This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടവി ബാപിരാജു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:42, 17 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അടവി ബാപിരാജു (1895 - 1952)

തെലുഗുസാഹിത്യകാരന്‍. ചിത്രകാരന്‍, കവി, ഗാനരചയിതാവ്, കഥാകൃത്ത്, നോവലിസ്റ്റ് എന്നീ പല നിലകളിലും ഇദ്ദേഹം പ്രസിദ്ധി നേടിയിട്ടുണ്ട്. ഗോദാവരി ജില്ലയില്‍പ്പെട്ട എലൂരു എന്ന ഗ്രാമത്തില്‍ 1895-ല്‍ ജനിച്ച ബാപിരാജു, രാജമുന്ദ്രി കോളജില്‍ പഠിച്ചു ബിരുദം നേടി.

രാജമുന്ദ്രി കോളജിന്റെ പ്രിന്‍സിപ്പലും മികച്ച കലാകാരനും കഥാകൃത്തുമായിരുന്ന ദാസ്‍വാള്‍ഡ് കൂന്‍ദ്രിയുടെ സമ്പര്‍ക്കം ബാപിരാജുവിന്റെ വ്യക്തിത്വവികാസത്തിന് വളരെ സഹായകമായിത്തീര്‍ന്നു. ഗായകന്‍, ഗാനരചയിതാവ്, ചിത്രകാരന്‍ എന്നീ നിലകളിലായിരുന്നു ആദ്യകാലത്ത് ബാപിരാജു പ്രസിദ്ധനായിത്തീര്‍ന്നത്. സാഹിത്യകാരന്മാരായ കവികൊണ്ടലവേങ്കടറാവുവിന്റെയും ചിത്രകാരനായ ദാമര്‍ല രാമറാവുവിന്റെയും പ്രേരണയും പ്രോത്സാഹനവും നിമിത്തം കവിതാരചനയിലേക്ക് ഇദ്ദേഹം തിരിഞ്ഞു. തെലുഗുസാഹിത്യത്തില്‍ കാല്പനിക പ്രസ്ഥാനം വികസിച്ചുതുടങ്ങിയിരുന്ന ആ ഘട്ടത്തില്‍ ബാപിരാജുവിന്റെ കലാസൃഷ്ടികള്‍ക്ക് സാര്‍വത്രികമായ സ്വാഗതം ലഭിച്ചു.

സൗന്ദര്യപൂജയും സത്യാന്വേഷണവുമാണ് ഇദ്ദേഹത്തിന്റെ കവിതകളുടെ ഊടും പാവും. സമസൃഷ്ടിസ്നേഹവും ദേശീയബോധവും ഈ കവിതകളില്‍ തിരതല്ലുന്നു. ഇത്തരത്തിലുള്ള 72 കവിതകളുടെയും ഏതാനും ഗാനങ്ങളുടെയും സമാഹാരമാണ് ശശികല എന്ന കൃതി.

കഥാകൃത്ത് എന്ന നിലയിലും ബാപിരാജു ശ്രദ്ധേയനാണ്. കലാകാരന്‍മാരുടെ ജീവിതത്തെയും അവരുടെ സൗന്ദര്യദര്‍ശനത്തെയും കേന്ദ്രീകരിച്ചുകൊണ്ട് ഇദ്ദേഹം നിരവധി കഥകള്‍ രചിച്ചിട്ടുണ്ട്. സൗന്ദര്യതൃഷ്ണയും ദാര്‍ശനികചിന്തയും സാംസ്കാരികബോധവും എല്ലാ കഥകളിലും പ്രതിഫലിക്കുന്നു. ശിലാകന്യക, അഞ്ജലി, രാഗമാലിക, തരംഗിണി എന്നീ കഥാസമാഹാരങ്ങള്‍ തെലുഗു സാഹിത്യത്തിലെ എണ്ണപ്പെട്ട കൃതികളാണ്.

തെലുഗുവിലെ ആധുനികകാലത്തെ ഏറ്റവും വലിയ നോവലിസ്റ്റായ വിശ്വനാഥസത്യനാരായണയുടെ സമശീര്‍ഷനാണ് ബാപിരാജു. ഇദ്ദേഹത്തിന്റെ നാരായണറാവു, നരുഡു, ഗോണഗണറെഡ്ഡി എന്നീ സാമൂഹ്യനോവലുകളും ഹിമബിന്ദു എന്ന ചരിത്രനോവലും തെലുഗു നോവല്‍സാഹിത്യത്തില്‍ ഒരു വഴിത്തിരിവിനെ കുറിക്കുന്നു. പാശ്ചാത്യ കാല്പനിക നോവലുകളിലെ സാങ്കേതികരീതികളും ബാപിരാജു തന്റെ നോവലുകളില്‍ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ശില്പ സൗകുമാര്യത്തിലും ആശയഗാംഭീര്യത്തിലും ഒരുപോലെ ശ്രദ്ധ ചെലുത്തി നോവലുകള്‍ രചിച്ച അപൂര്‍വം ചിലരില്‍ ഒരാളാണ് ബാപിരാജു. ഇദ്ദേഹത്തിന്റെ ഹിമബിന്ദു എന്ന ചരിത്രാഖ്യായികയ്ക്ക് ലഭിച്ചിടത്തോളം അംഗീകാരം മറ്റൊരു നോവലിനും ആന്ധ്രയില്‍ ലഭിച്ചിട്ടില്ലെന്നു പറയാം. ശാതവാഹനകാലഘട്ടത്തിലെ രാഷ്ട്രനീതി, ധാര്‍മികവും സാമുദായികവും നീതിന്യായപരവുമായ സവിശേഷതകള്‍, സാമ്രാജ്യവിസ്തൃതിക്കുവേണ്ടി രാജാക്കന്‍മാര്‍ തമ്മില്‍ നടത്തിയ സംഘട്ടനങ്ങള്‍, മതപരമായ അസഹിഷ്ണുതയില്‍നിന്നുളവാകുന്ന സംഘര്‍ഷങ്ങള്‍, സൈനിക സംവിധാനം, ക്ഷേത്രകല, രാജവീഥികള്‍, ചികിത്സാവിധികള്‍, നഗരനിര്‍മാണരീതികള്‍, സ്ത്രീകള്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം, ബൗദ്ധധര്‍മാവലംബികളുടെ ആധിക്യം എന്നീ വിവിധവിഷയങ്ങളിലേക്ക് വെളിച്ചം വീശുന്ന കൃതിയാണ് ഹിമബിന്ദു. ഈ നോവലില്‍ ഉദാത്തമായ ആദര്‍ശപ്രേമം വര്‍ണിക്കപ്പെട്ടിരിക്കുന്നു. 1952-ല്‍ അടവി ബാപിരാജു നിര്യാതനായി.

(അഡപ്പ രാമകൃഷ്ണറാവു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍