This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്

നമ്പൂതിരി സമുദായത്തിലെ ദുഷ്പ്രവണതകളെ തുറന്നുകാട്ടുന്നതിനായി വെള്ളിത്തിരുത്തിത്താഴത്ത് രാമന്‍ ഭട്ടതിരിപ്പാട് (വി.ടി. ഭട്ടതിരിപ്പാട്) രചിച്ച നാടകം. സമുദായത്തില്‍ അന്ന് സാധാരണമായിരുന്ന ബഹുഭാര്യാത്വം, അയിത്താചരണം, നിര്‍ബന്ധിത വേദപഠനം, സ്ത്രീകളുടെ ദയനീയാവസ്ഥ എന്നിവയെക്കുറിച്ച് ധീരമായ ചര്‍ച്ചകള്‍ക്കും ചിന്തകള്‍ക്കും ഈ നാടകം വഴിയൊരുക്കി.

പതിനാറ് രംഗങ്ങളുള്ള നാടകത്തിലെ നായകന്‍ - മാധവന്‍ പുരോഗമനവാദിയായ ചെറുപ്പക്കാരനാണ്. ജീവിതം മുഴുവന്‍ മന്ത്രോച്ചാരണത്തിനായി നിയോഗിക്കപ്പെട്ടവന്റെ വ്യര്‍ഥത തിരിച്ചറിഞ്ഞ ഇദ്ദേഹം പ്രണയിനിയായ തേതിക്കുട്ടിയെപ്പോലും നാട്ടിലുപേക്ഷിച്ച് മദിരാശിയിലേക്ക് യാത്രതിരിക്കുന്നു. കര്‍ക്കടാകുന്നത്തച്ഛന്‍ നമ്പൂതിരി എന്ന അറുപതുകാരന്‍ തേതിക്കുട്ടിയെ തന്റെ ഭാര്യമാരിലൊരാളാക്കാന്‍ തീരുമാനിക്കുന്നു.

വിവാഹദിവസം മാധവനും തേതിക്കുട്ടിയുടെ സഹോദരന്‍ കുഞ്ചുവും കോടതിയുടെ സഹായത്തോടെ ചടങ്ങ് തടയുന്നു. പകരം മാധവന്‍ തേതിക്കുട്ടിയെ വിവാഹം ചെയ്യുന്നു. തേതിക്കുട്ടിയുടെ മുഖപടത്തെ മാധവന്‍ ചീന്തിയെറിയുന്നതോടെ നാടകം അവസാനിക്കുന്നു. അകത്തളങ്ങളിലും മറക്കുടയ്ക്കുള്ളിലും പൊറുതിമുട്ടിയ അന്തര്‍ജനങ്ങളുടെ സ്വാതന്ത്യ്രത്തിന്റെ പ്രതീകമായിട്ടാണ് വി.ടി. ഈ രംഗം ആവിഷ്കരിച്ചിരിക്കുന്നത്.

1929-ല്‍ എടക്കുന്നിയില്‍ നമ്പൂതിരി ക്ഷേമസഭയുടെ ആഭിമുഖ്യത്തിലാണ് നാടകം ആദ്യമായി അരങ്ങേറിയത്. സി.കെ. രാജസംവിധാനം നിര്‍വഹിച്ച ഇതില്‍ വി.ടിയും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. നാടകരംഗത്ത് സ്ത്രീകള്‍ വിരളമായതിനാല്‍ സ്ത്രീവേഷങ്ങള്‍ കെട്ടി അഭിനയിച്ചതും പുരുഷന്മാര്‍ തന്നെയായിരുന്നു.

വി.ടിയുടെ ഈ നാടകം നമ്പൂതിരി സമുദായത്തില്‍ ദൂരവ്യാപകമായ ഫലങ്ങളാണ് ഉളവാക്കിയത്. വേദാധ്യയനത്തില്‍ മാത്രം ഒതുങ്ങിനിന്ന യുവാക്കള്‍ സമൂഹത്തിലേക്ക് പുരോഗമന ആശയങ്ങളുമായി ഇറങ്ങിവന്നതുപോലെ അന്തര്‍ജനങ്ങള്‍ പൊതുവേദികളില്‍ മറക്കുടയില്ലാതെ പ്രത്യക്ഷപ്പെടാനും ധൈര്യം കാട്ടി. ആധുനിക വിദ്യാഭ്യാസം സമൂഹത്തില്‍ പുത്തനുണര്‍വ് നല്കി. നമ്പൂതിരി സമുദായത്തിനുള്ളില്‍ നടന്ന വിപ്ളവത്തിന്റെ നാന്ദിയായാണ് ഈ നാടകത്തെ വിലയിരുത്തുന്നത്.

(പ്രിയ വി.ആര്‍.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍