This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡോര്‍ണോ, തിയൊഡൊര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഡോര്‍ണോ, തിയൊഡൊര്‍ (1903 - 69)

Adorno,Theodor

ജര്‍മന്‍ തത്ത്വചിന്തകനും സാമൂഹ്യശാസ്ത്രജ്ഞനും. 20-ാം ശ.-ത്തിലെ പാശ്ചാത്യതത്ത്വചിന്തയെ ഗണ്യമായി സ്വാധീനിച്ച 'വിമര്‍ശനാത്മക സിദ്ധാന്തം' എന്ന ചിന്താപദ്ധതിയ്ക്കു രൂപം നല്‍കുന്നതില്‍ മാക്സ്ഹോര്‍ക്ക് ഹൈമറിനൊപ്പം അഡോര്‍ണോയും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഈ സിദ്ധാന്തം 'ഫ്രാങ്ക്ഫര്‍ട്ട് സ്കൂള്‍' എന്ന പേരിലും പ്രസിദ്ധമാണ്.

യഹൂദനായ ഓസ്കാര്‍ അലക്സാണ്ടര്‍ വെയ്സന്‍ഗ്രുന്തിന്റെയും കത്തോലിക്കാ വിശ്വാസിയായ കാല്‍വെലി അഡോര്‍ണോയുടെയും മകനായി 1903-ല്‍ ഫ്രാങ്ക് ഫര്‍ട്ടില്‍ ജനിച്ചു. 17-ാം വയസ്സില്‍ പ്രസിദ്ധമായ കൈസര്‍ വില്‍ഹെം ജിംനേഷ്യത്തില്‍ നിന്നും ബിരുദം നേടിയ ഇദ്ദേഹം ഫ്രാങ്ക്ഫര്‍ട്ട് സര്‍വകലാശാലയില്‍ തത്ത്വചിന്ത, സംഗീതശാസ്ത്രം, മനഃശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഉപരിവിദ്യാഭ്യാസം നടത്തി. ഫ്രാങ്ക്ഫര്‍ട്ട് സര്‍വകലാശാലയില്‍ 'തത്ത്വചിന്തയുടെ വര്‍ത്തമാന പ്രാധാന്യം' എന്ന വിഷയത്തെക്കുറിച്ച് നടത്തിയ പ്രഭാഷണത്തോടെയാണ്, ജര്‍മന്‍ ധൈഷണിക രംഗത്ത് അഡോര്‍ണോ ശ്രദ്ധേയനാകുന്നത്. ഹിറ്റ്‍ലര്‍ അധികാരത്തിലെത്തുകയും യഹൂദവേട്ട ആരംഭിക്കുകയും ചെയ്തതോടെ, 1937-ല്‍ ഇദ്ദേഹം അമേരിക്കയിലേക്കു കുടിയേറി. ന്യൂയോര്‍ക്കില്‍ മാക്സ് ഹോര്‍ക്ക് ഹൈമര്‍ സ്ഥാപിച്ച 'ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ചി'ല്‍ ഔദ്യോഗികാംഗമായി ചേര്‍ന്നു. 1947-ല്‍ ഹോര്‍ക്ക് ഹൈമറുമായി ചേര്‍ന്ന് രചിച്ച 'ഡയലക്റ്റിക് ഒഫ് എന്‍ലൈറ്റന്‍മെന്റ്' (Dialectic of Enlightenment) എന്ന കൃതി അഡോര്‍ണോയെ ലോകപ്രശസ്തനാക്കി. ആത്മനാശത്തിലേക്കു നയിക്കുന്ന പ്രവണത മനുഷ്യസംസ്കാരത്തില്‍ അന്തര്‍ലീനമാണെന്നും 'യുക്തി' എന്ന സങ്കല്പം തന്നെ ഒരു അയുക്തികശക്തിയായി മാറിയിരിക്കുന്നുവെന്നും ഈ കൃതിയില്‍ സിദ്ധാന്തിക്കുന്നു. ജ്ഞാനോദയ പ്രസ്ഥാനത്തിന്റെ കാലത്ത്, മനുഷ്യരെ സ്വാതന്ത്ര്യത്തിലേക്കു നയിക്കാന്‍ പ്രാപ്തമായ ശക്തിയെന്നു കരുതപ്പെട്ട യുക്തിയുടെ ഇരുണ്ട വശങ്ങളെക്കുറിച്ചാണ് ഈ കൃതി ചര്‍ച്ച ചെയ്യുന്നത്.

തിയൊഡൊര്‍ അഡോര്‍ണോ

രണ്ടാം ലോകയുദ്ധത്തിനുശേഷം ജര്‍മനിയില്‍ മടങ്ങിയെത്തിയ അഡോര്‍ണോ ഫ്രാങ്ക്ഫര്‍ട്ടില്‍, തത്ത്വചിന്തയുടെയും സാമൂഹ്യശാസ്ത്രത്തിന്റെയും പ്രൊഫസര്‍ പദവി ഏറ്റെടുത്തു. 1959-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിന്റെ ഡയറക്ടറായി. സമകാലീന മുതലാളിത്തസമൂഹത്തെ വിമര്‍ശനാത്മ സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ അപഗ്രഥിച്ച ഇദ്ദേഹം 'സംസ്കാരവ്യവസായം' എന്നൊരു സങ്കല്പം ആവിഷ്കരിക്കുകയുണ്ടായി. മുതലാളിത്തം സ്വന്തം ശവക്കുഴി തോണ്ടുമെന്ന മാര്‍ക്സിന്റെ പ്രവചനം തെറ്റിയിരിക്കുന്നുവെന്നും എല്ലാത്തരം വിപ്ളവ സാധ്യതകളെയും മെരുക്കാനുള്ള ശേഷി മുതലാളിത്തം ആര്‍ജിച്ചിരിക്കുന്നുവെന്നും ഇദ്ദേഹം സിദ്ധാന്തിച്ചു. ഇതിന് മുതലാളിത്തത്തെ പ്രാപ്തമാക്കുന്ന ശക്തിയെന്ന നിലയ്ക്കാണ് സംസ്കാരവ്യവസായത്തെ ഇദ്ദേഹം നിര്‍വചിക്കുന്നത്. ബഹുജനമാധ്യമങ്ങളിലൂടെ 'സാംസ്കാരികചരക്കുകള്‍' പ്രചരിപ്പിച്ചും വ്യാജമായ ആവശ്യങ്ങള്‍ ജനങ്ങളില്‍ സൃഷ്ടിച്ചും ചരക്കുകളെ പൂജിക്കുന്ന ഉപഭോഗതൃഷ്ണ വളര്‍ത്തിയുമാണ് മുതലാളിത്തം ജനങ്ങളെ നിഷ്ക്രിയരാക്കുന്നത്. സംസ്കാരവ്യവസായത്തെക്കുറിച്ചുള്ള അഡോര്‍ണോയുടെ സിദ്ധാന്തീകരണങ്ങള്‍ 'വിഷാദശാസ്ത്ര'മെന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നു. ബഹുജനസംസ്കാരത്തെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന അഡോര്‍ണോയുടെ സിദ്ധാന്തങ്ങള്‍ പില്‍ക്കാലത്ത്, മാധ്യമപഠനം, സംസ്കാരപഠനം, സാമൂഹ്യശാസ്ത്രം തുടങ്ങി ഒട്ടേറെ വിജ്ഞാനശാഖകളെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്.

1950-ല്‍ പ്രസിദ്ധീകരിച്ച ദ് അതോറിറ്റേറിയന്‍ പേര്‍സണാലിറ്റി എന്ന കൃതി ഫാസിസത്തിന്റെ രൂപീകരണത്തില്‍ വ്യക്തിഗത മനോഭാവങ്ങള്‍ വഹിക്കുന്ന പങ്കിനെ പഠനവിധേയമാക്കുന്നു. മാര്‍ക്സിസത്തെ വിമര്‍ശനാത്മകമായി സമീപിച്ച ഇദ്ദേഹം 'നിഷേധാത്മക വൈരുധ്യശാസ്ത്രം' (negative dialectics) എന്നൊരു സങ്കല്പം ആവിഷ്കരിച്ചു. ചിന്തയെ ആധിപത്യത്തിനുള്ള ഉപകരണമാക്കുന്ന ധൈഷണിക പ്രക്രിയയെയാണ് ഈ സങ്കല്പം ഗവേഷണവിധേയമാക്കുന്നത്. തത്ത്വചിന്തയും സാമൂഹ്യശാസ്ത്രവും സ്വയം വിമര്‍ശനാത്മകവും സ്വയം പ്രതിഫലനാത്മകവുമായെങ്കില്‍ മാത്രമേ മനുഷ്യചിന്തയെ സമഗ്രാധിപത്യപ്രവണതകളില്‍ നിന്നു സ്വതന്ത്രമാക്കാനാവൂ എന്ന് വിശ്വസിച്ച അഡോര്‍ണോ 20-ാം ശ.-ത്തിലെ പ്രമുഖ പാശ്ചാത്യ ചിന്തകരിലൊരാളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

സംഗീതശാസ്ത്ര രംഗത്തും മൌലികഗവേഷണങ്ങളില്‍ മുഴുകിയ അഡോര്‍ണോയുടെ ഫിലോസഫി ഒഫ് മ്യൂസിക് എന്ന കൃതി ശ്രദ്ധേയമാണ്. 1969-ല്‍ ഇദ്ദേഹം അന്തരിച്ചു. ഫിലോസഫി ഒഫ് മ്യൂസിക്, നെഗറ്റീവ് ഡയലക്റ്റിക്സ്, പ്രിസംസ്, എയ്സ്തറ്റിക് തിയറി, ഡയലക്റ്റിക് ഒഫ് എന്‍ലൈറ്റന്‍മെന്റ്, മെറ്റാഫിസിക്സ്: കോണ്‍സെപ്റ്റ് ആന്‍ഡ് പ്രൊബ്ളംസ്, എക്ളിപ്സ് ഒഫ് റീസണ്‍ എന്നിവയാണ് അഡോര്‍ണോയുടെ പ്രധാന കൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍