This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടിമത്തനിരോധന പ്രസ്ഥാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അടിമത്തനിരോധന പ്രസ്ഥാനം

Anti-slavery movement

അമേരിക്കയില്‍ നിലനിന്ന അടിമത്തത്തിനെതിരെ 17,18 ശ.-ങ്ങളില്‍ രൂപംകൊണ്ട പ്രസ്ഥാനം. 1619-ല്‍ നീഗ്രോവംശജരായ അടിമകളുടെ ആദ്യസംഘം വെര്‍ജീനിയായിലെത്തിയതോടെ അമേരിക്കന്‍ കോളനികളില്‍ അടിമത്തം ആരംഭിച്ചു. അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത യൂറോപ്യന്‍മാരില്‍ ചില വിഭാഗങ്ങളെങ്കിലും ആരംഭകാലം മുതല്‍ ഈ സമ്പ്രദായത്തിനെതിരായിരുന്നു. ക്രൈസ്തവാദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണെന്നതായിരുന്നു അടിമത്തത്തിന് എതിരായുയര്‍ന്നുവന്ന ആദ്യത്തെ ശക്തമായ വാദഗതി. അടിമത്തനിരോധനപ്രസ്ഥാനത്തിന് നാന്ദി കുറിക്കാന്‍ ഈ വാദം വളരെയേറെ സഹായിച്ചിട്ടുണ്ട്. അമേരിക്കന്‍ വിപ്ളവ(1775-83)ത്തോടുകൂടി മറ്റൊരു വാദവും ഉന്നയിക്കപ്പെട്ടു. 'അടിമത്തം മനുഷ്യാവകാശധ്വംസനമാണ്' എന്ന 'മനുഷ്യന്റെ സമത്വ'ത്തെപ്പറ്റിയുള്ള സ്വാതന്ത്ര്യപ്രഖ്യാപനത്തിലെ പരാമര്‍ശം അടിമകളുടെ വിമോചനത്തെക്കൂടി സൂചിപ്പിക്കുന്നതായി പലരും അഭിപ്രായപ്പെട്ടു. വടക്കന്‍ കോളനികളില്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തോടുകൂടിത്തന്നെ അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണംചെയ്തു തുടങ്ങിയിരുന്നു.

ക്വേക്കര്‍മാര്‍. ക്രിസ്തുമതത്തിലെ ഒരു വിഭാഗക്കാരായ ക്വേക്കര്‍മാര്‍ അടിമത്തവിരുദ്ധപ്രസ്ഥാനത്തിലെ ഒരു പ്രബലശക്തിയായിരുന്നു. അടിമവ്യാപാരത്തില്‍നിന്നു പിന്തിരിയുവാന്‍ അവര്‍ അനുയായികളെ ആഹ്വാനം ചെയ്തു (1696). 1774-ല്‍ അടിമവ്യാപാരവുമായി ബന്ധമുള്ളവര്‍ക്കും 1776-ല്‍ അടിമകളുടെ ഉടമകള്‍ക്കും തങ്ങളുടെ മതവിഭാഗത്തില്‍ അംഗത്വം നിഷേധിക്കുവാന്‍ പെന്‍സില്‍വേനിയയിലെ ക്വേക്കര്‍മാര്‍ മുന്‍കൈയെടുത്തു. മറ്റു സംസ്ഥാനങ്ങളിലെ ക്വേക്കര്‍മാരും ഈ മാതൃക സ്വീകരിച്ചു. അടിമത്ത നിരോധനപ്രസ്ഥാനത്തില്‍ ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ച ക്വേക്കര്‍ നേതാക്കളില്‍ ജോണ്‍ വൂള്‍മാന്‍ (1720-72), അന്തോണി ബെനിസെറ്റ് (1713-84) എന്നിവര്‍ പ്രമുഖരാണ്. 1774-ല്‍ ജെയിംസ് പെംബര്‍ടന്‍, ഡോ. ബെഞ്ചമിന്‍ റഷ് എന്നിവരുടെ നേതൃത്വത്തില്‍ പെന്‍സില്‍വേനിയന്‍ അടിമത്തനിര്‍മാജനസംഘടന രൂപവത്കൃതമായി. 1787-ല്‍ ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്റെ നേതൃത്വത്തില്‍ കൂടുതല്‍ വിശാലമായ അടിസ്ഥാനത്തില്‍ ഈ പ്രസ്ഥാനം പുനഃസംഘടിപ്പിക്കപ്പെട്ടു. അധികം താമസിയാതെ തന്നെ യു.എസ്സിലെ നാനാഭാഗങ്ങളിലും ഇത്തരം സംഘടനകള്‍ രൂപംകൊണ്ടു. അടിമകളോടു കൂടുതല്‍ മനുഷ്യത്വപരമായ പെരുമാറ്റവും അതിലുപരിയായി അടിമത്ത നിര്‍മാര്‍ജനംതന്നെയും ആവശ്യപ്പെട്ടുകൊണ്ട് ഈ സംഘടനകള്‍ നിയമസഭകള്‍ക്ക് ഹര്‍ജികള്‍ സമര്‍പ്പിച്ചുകൊണ്ടിരുന്നു.

സ്വാതന്ത്ര്യസമരകാലം. അമേരിക്കന്‍ വിപ്ളവ പ്രസ്ഥാനത്തിന്റെ കാലത്ത് (1775-83) മനുഷ്യാവകാശസ്ഥാപനത്തിനുവേണ്ടി രൂപംകൊണ്ട പ്രസ്തുത വാദഗതി എല്ലാ കോളനികളിലും ചലനങ്ങള്‍ സൃഷ്ടിച്ചു. യു.എസ്സിലെ പ്രമുഖ നേതാക്കളെല്ലാംതന്നെ താത്ത്വികമായെങ്കിലും അടിമത്തത്തിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചുതുടങ്ങി. പ്രഥമ യു.എസ്. പ്രസിഡന്റായ ജോര്‍ജ് വാഷിങ്ടന്‍, അടിമകളുടെ വിമോചനത്തിന് തന്റെ മരണപത്രത്തില്‍ വ്യവസ്ഥ ചെയ്യുകവരെയുണ്ടായി. അടിമത്തം നിയമാനുസരണം അവസാനിപ്പിക്കുന്ന ഒരു പദ്ധതി രൂപംകൊള്ളണമെന്നുള്ള തന്റെ ആഗ്രഹം ഒരിക്കല്‍ അദ്ദേഹം തന്റെ പിന്‍ഗാമികളിലൊരാളായ തോമസ് ജെഫേഴ്സനോട് പ്രകടിപ്പിച്ചിരുന്നു. ബെഞ്ചമിന്‍ ഫ്രാങ്ക്ളിനും അലക്സാണ്ടര്‍ ഹാമില്‍ട്ടനും വിമോചനസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നപ്പോള്‍, പാട്രിക്ക് ഹെന്റി, ജെയിംസ് മാഡിസന്‍ എന്നിവര്‍ അടിമത്തത്തെ ശക്തിയായി അപലപിച്ചു. ഒരു പക്ഷേ ഇക്കാര്യത്തില്‍ ഏറ്റവും ശക്തമായ ഭാഷ ജെഫേഴ്സന്റെതായിരുന്നു. വെര്‍ജീനിയയെക്കുറിച്ചുള്ള കുറിപ്പുകള്‍ (Notes on Virginia) എന്ന പുസ്തകത്തില്‍ അദ്ദേഹം അടിമത്തത്തിനെതിരായി ശക്തിയായ ഭാഷയിലെഴുതി: 'ദൈവം നീതിമാനാണെന്നോര്‍ക്കുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഞാന്‍ വളരെയേറെ ഭയപ്പെടുന്നു.' വ. പടിഞ്ഞാറന്‍ മേഖലകളില്‍ അടിമത്തത്തിന്റെ അന്ത്യം കുറിക്കാന്‍ 1784-ല്‍ അദ്ദേഹം നടത്തിയ ശ്രമം വിജയിച്ചില്ലെങ്കിലും 1787-ലെ ഒരുത്തരവുമൂലം (North Western Ordinance) അദ്ദേഹത്തിന്റെ ആഗ്രഹം സഫലമായി.

ഫിലഡല്‍ഫിയ കോണ്‍ഗ്രസ്സില്‍ (1774) ഭരണഘടനയ്ക്ക് രൂപംകൊടുത്ത നേതാക്കളെല്ലാംതന്നെ അടിമത്തത്തിനെതിരായിരുന്നു. ഭരണഘടന നിലവില്‍വന്ന് 20 വര്‍ഷം കഴിയുന്നതോടെ വിദേശങ്ങളില്‍നിന്നുള്ള അടിമകളുടെ ക്രയവിക്രയങ്ങള്‍ നിരോധിക്കാന്‍ വേണ്ട അധികാരം അവര്‍ കോണ്‍ഗ്രസിന് നല്കി. ഈ സമയം വടക്കന്‍ സംസ്ഥാനങ്ങള്‍ അടിമത്തം നിരോധിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. 1777-ല്‍ വെര്‍മോണ്ടിലെ ജനങ്ങള്‍, പ്രായപൂര്‍ത്തിയാകുന്ന അടിമകളെ മോചിപ്പിക്കുന്നതിന് നിയമമുണ്ടാക്കി. 1780-ല്‍ പെന്‍സില്‍വേനിയയിലും നിയമമുണ്ടായി; ആ വര്‍ഷത്തിനുശേഷം ജനിക്കുന്ന അടിമകളെ 28 വയസ് തികയുമ്പോള്‍ സ്വതന്ത്രരാക്കാന്‍. 1804-നകം മസ്സാച്ചുസെറ്റ്സ്, ന്യൂഹാംഷയര്‍, റോഡ്ഐലന്റ്, കണക്റ്റിക്കട്ട്, ന്യൂയോര്‍ക്ക്, ന്യൂജേര്‍സി എന്നീ സംസ്ഥാനങ്ങളില്‍ അടിമത്തം ഉടന്‍ അവസാനിപ്പിക്കുന്നതോ, പടിപടിയായി അവസാനിപ്പിക്കുന്നതോ ആയ നിയമങ്ങള്‍ നിര്‍മിക്കപ്പെട്ടു. അങ്ങനെ 1800-നു മുന്‍പായി യു.എസ്. യൂണിയനില്‍ ചേര്‍ക്കപ്പെട്ട 16-ല്‍ 8 സംസ്ഥാനങ്ങളും അടിമത്തനിരോധനത്തിനുള്ള നിയമനിര്‍മാണങ്ങള്‍ പൂര്‍ണമാക്കി.

ഇക്കാലമത്രയും അടിമത്തനിരോധനപ്രസ്ഥാനം സമാധാനപരമായ മാര്‍ഗങ്ങളിലൂടെയാണ് മുന്നോട്ടു നീങ്ങിയിരുന്നത്. ധാര്‍മിക നിലവാരത്തില്‍ അടിമത്തത്തെ എതിര്‍ത്തിരുന്ന ക്വേക്കര്‍മാര്‍ അവരുടെ മിതവാദിത്വത്തിന് കളങ്കം ഏല്പിക്കാതെയാണ് പ്രവര്‍ത്തിച്ചുവന്നത്. മിസ്സോറിയെ യൂണിയനില്‍ ചേര്‍ക്കുന്ന പ്രശ്നം വന്നപ്പോഴാണ്, അടിമത്തത്തെക്കുറിച്ചുള്ള ഭിന്നാഭിപ്രായക്കാര്‍ തമ്മിലുള്ള വാക്‍സമരം അതിരൂക്ഷമായത്. ബെഞ്ചമന്‍ ലണ്ടി എന്ന ക്വേക്കര്‍ 1821-ല്‍ ജീനിയസ് ഒഫ് യൂണിവേഴ്സല്‍ ഇമാന്‍സിപ്പേഷന്‍ (Genius of Universal Emancipation) എന്ന പത്രത്തിന്റെ പ്രസിദ്ധീകരണം ആരംഭിച്ചതോടെ അടിമത്തത്തിനെതിരായുള്ള പ്രസ്ഥാനം ശക്തമായി. വില്യം ലോയിഡ് ഗാരിസന്‍ എന്ന യുവാവിന്റെ സഹായം 1829-ല്‍ ലഭ്യമായതോടെ ലണ്ടിയുടെ പ്രവര്‍ത്തനത്തിന് പുതിയൊരാവേശം കൈവന്നു. വിമോചനപ്രസ്ഥാനക്കാരുടെ ഇടയില്‍ ഒരു തീവ്രവാദിയായി ഗാരിസന്‍ പ്രശസ്തനായി. അധികം താമസിയാതെ ന്യൂയോര്‍ക്കില്‍നിന്ന് ഉദ്ധാരകന്‍ (Emancipator) എന്ന പേരില്‍ അടിമത്ത നിരോധനപ്രസ്ഥാനം ഒരു മുഖപത്രം ആരംഭിച്ചു. ആര്‍തര്‍ ടപ്പന്‍ ആയിരുന്നു ഇതിന്റെ പത്രാധിപര്‍.

വിമോചനപ്രസ്ഥാനം കൂടുതല്‍ കരുത്താര്‍ജിച്ചുവരുന്തോറും അടിമകളുടെ ഉടമകള്‍ തങ്ങളുടെ ശക്തി വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിത്തുടങ്ങി. ഇക്കാര്യത്തില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ലൂയിസിയാന വിലയ്ക്കുവാങ്ങിയത് (1803), മിസ്സോറിയെ സംബന്ധിച്ച അനുരഞ്ജനതീര്‍പ്പ് (1820), ടെക്സാസ് പിടിച്ചടക്കല്‍ (1845), ഒളിച്ചോടുന്ന അടിമകളെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള നിയമം (1850), കാന്‍സാസ്-നെബ്രാസ്കാബില്‍ (1854), ഡ്രെഡ്സ്കോട്ടിനെപ്പറ്റിയുള്ള സുപ്രീംകോടതിവിധി (1857) എന്നിവ അവരുടെ വളര്‍ച്ചയെ സഹായിച്ചു. ഇത് വിമോചനപ്രസ്ഥാനത്തിന് കൂടുതല്‍ നിശ്ചയദാര്‍ഢ്യവും ആവേശവും പകര്‍ന്നുകൊടുക്കുകയാണുണ്ടായത്. അമേരിക്കയിലെ പ്രായോഗിക രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കാതിരുന്ന ബുദ്ധിജീവികള്‍ പൂര്‍ണമായും അടിമത്തവിരുദ്ധര്‍ ആയിത്തീര്‍ന്നു.

എന്നാല്‍ തെ. സംസ്ഥാനങ്ങളും വടക്കുള്ള അവരുടെ പാര്‍ശ്വവര്‍ത്തികളും അടിമത്തത്തിനെതിരെ സംസാരിക്കുന്നതുപോലും തടയാന്‍ ശ്രമിച്ചു. അടിമത്തം നിലവിലിരുന്ന സംസ്ഥാനങ്ങളിലെ ക്രൈസ്തവദേവാലയാധികൃതര്‍പോലും അടിമത്തം നിലനിര്‍ത്തുന്നതിനെ അനുകൂലിക്കുന്ന തരത്തില്‍ സംസാരിച്ചുതുടങ്ങി. പക്ഷേ, അടിമത്തത്തിനെതിരായി ജനവികാരം വളര്‍ന്നതിനാല്‍ പ്രശ്നം പരിഹരിക്കുവാന്‍ ഒരു സായുധസംഘട്ടനം അനിവാര്യമാണെന്നനില വന്നുചേര്‍ന്നു.

1860-ല്‍ എബ്രഹാം ലിങ്കണ്‍ അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ, ദക്ഷിണ സംസ്ഥാനങ്ങള്‍ യൂണിയനില്‍നിന്ന് വിട്ടുപോയി. തുടര്‍ന്ന് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുദ്ധം രൂക്ഷമായതോടെ തീവ്രവാദികള്‍ അടിമത്തനിരോധനത്തിനുവേണ്ടിയുള്ള തങ്ങളുടെ ശബ്ദത്തിന് ആക്കം കൂട്ടി. അതേസമയംതന്നെ ഗവണ്‍മെന്റ് പല സുപ്രധാന നടപടികളും കൈക്കൊണ്ടു. 1862-ല്‍ അമേരിക്കയില്‍ സ്റ്റേറ്റുപദവി നല്കപ്പെട്ടുകഴിഞ്ഞിട്ടില്ലാത്ത പ്രദേശങ്ങളില്‍ അടിമത്തം നിരോധിച്ചു. 1862 സെപ്. 22-ന് എബ്രഹാം ലിങ്കണ്‍ ചരിത്രപ്രസിദ്ധമായ ഒരു വിമോചനവിളംബരം പുറപ്പെടുവിച്ചു. അമേരിക്കയുടെ സര്‍വസൈന്യാധിപനെന്ന അധികാരം ഉപയോഗിച്ചുകൊണ്ട്, യൂണിയനുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങളിലെ അടിമകളെ 1863 ജനു. 1 മുതല്‍ സ്വതന്ത്രരാക്കിക്കൊണ്ടുള്ളതായിരുന്നു ഈ വിളംബരം.

വിമോചനപ്രസ്ഥാനത്തിന് ലിങ്കന്റെ വിളംബരം ശക്തിമത്തായ ആവേശം പകര്‍ന്നു. യുദ്ധം അവസാനിക്കുന്നതിനുമുന്‍പായിതന്നെ മിസ്സോറി, വെസ്റ്റ്വെര്‍ജീനിയ, മേരിലാന്‍ഡ്, ടെന്നസി, ലൂയിസിയാന എന്നീ സംസ്ഥാനങ്ങള്‍ അടിമത്തം അവസാനിപ്പിക്കുവാന്‍ നടപടികള്‍ എടുത്തു. ഒരു ഭരണഘടനാഭേദഗതി വഴി, നാട്ടിലെ അടിമത്തത്തിന് എന്നെന്നേക്കുമായി വിരാമം ഇടണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രസ്ഥാനം അപ്പോഴേക്കും വളരെ ശക്തിപ്രാപിച്ചുകഴിഞ്ഞിരുന്നു. തുടര്‍ന്ന് 1865-ല്‍ അത്തരത്തിലുള്ള ഒരു ഭരണഘടനാഭേദഗതി അംഗീകരിക്കപ്പെട്ടു. അങ്ങനെ അമേരിക്കന്‍ ഐക്യനാടുകളിലെ അടിമത്തം അവസാനിച്ചു. നോ: അബോളിഷനിസ്റ്റുകള്‍, അടിമത്തം

(ഡോ. എ.കെ. ബേബി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍