This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അജ്ഞേയതാവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അജ്ഞേയതാവാദം

Agnosticism

അനുഭവാതീതമായ ഒന്നിനെയും പറ്റി അറിയുക സാധ്യമല്ല എന്ന സിദ്ധാന്തം. ഈ സിദ്ധാന്തത്തില്‍ വിശ്വസിച്ചിരുന്നവരില്‍ ഭാരതീയരും പാശ്ചാത്യരുമായ ദാര്‍ശനികന്‍മാരുള്‍പ്പെടുന്നു. ചാര്‍വാകന്‍മാരില്‍ പ്രസിദ്ധനായ ബൃഹസ്പതിയുടെ സിദ്ധാന്തങ്ങള്‍ക്ക് അജ്ഞേയതാവാദികളുടെ നിഗമനങ്ങളുമായി ചില സാധര്‍മ്യങ്ങളുണ്ടെന്ന് പറയാം. ശൂന്യതാവാദികളും സംശയവാദികളും (sceptics) അജ്ഞേയതാവാദത്തിന്റെ വക്താക്കളാണ്. പരമസത്തയെ അറിയാന്‍ കഴിയുകയില്ലെന്നു സിദ്ധാന്തിച്ച ഭാരതീയരായ അജ്ഞേയതാവാദികളിലൊരാളാണ് ബുദ്ധന്റെ സമകാലികനായ സഞ്ജയബലഠിപുത്തന്‍.

ബ്രിട്ടിഷ് ജീവശാസ്ത്രജ്ഞനായ ടി.എച്ച്. ഹക്സ്ലി (1825-95) ആണ് ഈ പദം ആദ്യമായി പ്രയോഗിച്ചത്. ആഥന്‍സിലെ ഒരു ബലിപീഠത്തില്‍ വിശുദ്ധ പൌലോസ് കാണാനിടയായ 'അഗ്നോസ്സ്റ്റോത്തിയോ' (അറിയപ്പെടാത്ത ദൈവത്തിന്) എന്ന ലിഖിതത്തില്‍ നിന്നാണ് ഹക്സിലിക്ക് ആദ്യമായി അഗ്നോസ്റ്റിസിസം എന്ന പദത്തെക്കുറിച്ച് സൂചന ലഭിച്ചത്. പരമ്പരാഗതമായ ക്രൈസ്തവവിശ്വാസങ്ങളെ എതിര്‍ക്കുന്ന സിദ്ധാന്തം എന്ന അര്‍ഥത്തില്‍ 1869-ല്‍ ഇദ്ദേഹം ഈ പദം ഉപയോഗിച്ചു.

ഈശ്വരനെപ്പറ്റിയുള്ള അറിവു ലഭിക്കുക അസാധ്യമെന്ന് അജ്ഞേയതാവാദികള്‍ സിദ്ധാന്തിക്കുന്നു. സര്‍ വില്യം ഹാമില്‍ട്ടന്‍ (1788-1856) എന്ന സ്കോട്ടിഷ് ദാര്‍ശനികന്റെ വ്യവസ്ഥാരാഹിത്യത്തിന്റെ തത്ത്വശ്ശാസ്ത്രം (Philosophy of the Unconditioned) എന്ന ലേഖനം (1829) ആണ് യഥാര്‍ഥത്തില്‍ ഈ ചിന്താപദ്ധതിയുടെ ആരംഭം കുറിച്ചത്. മനുഷ്യന് ദൈവത്തെക്കുറിച്ച് അറിയാന്‍ സാധ്യമാണ് എന്ന ഫ്രഞ്ചു തത്ത്വചിന്തകനായ വിക്ടര്‍ കൂസാങ്ങിന്റെ (1792-1867) സിദ്ധാന്തത്തെ ഖണ്ഡിച്ചുകൊണ്ടുള്ള ലേഖനമായിരുന്നു ഇത്.

മനുഷ്യമനസ്സിന്റെ പരിമിതികള്‍ മൂലം പരമതത്ത്വത്തെയോ ഈശ്വരന്റെ അസ്തിത്വത്തെയോ പ്രപഞ്ചകാരണത്തെയോ കുറിച്ച് അറിയാന്‍ സാധ്യമല്ലെന്ന് അജ്ഞേയതാവാദികള്‍ ഉറച്ചു വിശ്വസിക്കുന്നു. ഈശ്വരന്‍, സ്വാതന്ത്ര്യം, അമര്‍ത്യത എന്നീ സംപ്രത്യയങ്ങളുടെ പ്രതിപാദനത്തിലൂടെ ജര്‍മന്‍ ചിന്തകനായ ഇമ്മാനുവല്‍ കാന്റ് (1724-1804) ഈ സിദ്ധാന്തം അവതരിപ്പിച്ചിട്ടുണ്ട്. മതവിശ്വാസത്തെ പൊതുവായും ക്രൈസ്തവവിശ്വാസത്തെ പ്രത്യേകിച്ചും എതിര്‍ക്കാന്‍ ഈ സിദ്ധാന്തത്തെ ചിലര്‍ ഉപയോഗിച്ചു.

പ്രാചീനദാര്‍ശനികന്‍മാരില്‍ പൈറോയും അനുയായികളും അജ്ഞേയതാവാദികളായിരുന്നു എന്നു പറയാം. 18-ാം ശ.-ത്തില്‍ അജ്ഞേയതാവാദത്തിന്റെ ഉപജ്ഞാതാവ് സ്കോട്ടിഷ് ദാര്‍ശനികനായ ഡേവിഡ് ഹ്യൂം (1711-76) ആയിരുന്നു. ഈശ്വരന്റെ അസ്തിത്വത്തില്‍ വ്യക്തിപരമായി അദ്ദേഹം വിശ്വസിച്ചിരുന്നെങ്കിലും ഇന്ദ്രിയാനുഭവങ്ങള്‍ക്കപ്പുറം യാതൊന്നിനെക്കുറിച്ചും അറിയാന്‍ സാധ്യമല്ലെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. ഫ്രഞ്ചു ചിന്തകനായ അഗസ്റ്റെ കോംതേയുടെ (1798-1857) പോസിറ്റിവിസവും (positivism) ലോജിക്കല്‍ പോസിറ്റിവിസ്റ്റുകളുടെ (logical positivists) ചിന്താഗതിയും അജ്ഞേയതാവാദത്തിനോട് സാദൃശ്യമുളളവയാണ്. ദൈവത്തെ സംബന്ധിച്ചവയും ആധ്യാത്മികവുമായ പ്രസ്താവനകള്‍ തെളിയിക്കപ്പെടാന്‍ കഴിയാത്തവ ആയതുകൊണ്ട് അര്‍ഥശൂന്യങ്ങളാണെന്നായിരുന്നു ഇവരുടെ വാദം. പരമതത്ത്വം,ആദികാരണം എന്നിവയൊന്നും നമുക്ക് അറിയുക സാധ്യമല്ല. ജ്ഞാനം ആപേക്ഷികമാണ്. അതുകൊണ്ട് ആപേക്ഷികമല്ലാത്ത ഇവയെക്കുറിച്ച് അറിയുക സാധ്യമല്ല.

19-ാം ശ.-ത്തിന്റെ അവസാനത്തില്‍ ഈ സിദ്ധാന്തത്തിന് നേതൃത്വം നല്കിയത് എച്ച്.എല്‍.മാന്‍സെല്‍ (1820-1871), ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍ (1820-1903) തുടങ്ങിയവരാണ്. ഹക്സിലിയുടെ സുഹൃത്തായ ചാള്‍സ് ഡാര്‍വിന്‍ (1809-82) ഒരു പരിധിവരെ അജ്ഞേയതാവാദിയായിരുന്നു. അജ്മല്‍ഖാന്‍, ഹക്കിം (1868 - 1927)

ഇന്ത്യയിലെ ഒരു ദേശീയനേതാവും ഭിഷഗ്വരനും. ഹക്കിം എന്ന അറബിവാക്കിന്റെ അര്‍ഥം വൈദ്യന്‍ എന്നാണ്. മധ്യേഷ്യയില്‍നിന്നും ഇന്ത്യയില്‍ കുടിയേറിപ്പാര്‍ത്ത ഒരു മുസ്ളിം സൈനികോദ്യോഗസ്ഥന്റെ മകനായി 1868 ജനു. 29-ന് അജ്മല്‍ ജനിച്ചു. ബാല്യത്തില്‍തന്നെ പേര്‍ഷ്യന്‍ ഭാഷ, അറബി വ്യാകരണം, ഖുര്‍ആന്‍, തര്‍ക്കശാസ്ത്രം എന്നിവയില്‍ അവഗാഹം നേടിയ ഇദ്ദേഹം പില്ക്കാലത്ത് ഉറുദുവില്‍ പാണ്ഡിത്യം സമ്പാദിച്ചു. വൈദ്യശാസ്ത്രത്തിന്റെ ആദ്യപാഠങ്ങള്‍ പിതാവില്‍നിന്നും ഉയര്‍ന്ന രീതിയിലുള്ള വൈദ്യ വിദ്യാഭ്യാസം ജ്യേഷ്ഠസഹോദരന്‍മാരില്‍നിന്നും സമ്പാദിച്ചു. 1904-ല്‍ മെസൊപ്പൊട്ടേമിയയും തുര്‍ക്കി, അറേബ്യ എന്നീ രാജ്യങ്ങളും 1911-ല്‍ യൂറോപ്പും സന്ദര്‍ശിക്കുകയുണ്ടായി. ഡല്‍ഹിയില്‍ താന്‍ സ്ഥാപിക്കാനുദ്ദേശിച്ച കോളജിന്റെ നടത്തിപ്പിനെപ്പറ്റി ആവശ്യമായ വിവരങ്ങള്‍ ഈ യാത്രയില്‍ ഇദ്ദേഹം നേടി.

1912-ല്‍ ഇന്ത്യയുടെ വൈസ്രോയിയായിരുന്ന ഹാര്‍ഡിഞ്ച്പ്രഭു അജ്മലിനെ ബഹുമാനിച്ചിരുന്നു. തത്ഫലമായി ഡല്‍ഹിയില്‍ അജ്മല്‍ഖാന്‍ സ്ഥാപിച്ച ആശുപത്രിക്ക് 'ലേഡി ഹാര്‍ഡിഞ്ച്' എന്ന പേരാണ് നല്കിയത്. ഈ കാലഘട്ടത്തിനുള്ളില്‍ വിദഗ്ധനായൊരു ഭിഷഗ്വരന്‍ എന്ന നിലയില്‍ അജ്മല്‍ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. നിരവധി യൂനാനിഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. മുസ്ളീങ്ങളുടെ വിദ്യാഭ്യാസോന്നമനത്തിനുവേണ്ടി അലിഗഡ് സര്‍വകലാശാല പടുത്തുയര്‍ത്തുന്നതില്‍ ഇദ്ദേഹം നിസ്തുലമായ പങ്ക് വഹിച്ചു. 1918 ഡി.-ല്‍ ഡല്‍ഹിയില്‍ മദന്‍മോഹന്‍ മാളവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മളനത്തില്‍ സി.ആര്‍. ദാസിന്റെ അസാന്നിധ്യത്തില്‍, അധ്യക്ഷപദവും വഹിച്ചു. വിവിധ സമുദായക്കാരെ ഒരേ നിലയില്‍ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത ഒരാളെന്ന നിലയിലാണ് ചരിത്രകാരന്‍മാര്‍ ഇദ്ദേഹത്തെ വീക്ഷിക്കുന്നത്. 1919-ലും 1924-ലും ഉണ്ടായ ഹിന്ദു-മുസ്ളിം ലഹളകള്‍ ശമിപ്പിക്കാനും അവ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനും ഇദ്ദേഹം അശ്രാന്തപരിശ്രമം ചെയ്തു. തികച്ചും ദേശീയവാദിയായിരുന്ന അജ്മല്‍ 1927 ഡി.-ല്‍ നിര്യാതനായി. ഡല്‍ഹിയില്‍ ഇദ്ദേഹം സ്ഥാപിച്ച യൂനാനി വൈദ്യവിദ്യാലയം പ്രസിദ്ധമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍