This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടിമത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അടിമത്തം

Slavery

ശരീരവും ജീവനും കുടുംബവും മറ്റൊരാള്‍ക്ക് അധീനമാക്കപ്പെട്ട നിലയില്‍ ജീവിതം നയിക്കേണ്ടി വരുന്ന അവസ്ഥ. ഈ പദം എല്ലാ ദ്രാവിഡഭാഷകളിലും ഒരേ അര്‍ഥത്തില്‍ ഉപയോഗിച്ചുവരുന്നു. ഒരു മനുഷ്യന്‍ അന്യന്റെ സമ്പൂര്‍ണാധികാരത്തിനു വിധേയനായിത്തീരുന്ന സ്ഥിതി അല്ലെങ്കില്‍ നിലയാണ് അടിമത്തം എന്ന് ലീഗ് ഒഫ് നേഷന്‍സ് ഇതിനെ നിര്‍വചിച്ചിരിക്കുന്നു (1926). അന്യന്റെ സമ്പൂര്‍ണാധികാരത്തിനധീനനായിത്തീരുന്ന ഒരു മനുഷ്യന്‍ ഉടമസ്ഥന്റെ ജംഗമവസ്തു (movable property) ആയിത്തീരുന്നു. ഉടമയുടെ അധികാരത്തിന്റെ അളവനുസരിച്ച് അടിമയുടെ സ്ഥിതിക്കും വ്യത്യാസങ്ങള്‍ വരാം. ഉടമ ഒരു വ്യക്തിയോ സമൂഹമോ സംഘടനയോ ആകാം. ചില പരിതഃസ്ഥിതികളില്‍ അടിമയ്ക്ക് അവകാശങ്ങള്‍ തീരെ ഇല്ലാതിരിക്കും. ചിലപ്പോള്‍ ചില്ലറ അവകാശങ്ങള്‍ അനുവദിക്കപ്പെട്ടുവെന്നും വരാം. അടിമ ഉടമസ്ഥന്റെ വസ്തു അല്ലെങ്കില്‍ വക ആണെന്ന സങ്കല്പം അടിമസമ്പ്രദായത്തില്‍ ഉടനീളം ഉണ്ട്.

സാമൂഹികമായി നോക്കുമ്പോള്‍ അടിമത്തത്തിനു വേറൊരു പ്രത്യേകതയുണ്ട്. അടിമയ്ക്ക് സാമൂഹികബന്ധങ്ങള്‍ നിഷേധിക്കപ്പെടുന്നു. അടിമയ്ക്ക് ജാതിയില്ല, മതമില്ല, ബന്ധുക്കളില്ല. നിയമത്തിന്റെ കണ്ണില്‍ അടിമ ഒരു വ്യക്തിയേ അല്ല. സ്വകീയമായ സാമൂഹിക-സാംസ്കാരികബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ട്, വേരറ്റ ചെടിപോലെ ഉടമകളുടെ ലോകത്തിന്റെ ഏറ്റവും താഴ്ന്നപടിയില്‍ നിക്ഷിപ്തമാകുന്ന അടിമകളുടെ യാതനകള്‍ എണ്ണമറ്റതാണ്. മിക്ക ഉടമാസമുദായങ്ങളും അടിമ ഒരു മനുഷ്യജീവിയാണെന്ന കാര്യം തീരെ മറന്നിരുന്നില്ല. (ഇതിനൊരപവാദം യു.എസ്സിലെ തെക്കന്‍ സംസ്ഥാനങ്ങളായിരുന്നു. അടിമയും മനുഷ്യനാണ് എന്ന് അവിടുത്തെ വെള്ളക്കാര്‍ സമ്മതിക്കുന്നതായി അവരുടെ വാക്കിലും പ്രവര്‍ത്തിയിലും കാണുന്നില്ല.)

തൊഴിലാളി, മുതലാളിയുടെ ആശ്രിതനോ സേവകനോ അല്ലെന്നുള്ള ആശയം ആധുനിക സമുദായങ്ങള്‍ അടുത്തകാലത്താണ് സ്വീകരിക്കാന്‍ തുടങ്ങിയത്. വേതനത്തിനുവേണ്ടി ഇന്നത്തെ തൊഴില്‍വിപണിയില്‍ തൊഴിലാളി കൈമാറ്റം ചെയ്യുന്നത് അവന്റെ യത്നം മാത്രമാണ്. പക്ഷേ, പൗരാണികസമുദായങ്ങള്‍ സ്വീകരിച്ചിരുന്ന നിലപാട് അങ്ങനെ ആയിരുന്നില്ല, വേതനം നല്കുന്നവന്റെ ആശ്രിതനോ കീഴാളനോ ദാസനോ ആണ് തൊഴിലാളി എന്നതായിരുന്നു അവരുടെ വിശ്വാസം. ആശ്രിതതൊഴിലിന്റെ (dependent labour) നീചമായ വകഭേദമാണ് അടിമത്തം. ഇന്ത്യയിലെ ശൂദ്രര്‍, ബാബിലോണിയയിലെ മുഷ്കെനു (Mushkenu), ചീനയിലെ കോ (Ko'), റോമിലെ ക്ളയന്റ്സ് (Clients) എന്നിവരെല്ലാം അടിമകളെപ്പോലെ വേല ചെയ്തിരുന്ന ആശ്രിതതൊഴിലാളികളായിരുന്നു. വളരെ പരിമിതമായ അവകാശങ്ങളും സ്വാതന്ത്ര്യവും മാത്രമുണ്ടായിരുന്ന ഇത്തരത്തിലുള്ള തൊഴിലാളികള്‍ വിരളമായ സമുദായത്തിലാണ് യഥാര്‍ഥ അടിമത്തത്തിന് പ്രചാരം സിദ്ധിച്ചത്. പ്രാചീന റോമാസാമ്രാജ്യം, പ്രാചീനഗ്രീസ്, യു.എസ്സിലെ തെക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയുടെ സമ്പദ് വ്യവസ്ഥ അടിമത്തൊഴിലില്‍ അധിഷ്ഠിതമായിരുന്നു. ചീന, ഇന്ത്യ, ഈജിപ്ത് എന്നിവിടങ്ങളിലെ പ്രാചീന സമുദായങ്ങളില്‍ ജംഗമവസ്തുക്കളായി കരുതപ്പെട്ടിരുന്ന അടിമകള്‍ ഉണ്ടായിരുന്നുവെങ്കിലും ധാരാളമായി ആശ്രിതതൊഴിലാളിവര്‍ഗങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് അടിമത്തൊഴിലായിരുന്നില്ല അവരുടെ ആര്‍ഥിതജീവിതത്തിന്റെ അസ്തിവാരം.

1. ഉത്പത്തി. അടിമത്തം എവിടെ എന്ന്, എങ്ങനെ തുടങ്ങി എന്ന് ഉറപ്പിച്ചുപറയുവാന്‍ നിവൃത്തിയില്ല. മാനുഷികാവശ്യങ്ങള്‍ യാതൊന്നും ഇല്ലാതിരുന്ന അടിമ ചരിത്രകാലോദയംമുതല്‍ അസ്വതന്ത്രനായിരുന്നു. സ്വവര്‍ഗത്തില്‍പ്പെട്ടവരെ അടിമയാക്കുന്നതില്‍ സ്വാഭാവികമായ വിമുഖത മിക്കയിടങ്ങളിലും കണ്ടിരുന്നു. അധികപ്പറ്റായിത്തീരുന്ന ഒരു കുട്ടിയെ വില്ക്കുന്നതിനുമുന്‍പ്, അതിനെ വിജനപ്രദേശത്ത് കിടത്തി 'വിദേശി'യാക്കുന്ന ഒരു ചടങ്ങ് പ്രാചീനയവനര്‍ക്കുണ്ടായിരുന്നു. അടിമയായി താഴ്ത്താന്‍ ശിക്ഷിക്കപ്പെട്ട റോമാക്കാരനെ അന്യനാട്ടില്‍ കൊണ്ടുപോയി വില്ക്കണമെന്ന ഒരു നിയമം പണ്ട് റോമാസാമ്രാജ്യത്തിലുണ്ടായിരുന്നു. അന്യനാടുകളില്‍നിന്ന് അടിമകളെ സമ്പാദിക്കുവാന്‍ അതിപ്രാചീനമാര്‍ഗം യുദ്ധംതന്നെയായിരുന്നു. സംഘടിതശക്തിയും കേന്ദ്രീകൃതമായ അധികാരവും വന്‍തോതിലുള്ള കൃഷിയും വ്യവസായവുമെല്ലാം അടിമത്തത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായി.

അടിമത്തത്തില്‍ വര്‍ഗവ്യത്യാസം. വര്‍ണവ്യത്യാസത്തിനും വര്‍ഗവിവേചനത്തിനും അടിമത്തസമ്പ്രദായത്തില്‍ എന്തു സ്ഥാനമാണുണ്ടായിരുന്നതെന്നകാര്യം അന്വേഷണവിധേയമായിട്ടുണ്ട്. റോമിലെ അടിമകളില്‍ ഒരു നല്ലവിഭാഗം വെള്ളവര്‍ഗക്കാരായിരുന്നു. ഇതുതന്നെയായിരുന്നു യവനനഗരങ്ങളിലെയും സ്ഥിതി. എ.ഡി. 17-ാം ശ.-ത്തില്‍ കുടിയേറ്റം തുടങ്ങിയപ്പോള്‍ വെള്ളക്കാരായ കരാര്‍ക്കൂലിക്കാരെ കൊണ്ടുവന്നിരുന്നുവെങ്കിലും ആ സമ്പ്രദായം അധികകാലം നീണ്ടുനിന്നില്ല. അവരെ നിയന്ത്രിക്കാന്‍ പ്രയാസമായിരുന്നതുകൊണ്ടും നീഗ്രോകളെക്കാള്‍ ചെലവ് അധികമായിരുന്നതുകൊണ്ടും ആണ് ഇങ്ങനെ സംഭവിച്ചത്. നീഗ്രോജനങ്ങള്‍ താഴ്ന്നതരം ജീവികളാണെന്നും അവര്‍ ക്രിസ്ത്യാനികളായാല്‍ തന്നെയും മാനുഷികാവശ്യങ്ങള്‍ക്ക് അര്‍ഹരല്ലെന്നും ഉള്ള ഒരു സങ്കല്പം അമേരിക്കയിലെ വെള്ളക്കാരുടെയിടയില്‍ പ്രത്യക്ഷമായി. ഈ വര്‍ഗബോധം ലോഭത്തില്‍നിന്നും സ്വാര്‍ഥത്തില്‍നിന്നും ഉടലെടുത്തതായിരിക്കണം.

അടിമവൃത്തി. പരാജിതരായ ശത്രുക്കളെ തടവുകാരായി പിടിച്ച് അടിമകളാക്കി ഉത്പാദനം സുഗമമാക്കുന്ന രീതിയുണ്ടായിരുന്നു. കച്ചവടംവഴി അടിമകളെ സംഭരിക്കുന്നതായിരുന്നു രണ്ടാമത്തെ മാര്‍ഗം. അതിനുപുറമേ അടിമസ്ത്രീകള്‍ പെറ്റുപെരുകി അടിമകളുടെ എണ്ണം സ്വാഭാവികമായി വര്‍ധിച്ചു. അടിമവ്യാപാരം വന്‍കിട വ്യാപാരമായത് 17-ാം ശ. മുതല്‍ക്കാണ്. യൂറോപ്യന്‍ രാജാക്കന്‍മാരുടെ ചാര്‍ട്ടര്‍ വാങ്ങിയും വലിയ കമ്പനികള്‍ അടിമവ്യാപാരത്തിനുവേണ്ടി രജിസ്റ്റര്‍ ചെയ്തും വിത്തേശന്മാരായിത്തീര്‍ന്ന പലരും പോര്‍ത്തുഗല്‍, ഇംഗ്ളണ്ട്, ഫ്രാന്‍സ്, ഹോളണ്ട് എന്നീ രാജ്യങ്ങളിലുണ്ടായിരുന്നു.

അടിമകള്‍ ചെയ്യാന്‍ നിര്‍ബദ്ധമായിരുന്ന തൊഴിലുകളുടെ പട്ടിക വളരെ നീണ്ടതാണ്. തോട്ടിപ്പണിതൊട്ട് മന്ത്രി ജോലിവരെ അടിമകള്‍ ചെയ്തിരുന്നു. ഗ്രീസില്‍ അടിമകള്‍ ചെയ്തിരുന്ന പ്രവൃത്തികളില്‍ പ്രയാസമേറിയത് ഖനികളിലെ ജോലിയായിരുന്നു. തോട്ടിപ്പണി, കൃഷിപ്പണി, വ്യവസായശാലകളിലെ പണി മുതലായ ജോലികള്‍ ചെയ്യുന്നവരും കണക്കപ്പിള്ള, എഴുത്തുകാര്‍, കച്ചവടക്കാര്‍, അധ്യാപകര്‍, നടന്‍മാര്‍, ഗുസ്തിക്കാര്‍, കാവല്ക്കാര്‍, പട്ടാളക്കാര്‍, മല്ലന്‍മാര്‍, വേശ്യകള്‍, സുല്‍ത്താന്‍മാരുടെയും പ്രഭുക്കളുടെയും അന്തഃപുരാംഗങ്ങള്‍ എന്നിവരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഒരു വിമുക്ത അടിമയായ (freed man) പാസിയോണ്‍ കിഴക്കന്‍ യവനസാമ്രാജ്യത്തിലെ ഏറ്റവും പേരുകേട്ട ബാങ്കറായി. സിസറോവിന്റെ സെക്രട്ടറിയായിരുന്നതും അദ്ദേഹത്തിന്റെ കത്തുകള്‍ പ്രസാധനം ചെയ്തതും ടിറോ എന്ന അടിമയായിരുന്നു. എ.ഡി. 13-ാം ശ.-ത്തില്‍ ഈജിപ്തില്‍ രാജ്യാധികാരം കൈക്കലാക്കിയ മാമ്‍ലുക്ക്മാര്‍ അടിമകളായിരുന്നു.

അടിമലഹളകള്‍. സൂക്ഷിക്കാന്‍ പ്രയാസമുള്ള സ്വത്തായിരുന്നു അടിമകള്‍. ഓടിപ്പോകുക, അസുഖംനടിച്ച് മടിയായിരിക്കുക, കൃഷി നശിപ്പിക്കുക തുടങ്ങി യജമാനന് വിഷം കൊടുക്കുകവരെയുള്ള പ്രവൃത്തികളില്‍ അടിമകള്‍ പലപ്പോഴും ഏര്‍ പ്പെട്ടിരുന്നു. അടിമകളുടെ എണ്ണം വളരെ അധികമുണ്ടായിരുന്ന റോമാസാമ്രാജ്യത്തില്‍ അങ്ങിങ്ങായി പല ലഹളകളും ഉണ്ടായിരുന്നു. 18-ഉം 19-ഉം ശ.-ങ്ങളില്‍ കരീബിയന്‍ അടിമകള്‍ ഉടമകള്‍ക്കെതിരെ സമരങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. പൗരാണികറോമിലെ സംഘടിതദാസ വിപ്ലവങ്ങള്‍മാതിരിയുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുവാന്‍ യു.എസ്സിലെ നീഗ്രോ അടിമകള്‍ക്കു കഴിഞ്ഞില്ല. ഉടമകളുടെ നിയന്ത്രണശക്തി കുറവായിരുന്ന സമയങ്ങളിലും സ്ഥലങ്ങളിലും ഒരേഭാഷ സംസാരിക്കുന്ന അടിമകള്‍ക്ക് ഏകോപിച്ചു പ്രവര്‍ത്തിക്കുവാന്‍ സാഹചര്യങ്ങളുള്ള സ്ഥിതിവിശേഷങ്ങളിലും മാത്രമേ അടിമകള്‍ക്ക് ഉടമകളെ ചെറുക്കുവാന്‍ കഴിഞ്ഞിരുന്നുള്ളു.

2. അടിമത്തം-ധര്‍മചിന്തകളില്‍. അടിമത്തം അധര്‍മമാണെന്ന നേരിയബോധംപോലും യവനചിന്തകന്‍മാര്‍ക്കുണ്ടായിരുന്നില്ല. അരിസ്റ്റോട്ടല്‍ അടിമത്തത്തെ ന്യായീകരിച്ചു. യവനന്‍ യവനനെ അടിമയാക്കുന്നത് തെറ്റാണെന്നുമാത്രം പ്ലേറ്റോ വാദിച്ചു. പ്രാചീനറോമിലും ഗ്രീസിലും അറേബ്യയിലും ഇന്ത്യയിലും ഈ പ്ളേറ്റോണിയന്‍ അഭിപ്രായമായിരുന്നു ചിരകാലം നിലനിന്നിരുന്നത്. നിരവധി അടിമകള്‍ ആദിമക്രൈസ്തവസഭകളിലെ അംഗങ്ങളായപ്പോഴാണ് മനുഷ്യനെ ദാക്ഷിണ്യമില്ലാതെ ജംഗമവസ്തുവാക്കുന്നത് നീതീകരിക്കുന്ന പഴയ പതിവിന് മാറ്റം വന്നത്. സാമ്പത്തികവ്യവസ്ഥകളുടെ അന്നത്തെ പ്രധാനഘടകമായിരുന്ന അടിമത്തം പെട്ടെന്ന് മാറ്റുന്നതിന് ആദ്യകാലക്രിസ്ത്യാനികള്‍ക്ക് പ്രായോഗികമായ പല പ്രതിബന്ധങ്ങളും ഉണ്ടായിരുന്നു. എന്നാലും അടിമത്തത്തിനെതിരെ ധാര്‍മികരോഷം ആദ്യമായി പ്രകടിപ്പിച്ചത് അവരായിരുന്നു. പില്ക്കാലത്ത് യൂറോപ്പിലെ ക്രൈസ്തവരാജ്യങ്ങളാണ് വന്‍തോതിലുള്ള അടിമക്കച്ചവടം ലോകമാസകലം പരത്തിയതെങ്കിലും അടിമക്കച്ചവടം തടയുന്നതിനും അടിമത്തം സമൂലം നശിപ്പിക്കുന്നതിനും മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചതും ക്രൈസ്തവ വിഭാഗങ്ങള്‍, പ്രത്യേകിച്ച് ക്വേക്കര്‍ (Quaker) മാര്‍, ആണെന്നത് ശ്രദ്ധേയമാണ്. ബുദ്ധനോ ശങ്കരാചാര്യരോ കണ്‍ഫ്യൂഷ്യസ്സോ മനുഷ്യനെ വില്ക്കുകയോ വാങ്ങുകയോ ചെയ്യരുതെന്ന് ഉപദേശിച്ചതായി കേട്ടിട്ടില്ല.സര്‍വവും ത്യജിച്ച് സന്ന്യസിക്കുവാനുള്ള അവകാശംകൂടി ശൂദ്രന് നിഷേധിക്കുവാനുള്ള ഹൃദയവിശാലത മാത്രമേ അദ്വൈതപ്രണേതാവായ ശങ്കരാചാര്യര്‍ക്കുണ്ടായിരുന്നുള്ളു. ബുദ്ധിജീവികള്‍ ഭരിക്കണമെന്ന് നിര്‍ദേശിച്ച പ്ലേറ്റോയും ആര്യന്‍മാരേ ഭരിക്കാവൂ എന്ന് നിശ്ചയിച്ചു പ്രവര്‍ത്തിച്ച ഹിറ്റ്‍ലറും യു.എസ്സിലെ വെള്ളക്കാരും അടിമത്തത്തെ സംബന്ധിച്ചിടത്തോളം ആദിമ ക്രൈസ്തവരുടെ എതിര്‍ചേരികള്‍തന്നെ. നീറ്റ്ഷെയുടെ അഭിപ്രായത്തില്‍ ക്രിസ്തുമതം തന്നെ അടിമത്തമാണ്.

ദാസമനോഭാവം. അടിമസമ്പ്രദായം നിലവിലിരിക്കുന്ന സമുദായത്തിലെ ദാസന്‍മാര്‍ക്കു മാത്രമല്ല ഉടമകള്‍ക്കും മാനസികമായ ചില വൈകല്യങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് പല പണ്ഡിതന്‍മാര്‍ക്കും അഭിപ്രായമുണ്ട്. തങ്ങളുടേതില്‍നിന്ന് ഭിന്നമായ സംസ്കാരങ്ങളില്‍ ഭാഗഭാക്കുകളാകാതെ കഴിഞ്ഞുകൂടുക എന്ന വിഷമംപിടിച്ചകാര്യത്തില്‍ പല പുതിയ സൂത്രങ്ങളും വിദ്യകളും അടിമകള്‍ കണ്ടുപിടിക്കേണ്ടതായി വന്നു. അമേരിക്കയിലെ നീഗ്രോ അടിമ മടിയനാണ്, ബുദ്ധിഹീനനാണ്, മൃഗസദൃശമായ ലൈംഗികവാസന ഉള്ളവനാണ് എന്നൊക്കെയാണ് യജമാനസമുദായത്തില്‍പ്പെട്ടവര്‍ പറയുക. യാതൊരു താത്പര്യവും ലാഭവുമില്ലാത്ത പണി അടിമ ചെയ്തിരുന്നത് പട്ടിണിയും ശിക്ഷയും ഭയന്നിട്ടുമാത്രമായിരുന്നു. തലമുറകളായി ഒരുനല്ലഭാവിയുടെ നിഴലാട്ടംകൂടി കാണാന്‍ കഴിയാത്ത അടിമ അവന്റെ വികാരങ്ങള്‍ ഒളിച്ചുവയ്ക്കുന്നതില്‍ സമര്‍ഥനാണ്. അമേരിക്കന്‍ നീഗ്രോ തന്റെ സംഗീതത്തിലും ദൈവത്തിലും മാത്രം അല്പം ആശ്വാസംകണ്ട് അവന്റെ മനുഷ്യത്വം നിലനിറുത്തി. പ്രാചീനഗ്രീസിലേയും റോമിലേയും അടിമകള്‍ നീഗ്രോ അടിമകളെക്കാള്‍ അല്പം നല്ല സ്ഥിതിയില്‍ കഴിഞ്ഞിരുന്നതുകൊണ്ട് അവരുടെ മാനസികമായ കഴിവുകള്‍ വികസിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നു. റോമന്‍നാടകങ്ങളില്‍ അടിമകളെ സൂത്രക്കാരായാണ് സാധാരണ ചിത്രീകരിച്ചിരുന്നത്.

അമേരിക്കയിലെ തെക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളക്കാര്‍ക്ക് അടിമനീഗ്രോസ്ത്രീകളുമായി ലൈംഗികവേഴ്ച സുഗമമായിരുന്നു. ഇതിനുളള പ്രതികാരമോ പ്രത്യാഘാതമോ എന്നപോലെ ആ സംസ്ഥാനങ്ങളിലെ വെള്ളക്കാരികളും പൊതുവേ ലൈംഗികകാര്യങ്ങളില്‍ കൂസലില്ലാത്തവരായിത്തീര്‍ന്നു. അടിമത്തം മൂര്‍ധന്യത്തിലുള്ള സ്ഥലങ്ങളിലെല്ലാം തന്നെ ദരിദ്രരായ വെള്ളക്കാര്‍ക്ക് സാധാരണ അടിമകള്‍ ചെയ്തുവരുന്ന ചില തൊഴിലുകള്‍ വര്‍ജ്യങ്ങളായിരുന്നു. ദക്ഷിണേന്ത്യയിലെ ബ്രാഹ്മണര്‍ക്ക് കൃഷിപ്പണി നിഷിദ്ധമായിട്ടുള്ളത് അത് അടിയാര്‍പ്പണിയായതുകൊണ്ടാണ്.

3. അടിമത്താവശിഷ്ടങ്ങള്‍. ക്ഷാമബാധിതരായ ദരിദ്രര്‍ തങ്ങളുടെ കുട്ടികളെ ചുരുങ്ങിയ തുകയ്ക്ക് വില്ക്കുന്ന പതിവ് ചൈനയില്‍ 1930 വരെയുണ്ടായിരുന്നു. ഒറീസയിലെ പിന്നോക്കംനില്ക്കുന്ന ചില ജില്ലകളില്‍ 1966-67-ലെ ക്ഷാമകാലത്ത് നിരവധി കുട്ടികള്‍ ഇങ്ങനെ വില്ക്കപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 15 മുതല്‍ 50 വരെ രൂപാ വിലയ്ക്കാണ് അവര്‍ വില്ക്കപ്പെട്ടിരുന്നത്. അടുത്തകാലംവരെ നരബലിക്കായി കുട്ടികളെ വാങ്ങി വളര്‍ത്തുന്ന സമ്പ്രദായം 'ഗോണ്ട്' ഗിരിവാസികളുടെ സമുദായത്തില്‍ ഉണ്ടായിരുന്നു.

'ആഹിതകന്‍' (പണയംവയ്ക്കപ്പെട്ടവന്‍) എന്ന ഒരുതരം അടിമകളെപ്പറ്റി അര്‍ഥശാസ്ത്രം പറയുന്നുണ്ട്. കടംവീട്ടാന്‍വേണ്ടി തന്നത്താന്‍ 'ഒറ്റി'കൊടുക്കുന്ന സമ്പ്രദായം ഇന്നും ചില പ്രദേശങ്ങളില്‍ നിലവിലുണ്ട്. 'ഒറ്റിപ്പെണ്ണ്' എന്ന പ്രയോഗം ഭാഷാകൗടലീയത്തില്‍ കാണുന്നതില്‍നിന്ന് കേരളത്തിലും ആഹിതകര്‍ ഉണ്ടായിരുന്നുവെന്ന് ഊഹിക്കാം. തമിഴ്‍നാട്ടില്‍ ചോളരുടെ വാഴ്ചക്കാലത്ത് കടംവീട്ടാന്‍ ഭാര്യയെ ചിലര്‍ ഒറ്റിപ്പെണ്ണായി ഉത്തമര്‍ണര്‍ക്ക് കൊടുത്തിരുന്നതും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ആഹിതകര്‍ (ഗൊത്തി) ഉള്ളത് ഗിരിജനങ്ങളുടെ ഇടയിലാണ്. എല്ലാ സ്ഥലങ്ങളിലും ഉണ്ടായിരുന്ന ഈ സമ്പ്രദായം പിന്നോക്കപ്രദേശങ്ങളില്‍ നിയമവിരുദ്ധമായി തുടര്‍ന്നുവരുന്നു എന്നുമാത്രം.

സ്ത്രീധനത്തിന്റെ ഒരു ഭാഗമെന്നോണം അടിമപ്പെണ്ണുങ്ങളെയും കൊടുക്കുന്ന സമ്പ്രദായം നാട്ടുമ്പുറങ്ങളില്‍നിന്ന് തീരെ അസ്തമിച്ചിട്ടില്ല. രജപുത്രര്‍വഴി ഈ സമ്പ്രദായം ഉത്തരേന്ത്യയില്‍ പല രാജ്യങ്ങളിലും പ്രചരിച്ചതായിക്കാണാം. അടിമപ്പെണ്ണിന് 'പൊയിലി' എന്നാണ് ഒറിയഭാഷയില്‍ പറയുക.

ജന്‍മിമാര്‍ക്കും ഉദ്യോഗസ്ഥന്‍മാര്‍ക്കും അവരുടെ ചൊല്പടിക്ക് യാതൊരു വേതനവുമില്ലാതെ പണിയെടുക്കുക എന്ന ഒരു ഭാരവുംകൂടി ഇന്ത്യയില്‍ ചില താഴ്ന്ന ജാതിക്കാര്‍ക്കുണ്ടായിരുന്നു. ഇതിന് അര്‍ഥശാസ്ത്രത്തില്‍ 'വിഷ്ടി' എന്നാണ് പറഞ്ഞിരിക്കുന്നത്. ആധുനികകാലത്ത് ഇതിന് 'വെട്ടി' എന്നു പറയുന്നു. ബ്രിട്ടിഷ് ഗവണ്‍മെന്റ് ഇതിനെ നിയമംവഴി തടഞ്ഞിട്ടുണ്ട്.

4. അടിമത്തം - പശ്ചിമേഷ്യയില്‍. അടിമത്തത്തെപ്പറ്റിയുള്ള ആദ്യകാലചരിത്രരേഖകള്‍ കാണുന്നത് ബാബിലോണിയയിലാണ്. സുമേറിയന്‍-സെമിറ്റിക് വിഭാഗങ്ങളുടെ കലര്‍പ്പായിരുന്ന ബാബിലോണിയന്‍ സങ്കരസമുദായത്തില്‍ മൂന്നു വിഭാഗങ്ങളാണുണ്ടായിരുന്നത്: പ്രഭുക്കള്‍, സാധാരണക്കാര്‍, അടിമകള്‍. ഹമ്മുറബിയുടെ നിയമസംഹിതയനുസരിച്ച് അടിമകള്‍ക്ക് സ്വത്തവകാശമുണ്ടായിരുന്നു. അവര്‍ക്ക് വിവാഹം ചെയ്യാമായിരുന്നു. ഒളിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്ന അടിമകളെ മാത്രമേ പൂട്ടി വച്ചിരുന്നുള്ളു. ഒരു സ്വതന്ത്രപൗരന് അടിമസ്ത്രീയില്‍ സന്തതികളുണ്ടായാല്‍ ആ അടിമസ്ത്രീയും കുട്ടികളും അയാളുടെ മരണശേഷം സ്വാതന്ത്ര്യത്തിനര്‍ഹരായിത്തീരുന്നു.

(i) ഈജിപ്തില്‍. ഈജിപ്തിലെ വന്‍പിരമിഡുകള്‍ നിര്‍മിക്കുന്നതിന് അടിമകളെ ഉപയോഗിച്ചിരുന്നു. ഈ അടിമകളില്‍ ഒരു വിഭാഗം നീഗ്രോകള്‍ ആയിരുന്നുവെന്നും കരുതപ്പെടുന്നു.

(ii) ഗ്രീസില്‍. ചരിത്രാതീതകാലത്തും ചരിത്രാരംഭകാലത്തും ഹോമര്‍ ചിത്രീകരിച്ചിട്ടുള്ള മാതിരി നേരിയ തോതിലുള്ള അടിമത്തം യവനരുടെ ഇടയില്‍ ഉണ്ടായിരുന്നു. നാട്ടിന്‍പുറങ്ങളില്‍ അടിമകള്‍ വളരെ കുറവായിരുന്നു. യുദ്ധത്തില്‍ പിടിച്ചവരെ അടിമകളാക്കുന്നപതിവ് അന്നുണ്ടായിരുന്നുവെങ്കിലും പില്ക്കാലത്തെ യുദ്ധങ്ങളെപ്പോലെ അന്നത്തെ യുദ്ധങ്ങള്‍ ദൂരവ്യാപകങ്ങളല്ലാത്തവയായിരുന്നു. ആള്‍പിടിത്തക്കാരും കടല്‍ക്കൊള്ളക്കാരും ആളുകളെപിടിച്ച് നല്ല വിലയ്ക്ക് വിറ്റിരുന്നു. അന്നത്തെ അടിമത്തത്തിന് പാരുഷ്യം കുറവായിരുന്നു. കരിങ്കടല്‍ത്തീരങ്ങളില്‍നിന്നു കൊണ്ടുവന്ന കരുത്തുള്ള അടിമകളെയായിരുന്നു കഠിനജോലികള്‍ക്ക് നിയോഗിച്ചിരുന്നത്. കലകളിലും കര കൗശലങ്ങളിലും മിടുക്കുണ്ടായിരുന്നത് ഏഷ്യന്‍ അടിമകള്‍ക്കായിരുന്നു. ചരിത്രകാലത്ത് ഗ്രീസിലെ അടിമകളുടെ എണ്ണം വര്‍ധിച്ചു. അടിമകളുടെ സ്വാഭാവികവര്‍ധനം കുറവായിരുന്നു. കാരണം അടിമസ്ത്രീകളുടെ എണ്ണം കുറവായിരുന്നു; രണ്ടാമത് അടിമക്കുട്ടികളെ വളര്‍ത്തിയെടുക്കുന്നത് ലാഭകരമായിരുന്നില്ല. വേണ്ടാത്ത കുട്ടികളെ വില്ക്കുന്ന പതിവുണ്ടായിരുന്നു; കൂടാതെ കുട്ടികളെ ഉപേക്ഷിച്ചുകളയുന്ന പതിവും ഉണ്ടായിരുന്നു. യുദ്ധവും ആള്‍പിടിത്തവും വ്യാപാരവും വഴി, യവനരും വിദേശീയരുമായ അടിമകളുടെ എണ്ണം വളരെ വര്‍ധിച്ചു. സിറിയ, പോണ്ടസ്, ലിഡിയ, മലേഷ്യ, ഈജിപ്ത്, അബിസീനിയ, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നെല്ലാം അടിമകള്‍ യവനനഗരത്തിലെത്തി. ഏഷ്യന്‍ അടിമകള്‍ക്കായിരുന്നു വലിയ വില. വിദേശങ്ങളിലേക്കുകയറ്റി അയയ്ക്കുന്നതിനായി ഗ്രീസിലെ അടിമപ്പെണ്ണുങ്ങള്‍ക്കും നല്ല വിലയുണ്ടായിരുന്നു. ആഥന്‍സ് മുതലായ സ്റ്റേറ്റുകളില്‍ അടിമവില്പനനികുതി ഒരു നല്ല ധനാഗമമാര്‍ഗമായിരുന്നു.

ഈജിപ്തിലെ പിരമിഡ് നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന അടിമകള്‍

ക്രമേണ നാട്ടിന്‍പുറത്തെ കൃഷിയും നഗരങ്ങളിലെ നാനാവിധതൊഴിലുകളും വ്യവസായങ്ങളും അടിമവൃത്തിയെ കേന്ദ്രീകരിച്ചായിരുന്നു. ഗൃഹങ്ങളിലെ പണിയെല്ലാം അടിമകള്‍ ചെയ്തുവന്നു. നൂല് നൂല്ക്കുന്നതും തുണി നെയ്യുന്നതും അടിമകള്‍തന്നെ. സ്കൂളില്‍ പോകുന്ന കുട്ടികളുടെ മേല്നോട്ടം വൃദ്ധരായ അടിമകള്‍ (Paidagogoi) നടത്തി. യജമാനത്തിയും പെണ്‍മക്കളും നഗരത്തിലേക്കു പോകുമ്പോള്‍ അകമ്പടിസേവിച്ചു. വിശ്വസ്തരായ അടിമകള്‍ യജമാനന്റെ കാര്യസ്ഥന്‍മാരായി. പെരിക്ലിസിന്റെ എസ്റ്റേറ്റ് മുഴുവന്‍ നോക്കി നടത്തിയിരുന്നത് അദ്ദേഹത്തിന്റെ അടിമയായിരുന്നു. ആഥന്‍സ് നഗരത്തിലെവിടെയും അടിമകളെ കാണാമായിരുന്നു. ചില ചെറിയ തൊഴില്‍ ശാലകളില്‍ അടിമകളും യജമാനന്‍മാരും ഒന്നിച്ചു പണി ചെയ്തു. വേറെ ചിലവ അടിമകള്‍തന്നെ നടത്തുകയും വരുമാനത്തില്‍ ഒരുഭാഗം തങ്ങളെടുത്തിട്ട് ബാക്കി യജമാനന്‍മാര്‍ക്ക് കൊടുക്കുകയും ചെയ്തിരുന്നു.

ഗവണ്‍മെന്റുകള്‍ക്കും അടിമകളുണ്ടായിരുന്നു. തുറമുഖങ്ങളും റോഡുകളും മറ്റു പൊതുമരാമത്തുകളും നാണയമടിക്കലും നിര്‍വഹിച്ചിരുന്നത് അടിമകളായിരുന്നു. ആഥന്‍സിലെ പൊലീസുകാര്‍ സിതിയന്‍വില്ലാളികളായിരുന്നു; ആരാച്ചാരന്‍മാരും സഹായികളും അടിമകള്‍ തന്നെ. ഗവണ്‍മെന്റ് ഖനികളില്‍ തൊഴില്‍ ചെയ്തിരുന്നതും അടിമകളാണ്. ധാരാളം അടിമകള്‍ ഉണ്ടായിരുന്ന പ്രമാണിമാര്‍ അടിമകളെ വാടകയ്ക്കുകൊടുത്തിരുന്നു.

ഗ്രീസിലെ അടിമകള്‍ക്ക് നിയമപരമായ ചില സംരക്ഷണങ്ങളുണ്ട്. മിക്ക അടിമകള്‍ക്കും ചില്ലറ വേതനം കിട്ടിയിരുന്നു. നല്ല പണിക്കാര്‍ അവരുടെ വിമോചനത്തിനുവേണ്ട പണം സമ്പാദിച്ചിരുന്നു. അടിമയെ കൊല്ലാന്‍ ഉടമയ്ക്ക് അവകാശമില്ല.

യജമാനന്‍ ദുസ്സഹമായ രീതിയില്‍ ദ്രോഹിച്ചാല്‍ മജിസ്റ്റ്രേറ്റ് മുന്‍പാകെ സങ്കടം ബോധിപ്പിക്കാന്‍ അടിമയ്ക്കവകാശമുണ്ട്. യവനന്‍മാരുടെ മതപരമായ കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിന് അടിമകള്‍ക്കവകാശമില്ല. അവര്‍ക്ക് അവരുടെതായ ഉത്സവങ്ങളുണ്ട്. മെരുക്കുവാന്‍ പ്രയാസമുള്ള അടിമകളെ, പ്രത്യേകിച്ച് ദൂരദേശങ്ങളില്‍ പണിയെടുക്കുന്നവരെ, ചങ്ങലയിട്ട് ബന്ധിക്കുന്ന പതിവ് ഗ്രീസില്‍ നിലനിന്നിരുന്നു. യജമാനന്‍മാരുടെ ക്രൂരമായ മര്‍ദനത്തില്‍നിന്ന് രക്ഷ നേടുന്നതിന് അടിമകള്‍ക്ക് ചില കാവുകളും ക്ഷേത്രങ്ങളും രക്ഷാസങ്കേതങ്ങളും ഉണ്ടായിരുന്നു.

യജമാനന്‍മാരുമായുള്ള കരാര്‍പ്രകാരമോ, മരണപത്രംവഴിയോ, ക്ഷേത്രങ്ങളിലേക്ക് വഴിപാടുകൊടുത്തോ അടിമയ്ക്ക് വിമുക്തനാകാം. എന്നാല്‍ വിമുക്തനായ അടിമയ്ക്ക് പൗരത്വം കിട്ടുകയില്ല; അവന്റെ നില വിദേശിയായ ഒരു കുടിയേറ്റക്കാരന്റെതു മാത്രമാണ്.

(iii) റോമില്‍. ഗ്രീസിലെപ്പോലെയാണ് പ്രാചീനറോമിലും അടിമത്തം വളര്‍ന്നത്. പില്ക്കാലത്ത് വലിയ ഒരു സാമ്രാജ്യമായി വികസിച്ചതിനുശേഷവും അടിമത്തമെന്ന ഏര്‍പ്പാട് അതിന്റേതായ നിയമാവലിയോടുകൂടി ബൃഹത്തായ ഒരു പ്രസ്ഥാനമായി നിലനിന്നു. റോമിന്റെ സൈനികബലം വര്‍ധിച്ചതനുസരിച്ച് അവിടത്തെ പ്രമാണിമാരുടെ ഭൂസ്വത്തുക്കള്‍ വര്‍ധിക്കുകയും അവര്‍ യുദ്ധത്തില്‍ പിടിച്ച അടിമകളുടെ എണ്ണവും പ്രയോജനവും കൂടിവരികയും ചെയ്തു. യുദ്ധത്തില്‍ പിടിച്ച അടിമകളില്‍ ഇന്നത്തെ ഇംഗ്ളണ്ട്, ഫ്രാന്‍സ്, ജര്‍മനി, യൂഗോസ്ളാവിയ മുതലായ രാജ്യങ്ങളിലെ ആദിമനിവാസികള്‍ ആയിരക്കണക്കിനുണ്ടായിരുന്നു. കമ്പോളത്തില്‍ വില്ക്കപ്പെട്ട അടിമകളായിരുന്നു ഭൂരിഭാഗവും. കടംവീട്ടാന്‍ സ്ഥലം വിറ്റവരും ചെറുപ്പത്തില്‍ ദരിദ്രരായ മാതാപിതാക്കളാല്‍ വില്ക്കപ്പെട്ടവരും അടിമകളുടെ സംഖ്യ വര്‍ധിപ്പിച്ചു. ഗ്രീസിലെപ്പോലെ റോമിലും പൊതു അടിമകളും സ്വകാര്യ അടിമകളും ഉണ്ടായിരുന്നു. 1,000-ന് മേല്‍ 4,000 വരെ അടിമകളുള്ള സ്വകാര്യഉടമകള്‍ റോമിലും പരിസരത്തുള്ള ചെറുനഗരങ്ങളിലുമുണ്ടായിരുന്നു. യജമാനന്റെ ദാസസംഘത്തിനു രണ്ടു വിഭാഗങ്ങളുണ്ട്: പുറംപണിക്കുള്ളവര്‍, അകംപണിക്കുള്ളവര്‍ (ഏതാണ്ട് സാമൂതിരിപ്പാടിന്റെ പുറത്തു ചേര്‍ന്ന നായര്‍, അകത്തു ചേര്‍ന്ന നായര്‍ എന്ന പോലെ). അക്ഷരാഭ്യാസമുള്ള അടിമകള്‍ ധാരാളം ഉണ്ടായിരുന്നതുകൊണ്ട് കണക്കെഴുത്ത്, ഗ്രന്ഥശാലസൂക്ഷിപ്പ്, വൈദ്യം, സംഗീതം, നൃത്തം, അധ്യാപനം എന്നിങ്ങനെയുള്ള തൊഴിലുകളിലും അകം പണിക്കാരായ അടിമകള്‍ ഏര്‍പ്പെട്ടിരുന്നു. എ.ഡി. 35-ല്‍ ഇറ്റലിയില്‍ ഏകദേശം 201 ലക്ഷം അടിമകള്‍ ഉണ്ടായിരുന്നുവെന്നും ആകെ ജനസംഖ്യയില്‍ പകുതിയിലധികം ഇവരായിരുന്നുവെന്നും കണക്കാക്കിയിട്ടുണ്ട്.

ആദ്യകാലത്ത് റോമിലെ അടിമകള്‍ക്ക് അവകാശങ്ങള്‍ ചുരുങ്ങിയതോതിലെ ഉണ്ടായിരുന്നുള്ളു. അവര്‍ക്ക് വിവാഹത്തിനവകാശമില്ല. അടിമകളെ ചങ്ങലകൊണ്ട് കെട്ടിയിടുന്ന പതിവും പലയിടങ്ങളിലും ഉണ്ടായിരുന്നു. വയസ്സായ അടിമകളെ ഏസ്കുലാപിയസ് ദ്വീപില്‍ ചാവാന്‍ തള്ളിക്കളയുക എന്ന പതിവും ഉണ്ടായിരുന്നു. ക്രമേണ അടിമകളുടെ സ്ഥിതി മെച്ചപ്പെട്ടു. ഉടമസ്ഥന് ഒരു തുക കൊടുത്തോ ഉടമയുടെ പ്രീതി സമ്പാദിച്ച് അയാളുടെ വില്പത്രം വഴിക്കോ അടിമയ്ക്ക് വിമോചനം സമ്പാദിച്ച് ഉടമയുടെ ക്ളയന്റ് സ്ഥാനത്തേക്ക് ഉയരാനുള്ള സാധ്യത പില്ക്കാലത്ത് വര്‍ധിച്ചുവന്നു. അടിമകള്‍ക്ക് നല്ല സ്ഥാനം കിട്ടുവാനും കഴിഞ്ഞു. 20-ാം ശ.മുതല്‍ അടിമകളുടെ അവകാശങ്ങളും നിയമപരമായ നിലയും പിന്നെയും മെച്ചപ്പെട്ടു.

3-ാം ശ.-ത്തിലും അതിനുശേഷവും റോമന്‍ സാമ്രാജ്യത്തിലേക്ക് യുദ്ധംവഴി അടിമകളുടെ വരവ് നിലച്ചതിനാല്‍ കൃഷിയും മറ്റു പ്രവൃത്തികളും ചെയ്യുന്ന അടിമകളുടെ വിലയും പ്രയോജനവും വര്‍ധിച്ചു. വിദേശാക്രമണം ഭയപ്പെട്ടിരുന്ന അവസരത്തില്‍ സ്വതന്ത്രരായ പാട്ടക്കൃഷിക്കാരെ (coloni) അവരുടെ ഭൂമിയുമായി ദൃഢബന്ധത്തിലേര്‍പ്പെടുത്തേണ്ടത് ആവശ്യമായിവന്നു. വലിയ എസ്റ്റേറ്റുകളില്‍ പണിയെടുത്തിരുന്ന അടിമകള്‍ ക്രമേണ പാട്ടക്കാരായി. അടിമകളെ കൈമാറ്റം ചെയ്യുന്ന പതിവ് നിലച്ചതോടെ പാട്ടക്കാരും അടിമകളും തമ്മില്‍ കാര്യമായ വ്യത്യാസം ഇല്ലാതെയായി. അവരെല്ലാവരും അടിയാന്‍മാരായി (Serfs). പ്രാചീന റോമില്‍ അടിമത്തത്തിനെതിരെ ഒരടിമയായിരുന്ന സ്പാര്‍ട്ടാക്കസിന്റെ നേതൃത്വത്തില്‍ നടന്ന വിപ്ളവം ചരിത്രപ്രസിദ്ധമാണ്.

5. ഇന്ത്യയില്‍. വെങ്കലയുഗത്തില്‍, അതായത് ഹാരപ്പാസംസ്കാരം നിലവിലുണ്ടായിരുന്ന കാലത്ത് സിന്ധു നദീതടനഗരങ്ങളില്‍ അടിമത്തം ഉണ്ടായിരുന്നുവെന്ന് ഉറപ്പിച്ചുപറയാന്‍ നിവൃത്തിയില്ല.സമകാലീനസുമേറിയയില്‍ അടിമത്തം ഉണ്ടായിരുന്നുവെന്നതുകൊണ്ട് മോഹന്‍ജദാരോയില്‍ അടിമത്തം ഉണ്ടാകണമെന്നില്ല. കൂലിലൈന്‍ പോലെയുള്ള ചില കെട്ടിടങ്ങളും അടുത്തുതന്നെ ഉലകളും ഉണ്ടായിരുന്നുവെന്ന ഏക വസ്തുതയില്‍നിന്ന് ആണ് അടിമത്തം അവിടെ ഉണ്ടായിരുന്നുവെന്ന് ചിലര്‍ ഊഹിക്കുന്നത്. വൈദികകാലത്ത് 'ദസ്യുക്കള്‍' എന്നു പറഞ്ഞുവന്നിരുന്നവര്‍ അടിമകളായിരിക്കാം. തുര്‍ക്കിസ്താനിലെ പ്രാചീനാര്യര്‍ അവര്‍ക്കുതൊട്ടു തെ. താമസിച്ചിരുന്ന ഇരുണ്ട വര്‍ഗക്കാരെ 'ദഹായ്' എന്നു പറഞ്ഞുവന്നിരുന്നു. സ്ളാവ് (Slav) എന്ന കിഴക്കന്‍ യൂറോപ്യന്‍ ജനതയുടെ പേര് ഇംഗ്ളീഷില്‍ സ്ളേവ് (Slave) ആയതുപോലെ ദഹായ് അല്ലെങ്കില്‍ ദാസന്‍ എന്ന പദത്തിന് മാറ്റം സംഭവിച്ചിരിക്കാം. ആര്യന്‍മാരും അനാര്യന്‍മാരും ആയ ദാസന്‍മാരെയും ദാസിമാരെയുംപറ്റി പരാമര്‍ശങ്ങള്‍ ഋഗ്വേദത്തില്‍ കാണാം. ശൂദ്രന്‍മാരുടെ ജാതിധര്‍മമായിരുന്നു ദ്വിജാദികളുടെ സേവനമെങ്കിലും അവര്‍ അടിമകളല്ലെന്നുതന്നെയായിരുന്നു മനുവിന്റെ വിധി. അടിമകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതില്‍ കുറവു വരുത്തരുതെന്നും അവരെ ശിക്ഷിക്കുമ്പോള്‍ തലയ്ക്കടിക്കരുതെന്നും സ്മൃതികാരന്‍മാര്‍ ഉപദേശിക്കുന്നുണ്ട്. മഹാഭാരതത്തിലും ദാസന്‍മാരെയും ദാസിമാരെയും, മഹര്‍ഷിമാര്‍ക്കും ബ്രാഹ്മണര്‍ക്കും രാജാക്കന്‍മാര്‍ ദാനമായി കൊടുക്കുന്നത് വര്‍ണിച്ചിട്ടുണ്ട്. ഈ ദാസീദാസന്‍മാര്‍ ഒരുതരം മൂലധനംതന്നെ ആയിരുന്നിരിക്കണം.

ബി.സി. 4-ാം ശ.-ത്തില്‍ ഇന്ത്യയിലുണ്ടായിരുന്ന ഗ്രീക് സ്ഥാനപതി മെഗാസ്തനീസ് ഇന്ത്യയില്‍ അക്കാലത്ത് അടിമത്തമില്ലായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രീസിലെ വിപുലമായ അടിമസമ്പ്രദായം കണ്ടുപരിചയമുള്ള മെഗാസ്തനീസിന് ഇന്ത്യയിലെ ദാക്ഷിണ്യപൂര്‍ണമായ അടിമത്തം ശരിക്കും അടിമത്തമല്ലെന്ന് തോന്നിയിരിക്കാം.

(i) അര്‍ഥശാസ്ത്രത്തിലെയും സ്മൃതികളിലെയും പരാമര്‍ശങ്ങള്‍. എങ്ങനെയാണ് മൌര്യകാലത്ത് ദാസ്യം (അടിമത്തം) നിയന്ത്രിച്ചിരുന്നതെന്ന് കൌടില്യന്റെ അര്‍ഥശാസ്ത്രത്തില്‍ ദാസകര്‍മകരകല്പമെന്ന 13-ാം അധ്യായത്തില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. അക്കാലത്തെ അടിമത്തത്തിന്റെ പൂര്‍ണരൂപം ഈ അധ്യായംകൊണ്ടു കിട്ടുന്നില്ലെങ്കിലും അടിമകളുടെ ചില മാനുഷികാവശ്യങ്ങള്‍ സമ്മതിക്കേണ്ടതാണെന്ന അഭിപ്രായം കൌടില്യനുണ്ടായിരുന്നുവെന്ന് ഇതു തെളിയിക്കുന്നു. യുദ്ധത്തില്‍ പിടിക്കപ്പെട്ടവര്‍ (ധ്വജഹൃത), തന്നെത്താന്‍ വിറ്റവര്‍ (ആത്മവിക്രയി), ദാസിക്കു ജനിച്ചവര്‍ (ഉദരദാസ), ക്രീതന്‍, ലബ്ധന്‍, ദണ്ഡപ്രണീതന്‍ (നിയമവിധിപ്രകാരം അടിമയാക്കപ്പെട്ടവന്‍), ആഹിതകന്‍ (പണയമായി വന്നവന്‍) എന്നീ വിവിധതരത്തിലായിരുന്നു ദാസന്‍മാര്‍. മര്യാദവില മടക്കിക്കൊടുത്താല്‍ ദാസന് സ്വതന്ത്രനാകാം. ഈ അവകാശം യുദ്ധത്തില്‍ പിടിക്കപ്പെട്ട ദാസനും ഉണ്ടായിരുന്നു. കുട്ടികളെ വില്ക്കുന്ന (മ്ളേച്ഛരൊഴികെയുള്ള)വര്‍ ശിക്ഷാര്‍ഹരായിരുന്നു; ആര്യന്‍മാരെ അടിമകളാക്കരുത് എന്നായിരുന്നു അര്‍ഥശാസ്ത്രത്തിലെ വിധി. കുട്ടികളെ വില്ക്കുന്ന ബന്ധുവിന് കുട്ടികളുടെ ജാതിയനുസരിച്ച് 48, 36, 24, 12 പണമായിരുന്നു പിഴ. ഒരന്യനാണ് കുട്ടിയെ വിറ്റതെങ്കില്‍ ചമ്മട്ടികൊണ്ടടിക്കുക എന്നതുവരെയുള്ള വന്‍ശിക്ഷയ്ക്ക് അവന്‍ വിധേയനാകണം. ദാസികളുടെ ചാരിത്രഭംഗം ചെയ്യുന്നവര്‍ക്ക് പലവിധ ശിക്ഷകളും കൌടില്യന്‍ വിധിച്ചിരുന്നു. ഉദാ: 'നിഷ്ക്രയാനുരൂപയായ (ദാസ്യമോചനം ചെയ്യത്തക്ക) ദാസിയെ പ്രകര്‍മം ചെയ്യുന്നവന് പന്ത്രണ്ടു പണം ദണ്ഡം'. 'ദാസന്റെയോ ദാസിയുടെയോ അദാസികളായുള്ള മകളെ പ്രകര്‍മം ചെയ്യുന്നവന് ഇരുപത്തിനാലു പണം ദണ്ഡം.' ആഹിതദാസി (ഒറ്റിപ്പെണ്ണ്)യെക്കൊണ്ട് നഗ്നയായിരുന്നു കുളിപ്പിക്കുക, അവളെ മാനഭംഗപ്പെടുത്തുക ഇവയൊക്കെ കുറ്റകരമായിരുന്നു. കൊട്ടാരങ്ങളില്‍ ധാരാളം ദാസന്‍മാരും ദാസിമാരും ഉണ്ടായിരുന്നു. സ്വഭാവദൂഷ്യം മൂലം സമുദായഭ്രഷ്ടരായ സ്ത്രീകള്‍ക്ക് ദാസികളാകുക എന്നതായിരുന്നു അവസാനത്തെ ഗതി.

കൗടലീയത്തില്‍ കാണാത്ത ഏഴെട്ടുതരം ദാസന്‍മാരെപ്പറ്റി നാരദസ്മൃതിയില്‍ പറയുന്നുണ്ട്. അവരില്‍ മുഖ്യന്‍മാര്‍ അനാകാലഭൃതന്‍ (ക്ഷാമംകൊണ്ട് അടിമയായവന്‍), പണേജിതന്‍ (പന്തയത്തില്‍ കിട്ടിയവന്‍), പ്രവ്രജ്യാവസീതന്‍ (സന്ന്യാസത്തില്‍നിന്ന് പിന്‍മാറിയവന്‍), ദാസിയെ കാമിച്ച് ദാസ്യം സ്വീകരിച്ചവന്‍ എന്നീ തരങ്ങളാണ്. ദാസിക്ക് യജമാനനാല്‍ സന്തതികളുണ്ടായാല്‍ അവര്‍ക്കെല്ലാം സ്വാതന്ത്ര്യത്തിനവകാശമുണ്ടെന്നാണ് കൗടില്യന്റെയും കാത്ത്യായനന്റെയും വിധി. അടിമയ്ക്ക് സ്വത്തവകാശമാവാമെന്ന് കൌടില്യനും പാടില്ലെന്നു കാത്ത്യായനനും അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും താഴ്ന്ന ജാതികളും അടിമകളും തമ്മില്‍ കാലക്രമേണ വ്യത്യാസങ്ങള്‍ കുറഞ്ഞുവന്നു. പഞ്ചാബിലെ ശൂദ്രരുടെ അനുപാതം വളരെ ഉയര്‍ന്നതാണ്. ആര്യരും അനാര്യരും നേരിട്ട് സംഘട്ടനം നടന്ന പ്രദേശങ്ങളില്‍ ആദ്യത്തേത് അവിടെയാണ്. ബ്രാഹ്മണരുടെ കണക്കുകൂട്ടലില്‍, ദ്രാവിഡദേശങ്ങളിലെ അബ്രാഹ്മണര്‍, അതായത് 90 മുതല്‍ 95ശ.മാ. ദാക്ഷിണാത്യരും ശൂദ്രരാണ്. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ശൂദ്രര്‍ സമന്‍മാരല്ല. സ്മൃതികാരന്‍മാര്‍ വിവരിച്ച സാമുദായികവ്യവസ്ഥകളല്ല പ്രാചീനദാക്ഷിണാത്യപ്രദേശങ്ങളിലുണ്ടായിരുന്നത്.

ദക്ഷിണേന്ത്യയിലെ അടിമസമ്പ്രദായത്തിന് എത്ര പഴക്കമുണ്ടെന്ന് പറയാന്‍ പ്രയാസമാണ്. പണിയര്‍, പറയര്‍, പുലയര്‍, ചെറുമര്‍, പള്ളര്‍ മുതലായ ആദിമനിവാസികളെ ഓരോ ദേശങ്ങളിലെ പ്രമാണിമാര്‍ കീഴടക്കി ബലം പ്രയോഗിച്ച് അടിമകളാക്കിയിരിക്കണം എന്ന അനുമാനം ശരിയായിരിക്കണം. അടിമവ്യക്തികള്‍ക്കുപകരം, പ്രധാനതൊഴിലായ കൃഷിപ്പണിക്കായി അടിമജാതികള്‍തന്നെ ഇവിടെ ഉണ്ടായിവന്നു. ദക്ഷിണേന്ത്യയിലെ അടിമജാതിക്കാര്‍ക്ക് അന്നന്നത്തെ ഭക്ഷണത്തിനല്ലാതെ നാളത്തെ ഭക്ഷണത്തിനുള്ള വഴികൂടി തടയുന്നതിനുള്ള വ്യഗ്രതയാണ് ജാതിവ്യവസ്ഥയില്‍ കാണുക.

അടിമജാതികള്‍ ഉണ്ടായിരുന്നതുകൊണ്ട്, അല്പാല്പം കൈമാറ്റങ്ങളല്ലാതെ വന്‍തോതിലുള്ള അടിമവ്യാപാരം ഇന്ത്യയിലുണ്ടായിരുന്നില്ല. ഗ്രീസില്‍നിന്നും റോമില്‍നിന്നും അടിമകളെ തമിഴ്‍നാട്ടിലേക്ക് ഇറക്കുമതി ചെയ്തിരുന്നുവെന്ന കവിപ്രസ്താവനകളിലെ അതിശയോക്തി നീക്കിയാല്‍, ചില രാജാക്കന്‍മാര്‍ അവരുടെ ആര്‍ഭാടത്തിനുവേണ്ടി കുറച്ചു വിദേശീയ അടിമകളെ വാങ്ങിയെന്ന വസ്തുതമാത്രം അവശേഷിക്കും. കോവിലുകളും മഠങ്ങളും കൃഷിക്കാരും അടിമകളെ വാങ്ങിയിരുന്നു എന്നതിന് ശിലാശാസനങ്ങളില്‍ തെളിവുകളുണ്ട്. അടിമകളെ വില്ക്കുന്നവരില്‍നിന്ന് മധ്യകാലകേരളത്തില്‍ 'അടിമപ്പണം' എന്നു പേരുള്ള വില്പന നികുതി ചില രാജാക്കന്‍മാര്‍ പിരിച്ചിരുന്നു. അടിമകളെ തുറമുഖങ്ങളില്‍ വില്ക്കുന്ന പതിവ് ഇന്ത്യയില്‍ തുടങ്ങിയത് പറങ്കികളുടെ വരവിനുശേഷം മാത്രമായിരുന്നു.

(ii) കേരളത്തില്‍. തെ.ഇന്ത്യയിലെ, വിശേഷിച്ച് കേരളത്തിലെ അടിമത്തത്തെപ്പറ്റി വിശ്വസനീയമായ വിവരങ്ങളില്ല. 19-ാം ശ.-ത്തിന്റെ ആരംഭത്തില്‍ ഡോ. ബുക്കാനന്‍ മലബാറിലെ അടിമകളെപ്പറ്റി എഴുതിയിട്ടുള്ളതിന്റെ ചുരുക്കം ഇതാണ്. 'ചെറുമര്‍' ആണ് കൃഷിപ്പണിക്കാരില്‍ ഭൂരിഭാഗവും. ഉടമകളുടെ ജന്‍മസ്വത്താണവര്‍. ഭൂസ്വത്തിന്റെ ഒരു ഭാഗമായി അവരെ ഗണിക്കുന്നില്ല. അവരെ ഇഷ്ടപ്പടി കൈമാറാം. ഭര്‍ത്താവിനെയും ഭാര്യയെയും വേര്‍പിരിക്കരുതെന്ന് ഒരു പതിവുണ്ട്. കുട്ടികളെ തനിയെ വില്ക്കാം. പണിയെടുക്കാന്‍ പ്രാപ്തിയുള്ള ചെറുമന് രണ്ടിടങ്ങഴി നെല്ലാണ് ദിവസക്കൂലി... അടിമകളെ ജന്‍മമോ കാണമോ പാട്ടമോ ആയി കൈമാറാം. ഒരു ജോടി(ആണ് 1, പെണ്ണ് 1)യ്ക്ക് ജന്‍മവില 250-400 പണമാണ്. പാട്ടത്തിനാണെങ്കില്‍ പുരുഷന് 8 പണവും സ്ത്രീയ്ക്ക് 4 പണവും.

മറ്റു വസ്തുക്കള്‍ വില്ക്കുമ്പോള്‍ എഴുതുന്ന പ്രമാണങ്ങള്‍ അടിമകളെ വില്ക്കുമ്പോഴും വില്ക്കുന്നവന്‍ എഴുതിക്കൊടുത്തിരുന്നു. 17-ാം ശ.-ത്തിനു മുന്‍പുള്ള ആള്‍വിലയോലക്കരണങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതായറിവില്ല.

യവനസാമ്രാജ്യത്തിലും റോമാസാമ്രാജ്യത്തിലും യു.എസ്സിലും മറ്റും ഓരോ കാലഘട്ടത്തില്‍ അടിമകളുടെ സംഖ്യ കണക്കാക്കുവാന്‍ ചരിത്രകാരന്‍മാര്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങനെയൊരു ശ്രമം ഇന്ത്യയില്‍ നടന്നിട്ടില്ല. കേരളത്തില്‍ 19-ാം ശ.-ത്തിന്റെ മധ്യകാലത്താണ് അടിമകളുടെ സംഖ്യ നിര്‍ണയിക്കാന്‍ ചിലര്‍ ശ്രമിച്ചത്. 1857-ല്‍ മലബാര്‍ ജില്ലയിലെ പാലക്കാടു ഡിവിഷനില്‍ (വള്ളുവനാട്, പാലക്കാട്, പൊന്നാനി താലൂക്കുകള്‍) 89,000 അടിമകളും കൊച്ചിയില്‍ 1854-ല്‍ 60,000 അടിമകളും തിരുവിതാംകൂറില്‍ 1847-ല്‍ 160,000 അടിമകളും ഉണ്ടായിരുന്നുവെന്ന് അക്കാലത്തെ ചില പ്രസ്താവങ്ങളില്‍ കാണാം. ചിറയ്ക്കല്‍, കോട്ടയം, കോഴിക്കോട്, കുറുമ്പ്രനാട്, വയനാട് എന്നീ പഴയ മലബാര്‍ താലൂക്കുകളിലെ അടിമകളുടെ എണ്ണം ഏതാണ്ട് ഒരു ലക്ഷമെന്നു കണക്കുകൂട്ടിയാല്‍, 19-ാം ശ.-ത്തിന്റെ മധ്യകാലത്ത് ഏകദേശം 4.25 ലക്ഷം അടിമകള്‍ ഉണ്ടായിരുന്നുവെന്ന് കണക്കാക്കാം. ഇവരുടെ സന്തതികളാണ് ഇന്നു കേരളത്തില്‍ സ്വാഭാവികമായ ജനവര്‍ധന നിരക്കില്‍ 4.25 ലക്ഷം ജനങ്ങള്‍ 1850 മുതല്‍ 1960 വരെയുള്ള 110 വര്‍ഷക്കാലത്ത് 12.5 ലക്ഷത്തിലധികമാകേണ്ടതായിരുന്നു. എന്നാല്‍ വളരെയധികം ചെറുമര്‍, പുലയര്‍ മുതലായ അടിമജാതിക്കാര്‍ മതംമാറി അടിമത്തത്തില്‍നിന്ന് സ്വതന്ത്രരായതിനാല്‍ കേരളത്തില്‍ ദലിതരുടെ അനുപാതം ഇന്ന് ജനസംഖ്യയില്‍ 11ശ.മാ. മാത്രമാണ്. തമിഴ്‍നാട്ടില്‍ ദലിതര്‍ 18 ശ.മാ.വും ആന്ധ്രായില്‍ 15 ശ.മാവും ആകുന്നു. 1871-നും 1881-നും ഇടയ്ക്ക് മലബാര്‍ ജില്ലയില്‍ ഏകദേശം 40,000 ചെറുമര്‍ ഇസ്ലാംമതം സ്വീകരിച്ചിരിക്കണം എന്ന് 1881-ലെ മദ്രാസ് സെന്‍സസില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. അടിമത്തത്തിന്റെ രൂക്ഷതയില്‍നിന്ന് ചെറിയ തോതിലെങ്കിലുമുള്ള ആശ്വാസം മലബാറിലെ ചെറുമര്‍ മതപരിവര്‍ത്തനംകൊണ്ടു നേടി. തിരുവിതാംകൂറില്‍ ക്രിസ്തുമതത്തിലേക്കാണ് മതപരിവര്‍ത്തനം നടന്നത്.

6. ആധുനിക അടിമത്തം. എ.ഡി. 16-ാം ശ.-ത്തില്‍ യൂറോപ്യന്‍രാജ്യങ്ങളുടെ കോളനിവികസനം തുടങ്ങിയതോടുകൂടി അടിമത്തം ഒരു പുതിയ ഘട്ടത്തില്‍ പ്രവേശിച്ചു. വെസ്റ്റ് ഇന്തീസ്, തെ. അമേരിക്ക, വ. അമേരിക്ക എന്നീ പ്രദേശങ്ങളിലെല്ലാം കാടുവെട്ടി വന്‍ തോട്ടകൃഷി (കരിമ്പ്, പുകയില, പരുത്തി) ചെയ്യാന്‍ ആയിരക്കണക്കിന് ജോലിക്കാര്‍ ആവശ്യമായിവന്നു. പ്രയാസംകൂടാതെ മനുഷ്യരെ വാങ്ങാവുന്ന നാട് ആഫ്രിക്കയായിരുന്നു. ചെറിയ തോതില്‍ ആഫ്രിക്കയുടെ ഉത്തരഭാഗങ്ങളില്‍നിന്ന് റോമിലേക്കും വടക്കുപടിഞ്ഞാറുനിന്ന് സ്പെയിന്‍ മുതലായ രാജ്യങ്ങളിലേക്കും അടിമവ്യാപാരം ഇതിനുമുന്‍പ് ഉണ്ടായിരുന്നുവെങ്കിലും വളര്‍ന്നുവന്ന 'ഡിമാന്റ്' തൃപ്തിപ്പെടുത്തുന്നതിന് ആഫ്രിക്കയില്‍ നരനായാട്ടുതന്നെ വേണ്ടിവന്നു. ആഫ്രിക്കയിലെ നാടുവാഴികള്‍ അടിമക്കച്ചവടക്കുത്തകക്കാരായി. അയല്‍ രാജ്യങ്ങളുമായി യുദ്ധംചെയ്തും ചിലപ്പോള്‍ തങ്ങളുടെ പ്രജകളെത്തന്നെ പിടിച്ചും അടിമവ്യാപാരികളുടെ കപ്പല്‍ നിറയ്ക്കുവാന്‍ ആഫ്രിക്കന്‍ നാടുവാഴികളും മറ്റു ദല്ലാളികളും മടിച്ചില്ല. 1680 മുതല്‍ 1786 വരെ രണ്ടുകോടിയില്‍ കൂടുതല്‍ അടിമകള്‍ അമേരിക്കയിലും വെസ്റ്റ് ഇന്തീസിലും വില്ക്കപ്പെട്ടു. യു.എസ്സിലെ 1960-ലെ സെന്‍സസ് പ്രകാരം 19 കോടി നീഗ്രോകള്‍ ഉണ്ടായിരുന്നു. 1790-ല്‍ അവരുടെ സംഖ്യ 8 ലക്ഷവും 1860-ല്‍ 44 ലക്ഷവും ആയിരുന്നു. ഏറ്റവുമധികം യാതനകളനുഭവിച്ച അടിമകളുടെ സന്തതികളാണിവര്‍. ഇംഗ്ളണ്ട്, ഹോളണ്ട്, ഡെന്‍മാര്‍ക്ക്, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ നാടുകളെല്ലാം അടിമക്കച്ചവടംകൊണ്ട് ലാഭംനേടിയ രാജ്യങ്ങളാണ്. ഈ വ്യാപാരം നീണ്ടുനിന്ന മൂന്നു ശതാബ്ദങ്ങള്‍ യൂറോപ്യന്‍ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഏടുകളാണ്.

വിമോചനം. ഇംഗ്ളണ്ടിലും അമേരിക്കയിലും കൊളോണിയല്‍കാലത്ത് വെള്ളക്കാരുടെ ഇടയില്‍ നല്ല മനുഷ്യരും ഉണ്ടായിരുന്നു. എന്നാല്‍ ഭൂരിഭാഗം വെള്ളക്കാരും അവരുടെ മേധാവിത്വത്തിന്റെ ഒരു സ്വാഭാവികമായ അംശം മാത്രമാണ് നീഗ്രോജനങ്ങളുടെ സേവനം എന്ന് കരുതിയവരായിരുന്നു. ക്വേക്കര്‍ എന്ന ക്രൈസ്തവ സഭാവിഭാഗം ആദ്യംതന്നെ അടിമവ്യവസ്ഥയ്ക്കെതിരായിരുന്നു. ക്വേക്കര്‍മാര്‍ അടിമക്കച്ചവടവുമായി എന്തെങ്കിലും ബന്ധമുള്ളവരെ തങ്ങളുടെ സഭയില്‍നിന്നു പുറത്താക്കി (1776). അടിമത്തത്തിന്റെ നിര്‍മാര്‍ജനത്തിനുവേണ്ടി പ്രക്ഷോഭണം നടത്താന്‍ പല സമിതികളും ഇംഗ്ളണ്ടിലും അമേരിക്കയിലും രൂപീകരിക്കപ്പെട്ടു. ബ്രിട്ടിഷ് പാര്‍ലമെന്റില്‍ ഈ വിഷയം ആദ്യം ഉന്നയിച്ചതും പ്രക്ഷോഭണത്തിന് നേതൃത്വം നല്കിയതും വില്യം വില്‍ബര്‍ഫോര്‍സ് ആയിരുന്നു. ബ്രിട്ടിഷ് പാര്‍ലമെന്റ് 1807-ല്‍ അടിമക്കച്ചവടം തടയുന്നതിനുള്ള നിയമം പാസ്സാക്കി. ഡെന്‍മാര്‍ക്ക് 1792-ല്‍ അടിമക്കച്ചവടം നിര്‍ത്തലാക്കി. 1878-ല്‍ ഫ്രാന്‍സും 1815-ല്‍ പോര്‍ച്ചുഗലും അടിമക്കച്ചവടം തങ്ങളുടെ കോളനികളില്‍ തടഞ്ഞു.

അടിമക്കച്ചവടം നിര്‍ത്തിയതിനെത്തുടര്‍ന്ന് നാനാദേശങ്ങളിലുമുള്ള അടിമകളുടെ സ്ഥിതി നന്നാക്കുന്നതിനും അവര്‍ക്കു വിമോചനം കൊടുക്കുന്നതിനുമുള്ള ശ്രമങ്ങള്‍ വില്‍ബര്‍ ഫോര്‍സ് മുതലായവര്‍ തുടങ്ങി. 1838-ല്‍ ബ്രിട്ടിഷ് ഗവണ്‍മെന്റ് അടിമസമ്പ്രദായം തന്നെ നിര്‍ത്തുന്ന നിയമം പാസ്സാക്കി. 1878-ല്‍ പോര്‍ത്തുഗലും 1863-ല്‍ ലന്തയും 1827-ല്‍ മെക്സിക്കോയും ഇതേമാതിരിയുള്ള നിയമങ്ങള്‍ പാസ്സാക്കിയിരുന്നു.

യു.എസ്സിലെ പല സ്റ്റേറ്റുകളും 1777 മുതല്‍ അടിമത്തം നിര്‍ത്തലാക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇവയ്ക്ക് അടിമകളെ വ. നിന്ന് തെക്കന്‍ സ്റ്റേറ്റുകളിലേക്ക് മാറ്റുക എന്ന ഫലമേ ഉണ്ടായുള്ളു. അവിടെ പള്ളിക്കാരും പാതിരിമാരും അടക്കം എല്ലാ വെള്ളക്കാരും അടിമവിമോചനത്തിനെതിരായിരുന്നു. തെക്കും വടക്കും തമ്മിലുള്ള ഈ വൈപരീത്യം അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിലും പ്രസിഡന്റ് ലിങ്കന്റെ ജീവബലിയിലും അവസാനിച്ചു. 1863-ല്‍ അമേരിക്കന്‍ നീഗ്രോ അടിമകള്‍ക്ക് വിമോചനം ലഭിച്ചു. ഇതിനായുള്ള ഭരണഘടനാമാറ്റം 1865-ലാണ് പാസ്സാക്കിയത്. അമേരിക്കന്‍ നീഗ്രോകളുടെ ദേശീയതാ-പൌരത്വാവകാശസമരം ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

പറങ്കികളും മറ്റു യൂറോപ്യരും തുടങ്ങിയ അടിമക്കച്ചവടത്തില്‍ കേരളീയരും വ്യാപൃതരായിരുന്നു. പരമ്പരാഗതമായ അടിമകളല്ലാതെ മറ്റുള്ള തിരുവിതാംകൂര്‍ പ്രജകളെ നാട്ടിനകത്തോ പുറംരാജ്യങ്ങളിലോ വിപണനം ചെയ്യുന്നതു റാണി ലക്ഷ്മീബായി 1811-ല്‍ തടഞ്ഞു. ബ്രിട്ടിഷ് ഇന്ത്യന്‍ ഗവണ്‍മെന്റ് 1843-ല്‍ അടിമസമ്പ്രദായം നിര്‍ത്തലാക്കി. കൊച്ചി 1854-ലും തിരുവിതാംകൂര്‍ 1855-ലും അടിമസമ്പ്രദായം നിര്‍ത്തല്‍ ചെയ്തു. 'ബഹുമാനപ്പെട്ട കമ്പനിയാരുടെ വിസ്തീര്‍ണമേറിയ രാജ്യങ്ങളിലൊള്ള അടിമകള്‍ അനുഭവിച്ചുവരുന്ന ഗുണങ്ങള്‍ ഇവിടെയുള്ള അടിമകള്‍ക്കും ഉണ്ടാകേണ്ടതുകൊണ്ട്' ഇന്നാട്ടിലെ(തിരുവിതാംകൂര്‍) അടിമകള്‍ക്കും നിയമപരമായ വിമോചനം നല്കി. നോ: അടിമത്ത നിരോധന പ്രസ്ഥാനം

(ഡോ. എ. അയ്യപ്പന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍