതിഫലനങ്ങള്‍ ഈശ്വരാസ്തിത്വത്തിന്റെ തെളിവായി അസ്തിത്വവാദികള്‍ (Existentialists) കണക്കാക്കുന്നു.

ആധുനികദര്‍ശനത്തില്‍ 'അതീന്ദ്രിയം' എന്ന പദത്തിന് ശരിയായ നിര്‍വചനം നല്കി ഉപയോഗിച്ചത് പാശ്ചാത്യദാര്‍ശനികനായ ഇമ്മാനുവല്‍ കാന്റ് (1724-1804) ആണ്. വേദാന്തത്തോട് ഏതാണ്ട് സാദൃശ്യമുള്ളതാണ് കാന്റിന്റെ 'അതീന്ദ്രിയദര്‍ശനം.' വ്യാവഹാരികപാരമാര്‍ഥികസത്യങ്ങള്‍ തമ്മിലുള്ള അന്തരത്തെ ഇത് അനുസ്മരിപ്പിക്കുന്നു. 'സാര്‍വത്രികവും അനിവാര്യവും' ആയ തത്ത്വങ്ങളെ സ്ഥിരീകരിക്കുവാന്‍ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് കാന്റ് അതീന്ദ്രിയവാദത്തിലെത്തിച്ചേര്‍ന്നത്. അദ്ദേഹത്തിന്റെ ജ്ഞാനസിദ്ധാന്തം മൂന്നു വസ്തുതകള്‍ അംഗീകരിച്ചിട്ടുണ്ട്:

(1) ഉപസ്ഥിതി (appearance); (2) ഉപസ്ഥിതിക്ക് പിന്നിലുള്ള പ്രാതിഭാസികവസ്തു (phenomenal object); (3) അനുഭവമണ്ഡലത്തിനതീതമായി സ്ഥിതിചെയ്യുന്ന പരമാര്‍ഥസത്ത (noumenon).

കാന്റിനുശേഷം ജര്‍മന്‍ ദര്‍ശനത്തില്‍ അതീന്ദ്രിയവാദം ഒരുതരം ജ്ഞാനമീമാംസീയാശയവാദത്തില്‍ (epistemological idealism) എത്തിച്ചേര്‍ന്നു. ഫിക്ടെ, ഷെല്ലിങ് തുടങ്ങിയവര്‍ പാരമാര്‍ഥികസത്യത്തിന്റെ അടിസ്ഥാനം 'മനസ്സ്', 'അഹം', 'കേവലാത്മാവ്' തുടങ്ങിയവയാണെന്ന് വാദിച്ചു. ലോക്കിന്റെ അനുഭവജ്ഞാനവാദത്തിന് കടകവിരുദ്ധമാണ് ഇത്. പ്രകൃതി (Nature), അധ്യാത്മാവ് (oversoul) എന്നീ ഉപന്യാസങ്ങളില്‍ റാല്‍ഫ് വാല്‍ഡോ എമേഴ്സണ്‍ (1803-82) അതീന്ദ്രിയവാദം ഉപയോഗിച്ചിട്ടുണ്ട്. പൌരസ്ത്യ ദര്‍ശനനിര്‍വിശേഷമായ ഒരു പ്രവണതയായിരുന്നു ഇത്.

യു.എസ്സിലെ ചില ആദര്‍ശവാദികളും സാഹിത്യചിന്തകന്മാരും ചേര്‍ന്നു 1936-ല്‍ ബോസ്റ്റണില്‍ ട്രാന്‍സെന്‍ഡെന്റല്‍ ക്ളബ്ബ് (Transcendental Club) സ്ഥാപിച്ചു. ഡയല്‍ (Dial) എന്ന പേരില്‍ 1840 മുതല്‍ നാലു വര്‍ഷത്തേക്കു ഒരു മാസികയും ഈ ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. റാല്‍ഫ് വാഡോ എമേഴ്സണ്‍ (1804-82), ജോര്‍ജ് റിപ്ളി (1802-80), മാര്‍ഗററ്റ് ഫുള്ളര്‍ (1810-50), ഹെന്റി ഡേവിഡ്തോറോ (1817-62) തുടങ്ങിയവര്‍ ഈ പ്രസ്ഥാനത്തിന്റെ മാര്‍ഗദര്‍ശകരായിരുന്നു. മതവിശ്വാസ സ്വാതന്ത്യ്രം, വിദ്യാഭ്യാസപരിഷ്കരണം, സ്ത്രീസ്വാതന്ത്യ്രം, അടിമത്തം, സാഹിത്യത്തിലെ റൊമാന്റിസിസം എന്നിവയെല്ലാം ഈ പ്രസ്ഥാനത്തിന്റെ ചര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും വിഷയീഭവിച്ചിട്ടുണ്ട്.

അടുത്ത കാലങ്ങളില്‍ അതീന്ദ്രിയവാദത്തിന്റെ നേരെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് പല വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്. ഈ സിദ്ധാന്തം ബാലിശവും നിഷ്പ്രയോജനവും ആണെന്നുവരെ ചിലര്‍ അഭിപ്രായപ്പെടുന്നു.

(പ്രൊഫ. കെ. ശേഷാദ്രി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍